മത്തായി എഴുതിയത് 10:1-42
10 പിന്നെ യേശു തന്റെ 12 ശിഷ്യന്മാരെ വിളിച്ച് അശുദ്ധാത്മാക്കളെ* പുറത്താക്കാനും+ എല്ലാ തരം രോഗങ്ങളും വൈകല്യങ്ങളും സുഖപ്പെടുത്താനും അധികാരം കൊടുത്തു.
2 12 അപ്പോസ്തലന്മാരുടെ പേരുകൾ:+ പത്രോസ്+ എന്നും പേരുള്ള ശിമോൻ, ശിമോന്റെ സഹോദരനായ അന്ത്രയോസ്,+ സെബെദിയുടെ മകനായ യാക്കോബ്, യാക്കോബിന്റെ സഹോദരനായ യോഹന്നാൻ,+
3 ഫിലിപ്പോസ്,+ ബർത്തൊലൊമായി, തോമസ്,+ നികുതിപിരിവുകാരനായ മത്തായി,+ അൽഫായിയുടെ മകനായ യാക്കോബ്, തദ്ദായി,
4 കനാനേയനായ* ശിമോൻ, യേശുവിനെ പിന്നീട് ഒറ്റിക്കൊടുത്ത യൂദാസ് ഈസ്കര്യോത്ത്.+
5 ഈ 12 പേരെ യേശു അയച്ചു. അവർക്ക് ഈ നിർദേശങ്ങളും കൊടുത്തു:+ “ജൂതന്മാരല്ലാത്തവരുടെ പ്രദേശത്തേക്കു പോകുകയോ ശമര്യയിലെ ഏതെങ്കിലും നഗരത്തിൽ കടക്കുകയോ അരുത്;+
6 പകരം ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്ത് മാത്രം പോകുക.+
7 നിങ്ങൾ പോകുമ്പോൾ, ‘സ്വർഗരാജ്യം അടുത്തിരിക്കുന്നു’ എന്നു പ്രസംഗിക്കണം.+
8 രോഗികളെ സുഖപ്പെടുത്തുക;+ മരിച്ചവരെ ഉയിർപ്പിക്കുക; കുഷ്ഠരോഗികളെ ശുദ്ധരാക്കുക; ഭൂതങ്ങളെ പുറത്താക്കുക. സൗജന്യമായി നിങ്ങൾക്കു ലഭിച്ചു; സൗജന്യമായിത്തന്നെ കൊടുക്കുക.
9 നിങ്ങളുടെ അരയിലെ പണസ്സഞ്ചിയിൽ കരുതാൻ സ്വർണമോ വെള്ളിയോ ചെമ്പോ സമ്പാദിക്കേണ്ടാ.+
10 വേറെ വസ്ത്രമോ ചെരിപ്പോ വടിയോ യാത്രയ്ക്കു വേണ്ട ഭക്ഷണസഞ്ചിയോ എടുക്കുകയുമരുത്;+ വേലക്കാരൻ ആഹാരത്തിന് അർഹനാണല്ലോ.+
11 “നിങ്ങൾ ഏതെങ്കിലും നഗരത്തിലോ ഗ്രാമത്തിലോ ചെല്ലുമ്പോൾ അവിടെ അർഹതയുള്ളയാൾ ആരെന്ന് അന്വേഷിച്ച് കണ്ടുപിടിക്കുക; അവിടം വിട്ട് പോകുന്നതുവരെ അയാളുടെകൂടെ താമസിക്കുക.+
12 നിങ്ങൾ ഒരു വീട്ടിൽ ചെല്ലുമ്പോൾ, വീട്ടുകാരെ അഭിവാദനം ചെയ്യണം.
13 ആ വീടിന് അർഹതയുണ്ടെങ്കിൽ നിങ്ങൾ ആശംസിക്കുന്ന സമാധാനം അതിന്മേൽ വരട്ടെ.+ അതിന് അർഹതയില്ലെങ്കിലോ, ആ സമാധാനം നിങ്ങളിലേക്കു മടങ്ങിപ്പോരട്ടെ.
