യശയ്യ 39:1-8
-
ബാബിലോൺരാജാവ് അയച്ച ദൂതന്മാർ (1-8)
39 ഹിസ്കിയ രോഗിയായിരുന്നെന്നും രോഗം ഭേദമായെന്നും+ അറിഞ്ഞപ്പോൾ ബാബിലോൺരാജാവായ, ബലദാന്റെ മകൻ മെരോദക്-ബലദാൻ ഹിസ്കിയയ്ക്ക് എഴുത്തുകളും ഒരു സമ്മാനവും കൊടുത്തയച്ചു.+
2 ഹിസ്കിയ അവരെ സന്തോഷത്തോടെ സ്വീകരിച്ച് ഖജനാവിലുള്ളതെല്ലാം+—വെള്ളി, സ്വർണം, സുഗന്ധതൈലം,* വിലയേറിയ മറ്റു തൈലങ്ങൾ, ആയുധശേഖരം എന്നിങ്ങനെ വിലപിടിപ്പുള്ളതെല്ലാം—അവരെ കാണിച്ചു. ഹിസ്കിയ കൊട്ടാരത്തിലും രാജ്യത്തിലും അവരെ കാണിക്കാത്തതായി ഒന്നുമുണ്ടായിരുന്നില്ല.
3 പിന്നീട് യശയ്യ പ്രവാചകൻ ഹിസ്കിയ രാജാവിന്റെ അടുത്ത് വന്ന് ചോദിച്ചു: “അവർ എവിടെനിന്നാണു വന്നത്, അങ്ങയോട് അവർ എന്താണു പറഞ്ഞത്?” അപ്പോൾ ഹിസ്കിയ പറഞ്ഞു: “അവർ ദൂരെ ബാബിലോണിൽനിന്ന് വന്നവരാണ്.”+
4 “അവർ ഈ കൊട്ടാരത്തിലുള്ള എന്തൊക്കെ കണ്ടു” എന്ന് യശയ്യ ചോദിച്ചപ്പോൾ ഹിസ്കിയ പറഞ്ഞു: “എന്റെ കൊട്ടാരത്തിലുള്ളതെല്ലാം അവർ കണ്ടു. അവരെ കാണിക്കാത്തതായി എന്റെ ഖജനാവുകളിൽ ഇനി ഒന്നും ബാക്കിയില്ല.”
5 അപ്പോൾ യശയ്യ ഹിസ്കിയയോടു പറഞ്ഞു: “സൈന്യങ്ങളുടെ അധിപനായ യഹോവയുടെ സന്ദേശം കേട്ടുകൊള്ളൂ:
6 ‘ഇതാ, നിന്റെ ഭവനത്തിലുള്ളതും* നിന്റെ പൂർവികർ ഇന്നോളം സ്വരുക്കൂട്ടിയതും ആയ സകലവും ഒന്നൊഴിയാതെ ബാബിലോണിലേക്ക് എടുത്തുകൊണ്ടുപോകുന്ന കാലം അടുത്തിരിക്കുന്നു!’+ എന്ന് യഹോവ പറയുന്നു.+
7 ‘നിനക്കു ജനിക്കുന്ന നിന്റെ സ്വന്തം ആൺമക്കളിൽ ചിലരെ അവർ പിടിച്ചുകൊണ്ടുപോകും; അവർ ബാബിലോൺരാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോഗസ്ഥരാകേണ്ടിവരും.’”+
8 അപ്പോൾ ഹിസ്കിയ യശയ്യയോടു പറഞ്ഞു: “അങ്ങ് എന്നോടു പറഞ്ഞ യഹോവയുടെ വാക്കുകൾ നല്ലതുതന്നെ.” ഹിസ്കിയ തുടർന്നു: “എന്റെ ജീവിതകാലത്ത് സ്വസ്ഥതയും* സമാധാനവും ഉണ്ടാകുമല്ലോ!”+