ഉൽപത്തി 43:1-34
43 ദേശത്ത് ക്ഷാമം രൂക്ഷമായിരുന്നു.+
2 ഈജിപ്‌തിൽനിന്ന് കൊണ്ടുവന്ന ധാന്യമെല്ലാം+ തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു പറഞ്ഞു: “നിങ്ങൾ തിരിച്ചുചെന്ന് നമുക്കു കുറച്ച് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരുക.”
3 അപ്പോൾ യഹൂദ പറഞ്ഞു: “‘ഇനി നിങ്ങളുടെ സഹോദരൻ കൂടെയില്ലാതെ നിങ്ങൾ എന്നെ മുഖം കാണിക്കരുത്’ എന്ന് അദ്ദേഹം ഞങ്ങളോടു വ്യക്തമായി പറഞ്ഞതാണ്.+
4 ഞങ്ങളുടെ അനിയനെ അപ്പൻ ഞങ്ങളോടൊപ്പം അയയ്ക്കുകയാണെങ്കിൽ ഞങ്ങൾ ചെന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരാം.
5 എന്നാൽ അവനെ അയയ്ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകില്ല. കാരണം, ‘ഇനി നിങ്ങളുടെ സഹോദരൻ കൂടെയില്ലാതെ നിങ്ങൾ എന്നെ മുഖം കാണിക്കരുത്’+ എന്ന് ആ മനുഷ്യൻ ഞങ്ങൾക്കു മുന്നറിയിപ്പു തന്നിട്ടുണ്ട്.”
6 അപ്പോൾ ഇസ്രായേൽ,+ “നിങ്ങൾക്കു മറ്റൊരു സഹോദരനുണ്ടെന്ന് ആ മനുഷ്യനോടു പറഞ്ഞ് എന്നെ ഇങ്ങനെ കുഴപ്പത്തിലാക്കിയത് എന്തിനാണ്” എന്നു ചോദിച്ചു.
7 അവർ പറഞ്ഞു: “അദ്ദേഹം നമ്മളെയും നമ്മുടെ ബന്ധുക്കളെയും കുറിച്ച് വിശദമായി തിരക്കി. ‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുണ്ടോ, നിങ്ങൾക്കു മറ്റൊരു സഹോദരൻകൂടിയുണ്ടോ’ എന്നെല്ലാം ഞങ്ങളോടു ചോദിച്ചു. അപ്പോൾ ഞങ്ങൾ ഇക്കാര്യങ്ങൾ മുഴുവൻ അദ്ദേഹത്തോടു പറഞ്ഞു.+ ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരണം’+ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞോ?”
8 ഒടുവിൽ യഹൂദ അപ്പനായ ഇസ്രായേലിനെ നിർബന്ധിച്ചു: “അപ്പനും ഞങ്ങളും നമ്മുടെ കുട്ടികളും+ മരിക്കാതെ ജീവിച്ചിരിക്കാനായി+ അവനെ എന്നോടൊപ്പം അയയ്‌ക്കുക;+ ഞങ്ങൾ പോകട്ടെ.
9 അവൻ സുരക്ഷിതനായിരിക്കുമെന്നു ഞാൻ ഉറപ്പു തരുന്നു.+ അവന് എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ഉത്തരവാദിയായിരിക്കും. അവനെ അപ്പന്റെ അടുത്ത് തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ എന്നും ഞാൻ അപ്പന്റെ മുമ്പാകെ കുറ്റക്കാരനായിരിക്കും.
10 നമ്മൾ ഇത്രയും കാലതാമസം വരുത്താതിരുന്നെങ്കിൽ ഇതിനോടകം രണ്ടു തവണ പോയി വരാമായിരുന്നു.”
11 അപ്പോൾ അവരുടെ അപ്പനായ ഇസ്രായേൽ പറഞ്ഞു: “അങ്ങനെയെങ്കിൽ ഇങ്ങനെ ചെയ്യുക. കുറച്ച് സുഗന്ധക്കറ,+ കുറച്ച് തേൻ, സുഗന്ധപ്പശ, മരപ്പട്ട,+ പിസ്റ്റാഷിയണ്ടി, ബദാം എന്നിങ്ങനെ ദേശത്തെ വിശേഷവസ്തുക്കൾ നിങ്ങളുടെ സഞ്ചിയിൽ എടുത്ത് അദ്ദേഹത്തിനു കാഴ്‌ചയായി+ കൊണ്ടുപോകുക.
12 ഇരട്ടി പണവും കരുതണം. മാത്രമല്ല, നിങ്ങളുടെ സഞ്ചിയുടെ വായ്‌ക്കൽ വെച്ചിരുന്ന പണവും+ തിരികെ കൊണ്ടുപോകുക. ചിലപ്പോൾ, അവർക്ക് അബദ്ധം പറ്റിയതായിരിക്കാം.
