ദിനവൃത്താന്തം രണ്ടാം ഭാഗം 29:1-36
29 രാജാവാകുമ്പോൾ ഹിസ്കിയയ്ക്ക്+ 25 വയസ്സായിരുന്നു. 29 വർഷം ഹിസ്കിയ യരുശലേമിൽ ഭരണം നടത്തി. സെഖര്യയുടെ മകളായ അബീയയായിരുന്നു ഹിസ്കിയയുടെ അമ്മ.+
2 പൂർവികനായ ദാവീദിനെപ്പോലെ+ ഹിസ്കിയ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്തു.+
3 ഭരണത്തിന്റെ ഒന്നാം വർഷം ഒന്നാം മാസം ഹിസ്കിയ യഹോവയുടെ ഭവനത്തിന്റെ വാതിലുകൾ തുറന്ന് അവയുടെ കേടുപാടുകൾ മാറ്റി.+
4 പിന്നെ പുരോഹിതന്മാരെയും ലേവ്യരെയും കിഴക്കേ ചത്വരത്തിൽ കൂട്ടിവരുത്തി
5 അവരോടു പറഞ്ഞു: “ലേവ്യരേ, നിങ്ങളെത്തന്നെ വിശുദ്ധീകരിക്കുക.+ നിങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവയുടെ ഭവനവും വിശുദ്ധീകരിച്ച് വിശുദ്ധസ്ഥലത്തുനിന്ന് അശുദ്ധമായതെല്ലാം നീക്കിക്കളയുക.+
6 നമ്മുടെ പിതാക്കന്മാർ അവിശ്വസ്തരായി നമ്മുടെ ദൈവമായ യഹോവയുടെ മുമ്പാകെ തെറ്റായ കാര്യങ്ങൾ ചെയ്തു.+ അവർ ദൈവത്തെ ഉപേക്ഷിച്ച് യഹോവയുടെ വിശുദ്ധകൂടാരത്തിൽനിന്ന് മുഖം തിരിച്ചുകളയുകയും ദൈവത്തിനു പുറംതിരിയുകയും ചെയ്തു.+
7 അവർ മണ്ഡപത്തിന്റെ വാതിലുകൾ അടച്ചുകളഞ്ഞു;+ ദീപങ്ങൾ കെടുത്തിക്കളഞ്ഞു;+ വിശുദ്ധസ്ഥലത്ത് ഇസ്രായേലിന്റെ ദൈവത്തിനു സുഗന്ധക്കൂട്ടും+ ദഹനബലികളും അർപ്പിക്കുന്നതു നിറുത്തലാക്കി.+
8 അതുകൊണ്ട് യഹോവയുടെ കോപം യഹൂദയ്ക്കും യരുശലേമിനും നേരെ ജ്വലിച്ചു.+ നിങ്ങൾ ഇന്നു കാണുന്നതുപോലെ ദൈവം അവരെ ഭീതിക്കും അമ്പരപ്പിനും പാത്രമാക്കി; ആളുകൾ അവരെ നോക്കി പരിഹാസത്തോടെ തല കുലുക്കാനും* ഇടവരുത്തി.+
9 അങ്ങനെ നമ്മുടെ പൂർവികർ വാളിന് ഇരയായിത്തീർന്നു.+ നമ്മുടെ ഭാര്യമാരെയും ആൺമക്കളെയും പെൺമക്കളെയും അവർ ബന്ദികളായി കൊണ്ടുപോയി.+
10 നമുക്കു നേരെ ജ്വലിച്ചിരിക്കുന്ന ഇസ്രായേലിന്റെ ദൈവമായ യഹോവയുടെ കോപം ശമിക്കാൻവേണ്ടി ദൈവവുമായി ഒരു ഉടമ്പടി ഉണ്ടാക്കാൻ ഞാൻ ഇപ്പോൾ ആത്മാർഥമായി ആഗ്രഹിക്കുന്നു.+
11 എന്റെ മക്കളേ, നിങ്ങൾ ഇപ്പോൾ അനാസ്ഥ കാണിക്കരുത്.* കാരണം തന്റെ സന്നിധിയിൽ നിൽക്കാനും തനിക്കു ശുശ്രൂഷ ചെയ്യാനും+ തനിക്കുവേണ്ടി യാഗവസ്തുക്കൾ ദഹിപ്പിക്കാനും* യഹോവ തിരഞ്ഞെടുത്തിരിക്കുന്നതു നിങ്ങളെയാണ്.”+
