മർക്കൊസ്‌ എഴുതിയത്‌ 7:1-37

  • മനുഷ്യപാരമ്പര്യങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നു (1-13)

  • അശുദ്ധി ഹൃദയത്തിൽനിന്ന്‌ വരുന്നു (14-23)

  • സിറിയൻ ഫൊയ്‌നിക്യയിലെ ഒരു സ്‌ത്രീയുടെ വിശ്വാസം (24-30)

  • ബധിരനെ സുഖപ്പെടുത്തുന്നു (31-37)

7  യരുശലേമിൽനിന്ന്‌ വന്ന പരീശന്മാരും ചില ശാസ്‌ത്രിമാരും യേശുവിനു ചുറ്റും കൂടി.+  യേശുവിന്റെ ശിഷ്യന്മാരിൽ ചിലർ അശുദ്ധമായ കൈകൊണ്ട്‌, അതായത്‌ കഴുകാത്ത കൈകൊണ്ട്‌,* ഭക്ഷണം കഴിക്കുന്നത്‌ അവർ കണ്ടു.  (പരീശന്മാരും എല്ലാ ജൂതന്മാരും പൂർവികരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നതുകൊണ്ട്‌ കൈകൾ മുട്ടുവരെ കഴുകാതെ ഭക്ഷണം കഴിക്കാറില്ല.  ചന്തയിൽനിന്ന്‌ തിരിച്ചെത്തുമ്പോഴും കഴുകി ശുദ്ധി വരുത്താതെ അവർ കഴിക്കാറില്ല. ഇതിനു പുറമേ പാനപാത്രങ്ങളും കുടങ്ങളും ചെമ്പുപാത്രങ്ങളും വെള്ളത്തിൽ മുക്കി ശുദ്ധീകരിക്കുന്നതുപോലുള്ള മറ്റ്‌ അനേകം പാരമ്പര്യങ്ങളും അവർ അനുഷ്‌ഠിച്ചുപോരുന്നു.)+  അതുകൊണ്ട്‌ ആ പരീശന്മാരും ശാസ്‌ത്രിമാരും യേശുവിനോട്‌, “നിന്റെ ശിഷ്യന്മാർ പൂർവികരുടെ പാരമ്പര്യം അനുസരിക്കാതെ അശുദ്ധമായ കൈകൊണ്ട്‌ ഭക്ഷണം കഴിക്കുന്നത്‌ എന്താണ്‌” എന്നു ചോദിച്ചു.+  യേശു അവരോടു പറഞ്ഞു: “കപടഭക്തരായ നിങ്ങളെക്കുറിച്ച്‌ യശയ്യ ഇങ്ങനെ പ്രവചിച്ചത്‌ എത്ര ശരിയാണ്‌: ‘ഈ ജനം വായ്‌കൊണ്ട്‌ എന്നെ ബഹുമാനിക്കുന്നു. എന്നാൽ അവരുടെ ഹൃദയം എന്നിൽനിന്ന്‌ വളരെ അകലെയാണ്‌.+  അവർ എന്നെ ആരാധിക്കുന്നതുകൊണ്ട്‌ ഒരു പ്രയോജനവുമില്ല. കാരണം മനുഷ്യരുടെ കല്‌പനകളാണ്‌ അവർ ഉപദേശങ്ങളായി പഠിപ്പിക്കുന്നത്‌.’+  നിങ്ങൾ അങ്ങനെ ദൈവകല്‌പനകൾ വിട്ടുകളഞ്ഞിട്ട്‌ മനുഷ്യരുടെ പാരമ്പര്യം മുറുകെ പിടിക്കുന്നു.”+  യേശു ഇങ്ങനെയും അവരോടു പറഞ്ഞു: “പാരമ്പര്യം പിൻപറ്റാൻവേണ്ടി നിങ്ങൾ വിദഗ്‌ധമായി ദൈവകല്‌പന അവഗണിക്കുന്നു.+ 10  ഉദാഹരണത്തിന്‌, ‘നിന്റെ അപ്പനെയും അമ്മയെയും ബഹുമാനിക്കണം’+ എന്നും ‘അപ്പനെയോ അമ്മയെയോ നിന്ദിച്ച്‌ സംസാരിക്കുന്നവനെ* കൊന്നുകളയണം’+ എന്നും മോശ പറഞ്ഞല്ലോ. 11  എന്നാൽ നിങ്ങൾ പറയുന്നു: ‘ആരെങ്കിലും അപ്പനോടോ അമ്മയോടോ, “നിങ്ങൾക്ക്‌ ഉപകാരപ്പെടുന്നതായി എന്റെ കൈയിലുള്ളതെല്ലാം കൊർബാനാണ്‌ (അതായത്‌, ദൈവത്തിനു നേർന്നതാണ്‌)” എന്നു പറഞ്ഞാൽ’ 12  പിന്നെ അപ്പനോ അമ്മയ്‌ക്കോ വേണ്ടി യാതൊന്നും ചെയ്യാൻ നിങ്ങൾ അയാളെ അനുവദിക്കുന്നില്ല.