യഹസ്കേൽ 10:1-22
10 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ അതാ, കെരൂബുകളുടെ തലയ്ക്കു മീതെയുള്ള വിതാനത്തിനു മുകളിൽ കാഴ്ചയ്ക്ക് ഇന്ദ്രനീലക്കല്ലുപോലുള്ള എന്തോ ഒന്ന്. അത് ഒരു സിംഹാസനംപോലെ തോന്നിച്ചു.+
2 അപ്പോൾ ദൈവം ലിനൻവസ്ത്രധാരിയോടു+ പറഞ്ഞു: “കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ+ ഇടയിലേക്ക്, കെരൂബുകളുടെ അടിയിലേക്ക്, ചെല്ലുക. കെരൂബുകളുടെ ഇടയിൽനിന്ന് നിന്റെ ഇരുകൈയും നിറയെ തീക്കനൽ+ എടുത്ത് നഗരത്തിനു മീതെ വിതറുക.”+ അങ്ങനെ ഞാൻ നോക്കിനിൽക്കെ അയാൾ അങ്ങോട്ടു പോയി.
3 അയാൾ അകത്ത് കടന്നപ്പോൾ കെരൂബുകൾ ഭവനത്തിന്റെ വലതുവശത്തായിരുന്നു. മേഘം അകത്തെ മുറ്റത്ത് നിറഞ്ഞുനിന്നു.
4 അപ്പോൾ യഹോവയുടെ തേജസ്സു+ കെരൂബുകളുടെ മുകളിൽനിന്ന് പൊങ്ങി ഭവനത്തിന്റെ വാതിൽപ്പടിയിലേക്കു നീങ്ങി. പതിയെപ്പതിയെ ഭവനം മുഴുവൻ മേഘം നിറഞ്ഞു.+ യഹോവയുടെ തേജസ്സിന്റെ പ്രഭ മുറ്റത്തെങ്ങും പരന്നു.
5 കെരൂബുകളുടെ ചിറകടിശബ്ദം പുറത്തെ മുറ്റത്തും കേൾക്കാമായിരുന്നു. സർവശക്തനായ ദൈവം സംസാരിക്കുന്ന ശബ്ദംപോലെയായിരുന്നു അത്.+
6 അപ്പോൾ ദൈവം ലിനൻവസ്ത്രധാരിയോട്, “കറങ്ങിക്കൊണ്ടിരിക്കുന്ന ചക്രങ്ങളുടെ ഇടയിൽനിന്ന്, കെരൂബുകളുടെ ഇടയിൽനിന്ന്, തീ എടുക്കുക” എന്നു കല്പിച്ചു. അകത്ത് കടന്ന അയാൾ ചക്രങ്ങളുടെ അടുത്ത് നിന്നു.
7 അപ്പോൾ ഒരു കെരൂബ്, കെരൂബുകളുടെ ഇടയിലുള്ള തീയിലേക്കു+ കൈ നീട്ടി അതിൽ കുറച്ച് എടുത്ത് ലിനൻവസ്ത്രധാരിയുടെ+ രണ്ടു കൈയിലും വെച്ചുകൊടുത്തു. അയാൾ അതുമായി പുറത്തേക്കു പോയി.
8 കെരൂബുകളുടെ ചിറകുകൾക്കടിയിൽ മനുഷ്യകരങ്ങളുടെ രൂപത്തിലുള്ള എന്തോ ഒന്നുണ്ടായിരുന്നു.+
9 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ കെരൂബുകളുടെ അരികിൽ നാലു ചക്രം കണ്ടു; ഓരോ കെരൂബിന്റെയും അരികിൽ ഓരോ ചക്രം. ആ ചക്രങ്ങൾ പീതരത്നംപോലെ തിളങ്ങി.+
10 കാഴ്ചയ്ക്കു നാലു ചക്രവും ഒരുപോലിരുന്നു. ഒരു ചക്രത്തിനുള്ളിൽ മറ്റൊരു ചക്രമുള്ളതുപോലെയായിരുന്നു അത്.
11 നീങ്ങുമ്പോൾ, തിരിയാതെതന്നെ അവയ്ക്കു നാലു ദിശയിൽ ഏതിലേക്കും പോകാമായിരുന്നു. കാരണം, തല ഏതു ദിശയിലേക്കാണോ ആ ദിശയിലേക്ക് അവ തിരിയാതെതന്നെ പോയിരുന്നു.
