മർക്കൊസ് എഴുതിയത് 1:1-45
-
സ്നാപകയോഹന്നാൻ പ്രസംഗിക്കുന്നു (1-8)
-
യേശുവിന്റെ സ്നാനം (9-11)
-
യേശുവിനെ സാത്താൻ പ്രലോഭിപ്പിക്കുന്നു (12, 13)
-
യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (14, 15)
-
ആദ്യശിഷ്യരെ വിളിക്കുന്നു (16-20)
-
അശുദ്ധാത്മാവിനെ പുറത്താക്കുന്നു (21-28)
-
യേശു കഫർന്നഹൂമിൽ അനേകരെ സുഖപ്പെടുത്തുന്നു (29-34)
-
ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി പ്രാർഥിക്കുന്നു (35-39)
-
കുഷ്ഠരോഗിയെ സുഖപ്പെടുത്തുന്നു (40-45)
1 ദൈവപുത്രനായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത തുടങ്ങുന്നു:
2 യശയ്യ പ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നതുപോലെ, “(ഇതാ ഞാൻ നിന്റെ മുമ്പേ എന്റെ സന്ദേശവാഹകനെ അയയ്ക്കുന്നു; അവൻ നിനക്കു വഴി ഒരുക്കും.)+
3 വിജനഭൂമിയിൽ* വിളിച്ചുപറയുന്നവന്റെ ശബ്ദം: ‘യഹോവയ്ക്കു* വഴി ഒരുക്കുക; ദൈവത്തിന്റെ പാതകൾ നേരെയാക്കുക.’”+
4 യോഹന്നാൻ സ്നാപകൻ വിജനഭൂമിയിൽ ചെന്ന്, പാപങ്ങളുടെ ക്ഷമയ്ക്കായുള്ള മാനസാന്തരത്തെ പ്രതീകപ്പെടുത്തുന്ന സ്നാനം ഏൽക്കണമെന്നു പ്രസംഗിച്ചുകൊണ്ടിരുന്നു.+
5 അങ്ങനെ, യഹൂദ്യപ്രദേശത്തും യരുശലേമിലും താമസിക്കുന്ന എല്ലാവരും യോഹന്നാന്റെ അടുത്ത് ചെന്ന് പാപങ്ങൾ പരസ്യമായി ഏറ്റുപറഞ്ഞു. യോഹന്നാൻ അവരെ യോർദാൻ നദിയിൽ സ്നാനപ്പെടുത്തി.*+
6 യോഹന്നാൻ ഒട്ടകരോമംകൊണ്ടുള്ള വസ്ത്രവും തുകലുകൊണ്ടുള്ള അരപ്പട്ടയും ധരിച്ചിരുന്നു.+ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു ഭക്ഷണം.+
7 യോഹന്നാൻ ഇങ്ങനെ പ്രസംഗിച്ചു: “എന്നെക്കാൾ ശക്തനായവൻ പുറകേ വരുന്നുണ്ട്; കുനിഞ്ഞ് അദ്ദേഹത്തിന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാൻപോലും ഞാൻ യോഗ്യനല്ല.+
8 ഞാൻ നിങ്ങളെ വെള്ളംകൊണ്ട് സ്നാനപ്പെടുത്തി. എന്നാൽ അദ്ദേഹം നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ട്* സ്നാനപ്പെടുത്തും.”+
9 ആ കാലത്ത് യേശു ഗലീലയിലെ നസറെത്തിൽനിന്ന് യോഹന്നാന്റെ അടുത്ത് വന്നു. യോഹന്നാൻ യേശുവിനെ യോർദാനിൽ സ്നാനപ്പെടുത്തി.+
10 വെള്ളത്തിൽനിന്ന് കയറിയ ഉടനെ, ആകാശം പിളരുന്നതും ദൈവാത്മാവ് പ്രാവുപോലെ തന്റെ മേൽ വരുന്നതും യേശു കണ്ടു.+
11 “നീ എന്റെ പ്രിയപുത്രൻ, നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന് ആകാശത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായി.+
12 ഉടൻതന്നെ ദൈവാത്മാവ് യേശുവിനെ വിജനഭൂമിയിലേക്കു പോകാൻ പ്രേരിപ്പിച്ചു.