+ 13  ഇങ്ങനെ പാരമ്പര്യത്തിന്റെ പേര്‌ പറഞ്ഞ്‌ നിങ്ങൾ ദൈവവചനത്തിനു വില കല്‌പിക്കാതിരിക്കുന്നു.+ ഇങ്ങനെ പലതും നിങ്ങൾ ചെയ്യുന്നു.”+ 14  യേശു വീണ്ടും ജനത്തെ അടുത്തേക്കു വിളിച്ച്‌ അവരോടു പറഞ്ഞു: “നിങ്ങൾ എല്ലാവരും ഞാൻ പറയുന്നതു ശ്രദ്ധിച്ച്‌ അതിന്റെ അർഥം മനസ്സിലാക്കൂ.+ 15  പുറത്തുനിന്ന്‌ ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ല. ഉള്ളിൽനിന്ന്‌ പുറത്തേക്കു വരുന്നതാണ്‌ അയാളെ അശുദ്ധനാക്കുന്നത്‌.”+ 16  *—— 17  ജനക്കൂട്ടത്തെ വിട്ട്‌ യേശു ഒരു വീട്ടിൽ ചെന്നപ്പോൾ ശിഷ്യന്മാർ ഈ ദൃഷ്ടാന്തത്തെക്കുറിച്ച്‌ യേശുവിനോടു ചോദ്യങ്ങൾ ചോദിച്ചുതുടങ്ങി.+ 18  യേശു അവരോടു പറഞ്ഞു: “നിങ്ങൾക്കും അവരെപ്പോലെ മനസ്സിലാക്കാൻ പ്രാപ്‌തിയില്ലെന്നോ? പുറത്തുനിന്ന്‌ ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ലെന്നു നിങ്ങൾക്ക്‌ അറിയില്ലേ? 19  കാരണം, അത്‌ അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കാണു പോകുന്നത്‌. പിന്നെ അതു വയറ്റിൽനിന്ന്‌ പുറത്തേക്കു പോകുന്നു.” എല്ലാ ആഹാരവും ശുദ്ധമാണെന്ന്‌ അങ്ങനെ യേശു വ്യക്തമാക്കി. 20  പിന്നെ യേശു പറഞ്ഞു: “ഒരാളുടെ ഉള്ളിൽനിന്ന്‌ പുറത്തേക്കു വരുന്നതാണ്‌ അയാളെ അശുദ്ധനാക്കുന്നത്‌.+ 21  കാരണം ഉള്ളിൽനിന്ന്‌, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്‌,+ ഹാനികരമായ ചിന്തകൾ, അതായത്‌ ലൈംഗിക അധാർമികത,* മോഷണം, കൊലപാതകം, 22  വ്യഭിചാരം, അത്യാഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാരത്തോടെയുള്ള പെരുമാറ്റം,* അസൂയയുള്ള കണ്ണ്‌, ദൈവനിന്ദ, ധാർഷ്ട്യം, വിഡ്‌ഢിത്തം എന്നിവയെല്ലാം ഉണ്ടാകുന്നത്‌. 23  ഈ ചീത്ത കാര്യങ്ങളെല്ലാം ഉള്ളിൽനിന്ന്‌ പുറപ്പെട്ട്‌ മനുഷ്യനെ അശുദ്ധനാക്കുന്നു.” 24  അവിടെനിന്ന്‌ എഴുന്നേറ്റ്‌ സോർ-സീദോൻ+ പ്രദേശങ്ങളിലേക്കു പോയ യേശു അവിടെ ഒരു വീട്ടിൽ ചെന്നു. ആരും അത്‌ അറിയരുതെന്നു യേശു ആഗ്രഹിച്ചു. പക്ഷേ ആളുകൾ എങ്ങനെയോ അറിഞ്ഞു. 25  അശുദ്ധാത്മാവ്‌* ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ യേശുവിനെക്കുറിച്ച്‌ കേട്ട ഉടനെ അവിടെ വന്ന്‌ യേശുവിന്റെ കാൽക്കൽ വീണു.