യോഹന്നാൻ എഴുതിയത്‌ 14:1-31

  • യേശു—പിതാവിന്റെ അടുത്തേക്കുള്ള ഒരേ ഒരു വഴി (1-14)

    • “ഞാൻതന്നെയാണു വഴിയും സത്യവും ജീവനും” (6)

  • പരിശുദ്ധാത്മാവിനെ നൽകുമെന്നു യേശു വാഗ്‌ദാനം ചെയ്യുന്നു (15-31)

    • ‘പിതാവ്‌ എന്നെക്കാൾ വലിയവൻ’ (28)

14  “നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്‌.+ ദൈവത്തിൽ വിശ്വസിക്കുക.+ എന്നിലും വിശ്വസിക്കുക.  എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം താമസസ്ഥലങ്ങളുണ്ട്‌. ഇല്ലെങ്കിൽ ഞാൻ നിങ്ങളോടു പറഞ്ഞേനേ. ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കാനാണു പോകുന്നത്‌.+  ഞാൻ പോയി നിങ്ങൾക്കു സ്ഥലം ഒരുക്കിയിട്ട്‌ വീണ്ടും വരുകയും ഞാനുള്ളിടത്ത്‌ നിങ്ങളുമുണ്ടായിരിക്കാൻ നിങ്ങളെ എന്റെ വീട്ടിൽ സ്വീകരിക്കുകയും ചെയ്യും.+  ഞാൻ പോകുന്നിടത്തേക്കുള്ള വഴി നിങ്ങൾക്ക്‌ അറിയാം.”  തോമസ്‌+ യേശുവിനോടു പറഞ്ഞു: “കർത്താവേ, അങ്ങ്‌ എവിടേക്കാണു പോകുന്നതെന്നു ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ. പിന്നെ എങ്ങനെ വഴി അറിയും?”  യേശു തോമസിനോടു പറഞ്ഞു: “ഞാൻതന്നെയാണു വഴിയും+ സത്യവും+ ജീവനും.+ എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുത്തേക്കു വരുന്നില്ല.+  നിങ്ങൾ എന്നെ അറിഞ്ഞിരുന്നെങ്കിൽ, എന്റെ പിതാവിനെയും അറിയുമായിരുന്നു. ഇപ്പോൾമുതൽ നിങ്ങൾ പിതാവിനെ അറിയുന്നു, പിതാവിനെ കാണുകയും ചെയ്‌തിരിക്കുന്നു.”+  ഫിലിപ്പോസ്‌ യേശുവിനോടു പറഞ്ഞു: “കർത്താവേ, ഞങ്ങൾക്കു പിതാവിനെ കാണിച്ചുതരണേ. അതു മാത്രം മതി.”  യേശു പറഞ്ഞു: “ഞാൻ ഇത്രയും കാലം നിങ്ങളുടെകൂടെയുണ്ടായിരുന്നിട്ടും ഫിലിപ്പോസേ, നിനക്ക്‌ എന്നെ അറിയില്ലേ? എന്നെ കണ്ടിട്ടുള്ളവൻ പിതാവിനെയും കണ്ടിരിക്കുന്നു.+ പിന്നെ, ‘പിതാവിനെ കാണിച്ചുതരണം’ എന്നു നീ പറയുന്നത്‌ എന്താണ്‌? 10  ഞാൻ പിതാവിനോടും പിതാവ്‌ എന്നോടും യോജിപ്പിലാണെന്നു നീ വിശ്വസിക്കുന്നില്ലേ?