സങ്കീർത്തനം 81:1-16
സംഗീതസംഘനായകന്; ഗിത്യരാഗത്തിൽ* ആസാഫ്+ രചിച്ചത്.
81 നമ്മുടെ ബലമായ ദൈവത്തിന്റെ മുമ്പാകെ സന്തോഷിച്ചാർക്കുക.+
യാക്കോബിൻദൈവത്തിനു ജയഘോഷം മുഴക്കുക.
2 സംഗീതം തുടങ്ങട്ടെ! തപ്പു കൊട്ടൂ!സ്വരമാധുരിയുള്ള കിന്നരവും തന്ത്രിവാദ്യവും എടുക്കൂ!
3 അമാവാസിനാളിൽ കൊമ്പു വിളിക്കൂ!+പൗർണമിനാളിൽ നമ്മുടെ ഉത്സവത്തിനു കൊമ്പുവിളി ഉയരട്ടെ!+
4 ഇത് ഇസ്രായേലിനുള്ള കല്പനയാണ്,യാക്കോബിൻദൈവം നൽകിയ ആജ്ഞ!+
5 ദൈവം ഈജിപ്‌ത് ദേശത്തിന് എതിരെ പുറപ്പെട്ടപ്പോൾ+യോസേഫിനുള്ള ഒരു ഓർമിപ്പിക്കലായി ഏർപ്പെടുത്തിയതാണ് അത്.+
ഞാൻ ഇങ്ങനെയൊരു സ്വരം* കേട്ടു, പക്ഷേ, തിരിച്ചറിഞ്ഞില്ല:
6 “അവന്റെ തോളിൽനിന്ന് ഞാൻ ചുമട് എടുത്തുമാറ്റി;+അവന്റെ കൈകൾ കൊട്ടയിൽനിന്ന് സ്വതന്ത്രമാക്കി.
7 കഷ്ടതയിൽ നീ വിളിച്ചു, ഞാൻ നിന്നെ രക്ഷിച്ചു;+ഇടിമേഘത്തിൽനിന്ന്* ഞാൻ ഉത്തരമേകി.+
മെരീബയിലെ* നീരുറവിന് അരികിൽവെച്ച് ഞാൻ നിന്നെ പരീക്ഷിച്ചു.+ (സേലാ)
8 എൻ ജനമേ, കേൾക്കുക; നിങ്ങൾക്കെതിരെ ഞാൻ തെളിവ് നിരത്താം.
ഇസ്രായേലേ, ഞാൻ പറയുന്നതു നിങ്ങൾ ശ്രദ്ധിക്കണമെന്നു മാത്രം.+
9 എങ്കിൽ, നിങ്ങൾക്കിടയിൽ ഒരു അന്യദൈവമുണ്ടാകില്ല;മറ്റൊരു ദേവനു മുന്നിൽ നിങ്ങൾ കുമ്പിടുകയുമില്ല.+
10 യഹോവ എന്ന ഞാനാണു നിങ്ങളുടെ ദൈവം,ഈജിപ്‌ത് ദേശത്തുനിന്ന് നിങ്ങളെ വിടുവിച്ച ദൈവം.+
നിങ്ങളുടെ വായ് മലർക്കെ തുറക്കുക, ഞാൻ അതു നിറയ്‌ക്കും.+
11 എന്നാൽ, എന്റെ ജനം എന്റെ വാക്കുകൾക്കു ചെവി തന്നില്ല;ഇസ്രായേൽ എനിക്കു കീഴ്പെട്ടിരുന്നുമില്ല.+
12 അതിനാൽ, ഞാൻ അവരെ ദുശ്ശാഠ്യമുള്ള സ്വന്തം ഹൃദയത്തിന്റെ വഴിയേ പോകാൻ വിട്ടു;തങ്ങൾക്കു ശരിയെന്നു തോന്നിയത് അവർ ചെയ്‌തു.*+
13 എന്റെ ജനം ഞാൻ പറയുന്നതൊന്നു കേട്ടിരുന്നെങ്കിൽ!+ഇസ്രായേൽ എന്റെ വഴികളിൽ നടന്നിരുന്നെങ്കിൽ!+
14 അവരുടെ ശത്രുക്കളെ ഞാൻ വേഗത്തിൽ കീഴടക്കിക്കൊടുത്തേനേ;അവരുടെ എതിരാളികൾക്കു നേരെ കൈ തിരിച്ചേനേ.+
15 യഹോവയെ വെറുക്കുന്നവർ തിരുസന്നിധിയിൽ ഓച്ഛാനിച്ച് നിൽക്കും;അവരുടെ ശിക്ഷ* എന്നേക്കുമുള്ളതായിരിക്കും.
16 എന്നാൽ നിങ്ങളെ,* ദൈവം മേത്തരം ഗോതമ്പുകൊണ്ട് പോഷിപ്പിക്കും,+പാറയിൽനിന്നുള്ള തേൻകൊണ്ട് തൃപ്തിപ്പെടുത്തും.”+
അടിക്കുറിപ്പുകള്‍
^ അഥവാ “ഭാഷ.”
^ അക്ഷ. “ഇടിമുഴക്കത്തെ മറച്ചുവെച്ചിരിക്കുന്നിടത്തുനിന്ന്.”
^ അർഥം: “കലഹം.”
^ അക്ഷ. “സ്വന്തം അഭിപ്രായമനുസരിച്ച് അവർ നടന്നു.”
^ അക്ഷ. “സമയം.”
^ അക്ഷ. “അവനെ.” അതായത്, ദൈവജനത്തെ.