അപ്പോസ്തലന്മാരുടെ പ്രവൃത്തികൾ 6:1-15
6 ശിഷ്യന്മാരുടെ എണ്ണം വർധിച്ചുവന്ന കാലത്ത്, ദിവസവുമുള്ള ഭക്ഷ്യവിതരണത്തിൽ തങ്ങൾക്കിടയിലെ വിധവമാരെ അവഗണിച്ചതുകൊണ്ട്+ ഗ്രീക്ക് ഭാഷ സംസാരിക്കുന്ന ജൂതന്മാർ എബ്രായ ഭാഷ സംസാരിക്കുന്ന ജൂതന്മാരെക്കുറിച്ച് പരാതി പറയാൻതുടങ്ങി.
2 അപ്പോൾ 12 അപ്പോസ്തലന്മാർ ശിഷ്യന്മാരുടെ കൂട്ടത്തെ വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: “ദൈവവചനം പഠിപ്പിക്കുന്നതു നിറുത്തിയിട്ട് ഞങ്ങൾ ഭക്ഷണം വിളമ്പാൻ പോകുന്നതു ശരിയല്ല.*+
3 അതുകൊണ്ട് സഹോദരങ്ങളേ, ദൈവാത്മാവും ജ്ഞാനവും നിറഞ്ഞ,+ സത്പേരുള്ള* ഏഴു പുരുഷന്മാരെ+ നിങ്ങൾക്കിടയിൽനിന്ന് തിരഞ്ഞെടുക്കുക. അവരെ ഞങ്ങൾ ഈ പ്രധാനപ്പെട്ട കാര്യത്തിനുവേണ്ടി നിയമിക്കാം.+
4 എന്നാൽ ഞങ്ങൾ പ്രാർഥനയിലും ദൈവവചനം പഠിപ്പിക്കുന്നതിലും മുഴുകട്ടെ.”
5 അവർ പറഞ്ഞത് എല്ലാവർക്കും ഇഷ്ടപ്പെട്ടു. വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞ സ്തെഫാനൊസിനെയും അതുപോലെ ഫിലിപ്പോസ്,+ പ്രൊഖൊരൊസ്, നിക്കാനോർ, തിമോൻ, പർമെനാസ്, ജൂതമതം സ്വീകരിച്ച അന്ത്യോക്യക്കാരനായ നിക്കൊലാവൊസ് എന്നിവരെയും അവർ തിരഞ്ഞെടുത്തു.
6 അവർ അവരെ അപ്പോസ്തലന്മാരുടെ മുമ്പാകെ കൊണ്ടുവന്നു. അവർ പ്രാർഥിച്ചിട്ട് അവരുടെ മേൽ കൈകൾ വെച്ചു.+
7 അങ്ങനെ ദൈവവചനം കൂടുതൽക്കൂടുതൽ പ്രചരിക്കുകയും+ യരുശലേമിൽ ശിഷ്യന്മാരുടെ എണ്ണം വളരെ വർധിക്കുകയും ചെയ്തു.+ വലിയൊരു കൂട്ടം പുരോഹിതന്മാരും വിശ്വാസം സ്വീകരിച്ചു.+
8 അക്കാലത്ത് സ്തെഫാനൊസ് ദൈവികമായ ദയയും ശക്തിയും നിറഞ്ഞവനായി ജനത്തിന് ഇടയിൽ വലിയ അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു.
9 ഒരു ദിവസം, വിമോചിതരുടെ സിനഗോഗ് എന്ന് അറിയപ്പെട്ടിരുന്ന സംഘത്തിൽനിന്നുള്ള ചിലരും കിലിക്യ, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള ചിലരും ചില കുറേനക്കാരും ചില അലക്സാൻഡ്രിയക്കാരും സ്തെഫാനൊസിനോടു തർക്കിക്കാൻ വന്നു.
10 എന്നാൽ സ്തെഫാനൊസിന്റെ സംസാരത്തിൽ നിറഞ്ഞുനിന്ന ജ്ഞാനത്തെയും ദൈവാത്മാവിനെയും എതിർത്തുനിൽക്കാൻ അവർക്കു കഴിഞ്ഞില്ല.+
11 അപ്പോൾ അവർ, “ഇയാൾ മോശയെയും ദൈവത്തെയും നിന്ദിച്ച് സംസാരിക്കുന്നതു ഞങ്ങൾ കേട്ടു” എന്നു പറയാൻ രഹസ്യമായി ചിലരെ പ്രേരിപ്പിച്ചു.
12 കൂടാതെ, അവർ ജനത്തെയും മൂപ്പന്മാരെയും ശാസ്ത്രിമാരെയും ഇളക്കിവിട്ടു. അവർ പെട്ടെന്നുതന്നെ സ്തെഫാനൊസിന്റെ നേരെ ചെന്ന് സ്തെഫാനൊസിനെ പിടിച്ച് ബലമായി സൻഹെദ്രിന്റെ മുമ്പാകെ കൊണ്ടുവന്നു.
13 എന്നിട്ട് അവർ കള്ളസാക്ഷികളെ കൊണ്ടുവന്ന് ഇങ്ങനെ പറയിച്ചു: “ഇയാൾ എപ്പോഴും ഈ വിശുദ്ധസ്ഥലത്തിനും നമ്മുടെ നിയമത്തിനും എതിരെ സംസാരിക്കാറുണ്ട്.
14 നസറെത്തുകാരനായ യേശു ഈ സ്ഥലം നശിപ്പിക്കുമെന്നും മോശയിൽനിന്ന് നമുക്കു കൈമാറിക്കിട്ടിയ ആചാരങ്ങൾ യേശു മാറ്റിക്കളയുമെന്നും ഇയാൾ പറയുന്നതു ഞങ്ങൾ കേട്ടു.”
15 സൻഹെദ്രിനിലുള്ള എല്ലാവരും സ്തെഫാനൊസിനെ സൂക്ഷിച്ചുനോക്കി. സ്തെഫാനൊസിന്റെ മുഖം ഒരു ദൈവദൂതന്റെ മുഖംപോലിരിക്കുന്നത് അവർ കണ്ടു.