+ ഞാൻ നിങ്ങളോടു സംസാരിക്കുന്ന കാര്യങ്ങൾ ഞാൻ സ്വന്തമായി പറയുന്നതല്ല.+ ഞാനുമായി യോജിപ്പിലുള്ള പിതാവ്‌ ഇങ്ങനെ തന്റെ പ്രവൃത്തികൾ ചെയ്യുകയാണ്‌. 11  ഞാൻ പിതാവിനോടും പിതാവ്‌ എന്നോടും യോജിപ്പിലാണെന്നു ഞാൻ പറഞ്ഞതു വിശ്വസിക്കൂ. ഇനി അതല്ലെങ്കിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ നിമിത്തം വിശ്വസിക്കൂ.+ 12  സത്യംസത്യമായി ഞാൻ നിങ്ങളോടു പറയുന്നു: എന്നെ വിശ്വസിക്കുന്നവൻ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ ചെയ്യും. ഞാൻ പിതാവിന്റെ അടുത്തേക്കു പോകുന്നതുകൊണ്ട്‌+ അതിലും വലിയതും അവൻ ചെയ്യും.+ 13  നിങ്ങൾ എന്റെ നാമത്തിൽ എന്തു ചോദിച്ചാലും ഞാൻ അതു ചെയ്‌തുതരും. അങ്ങനെ പുത്രൻ മുഖാന്തരം പിതാവ്‌ മഹത്ത്വപ്പെടും.+ 14  നിങ്ങൾ എന്റെ നാമത്തിൽ ചോദിക്കുന്നത്‌ എന്തും ഞാൻ ചെയ്‌തുതരും. 15  “നിങ്ങൾ എന്നെ സ്‌നേഹിക്കുന്നെങ്കിൽ എന്റെ കല്‌പനകൾ അനുസരിക്കും.+ 16  ഞാൻ പിതാവിനോട്‌ അപേക്ഷിക്കുമ്പോൾ പിതാവ്‌ മറ്റൊരു സഹായിയെ* നിങ്ങൾക്കു തരും. അത്‌ എന്നും നിങ്ങളുടെകൂടെയുണ്ടായിരിക്കും.+ 17  ആ സഹായി സത്യത്തിന്റെ ആത്മാവാണ്‌.+ ലോകം അതിനെ കാണുകയോ അറിയുകയോ ചെയ്യാത്തതുകൊണ്ട്‌ ലോകത്തിന്‌ അതു കിട്ടില്ല.+ അതു നിങ്ങളുടെകൂടെയുള്ളതുകൊണ്ടും നിങ്ങളിലുള്ളതുകൊണ്ടും നിങ്ങൾക്ക്‌ അതിനെ അറിയാം. 18  ഞാൻ നിങ്ങളെ അനാഥരായി വിടില്ല. ഞാൻ നിങ്ങളുടെ അടുത്തേക്കു വരും.+ 19  അൽപ്പംകൂടെ കഴിഞ്ഞാൽ പിന്നെ ലോകം എന്നെ കാണില്ല. എന്നാൽ നിങ്ങൾ എന്നെ കാണും.+ കാരണം, ഞാൻ ജീവിക്കുന്നതുകൊണ്ട്‌ നിങ്ങളും ജീവിക്കും. 20  ഞാൻ എന്റെ പിതാവിനോടും നിങ്ങൾ എന്നോടും ഞാൻ നിങ്ങളോടും യോജിപ്പിലാണെന്ന്‌ അന്നു നിങ്ങൾ അറിയും.+ 21  എന്റെ കല്‌പനകൾ സ്വീകരിച്ച്‌ അവ അനുസരിക്കുന്നവനാണ്‌ എന്നെ സ്‌നേഹിക്കുന്നവൻ. എന്നെ സ്‌നേഹിക്കുന്നവനെ എന്റെ പിതാവും സ്‌നേഹിക്കും. ഞാനും അവനെ സ്‌നേഹിച്ച്‌ എന്നെ അവനു വ്യക്തമായി കാണിച്ചുകൊടുക്കും.” 