12 നാലു കെരൂബുകളുടെയും ശരീരം മുഴുവൻ, അവയുടെ പിന്നിലും കൈകളിലും ചിറകുകളിലും നിറയെ, കണ്ണുകളുണ്ടായിരുന്നു. അവയുടെ ചക്രങ്ങളിലും നിറയെ കണ്ണുകളുണ്ടായിരുന്നു.+
13 ആ ചക്രങ്ങളെ, “കറങ്ങുംചക്രങ്ങളേ!” എന്നു വിളിക്കുന്ന ഒരു ശബ്ദം ഞാൻ കേട്ടു.
14 അവയ്ക്ക് ഓരോന്നിനും* നാലു മുഖം വീതമുണ്ടായിരുന്നു. ആദ്യത്തേതു കെരൂബിന്റെ മുഖമായിരുന്നു. രണ്ടാമത്തേതു മനുഷ്യമുഖവും* മൂന്നാമത്തേതു സിംഹത്തിന്റെ മുഖവും നാലാമത്തേതു കഴുകന്റെ മുഖവും ആയിരുന്നു.+
15 കെരൂബുകൾ—കെബാർ നദീതീരത്ത്+ ഞാൻ കണ്ട അതേ ജീവികളായിരുന്നു അവ*—മുകളിലേക്ക് ഉയരും.
16 അവ നീങ്ങുമ്പോൾ ചക്രങ്ങളും അവയോടു ചേർന്ന് നീങ്ങും. ഭൂമിയിൽനിന്ന് ഉയർന്നുപൊങ്ങാൻ കെരൂബുകൾ അവയുടെ ചിറകുകൾ ഉയർത്തുമ്പോൾ ചക്രങ്ങൾ തിരിയുകയോ അവയുടെ അടുത്തുനിന്ന് മാറുകയോ ഇല്ല.+
17 അവ നിൽക്കുമ്പോൾ ചക്രങ്ങളും നിൽക്കും. അവ ഉയരുമ്പോൾ ചക്രങ്ങളും ഒപ്പം ഉയരും. കാരണം, ജീവികളിൽ പ്രവർത്തിക്കുന്ന ദൈവാത്മാവ്* അവയിലുണ്ടായിരുന്നു.
18 അപ്പോൾ യഹോവയുടെ തേജസ്സു+ ഭവനത്തിന്റെ വാതിൽപ്പടിമേൽനിന്ന് നീങ്ങി കെരൂബുകളുടെ മീതെ പോയി നിന്നു.+
19 ഞാൻ നോക്കിക്കൊണ്ടിരിക്കുമ്പോൾ കെരൂബുകൾ ചിറക് ഉയർത്തി നിലത്തുനിന്ന് ഉയർന്നുപൊങ്ങി. അവ നീങ്ങിയപ്പോൾ ചക്രങ്ങളും അവയുടെ അടുത്തുതന്നെയുണ്ടായിരുന്നു. അവ ചെന്ന് യഹോവയുടെ ഭവനത്തിന്റെ കിഴക്കേ കവാടത്തിനു മുന്നിൽ നിന്നു. ഇസ്രായേലിന്റെ ദൈവത്തിന്റെ തേജസ്സ് അവയ്ക്കു മീതെയുണ്ടായിരുന്നു.+
20 കെബാർ നദീതീരത്തുവെച്ച്+ ഇസ്രായേലിന്റെ ദൈവത്തിന്റെ കീഴിലായി ഞാൻ കണ്ട അതേ ജീവികളായിരുന്നു അവ.* അതുകൊണ്ട് അവ കെരൂബുകളാണെന്ന് എനിക്കു മനസ്സിലായി.
21 അവയ്ക്കു നാലിനും നാലു മുഖം വീതവും നാലു ചിറകു വീതവും ചിറകുകൾക്കു കീഴെ മനുഷ്യകരങ്ങൾപോലെ തോന്നിക്കുന്ന എന്തോ ഒന്നും ഉണ്ടായിരുന്നു.+
22 അവയുടെ മുഖങ്ങളുടെ രൂപമോ ഞാൻ കെബാർ നദീതീരത്തുവെച്ച് കണ്ട മുഖങ്ങൾപോലെതന്നെയായിരുന്നു.+ നേരെ മുന്നോട്ടുതന്നെയാണ് അവ ഓരോന്നും പോയിരുന്നത്.+
അടിക്കുറിപ്പുകള്
^ അഥവാ “പുരുഷമുഖവും.”
^ അതായത്, ഓരോ കെരൂബിനും.
^ അക്ഷ. “കണ്ട ജീവിയായിരുന്നു ഇത്.”
^ അക്ഷ. “കാരണം, ജീവിയുടെ ആത്മാവ്.”
^ അക്ഷ. “കണ്ട ജീവിയായിരുന്നു ഇത്.”