വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഈ ഭൂമി രക്ഷപ്പെടുമോ?

വനങ്ങൾ

വനങ്ങൾ

വനങ്ങളെ ന്യായമായും ഭൂമിയുടെ “ശ്വാസകോശമെന്നും ജീവൻ നിലനിറുത്തുന്ന സംവിധാനമെന്നും” വിളിക്കാം. മനുഷ്യർക്ക്‌ ദോഷകരമായ കാർബൺ ഡൈ ഓക്‌സൈഡ്‌ മരങ്ങൾ ആഗിരണം ചെയ്യുന്നു. എന്നിട്ട്‌ ഓക്‌സിജൻ പുറന്തള്ളുന്നു. നമ്മൾ ശ്വസിക്കുന്ന വായുവിലെ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്‌ ഓക്‌സിജൻ. കരയിലെ 80 ശതമാനത്തോളം ചെടികളും മൃഗങ്ങളും വനങ്ങളിലാണുള്ളത്‌. വനങ്ങൾ ഇല്ലെങ്കിൽ നമ്മൾ ഇല്ല!

വനങ്ങൾ അപ്രത്യക്ഷമാകുകയാണോ?

കൃഷിഭൂമിയാക്കി മാറ്റുന്നതിനുവേണ്ടി ഓരോ വർഷവും വനപ്രദേശങ്ങളിലെ കോടിക്കണക്കിന്‌ മരങ്ങളുടെ ചുവട്ടിലാണ്‌ കോടാലി വെക്കുന്നത്‌. 1940-കളുടെ അവസാനംമുതൽ നോക്കിയാൽ ലോകത്തിലെ മഴക്കാടുകളുടെ പകുതിയോളം അപ്രത്യക്ഷമായിരിക്കുന്നു.

ഒരു വനം നശിപ്പിക്കപ്പെടുമ്പോൾ ആ ആവാസവ്യവസ്ഥകൊണ്ട്‌ കിട്ടുന്ന പ്രയോജനങ്ങളും അതിലെ ജീവജാലങ്ങളും ആണ്‌ ഇല്ലാതാകുന്നത്‌.

നമ്മുടെ ഗ്രഹം—നിലനിൽക്കാനായി നിർമിച്ചത്‌

വനനശീകരണം നടന്ന സ്ഥലങ്ങൾ നമ്മൾ വെറുതെയിട്ടാൽ അവ വീണ്ടും വനങ്ങളാകും. കൂടുതൽ പ്രദേശങ്ങളിലേക്ക്‌ ആ വനം വ്യാപിക്കുകപോലും ചെയ്യും. പരിസ്ഥിതിഗവേഷകർ അതിശയിപ്പിക്കുന്ന ഒരു കാര്യം ഈയിടെ കണ്ടെത്തി—അതായത്‌, എത്ര പെട്ടെന്നാണ്‌ വനനശീകരണം നേരിട്ട പ്രദേശങ്ങൾ വീണ്ടും വളരുന്നതെന്നും നിബിഡവനങ്ങൾ ആകുന്നതെന്നും. ചില ഉദാഹരണങ്ങൾ നോക്കാം:

  • ഗവേഷകർ വടക്കേ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും പടിഞ്ഞാറെ ആഫ്രിക്കയിലെയും 2,200-ഓളം സ്ഥലങ്ങളിൽ ഒരു പഠനം നടത്തി. വനം നശിപ്പിച്ച്‌ കൃഷിഭൂമിയാക്കിയ ആ പ്രദേശങ്ങൾ കുറെക്കാലത്തേക്ക്‌ ഉപയോഗിക്കാതെ കിടക്കുകയായിരുന്നു. 10 വർഷംകൊണ്ടുതന്നെ അവിടത്തെ മണ്ണിനു വനപ്രദേശങ്ങളുടെ തനതായ ഗുണങ്ങൾ തിരികെ ലഭിച്ചു.

  • ടൈംസ്‌ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പഠനറിപ്പോർട്ടിൽ ഗവേഷകർ പറഞ്ഞത്‌, ഏതാണ്ട്‌ 100 വർഷത്തിനുള്ളിൽ ഈ പ്രദേശങ്ങൾക്ക്‌ അവ നശിപ്പിക്കുന്നതിന്‌ മുമ്പുണ്ടായ അതേ അവസ്ഥയിലേക്കു തിരിച്ചുവരാൻ കഴിയുമെന്നാണ്‌.

  • ബ്രസീലിലെ ശാസ്‌ത്രജ്ഞന്മാർ ഈയിടെ രസകരമായ ഒരു താരതമ്യപഠനം നടത്തി. വനനശീകരണം നേരിട്ട ചില സ്ഥലങ്ങൾ അവർ തിരഞ്ഞെടുത്തു. അതിൽ ചിലയിടത്ത്‌ വനങ്ങൾ സ്വാഭാവികമായി ഉണ്ടായി. മറ്റു ചിലയിടങ്ങളിലാകട്ടെ, മനുഷ്യൻ മരങ്ങളൊക്കെ നട്ടുപിടിപ്പിച്ച്‌ വനങ്ങളാക്കാൻ ശ്രമിച്ചു.