13 നിങ്ങളുടെ അനിയനെയും കൂട്ടി ആ മനുഷ്യന്റെ അടുത്ത് തിരികെ ചെല്ലുക.
14 അദ്ദേഹത്തിനു നിങ്ങളോട് അലിവ് തോന്നാനും അങ്ങനെ, നിങ്ങളുടെ മറ്റേ സഹോദരനെയും ബന്യാമീനെയും നിങ്ങൾക്കു വിട്ടുതരാനും സർവശക്തനായ ദൈവം ഇടവരുത്തട്ടെ. എന്നാൽ, ഞാൻ വിരഹദുഃഖം അനുഭവിക്കണം എന്നാണെങ്കിൽ അങ്ങനെയാകട്ടെ.”+
15 അങ്ങനെ അവർ കാഴ്ചയും ഇരട്ടി പണവും എടുത്ത് ബന്യാമീനെയും കൂട്ടി ഈജിപ്തിലേക്കു പോയി. അവർ ചെന്ന് വീണ്ടും യോസേഫിന്റെ മുമ്പാകെ നിന്നു.+
16 ബന്യാമീനെ അവരോടൊപ്പം കണ്ട ഉടനെ യോസേഫ് വീട്ടിലെ കാര്യസ്ഥനോടു പറഞ്ഞു: “ഇവരെ എന്റെ വീട്ടിലേക്കു കൊണ്ടുപോകുക. മൃഗങ്ങളെ അറുത്ത് വിരുന്ന് ഒരുക്കുക. എന്നോടൊപ്പമായിരിക്കും ഇന്ന് ഉച്ചയ്‌ക്ക് ഇവർ ആഹാരം കഴിക്കുന്നത്.”
17 ആ മനുഷ്യൻ ഉടനെ യോസേഫ് പറഞ്ഞതുപോലെ ചെയ്‌തു.+ അയാൾ അവരെ യോസേഫിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി.
18 എന്നാൽ യോസേഫിന്റെ വീട്ടിലേക്കു കൊണ്ടുപോയപ്പോൾ അവർക്കു ഭയം തോന്നി. അവർ പറഞ്ഞു: “കഴിഞ്ഞ തവണ നമ്മുടെ സഞ്ചികളിൽ കണ്ട ആ പണം കാരണമാണു നമ്മളെ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്. അവർ ഇപ്പോൾ നമ്മളെ പിടിച്ച് അടിമകളാക്കുകയും നമ്മുടെ കഴുതകളെ സ്വന്തമാക്കുകയും ചെയ്യും!”+
19 അങ്ങനെ അവർ യോസേഫിന്റെ വീട്ടിലെ കാര്യസ്ഥന്റെ അടുത്ത് ചെന്ന് വീട്ടുവാതിൽക്കൽവെച്ച് അയാളോടു സംസാരിച്ചു.
20 അവർ പറഞ്ഞു: “യജമാനനേ, ഒരു കാര്യം പറയട്ടേ? മുമ്പൊരിക്കൽ ഭക്ഷണസാധനങ്ങൾ വാങ്ങാൻ ഞങ്ങൾ വന്നിരുന്നു.+
21 തിരിച്ച് പോകുംവഴി വിശ്രമസ്ഥലത്ത് എത്തി ഞങ്ങൾ സഞ്ചി തുറന്നപ്പോൾ അതാ, ഓരോരുത്തരുടെയും പണം അവരവരുടെ സഞ്ചിയുടെ വായ്‌ക്കൽ ഇരിക്കുന്നു! ഞങ്ങൾ കൊടുത്ത പണം തൂക്കം ഒട്ടും കുറയാതെ അതിലുണ്ടായിരുന്നു.+ നേരിൽക്കണ്ട് തിരികെ ഏൽപ്പിക്കാനായി ഞങ്ങൾ അതു കൊണ്ടുവന്നിട്ടുണ്ട്.
22 ഭക്ഷണം വാങ്ങാൻ വേറെയും പണം ഞങ്ങളുടെ കൈയിലുണ്ട്. പക്ഷേ ഞങ്ങളുടെ ആ പണം ആരാണു സഞ്ചിയിൽ വെച്ചതെന്നു ഞങ്ങൾക്ക് അറിയില്ല.”+
23 അപ്പോൾ അയാൾ പറഞ്ഞു: “കുഴപ്പമില്ല, നിങ്ങൾ പേടിക്കാതിരിക്കൂ! നിങ്ങളുടെയും നിങ്ങളുടെ അപ്പന്റെയും ദൈവമാണു സഞ്ചിയിൽ ആ നിധി വെച്ചത്. നിങ്ങളുടെ പണം എനിക്കു കിട്ടിയിരുന്നു.” അതിനു ശേഷം അയാൾ ശിമെയോനെ അവരുടെ അടുത്ത് പുറത്ത് കൊണ്ടുവന്നു.+
24 പിന്നെ അയാൾ അവരെ യോസേഫിന്റെ വീടിന് അകത്തേക്കു കൊണ്ടുപോയി അവർക്കു കാൽ കഴുകാൻ വെള്ളം കൊടുത്തു. അയാൾ അവരുടെ കഴുതകൾക്കു തീറ്റിയും കൊടുത്തു.