13 വന്യമൃഗങ്ങളുള്ള ആ പ്രദേശത്ത് യേശു 40 ദിവസമുണ്ടായിരുന്നു. ആ സമയത്ത് സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചു.+ എന്നാൽ ദൂതന്മാർ യേശുവിനു ശുശ്രൂഷ ചെയ്തു.+
14 യോഹന്നാൻ തടവിലായശേഷം യേശു ഗലീലയിൽ ചെന്ന്+ ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത പ്രസംഗിച്ചു.+
15 യേശു പറഞ്ഞു: “നിശ്ചയിച്ചിരിക്കുന്ന കാലം വന്നിരിക്കുന്നു; ദൈവരാജ്യം അടുത്തിരിക്കുന്നു. മാനസാന്തരപ്പെടൂ!+ ഈ സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കൂ.”
16 യേശു ഗലീലക്കടലിന്റെ തീരത്തുകൂടി നടക്കുമ്പോൾ ശിമോനും സഹോദരനായ അന്ത്രയോസും+ കടലിൽ വല വീശുന്നതു കണ്ടു.+ അവർ മീൻപിടുത്തക്കാരായിരുന്നു.+
17 യേശു അവരോട്, “എന്റെ കൂടെ വരൂ, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം”+ എന്നു പറഞ്ഞു.
18 അപ്പോൾത്തന്നെ അവർ വലകൾ ഉപേക്ഷിച്ച് യേശുവിനെ അനുഗമിച്ചു.+
19 അവിടെനിന്ന് അൽപ്പദൂരം ചെന്നപ്പോൾ സെബെദിയുടെ മകനായ യാക്കോബും സഹോദരൻ യോഹന്നാനും വള്ളത്തിൽ ഇരുന്ന് വല നന്നാക്കുന്നതു യേശു കണ്ടു.+
20 ഉടനെ യേശു അവരെയും വിളിച്ചു. അവർ അപ്പനായ സെബെദിയെ കൂലിക്കാരുടെകൂടെ വള്ളത്തിൽ വിട്ടിട്ട് യേശുവിനെ അനുഗമിച്ചു.
21 അവിടെനിന്ന് അവർ കഫർന്നഹൂമിലേക്കു പോയി.
ശബത്ത് തുടങ്ങിയ ഉടനെ യേശു സിനഗോഗിൽ ചെന്ന് പഠിപ്പിക്കാൻതുടങ്ങി.+
22 യേശു പഠിപ്പിക്കുന്ന രീതി കണ്ട് അവർ അതിശയിച്ചുപോയി. കാരണം ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണു യേശു പഠിപ്പിച്ചത്.+
23 അശുദ്ധാത്മാവ്* ബാധിച്ച ഒരു മനുഷ്യൻ അപ്പോൾ സിനഗോഗിലുണ്ടായിരുന്നു. അയാൾ ഉച്ചത്തിൽ ഇങ്ങനെ വിളിച്ചുപറഞ്ഞു:
24 “നസറെത്തുകാരനായ യേശുവേ, അങ്ങയ്ക്ക് ഇവിടെ എന്തു കാര്യം?+ ഞങ്ങളെ ഇല്ലാതാക്കാൻ വന്നതാണോ? അങ്ങ് ആരാണെന്ന് എനിക്കു നന്നായി അറിയാം; ദൈവത്തിന്റെ പരിശുദ്ധൻ!”+
25 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.”
26 അശുദ്ധാത്മാവ് അയാളെ ഞെളിപിരികൊള്ളിച്ച് അത്യുച്ചത്തിൽ അലറിക്കൊണ്ട് പുറത്ത് വന്നു.
27 ജനമെല്ലാം അതിശയത്തോടെ തമ്മിൽത്തമ്മിൽ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “എന്താണ് ഇത്? പുതിയൊരു തരം പഠിപ്പിക്കൽ! അദ്ദേഹം അശുദ്ധാത്മാക്കളോടുപോലും അധികാരത്തോടെ കല്പിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു.”
28 അങ്ങനെ യേശുവിനെക്കുറിച്ചുള്ള വാർത്ത ഗലീലയിലെങ്ങും അതിവേഗം പരന്നു.
29 പിന്നെ അവർ സിനഗോഗിൽനിന്ന് ഇറങ്ങി ശിമോന്റെയും അന്ത്രയോസിന്റെയും വീട്ടിലേക്കു പോയി. യാക്കോബും യോഹന്നാനും കൂടെയുണ്ടായിരുന്നു.+
30 ശിമോന്റെ അമ്മായിയമ്മ+ പനി പിടിച്ച് കിടപ്പായിരുന്നു; അവിടെ ചെന്ന ഉടനെ അവർ അക്കാര്യം യേശുവിനോടു പറഞ്ഞു.
31 യേശു അടുത്ത് ചെന്ന് ആ സ്ത്രീയെ കൈക്കു പിടിച്ച് എഴുന്നേൽപ്പിച്ചു. അവരുടെ പനി മാറി. അവർ എഴുന്നേറ്റ്, വന്നവരെ സത്കരിച്ചു.
