ശമുവേൽ ഒന്നാം ഭാഗം 30:1-31

30  ദാവീദും ആളുകളും മൂന്നാം ദിവസം സിക്ലാഗിലെത്തിയപ്പോഴേക്കും+ അമാലേക്യർ+ തെക്കൻ പ്രദേശത്തും* സിക്ലാഗിലും ഒരു മിന്നലാക്രമണം നടത്തിയിരുന്നു. അവർ സിക്ലാഗിനെ തീക്കിരയാക്കുകയും ചെയ്‌തു.  അവർ സ്‌ത്രീകളെയും+ ചെറിയവർമുതൽ വലിയവർവരെ അവിടെയുണ്ടായിരുന്ന എല്ലാവരെയും ബന്ദികളായി കൊണ്ടുപോയി. ആരെയും കൊന്നില്ലെങ്കിലും ഒന്നൊഴിയാതെ എല്ലാവരെയും അവർ പിടിച്ചുകൊണ്ടുപോയിരുന്നു.  ദാവീദും ആളുകളും നഗരത്തിലെത്തിയപ്പോൾ അവിടം തീക്കിരയാക്കിയതായും തങ്ങളുടെ ഭാര്യമാരെയും പുത്രീപുത്രന്മാരെയും ബന്ദികളായി കൊണ്ടുപോയതായും കണ്ടു.  അപ്പോൾ, ദാവീദും കൂടെയുണ്ടായിരുന്നവരും ഉച്ചത്തിൽ കരഞ്ഞുതുടങ്ങി. കരയാൻ ശക്തിയില്ലാതാകുന്നതുവരെ അവർ കരഞ്ഞു.  ദാവീദിന്റെ രണ്ടു ഭാര്യമാരെയും, അതായത്‌ ജസ്രീൽക്കാരി അഹീനോവമിനെയും കർമേൽക്കാരനായ നാബാലിന്റെ വിധവ അബീഗയിലിനെയും, അവർ ബന്ദികളായി കൊണ്ടുപോയിരുന്നു.+  മക്കളെ നഷ്ടമായതുകൊണ്ട്‌ ദാവീദിന്റെ ആളുകളെല്ലാം ക്ഷുഭിതരായി; ദാവീദിനെ കല്ലെറിയണമെന്ന്‌ അവർ പറഞ്ഞു. ഇതു ദാവീദിനെ ആകെ വിഷമത്തിലാക്കി. പക്ഷേ, ദാവീദ്‌ തന്റെ ദൈവമായ യഹോവയുടെ സഹായത്താൽ ശക്തിയാർജിച്ചു.+  അപ്പോൾ, ദാവീദ്‌ അഹിമേലെക്കിന്റെ മകനായ അബ്യാഥാർ+ പുരോഹിതനോട്‌, “ദയവായി ഏഫോദ്‌ എടുത്തുകൊണ്ടുവരൂ!”+ എന്നു പറഞ്ഞു. അബ്യാഥാർ അതു ദാവീദിന്റെ അടുത്ത്‌ കൊണ്ടുവന്നു.  ദാവീദ്‌ യഹോവയോട്‌ ഇങ്ങനെ ചോദിച്ചു:+ “ഞാൻ ഈ കവർച്ചപ്പടയെ പിന്തുടർന്ന്‌ ചെല്ലണോ? എനിക്ക്‌ അവരെ പിടികൂടാനാകുമോ?” അപ്പോൾ, ദൈവം പറഞ്ഞു: “അവരെ പിന്തുടർന്ന്‌ ചെല്ലൂ. നീ നിശ്ചയമായും അവരെ പിടികൂടി അവർ കൊണ്ടുപോയതെല്ലാം വീണ്ടെടുക്കും.”+  ദാവീദ്‌ ഉടനെ, തന്റെകൂടെയുള്ള 600 പുരുഷന്മാരെയും കൂട്ടി പുറപ്പെട്ടു.+ അവർ ബസോർ നീർച്ചാലിന്‌* അടുത്ത്‌ എത്തിയപ്പോൾ കുറച്ച്‌ പേർ അവിടെ തങ്ങി. 10  പക്ഷേ, 400 പേരുമായി ദാവീദ്‌ മുന്നോട്ടു നീങ്ങി. ബസോർ നീർച്ചാൽ കടക്കാൻ കഴിയാത്തത്ര ക്ഷീണിതരായിരുന്ന 200 പേരാണ്‌ അവിടെ തങ്ങിയത്‌.+ 11  അവർ പോകുമ്പോൾ വയലിൽവെച്ച്‌ ഒരു ഈജിപ്‌തുകാരനെ കണ്ട്‌ ദാവീദിന്റെ അടുത്ത്‌ കൂട്ടിക്കൊണ്ട്‌ ചെന്നു. അയാൾക്കു കഴിക്കാൻ ആഹാരവും കുടിക്കാൻ വെള്ളവും കൊടുത്തു. 