യോഹന്നാൻ എഴുതിയത് 3:1-36
3 പരീശന്മാരുടെ കൂട്ടത്തിൽ നിക്കോദേമൊസ്+ എന്നു പേരുള്ള ഒരു ജൂതപ്രമാണിയുണ്ടായിരുന്നു.
2 അയാൾ രാത്രിയിൽ യേശുവിന്റെ അടുത്ത് വന്ന്+ പറഞ്ഞു: “റബ്ബീ,+ അങ്ങ് ദൈവത്തിന്റെ അടുത്തുനിന്ന് വന്ന ഗുരുവാണെന്നു ഞങ്ങൾക്ക് അറിയാം. കാരണം, ദൈവം കൂടെയില്ലാതെ+ ഇതുപോലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”
3 അപ്പോൾ യേശു അദ്ദേഹത്തോടു പറഞ്ഞു: “വീണ്ടും* ജനിക്കാത്തവനു+ ദൈവരാജ്യം കാണാൻ കഴിയില്ല+ എന്നു ഞാൻ സത്യംസത്യമായി പറയുന്നു.”
4 നിക്കോദേമൊസ് ചോദിച്ചു: “പ്രായമായ ഒരു മനുഷ്യനു ജനിക്കാൻ കഴിയുന്നത് എങ്ങനെയാണ്? അയാൾക്ക് അമ്മയുടെ വയറ്റിൽ കടന്ന് വീണ്ടും ജനിക്കാൻ കഴിയുമോ?”
5 യേശു പറഞ്ഞു: “സത്യംസത്യമായി ഞാൻ പറയുന്നു: വെള്ളത്തിൽനിന്നും+ ദൈവാത്മാവിൽനിന്നും+ ജനിക്കാത്തയാൾക്കു ദൈവരാജ്യത്തിൽ പ്രവേശിക്കാനാകില്ല.
6 ജഡത്തിൽനിന്ന്* ജനിക്കുന്നതു ജഡവും ദൈവാത്മാവിൽനിന്ന് ജനിക്കുന്നത് ആത്മാവും* ആണ്.
7 നിങ്ങൾ വീണ്ടും ജനിക്കണമെന്നു ഞാൻ പറഞ്ഞതു കേട്ട് അതിശയിക്കേണ്ടാ.
8 കാറ്റ് അതിന് ഇഷ്ടമുള്ളിടത്തേക്കു വീശുന്നു. നിങ്ങൾക്ക് അതിന്റെ ശബ്ദം കേൾക്കാം. പക്ഷേ അത് എവിടെനിന്ന് വരുന്നെന്നോ എവിടേക്കു പോകുന്നെന്നോ നിങ്ങൾക്ക് അറിയില്ല. ദൈവാത്മാവിൽനിന്ന് ജനിക്കുന്നവരും അങ്ങനെതന്നെയാണ്.”+
9 അപ്പോൾ നിക്കോദേമൊസ് യേശുവിനോട്, “ഇതൊക്കെ എങ്ങനെ സംഭവിക്കും” എന്നു ചോദിച്ചു.
10 യേശു പറഞ്ഞു: “ഇസ്രായേലിന്റെ ഒരു ഗുരുവായിട്ടും ഇതൊന്നും താങ്കൾക്ക് അറിയില്ലേ?
11 സത്യംസത്യമായി ഞാൻ പറയുന്നു: ഞങ്ങൾക്ക് അറിയാവുന്നതു ഞങ്ങൾ പറയുന്നു. ഞങ്ങൾ കണ്ട കാര്യത്തെക്കുറിച്ച് ഞങ്ങൾ സാക്ഷി പറയുന്നു. പക്ഷേ ഞങ്ങളുടെ ഈ സാക്ഷിമൊഴി നിങ്ങൾ സ്വീകരിക്കുന്നില്ല.
