യശയ്യ 3:1-26
3 ഇതാ, സൈന്യങ്ങളുടെ കർത്താവായ യഹോവയഹൂദയിൽനിന്നും യരുശലേമിൽനിന്നും എല്ലാ സഹായവും പിന്തുണയും പിൻവലിക്കുന്നു.ഇനി അപ്പവും വെള്ളവും ലഭിക്കില്ല.+
2 വീരന്മാരും യോദ്ധാക്കളുംന്യായാധിപന്മാരും പ്രവാചകന്മാരും+ ഭാവിഫലം പറയുന്നവരും മൂപ്പന്മാരും*
3 ഉന്നതസ്ഥാനീയരും ഉപദേഷ്ടാക്കളും 50 പേരുടെ തലവന്മാരും+സമർഥരായ മാന്ത്രികരും പാമ്പാട്ടികളും ഇനി കാണില്ല.+
4 ഞാൻ കുട്ടികളെ അവർക്കു പ്രഭുക്കന്മാരാക്കും,കാര്യശേഷിയില്ലാത്തവർ* അവരെ ഭരിക്കും.
5 ആളുകൾ അന്യോന്യം അടിച്ചമർത്തും,ഓരോരുത്തനും കൂട്ടുകാരനെത്തന്നെ.+
ബാലൻ വൃദ്ധന് എതിരെ തിരിയും,താഴ്ന്നവർ മാന്യന്മാരെ അപമാനിക്കും.+
6 അവർ അപ്പന്റെ വീട്ടിൽവെച്ച് സ്വന്തം സഹോദരനെ പിടിച്ചുനിറുത്തി ഇങ്ങനെ പറയും:
“നിനക്കു മേലങ്കിയുണ്ടല്ലോ, നീ ഞങ്ങളെ ഭരിക്കുക.
ഈ നാശകൂമ്പാരത്തിന്റെ അധികാരം ഏറ്റെടുക്കുക.”
7 എന്നാൽ അതിനു സമ്മതിക്കാതെ അന്ന് അയാൾ പറയും:
“ഞാൻ നിങ്ങളുടെ മുറിവ് കെട്ടില്ല;*എന്റെ വീട്ടിൽ ആഹാരവും വസ്ത്രവും ഇല്ല.
എന്നെ ഈ ജനത്തിന് അധിപതിയാക്കരുത്.”
8 വാക്കിലും പ്രവൃത്തിയിലും അവർ യഹോവയെ എതിർക്കുന്നു;ദൈവത്തിന്റെ മഹിമയാർന്ന സന്നിധിയിൽ* അവർ ധിക്കാരത്തോടെ പെരുമാറുന്നു.+അങ്ങനെ യരുശലേം ഇടറിവീണു, യഹൂദ വീണുപോയി.
9 അവരുടെ മുഖഭാവം അവർക്കെതിരെ സാക്ഷി പറയുന്നു,സൊദോമിനെപ്പോലെ അവർ സ്വന്തം പാപം കൊട്ടിഘോഷിക്കുന്നു;+അവർ അതു മറച്ചുവെക്കുന്നില്ല.
അവരുടെ കാര്യം കഷ്ടം! അവർ അവർക്കുതന്നെ നാശം ക്ഷണിച്ചുവരുത്തുന്നു.
10 നീതിമാന്മാരോട്, അവർക്കു നന്മ വരുമെന്നു പറയുക;അവരുടെ പ്രവൃത്തികൾക്കു പ്രതിഫലം ലഭിക്കും.*+
11 ദുഷ്ടന്മാരുടെ കാര്യം കഷ്ടം!
നാശം അവരുടെ മേൽ വരും,അവർ ചെയ്തതുപോലെതന്നെ അവരോടും ചെയ്യും!
12 എന്റെ ജനത്തെക്കൊണ്ട് പണിയെടുപ്പിക്കുന്നവർ അവരോടു ക്രൂരമായി പെരുമാറുന്നു,സ്ത്രീകൾ അവരെ ഭരിക്കുന്നു.
എന്റെ ജനമേ, നിങ്ങളുടെ നേതാക്കന്മാർ കാരണം നിങ്ങൾ അലഞ്ഞുതിരിയുന്നു,അവർ നിങ്ങളെ വഴിതെറ്റിക്കുന്നു.+
13 കുറ്റം വിധിക്കാൻ യഹോവ എഴുന്നേൽക്കുന്നു,ജനതകളെ ന്യായം വിധിക്കാൻ ദൈവം നിൽക്കുന്നു.
