എസ്ഥേർ 9:1-32
9 12-ാം മാസമായ ആദാർ* മാസം+ 13-ാം തീയതിയായിരുന്നു രാജാവിന്റെ വാക്കും നിയമവും നടപ്പിലാക്കേണ്ടിയിരുന്നത്.+ അന്നു ജൂതന്മാരെ കീഴടക്കാൻ അവരുടെ ശത്രുക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു. പക്ഷേ, അതിനു നേർവിപരീതമാണ് അന്നു സംഭവിച്ചത്. അവരെ വെറുത്തിരുന്നവരെ ജൂതന്മാർ അന്നു തോൽപ്പിച്ചു.+
2 അഹശ്വേരശ് രാജാവിന്റെ+ എല്ലാ സംസ്ഥാനങ്ങളിലുമുള്ള ജൂതന്മാർ, അവരെ ഉപദ്രവിക്കാൻ വരുന്നവരെ ആക്രമിക്കാൻ അവരവരുടെ നഗരങ്ങളിൽ ഒന്നിച്ചുകൂടി. എല്ലാ ജനതകൾക്കും ജൂതന്മാരെ പേടിയായിരുന്നതുകൊണ്ട് അവരെ എതിർക്കാൻ ഒരാൾക്കുപോലും കഴിഞ്ഞില്ല.+
3 സംസ്ഥാനാധിപതിമാരും+ ഗവർണർമാരും രാജാവിന്റെ കാര്യാദികൾ നോക്കിനടത്തുന്നവരും സംസ്ഥാനങ്ങളിലെ എല്ലാ പ്രഭുക്കന്മാരും മൊർദെഖായിയെ ഭയപ്പെട്ടിരുന്നതുകൊണ്ട് ജൂതന്മാരെ പിന്തുണച്ചു.
4 മൊർദെഖായി രാജകൊട്ടാരത്തിൽ ഏറെ അധികാരമുള്ളവനായിത്തീർന്നിരുന്നു.+ മൊർദെഖായി കൂടുതൽക്കൂടുതൽ ശക്തനായിത്തീർന്നതുകൊണ്ട് സംസ്ഥാനങ്ങളിലെങ്ങും മൊർദെഖായിയുടെ പ്രശസ്തി പരന്നു.
5 ജൂതന്മാർ തങ്ങളുടെ ശത്രുക്കളെയെല്ലാം വാളുകൊണ്ട് കൊന്നുമുടിച്ചു. തങ്ങളെ വെറുക്കുന്നവരോട് അവർ തോന്നിയതുപോലെയെല്ലാം ചെയ്തു.+
6 ശൂശൻ*+ കോട്ടയിൽ* ജൂതന്മാർ 500 പേരെ കൊന്നു.
7 കൂടാതെ അവർ, ജൂതന്മാരുടെ ശത്രുവും ഹമ്മെദാഥയുടെ മകനും ആയ ഹാമാന്റെ+ പത്ത് ആൺമക്കളെയും കൊന്നു. അവരുടെ പേരുകൾ: പർശൻദാഥ, ദൽഫോൻ, അസ്പാഥ,
8 പോറാഥ, അദല്യ, അരിദാഥ,
9 പർമസ്ഥ, അരീസായി, അരീദായി, വയെസാഥ.
10 പക്ഷേ ഇവരെ കൊന്നതല്ലാതെ അവർ ഒന്നും കൊള്ളയടിച്ചില്ല.+
11 അന്നു ശൂശൻ കോട്ടയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രാജാവിനെ അറിയിച്ചു.
12 രാജാവ് എസ്ഥേർ രാജ്ഞിയോടു പറഞ്ഞു: “ശൂശൻ കോട്ടയിൽ ജൂതന്മാർ 500 പേരെയും ഹാമാന്റെ പത്ത് ആൺമക്കളെയും കൊന്നു. ആ സ്ഥിതിക്ക് രാജാവിന്റെ മറ്റു സംസ്ഥാനങ്ങളിൽ അവർ എന്തു ചെയ്തിരിക്കും?+ ഇനി എന്താണു നിന്റെ അപേക്ഷ? അതു നിനക്കു നടത്തിത്തരും. ഇനി നിന്റെ അഭ്യർഥന എന്താണ്? അതു ഞാൻ സാധിച്ചുതരും.”
13 അപ്പോൾ എസ്ഥേർ പറഞ്ഞു: “രാജാവിനു തിരുവുള്ളമെങ്കിൽ,+ ശൂശനിലുള്ള ജൂതന്മാർക്ക് ഇന്നത്തെ നിയമമനുസരിച്ചുതന്നെ+ നാളെയും പ്രവർത്തിക്കാൻ അനുവാദം തന്നാലും. ഹാമാന്റെ പത്ത് ആൺമക്കളെ സ്തംഭത്തിൽ തൂക്കുകയും ചെയ്യേണമേ.”+
14 അങ്ങനെ ചെയ്യാൻ രാജാവ് കല്പന കൊടുത്തു. ശൂശനിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ഹാമാന്റെ പത്ത് ആൺമക്കളെ തൂക്കുകയും ചെയ്തു.
15 ശൂശനിലുള്ള ജൂതന്മാർ ആദാർ മാസം 14-ാം തീയതി+ വീണ്ടും ഒന്നിച്ചുകൂടി ശൂശനിൽ 300 പേരെ കൊന്നു. പക്ഷേ അവർ ഒന്നും കൊള്ളയടിച്ചില്ല.
16 രാജാവിന്റെ സംസ്ഥാനങ്ങളിലെ ബാക്കി ജൂതന്മാരും ഒന്നിച്ചുകൂടി സ്വയരക്ഷയ്ക്കുവേണ്ടി പോരാടി.+ തങ്ങളെ വെറുത്തിരുന്നവരിൽ 75,000 പേരെ കൊന്ന് അവർ തങ്ങളുടെ ശത്രുക്കളെ ഇല്ലായ്മ ചെയ്തു.+ പക്ഷേ അവർ ഒന്നും കൊള്ളയടിച്ചില്ല.
17 ഇതു സംഭവിച്ചത് ആദാർ മാസം 13-ാം തീയതിയായിരുന്നു. 14-ാം തീയതി അവർ വിശ്രമിച്ചു. അവർക്ക് അതു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിവസമായിരുന്നു.
18 ശൂശനിലുള്ള ജൂതന്മാർ 13-ാം തീയതിയും+ 14-ാം തീയതിയും+ ഒന്നിച്ചുകൂടി. 15-ാം തീയതി അവർ വിശ്രമിച്ചു. അവർക്ക് അതു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിവസമായിരുന്നു.
19 ദൂരെയുള്ള ജില്ലകളിൽ താമസിക്കുന്ന ജൂതന്മാർ ആദാർ മാസം 14-ാം തീയതി ആഹ്ലാദത്തിന്റെയും വിരുന്നിന്റെയും ദിവസമായി ആഘോഷിച്ചതും+ പരസ്പരം ഭക്ഷണത്തിന്റെ ഓഹരി കൊടുത്തയയ്ക്കാനുള്ള അവസരമായി കണ്ടതും അതുകൊണ്ടാണ്.+
20 മൊർദെഖായി+ ഈ സംഭവങ്ങൾ രേഖപ്പെടുത്തുകയും അഹശ്വേരശ് രാജാവിന്റെ, അടുത്തും അകലെയും ഉള്ള എല്ലാ സംസ്ഥാനങ്ങളിലെയും ജൂതന്മാർക്കെല്ലാം ഔദ്യോഗികകത്തുകൾ അയയ്ക്കുകയും ചെയ്തു.
21 ആദാർ മാസം 14-ാം തീയതിയും 15-ാം തീയതിയും വർഷംതോറും ആചരിക്കാൻ മൊർദെഖായി അവർക്കു നിർദേശം കൊടുത്തു.
22 കാരണം, ആ ദിവസങ്ങളിലാണു ജൂതന്മാർ തങ്ങളുടെ ശത്രുക്കളിൽനിന്ന് മോചനം നേടിയത്. ആ മാസം അവരുടെ വ്യസനം+ ആഹ്ലാദത്തിനും അവരുടെ ദുഃഖം ആഘോഷത്തിനും വഴിമാറി. അവർ അതു വിരുന്നിന്റെയും ആഹ്ലാദത്തിന്റെയും ദിവസങ്ങളായി, പരസ്പരം ഭക്ഷണം കൊടുത്തയയ്ക്കാനും ദരിദ്രർക്കു സമ്മാനങ്ങൾ കൊടുക്കാനും ഉള്ള ദിനങ്ങളായി, ആചരിക്കണമായിരുന്നു.
23 അങ്ങനെ അവർ ആരംഭിച്ച ഈ ആഘോഷം വർഷംതോറും നടത്താനും മൊർദെഖായി അവർക്ക് എഴുതിയതുപോലെ ചെയ്യാനും ജൂതന്മാർ സമ്മതിച്ചു.