12 ഞാൻ ഭൗമികകാര്യങ്ങൾ പറഞ്ഞിട്ടു നിങ്ങൾ വിശ്വസിക്കാത്ത സ്ഥിതിക്ക്, സ്വർഗീയകാര്യങ്ങൾ പറഞ്ഞാൽ എങ്ങനെ വിശ്വസിക്കും?
13 പോരാത്തതിന്, സ്വർഗത്തിൽനിന്ന് ഇറങ്ങിവന്ന+ മനുഷ്യപുത്രനല്ലാതെ ഒരു മനുഷ്യനും സ്വർഗത്തിൽ കയറിയിട്ടുമില്ല.+
14 മോശ വിജനഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെതന്നെ+ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാണ്.+
15 അങ്ങനെ, അവനിൽ വിശ്വസിക്കുന്ന ഏതൊരാൾക്കും നിത്യജീവൻ കിട്ടും.+
16 “തന്റെ ഏകജാതനായ മകനിൽ*+ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ അവരെല്ലാം നിത്യജീവൻ നേടാൻ ദൈവം അവനെ ലോകത്തിനുവേണ്ടി നൽകി.+ അത്ര വലുതായിരുന്നു ദൈവത്തിനു ലോകത്തോടുള്ള സ്‌നേഹം.
17 ദൈവം മകനെ ലോകത്തേക്ക് അയച്ചത് അവൻ ലോകത്തെ വിധിക്കാനല്ല, അവനിലൂടെ ലോകം രക്ഷ നേടാനാണ്.+
18 അവനിൽ വിശ്വസിക്കുന്നവനെ ന്യായം വിധിക്കുകയില്ല.+ വിശ്വസിക്കാത്തവനെയോ ദൈവത്തിന്റെ ഏകജാതന്റെ നാമത്തിൽ വിശ്വസിക്കാത്തതുകൊണ്ട് വിധിച്ചുകഴിഞ്ഞു.+
19 ന്യായവിധിയുടെ അടിസ്ഥാനം ഇതാണ്: വെളിച്ചം ലോകത്തേക്കു വന്നിട്ടും+ മനുഷ്യർ വെളിച്ചത്തെക്കാൾ ഇരുട്ടിനെ സ്നേഹിക്കുന്നു. കാരണം അവരുടെ പ്രവൃത്തികൾ ദുഷിച്ചതാണ്.
20 ഹീനമായ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നയാൾ വെളിച്ചത്തെ വെറുക്കുന്നു. അയാളുടെ പ്രവൃത്തികൾ വെളിച്ചത്ത് വരാതിരിക്കാൻവേണ്ടി അയാൾ വെളിച്ചത്തിലേക്കു വരുന്നില്ല.
21 എന്നാൽ ശരിയായ കാര്യങ്ങൾ ചെയ്യുന്നയാൾ, തന്റെ പ്രവൃത്തികൾ ദൈവേഷ്ടപ്രകാരമുള്ളതാണെന്നു വെളിപ്പെടാൻവേണ്ടി വെളിച്ചത്തിലേക്കു വരുന്നു.”+
22 അതിനു ശേഷം യേശുവും ശിഷ്യന്മാരും യഹൂദ്യയിലെ നാട്ടിൻപുറത്തേക്കു പോയി. അവിടെ യേശു അവരുടെകൂടെ കുറച്ച് കാലം താമസിച്ച് ആളുകളെ സ്നാനപ്പെടുത്തി.+
23 ശലേമിന് അടുത്തുള്ള ഐനോനിൽ ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട്+ യോഹന്നാനും അവിടെ സ്നാനപ്പെടുത്തുന്നുണ്ടായിരുന്നു. ധാരാളം ആളുകൾ അവിടെ വന്ന് സ്നാനമേറ്റു.+
24 ഇതു യോഹന്നാനെ ജയിലിലാക്കുന്നതിനു മുമ്പായിരുന്നു.+
25 യോഹന്നാന്റെ ശിഷ്യന്മാരും ഒരു ജൂതനും തമ്മിൽ ശുദ്ധീകരണത്തെക്കുറിച്ച് ഒരു തർക്കമുണ്ടായി.
