യോശുവ 1:1-18
1 യഹോവയുടെ ദാസനായ മോശയുടെ മരണശേഷം, നൂന്റെ മകനും മോശയ്ക്കു ശുശ്രൂഷ ചെയ്‌തിരുന്നവനും+ ആയ യോശുവയോട്*+ യഹോവ പറഞ്ഞു:
2 “എന്റെ ദാസനായ മോശ മരിച്ചു;+ ഇപ്പോൾ നീയും ഈ ജനം മുഴുവനും യോർദാൻ കടന്ന് ഞാൻ ഇസ്രായേൽ ജനത്തിനു കൊടുക്കുന്ന ദേശത്തേക്കു പോകുക.+
3 ഞാൻ മോശയോടു വാഗ്ദാനം ചെയ്തതുപോലെതന്നെ, നിങ്ങൾ കാൽ വെക്കുന്ന സ്ഥലമെല്ലാം ഞാൻ നിങ്ങൾക്കു തരും.+
4 നിങ്ങളുടെ പ്രദേശം വിജനഭൂമി* മുതൽ ലബാനോൻ വരെയും യൂഫ്രട്ടീസ് മഹാനദി വരെയും—അതായത് ഹിത്യരുടെ+ ദേശം മുഴുവനും—പടിഞ്ഞാറോട്ടു* മഹാസമുദ്രം വരെയും*+ വ്യാപിച്ചുകിടക്കും.
5 നിന്റെ ജീവിതകാലത്ത് ഒരിക്കലും ആർക്കും നിന്റെ മുന്നിൽ പിടിച്ചുനിൽക്കാനാകില്ല.+ ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെതന്നെ നിന്റെകൂടെയും ഉണ്ടാകും.+ ഞാൻ നിന്നെ കൈവിടില്ല, ഉപേക്ഷിക്കുകയുമില്ല.+
6 ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കുക.+ കാരണം, ഞാൻ ഈ ജനത്തിനു കൊടുക്കുമെന്ന് അവരുടെ പൂർവികരോടു സത്യം ചെയ്‌ത ദേശം+ അവർ അവകാശമാക്കാൻ അവരെ അവിടേക്കു നയിക്കേണ്ടതു നീയാണ്.
7 “നല്ല ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മതി. എന്റെ ദാസനായ മോശ നിന്നോടു കല്‌പിച്ച നിയമം* മുഴുവൻ ശ്രദ്ധാപൂർവം പാലിക്കുക. അതിൽനിന്ന് വലത്തോട്ടോ ഇടത്തോട്ടോ മാറരുത്.+ അപ്പോൾ, നീ എവിടെ പോയാലും നിനക്കു ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യാനാകും.+
8 ഈ നിയമപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്ന് നീങ്ങിപ്പോകരുത്.+ അതിൽ എഴുതിയിരിക്കുന്നതെല്ലാം ശ്രദ്ധാപൂർവം പാലിക്കാൻ രാവും പകലും അതു മന്ദസ്വരത്തിൽ വായിക്കണം.*+ അങ്ങനെ ചെയ്‌താൽ നീ വിജയിക്കും.+ നീ ബുദ്ധിയോടെ കാര്യങ്ങൾ ചെയ്യും.
9 ധൈര്യവും മനക്കരുത്തും ഉള്ളവനായിരിക്കാൻ ഞാൻ നിന്നോടു കല്പിച്ചിട്ടുള്ളതല്ലേ? പേടിക്കുകയോ ഭയപരവശനാകുകയോ അരുത്. കാരണം നീ എവിടെ പോയാലും നിന്റെ ദൈവമായ യഹോവ നിന്റെകൂടെയുണ്ട്.”+
10 പിന്നെ യോശുവ ജനത്തിലെ അധികാരികളോടു കല്പിച്ചു:
11 “പാളയത്തിലെല്ലായിടത്തും ചെന്ന് ജനത്തെ ഈ കല്‌പന അറിയിക്കുക: ‘ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊള്ളുക. കാരണം, നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് പ്രവേശിച്ച് അതു കൈവശമാക്കാൻ, മൂന്നു ദിവസം കഴിഞ്ഞ് നിങ്ങൾ യോർദാൻ കടക്കും.’”+
12 യോശുവ രൂബേന്യരോടും ഗാദ്യരോടും മനശ്ശെയുടെ പാതി ഗോത്രത്തോടും പറഞ്ഞു:
13 “യഹോവയുടെ ദാസനായ മോശ നിങ്ങളോടു കല്പിച്ചത് ഓർക്കുക:+ ‘നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് ഈ ദേശം തന്ന് ഇവിടെ നിങ്ങൾക്കു സ്വസ്ഥത നൽകിയിരിക്കുന്നു.