14 ആരെങ്കിലും നിങ്ങളെ സ്വീകരിക്കാതെയോ നിങ്ങളുടെ വാക്കു കേൾക്കാതെയോ വന്നാൽ ആ വീടോ നഗരമോ വിട്ട് പോകുമ്പോൾ നിങ്ങളുടെ കാലിലെ പൊടി കുടഞ്ഞുകളയുക.+
15 ന്യായവിധിദിവസം സൊദോമിനും ഗൊമോറയ്ക്കും+ ലഭിക്കുന്ന വിധിയെക്കാൾ കടുത്തതായിരിക്കും അവരുടേത് എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
16 “ഇതാ, ഞാൻ നിങ്ങളെ അയയ്ക്കുന്നു; ചെന്നായ്ക്കൾക്കിടയിൽ ചെമ്മരിയാടുകളെപ്പോലെയാണു നിങ്ങൾ. അതുകൊണ്ട് പാമ്പുകളെപ്പോലെ ജാഗ്രതയുള്ളവരും പ്രാവുകളെപ്പോലെ നിഷ്കളങ്കരും ആയിരിക്കുക.+
17 മനുഷ്യരെ സൂക്ഷിച്ചുകൊള്ളുക; അവർ നിങ്ങളെ കോടതിയിൽ ഹാജരാക്കുകയും+ അവരുടെ സിനഗോഗുകളിൽവെച്ച് നിങ്ങളെ ചാട്ടയ്ക്ക് അടിക്കുകയും ചെയ്യും.+
18 എന്നെപ്രതി നിങ്ങളെ ഗവർണർമാരുടെയും രാജാക്കന്മാരുടെയും മുന്നിൽ ഹാജരാക്കും.+ അങ്ങനെ അവരോടും ജനതകളോടും നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് പറയാൻ നിങ്ങൾക്ക് അവസരം കിട്ടും.+
19 എന്നാൽ അവർ നിങ്ങളെ ഏൽപ്പിച്ചുകൊടുക്കുമ്പോൾ എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ഉത്കണ്ഠപ്പെടേണ്ടാ. പറയാനുള്ളത് ആ സമയത്ത് നിങ്ങൾക്കു കിട്ടിയിരിക്കും;+
20 കാരണം സംസാരിക്കുന്നതു നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങളുടെ പിതാവിന്റെ ആത്മാവായിരിക്കും നിങ്ങളിലൂടെ സംസാരിക്കുക.+
21 കൂടാതെ, സഹോദരൻ സഹോദരനെയും അപ്പൻ മകനെയും കൊല്ലാൻ ഏൽപ്പിച്ചുകൊടുക്കും. മക്കൾ മാതാപിതാക്കൾക്കെതിരെ തിരിഞ്ഞ് അവരെ കൊല്ലിക്കും.+
22 എന്റെ പേര് നിമിത്തം എല്ലാവരും നിങ്ങളെ വെറുക്കും.+ എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+
23 ഒരു നഗരത്തിൽ അവർ നിങ്ങളെ ഉപദ്രവിക്കുമ്പോൾ മറ്റൊന്നിലേക്ക് ഓടിപ്പോകുക.+ കാരണം, മനുഷ്യപുത്രൻ വരുന്നതിനു മുമ്പ് നിങ്ങൾ ഇസ്രായേൽപട്ടണങ്ങൾ മുഴുവനും ഒരു കാരണവശാലും സഞ്ചരിച്ചുതീർക്കില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.
24 “വിദ്യാർഥി അധ്യാപകനെക്കാൾ വലിയവനല്ല; അടിമ യജമാനനെക്കാൾ വലിയവനുമല്ല.+
25 വിദ്യാർഥി അധ്യാപകനെപ്പോലെയായാൽ മതി; അടിമ യജമാനനെപ്പോലെയും.+ ആളുകൾ കുടുംബനാഥനെ ബയെത്സെബൂബ്*+ എന്നു വിളിച്ചെങ്കിൽ വീട്ടുകാരുടെ കാര്യം പറയാനുണ്ടോ!
26 അതുകൊണ്ട് അവരെ പേടിക്കേണ്ടാ. മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നും മറഞ്ഞിരിക്കില്ല. രഹസ്യമായതൊന്നും വെളിച്ചത്ത് വരാതിരിക്കുകയുമില്ല.+
27 ഞാൻ ഇരുട്ടത്ത് നിങ്ങളോടു പറയുന്നതു നിങ്ങൾ വെളിച്ചത്ത് പറയുക; ചെവിയിൽ സ്വകാര്യമായി പറയുന്നതു പുരമുകളിൽനിന്ന് വിളിച്ചുപറയുക.+
28 ദേഹിയെ* കൊല്ലാൻ കഴിയാതെ ശരീരത്തെ കൊല്ലുന്നവരെ ഭയപ്പെടേണ്ടാ.+ പകരം, ദേഹിയെയും ശരീരത്തെയും ഗീഹെന്നയിൽ* നശിപ്പിക്കാൻ കഴിയുന്നവനെ ഭയപ്പെടുക.+
29 നിസ്സാരവിലയുള്ള ഒരു നാണയത്തുട്ടിനല്ലേ* രണ്ടു കുരുവികളെ വിൽക്കുന്നത്? എങ്കിലും അവയിൽ ഒന്നുപോലും നിങ്ങളുടെ പിതാവ് അറിയാതെ നിലത്ത് വീഴില്ല.+
30 എന്നാൽ നിങ്ങളുടെ കാര്യമോ, നിങ്ങളുടെ തലയിലെ ഓരോ മുടിയിഴയും എണ്ണിത്തിട്ടപ്പെടുത്തിയിരിക്കുന്നു.