12 അപ്പോൾ ലേവ്യർ മുന്നോട്ടു വന്നു: കൊഹാത്യരിൽനിന്ന്+ അമസായിയുടെ മകൻ മഹത്ത്, അസര്യയുടെ മകൻ യോവേൽ; മെരാര്യരിൽനിന്ന്+ അബ്ദിയുടെ മകൻ കീശ്, യഹലലേലിന്റെ മകൻ അസര്യ; ഗർശോന്യരിൽനിന്ന്+ സിമ്മയുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഏദെൻ;
13 എലീസാഫാന്റെ ആൺമക്കളിൽനിന്ന് ശിമ്രി, യയൂവേൽ; ആസാഫിന്റെ ആൺമക്കളിൽനിന്ന്+ സെഖര്യ, മത്ഥന്യ;
14 ഹേമാന്റെ ആൺമക്കളിൽനിന്ന്+ യഹീയേൽ, ശിമെയി; യദൂഥൂന്റെ ആൺമക്കളിൽനിന്ന്+ ശെമയ്യ, ഉസ്സീയേൽ.
15 അവർ അവരുടെ സഹോദരന്മാരെ ഒന്നിച്ചുകൂട്ടി അവരെ വിശുദ്ധീകരിച്ച് യഹോവയുടെ കല്പനപ്രകാരം രാജാവ് പറഞ്ഞതുപോലെ യഹോവയുടെ ഭവനം വിശുദ്ധീകരിക്കാൻ മുന്നോട്ടു വന്നു.+
16 പിന്നെ പുരോഹിതന്മാർ യഹോവയുടെ ഭവനത്തിന് അകത്ത് ചെന്ന് അവിടമെല്ലാം ശുദ്ധീകരിച്ചു. യഹോവയുടെ ആലയത്തിന് ഉള്ളിൽ കണ്ട അശുദ്ധവസ്തുക്കളെല്ലാം അവർ യഹോവയുടെ ഭവനത്തിന്റെ മുറ്റത്തേക്കു കൊണ്ടുവന്നു.+ ലേവ്യർ അതു ചുമന്ന് കൊണ്ടുപോയി പുറത്ത് കിദ്രോൻ താഴ്വരയിൽ ഇട്ടു.+
17 അങ്ങനെ ഒന്നാം മാസം ഒന്നാം ദിവസം അവർ ദേവാലയം വിശുദ്ധീകരിക്കാൻതുടങ്ങി. എട്ടാം ദിവസം അവർ യഹോവയുടെ മണ്ഡപംവരെ എത്തി.+ എട്ടു ദിവസം അവർ യഹോവയുടെ ഭവനം വിശുദ്ധീകരിച്ചു. ഒന്നാം മാസം 16-ാം ദിവസം അതു പൂർത്തിയാക്കി.
18 അതിനു ശേഷം അവർ ഹിസ്കിയ രാജാവിന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ യഹോവയുടെ ഭവനം മുഴുവൻ, ദഹനയാഗപീഠവും+ അതിന്റെ എല്ലാ ഉപകരണങ്ങളും+ കാഴ്ചയപ്പത്തിന്റെ* മേശയും+ അതിന്റെ എല്ലാ ഉപകരണങ്ങളും, ശുദ്ധീകരിച്ചു.
19 ദൈവത്തോട് അവിശ്വസ്തനായി ഭരണം നടത്തിയ കാലത്ത് ആഹാസ് രാജാവ് ഉപേക്ഷിച്ചിട്ടിരുന്ന+ ഉപകരണങ്ങളെല്ലാം നന്നാക്കിയെടുത്ത് ഞങ്ങൾ വിശുദ്ധീകരിച്ചു.+ അതെല്ലാം ഇപ്പോൾ യഹോവയുടെ യാഗപീഠത്തിനു മുന്നിലുണ്ട്.”
20 ഹിസ്കിയ രാജാവ് അതിരാവിലെ എഴുന്നേറ്റ് നഗരത്തിലെ പ്രഭുക്കന്മാരെ വിളിച്ചുകൂട്ടി യഹോവയുടെ ഭവനത്തിലേക്കു പോയി.
