യശയ്യ 13:1-22
13 ആമൊസിന്റെ മകനായ യശയ്യയ്ക്ക് ഒരു ദിവ്യദർശനം+ ലഭിച്ചു. അതിൽ ബാബിലോണിന് എതിരെയുള്ള+ ഈ പ്രഖ്യാപനമുണ്ടായിരുന്നു:
2 “പാറകൾ നിറഞ്ഞ പർവതത്തിൽ ഒരു അടയാളം*+ ഉയർത്തുക.
അവരെ ഉച്ചത്തിൽ വിളിക്കുക; കൈകൾ വീശി വിളിക്കുക,പ്രധാനികളുടെ പ്രവേശനകവാടങ്ങളിലേക്ക് അവർ വരട്ടെ.
3 ഞാൻ നിയമിച്ചവർക്കു*+ ഞാൻ കല്പന കൊടുത്തിരിക്കുന്നു,
എന്റെ കോപം ചൊരിയാനായി എന്റെ യോദ്ധാക്കളെ ഞാൻ വിളിച്ചുകൂട്ടിയിരിക്കുന്നു,അഹങ്കാരത്തോടെ ആഹ്ലാദിച്ചാർക്കുന്ന എന്റെ യോദ്ധാക്കളെത്തന്നെ!
4 കാതോർക്കൂ! പർവതങ്ങളിൽ ഒരു ജനക്കൂട്ടം;അവരുടെ ശബ്ദം എണ്ണിയാലൊടുങ്ങാത്ത ഒരു പുരുഷാരത്തിന്റെ ശബ്ദംപോലെ!
ശ്രദ്ധിക്കൂ! രാജ്യങ്ങൾ ബഹളം കൂട്ടുന്നു.അതാ, ഒന്നിച്ചുകൂടിയ ജനതകളുടെ ആരവം!+
സൈന്യങ്ങളുടെ അധിപനായ യഹോവ യുദ്ധത്തിനായി സൈന്യത്തെ വിളിച്ചുകൂട്ടുന്നു.+
5 അവർ ഒരു ദൂരദേശത്തുനിന്ന്,+ആകാശത്തിന്റെ അതിരുകളിൽനിന്ന്, വരുന്നു;യഹോവയും ദൈവക്രോധത്തിന്റെ ആയുധങ്ങളുംഭൂമിയെ മുഴുവൻ നശിപ്പിക്കാൻ വരുന്നു.+
6 അലമുറയിട്ട് കരയൂ, ഇതാ യഹോവയുടെ ദിവസം അടുത്തിരിക്കുന്നു!
സർവശക്തനിൽനിന്നുള്ള ഒരു വിനാശമായി അതു വരും.+
7 അപ്പോൾ എല്ലാ കൈകളും തളർന്നുപോകും,എല്ലാ ഹൃദയവും പേടിച്ച് ഉരുകിപ്പോകും.+
8 ആളുകൾ ഭയന്നുവിറയ്ക്കുന്നു.+
പ്രസവവേദന അനുഭവിക്കുന്ന ഒരു സ്ത്രീയെപ്പോലെ,അവർ വേദന തിന്നുന്നു, അവരുടെ പേശികൾ വലിഞ്ഞുമുറുകുന്നു.
ഭീതിയോടെ അവർ പരസ്പരം നോക്കുന്നു,അവരുടെ മുഖങ്ങൾ ആധികൊണ്ട് ചുവന്നിരിക്കുന്നു.
9 അതാ, യഹോവയുടെ ദിവസം വരുന്നു,ക്രോധവും ഉഗ്രകോപവും നിറഞ്ഞ, ക്രൂരതയുടെ ഒരു ദിവസം!അതു ദേശത്തെ സകല പാപികളെയും നിഗ്രഹിക്കും,ദേശം പേടിപ്പെടുത്തുന്ന ഒരു ഇടമായിത്തീരും.+
10 ആകാശത്തെ നക്ഷത്രങ്ങളും നക്ഷത്രസമൂഹങ്ങളും*+വെളിച്ചം ചൊരിയില്ല;ഉദിച്ചുയരുന്ന സൂര്യൻ കറുത്തിരിക്കും,ചന്ദ്രൻ പ്രകാശം തരില്ല.
