യോശുവ 9:1-27

  • ബുദ്ധിയുള്ള ഗിബെയോന്യർ സമാധാനത്തിലാകാൻ ശ്രമിക്കുന്നു (1-15)

  • ഗിബെയോന്യരുടെ തന്ത്രം വെളിച്ചത്താകുന്നു (16-21)

  • ഗിബെയോന്യർ വിറകു ശേഖരിക്കുകയും വെള്ളം കോരുകയും വേണം (22-27)

9  സംഭവിച്ചതിനെക്കുറിച്ച്‌ യോർദാന്റെ പടിഞ്ഞാറുള്ള എല്ലാ രാജാക്കന്മാരും,+ അതായത്‌ ഹിത്യർ, അമോര്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യബൂസ്യർ+ എന്നിങ്ങനെ മലനാട്ടിലും ഷെഫേലയിലും ഉള്ളവരും മഹാസമുദ്രത്തിന്റെ* തീരദേശത്തെല്ലായിടത്തുമുള്ളവരും+ ലബാനോന്റെ മുന്നിലുള്ളവരും, കേട്ടപ്പോൾ  യോശുവയോടും ഇസ്രായേലിനോടും പോരാടാൻ അവർ ഒരു സഖ്യം രൂപീകരിച്ചു.+  യോശുവ യരീഹൊയോടും+ ഹായിയോടും+ ചെയ്‌തതിനെക്കുറിച്ച്‌ ഗിബെയോൻനിവാസികൾ+ കേട്ടപ്പോൾ  അവർ ബുദ്ധിപൂർവം പ്രവർത്തിച്ചു. പഴകിയ ചാക്കുകളിൽ ഭക്ഷണസാധനങ്ങൾ ഇട്ട്‌ അവർ കഴുതപ്പുറത്ത്‌ കയറ്റി. തുന്നിച്ചേർത്ത പഴകിയ വീഞ്ഞുതുരുത്തികളും എടുത്തു.  തേഞ്ഞുതീർന്ന, തുന്നിപ്പിടിപ്പിച്ച ചെരിപ്പുകളാണ്‌ അവർ കാലിലിട്ടിരുന്നത്‌. അവർ ധരിച്ചിരുന്ന വസ്‌ത്രങ്ങളാകട്ടെ കീറിപ്പറിഞ്ഞവയും. ഭക്ഷണമായി അവർ കരുതിയ അപ്പമെല്ലാം ഉണങ്ങി പൊടിയാറായിരുന്നു.  അവർ ഗിൽഗാൽപ്പാളയത്തിൽ+ യോശുവയുടെ അടുത്ത്‌ ചെന്ന്‌ യോശുവയോടും ഇസ്രായേൽപുരുഷന്മാരോടും പറഞ്ഞു: “ഞങ്ങൾ ഒരു ദൂരദേശത്തുനിന്ന്‌ വരുകയാണ്‌. ഇപ്പോൾ ഞങ്ങളോട്‌ ഒരു ഉടമ്പടി ചെയ്‌താലും.”  എന്നാൽ, ഇസ്രായേൽപുരുഷന്മാർ ആ ഹിവ്യരോടു+ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ അടുത്ത്‌ താമസിക്കുന്നവരല്ലെന്ന്‌ ആരു കണ്ടു. ആ സ്ഥിതിക്കു ഞങ്ങൾ നിങ്ങളോട്‌ എങ്ങനെ ഒരു ഉടമ്പടി ചെയ്യും?”+  അപ്പോൾ അവർ യോശുവയോട്‌, “ഞങ്ങൾ അങ്ങയുടെ ദാസരാണ്‌”* എന്നു പറഞ്ഞു. അപ്പോൾ യോശുവ അവരോട്‌, “നിങ്ങൾ ആരാണ്‌, എവിടെനിന്ന്‌ വരുന്നു” എന്നു ചോദിച്ചു.  അതിന്‌ അവർ പറഞ്ഞു: “അങ്ങയുടെ ദൈവമായ യഹോവയുടെ പേരിനോടുള്ള ആദരവ്‌ കാരണം വളരെ ദൂരെയുള്ള ഒരു ദേശത്തുനിന്ന്‌ വരുന്നവരാണ്‌ ഈ ദാസർ.+ കാരണം, ആ ദൈവത്തിന്റെ കീർത്തിയെക്കുറിച്ചും ഈജിപ്‌തിൽ ആ ദൈവം ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും+ ഞങ്ങൾ കേട്ടിരിക്കുന്നു. 