മത്തായി എഴുതിയത് 28:1-20
28 ശബത്തിനു ശേഷം ആഴ്ചയുടെ ഒന്നാം ദിവസം വെട്ടം വീണുതുടങ്ങിയപ്പോൾത്തന്നെ മഗ്ദലക്കാരി മറിയയും മറ്റേ മറിയയും കല്ലറ കാണാൻ ചെന്നു.+
2 എന്നാൽ അവിടെ ശക്തമായ ഒരു ഭൂകമ്പം നടന്നിരുന്നു; യഹോവയുടെ* ദൂതൻ സ്വർഗത്തിൽനിന്ന് ഇറങ്ങിവന്നതായിരുന്നു കാരണം. ദൂതൻ കല്ല് ഉരുട്ടിമാറ്റി അതിന്മേൽ ഇരിക്കുകയായിരുന്നു.+
3 ദൂതൻ മിന്നൽപോലെ തിളങ്ങി; വസ്‌ത്രം മഞ്ഞുപോലെ വെളുത്തതായിരുന്നു.+
4 കാവൽക്കാർ ദൂതനെ കണ്ട് പേടിച്ചുവിറച്ച് മരിച്ചവരെപ്പോലെയായി.
5 എന്നാൽ ദൂതൻ സ്ത്രീകളോടു പറഞ്ഞു: “പേടിക്കേണ്ടാ; സ്തംഭത്തിലേറ്റി കൊന്ന യേശുവിനെയാണു നിങ്ങൾ അന്വേഷിക്കുന്നതെന്ന് എനിക്ക് അറിയാം.+
6 പക്ഷേ യേശു ഇവിടെയില്ല. യേശു പറഞ്ഞിരുന്നതുപോലെതന്നെ ഉയിർപ്പിക്കപ്പെട്ടു.+ അദ്ദേഹം കിടന്ന സ്ഥലം വന്ന് കാണൂ.
7 എന്നിട്ട് വേഗം പോയി യേശുവിന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറയുക: ‘യേശു മരിച്ചവരിൽനിന്ന് ഉയിർപ്പിക്കപ്പെട്ടു. നിങ്ങൾക്കു മുമ്പേ യേശു ഗലീലയിൽ എത്തും.+ അവിടെവെച്ച് നിങ്ങൾക്കു യേശുവിനെ കാണാം.’ ഇതാണ് എനിക്കു നിങ്ങളോടു പറയാനുള്ളത്.”+
8 ഉടൻതന്നെ അവർ ഭയത്തോടും അത്യാഹ്ലാദത്തോടും കൂടെ ശിഷ്യന്മാരെ വിവരം അറിയിക്കാൻ കല്ലറ വിട്ട് ഓടി.+
9 അപ്പോൾ യേശു എതിരെ വന്ന് അവരോട്, “നമസ്കാരം” എന്നു പറഞ്ഞു. അവർ യേശുവിന്റെ അടുത്ത് ചെന്ന് കാലിൽ കെട്ടിപ്പിടിച്ച് വണങ്ങി.
10 യേശു അവരോടു പറഞ്ഞു: “പേടിക്കേണ്ടാ! പോയി എന്റെ സഹോദരന്മാരെ വിവരം അറിയിക്കൂ! അവർ ഗലീലയ്ക്കു വരട്ടെ. അവിടെവെച്ച് അവർ എന്നെ കാണും.”
11 ആ സ്ത്രീകൾ അവിടേക്കു പോയ സമയത്ത് കാവൽഭടന്മാരിൽ+ ചിലർ നഗരത്തിൽ ചെന്ന് സംഭവിച്ചതെല്ലാം മുഖ്യപുരോഹിതന്മാരെ അറിയിച്ചു.
12 അവർ മൂപ്പന്മാരുമായി കൂടിയാലോചിച്ചശേഷം പടയാളികൾക്കു നല്ലൊരു തുക* കൊടുത്തിട്ട്
13 അവരോടു പറഞ്ഞു: “‘രാത്രിയിൽ ഞങ്ങൾ ഉറങ്ങുമ്പോൾ അവന്റെ ശിഷ്യന്മാർ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി’ എന്നു പറയണം.+
14 ഇതു ഗവർണറുടെ ചെവിയിൽ എത്തിയാൽ ഞങ്ങൾ അദ്ദേഹത്തോടു കാര്യങ്ങൾ വിശദീകരിച്ചുകൊള്ളാം.* നിങ്ങൾക്കു കുഴപ്പമൊന്നും വരില്ല.”
15 അവർ ആ വെള്ളിനാണയങ്ങൾ വാങ്ങി തങ്ങളോട് ആവശ്യപ്പെട്ടതുപോലെതന്നെ ചെയ്‌തു. ഈ കഥ ജൂതന്മാരുടെ ഇടയിൽ ഇന്നും പ്രചാരത്തിലിരിക്കുന്നു.
16 യേശു നിർദേശിച്ചിരുന്നതുപോലെ ശിഷ്യന്മാർ 11 പേരും യേശുവിനെ കാണാൻ ഗലീലയിലെ മലയിലേക്കു ചെന്നു.+
17 യേശുവിനെ കണ്ടപ്പോൾ അവർ വണങ്ങി; എന്നാൽ ചിലർ സംശയിച്ചു.
18 യേശു അവരുടെ അടുത്ത് ചെന്ന് അവരോടു പറഞ്ഞു: “സ്വർഗത്തിലും ഭൂമിയിലും എല്ലാ അധികാരവും എനിക്കു നൽകിയിരിക്കുന്നു.+
19 അതുകൊണ്ട് നിങ്ങൾ പോയി എല്ലാ ജനതകളിലെയും ആളുകളെ ശിഷ്യരാക്കുകയും+ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ അവരെ സ്‌നാനപ്പെടുത്തുകയും+
20 ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.+ വ്യവസ്ഥിതിയുടെ* അവസാനകാലംവരെ എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്.”+
അടിക്കുറിപ്പുകള്‍
^ അതായത്, വെള്ളിക്കാശ്.
^ അക്ഷ. “അദ്ദേഹത്തെ പറഞ്ഞ് സമ്മതിപ്പിച്ചുകൊള്ളാം.”