11 ഞാൻ ഭൂമിയോട് അതിന്റെ ദുഷ്ടതയ്ക്കുംദുഷ്ടന്മാരോട് അവർ ചെയ്ത തെറ്റിനും കണക്കു ചോദിക്കും.+
ധിക്കാരികളുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും,മർദകരായ ഭരണാധികാരികളുടെ അഹംഭാവം ഞാൻ ഇല്ലാതാക്കും.+
12 മർത്യനെ ഞാൻ, ശുദ്ധി ചെയ്ത സ്വർണത്തെക്കാൾ ദുർലഭവും+മനുഷ്യരെ ഓഫീരിലെ സ്വർണത്തെക്കാൾ വിരളവും ആക്കും.+
13 അതുകൊണ്ട് ഞാൻ ആകാശത്തെ വിറകൊള്ളിക്കും,ഭൂമിയെ അതിന്റെ സ്ഥാനത്തുനിന്ന് കുടഞ്ഞുകളയും,+സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ക്രോധനാളിൽ ദൈവകോപം ആളിക്കത്തും.
14 വേട്ടയാടപ്പെടുന്ന ഒരു മാനിനെപ്പോലെയും* ഇടയനില്ലാത്ത ആട്ടിൻപറ്റത്തെപ്പോലെയുംഓരോരുത്തരും സ്വന്തം ജനത്തിന്റെ അടുത്തേക്കു മടങ്ങിപ്പോകും,അവർ സ്വന്തം ദേശത്തേക്ക് ഓടിപ്പോകും.+
15 കണ്ണിൽപ്പെടുന്ന എല്ലാവരെയും കുത്തിക്കൊല്ലും,പിടിയിലാകുന്ന സകലരെയും വെട്ടിവീഴ്ത്തും.+
16 അവർ കാൺകെ അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ച് ചിതറിക്കും,+അവരുടെ വീടുകൾ കൊള്ളയടിക്കും,അവരുടെ ഭാര്യമാരെ മാനഭംഗപ്പെടുത്തും.
17 ഞാൻ ഇതാ, മേദ്യരെ അവർക്കു നേരെ എഴുന്നേൽപ്പിക്കുന്നു,+അവർ വെള്ളിക്കു വില കല്പിക്കുന്നില്ല,സ്വർണത്തിൽ അവർക്കു താത്പര്യവുമില്ല.
18 അവരുടെ വില്ലുകൾ യുവാക്കളെ ചിതറിച്ചുകളയും,+അജാതശിശുക്കളോട് അവർക്കു കനിവ് തോന്നില്ല,കുഞ്ഞുങ്ങളോട് അവർ അലിവ് കാട്ടില്ല.
19 എല്ലാ രാജ്യങ്ങളെക്കാളും പ്രൗഢമനോഹരിയായ* ബാബിലോൺ രാജ്യം,+കൽദയരുടെ സൗന്ദര്യവും അഭിമാനവും ആയ രാജ്യം,+ദൈവം അവരെ മറിച്ചിടുന്ന നാളിൽ അതു സൊദോമും ഗൊമോറയും പോലെയായിത്തീരും.+
20 ഇനി ഒരിക്കലും അവളിൽ ആൾത്താമസമുണ്ടാകില്ല,എത്ര തലമുറകൾ പിന്നിട്ടാലും അവിടം വാസയോഗ്യമായിരിക്കില്ല.+
അറബി അവിടെ കൂടാരം അടിക്കില്ല,ഇടയന്മാർ ആട്ടിൻപറ്റങ്ങളെ അവിടെ കിടത്തില്ല.
21 മരുഭൂവിലെ മൃഗങ്ങൾ അവിടെ കിടക്കും,അവരുടെ വീടുകളിൽ കഴുകൻമൂങ്ങകൾ നിറയും,
ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും,+കാട്ടാടുകൾ* അവിടെ തുള്ളിക്കളിക്കും.
22 അവളുടെ ഗോപുരങ്ങളിൽ മൃഗങ്ങൾ ഓരിയിടും,അവളുടെ ആഡംബരപൂർണമായ കൊട്ടാരങ്ങളിൽ കുറുനരികൾ കൂവും,
അവളുടെ സമയം അടുത്തിരിക്കുന്നു, അവളുടെ നാളുകൾ ഇനി നീളില്ല.”+
അടിക്കുറിപ്പുകള്
^ അഥവാ “കൊടിമരം.”
^ അക്ഷ. “ഞാൻ വിശുദ്ധീകരിച്ചവർക്ക്.”
^ അക്ഷ. “അവയുടെ കെസിലുകളും.” വേട്ടക്കാരൻ (മകയിരം) എന്ന് അറിയപ്പെടുന്ന നക്ഷത്രസമൂഹത്തെയും അതിനു ചുറ്റുമുള്ള നക്ഷത്രസമൂഹങ്ങളെയും ആയിരിക്കാം കുറിക്കുന്നത്.
^ അക്ഷ. “ഗസൽമാനിനെപ്പോലെയും.”
^ അഥവാ “രാജ്യങ്ങളുടെ അലങ്കാരമായ.”
^ മറ്റൊരു സാധ്യത “കോലാട്ടുരൂപമുള്ള ഭൂതങ്ങൾ.”