22  യൂദാസ്‌+ ഈസ്‌കര്യോത്ത്‌ അല്ലാത്ത മറ്റേ യൂദാസ്‌ യേശുവിനോടു ചോദിച്ചു: “കർത്താവേ, അങ്ങ്‌ ലോകത്തിനല്ല മറിച്ച്‌ ഞങ്ങൾക്ക്‌ അങ്ങയെ വ്യക്തമായി കാണിച്ചുതരാൻ ഉദ്ദേശിക്കുന്നത്‌ എന്തുകൊണ്ടാണ്‌?” 23  യേശു പറഞ്ഞു: “എന്നെ സ്‌നേഹിക്കുന്നവൻ എന്റെ വചനം അനുസരിക്കും.+ എന്റെ പിതാവ്‌ അവനെ സ്‌നേഹിക്കും. ഞങ്ങൾ അവന്റെ അടുത്ത്‌ വന്ന്‌ അവന്റെകൂടെ താമസമാക്കും.+ 24  എന്നെ സ്‌നേഹിക്കാത്തവൻ എന്റെ വചനം അനുസരിക്കില്ല. നിങ്ങൾ കേൾക്കുന്ന വചനമോ എന്റേതല്ല, എന്നെ അയച്ച പിതാവിന്റേതാണ്‌.+ 25  “ഇപ്പോൾ നിങ്ങളുടെകൂടെയുള്ളപ്പോൾത്തന്നെ ഞാൻ ഈ കാര്യങ്ങൾ നിങ്ങളോടു പറഞ്ഞിരിക്കുന്നു. 26  എന്നാൽ പിതാവ്‌ എന്റെ നാമത്തിൽ അയയ്‌ക്കാനിരിക്കുന്ന പരിശുദ്ധാത്മാവ്‌ എന്ന സഹായി നിങ്ങളെ എല്ലാ കാര്യങ്ങളും പഠിപ്പിക്കുകയും ഞാൻ നിങ്ങളോടു പറഞ്ഞതൊക്കെ നിങ്ങളെ ഓർമിപ്പിക്കുകയും ചെയ്യും.+ 27  സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു. എന്റെ സമാധാനം ഞാൻ നിങ്ങൾക്കു തരുന്നു.+ ലോകം തരുന്നതുപോലെയല്ല ഞാൻ അതു നിങ്ങൾക്കു തരുന്നത്‌. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകരുത്‌, ഭയപ്പെടുകയുമരുത്‌. 28  ‘ഞാൻ ഇപ്പോൾ പോയിട്ട്‌ നിങ്ങളുടെ അടുത്തേക്കു മടങ്ങിവരും’ എന്നു പറഞ്ഞല്ലോ. നിങ്ങൾക്ക്‌ എന്നോടു സ്‌നേഹമുണ്ടെങ്കിൽ ഞാൻ പിതാവിന്റെ അടുത്ത്‌ പോകുന്നത്‌ ഓർത്ത്‌ നിങ്ങൾ സന്തോഷിക്കും. കാരണം പിതാവ്‌ എന്നെക്കാൾ വലിയവനാണ്‌.+ 29  ഇതു സംഭവിക്കുമ്പോൾ നിങ്ങൾ വിശ്വസിക്കാൻവേണ്ടിയാണു ഞാൻ ഇക്കാര്യം നിങ്ങളോടു മുൻകൂട്ടിപ്പറയുന്നത്‌.+ 30  ഇനി ഞാൻ നിങ്ങളോടു കൂടുതലായൊന്നും സംസാരിക്കില്ല. കാരണം ഈ ലോകത്തിന്റെ ഭരണാധികാരി+ വരുന്നു. അയാൾക്ക്‌ എന്റെ മേൽ ഒരു അധികാരവുമില്ല.+ 31  എന്നാൽ ഞാൻ പിതാവിനെ സ്‌നേഹിക്കുന്നുണ്ടെന്നു ലോകം അറിയാൻ, പിതാവ്‌ എന്നോടു കല്‌പിച്ചതെല്ലാം ഞാൻ അങ്ങനെതന്നെ ചെയ്യുകയാണ്‌.+ എഴുന്നേൽക്ക്‌, നമുക്ക്‌ ഇവിടെനിന്ന്‌ പോകാം.

അടിക്കുറിപ്പുകള്‍

അഥവാ “ആശ്വാസകനെ.”