ദിനവൃത്താന്തം രണ്ടാം ഭാഗം 34:1-33

  • യോശിയ യഹൂദയുടെ രാജാവ്‌ (1, 2)

  • യോശിയ വരുത്തിയ പരിഷ്‌കാരങ്ങൾ (3-13)

  • നിയമപുസ്‌തകം കണ്ടെത്തി (14-21)

  • ഹുൽദ ദുരന്തത്തെക്കുറിച്ച്‌ പ്രവചിക്കുന്നു (22-28)

  • യോശിയ ഉടമ്പടിപ്പുസ്‌തകം ജനത്തെ വായിച്ചുകേൾപ്പിക്കുന്നു (29-33)

34  രാജാവാകുമ്പോൾ യോശിയയ്‌ക്ക്‌+ എട്ടു വയസ്സായിരുന്നു. യോശിയ 31 വർഷം യരുശലേമിൽ ഭരിച്ചു.+  അദ്ദേഹം യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു. പൂർവികനായ ദാവീദിന്റെ വഴിയിൽനിന്ന്‌ ഇടത്തോട്ടോ വലത്തോട്ടോ മാറിയില്ല.  ഭരണത്തിന്റെ 8-ാം വർഷം, ചെറുപ്രായത്തിൽത്തന്നെ, യോശിയ രാജാവ്‌ പൂർവികനായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചു;+ 12-ാം വർഷം രാജാവ്‌ ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങളും+ പൂജാസ്‌തൂപങ്ങളും* കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ ലോഹപ്രതിമകളും* നീക്കി യഹൂദയെയും യരുശലേമിനെയും ശുദ്ധമാക്കാൻതുടങ്ങി.+  യോശിയയുടെ സാന്നിധ്യത്തിൽ അവർ ബാൽ ദൈവങ്ങളുടെ യാഗപീഠങ്ങൾ ഇടിച്ചുനിരത്തി. അവയുടെ മുകളിലുണ്ടായിരുന്ന, സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങൾ യോശിയ വെട്ടിയിട്ടു. പൂജാസ്‌തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും ലോഹപ്രതിമകളും തകർത്ത്‌ കഷണങ്ങളാക്കി. എന്നിട്ട്‌ അവ പൊടിച്ച്‌ ആ ദൈവങ്ങൾക്കു ബലി അർപ്പിച്ചിരുന്നവരുടെ കല്ലറകളിൽ വിതറി.+  പുരോഹിതന്മാരുടെ അസ്ഥികൾ യോശിയ അവരുടെ യാഗപീഠങ്ങളിൽ ഇട്ട്‌ കത്തിച്ചു.+ അങ്ങനെ യഹൂദയെയും യരുശലേമിനെയും ശുദ്ധമാക്കി.  മനശ്ശെ, എഫ്രയീം,+ ശിമെയോൻ എന്നിവ മുതൽ നഫ്‌താലി വരെയുള്ള നഗരങ്ങളിലെയും ഇവയുടെ ചുറ്റുമുള്ള നശിച്ചുകിടന്ന സ്ഥലങ്ങളിലെയും  യാഗപീഠങ്ങൾ യോശിയ ഇടിച്ചുകളഞ്ഞു; പൂജാസ്‌തൂപങ്ങളും കൊത്തിയുണ്ടാക്കിയ രൂപങ്ങളും+ തകർത്ത്‌ പൊടിയാക്കി. ഇസ്രായേൽ ദേശത്ത്‌ ഉടനീളമുണ്ടായിരുന്ന, സുഗന്ധക്കൂട്ട്‌ അർപ്പിക്കാനുള്ള പീഠങ്ങളെല്ലാം യോശിയ വെട്ടിയിട്ടു.+ ഒടുവിൽ യോശിയ യരുശലേമിലേക്കു മടങ്ങി.  ദേശവും ദേവാലയവും ശുദ്ധീകരിച്ചശേഷം, ഭരണത്തിന്റെ 18-ാം വർഷം, യോശിയ അസല്യയുടെ മകൻ ശാഫാനെയും+ നഗരാധിപനായ മയസേയയെയും കാര്യങ്ങൾ രേഖപ്പെടുത്താൻ ചുമതലയുള്ള, യൊവാഹാസിന്റെ മകൻ യോവാഹിനെയും ദൈവമായ യഹോവയുടെ ഭവനത്തിന്റെ കേടുപാടുകൾ തീർക്കാൻ അയച്ചു.