സങ്കീർത്തനം 74:1-23
ആസാഫിന്റെ+ മാസ്‌കിൽ.*
74 ദൈവമേ, അങ്ങ് ഞങ്ങളെ എന്നേക്കുമായി തള്ളിക്കളഞ്ഞത് എന്താണ്?+
സ്വന്തം മേച്ചിൽപ്പുറത്തെ ആട്ടിൻപറ്റങ്ങൾക്കെതിരെ അങ്ങയുടെ കോപം ആളിക്കത്തുന്നത്* എന്താണ്?+
2 അങ്ങ് പണ്ടു സ്വന്തമാക്കിയ ജനത്തെ,*+അങ്ങയുടെ അവകാശസ്വത്തായി വീണ്ടെടുത്ത ഗോത്രത്തെ, ഓർക്കേണമേ.+
അങ്ങ് വസിച്ച സീയോൻ പർവതത്തെ ഓർക്കേണമേ.+
3 നിത്യമായ നാശാവശിഷ്ടങ്ങളിലേക്ക് അങ്ങയുടെ കാലടികളെ നയിക്കേണമേ.+
വിശുദ്ധസ്ഥലത്തുള്ളതെല്ലാം ശത്രു നശിപ്പിച്ചിരിക്കുന്നു.+
4 ശത്രുക്കൾ അങ്ങയുടെ ആരാധനാസ്ഥലത്ത്* കയറി ഗർജിച്ചു.+
അടയാളമായി അവർ അവിടെ സ്വന്തം കൊടികൾ നാട്ടിയിരിക്കുന്നു.
5 കോടാലികൊണ്ട് കൊടുങ്കാടു വെട്ടിത്തെളിക്കുന്നവരെപ്പോലെയായിരുന്നു അവർ.
6 കോടാലിയും ഇരുമ്പുകമ്പിയും കൊണ്ട് അവർ അതിലെ കൊത്തുപണികളെല്ലാം തകർത്തുകളഞ്ഞു.+
7 അവർ അങ്ങയുടെ വിശുദ്ധമന്ദിരത്തിനു തീ വെച്ചു.+
അങ്ങയുടെ പേരിലുള്ള വിശുദ്ധകൂടാരം ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8 “ഈ നാട്ടിൽ ദൈവത്തെ ആരാധിക്കുന്ന സ്ഥലങ്ങളെല്ലാം ചുട്ടെരിക്കണം” എന്ന്
അവരും അവരുടെ മക്കളും മനസ്സിൽ പറഞ്ഞു.
9 ഞങ്ങൾക്കു കാണാൻ ഒരു അടയാളവുമില്ല;പ്രവാചകന്മാർ ആരും ശേഷിച്ചിട്ടില്ല;ഇത് എത്ര നാൾ തുടരുമെന്നു ഞങ്ങൾക്ക് ആർക്കും അറിയില്ല.
10 ദൈവമേ, എത്ര കാലംകൂടെ എതിരാളിയുടെ കുത്തുവാക്കു സഹിക്കണം?+
ശത്രു എന്നുമെന്നേക്കും അങ്ങയുടെ പേരിനോട് അനാദരവ് കാട്ടുമോ?+
11 അങ്ങ് എന്താണ് അങ്ങയുടെ കൈ, അങ്ങയുടെ വലങ്കൈ, അനക്കാത്തത്?+
അങ്ങ് മാർവിടത്തിൽനിന്ന്* കൈ നീട്ടി അവരെ ഇല്ലാതാക്കേണമേ.
12 എന്നാൽ, ദൈവം പണ്ടുമുതലേ എന്റെ രാജാവ്,ഭൂമിയിൽ രക്ഷാപ്രവൃത്തികൾ ചെയ്യുന്നവൻ.+
13 ശക്തിയാൽ അങ്ങ് സമുദ്രത്തെ ഇളക്കിമറിച്ചു,+കടലിലെ ഭീമാകാരജന്തുക്കളുടെ തല തകർത്തു.
14 അങ്ങ് ലിവ്യാഥാന്റെ* തലകൾ ചതച്ചു;മരുഭൂമിയിൽ വസിക്കുന്നവർക്ക് അതിനെ ഭക്ഷണമായി കൊടുത്തു.
15 അങ്ങ് നീരുറവകളും നീർച്ചാലുകളും തുറന്നുവിട്ടു;+എന്നാൽ, നിലയ്ക്കാതെ പ്രവഹിച്ചിരുന്ന നദികളെ വറ്റിച്ചുകളഞ്ഞു.+
16 പകൽ അങ്ങയുടേത്, രാത്രിയും അങ്ങയുടേത്.
അങ്ങ് വെളിച്ചം* ഉണ്ടാക്കി, സൂര്യനെ സൃഷ്ടിച്ചു.+
17 അങ്ങ് ഭൂമിക്ക് അതിരുകൾ നിശ്ചയിച്ചു;+വേനലും ശൈത്യവും സൃഷ്ടിച്ചു.+
18 യഹോവേ, ശത്രുവിന്റെ കുത്തുവാക്കുകൾ ഓർക്കേണമേ;ആ വിഡ്‌ഢികൾ തിരുനാമത്തോട് അനാദരവ് കാട്ടുന്നല്ലോ!+
19 അങ്ങയുടെ ചെങ്ങാലിപ്രാവിന്റെ ജീവൻ വന്യമൃഗങ്ങൾക്കു വിട്ടുകൊടുക്കരുതേ.
കഷ്ടതയിലായിരിക്കുന്ന ഈ ജനത്തിന്റെ ജീവനെ എന്നേക്കുമായി മറന്നുകളയരുതേ.
20 ഉടമ്പടി ഓർക്കേണമേ;ഭൂമിയിലെ ഇരുണ്ട സ്ഥലങ്ങൾ നിറയെ അക്രമം നടമാടുന്നല്ലോ.
21 മർദിതർ നിരാശരായി മടങ്ങാൻ ഇടവരരുതേ;+എളിയവരും ദരിദ്രരും തിരുനാമം സ്തുതിക്കട്ടെ.+
22 ദൈവമേ, എഴുന്നേറ്റ് അങ്ങയുടെ കേസ് വാദിക്കേണമേ.
വിഡ്‌ഢികൾ ദിവസം മുഴുവൻ അങ്ങയെ നിന്ദിക്കുന്നത് ഓർക്കേണമേ.+
23 ശത്രുക്കൾ പറയുന്നതൊന്നും അങ്ങ് മറക്കരുതേ.
അങ്ങയെ പോരിനു വിളിക്കുന്നവരുടെ അട്ടഹാസം നിരന്തരം ഉയരുന്നല്ലോ.
അടിക്കുറിപ്പുകള്‍
^ അക്ഷ. “പുകയുന്നത്.”
^ അക്ഷ. “അങ്ങയുടെ സമൂഹത്തെ.”
^ അഥവാ “സമ്മേളനസ്ഥലത്ത്.”
^ അഥവാ “അങ്ങയുടെ വസ്ത്രത്തിന്റെ മടക്കുകളിൽനിന്ന്.”
^ അഥവാ “ജ്യോതിസ്സ്.”