മർക്കൊസ് എഴുതിയത് 12:1-44
12 പിന്നെ യേശു അവരോടു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് സംസാരിക്കാൻതുടങ്ങി: “ഒരാൾ ഒരു മുന്തിരിത്തോട്ടം നട്ടുപിടിപ്പിച്ചു.+ അതിനു ചുറ്റും വേലി കെട്ടി. ഒരു മുന്തിരിച്ചക്കു സ്ഥാപിച്ച് വീഞ്ഞുസംഭരണി കുഴിച്ചുണ്ടാക്കി. ഒരു കാവൽഗോപുരവും പണിതു.+ എന്നിട്ട് അതു കൃഷി ചെയ്യാൻ പാട്ടത്തിനു കൊടുത്തിട്ട് വിദേശത്തേക്കു പോയി.+
2 വിളവെടുപ്പിനു സമയമായപ്പോൾ തോട്ടത്തിലെ മുന്തിരിപ്പഴങ്ങളുടെ ഓഹരി വാങ്ങാൻ അദ്ദേഹം ഒരു അടിമയെ ആ കൃഷിക്കാരുടെ അടുത്തേക്ക് അയച്ചു.
3 എന്നാൽ അവർ അയാളെ പിടിച്ച് തല്ലി വെറുങ്കൈയോടെ തിരിച്ചയച്ചു.
4 വീണ്ടും അദ്ദേഹം മറ്റൊരു അടിമയെ അവരുടെ അടുത്തേക്ക് അയച്ചു. അവർ അയാളുടെ തലയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും അപമാനിക്കുകയും ചെയ്തു.+
5 അദ്ദേഹം മറ്റൊരാളെയും അയച്ചു. അവർ അയാളെ കൊന്നുകളഞ്ഞു. മറ്റു പലരെയും അദ്ദേഹം അയച്ചു. ചിലരെ അവർ തല്ലുകയും ചിലരെ കൊല്ലുകയും ചെയ്തു.
6 അയയ്ക്കാൻ ഇനി ഒരാൾക്കൂടെയുണ്ടായിരുന്നു, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മകൻ!+ ‘എന്റെ മകനെ അവർ മാനിക്കും’ എന്നു പറഞ്ഞ് ഒടുവിൽ മകനെയും അയച്ചു.
7 എന്നാൽ ആ കൃഷിക്കാർ തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: ‘ഇവനാണ് അവകാശി.+ വരൂ, നമുക്ക് ഇവനെ കൊന്നുകളയാം. അപ്പോൾ സ്വത്തു നമ്മുടെ കൈയിലാകും.’
8 അങ്ങനെ, അവർ അവനെ പിടിച്ച് കൊന്ന് മുന്തിരിത്തോട്ടത്തിനു വെളിയിലേക്ക് എറിഞ്ഞു.+
9 മുന്തിരിത്തോട്ടത്തിന്റെ ഉടമ ഇപ്പോൾ എന്തു ചെയ്യും? അദ്ദേഹം വന്ന് ആ കൃഷിക്കാരെ കൊന്ന് മുന്തിരിത്തോട്ടം വേറെ ആരെയെങ്കിലും ഏൽപ്പിക്കും.+
10 നിങ്ങൾ ഈ തിരുവെഴുത്ത് ഇതുവരെ വായിച്ചിട്ടില്ലേ? ‘പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മുഖ്യ മൂലക്കല്ലായിത്തീർന്നിരിക്കുന്നു.*+
11 ഇതിനു പിന്നിൽ യഹോവയാണ്;* നമുക്ക് ഇതൊരു അതിശയംതന്നെ.’”+
12 യേശു തങ്ങളെ ഉദ്ദേശിച്ചാണ് ഈ ദൃഷ്ടാന്തം പറഞ്ഞതെന്ന് അവർക്കു മനസ്സിലായി. അതുകൊണ്ട് അവർ യേശുവിനെ പിടികൂടാൻ* ആഗ്രഹിച്ചു. എങ്കിലും ജനക്കൂട്ടത്തെ പേടിയായിരുന്നതുകൊണ്ട് അവർ യേശുവിനെ വിട്ട് പോയി.+
13 പിന്നെ അവർ യേശുവിനെ വാക്കിൽ കുടുക്കാൻവേണ്ടി പരീശന്മാരിലും ഹെരോദിന്റെ അനുയായികളിലും ചിലരെ യേശുവിന്റെ അടുത്തേക്ക് അയച്ചു.+
14 അവർ വന്ന് യേശുവിനോടു പറഞ്ഞു: “ഗുരുവേ, അങ്ങ് സത്യസന്ധനും ആളുകളുടെ അംഗീകാരം ആഗ്രഹിക്കാത്തവനും ആണെന്നു ഞങ്ങൾക്ക് അറിയാം. കാരണം അങ്ങ് ആരുടെയും മുഖം നോക്കാറില്ലല്ലോ. അങ്ങ് ദൈവത്തിന്റെ വഴി ശരിയായി* പഠിപ്പിക്കുന്നു. അതുകൊണ്ട് പറയൂ, സീസറിനു തലക്കരം കൊടുക്കുന്നതു ശരിയാണോ* അല്ലയോ?