12  കൂടാതെ, ഒരു കഷണം അത്തിയടയും രണ്ട്‌ ഉണക്കമുന്തിരിയടയും കൊടുത്തു. ആഹാരം കഴിച്ചതോടെ അയാൾക്കു ശക്തി തിരിച്ചുകിട്ടി.* അയാൾ എന്തെങ്കിലും കഴിക്കുകയോ കുടിക്കുകയോ ചെയ്‌തിട്ട്‌ മൂന്നു രാവും പകലും പിന്നിട്ടിരുന്നു. 13  ദാവീദ്‌ അയാളോടു ചോദിച്ചു: “നീ ആരുടെ ആളാണ്‌? എവിടത്തുകാരനാണ്‌?” അയാൾ പറഞ്ഞു: “ഞാൻ ഈജിപ്‌തുകാരനായ ഒരു പരിചാരകനാണ്‌. ഒരു അമാലേക്യന്റെ അടിമ. മൂന്നു ദിവസം മുമ്പ്‌ എനിക്ക്‌ അസുഖം വന്നപ്പോൾ എന്റെ യജമാനൻ എന്നെ ഉപേക്ഷിച്ചതാണ്‌. 14  ഞങ്ങൾ കെരാത്യരുടെ+ തെക്കൻ പ്രദേശത്തും* യഹൂദയുടെ പ്രദേശത്തും കാലേബിന്റെ+ തെക്കൻ പ്രദേശത്തും* ഒരു മിന്നലാക്രണം നടത്തി. സിക്ലാഗ്‌ ഞങ്ങൾ തീക്കിരയാക്കുകയും ചെയ്‌തു.” 15  അപ്പോൾ ദാവീദ്‌ അയാളോട്‌, “നീ എന്നെ ആ കവർച്ചപ്പടയുടെ അടുത്തേക്കു കൊണ്ടുപോകാമോ” എന്നു ചോദിച്ചു. “അങ്ങ്‌ എന്നെ കൊല്ലുകയോ എന്റെ യജമാനന്റെ കൈയിൽ ഏൽപ്പിക്കുകയോ ചെയ്യില്ലെന്നു ദൈവനാമത്തിൽ സത്യം ചെയ്‌താൽ ഞാൻ അങ്ങയെ ആ കവർച്ചപ്പടയുടെ അടുത്തേക്കു കൊണ്ടുപോകാം” എന്ന്‌ അയാൾ പറഞ്ഞു. 16  അങ്ങനെ അയാൾ ദാവീദിനെ അവരുടെ അടുത്തേക്കു കൊണ്ടുപോയി. അപ്പോൾ അതാ, അവർ ഫെലിസ്‌ത്യദേശത്തും യഹൂദാദേശത്തും വലിയൊരു കൊള്ള നടത്തിയതിന്റെ ആഘോഷമായി തിന്നുകുടിച്ച്‌ അവിടെയെങ്ങും വിഹരിക്കുന്നു. 17  ദാവീദ്‌ അവരെയെല്ലാം കൊന്നു. അതിരാവിലെ വെട്ടം വീഴുന്നതിനു മുമ്പ്‌ തുടങ്ങിയ സംഹാരം പിറ്റേന്നു വൈകുന്നേരംവരെ തുടർന്നു. ഒട്ടകപ്പുറത്ത്‌ കയറി പാഞ്ഞുപോയ 400 പുരുഷന്മാരല്ലാതെ ആരും രക്ഷപ്പെട്ടില്ല.+ 18  അമാലേക്യർ കൊണ്ടുപോയതെല്ലാം ദാവീദ്‌ തിരിച്ചുപിടിച്ചു.+ രണ്ടു ഭാര്യമാരെയും ദാവീദ്‌ രക്ഷപ്പെടുത്തി. 19  അവർക്കുണ്ടായിരുന്ന ചെറുതും വലുതും ആയതെല്ലാം അവർക്കു തിരികെ കിട്ടി. പുത്രീപുത്രന്മാരെയും കൊള്ളയായിപ്പോയതിനെയും അവർ വീണ്ടെടുത്തു.+ അവർ കൊണ്ടുപോയതെല്ലാം ഒന്നൊഴിയാതെ ദാവീദ്‌ തിരിച്ചുപിടിച്ചു. 20  ദാവീദ്‌ അവിടെയുണ്ടായിരുന്ന എല്ലാ ആടുകളെയും കന്നുകാലികളെയും എടുത്തു. അവർ അവയെ തങ്ങളുടെ മൃഗങ്ങൾക്കു മുന്നിലായി നടത്തി. “ഇതു ദാവീദിന്റെ കൊള്ളമുതൽ” എന്ന്‌ അവർ പറഞ്ഞു. 