26 ആ ശിഷ്യന്മാർ യോഹന്നാന്റെ അടുത്ത് ചെന്ന് ചോദിച്ചു: “റബ്ബീ, യോർദാന് അക്കരെ അങ്ങയുടെകൂടെയുണ്ടായിരുന്ന ഒരാളില്ലേ, അങ്ങ് സാക്ഷ്യപ്പെടുത്തിയ ആൾ?+ അതാ, അയാൾ സ്നാനപ്പെടുത്തുന്നു. എല്ലാവരും അയാളുടെ അടുത്തേക്കാണു പോകുന്നത്.”
27 അപ്പോൾ യോഹന്നാൻ പറഞ്ഞു: “സ്വർഗത്തിൽനിന്ന് കൊടുക്കാതെ ആർക്കും ഒന്നും കിട്ടില്ല.
28 ‘ഞാൻ ക്രിസ്തുവല്ല,+ എന്നെ ക്രിസ്തുവിനു മുമ്പായി അയച്ചതാണ്’+ എന്നു ഞാൻ പറഞ്ഞതിനു നിങ്ങൾതന്നെ സാക്ഷികൾ.
29 മണവാട്ടിയുള്ളവൻ മണവാളൻ.+ മണവാളന്റെ തോഴനോ, മണവാളന്റെ അരികെ നിന്ന് അയാളുടെ സ്വരം കേൾക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്നു. അങ്ങനെതന്നെ, എന്റെ സന്തോഷവും പൂർണമായിരിക്കുന്നു.
30 അദ്ദേഹം വളരണം, ഞാനോ കുറയണം.”
31 മുകളിൽനിന്ന് വരുന്നയാൾ+ മറ്റെല്ലാവർക്കും മീതെയാണ്. ഭൂമിയിൽനിന്നുള്ളയാൾ ഭൂമിയിൽനിന്നായതുകൊണ്ട് ഭൂമിയിലെ കാര്യങ്ങൾ സംസാരിക്കുന്നു. സ്വർഗത്തിൽനിന്ന് വരുന്നയാളോ മറ്റെല്ലാവർക്കും മീതെയാണ്.+
32 താൻ കണ്ടതിനും കേട്ടതിനും അദ്ദേഹം സാക്ഷി പറയുന്നു.+ എന്നാൽ ആ വാക്കുകൾ ആരും അംഗീകരിക്കുന്നില്ല.+
33 അദ്ദേഹത്തിന്റെ സാക്ഷിമൊഴി അംഗീകരിക്കുന്നയാൾ ദൈവം സത്യവാനാണെന്നു സ്ഥിരീകരിക്കുന്നു;*+
34 ദൈവം അയച്ചയാൾ ദൈവത്തിന്റെ വചനങ്ങൾ പറയുന്നു.+ കാരണം, ഒരു പിശുക്കും കൂടാതെയാണു* ദൈവം പരിശുദ്ധാത്മാവിനെ കൊടുക്കുന്നത്.
35 പിതാവ് പുത്രനെ സ്നേഹിക്കുന്നു.+ എല്ലാം പുത്രന്റെ കൈകളിൽ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു.+
36 പുത്രനിൽ വിശ്വസിക്കുന്നവനു നിത്യജീവനുണ്ട്.+ പുത്രനെ അനുസരിക്കാത്തവനോ ജീവനെ കാണില്ല.+ ദൈവക്രോധം അവന്റെ മേലുണ്ട്.+
അടിക്കുറിപ്പുകള്‍
^ മറ്റൊരു സാധ്യത “ഉന്നതങ്ങളിൽനിന്ന്.”
^ അഥവാ “സ്വർഗത്തിനുള്ളതും.”
^ അഥവാ “ദൈവം നേരിട്ട് സൃഷ്ടിച്ച ഒരേ ഒരു മകനിൽ.”
^ അക്ഷ. “സത്യവാനാണെന്നതിനു മുദ്ര പതിക്കുന്നു.”
^ അഥവാ “അളന്നല്ല.”