യശയ്യ 4:1-6
4 അക്കാലത്ത് ഏഴു സ്ത്രീകൾ ഒരു പുരുഷനെ പിടിച്ചുനിറുത്തി+ ഇങ്ങനെ പറയും:
“അങ്ങ് ഞങ്ങൾക്ക് ആഹാരം തരേണ്ടാ,ഞങ്ങൾക്കു വസ്ത്രവും തരേണ്ടാ.അങ്ങയുടെ പേരിൽ അറിയപ്പെടാൻ ഞങ്ങളെ അനുവദിച്ചാൽ മാത്രം മതി,ഞങ്ങളെ ഈ അപമാനത്തിൽനിന്ന്* രക്ഷിക്കേണമേ.”+
2 അന്നാളിൽ യഹോവ മുളപ്പിക്കുന്നതെല്ലാം മനോഹരവും മഹത്തരവും ആയിരിക്കും. ദേശത്തിന്റെ വിളവ് ഇസ്രായേലിൽ ശേഷിക്കുന്നവരുടെ അഭിമാനവും അഴകും ആയിരിക്കും.+
3 സീയോനിലും യരുശലേമിലും ശേഷിക്കുന്നവരെയെല്ലാം, യരുശലേമിൽ ജീവനോടിരിക്കാൻ പേരെഴുതിയിരിക്കുന്നവരെയെല്ലാം,+ വിശുദ്ധർ എന്നു വിളിക്കും.
4 ന്യായവിധിയുടെയും അഗ്നിയുടെയും കാറ്റിനാൽ യഹോവ സീയോൻപുത്രിമാരുടെ മാലിന്യവും* യരുശലേമിന്റെ നടുവിൽനിന്ന് രക്തക്കറയും കഴുകിക്കളയും.+
5 അക്കാലത്ത് യഹോവ സീയോൻ പർവതത്തിനും അവളുടെ സമ്മേളനസ്ഥലത്തിനും മുകളിൽ പകൽസമയത്തേക്കുവേണ്ടി ഒരു മേഘവും പുകയും, രാത്രിസമയത്തേക്കുവേണ്ടി കത്തിജ്വലിക്കുന്ന ഒരു അഗ്നിയും സൃഷ്ടിച്ചുവെക്കും.+ മഹത്ത്വമാർന്ന എല്ലാത്തിന്റെയും മുകളിൽ ഒരു കവചമുണ്ടായിരിക്കും.
6 പകൽച്ചൂടിൽ തണലായും+ പെരുമഴയിലും കൊടുങ്കാറ്റിലും സംരക്ഷണമായും+ അവിടെ ഒരു കൂടാരമുണ്ടായിരിക്കും.
അടിക്കുറിപ്പുകള്‍
^ അതായത്, അവിവാഹിതരും മക്കളില്ലാത്തവരും ആയിരിക്കുന്നതിലെ അപമാനത്തിൽനിന്ന്.
^ അക്ഷ. “വിസർജ്യവും.”