10  കൂടാതെ, യോർദാന്‌ അക്കരെയുണ്ടായിരുന്ന* രണ്ട്‌ അമോര്യരാജാക്കന്മാരോട്‌, ഹെശ്‌ബോൻരാജാവായ സീഹോനോടും+ അസ്‌താരോത്തിലെ ബാശാൻരാജാവായ ഓഗിനോടും,+ ചെയ്‌ത എല്ലാ കാര്യങ്ങളെക്കുറിച്ചും ഞങ്ങൾ കേട്ടിരിക്കുന്നു. 11  അതുകൊണ്ട്‌, ഞങ്ങളുടെ മൂപ്പന്മാരും ദേശത്തെ എല്ലാ ആളുകളും ഞങ്ങളോടു പറഞ്ഞു: ‘വഴിയാത്രയ്‌ക്കു വേണ്ട ഭക്ഷണസാധനങ്ങൾ എടുത്ത്‌ അവരെ ചെന്ന്‌ കാണുക. അവരോടു പറയണം: “ഞങ്ങൾ നിങ്ങളുടെ ദാസരായിരിക്കും.+ ഇപ്പോൾ ഞങ്ങളുമായി ഒരു ഉടമ്പടി ചെയ്‌താലും.”’+ 12  നിങ്ങളെ കാണാൻ ഞങ്ങൾ വീട്ടിൽനിന്ന്‌ പുറപ്പെട്ടപ്പോൾ യാത്രയ്‌ക്കിടെ കഴിക്കാൻ ചൂടോടെ എടുത്തതായിരുന്നു ഈ അപ്പം. പക്ഷേ ഇപ്പോൾ കണ്ടോ, ഇത്‌ ഉണങ്ങി പൊടിയാറായിരിക്കുന്നു.+ 13  ഞങ്ങൾ ഈ വീഞ്ഞുതുരുത്തികൾ നിറച്ചപ്പോൾ അവ പുതിയവയായിരുന്നു. പക്ഷേ, ഇപ്പോൾ അവ പൊട്ടിയിരിക്കുന്നു.+ വളരെ ദൂരം യാത്ര ചെയ്‌തതുകൊണ്ട്‌ ഞങ്ങളുടെ വസ്‌ത്രങ്ങൾ പഴകിക്കീറുകയും ചെരിപ്പുകൾ തേഞ്ഞുതീരുകയും ചെയ്‌തിരിക്കുന്നു.” 14  അപ്പോൾ, ഇസ്രായേൽപുരുഷന്മാർ അവർ കൊണ്ടുവന്ന ഭക്ഷണസാധനങ്ങളിൽ കുറച്ച്‌ എടുത്തു.* പക്ഷേ, അവർ യഹോവയോടു ചോദിച്ചില്ല.+ 15  അങ്ങനെ, അവരെ ജീവനോടെ വെച്ചുകൊള്ളാമെന്നു യോശുവ അവരോട്‌ ഉടമ്പടി ചെയ്‌ത്‌ അവരുമായി സമാധാനത്തിലായി.+ അതേ കാര്യംതന്നെ ഇസ്രായേൽസമൂഹത്തിലെ തലവന്മാർ അവരോട്‌ ആണയിട്ട്‌ പറയുകയും ചെയ്‌തു.+ 16  അവരോട്‌ ഉടമ്പടി ചെയ്‌ത്‌ മൂന്നു ദിവസം കഴിഞ്ഞപ്പോൾ, അവർ തങ്ങളുടെ അടുത്ത്‌, ചുറ്റുവട്ടത്തുതന്നെ, താമസിക്കുന്നവരാണെന്ന്‌ ഇസ്രായേല്യർ കേട്ടു. 17  അപ്പോൾ, ഇസ്രായേല്യർ പുറപ്പെട്ടു; മൂന്നാം ദിവസം അവരുടെ നഗരങ്ങളിൽ എത്തി. ഗിബെയോൻ,+ കെഫീര, ബേരോത്ത്‌, കിര്യത്ത്‌-യയാരീം+ എന്നിവയായിരുന്നു അവരുടെ നഗരങ്ങൾ. 18  പക്ഷേ, ഇസ്രായേൽസമൂഹത്തിലെ തലവന്മാർ ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ അവരോട്‌ ആണയിട്ടിരുന്നതുകൊണ്ട്‌+ ഇസ്രായേല്യർ അവരെ ആക്രമിച്ചില്ല. അതുകൊണ്ട്‌, ഇസ്രായേൽസമൂഹം മുഴുവനും തലവന്മാർക്കെതിരെ പിറുപിറുത്തുതുടങ്ങി. 