14 യോർദാന്റെ ഇക്കരെ* മോശ നിങ്ങൾക്കു തന്നിരിക്കുന്ന ദേശത്ത് നിങ്ങളുടെ ഭാര്യമാരും കുട്ടികളും മൃഗങ്ങളും താമസിക്കും.+ പക്ഷേ, വീരയോദ്ധാക്കളായ+ നിങ്ങളെല്ലാം നിങ്ങളുടെ സഹോദരങ്ങളുടെ മുന്നിൽ യുദ്ധസജ്ജരായി അക്കര കടക്കണം.+
15 യഹോവ നിങ്ങൾക്കു സ്വസ്ഥത തന്നിരിക്കുന്നതുപോലെതന്നെ നിങ്ങളുടെ സഹോദരങ്ങൾക്കും സ്വസ്ഥത കൊടുക്കുകയും നിങ്ങളുടെ ദൈവമായ യഹോവ കൊടുക്കുന്ന ദേശം അവരും കൈവശമാക്കുകയും ചെയ്യുന്നതുവരെ നിങ്ങൾ അവരെ സഹായിക്കണം. അതിനു ശേഷം, യഹോവയുടെ ദാസനായ മോശ നിങ്ങൾക്കു തന്ന, യോർദാന്റെ കിഴക്കുവശത്തുള്ള ഈ ദേശത്തേക്കു മടങ്ങിവന്ന് ഇതു കൈവശമാക്കിക്കൊള്ളുക.’”+
16 അപ്പോൾ അവർ യോശുവയോടു പറഞ്ഞു: “ഞങ്ങളോടു കല്പിച്ചതെല്ലാം ഞങ്ങൾ ചെയ്യും. ഞങ്ങളെ എങ്ങോട്ട് അയച്ചാലും ഞങ്ങൾ പോകും.+
17 മോശ പറഞ്ഞതെല്ലാം കേട്ടനുസരിച്ചതുപോലെതന്നെ യോശുവ പറയുന്നതും ഞങ്ങൾ കേട്ടനുസരിക്കും. അങ്ങയുടെ ദൈവമായ യഹോവ മോശയുടെകൂടെയുണ്ടായിരുന്നതുപോലെതന്നെ അങ്ങയുടെകൂടെയുമുണ്ടായിരുന്നാൽ മാത്രം മതി.+
18 ആരെങ്കിലും യോശുവയുടെ ആജ്ഞ ധിക്കരിക്കുകയും യോശുവ നൽകുന്ന കല്പനകളിലേതെങ്കിലും അനുസരിക്കാതിരിക്കുകയും ചെയ്‌താൽ അയാളെ കൊന്നുകളയും.+ യോശുവ ധൈര്യവും മനക്കരുത്തും ഉള്ളവനായിരുന്നാൽ മാത്രം മതി.”+
അടിക്കുറിപ്പുകള്‍
^ അഥവാ “യഹോശുവയോട്.” അർഥം: “യഹോവ രക്ഷയാണ്.”
^ അഥവാ “സൂര്യാസ്തമയദിശയിൽ.”
^ അതായത്, മെഡിറ്ററേനിയൻ കടൽ.
^ അഥവാ “അതിനെപ്പറ്റി ധ്യാനിക്കണം.”
^ അതായത്, കിഴക്കുവശത്ത്.