+  അവർ മഹാപുരോഹിതനായ ഹിൽക്കിയയുടെ അടുത്ത്‌ ചെന്ന്‌ ദൈവഭവനത്തിലേക്കു കിട്ടിയ പണം ഏൽപ്പിച്ചു. വാതിൽക്കാവൽക്കാരായ ലേവ്യർ മനശ്ശെയിൽനിന്നും എഫ്രയീമിൽനിന്നും ഇസ്രായേലിലെ മറ്റു ജനങ്ങളിൽനിന്നും+ യഹൂദയിൽനിന്നും ബന്യാമീനിൽനിന്നും യരുശലേംനിവാസികളിൽനിന്നും ശേഖരിച്ചതായിരുന്നു ആ പണം. 10  പിന്നെ അവർ അത്‌ യഹോവയുടെ ഭവനത്തിലെ ജോലികൾക്കു മേൽനോട്ടം വഹിക്കുന്നവരെ ഏൽപ്പിച്ചു. ജോലിക്കാർ ആ പണംകൊണ്ട്‌ യഹോവയുടെ ഭവനത്തിന്റെ കേടുപോക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്‌തു. 11  താങ്ങുകൾക്കുള്ള തടി, വെട്ടിയെടുത്ത കല്ലുകൾ എന്നിവ വാങ്ങാനും യഹൂദാരാജാക്കന്മാരുടെ അനാസ്ഥ മൂലം നശിച്ചുപോയ ഭവനങ്ങൾ ഉത്തരങ്ങൾ വെച്ച്‌ പുതുക്കിപ്പണിയാനും ആയി അവർ അതു ശില്‌പികൾക്കും മറ്റു പണിക്കാർക്കും കൊടുത്തു.+ 12  അവർ വിശ്വസ്‌തമായി ജോലി ചെയ്‌തു.+ അവർക്കു മേൽവിചാരകന്മാരായി ചില ലേവ്യരെ, മെരാര്യരായ+ യഹത്തിനെയും ഓബദ്യയെയും കൊഹാത്യരായ+ സെഖര്യയെയും മെശുല്ലാമിനെയും, നിയമിച്ചിരുന്നു. മികച്ച സംഗീതജ്ഞരായിരുന്ന ലേവ്യരാണു+ 13  ചുമട്ടുകാരുടെയും മറ്റെല്ലാ പണിക്കാരുടെയും മേൽനോട്ടം വഹിച്ചിരുന്നത്‌. മറ്റു ചില ലേവ്യർ സെക്രട്ടറിമാരും അധികാരികളും കാവൽക്കാരും ആയി സേവിച്ചു.+ 14  യഹോവയുടെ ഭവനത്തിലേക്കു സംഭാവനയായി ലഭിച്ച പണം അവർ പുറത്ത്‌ കൊണ്ടുവരുന്ന സമയത്ത്‌,+ മോശയിലൂടെ ലഭിച്ച+ യഹോവയുടെ നിയമപുസ്‌തകം+ ഹിൽക്കിയ പുരോഹിതൻ കണ്ടെത്തി. 15  അപ്പോൾ ഹിൽക്കിയ സെക്രട്ടറിയായ ശാഫാനോടു പറഞ്ഞു: “എനിക്ക്‌ യഹോവയുടെ ഭവനത്തിൽനിന്ന്‌ നിയമപുസ്‌തകം കിട്ടി!” ഹിൽക്കിയ ആ പുസ്‌തകം ശാഫാനു കൊടുത്തു. 16  ശാഫാൻ ആ പുസ്‌തകവുമായി രാജാവിന്റെ അടുത്ത്‌ ചെന്ന്‌ പറഞ്ഞു: “അങ്ങ്‌ കല്‌പിച്ചതുപോലെയെല്ലാം അങ്ങയുടെ ദാസന്മാർ ചെയ്‌തുകൊണ്ടിരിക്കുകയാണ്‌. 17  അവർ യഹോവയുടെ ഭവനത്തിലെ പണം മുഴുവൻ ശേഖരിച്ച്‌* മേൽനോട്ടം വഹിക്കുന്നവരെയും ജോലിക്കാരെയും ഏൽപ്പിച്ചിരിക്കുന്നു.” 18  രാജാവിനോടു ശാഫാൻ ഇങ്ങനെയും പറഞ്ഞു: “ഹിൽക്കിയ പുരോഹിതൻ എനിക്ക്‌ ഒരു പുസ്‌തകം തന്നിട്ടുണ്ട്‌.”+ പിന്നെ ശാഫാൻ അതു രാജാവിനെ വായിച്ചുകേൾപ്പിക്കാൻതുടങ്ങി.