സങ്കീർത്തനം 144:1-15
ദാവീദിന്റേത്.
144 എന്റെ പാറയായ യഹോവ+ വാഴ്ത്തപ്പെടട്ടെ;ദൈവം യുദ്ധത്തിനായി എന്റെ കൈകളെ പരിശീലിപ്പിക്കുന്നു;പട പൊരുതാനായി എന്റെ വിരലുകളെ അഭ്യസിപ്പിക്കുന്നു.+
2 ദൈവം എന്റെ അചഞ്ചലസ്നേഹവും എന്റെ കോട്ടയും,എന്റെ സുരക്ഷിതസങ്കേതവും എന്റെ വിമോചകനും;എന്റെ പരിച, ഞാൻ അഭയമാക്കിയിരിക്കുന്നവൻ,+ജനതകളെ എന്റെ അധീനതയിലാക്കിത്തരുന്നവൻ.+
3 യഹോവേ, അങ്ങ് ശ്രദ്ധിക്കാൻമാത്രം മനുഷ്യൻ ആരാണ്?അങ്ങ് ഗൗനിക്കാൻമാത്രം മനുഷ്യമക്കൾക്ക് എന്ത് അർഹതയാണുള്ളത്?+
4 മനുഷ്യൻ വെറുമൊരു ശ്വാസംപോലെ;+അവന്റെ ദിനങ്ങൾ മാഞ്ഞുപോകുന്ന നിഴൽപോലെ.+
5 യഹോവേ, ആകാശം ചായിച്ച് ഇറങ്ങിവരേണമേ;+പർവതങ്ങളെ തൊടേണമേ; അവ പുകയട്ടെ.+
6 മിന്നൽ അയച്ച് ശത്രുക്കളെ ചിതറിക്കേണമേ;+അമ്പ് എയ്ത് അവരെ പരിഭ്രാന്തരാക്കേണമേ.+
7 മുകളിൽനിന്ന് അങ്ങ് കൈ നീട്ടേണമേ; എന്നെ മോചിപ്പിക്കേണമേ;ഇളകിമറിയുന്ന വെള്ളത്തിൽനിന്ന്, ആ വിദേശികളുടെ കൈയിൽനിന്ന്,എന്നെ രക്ഷിക്കേണമേ;+
8 അവരുടെ വായ് നുണ പറയുന്നല്ലോ;അവർ വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യുന്നു.*
9 ദൈവമേ, ഞാൻ അങ്ങയ്ക്ക് ഒരു പുതിയ പാട്ടു പാടും.+
പത്തു കമ്പിയുള്ള വാദ്യത്തിന്റെ അകമ്പടിയോടെ ഞാൻ സ്തുതി പാടും;*
10 അതെ, രാജാക്കന്മാർക്കു വിജയം നൽകുന്ന,+മാരകമായ വാളിൽനിന്ന് തന്റെ ദാസനായ ദാവീദിനെ രക്ഷിക്കുന്ന,
ദൈവത്തെ ഞാൻ സ്തുതിക്കും.+
11 ആ വിദേശികളുടെ കൈയിൽനിന്ന് എന്നെ വിടുവിച്ച് രക്ഷിക്കേണമേ;നുണ പറയുന്നവരല്ലോ അവർ,വലങ്കൈ ഉയർത്തി കള്ളസത്യം ചെയ്യുന്നവർ.
12 അപ്പോൾ, ഞങ്ങളുടെ പുത്രന്മാർ പെട്ടെന്നു വളരുന്ന വൃക്ഷത്തൈകൾപോലെയാകും;പുത്രിമാരോ, കൊട്ടാരത്തിന്റെ കോണുകളിലെ കൊത്തുപണിയുള്ള തൂണുകൾപോലെയും.
13 ഞങ്ങളുടെ സംഭരണശാലകളിൽ എല്ലാ തരം വിളകളും നിറഞ്ഞുകവിയും;പുൽപ്പുറങ്ങളിലെ ആട്ടിൻപറ്റങ്ങൾ ആയിരങ്ങളായും പതിനായിരങ്ങളായും പെരുകും.
14 പ്രസവിക്കാറായ കന്നുകാലികൾക്ക് ആപത്തൊന്നുമുണ്ടാകില്ല;ഞങ്ങളുടെ കന്നുകാലികളുടെ ഗർഭമലസില്ല;പൊതുസ്ഥലങ്ങളിൽനിന്ന്* നിലവിളിയും ഉയരില്ല.
15 ഇങ്ങനെ കഴിയുന്ന ജനം സന്തുഷ്ടർ.
യഹോവ ദൈവമായുള്ള ജനം സന്തുഷ്ടർ.+
അടിക്കുറിപ്പുകള്
^ അക്ഷ. “അവരുടെ വലങ്കൈ കള്ളത്തരത്തിന്റെ വലങ്കൈ.”
^ അഥവാ “സംഗീതം ഉതിർക്കും.”
^ അഥവാ “പൊതുചത്വരങ്ങളിൽനിന്ന്.”