15 ഞങ്ങൾ അതു കൊടുക്കണോ വേണ്ടയോ?” അവരുടെ കാപട്യം തിരിച്ചറിഞ്ഞ് യേശു അവരോട്, “നിങ്ങൾ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? ഒരു ദിനാറെ* കൊണ്ടുവരൂ, ഞാൻ നോക്കട്ടെ” എന്നു പറഞ്ഞു.
16 അവർ ഒരെണ്ണം കൊണ്ടുവന്നു. യേശു അവരോട്, “ഇതിലുള്ള ചിത്രവും എഴുത്തും ആരുടേതാണ്” എന്നു ചോദിച്ചപ്പോൾ, “സീസറിന്റേത്” എന്ന് അവർ പറഞ്ഞു.
17 അപ്പോൾ യേശു അവരോട്, “സീസർക്കുള്ളതു സീസർക്കും+ ദൈവത്തിനുള്ളതു ദൈവത്തിനും കൊടുക്കുക”+ എന്നു പറഞ്ഞു. യേശുവിന്റെ വാക്കുകൾ കേട്ട് അവർ അതിശയിച്ചുപോയി.
18 പുനരുത്ഥാനമില്ലെന്നു പറയുന്ന സദൂക്യർ+ അപ്പോൾ യേശുവിന്റെ അടുത്ത് വന്ന് ചോദിച്ചു:+
19 “ഗുരുവേ, വിവാഹിതനായ ഒരാൾ മക്കളില്ലാതെ മരിച്ചുപോയാൽ അയാളുടെ സഹോദരൻ അയാളുടെ ഭാര്യയെ സ്വീകരിച്ച് സഹോദരനുവേണ്ടി മക്കളെ ജനിപ്പിക്കേണ്ടതാണെന്നു മോശ നമ്മളോടു പറഞ്ഞിട്ടുണ്ടല്ലോ.+
20 ഒരിടത്ത് ഏഴു സഹോദരന്മാരുണ്ടായിരുന്നു. ഒന്നാമൻ ഒരു സ്ത്രീയെ വിവാഹം കഴിച്ചു. എന്നാൽ മക്കളില്ലാതെ മരിച്ചു.
21 അപ്പോൾ രണ്ടാമൻ അവളെ സ്വീകരിച്ചു. അയാളും മക്കളില്ലാതെ മരിച്ചു. മൂന്നാമനും അങ്ങനെതന്നെ.
22 അങ്ങനെ ഏഴു പേരും മക്കളില്ലാതെ മരിച്ചു. ഒടുവിൽ ആ സ്ത്രീയും മരിച്ചു.
23 പുനരുത്ഥാനത്തിൽ ആ സ്ത്രീ അവരിൽ ആരുടെ ഭാര്യയായിരിക്കും? ആ സ്ത്രീ ഏഴു പേരുടെയും ഭാര്യയായിരുന്നല്ലോ.”
