ദിനവൃത്താന്തം ഒന്നാം ഭാഗം 22:1-19
22 ദാവീദ് പറഞ്ഞു: “ഇതാണു സത്യദൈവമായ യഹോവയുടെ ഭവനം; ഇതാണ് ഇസ്രായേലിനു ദഹനയാഗങ്ങൾ അർപ്പിക്കാനുള്ള യാഗപീഠം.”+
2 പിന്നെ ദാവീദ് ഇസ്രായേലിൽ വന്നുതാമസിക്കുന്ന വിദേശികളെ മുഴുവൻ+ വിളിച്ചുകൂട്ടാൻ ഉത്തരവിട്ടു. സത്യദൈവത്തിന്റെ ആലയം പണിയാൻവേണ്ട കല്ലുകൾ വെട്ടിയെടുക്കാനും ചെത്തിയൊരുക്കാനും+ വേണ്ടി ദാവീദ് അവരെ നിയമിച്ചു.
3 കവാടത്തിലെ വാതിലുകൾക്കുള്ള ആണികളും മറ്റു സാമഗ്രികളും നിർമിക്കാൻ ദാവീദ് വലിയ അളവിൽ ഇരുമ്പു ശേഖരിച്ചുവെച്ചു. കൂടാതെ അളക്കാൻ കഴിയാത്തത്ര+ ചെമ്പും
4 എണ്ണാൻ കഴിയാത്തത്ര ദേവദാരുത്തടികളും+ സംഭരിച്ചു. സീദോന്യരും+ സോർദേശക്കാരും+ ദാവീദിനു ധാരാളം ദേവദാരുത്തടികൾ കൊണ്ടുവന്ന് കൊടുത്തിരുന്നു.
5 ദാവീദ് പറഞ്ഞു: “എന്റെ മകൻ ശലോമോൻ ചെറുപ്പമാണ്, അവന് അനുഭവപരിചയമില്ല.+ പക്ഷേ യഹോവയ്ക്കുവേണ്ടി പണിയുന്ന ഭവനം അതിശ്രേഷ്ഠമായിരിക്കണം;+ അതിന്റെ പ്രൗഢിയും ഭംഗിയും+ എല്ലാ ദേശക്കാരും അറിയണം.+ അതുകൊണ്ട് ഞാൻ ശലോമോനുവേണ്ടി എല്ലാം ഒരുക്കിവെക്കും.” അങ്ങനെ, മരിക്കുന്നതിനു മുമ്പ് ദാവീദ് ആവശ്യമായ വസ്തുക്കളെല്ലാം വലിയ അളവിൽ ശേഖരിച്ചുവെച്ചു.
6 കൂടാതെ ദാവീദ് മകനായ ശലോമോനെ അടുത്ത് വിളിച്ച് ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ഭവനം പണിയാൻ നിർദേശം കൊടുത്തു.
7 ദാവീദ് ശലോമോനോടു പറഞ്ഞു: “എന്റെ ദൈവമായ യഹോവയുടെ നാമത്തിൽ ഒരു ഭവനം പണിയണമെന്നത് എന്റെ ഹൃദയാഭിലാഷമായിരുന്നു.+
8 എന്നാൽ യഹോവ എന്നോടു പറഞ്ഞു: ‘നീ കുറെ രക്തം ചൊരിയുകയും വലിയ യുദ്ധങ്ങൾ നടത്തുകയും ചെയ്‌തു. എന്റെ മുമ്പാകെ ഭൂമിയിൽ ഇത്രയധികം രക്തം ചൊരിഞ്ഞതുകൊണ്ട് നീ എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയില്ല.+
9 എന്നാൽ നിനക്കൊരു മകൻ+ ഉണ്ടാകും; അവൻ സമാധാനപുരുഷനായിരിക്കും.* ചുറ്റുമുള്ള ശത്രുക്കളെയെല്ലാം നീക്കി ഞാൻ അവനു വിശ്രമം കൊടുക്കും.+ അവന്റെ പേര് ശലോമോൻ*+ എന്നായിരിക്കും. അവന്റെ കാലത്ത് ഞാൻ ഇസ്രായേലിനു സമാധാനവും സ്വസ്ഥതയും നൽകും.+
10 എന്റെ നാമത്തിനുവേണ്ടി ഒരു ഭവനം പണിയുന്നത് അവനായിരിക്കും.+ അവൻ എനിക്കു മകനും ഞാൻ അവന് അപ്പനും ആയിരിക്കും.+ ഇസ്രായേലിനു മേലുള്ള അവന്റെ രാജസിംഹാസനം ഞാൻ എന്നേക്കും സുസ്ഥിരമാക്കും.’+