+ 19  നിയമത്തിൽ എഴുതിയിരിക്കുന്നതു വായിച്ചുകേട്ട ഉടനെ രാജാവ്‌ വസ്‌ത്രം കീറി.+ 20  രാജാവ്‌ ഹിൽക്കിയയോടും ശാഫാന്റെ മകനായ അഹീക്കാമിനോടും+ മീഖയുടെ മകനായ അബ്ദോനോടും സെക്രട്ടറിയായ ശാഫാനോടും രാജാവിന്റെ ദാസനായ അസായയോടും ഇങ്ങനെ ഉത്തരവിട്ടു: 21  “നമ്മുടെ പൂർവികർ ഈ പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന യഹോവയുടെ വാക്കുകൾ അനുസരിക്കാത്തതുകൊണ്ട്‌ യഹോവ തന്റെ ഉഗ്രകോപം നമ്മുടെ മേൽ ചൊരിയും. അതുകൊണ്ട്‌ നിങ്ങൾ ചെന്ന്‌ ഇസ്രായേലിലും യഹൂദയിലും ശേഷിച്ചിരിക്കുന്നവർക്കും എനിക്കും വേണ്ടി, നമുക്കു കിട്ടിയ ഈ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്‌ യഹോവയോടു ചോദിച്ചറിയുക.”+ 22  അങ്ങനെ ഹിൽക്കിയയും രാജാവ്‌ അയച്ച മറ്റു ചിലരും ഹുൽദ പ്രവാചികയുടെ+ അടുത്ത്‌ ചെന്നു. വസ്‌ത്രംസൂക്ഷിപ്പുകാരനായ ഹർഹസിന്റെ മകനായ തിക്വയുടെ മകൻ ശല്ലൂമിന്റെ ഭാര്യയായിരുന്നു ഈ പ്രവാചിക. യരുശലേമിന്റെ പുതിയ ഭാഗത്താണു ഹുൽദ താമസിച്ചിരുന്നത്‌. അവർ അവിടെ ചെന്ന്‌ പ്രവാചികയോടു സംസാരിച്ചു.+ 23  പ്രവാചിക അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: ‘നിങ്ങളെ എന്റെ അടുത്തേക്ക്‌ അയച്ചയാളോടു നിങ്ങൾ പറയണം: 24  “യഹോവ ഇങ്ങനെ പറയുന്നു: ‘അവർ യഹൂദാരാജാവിനെ വായിച്ചുകേൾപ്പിച്ച ആ പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന എല്ലാ ശാപങ്ങളും+ വിപത്തുകളും ഞാൻ ഈ സ്ഥലത്തിന്മേലും ഇവിടെ താമസിക്കുന്നവരുടെ മേലും വരുത്തും.+ 25  കാരണം അവർ എന്നെ ഉപേക്ഷിക്കുകയും+ മറ്റു ദൈവങ്ങൾക്കു യാഗവസ്‌തുക്കൾ ദഹിപ്പിച്ചുകൊണ്ട്‌* അവരുടെ എല്ലാ ചെയ്‌തികളാലും എന്നെ കോപിപ്പിക്കുകയും ചെയ്‌തിരിക്കുന്നു.+ അതുകൊണ്ട്‌ ഈ സ്ഥലത്തിനു നേരെ ഞാൻ എന്റെ കോപാഗ്നി ചൊരിയും. അത്‌ ഒരിക്കലും കെട്ടുപോകില്ല.’”+ 26  എന്നാൽ യഹോവയോടു ചോദിക്കാൻ നിങ്ങളെ അയച്ച യഹൂദാരാജാവിനോടു നിങ്ങൾ പറയണം: “രാജാവ്‌ വായിച്ചുകേട്ട കാര്യങ്ങളെക്കുറിച്ച്‌ ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നത്‌ ഇതാണ്‌:+ 27  ‘ഈ സ്ഥലത്തിനും ഇവിടെയുള്ള ആളുകൾക്കും എതിരെ ഞാൻ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ നീ ഹൃദയപൂർവം പശ്ചാത്തപിക്കുകയും* ദൈവസന്നിധിയിൽ സ്വയം താഴ്‌ത്തുകയും ചെയ്‌തു. നീ വസ്‌ത്രം കീറി എന്റെ മുമ്പാകെ വിലപിച്ചു. അതുകൊണ്ട്‌ നിന്റെ അപേക്ഷ ഞാനും കേട്ടിരിക്കുന്നു+ എന്ന്‌ യഹോവ പറയുന്നു. 