+ 26  ആ സ്‌ത്രീ സിറിയൻ ഫൊയ്‌നിക്യ ദേശത്തുനിന്നുള്ള* ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്ന്‌ ഭൂതത്തെ പുറത്താക്കാൻ ആ സ്‌ത്രീ യേശുവിനോടു വീണ്ടുംവീണ്ടും അപേക്ഷിച്ചു. 27  എന്നാൽ യേശു, “ആദ്യം മക്കളുടെ വയറു നിറയട്ടെ. മക്കളുടെ അപ്പം എടുത്ത്‌ നായ്‌ക്കുട്ടികൾക്ക്‌ ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ”+ എന്നു പറഞ്ഞു: 28  അപ്പോൾ ആ സ്‌ത്രീ പറഞ്ഞു: “അങ്ങ്‌ പറഞ്ഞതു ശരിയാണ്‌ യജമാനനേ. പക്ഷേ, മേശയുടെ കീഴെയുള്ള നായ്‌ക്കുട്ടികളും കുഞ്ഞുങ്ങളുടെ കൈയിൽനിന്ന്‌ വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” 29  യേശു സ്‌ത്രീയോടു പറഞ്ഞു: “നീ ഇങ്ങനെയൊരു മറുപടി പറഞ്ഞല്ലോ. പൊയ്‌ക്കൊള്ളൂ. ഭൂതം നിന്റെ മകളെ വിട്ട്‌ പോയിരിക്കുന്നു.”+ 30  സ്‌ത്രീ വീട്ടിൽ ചെന്നപ്പോൾ കുട്ടി കിടക്കയിൽ കിടക്കുന്നതു കണ്ടു. ഭൂതം അവളെ വിട്ട്‌ പോയിരുന്നു.+ 31  പിന്നെ യേശു സോർപ്രദേശം വിട്ട്‌ സീദോൻവഴി ദക്കപ്പൊലിപ്രദേശത്തുകൂടെ*+ ഗലീലക്കടലിന്‌ അടുത്തേക്കു തിരിച്ചുപോയി. 32  അവിടെവെച്ച്‌ ചിലർ സംസാരവൈകല്യമുള്ള ബധിരനായ ഒരു മനുഷ്യനെ+ യേശുവിന്റെ അടുത്ത്‌ കൊണ്ടുവന്ന്‌ അയാളുടെ മേൽ കൈ വെക്കണമെന്നു യാചിച്ചു. 33  യേശു അയാളെ ജനക്കൂട്ടത്തിൽനിന്ന്‌ മാറ്റിക്കൊണ്ടുപോയി. എന്നിട്ട്‌ അയാളുടെ ചെവികളിൽ വിരൽ ഇട്ടു. പിന്നെ തുപ്പിയിട്ട്‌ അയാളുടെ നാവിൽ തൊട്ടു.+ 34  എന്നിട്ട്‌ ആകാശത്തേക്കു നോക്കി ഒരു ദീർഘനിശ്വാസത്തോടെ അയാളോട്‌, “എഫഥാ” എന്നു പറഞ്ഞു. “തുറക്കട്ടെ” എന്നാണ്‌ അതിന്റെ അർഥം. 35  അയാളുടെ ചെവികൾ തുറന്നു.+ സംസാരവൈകല്യം മാറി അയാൾ നന്നായി സംസാരിക്കാൻതുടങ്ങി. 36  ഇത്‌ ആരോടും പറയരുതെന്നു യേശു അവരോടു കല്‌പിച്ചു.+ എന്നാൽ യേശു അവരെ എത്രത്തോളം വിലക്കിയോ അത്രത്തോളം അവർ അതു പ്രസിദ്ധമാക്കി.+ 37  അവർക്കുണ്ടായ അതിശയം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.+ അവർ പറഞ്ഞു: “എത്ര നല്ല കാര്യങ്ങളാണു യേശു ചെയ്യുന്നത്‌! യേശു ബധിരർക്കു കേൾവിശക്തിയും ഊമർക്കു സംസാരശേഷിയും കൊടുക്കുന്നു.”+

അടിക്കുറിപ്പുകള്‍

അതായത്‌, ആചാരമനുസരിച്ച്‌ കൈ ശുചിയാക്കാതെ.
അഥവാ “അധിക്ഷേപിക്കുന്നവനെ.”
അനു. എ3 കാണുക.
ഗ്രീക്കിലെ പോർണിയയുടെ ബഹുവചനരൂപം. പദാവലി കാണുക.
അഥവാ “നാണംകെട്ട പെരുമാറ്റം.” ഗ്രീക്കിൽ അസെൽജിയ. പദാവലി കാണുക.
ഭൂതത്തെ കുറിക്കുന്നു.
അഥവാ “ദേശത്ത്‌ ജനിച്ച.”
അഥവാ “പത്തുനഗരപ്രദേശത്തുകൂടെ.”