32 വൈകുന്നേരം സൂര്യൻ അസ്തമിച്ചശേഷം ആളുകൾ എല്ലാ രോഗികളെയും ഭൂതബാധിതരെയും യേശുവിന്റെ അടുത്തേക്കു കൊണ്ടുവരാൻതുടങ്ങി.+
33 നഗരം ഒന്നടങ്കം വാതിൽക്കൽ തടിച്ചുകൂടിയിരുന്നു.
34 പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെട്ടിരുന്ന അനേകരെ യേശു സുഖപ്പെടുത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താക്കി. പക്ഷേ, താൻ ക്രിസ്തുവാണെന്നു* ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിച്ചില്ല.
35 അതിരാവിലെ, വെട്ടം വീഴുന്നതിനു മുമ്പുതന്നെ, യേശു ഉണർന്ന് ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി. അവിടെ ചെന്ന് യേശു പ്രാർഥിക്കാൻതുടങ്ങി.+
36 പക്ഷേ ശിമോനും കൂടെയുള്ളവരും യേശുവിനെ അന്വേഷിച്ച് കണ്ടുപിടിച്ചു.
37 യേശുവിനെ കണ്ടപ്പോൾ, “എല്ലാവരും അങ്ങയെ അന്വേഷിക്കുകയാണ്” എന്നു പറഞ്ഞു.
38 എന്നാൽ യേശു അവരോടു പറഞ്ഞു: “നമുക്കു മറ്റ് എവിടേക്കെങ്കിലും പോകാം. അടുത്ത് വേറെയും പട്ടണങ്ങളുണ്ടല്ലോ. അവിടെയും എനിക്കു പ്രസംഗിക്കണം. ഞാൻ വന്നതുതന്നെ അതിനുവേണ്ടിയാണല്ലോ.”+
39 അങ്ങനെ, യേശു ഗലീലയിലെല്ലായിടത്തുമുള്ള സിനഗോഗുകളിൽ ചെന്ന് പ്രസംഗിക്കുകയും ഭൂതങ്ങളെ പുറത്താക്കുകയും ചെയ്തു.+
40 ഒരു കുഷ്ഠരോഗി യേശുവിന്റെ അടുത്ത് വന്ന് മുട്ടുകുത്തി ഇങ്ങനെ അപേക്ഷിച്ചു: “ഒന്നു മനസ്സുവെച്ചാൽ അങ്ങയ്ക്ക് എന്നെ ശുദ്ധനാക്കാം.”+
41 അതു കേട്ട് മനസ്സ് അലിഞ്ഞ യേശു കൈ നീട്ടി അയാളെ തൊട്ടുകൊണ്ട്, “എനിക്കു മനസ്സാണ്, ശുദ്ധനാകുക” എന്നു പറഞ്ഞു.+
42 അപ്പോൾത്തന്നെ കുഷ്ഠം മാറി അയാൾ ശുദ്ധനായി.
43 യേശു അയാളെ പെട്ടെന്നു പറഞ്ഞയച്ചു. കർശനമായി ഇങ്ങനെ കല്പിക്കുകയും ചെയ്തു:
44 “ഇത് ആരോടും പറയരുത്. എന്നാൽ നീ ചെന്ന് ഇതു പുരോഹിതനെ കാണിച്ച് ശുദ്ധീകരണത്തിനുവേണ്ടി മോശ കല്പിച്ചത് അർപ്പിക്കണം.+ അത് അവർക്കൊരു തെളിവാകട്ടെ.”+
45 പക്ഷേ അയാൾ അവിടെനിന്ന് പോയി ഈ വാർത്ത കൊട്ടിഘോഷിച്ച് നാട്ടിലെങ്ങും പാട്ടാക്കി. അതുകൊണ്ട് യേശുവിനു പരസ്യമായി ഒരു നഗരത്തിലും ചെല്ലാൻ പറ്റാതായി. പുറത്ത് ജനവാസമില്ലാത്ത പ്രദേശങ്ങളിൽ യേശുവിനു താമസിക്കേണ്ടിവന്നു. എന്നിട്ടും എല്ലായിടത്തുനിന്നും ജനങ്ങൾ യേശുവിന്റെ അടുത്ത് വന്നുകൊണ്ടിരുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “മുക്കി; നിമജ്ജനം ചെയ്തു.”
^ ദൈവത്തിന്റെ ശക്തിയെ കുറിക്കുന്നു.
^ ഭൂതത്തെ കുറിക്കുന്നു.
^ മറ്റൊരു സാധ്യത “താൻ ആരാണെന്ന്.”