25 തങ്ങൾ ഭക്ഷണം കഴിക്കുന്നത് അവിടെവെച്ചായിരിക്കുമെന്നു കേട്ടതുകൊണ്ട്+ യോസേഫ് ഉച്ചയ്‌ക്കു വരുമ്പോൾ കൊടുക്കാനായി യോസേഫിന്റെ സഹോദരന്മാർ കാഴ്‌ച+ ഒരുക്കിവെച്ചു.
26 യോസേഫ് വീട്ടിലേക്കു കയറിയപ്പോൾ അവർ കാഴ്ചയുമായി യോസേഫിന്റെ അടുത്ത് ചെന്ന് സാഷ്ടാംഗം വീണ് നമസ്കരിച്ചു.+
27 അപ്പോൾ യോസേഫ് അവരുടെ ക്ഷേമം അന്വേഷിച്ചു. അവരോടു ചോദിച്ചു: “നിങ്ങളുടെ പ്രായമായ അപ്പനെക്കുറിച്ച് നിങ്ങൾ പറഞ്ഞിരുന്നല്ലോ, അദ്ദേഹത്തിനു സുഖമാണോ? അദ്ദേഹം ഇപ്പോഴും ജീവനോടെയുണ്ടോ?”+
28 അവർ പറഞ്ഞു: “അങ്ങയുടെ ദാസനായ ഞങ്ങളുടെ അപ്പനു സുഖംതന്നെ, അദ്ദേഹം ജീവനോടിരിക്കുന്നു.” പിന്നെ അവർ കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.+
29 സ്വന്തം അമ്മയുടെ മകനെ, അനിയനായ ബന്യാമീനെ,+ കണ്ടപ്പോൾ യോസേഫ്, “നിങ്ങൾ പറഞ്ഞ ഏറ്റവും ഇളയ സഹോദരൻ+ ഇതാണോ” എന്നു ചോദിച്ചു. പിന്നെ യോസേഫ്, “എന്റെ മകനേ, നിനക്കു ദൈവത്തിന്റെ പ്രീതി ലഭിക്കട്ടെ” എന്നു പറഞ്ഞു.
30 സഹോദരനെ കണ്ടപ്പോൾ വികാരാധീനനായ യോസേഫ് കരയാൻ ഒരു സ്ഥലം തേടി തിടുക്കത്തിൽ അവിടെനിന്ന് പോയി, തനിച്ച് ഒരു മുറിയിൽ കയറി കരഞ്ഞു.+
31 പിന്നെ മുഖം കഴുകി പുറത്ത് വന്നു. യോസേഫ് തന്റെ വികാരങ്ങൾ നിയന്ത്രിച്ചിട്ട്, “ഭക്ഷണം വിളമ്പൂ” എന്നു പറഞ്ഞു.
32 അവർ യോസേഫിനു തനിച്ചും യോസേഫിന്റെ സഹോദരന്മാരെ ഒരുമിച്ച് ഇരുത്തി അവർക്കു പ്രത്യേകമായും വിളമ്പി. യോസേഫിന്റെകൂടെയുണ്ടായിരുന്ന ഈജിപ്തുകാരും മാറിയിരുന്ന് ഭക്ഷണം കഴിച്ചു. കാരണം ഈജിപ്തുകാർ എബ്രായരോടൊപ്പം ഭക്ഷണം കഴിക്കില്ലായിരുന്നു; അത് ഈജിപ്തുകാർക്ക് അറപ്പായിരുന്നു.+
33 യോസേഫിന്റെ സഹോദരന്മാരെ മൂത്ത മകന്റെ അവകാശമനുസരിച്ച്,+ മൂത്തവൻമുതൽ ഏറ്റവും ഇളയവൻവരെ യോസേഫിന്റെ മുന്നിൽ ക്രമത്തിൽ ഇരുത്തി. അപ്പോൾ അവർ അത്ഭുതത്തോടെ പരസ്‌പരം നോക്കി.
34 യോസേഫ് തന്റെ മേശയിൽനിന്ന് അവരുടെ മേശയിലേക്കു ഭക്ഷണത്തിന്റെ പങ്കു കൊടുത്തയച്ചുകൊണ്ടിരുന്നു. മറ്റുള്ളവർക്കു കൊടുത്തതിന്റെ അഞ്ചിരട്ടി യോസേഫ് ബന്യാമീനു കൊടുത്തു.+ അങ്ങനെ തൃപ്തിയാകുന്നതുവരെ അവർ തിന്നുകയും കുടിക്കുകയും ചെയ്‌തു.