സഭാപ്രസംഗകൻ 1:1-18
1 യരുശലേമിൽ+ രാജാവായി ഭരിച്ച ദാവീദിന്റെ മകനായ സഭാസംഘാടകന്റെ*+ വാക്കുകൾ.
2 “മഹാവ്യർഥത!” എന്നു സഭാസംഘാടകൻ പറയുന്നു.“മഹാവ്യർഥത! എല്ലാം വ്യർഥമാണ്!”+
3 സൂര്യനു കീഴെ ഇത്രയെല്ലാം കഠിനാധ്വാനം ചെയ്യുന്നതുകൊണ്ട്ഒരാൾക്ക് എന്തു നേട്ടമാണുള്ളത്?+
4 ഒരു തലമുറ പോകുന്നു, മറ്റൊരു തലമുറ വരുന്നു.പക്ഷേ ഭൂമി എന്നും നിലനിൽക്കുന്നു.+
5 സൂര്യൻ ഉദിക്കുന്നു, സൂര്യൻ അസ്തമിക്കുന്നു.ഉദിക്കുന്നിടത്തേക്കുതന്നെ അതു തിടുക്കത്തിൽ മടങ്ങുന്നു.*+
6 കാറ്റു തെക്കോട്ടു വീശി ചുറ്റിത്തിരിഞ്ഞ് വടക്കോട്ടു ചെല്ലുന്നു.അതു നിൽക്കാതെ വീണ്ടുംവീണ്ടും ചുറ്റുന്നു.
അങ്ങനെ, കാറ്റിന്റെ ഈ പരിവൃത്തി തുടർന്നുകൊണ്ടേയിരിക്കുന്നു.
7 നദികളെല്ലാം* സമുദ്രത്തിൽ എത്തുന്നു, എന്നിട്ടും സമുദ്രം നിറയുന്നില്ല.+
വീണ്ടും ഒഴുകാൻ അവ ഉത്ഭവസ്ഥാനത്തേക്കു മടങ്ങിപ്പോകുന്നു.+
8 എല്ലാ കാര്യങ്ങളും മടുപ്പിക്കുന്നതാണ്.അവയൊന്നും വിവരിക്കാൻ ആർക്കും സാധിക്കില്ല.
കണ്ടിട്ടും കണ്ണിനു തൃപ്തിവരുന്നില്ല,കേട്ടിട്ടും ചെവിക്കു മതിവരുന്നില്ല.
9 ഉണ്ടായിരുന്നതുതന്നെയാണ് ഇനിയും ഉണ്ടായിരിക്കുക,ചെയ്തതുതന്നെയായിരിക്കും ഇനിയും ചെയ്യുക.അതെ, സൂര്യനു കീഴെ പുതിയതായി ഒന്നുമില്ല.+
10 “കണ്ടോ! ഇതു പുതിയതാണ്” എന്നു പറയാൻ എന്തെങ്കിലുമുണ്ടോ?
അതു പണ്ടുതൊട്ടേ, നമ്മുടെ കാലത്തിനു മുമ്പുമുതലേ, ഉണ്ടായിരുന്നു.
11 പണ്ടുള്ളവരെ ആരും ഓർക്കുന്നില്ല.ജനിക്കാനിരിക്കുന്നവരെ അവർക്കു ശേഷമുള്ളവരും ഓർക്കില്ല.അവരെ അതിനു ശേഷമുള്ളവരും ഓർക്കില്ല.+
12 യരുശലേമിൽ ഇസ്രായേലിന്റെ രാജാവായി വാണുകൊണ്ടിരിക്കെ, സഭാസംഘാടകനായ ഞാൻ+
13 ആകാശത്തിൻകീഴെ നടക്കുന്ന എല്ലാത്തിനെയുംകുറിച്ച്, അതായത് ദൈവം മനുഷ്യമക്കൾക്കു കൊടുത്തിട്ടുള്ളതും അവർ വ്യാപൃതരായിരിക്കുന്നതും ആയ പരിതാപകരമായ കാര്യങ്ങളെക്കുറിച്ച്, എന്റെ ജ്ഞാനം+ ഉപയോഗിച്ച് പഠിക്കാനും അപഗ്രഥിക്കാനും ഹൃദയത്തിൽ നിശ്ചയിച്ചു.+
14 സൂര്യനു കീഴെ നടക്കുന്ന കാര്യങ്ങളെല്ലാം ഞാൻ നിരീക്ഷിച്ചു.എല്ലാം വ്യർഥവും കാറ്റിനെ പിടിക്കാനുള്ള ഓട്ടവും ആണ്.+
15 വളഞ്ഞിരിക്കുന്നതു നേരെയാക്കാൻ സാധിക്കില്ല;ഇല്ലാത്തത് ഒരിക്കലും എണ്ണാനും കഴിയില്ല.
16 “യരുശലേമിൽ എനിക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും+ കൂടുതൽ ജ്ഞാനം ഞാൻ സമ്പാദിച്ചു. എന്റെ ഹൃദയം ജ്ഞാനവും അറിവും സമൃദ്ധമായി നേടി”+ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു.
17 ജ്ഞാനം മാത്രമല്ല, ഭ്രാന്തും* വിഡ്ഢിത്തവും കൂടെ അറിയാൻ ഞാൻ മനസ്സുവെച്ചു,+ ഇതും കാറ്റിനെ പിടിക്കാനുള്ള ഓട്ടമാണ്.
18 ജ്ഞാനം ഏറുമ്പോൾ നിരാശയും ഏറുന്നു;അതുകൊണ്ട് അറിവ് വർധിപ്പിക്കുന്നവൻ വേദന വർധിപ്പിക്കുന്നു.+
അടിക്കുറിപ്പുകള്
^ അഥവാ “വിളിച്ചുകൂട്ടുന്നവന്റെ.”
^ അഥവാ “കിതപ്പോടെ മടങ്ങുന്നു.”
^ അഥവാ “ശൈത്യകാലനീരൊഴുക്കുകളെല്ലാം.”
^ അഥവാ “അങ്ങേയറ്റത്തെ മണ്ടത്തരവും.”