24 യേശു അവരോടു പറഞ്ഞു: “തിരുവെഴുത്തുകളെക്കുറിച്ചോ ദൈവത്തിന്റെ ശക്തിയെക്കുറിച്ചോ അറിയാത്തതുകൊണ്ടല്ലേ നിങ്ങൾക്കു തെറ്റു പറ്റുന്നത്?+
25 അവർ മരിച്ചവരിൽനിന്ന് ഉയിർക്കുമ്പോൾ പുരുഷന്മാർ വിവാഹം കഴിക്കുകയോ സ്ത്രീകളെ വിവാഹം കഴിച്ചുകൊടുക്കുകയോ ഇല്ല. അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും.+
26 മരിച്ചവർ ഉയിർപ്പിക്കപ്പെടുന്നതിനെക്കുറിച്ചോ, മോശയുടെ പുസ്തകത്തിലെ മുൾച്ചെടിയുടെ വിവരണത്തിൽ ദൈവം മോശയോട്, ‘ഞാൻ അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്’ എന്നു പറഞ്ഞതായി നിങ്ങൾ വായിച്ചിട്ടില്ലേ?+
27 ദൈവം മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമാണ്. നിങ്ങൾക്കു വലിയ തെറ്റു പറ്റിയിരിക്കുന്നു.”+
28 അവിടെ വന്നിരുന്ന ശാസ്ത്രിമാരിൽ ഒരാൾ അവർ തർക്കിക്കുന്നതു കേട്ടു. യേശു അവരുടെ ചോദ്യത്തിനു നന്നായി ഉത്തരം കൊടുത്തെന്നു മനസ്സിലാക്കി ആ ശാസ്ത്രി യേശുവിനോട്, “എല്ലാ കല്പനകളിലുംവെച്ച് ഏറ്റവും പ്രധാനപ്പെട്ടത് ഏതാണ്” എന്നു ചോദിച്ചു.+
29 അപ്പോൾ യേശു പറഞ്ഞു: “ഒന്നാമത്തേത് ഇതാണ്: ‘ഇസ്രായേലേ കേൾക്കുക, യഹോവ*—നമ്മുടെ ദൈവമായ യഹോവ*—ഒരുവനേ ഉള്ളൂ;
30 നിന്റെ ദൈവമായ യഹോവയെ* നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും* നിന്റെ മുഴുമനസ്സോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം.’+
31 രണ്ടാമത്തേത്, ‘നിന്റെ അയൽക്കാരനെ നീ നിന്നെപ്പോലെതന്നെ സ്നേഹിക്കണം’+ എന്നതും. ഇവയെക്കാൾ വലിയ മറ്റൊരു കല്പനയുമില്ല.”
32 ശാസ്ത്രി യേശുവിനോടു പറഞ്ഞു: “ഗുരുവേ, കൊള്ളാം, അങ്ങ് പറഞ്ഞതു സത്യമാണ്: ‘ദൈവം ഒരുവനേ ഉള്ളൂ; മറ്റൊരു ദൈവവുമില്ല.’+
33 ദൈവത്തെ മുഴുഹൃദയത്തോടും മുഴുചിന്താശേഷിയോടും* മുഴുശക്തിയോടും കൂടെ സ്നേഹിക്കുന്നതും അയൽക്കാരനെ തന്നെപ്പോലെതന്നെ സ്നേഹിക്കുന്നതും ആണ് സമ്പൂർണദഹനയാഗങ്ങളെക്കാളും ബലികളെക്കാളും ഏറെ മൂല്യമുള്ളത്.”+
34 ശാസ്ത്രി ബുദ്ധിപൂർവം ഉത്തരം പറഞ്ഞെന്നു മനസ്സിലാക്കി യേശു, “താങ്കൾ ദൈവരാജ്യത്തിൽനിന്ന് അകലെയല്ല” എന്നു പറഞ്ഞു. പിന്നെ ആരും യേശുവിനോട് ഒന്നും ചോദിക്കാൻ ധൈര്യപ്പെട്ടില്ല.+
35 ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, യേശു അവരോടു പറഞ്ഞു: “ക്രിസ്തു ദാവീദിന്റെ മകനാണെന്നു ശാസ്ത്രിമാർ പറയുന്നത് എങ്ങനെ ശരിയാകും?+
36 ‘“ഞാൻ നിന്റെ ശത്രുക്കളെ നിന്റെ കാൽക്കീഴാക്കുന്നതുവരെ എന്റെ വലതുവശത്ത് ഇരിക്കുക” എന്ന് യഹോവ* എന്റെ കർത്താവിനോടു പറഞ്ഞു’+ എന്നു പരിശുദ്ധാത്മാവിനാൽ പ്രേരിതനായി+ ദാവീദ് പറഞ്ഞല്ലോ.
