ദിനവൃത്താന്തം രണ്ടാം ഭാഗം 22:1-12
22 പിന്നെ യരുശലേമിലുള്ളവർ യഹോരാമിന്റെ ഏറ്റവും ഇളയ മകനായ അഹസ്യയെ അടുത്ത രാജാവാക്കി. കാരണം അറബികളോടൊപ്പം പാളയത്തിലേക്കു വന്ന കവർച്ചപ്പട യഹോരാമിന്റെ മൂത്ത ആൺമക്കളെയെല്ലാം കൊന്നുകളഞ്ഞിരുന്നു.+ അങ്ങനെ യഹോരാമിന്റെ മകനായ അഹസ്യ യഹൂദയിൽ രാജാവായി.+
2 രാജാവാകുമ്പോൾ അഹസ്യക്ക് 22 വയസ്സായിരുന്നു. അഹസ്യ ഒരു വർഷം യരുശലേമിൽ ഭരിച്ചു. ഒമ്രിയുടെ+ കൊച്ചുമകൾ* അഥല്യയായിരുന്നു+ അഹസ്യയുടെ അമ്മ.
3 ദുഷ്ടത ചെയ്യുന്ന കാര്യത്തിൽ അമ്മയാണ് അഹസ്യക്ക് ഉപദേശം കൊടുത്തിരുന്നത്. അതുകൊണ്ട് അഹസ്യയും ആഹാബുഗൃഹത്തിന്റെ വഴികളിൽ നടന്നു.+
4 ആഹാബുഗൃഹത്തിലുള്ളവരെപ്പോലെ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്‌തു. അപ്പന്റെ മരണശേഷം അഹസ്യക്ക് ഉപദേശം കൊടുത്തിരുന്നത് അവരായിരുന്നു. അത് അഹസ്യയുടെ നാശത്തിനു കാരണമായി.
5 അവരുടെ ഉപദേശം സ്വീകരിച്ച് അഹസ്യ ഇസ്രായേൽരാജാവായ ആഹാബിന്റെ മകൻ യഹോരാമിനോടൊപ്പം സിറിയയിലെ രാജാവായ ഹസായേലിനോടു+ യുദ്ധം ചെയ്യാൻ രാമോത്ത്-ഗിലെയാദിലേക്കു+ പോയി. എന്നാൽ വില്ലാളികളുടെ അമ്പ് ഏറ്റ് യഹോരാമിനു മുറിവേറ്റു.
6 രാമയിൽവെച്ച് സിറിയൻ രാജാവായ ഹസായേലുമായി+ നടന്ന യുദ്ധത്തിൽ സിറിയക്കാർ ഏൽപ്പിച്ച മുറിവ് ഭേദമാകാൻ യഹോരാം ജസ്രീലിലേക്കു+ തിരിച്ചുപോയി.
ആഹാബിന്റെ മകനായ യഹോരാമിനു പരിക്കു പറ്റിയെന്ന്*+ അറിഞ്ഞ് യഹൂദാരാജാവായ യഹോരാമിന്റെ+ മകൻ അഹസ്യ*+ അയാളെ കാണാൻ ജസ്രീലിലേക്കു ചെന്നു.
7 യഹോരാമിന്റെ അടുത്ത് വന്ന് അവിടെവെച്ച് അഹസ്യ വീഴാൻ ദൈവം ഇടയാക്കുകയായിരുന്നു. അവിടെ എത്തിയ അഹസ്യ, ആഹാബുഗൃഹത്തെ ഇല്ലാതാക്കാൻ+ യഹോവ അഭിഷേകം ചെയ്‌ത നിംശിയുടെ കൊച്ചുമകനായ* യേഹുവിനെ+ കാണാൻ യഹോരാമിനോടൊപ്പം പുറപ്പെട്ടു.
8 ആഹാബുഗൃഹത്തിൽ ന്യായവിധി നടപ്പാക്കാൻതുടങ്ങിയ യേഹു യഹൂദാപ്രഭുക്കന്മാരെയും അഹസ്യയുടെ ശുശ്രൂഷകരായ, അഹസ്യയുടെ സഹോദരന്മാരുടെ ആൺമക്കളെയും കണ്ട് അവരെ കൊന്നുകളഞ്ഞു.+
9 പിന്നെ യേഹു അഹസ്യക്കുവേണ്ടി അന്വേഷണം തുടങ്ങി. അഹസ്യ ശമര്യയിൽ ഒളിച്ചിരിക്കുകയായിരുന്നു. അവർ അഹസ്യയെ പിടിച്ച് യേഹുവിന്റെ അടുത്ത് കൊണ്ടുവന്ന് കൊന്നുകളഞ്ഞു. “പൂർണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യഹോശാഫാത്തിന്റെ കൊച്ചുമകനാണ് ഇയാൾ”+ എന്നു പറഞ്ഞ് അവർ അഹസ്യയെ അടക്കം ചെയ്‌തു.+ എന്നാൽ രാജ്യം ഭരിക്കാൻ പ്രാപ്തിയുള്ള ആരും അഹസ്യയുടെ ഭവനത്തിലുണ്ടായിരുന്നില്ല.
10 അഹസ്യ മരിച്ചെന്നു കണ്ടപ്പോൾ അമ്മ അഥല്യ+ യഹൂദാഗൃഹത്തിൽ+ രാജവംശത്തിലുള്ള എല്ലാവരെയും* കൊന്നുകളഞ്ഞു.
11 എന്നാൽ യഹോരാം+ രാജാവിന്റെ മകളായ, യഹോയാദ പുരോഹിതന്റെ ഭാര്യ+ യഹോശബത്ത് അഹസ്യയുടെ മകനായ യഹോവാശിനെ+ രക്ഷപ്പെടുത്തി. അഥല്യ കൊല്ലാനിരുന്ന രാജകുമാരന്മാരുടെ ഇടയിൽനിന്ന് യഹോവാശിനെയും വളർത്തമ്മയെയും യഹോശബത്ത് ഒരു ഉൾമുറിയിൽ കൊണ്ടുപോയി ഒളിപ്പിച്ചു. രാജാവിന്റെ മകളും അഹസ്യയുടെ സഹോദരിയും ആയ യഹോശബത്തിന് അഥല്യയുടെ കൈയിൽപ്പെടാതെ യഹോവാശിനെ ഒളിപ്പിക്കാൻ കഴിഞ്ഞതുകൊണ്ട് യഹോവാശ് മാത്രം കൊല്ലപ്പെട്ടില്ല.+
12 യഹോവാശ് അവരോടൊപ്പം ആറു വർഷം സത്യദൈവത്തിന്റെ ഭവനത്തിൽ ഒളിച്ചുകഴിഞ്ഞു. അഥല്യയാണ് ആ സമയത്ത് ദേശം ഭരിച്ചിരുന്നത്.
അടിക്കുറിപ്പുകള്‍
^ അക്ഷ. “മകൾ.”
^ അഥവാ “യഹോരാമിന്റെ രോഗവിവരം.”
^ ചില എബ്രായ കൈയെഴുത്തുപ്രതികളിൽ “അസര്യ” എന്നാണ്.
^ അക്ഷ. “മകനായ.”
^ അക്ഷ. “രാജ്യത്തിന്റെ വിത്തുകളെയെല്ലാം.”