14 യഹോവ സ്വന്തം ജനത്തിന്റെ മൂപ്പന്മാരെയും പ്രഭുക്കന്മാരെയും വിധിക്കും.
“നിങ്ങൾ മുന്തിരിത്തോട്ടത്തിനു തീയിട്ടു,പാവപ്പെട്ടവന്റെ കൈയിൽനിന്ന് കവർന്നതു നിങ്ങൾ വീടുകളിൽ സൂക്ഷിച്ചിരിക്കുന്നു.+
15 എന്റെ ജനത്തെ ഞെരിച്ചമർത്താനുംദരിദ്രന്റെ മുഖം നിലത്ത് ഉരയ്ക്കാനും നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു”+ എന്നു പരമാധികാരിയും സൈന്യങ്ങളുടെ കർത്താവും ആയ യഹോവ ചോദിക്കുന്നു.
16 യഹോവ പറയുന്നു: “സീയോൻപുത്രിമാർ അഹങ്കാരികളാണ്.അവർ തല ഉയർത്തിപ്പിടിച്ച് ഞെളിഞ്ഞുനടക്കുന്നു;*അവർ പാദസരങ്ങൾ കിലുക്കികണ്ണുകളിൽ ശൃംഗാരവുമായി കുണുങ്ങിക്കുണുങ്ങി നടക്കുന്നു.
17 യഹോവ സീയോൻപുത്രിമാരുടെ തലയിൽ ചിരങ്ങുകൾ വരുത്തും;യഹോവ അവരുടെ നെറ്റി തെളിക്കും.+
18 അന്നാളിൽ യഹോവ അവരുടെ അലങ്കാരങ്ങൾ നീക്കിക്കളയും;അവരുടെ കാൽത്തളകളും തലയിൽ അണിയുന്ന പട്ടകളുംചന്ദ്രക്കലയുടെ ആകൃതിയിലുള്ള ആഭരണങ്ങളും+
19 കമ്മലുകളും* വളകളും മൂടുപടങ്ങളും
20 ശിരോവസ്ത്രങ്ങളും പാദസരച്ചങ്ങലകളും മാറിലെ അലങ്കാരക്കച്ചകളുംസുഗന്ധച്ചെപ്പുകളും രക്ഷകളും*
21 മോതിരങ്ങളും മൂക്കുത്തികളും
22 വിശേഷവസ്ത്രങ്ങളും പുറങ്കുപ്പായങ്ങളും മേലങ്കികളും പണസ്സഞ്ചികളും
23 വാൽക്കണ്ണാടികളും+ ലിനൻവസ്ത്രങ്ങളും*തലപ്പാവുകളും മൂടുപടങ്ങളും എടുത്തുകളയും.
24 സുഗന്ധതൈലത്തിനു*+ പകരം ദുർഗന്ധം;അരപ്പട്ടയ്ക്കു പകരം കയർ;കേശാലങ്കാരങ്ങൾക്കു പകരം കഷണ്ടി;+ആഡംബരവസ്ത്രങ്ങൾക്കു പകരം വിലാപവസ്ത്രം;+സൗന്ദര്യത്തിനു പകരം അടിമമുദ്ര!
25 നിന്റെ പുരുഷന്മാർ വാളിന് ഇരയാകും,നിന്റെ വീരന്മാർ യുദ്ധത്തിൽ മരിച്ചുവീഴും.+
26 അവളുടെ നഗരകവാടങ്ങൾ വിലപിച്ചുകരയും,+എല്ലാം നഷ്ടപ്പെട്ടവളായി അവൾ നിലത്ത് ഇരിക്കും.”+
അടിക്കുറിപ്പുകള്
^ അഥവാ “ചഞ്ചലചിത്തരായവർ.”
^ അഥവാ “വൈദ്യനായിരിക്കില്ല.”
^ അക്ഷ. “അവന്റെ തേജസ്സിന്റെ കണ്ണിൽ.”
^ അക്ഷ. “അവർ തങ്ങളുടെ പ്രവൃത്തികളുടെ ഫലം തിന്നും.”
^ അക്ഷ. “കഴുത്ത് (തൊണ്ട) നീട്ടിപ്പിടിച്ച് നടക്കുന്നു.”
^ അഥവാ “ഞാത്തുകളും.”
^ അഥവാ “അലങ്കാരശംഖുകളും.”
^ അഥവാ “അകവസ്ത്രങ്ങളും.”
^ അഥവാ “സുഗന്ധക്കറയ്ക്ക്.”