യോശുവ 18:1-28
18 ഇപ്പോൾ, ദേശം അധീനതയിലായതുകൊണ്ട്+ ഇസ്രായേല്യസമൂഹം മുഴുവൻ ശീലോയിൽ+ ഒന്നിച്ചുകൂടി അവിടെ സാന്നിധ്യകൂടാരം* സ്ഥാപിച്ചു.+
2 പക്ഷേ, അവകാശം ഭാഗിച്ച് കിട്ടാത്ത ഏഴു ഗോത്രം ഇസ്രായേല്യരിൽ അപ്പോഴും ബാക്കിയുണ്ടായിരുന്നു.
3 അതുകൊണ്ട്, യോശുവ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്ന ദേശത്തേക്കു പോയി അതു കൈവശമാക്കുന്ന കാര്യത്തിൽ നിങ്ങൾ ഇനിയും എത്ര കാലം അനാസ്ഥ കാണിക്കും?+
4 ഓരോ ഗോത്രത്തിൽനിന്നും മൂന്നു പേരെ എനിക്കു തരൂ; ഞാൻ അവരെ അയയ്‌ക്കാം. അവർ പോയി ദേശം മുഴുവൻ നടന്ന്, പ്രദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തണം. അവർക്ക് അവകാശം വീതിച്ച് കൊടുക്കാൻ കഴിയുന്ന രീതിയിൽ വേണം അവർ അതു ചെയ്യാൻ. എന്നിട്ട് എന്റെ അടുത്ത് മടങ്ങിവരണം.
5 അത് ഏഴ് ഓഹരികളായി അവർ വിഭാഗിക്കണം.+ യഹൂദ തെക്ക് തന്റെ പ്രദേശത്തും+ യോസേഫിന്റെ ഭവനം വടക്ക് അവരുടെ പ്രദേശത്തും തുടരും.+
6 നിങ്ങൾ പ്രദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തി അത് ഏഴ് ഓഹരിയാക്കി ഇവിടെ എന്റെ അടുത്ത് കൊണ്ടുവരണം. ഞാൻ ഇവിടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ച് നിങ്ങൾക്കുവേണ്ടി നറുക്കിടും.+
7 പക്ഷേ, ലേവ്യർക്കു നിങ്ങളുടെ ഇടയിൽ ഓഹരി നൽകില്ല.+ കാരണം, യഹോവയുടെ പൗരോഹിത്യമാണ് അവരുടെ അവകാശം.+ ഇനി, ഗാദും രൂബേനും മനശ്ശെയുടെ പാതി ഗോത്രവും+ ആകട്ടെ യഹോവയുടെ ദാസനായ മോശ അവർക്കു കൊടുത്ത അവകാശം ഇതിനോടകംതന്നെ യോർദാനു കിഴക്ക് സ്വന്തമാക്കുകയും ചെയ്തിരിക്കുന്നു.”
8 ആ പുരുഷന്മാർ പോകാൻ തയ്യാറെടുത്തു. ദേശത്തിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്താൻ പോകുന്ന അവരോട് യോശുവ ഇങ്ങനെ കല്പിച്ചു: “പോയി ദേശത്തിലൂടെ നടന്ന് അതിന്റെ വിശദവിവരങ്ങൾ രേഖപ്പെടുത്തിയിട്ട് എന്റെ അടുത്ത് മടങ്ങിവരണം. ഞാൻ ഇവിടെ ശീലോയിൽ യഹോവയുടെ സന്നിധിയിൽവെച്ച്+ നിങ്ങൾക്കുവേണ്ടി നറുക്കിടും.”
9 അപ്പോൾ, ആ പുരുഷന്മാർ പോയി ദേശത്തിലൂടെ യാത്ര ചെയ്‌ത് നഗരമനുസരിച്ച് ദേശത്തിന്റെ വിശദവിവരങ്ങൾ ശേഖരിച്ച് അതിനെ ഏഴ് ഓഹരിയായി പുസ്തകത്തിൽ രേഖപ്പെടുത്തി. അതിനു ശേഷം, അവർ ശീലോപാളയത്തിൽ യോശുവയുടെ അടുത്ത് മടങ്ങിവന്നു.
10 തുടർന്ന്, യോശുവ ശീലോയിൽ യഹോവയുടെ സന്നിധിയിൽവെച്ച് അവർക്കുവേണ്ടി നറുക്കിട്ടു.+ അവിടെവെച്ച് യോശുവ ഇസ്രായേല്യർക്ക് അവർക്കുള്ള ഓഹരിയനുസരിച്ച് ദേശം വിഭാഗിച്ചുകൊടുത്തു.+
11 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് നറുക്കു വീണു. അവർക്കു നറുക്കിട്ട് കിട്ടിയ പ്രദേശം യഹൂദയുടെ ആളുകൾക്കും+ യോസേഫിന്റെ ആളുകൾക്കും+ ഇടയിലായിരുന്നു.