21 രാജ്യത്തിനും വിശുദ്ധമന്ദിരത്തിനും യഹൂദയ്ക്കും വേണ്ടി പാപയാഗമായി അർപ്പിക്കാൻ അവർ ഏഴ് ആൺകോലാടുകളെയും ഏഴു കാളകളെയും ഏഴ് ആൺചെമ്മരിയാടുകളെയും ഏഴ് ആണാട്ടിൻകുട്ടികളെയും കൊണ്ടുവന്നു.+ അവയെ യഹോവയുടെ യാഗപീഠത്തിൽ ബലി അർപ്പിക്കാൻ രാജാവ് അഹരോന്റെ വംശജരായ പുരോഹിതന്മാരോടു കല്പിച്ചു.
22 അവർ കാളകളെ അറുത്തു.+ പുരോഹിതന്മാർ അവയുടെ രക്തം എടുത്ത് യാഗപീഠത്തിൽ തളിച്ചു.+ തുടർന്ന് അവർ ആൺചെമ്മരിയാടുകളെ അറുത്ത് അവയുടെ രക്തം യാഗപീഠത്തിൽ തളിച്ചു. പിന്നെ ആണാട്ടിൻകുട്ടികളെ അറുത്ത് അവയുടെ രക്തം യാഗപീഠത്തിൽ തളിച്ചു.
23 അതിനു ശേഷം അവർ പാപയാഗത്തിനുള്ള ആൺകോലാടുകളെ രാജാവിന്റെയും സഭയുടെയും മുമ്പാകെ കൊണ്ടുവന്നു. അവർ അവയുടെ മേൽ കൈകൾ വെച്ചു.
24 പുരോഹിതന്മാർ അവയെ അറുത്ത് ഇസ്രായേലിനു മുഴുവൻ പാപപരിഹാരം വരുത്താനായി അവയുടെ രക്തം യാഗപീഠത്തിൽ പാപയാഗമായി അർപ്പിച്ചു. കാരണം ദഹനയാഗവും പാപയാഗവും അർപ്പിക്കുന്നത് എല്ലാ ഇസ്രായേലിനുംവേണ്ടിയായിരിക്കണമെന്നു രാജാവ് പറഞ്ഞിരുന്നു.
25 ദാവീദും രാജാവിന്റെ ദിവ്യദർശിയായ ഗാദും+ നാഥാൻ+ പ്രവാചകനും നിർദേശിച്ചിരുന്നതനുസരിച്ച്+ ഹിസ്കിയ ലേവ്യരെ യഹോവയുടെ ഭവനത്തിൽ ഇലത്താളം, തന്ത്രിവാദ്യം, കിന്നരം എന്നിവയുമായി നിറുത്തിയിരുന്നു.+ കാരണം പ്രവാചകന്മാരിലൂടെ യഹോവ നൽകിയ നിർദേശമായിരുന്നു ഇത്.
26 അങ്ങനെ ലേവ്യർ ദാവീദിന്റെ ഉപകരണങ്ങളും പുരോഹിതന്മാർ കാഹളങ്ങളും പിടിച്ച് നിന്നു.+
27 അപ്പോൾ ഹിസ്കിയ രാജാവ് യാഗപീഠത്തിൽ ദഹനബലി അർപ്പിക്കാൻ ഉത്തരവിട്ടു.+ ദഹനയാഗം അർപ്പിക്കാൻതുടങ്ങിയതോടെ അവർ യഹോവയ്ക്കു പാട്ടു പാടാനും കാഹളങ്ങളുടെ അകമ്പടിയോടെ ഇസ്രായേൽരാജാവായ ദാവീദിന്റെ സംഗീതോപകരണങ്ങൾ വായിക്കാനും തുടങ്ങി.
28 പാട്ടു പാടുകയും കാഹളം മുഴക്കുകയും ചെയ്ത സമയത്ത് സഭ മുഴുവനും കുമ്പിട്ട് നമസ്കരിച്ചു. ദഹനയാഗം അർപ്പിച്ചുതീരുന്നതുവരെ ഇതെല്ലാം തുടർന്നു.