28  നീ നിന്റെ പൂർവികരോടു ചേരാൻ ഞാൻ ഇടയാക്കും.* നീ സമാധാനത്തോടെ നിന്റെ കല്ലറയിലേക്കു പോകും. ഞാൻ ഈ സ്ഥലത്തിനും ഇവിടെ താമസിക്കുന്നവർക്കും വരുത്തുന്ന ദുരന്തങ്ങളൊന്നും നിനക്കു കാണേണ്ടിവരില്ല.’”’”+ അവർ ചെന്ന്‌ ഇക്കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു. 29  രാജാവ്‌ ആളയച്ച്‌ യഹൂദയിലും യരുശലേമിലും ഉള്ള എല്ലാ മൂപ്പന്മാരെയും കൂട്ടിവരുത്തി.+ 30  അതിനു ശേഷം യഹൂദയിലുള്ള എല്ലാ പുരുഷന്മാരെയും യരുശലേമിലെ എല്ലാ ആളുകളെയും പുരോഹിതന്മാരെയും ലേവ്യരെയും, അങ്ങനെ വലുപ്പച്ചെറുപ്പം നോക്കാതെ എല്ലാവരെയും കൂട്ടി യഹോവയുടെ ഭവനത്തിലേക്കു ചെന്നു. യഹോവയുടെ ഭവനത്തിൽനിന്ന്‌ കണ്ടുകിട്ടിയ ഉടമ്പടിപ്പുസ്‌തകം മുഴുവൻ രാജാവ്‌ അവരെ വായിച്ചുകേൾപ്പിച്ചു.+ 31  പിന്നെ രാജാവ്‌ സ്വസ്ഥാനത്ത്‌ നിന്നുകൊണ്ട്‌, യഹോവയെ അനുഗമിച്ചുകൊള്ളാമെന്നും ആ പുസ്‌തകത്തിൽ എഴുതിയിരിക്കുന്ന ഉടമ്പടിപ്രകാരം+ ദൈവത്തിന്റെ കല്‌പനകളും ഓർമിപ്പിക്കലുകളും ചട്ടങ്ങളും മുഴുഹൃദയത്തോടും മുഴുദേഹിയോടും* കൂടെ+ പാലിച്ചുകൊള്ളാമെന്നും യഹോവയുമായി ഒരു ഉടമ്പടി ചെയ്‌തു.*+ 32  യരുശലേമിലും ബന്യാമീനിലും ഉള്ള എല്ലാവരും ഈ ഉടമ്പടിയിൽ പങ്കുചേരാൻ രാജാവ്‌ ആഹ്വാനം ചെയ്‌തു. യരുശലേമിൽ താമസിക്കുന്നവർ അവരുടെ പൂർവികരുടെ ദൈവവുമായുള്ള ഉടമ്പടിയനുസരിച്ച്‌ പ്രവർത്തിച്ചു.+ 33  പിന്നെ യോശിയ ഇസ്രായേല്യരുടെ അധീനതയിലുണ്ടായിരുന്ന ദേശങ്ങളിൽനിന്ന്‌ മ്ലേച്ഛമായ എല്ലാ വസ്‌തുക്കളും* നീക്കിക്കളഞ്ഞു.+ ഇസ്രായേലിലുള്ള എല്ലാവരും അവരുടെ ദൈവമായ യഹോവയെ ആരാധിക്കണമെന്നു യോശിയ കല്‌പിച്ചു. യോശിയയുടെ ജീവിതകാലത്ത്‌ ഒരിക്കലും അവർ അവരുടെ പൂർവികരുടെ ദൈവമായ യഹോവയുടെ വഴി വിട്ടുമാറിയില്ല.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “ലോഹം വാർത്തുണ്ടാക്കിയ പ്രതിമകളും.”
അക്ഷ. “കുടഞ്ഞിട്ടിട്ട്‌.”
അഥവാ “പുക ഉയരുംവിധം ദഹിപ്പിച്ചുകൊണ്ട്‌.”
അക്ഷ. “നിന്റെ ഹൃദയം മൃദുവായിത്തീരുകയും.”
മരണത്തെ കുറിക്കുന്ന കാവ്യഭാഷ.
പദാവലിയിൽ “ദേഹി” കാണുക.
അഥവാ “ചെയ്‌തിരുന്ന ഉടമ്പടി പുതുക്കി.”
അഥവാ “വിഗ്രഹങ്ങളും.”