12 അവരുടെ വടക്കേ അതിർത്തി യോർദാനിൽ തുടങ്ങി യരീഹൊയുടെ+ വടക്കൻ ചെരിവിലേക്കും പടിഞ്ഞാറോട്ടു മലയിലേക്കും കയറി ബേത്ത്-ആവെൻവിജനഭൂമിയിലേക്കു+ ചെന്നു.
13 അവിടെനിന്ന് അതിർത്തി ബഥേൽ+ എന്ന ലുസിന്റെ തെക്കൻ ചെരിവിലേക്കു ചെന്ന് താഴേ ബേത്ത്-ഹോരോനു+ തെക്കുള്ള മലയിലെ അതെരോത്ത്-അദ്ദാരിലേക്ക്+ ഇറങ്ങി.
14 അതിർത്തി പടിഞ്ഞാറോട്ടു പോയി ബേത്ത്-ഹോരോനു തെക്ക് അതിന് അഭിമുഖമായുള്ള മലയിൽനിന്ന് തെക്കോട്ടു തിരിഞ്ഞു. എന്നിട്ട്, അത് യഹൂദയുടെ നഗരമായ കിര്യത്ത്-യയാരീം+ എന്ന കിര്യത്ത്-ബാലിൽ ചെന്ന് അവസാനിച്ചു. ഇതാണു പടിഞ്ഞാറുവശം.
15 തെക്കുവശത്തെ അതിർത്തി കിര്യത്ത്-യയാരീമിന്റെ അറ്റത്തുനിന്ന് തുടങ്ങി പടിഞ്ഞാറോട്ടു ചെന്നു. അതു നെപ്‌തോഹനീരുറവിന്റെ+ ഉറവിടംവരെ എത്തി.
16 പിന്നെ, അതു ബൻ-ഹിന്നോം താഴ്‌വരയ്‌ക്ക്*+ അഭിമുഖമായും രഫായീം+ താഴ്വരയിൽ അതിന്റെ വടക്കായും സ്ഥിതിചെയ്യുന്ന മലയുടെ അടിവാരത്തേക്ക് ഇറങ്ങി. തുടർന്ന്, അതു ഹിന്നോം താഴ്വരയിലേക്ക്, അതായത് യബൂസ്യരുടെ+ തെക്കേ ചെരിവിലേക്ക്, ചെന്ന് അവിടെനിന്ന് ഏൻ-രോഗേലിലേക്ക്+ ഇറങ്ങി.
17 അതിനു ശേഷം, അതു വടക്കോട്ട് ഏൻ-ശേമെശിലേക്കും തുടർന്ന് അദുമ്മീംകയറ്റത്തിന്റെ+ മുന്നിലുള്ള ഗലീലോത്തിലേക്കും ചെന്നു. അത് അവിടെനിന്ന് ഇറങ്ങി രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ+ എത്തി.+
18 എന്നിട്ട്, അത് അരാബയ്ക്കു മുന്നിലുള്ള വടക്കൻ ചെരിവിൽ ചെന്ന് അരാബയിലേക്ക് ഇറങ്ങി.
19 തുടർന്ന്, അതു ബേത്ത്-ഹൊഗ്ലയുടെ+ വടക്കൻ ചെരിവിലേക്കു ചെന്ന് ഉപ്പുകടലിന്റെ* വടക്കേ അറ്റത്തുള്ള ഉൾക്കടലിന് അടുത്ത് യോർദാന്റെ തെക്കേ അറ്റത്ത് അവസാനിച്ചു.+ ഇതായിരുന്നു തെക്കൻ അതിർത്തി.
20 കിഴക്കുവശത്തെ അതിർത്തി യോർദാനായിരുന്നു. ബന്യാമീന്റെ വംശജർക്ക് അവരുടെ കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർത്തികളായിരുന്നു ഇവ.
21 ബന്യാമീൻഗോത്രത്തിനു കുലമനുസരിച്ച് കിട്ടിയ നഗരങ്ങൾ ഇവയായിരുന്നു: യരീഹൊ, ബേത്ത്-ഹൊഗ്ല, ഏമെക്ക്-കെസീസ്,
22 ബേത്ത്-അരാബ,+ സെമരായീം, ബഥേൽ,+
23 അവ്വീം, പാര, ഒഫ്ര,
24 കെഫാർ-അമ്മോനി, ഒഫ്‌നി, ഗേബ.+ അങ്ങനെ 12 നഗരവും അവയുടെ ഗ്രാമങ്ങളും.
25 ഗിബെയോൻ,+ രാമ, ബേരോത്ത്,
26 മിസ്‌പെ, കെഫീര, മോസ,
27 രേക്കെം, യിർപ്പേൽ, തരല,
28 സെലാ,+ ഹാ-എലെഫ്, യരുശലേം എന്ന യബൂസ്യനഗരം,+ ഗിബെയ,+ കിര്യത്ത് എന്നിങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും.
ഇതായിരുന്നു ബന്യാമീന്റെ വംശജർക്ക് അവരുടെ കുലമനുസരിച്ച് കിട്ടിയ അവകാശം.