21  പിന്നെ ദാവീദ്‌, തന്റെകൂടെ പോരാൻ കഴിയാത്തത്ര ക്ഷീണിച്ച്‌ ബസോർ നീർച്ചാലിനു+ സമീപം തങ്ങിയ ആ 200 പേരുടെ അടുത്ത്‌ എത്തി. അപ്പോൾ, അവർ ദാവീദിനെയും കൂടെയുള്ളവരെയും എതിരേൽക്കാൻ ചെന്നു. ദാവീദ്‌ അവരെ സമീപിച്ച്‌ അവരുടെ ക്ഷേമം അന്വേഷിച്ചു. 22  പക്ഷേ, ദാവീദിന്റെകൂടെ പോയവരിലുണ്ടായിരുന്ന ദുഷ്ടരും നീചരും പറഞ്ഞു: “ഇവർ നമ്മുടെകൂടെ വന്നില്ലല്ലോ. അതുകൊണ്ട്‌, നമ്മൾ വീണ്ടെടുത്ത കൊള്ളമുതലിൽനിന്ന്‌ ഒന്നും ഇവർക്കു കൊടുക്കരുത്‌. എല്ലാവരും സ്വന്തം ഭാര്യയെയും മക്കളെയും മാത്രം കൂട്ടി പൊയ്‌ക്കൊള്ളട്ടെ.” 23  അപ്പോൾ ദാവീദ്‌ പറഞ്ഞു: “എന്റെ സഹോദരന്മാരേ, യഹോവ നമുക്കു തന്നവയുടെ കാര്യത്തിൽ നിങ്ങൾ ഇങ്ങനെ ചെയ്യരുത്‌. ദൈവമല്ലേ നമ്മളെ സംരക്ഷിക്കുകയും നമ്മുടെ നേരെ വന്ന കവർച്ചപ്പടയെ നമ്മുടെ കൈയിൽ ഏൽപ്പിക്കുകയും ചെയ്‌തത്‌?+ 24  നിങ്ങൾ ഇപ്പറഞ്ഞതിനോട്‌ ആർക്കെങ്കിലും യോജിക്കാൻ പറ്റുമോ? യുദ്ധത്തിനു പോയവനും സാധനസാമഗ്രികളുടെ അടുത്ത്‌ ഇരുന്നവനും ഒരേ ഓഹരിയായിരിക്കും.+ എല്ലാവരും ഒരുമിച്ച്‌ ഓഹരി പങ്കിടും.”+ 25  അന്നുമുതൽ ദാവീദ്‌ ഇത്‌ ഇസ്രായേലിന്‌ ഒരു ചട്ടവും നിയമവും ആക്കി. അത്‌ ഇന്നുവരെയും തുടരുന്നു. 26  സിക്ലാഗിൽ മടങ്ങിയെത്തിയ ദാവീദ്‌ കൊള്ളമുതലിൽ ഒരു ഭാഗം തന്റെ സ്‌നേഹിതരായ യഹൂദാമൂപ്പന്മാർക്കു കൊടുത്തയച്ചു. “യഹോവയുടെ ശത്രുക്കളെ കൊള്ളയടിച്ച്‌ കിട്ടിയതിൽനിന്ന്‌ ഇതാ, നിങ്ങൾക്ക്‌ ഒരു സമ്മാനം”* എന്നു പറഞ്ഞു. 27  ദാവീദ്‌ കൊള്ളമുതൽ ബഥേൽ,+ നെഗെബിലെ* രാമോത്ത്‌, യത്ഥീർ,+ 28  അരോവേർ, സിഫ്‌മോത്ത്‌, എസ്‌തെമോവ,+ 29  രാഖാൽ, യരഹ്‌മയേല്യരുടെ നഗരങ്ങൾ,+ കേന്യരുടെ നഗരങ്ങൾ,+ 30  ഹോർമ,+ ബൊറാഷാൻ, അഥാക്ക്‌, 31  ഹെബ്രോൻ+ എന്നിവിടങ്ങളിലുള്ളവർക്കും കൂടാതെ, ദാവീദും കൂട്ടരും പതിവായി പോയിവന്നിരുന്ന എല്ലാ സ്ഥലങ്ങളിലുള്ളവർക്കും കൊടുത്തയച്ചു.

അടിക്കുറിപ്പുകള്‍

അഥവാ “നെഗെബിലും.”
പദാവലി കാണുക.
അക്ഷ. “അയാളുടെ ആത്മാവ്‌ അയാളിൽ മടങ്ങിവന്നു.”
അഥവാ “കാലേബിന്റെ നെഗെബിലും.”
അഥവാ “കെരാത്യരുടെ നെഗെബിലും.”
അക്ഷ. “അനുഗ്രഹം.”
അഥവാ “തെക്കുള്ള.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം