അപ്പോസ്‌തലന്മാരുടെ പ്രവൃത്തികൾ 14:1-28

  • ഇക്കോന്യയിൽ വിശ്വാസികൾ വർധിക്കുന്നു, എതിർപ്പും (1-7)

  • ലുസ്‌ത്രയിൽവെച്ച്‌ ദൈവങ്ങളെന്നു തെറ്റിദ്ധരിക്കുന്നു (8-18)

  • കല്ലേറു കൊണ്ടിട്ടും പൗലോസ്‌ രക്ഷപ്പെടുന്നു (19, 20)

  • സഭകളെ ബലപ്പെടുത്തുന്നു (21-23)

  • സിറിയയിലെ അന്ത്യോക്യയിലേക്കു മടങ്ങുന്നു (24-28)

14  ഇക്കോന്യയിൽ അവർ എല്ലാവരുംകൂടെ ജൂതന്മാരുടെ സിനഗോഗിൽ ചെന്ന്‌ ആളുകളോടു സംസാരിച്ചു. അതു കേട്ട്‌ വലിയൊരു കൂട്ടം ജൂതന്മാരും ഗ്രീക്കുകാരും വിശ്വാസികളായിത്തീർന്നു. അത്ര ഫലപ്രദമായാണ്‌ അവർ സംസാരിച്ചത്‌.  എന്നാൽ വിശ്വസിക്കാതിരുന്ന ജൂതന്മാർ ജനതകളിൽപ്പെട്ടവരുടെ മനസ്സിൽ വിദ്വേഷം കുത്തിവെച്ച്‌ അവരെ സഹോദരന്മാർക്കെതിരെ ഇളക്കിവിട്ടു.+  എങ്കിലും യഹോവയിൽനിന്നുള്ള* അധികാരത്താൽ അവർ ധൈര്യത്തോടെ പ്രസംഗിച്ചുകൊണ്ട്‌ കുറെ നാൾ അവിടെത്തന്നെ താമസിച്ചു. അവരിലൂടെ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്‌തുകൊണ്ട്‌+ ദൈവം തന്റെ അനർഹദയയെക്കുറിച്ചുള്ള വചനം സത്യമാണെന്ന്‌ ഉറപ്പു നൽകി.  എന്നാൽ നഗരത്തിലെ ജനത്തിന്‌ ഇടയിൽ ചേരിതിരിവ്‌ ഉണ്ടായി. ചിലർ ജൂതന്മാരുടെ പക്ഷംപിടിച്ചു; മറ്റുള്ളവർ അപ്പോസ്‌തലന്മാരുടെയും.  ജനതകളിൽപ്പെട്ടവരും ജൂതന്മാരും അവരുടെ പ്രമാണിമാരും* ചേർന്ന്‌ അവരെ അപമാനിക്കാനും കല്ലെറിയാനും പദ്ധതിയിടുന്നെന്ന്‌+  അറിഞ്ഞപ്പോൾ അവർ അവിടെനിന്ന്‌ ലുക്കവോന്യയിലെ നഗരങ്ങളായ ലുസ്‌ത്രയിലേക്കും ദർബ്ബെയിലേക്കും സമീപദേശത്തേക്കും പോയി.+  അവിടെ അവർ സന്തോഷവാർത്ത പ്രസംഗിച്ചുപോന്നു.  കാലിനു സ്വാധീനമില്ലാത്ത ഒരാൾ ലുസ്‌ത്രയിലുണ്ടായിരുന്നു. ജന്മനാ വൈകല്യമുണ്ടായിരുന്നതിനാൽ അയാൾ ജീവിതത്തിൽ ഒരിക്കലും നടന്നിട്ടില്ല.  പൗലോസ്‌ സംസാരിക്കുന്നതു ശ്രദ്ധിച്ചുകൊണ്ട്‌ അയാൾ അവിടെ ഇരിക്കുകയായിരുന്നു. അയാളെ സൂക്ഷിച്ചുനോക്കിയപ്പോൾ അയാൾക്കു സുഖം പ്രാപിക്കാൻതക്ക വിശ്വാസമുണ്ടെന്നു പൗലോസിനു മനസ്സിലായി.+ 10  പൗലോസ്‌ ഉച്ചത്തിൽ അയാളോട്‌, “എഴുന്നേറ്റുനിൽക്കുക” എന്നു പറഞ്ഞു. അയാൾ ചാടിയെഴുന്നേറ്റ്‌ നടക്കാൻതുടങ്ങി.+ 11  പൗലോസ്‌ ചെയ്‌തതു കണ്ടപ്പോൾ, “ദൈവങ്ങൾ മനുഷ്യരൂപത്തിൽ നമ്മുടെ അടുത്തേക്ക്‌ ഇറങ്ങിവന്നിരിക്കുന്നു”+ എന്നു ജനക്കൂട്ടം ലുക്കവോന്യഭാഷയിൽ ആർത്തുവിളിച്ചു. 12  അവർ ബർന്നബാസിനെ സീയൂസ്‌ എന്നും കൂടുതൽ സംസാരിച്ചതു പൗലോസായിരുന്നതുകൊണ്ട്‌ പൗലോസിനെ ഹെർമിസ്‌ എന്നും വിളിച്ചു. 13  നഗരത്തിനു മുന്നിലുള്ള സീയൂസിന്റെ ക്ഷേത്രത്തിലെ പുരോഹിതൻ കാളകൾ, ഇലക്കിരീടങ്ങൾ എന്നിവയുമായി നഗരകവാടത്തിലേക്കു വന്നു. ജനക്കൂട്ടത്തോടൊപ്പം ബലി അർപ്പിക്കാൻ ആഗ്രഹിച്ചാണ്‌ അയാൾ എത്തിയത്‌. 14  എന്നാൽ അപ്പോസ്‌തലന്മാരായ ബർന്നബാസും പൗലോസും ഇതു കേട്ടപ്പോൾ അവരുടെ വസ്‌ത്രം കീറിക്കൊണ്ട്‌ ജനക്കൂട്ടത്തിന്‌ ഇടയിലേക്ക്‌ ഓടിച്ചെന്ന്‌ ഇങ്ങനെ വിളിച്ചുപറഞ്ഞു: 15  “പുരുഷന്മാരേ, നിങ്ങൾ എന്താണ്‌ ഈ ചെയ്യുന്നത്‌? ഞങ്ങളും നിങ്ങളെപ്പോലുള്ള സാധാരണമനുഷ്യരാണ്‌.+ നിങ്ങൾ ഒരു പ്രയോജനവുമില്ലാത്ത ഈ കാര്യങ്ങൾ വിട്ട്‌, ആകാശവും ഭൂമിയും കടലും അവയിലുള്ള സകലവും സൃഷ്ടിച്ച ജീവനുള്ള ദൈവത്തിലേക്കു+ തിരിയാൻവേണ്ടിയാണു ഞങ്ങൾ നിങ്ങളോട്‌ ഈ സന്തോഷവാർത്ത അറിയിക്കുന്നത്‌. 16  കഴിഞ്ഞ കാലങ്ങളിൽ ദൈവം എല്ലാ ജനതകളെയും സ്വന്തം ഇഷ്ടംപോലെ ജീവിക്കാൻ അനുവദിച്ചു;+ 17  എന്നാൽ അന്നും ദൈവം തന്നെക്കുറിച്ച്‌ തെളിവുകൾ നൽകാതിരുന്നിട്ടില്ല.+ ആകാശത്തുനിന്ന്‌ മഴയും ഫലസമൃദ്ധമായ കാലങ്ങളും+ നൽകിയ ദൈവം വേണ്ടത്ര ആഹാരവും ഹൃദയം നിറയെ സന്തോഷവും തന്ന്‌ നിങ്ങളോടു നന്മ കാണിച്ചു.”+ 18  ഇങ്ങനെയൊക്കെ പറഞ്ഞിട്ടും വളരെ ബുദ്ധിമുട്ടിയാണു തങ്ങൾക്കു ബലി അർപ്പിക്കുന്നതിൽനിന്ന്‌ അവർ ജനക്കൂട്ടത്തെ പിന്തിരിപ്പിച്ചത്‌. 19  എന്നാൽ അന്ത്യോക്യയിൽനിന്നും ഇക്കോന്യയിൽനിന്നും ജൂതന്മാർ വന്ന്‌ ജനക്കൂട്ടത്തെ ഇളക്കിവിട്ടു.+ അവർ പൗലോസിനെ കല്ലെറിയുകയും മരിച്ചെന്നു കരുതി വലിച്ചിഴച്ച്‌ നഗരത്തിനു പുറത്തേക്കു കൊണ്ടുപോകുകയും ചെയ്‌തു;+ 20  എന്നാൽ ശിഷ്യന്മാർ ചുറ്റും കൂടിയപ്പോൾ പൗലോസ്‌ എഴുന്നേറ്റ്‌ നഗരത്തിലേക്കു തിരിച്ച്‌ ചെന്നു. പിറ്റേന്ന്‌ പൗലോസ്‌ ബർന്നബാസിനോടൊപ്പം ദർബ്ബെയിലേക്കു പോയി.+ 21  ആ നഗരത്തിൽ സന്തോഷവാർത്ത പ്രസംഗിക്കുകയും കുറെ പേരെ ശിഷ്യരാക്കുകയും ചെയ്‌തശേഷം അവർ ലുസ്‌ത്ര, ഇക്കോന്യ, അന്ത്യോക്യ എന്നിവിടങ്ങളിലേക്കു മടങ്ങിച്ചെന്നു. 22  “അനേകം കഷ്ടതകൾ സഹിച്ചാണു നമ്മൾ ദൈവരാജ്യത്തിൽ കടക്കേണ്ടത്‌”+ എന്നു പറഞ്ഞുകൊണ്ട്‌ അവർ അവിടെയുള്ള ശിഷ്യന്മാരെ വിശ്വാസത്തിൽ നിലനിൽക്കാൻ പ്രോത്സാഹിപ്പിക്കുകയും അവരെ ബലപ്പെടുത്തുകയും ചെയ്‌തു.+ 23  കൂടാതെ അവർ ഉപവസിക്കുകയും പ്രാർഥിക്കുകയും ചെയ്‌തുകൊണ്ട്‌+ അവർക്കുവേണ്ടി ഓരോ സഭയിലും മൂപ്പന്മാരെ നിയമിച്ചു;+ അവർ വിശ്വസിച്ച യഹോവയിൽ* അവരെ ഭരമേൽപ്പിക്കുകയും ചെയ്‌തു. 24  പിന്നെ അവർ പിസിദ്യയിലൂടെ യാത്ര ചെയ്‌ത്‌ പംഫുല്യയിൽ എത്തി.+ 25  പെർഗയിൽ ദൈവവചനം പ്രസംഗിച്ചശേഷം അവർ അത്തല്യയിലേക്കു പോയി. 26  അവിടെനിന്ന്‌ അവർ അന്ത്യോക്യയിലേക്കു കപ്പൽ കയറി. അവർ ഇപ്പോൾ ചെയ്‌തുതീർത്ത കാര്യത്തിനുവേണ്ടി അവരെ ദൈവത്തിന്റെ അനർഹദയയിൽ ഭരമേൽപ്പിച്ച്‌ അയച്ചത്‌ അവിടെനിന്നായിരുന്നു.+ 27  അവിടെ എത്തിയപ്പോൾ അവർ സഭയെ വിളിച്ചുകൂട്ടി തങ്ങളിലൂടെ ദൈവം ചെയ്‌ത പല കാര്യങ്ങളെക്കുറിച്ചും ജനതകളിൽപ്പെട്ടവർക്കു ദൈവം വിശ്വാസത്തിന്റെ വാതിൽ തുറന്നുകൊടുത്തതിനെക്കുറിച്ചും വിവരിച്ചു.+ 28  പിന്നെ അവർ അവിടെ ശിഷ്യന്മാരുടെകൂടെ കുറെ നാൾ താമസിച്ചു.

അടിക്കുറിപ്പുകള്‍

അനു. എ5 കാണുക.
അക്ഷ. “ഭരണാധികാരികളും.”
അനു. എ5 കാണുക.