19  അപ്പോൾ, എല്ലാ തലവന്മാരും സമൂഹത്തോടു മുഴുവൻ പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിൽ നമ്മൾ അവരോട്‌ ആണയിട്ടതുകൊണ്ട്‌ അവരെ ഉപദ്രവിച്ചുകൂടാ. 20  നമുക്ക്‌ അവരെ ജീവനോടെ വെക്കാം. അല്ലാത്തപക്ഷം, നമ്മൾ അവരോട്‌ ആണയിട്ടിട്ടുള്ളതുകൊണ്ട്‌ നമുക്കെതിരെ ദൈവകോപമുണ്ടാകും.”+ 21  തലവന്മാർ ഇങ്ങനെയും പറഞ്ഞു: “അവർ ജീവനോടിരിക്കട്ടെ. പക്ഷേ, അവർ മുഴുസമൂഹത്തിനുംവേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആയിരിക്കും.” ഇങ്ങനെയാണു തലവന്മാർ അവർക്കു വാക്കു കൊടുത്തിരുന്നത്‌. 22  യോശുവ അവരെ വിളിച്ച്‌ ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഞങ്ങളുടെ ഇടയിൽത്തന്നെ താമസിക്കുന്നവരായിട്ടും, ‘വളരെ ദൂരെനിന്നുള്ളവരാണ്‌’ എന്നു പറഞ്ഞ്‌ എന്തിനാണു ഞങ്ങളെ പറ്റിച്ചത്‌?+ 23  ഇപ്പോൾമുതൽ നിങ്ങൾ ശപിക്കപ്പെട്ടവരാണ്‌.+ എന്റെ ദൈവത്തിന്റെ ഭവനത്തിനുവേണ്ടി വിറകു ശേഖരിക്കുകയും വെള്ളം കോരുകയും ചെയ്‌തുകൊണ്ട്‌ നിങ്ങൾ എല്ലായ്‌പോഴും ഒരു അടിമയുടെ സ്ഥാനത്തായിരിക്കും.” 24  അപ്പോൾ, അവർ യോശുവയോടു പറഞ്ഞു: “ദേശം മുഴുവൻ നിങ്ങൾക്കു തരണമെന്നും നിങ്ങളുടെ മുന്നിൽനിന്ന്‌ അതിലെ നിവാസികളെയെല്ലാം നിശ്ശേഷം നശിപ്പിക്കണമെന്നും+ അങ്ങയുടെ ദൈവമായ യഹോവ തന്റെ ദാസനായ മോശയോടു കല്‌പിച്ചെന്ന്‌ അങ്ങയുടെ ഈ ദാസർക്കു വ്യക്തമായി അറിവുകിട്ടിയിരുന്നു. അതുകൊണ്ട്‌, നിങ്ങൾ നിമിത്തം ഞങ്ങൾ പ്രാണഭയത്തിലായി.+ അതുകൊണ്ടാണ്‌ ഞങ്ങൾ ഇങ്ങനെ ചെയ്‌തത്‌.+ 25  ഇനി, ഞങ്ങൾ അങ്ങയുടെ കാരുണ്യത്തിലാണ്‌.* അങ്ങയ്‌ക്കു നല്ലതും ശരിയും എന്നു തോന്നുന്നതെന്തും ഞങ്ങളോടു ചെയ്‌തുകൊള്ളുക.” 26  അതുതന്നെയാണ്‌ യോശുവ അവരോടു ചെയ്‌തതും. ഇസ്രായേല്യരുടെ കൈയിൽനിന്ന്‌ യോശുവ അവരെ രക്ഷിച്ചു. അവർ അവരെ കൊന്നില്ല. 27  പക്ഷേ, ആ ദിവസം യോശുവ അവരെ ഇസ്രായേൽസമൂഹത്തിനും യഹോവ തിരഞ്ഞെടുക്കുന്ന സ്ഥലത്തെ+ യാഗപീഠത്തിനും വേണ്ടി വിറകു ശേഖരിക്കുന്നവരും വെള്ളം കോരുന്നവരും ആക്കി.+ അവർ ഇന്നുവരെ അങ്ങനെതന്നെ കഴിയുന്നു.+

അടിക്കുറിപ്പുകള്‍

അതായത്‌, മെഡിറ്ററേനിയൻ കടൽ.
അഥവാ “അടിമകളാണ്‌.”
അതായത്‌, കിഴക്കുവശത്ത്‌.
അഥവാ “പരിശോധിച്ചു.”
അക്ഷ. “അങ്ങയുടെ കൈകളിലാണ്‌.”