31 അതുകൊണ്ട് പേടിക്കേണ്ടാ. അനേകം കുരുവികളെക്കാൾ എത്രയോ വിലയുള്ളവരാണു നിങ്ങൾ!+
32 “മറ്റുള്ളവരുടെ മുന്നിൽ എന്നെ അംഗീകരിക്കുന്ന ഏതൊരാളെയും+ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും അംഗീകരിക്കും.+
33 മറ്റുള്ളവരുടെ മുന്നിൽ എന്നെ തള്ളിപ്പറയുന്നവരെയോ സ്വർഗസ്ഥനായ എന്റെ പിതാവിന്റെ മുന്നിൽ ഞാനും തള്ളിപ്പറയും.+
34 ഞാൻ ഭൂമിയിൽ സമാധാനം വരുത്താനാണു വന്നത് എന്നു വിചാരിക്കേണ്ടാ. സമാധാനമല്ല, വാൾ വരുത്താനാണു ഞാൻ വന്നത്.+
35 മകനെ അപ്പനോടും മകളെ അമ്മയോടും മരുമകളെ അമ്മായിയമ്മയോടും+ ഭിന്നിപ്പിക്കാനാണു ഞാൻ വന്നത്.
36 ഒരാളുടെ വീട്ടുകാർതന്നെ അയാളുടെ ശത്രുക്കളാകും.
37 എന്നെക്കാൾ അധികം അപ്പനെയോ അമ്മയെയോ സ്നേഹിക്കുന്നവൻ എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല. എന്നെക്കാൾ അധികം മകനെയോ മകളെയോ സ്നേഹിക്കുന്നവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+
38 സ്വന്തം ദണ്ഡനസ്തംഭം* എടുത്ത് എന്നെ അനുഗമിക്കാത്തവനും എന്റെ ശിഷ്യനായിരിക്കാൻ യോഗ്യനല്ല.+
39 തന്റെ ദേഹിയെ* കണ്ടെത്തുന്നവന് അതു നഷ്ടമാകും. എനിക്കുവേണ്ടി ദേഹിയെ* നഷ്ടപ്പെടുത്തുന്നവനോ അതു തിരികെ കിട്ടും.+
40 “നിങ്ങളെ സ്വീകരിക്കുന്നവൻ എന്നെയും സ്വീകരിക്കുന്നു. എന്നെ സ്വീകരിക്കുന്നവനോ എന്നെ അയച്ച വ്യക്തിയെയും സ്വീകരിക്കുന്നു.+
41 പ്രവാചകനാണെന്ന ഒറ്റ കാരണത്താൽ ഒരു പ്രവാചകനെ സ്വീകരിക്കുന്നവനു പ്രവാചകന്റെ പ്രതിഫലം കിട്ടും.+ നീതിമാനാണെന്ന ഒറ്റ കാരണത്താൽ ഒരു നീതിമാനെ സ്വീകരിക്കുന്നവനു നീതിമാന്റെ പ്രതിഫലം കിട്ടും.
42 ഈ ചെറിയവരിൽ ഒരാൾക്ക്, അയാൾ എന്റെ ഒരു ശിഷ്യനാണെന്ന കാരണത്താൽ അൽപ്പം വെള്ളമെങ്കിലും കുടിക്കാൻ കൊടുക്കുന്നവനു പ്രതിഫലം കിട്ടാതെപോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+
അടിക്കുറിപ്പുകള്
^ ഭൂതങ്ങളെ കുറിക്കുന്നു.
^ അഥവാ “തീക്ഷ്ണതയുള്ളവനായ.”
^ ഭൂതങ്ങളുടെ പ്രഭു അഥവാ അധിപൻ ആയ സാത്താനെ കുറിക്കാനാണ് ഈ പേര് പൊതുവേ ഉപയോഗിക്കുന്നത്.
^ അഥവാ “ജീവനെ.” അതായത്, വീണ്ടും ജീവിക്കാനുള്ള സാധ്യതയെ.
^ അഥവാ “ജീവനെ.”
^ അഥവാ “ജീവനെ.”