24 കാരണം, ആഗാഗ്യനായ+ ഹമ്മെദാഥയുടെ മകനും ജൂതന്മാരുടെയെല്ലാം ശത്രുവും ആയ ഹാമാൻ+ ജൂതന്മാരെ കൊല്ലാൻ പദ്ധതി മനയുകയും+ അവരെ പരിഭ്രാന്തരാക്കാനും ഇല്ലാതാക്കാനും പൂര്,+ അതായത് നറുക്ക്, ഇടുകയും ചെയ്തിരുന്നു.
25 എന്നാൽ എസ്ഥേർ രാജസന്നിധിയിലെത്തിയപ്പോൾ രാജാവ് ഈ കല്പന എഴുതിച്ചു:+ “ജൂതന്മാർക്കെതിരെയുള്ള ഹാമാന്റെ കുടിലപദ്ധതി,+ തിരിച്ച് അയാളുടെ തലയിൽത്തന്നെ വരട്ടെ.” അങ്ങനെ അവർ ഹാമാനെയും അയാളുടെ ആൺമക്കളെയും സ്തംഭത്തിൽ തൂക്കി.+
26 പൂര്*+ എന്ന വാക്കിൽനിന്നാണ് ആ ദിവസങ്ങൾക്കു പൂരീം എന്ന പേര് വന്നത്. അങ്ങനെ, ഈ കത്തിൽ എഴുതിയിരിക്കുന്ന എല്ലാ കാര്യങ്ങളും, ഈ വിഷയത്തിൽ അവർ കണ്ടതും അവർക്കു സംഭവിച്ചതും ആയ സംഗതികളും പരിഗണിച്ച്
27 ജൂതന്മാർ ഇങ്ങനെയൊരു കാര്യം വ്യവസ്ഥ ചെയ്തു: തങ്ങളും പിൻതലമുറക്കാരും തങ്ങളോടു ചേരുന്നവരും+ ഈ രണ്ടു ദിവസങ്ങൾ ഓരോ വർഷവും മുടക്കം കൂടാതെ, നിശ്ചയിച്ചിട്ടുള്ള സമയത്തുതന്നെ ആചരിച്ച് അവയെക്കുറിച്ച് എഴുതിയിരിക്കുന്നതു നിവർത്തിക്കണമെന്നായിരുന്നു അത്.
28 ഈ ദിവസങ്ങൾ ഓരോ കുടുംബവും ഓരോ സംസ്ഥാനവും ഓരോ നഗരവും തലമുറതലമുറയോളം അനുസ്മരിക്കുകയും ആചരിക്കുകയും ചെയ്യണമായിരുന്നു. ജൂതന്മാർക്കിടയിൽ ഈ പൂരീം ദിനങ്ങളുടെ ആചരണം നിലച്ചുപോകരുതായിരുന്നു. അവരുടെ പിൻതലമുറക്കാരുടെ ഇടയിൽ ഇതിന്റെ അനുസ്മരണം നിന്നുപോകരുതായിരുന്നു.
29 അബീഹയിലിന്റെ മകളായ എസ്ഥേർ രാജ്ഞിയും ജൂതനായ മൊർദെഖായിയും പൂരീമിനെ സംബന്ധിച്ച രണ്ടാമത്തെ കത്ത് സർവാധികാരത്തോടെ എഴുതി സ്ഥിരീകരിച്ചു.
30 മൊർദെഖായി അഹശ്വേരശിന്റെ+ സാമ്രാജ്യത്തിലെ 127 സംസ്ഥാനങ്ങളിലുള്ള+ എല്ലാ ജൂതന്മാർക്കും സമാധാനവും സത്യവും പ്രതിഫലിക്കുന്ന വാക്കുകളിൽ ഔദ്യോഗികകത്തുകൾ അയച്ചു.
31 നിശ്ചയിച്ചിട്ടുള്ള സമയങ്ങളിൽ പൂരീം ദിനങ്ങൾ ഉപവാസവും+ പ്രാർഥനയും+ സഹിതം ആചരിക്കുന്നെന്ന് ഉറപ്പാക്കാനായിരുന്നു അത്. ജൂതനായ മൊർദെഖായിയും എസ്ഥേർ രാജ്ഞിയും ജൂതന്മാരോടു നിർദേശിച്ചിരുന്നതും+ ജൂതന്മാർ തങ്ങൾക്കും പിൻതലമുറക്കാർക്കും വേണ്ടി വ്യവസ്ഥ ചെയ്തിരുന്നതും ഇതുതന്നെയായിരുന്നു.+
32 അങ്ങനെ, പൂരീമിനെ+ സംബന്ധിച്ച ഇക്കാര്യങ്ങൾ എസ്ഥേറിന്റെ കല്പനകൊണ്ട് സ്ഥിരീകരിക്കുകയും അത് ഒരു പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തു.