11 “അതുകൊണ്ട് എന്റെ മകനേ, യഹോവ നിന്നോടുകൂടെയുണ്ടായിരിക്കട്ടെ. നിന്റെ പ്രവൃത്തികളെല്ലാം ഫലവത്താകട്ടെ. ദൈവം മുൻകൂട്ടിപ്പറഞ്ഞതുപോലെ, നിന്റെ ദൈവമായ യഹോവയ്ക്ക് ഒരു ഭവനം പണിയാനും നിനക്കു സാധിക്കട്ടെ.+
12 ഇസ്രായേലിനു മേൽ യഹോവ നിനക്ക് അധികാരം തരുമ്പോൾ വിവേകവും വകതിരിവും+ തന്ന് ദൈവം നിന്നെ അനുഗ്രഹിക്കുകയും അങ്ങനെ നീ നിന്റെ ദൈവമായ യഹോവയുടെ നിയമം പാലിക്കുകയും ചെയ്യട്ടെ.+
13 ഇസ്രായേലിനു കൊടുക്കാൻ യഹോവ മോശയോടു കല്‌പിച്ച+ ചട്ടങ്ങളും+ ന്യായത്തീർപ്പുകളും ശ്രദ്ധാപൂർവം പാലിച്ചാൽ നീ വിജയം വരിക്കും. ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക. പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+
14 ഞാൻ വളരെ കഷ്ടപ്പെട്ട് 1,00,000 താലന്തു* സ്വർണവും 10,00,000 താലന്തു വെള്ളിയും അളക്കാനാകാത്തത്ര ചെമ്പും ഇരുമ്പും+ യഹോവയുടെ ഭവനത്തിനുവേണ്ടി സ്വരുക്കൂട്ടിയിട്ടുണ്ട്. കൂടാതെ തടിയും കല്ലും+ ഞാൻ ഒരുക്കിവെച്ചിട്ടുണ്ട്. ഇനി വേണ്ടതു നീ സംഭരിക്കണം.
15 പണിക്കാരുടെ ഒരു വലിയ സംഘംതന്നെ നിന്നോടൊപ്പമുണ്ട്. കല്ലുചെത്തുകാർ, കൽപ്പണിക്കാർ,+ മരപ്പണിക്കാർ എന്നിങ്ങനെ ഓരോ മേഖലയിലും വിദഗ്ധരായ ആളുകൾ+ നിനക്കുണ്ട്.
16 അളന്ന് തിട്ടപ്പെടുത്താൻ കഴിയാത്തത്ര സ്വർണവും വെള്ളിയും ചെമ്പും ഇരുമ്പും+ ഉണ്ട്. പണി തുടങ്ങുക! യഹോവ നിന്റെകൂടെയുണ്ടായിരിക്കട്ടെ.”+
17 തന്റെ മകനായ ശലോമോനെ സഹായിക്കാൻ ദാവീദ് ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരോടും കല്പിച്ചു. ദാവീദ് പറഞ്ഞു:
18 “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടുകൂടെയുണ്ടല്ലോ. ദൈവം നിങ്ങൾക്ക് എല്ലാ ദിക്കിലും സമാധാനം നൽകിയിരിക്കുന്നു. ദൈവം ഈ ദേശത്ത് താമസിച്ചിരുന്നവരെ എന്റെ കൈയിൽ ഏൽപ്പിച്ചു. ദേശം ഇതാ, ഇപ്പോൾ യഹോവയുടെയും ദൈവജനത്തിന്റെയും മുമ്പാകെ കീഴടങ്ങിയിരിക്കുന്നു.
19 അതുകൊണ്ട് മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കുമെന്ന്+ ഇപ്പോൾ ഒരു ഉറച്ച തീരുമാനമെടുക്കുക. യഹോവയുടെ ഉടമ്പടിപ്പെട്ടകവും സത്യദൈവത്തിന്റെ വിശുദ്ധമായ ഉപകരണങ്ങളും+ യഹോവയുടെ നാമത്തിനുവേണ്ടി+ പണിയുന്ന ഭവനത്തിലേക്കു നമുക്കു കൊണ്ടുവരണം. അതുകൊണ്ട് സത്യദൈവമായ യഹോവയുടെ വിശുദ്ധമന്ദിരം പണിതുതുടങ്ങുക.”+
അടിക്കുറിപ്പുകള്‍
^ അക്ഷ. “വിശ്രമപുരുഷനായിരിക്കും.”
^ “സമാധാനം” എന്ന് അർഥമുള്ള ഒരു എബ്രായപദത്തിൽനിന്നുള്ളത്.