  • പിന്നീട്‌ അവരുടെ കണ്ടെത്തലുകൾ നാഷണൽ ജ്യോഗ്രാഫിക്‌ (ഇംഗ്ലീഷ്‌) റിപ്പോർട്ട്‌ ചെയ്‌തു: “മരങ്ങൾ നട്ടുപിടിപ്പിക്കേണ്ട ഒരു ആവശ്യവും ഇല്ലെന്ന്‌ അവർ മനസ്സിലാക്കി.” വെറും അഞ്ചു വർഷംകൊണ്ടുതന്നെ മരങ്ങൾ നട്ടുപിടിപ്പിക്കാത്ത “പ്രദേശങ്ങൾ മുഴുവൻ തദ്ദേശീയമായ മരങ്ങൾകൊണ്ട്‌ നിറഞ്ഞിരുന്നു.”

ഇന്ന്‌ മനുഷ്യൻ ചെയ്യുന്നത്‌

ഇപ്പോഴുള്ള വനങ്ങൾ അങ്ങനെതന്നെ നിലനിറുത്തുന്നതിനും നശിച്ചുപോയവയെ പുനരുദ്ധരിക്കുന്നതിനും ലോകവ്യാപകമായി മനുഷ്യൻ ശ്രമിക്കുന്നുണ്ട്‌. അതിനു ഫലവും കാണുന്നുണ്ട്‌. ഐക്യരാഷ്‌ട്ര സംഘടനയുടെ ഒരു സമിതി പറയുന്നതനുസരിച്ച്‌ കഴിഞ്ഞ 25 വർഷംകൊണ്ട്‌ “ആഗോള വനനശീകരണത്തിന്റെ വേഗത 50 ശതമാനത്തിലധികം കുറഞ്ഞിട്ടുണ്ട്‌.”

പക്ഷേ, ഈ ശ്രമങ്ങൾ മാത്രം മതിയാകില്ല നമ്മുടെ വനങ്ങളെ രക്ഷിക്കാൻ. “ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ വനനശീകരണത്തിന്റെ തോത്‌ കഴിഞ്ഞ കുറച്ച്‌ വർഷങ്ങളായി ഒരു മാറ്റവുമില്ലാതെ അതേപോലെതന്നെ തുടരുകയാണ്‌” എന്ന്‌ ഗ്ലോബൽ ഫോറസ്റ്റ്‌ വാച്ച്‌ എന്ന സംഘടന റിപ്പോർട്ട്‌ ചെയ്‌തു.

അനധികൃതമായി മരം മുറിക്കുന്നതിലൂടെ കോടിക്കണക്കിനു രൂപയുടെ ബിസിനെസ്സാണ്‌ നടക്കുന്നത്‌. വാണിജ്യനേട്ടത്തിനുവേണ്ടിയുള്ള ഈ ചൂഷണമാണ്‌ ഉഷ്‌ണമേഖലാ പ്രദേശങ്ങളിലെ വനനശീകരണത്തിന്റെ കാരണം.

വനങ്ങൾ സംരക്ഷിക്കുന്ന സംഘടനകൾ വൈദഗ്‌ധ്യത്തോടെ പ്രവർത്തിക്കുന്നു. ചില മരങ്ങൾ അവർ വെട്ടിമാറ്റുകയും പുതിയവ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നു

ബൈബിൾ പ്രതീക്ഷയ്‌ക്കു വകനൽകുന്നു

“കാഴ്‌ചയ്‌ക്കു മനോഹരവും ഭക്ഷ്യയോഗ്യവും ആയ എല്ലാ മരങ്ങളും യഹോവ a നിലത്ത്‌ മുളപ്പിച്ചു.”—ഉൽപത്തി 2:9.

മനുഷ്യന്റെ പ്രവർത്തനങ്ങളുടെ പരിണതഫലങ്ങളിൽനിന്ന്‌ തിരിച്ചുവരാൻ വനങ്ങൾക്കു കഴിയും. അതിനുള്ള സ്വാഭാവികപ്രാപ്‌തിയോടെയാണ്‌ സ്രഷ്ടാവ്‌ അവയെ നിർമിച്ചിരിക്കുന്നത്‌. ഈ ഭൂമിയിലെ വനങ്ങളെയും അതിലെ ജീവജാലങ്ങളെയും പരിരക്ഷിക്കാനും നിലനിറുത്താനും സ്രഷ്ടാവ്‌ ആഗ്രഹിക്കുന്നു.

പ്രകൃതിവിഭവങ്ങൾ ചൂഷണം ചെയ്യുന്നത്‌ ദൈവം അവസാനിപ്പിക്കുമെന്ന്‌ ബൈബിൾ പറയുന്നു. ഈ ഭൂമിയും അതിൽ തുടിക്കുന്ന ജീവനും ഇവിടെ നിലനിൽക്കണമെന്നാണ്‌ ദൈവത്തിന്റെ ആഗ്രഹം. “ഈ ഭൂമി നിലനിൽക്കുമെന്നു ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്നു” എന്ന 15-ാം പേജിലെ ലേഖനം കാണുക.

a ദൈവത്തിന്റെ പേരാണ്‌ യഹോവ.—സങ്കീർത്തനം 83:18.