29 അവർ യാഗം അർപ്പിച്ചുതീർന്ന ഉടനെ രാജാവും കൂടെയുള്ള എല്ലാവരും കുമ്പിട്ട് സാഷ്ടാംഗം നമസ്കരിച്ചു.
30 പിന്നെ ഹിസ്കിയ രാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ദിവ്യദർശിയായ ആസാഫിന്റെയും+ സങ്കീർത്തനങ്ങൾ പാടി യഹോവയെ സ്തുതിക്കാൻ ആവശ്യപ്പെട്ടു.+ അവർ സന്തോഷിച്ചാനന്ദിച്ച് സ്തുതിഗീതങ്ങൾ പാടുകയും കുമ്പിട്ട് സാഷ്ടാംഗം നമസ്കരിക്കുകയും ചെയ്തു.
31 അപ്പോൾ ഹിസ്കിയ പറഞ്ഞു: “നിങ്ങളെ യഹോവയ്ക്കുവേണ്ടി വേർതിരിച്ചിരിക്കുന്നതുകൊണ്ട് യഹോവയുടെ ഭവനത്തിലേക്കു ബലികളും നന്ദിപ്രകാശനയാഗങ്ങളും കൊണ്ടുവരുക.” അങ്ങനെ സഭ ബലികളും നന്ദിപ്രകാശനയാഗങ്ങളും കൊണ്ടുവരാൻതുടങ്ങി. മനസ്സൊരുക്കമുള്ള എല്ലാവരും ദഹനയാഗങ്ങൾ കൊണ്ടുവന്നു.+
32 ദഹനയാഗത്തിനായി സഭ 70 കാളകളെയും 100 ആൺചെമ്മരിയാടുകളെയും 200 ആണാട്ടിൻകുട്ടികളെയും കൊണ്ടുവന്നു. ഇവയെല്ലാം യഹോവയ്ക്കു ദഹനയാഗം അർപ്പിക്കാൻവേണ്ടിയായിരുന്നു.+
33 കൂടാതെ വിശുദ്ധയാഗമായി അവർ 600 കാളകളെയും 3,000 ആടുകളെയും കൊണ്ടുവന്നു.
34 പക്ഷേ ദഹനയാഗത്തിനുള്ള മൃഗങ്ങളുടെയെല്ലാം തോലുരിക്കാൻ വേണ്ടത്ര പുരോഹിതന്മാർ അവിടെയുണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ സഹോദരന്മാരായ ലേവ്യർ വന്ന് ആ ജോലി തീരുന്നതുവരെയും പുരോഹിതന്മാർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്നതുവരെയും+ അവരെ സഹായിച്ചു.+ കാരണം തങ്ങളെത്തന്നെ വിശുദ്ധീകരിക്കുന്ന കാര്യത്തിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ ഉത്സാഹമുള്ളവരായിരുന്നു.*
35 മാത്രമല്ല ധാരാളം ദഹനയാഗങ്ങളും+ സഹഭോജനബലികളുടെ കൊഴുപ്പും+ ദഹനയാഗത്തിനുള്ള പാനീയയാഗങ്ങളും അർപ്പിക്കേണ്ടതുണ്ടായിരുന്നു.+ ഇങ്ങനെ യഹോവയുടെ ഭവനത്തിലെ ശുശ്രൂഷ പുനഃസ്ഥാപിച്ചു.*
36 ഇതെല്ലാം ഇത്ര പെട്ടെന്നു നടന്നതിൽ എല്ലാവർക്കും സന്തോഷമായി. സത്യദൈവം ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഓർത്ത് ഹിസ്കിയയും ജനവും ആഹ്ലാദിച്ചു.+
അടിക്കുറിപ്പുകള്
^ അക്ഷ. “അവരെ നോക്കി ചൂളമടിക്കാനും.”
^ അഥവാ “വിശ്രമിക്കരുത്.”
^ അഥവാ “പുക ഉയരുംവിധം ദഹിപ്പിക്കാനും.”
^ അഥവാ “അടുക്കിവെച്ചിരിക്കുന്ന അപ്പത്തിന്റെ.”
^ അക്ഷ. “നേരായ ഹൃദയമുള്ളവരായിരുന്നു.”
^ അഥവാ “സജ്ജീകരിച്ചു.”