37 ദാവീദുതന്നെ ക്രിസ്തുവിനെ ‘കർത്താവ്’ എന്നു വിളിക്കുന്ന സ്ഥിതിക്ക്, ക്രിസ്തു എങ്ങനെ ദാവീദിന്റെ മകനാകും?”+
ആ വലിയ ജനക്കൂട്ടം യേശു പറയുന്നതെല്ലാം ആസ്വദിച്ച് കേട്ടുകൊണ്ടിരുന്നു.
38 പഠിപ്പിക്കുന്നതിനിടെ യേശു അവരോട് ഇങ്ങനെയും പറഞ്ഞു: “നീളൻ കുപ്പായങ്ങൾ ധരിച്ച് ചുറ്റിനടക്കാനും ചന്തസ്ഥലങ്ങളിൽ അഭിവാദനം ലഭിക്കാനും+
39 സിനഗോഗുകളിൽ മുൻനിരയിൽ* ഇരിക്കാനും അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനങ്ങൾ കിട്ടാനും ആഗ്രഹിക്കുന്ന ശാസ്ത്രിമാരെ സൂക്ഷിച്ചുകൊള്ളുക.+
40 അവർ വിധവമാരുടെ വീടുകൾ* വിഴുങ്ങുകയും ആളുകളെ കാണിക്കാൻവേണ്ടി നീണ്ട പ്രാർഥനകൾ നടത്തുകയും ചെയ്യുന്നു. അവർക്കു കിട്ടുന്ന ശിക്ഷാവിധി ഏറെ കടുത്തതായിരിക്കും.”
41 യേശു, സംഭാവനപ്പെട്ടികൾ കാണാവുന്ന ഒരിടത്ത് പോയി ഇരുന്നു.+ എന്നിട്ട് ആളുകൾ ആ പെട്ടികളിൽ പണം ഇടുന്നതു നിരീക്ഷിച്ചു. പണക്കാരായ പലരും ധാരാളം നാണയങ്ങൾ ഇടുന്നുണ്ടായിരുന്നു.+
42 അപ്പോൾ ദരിദ്രയായ ഒരു വിധവ വന്ന് തീരെ മൂല്യം കുറഞ്ഞ രണ്ടു ചെറുതുട്ടുകൾ* ഇട്ടു.+
43 ഇതു കണ്ട യേശു ശിഷ്യന്മാരെ അടുത്ത് വിളിച്ച് അവരോടു പറഞ്ഞു: “ഞാൻ സത്യമായി നിങ്ങളോടു പറയുന്നു: സംഭാവനപ്പെട്ടികളിൽ മറ്റെല്ലാവരും ഇട്ടതിനെക്കാൾ കൂടുതലാണു ദരിദ്രയായ ഈ വിധവ ഇട്ടത്.+
44 അവരെല്ലാം ഇട്ടത് അവരുടെ സമൃദ്ധിയിൽനിന്നാണ്. പക്ഷേ ഈ വിധവ ഇല്ലായ്മയിൽനിന്ന്* തനിക്കുള്ളതെല്ലാം, തന്റെ ഉപജീവനത്തിനുള്ള വക മുഴുവനും, ഇട്ടു.”+
അടിക്കുറിപ്പുകള്
^ അക്ഷ. “മൂലയുടെ തലയായിത്തീർന്നിരിക്കുന്നു.”
^ അഥവാ “അറസ്റ്റു ചെയ്യാൻ.”
^ അഥവാ “സത്യത്തിനു ചേർച്ചയിൽ.”
^ അഥവാ “നിയമാനുസൃതമാണോ.”
^ അതായത്, ഗ്രഹിക്കാനുള്ള പ്രാപ്തി.
^ അഥവാ “ഏറ്റവും നല്ല ഇരിപ്പിടങ്ങളിൽ.”
^ അഥവാ “വസ്തുവകകൾ.”
^ അഥവാ “ദാരിദ്ര്യത്തിലും.”