പഠനലേഖനം 45
ക്രിസ്തുവിന്റെ കല്പനകൾ അനുസരിക്കാൻ മറ്റുള്ളവരെ എങ്ങനെ സഹായിക്കാം?
“അതുകൊണ്ട് നിങ്ങൾ പോയി . . . ആളുകളെ ശിഷ്യരാക്കുകയും . . . ഞാൻ നിങ്ങളോട് കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും വേണം.”—മത്താ. 28:19, 20.
ഗീതം 89 ശ്രദ്ധിക്കാം, അനുസരിക്കാം, അനുഗ്രഹം നേടാം
പൂർവാവലോകനം *
1. മത്തായി 28:18-20 അനുസരിച്ച് യേശു ശിഷ്യന്മാർക്ക് എന്ത് കല്പന കൊടുത്തു?
ഉയിർപ്പിക്കപ്പെട്ടശേഷം യേശു ഗലീലയിൽ കൂടിവന്ന തന്റെ ശിഷ്യന്മാർക്ക് പ്രത്യക്ഷനായി. യേശുവിന് അവരോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടായിരുന്നു. എന്തായിരുന്നു അത്? യേശുവിന്റെ വാക്കുകൾ മത്തായി 28:18-20-ൽ (വായിക്കുക) രേഖപ്പെടുത്തിയിട്ടുണ്ട്.
2. നമ്മൾ ഏതു ചോദ്യങ്ങൾ ചർച്ച ചെയ്യും?
2 ആളുകളെ ശിഷ്യരാക്കാനുള്ള യേശുവിന്റെ കല്പന ഇക്കാലത്തെ ഓരോ ദൈവദാസനും അനുസരിക്കേണ്ടതാണ്. അതുകൊണ്ട് യേശു തന്ന നിയമനത്തോട് ബന്ധപ്പെട്ട മൂന്ന് ചോദ്യങ്ങൾ നമുക്ക് ചിന്തിക്കാം. ഒന്ന്, പുതിയ ശിഷ്യരെ ദൈവത്തിന്റെ വ്യവസ്ഥകളും നിബന്ധനകളും പഠിപ്പിക്കുന്നതോടൊപ്പം നമ്മൾ എന്തുകൂടെ ചെയ്യണം? രണ്ട്, ബൈബിൾവിദ്യാർഥികളെ ആത്മീയമായി പുരോഗമിക്കാൻ സഭയിലെ എല്ലാ പ്രചാരകർക്കും എങ്ങനെ സഹായിക്കാം? മൂന്ന്, ആളുകളെ ശിഷ്യരാക്കുന്ന വേല വീണ്ടും തുടങ്ങാൻ നിഷ്ക്രിയരായ സഹവിശ്വാസികളെ നമുക്ക് എങ്ങനെ സഹായിക്കാം?
ക്രിസ്തുവിന്റെ കല്പനകൾ അനുസരിക്കാൻ പഠിപ്പിക്കുക
3. യേശു കൊടുത്ത കല്പനയിൽ ഏതു പ്രത്യേകനിർദേശം കൂടിയുണ്ടായിരുന്നു?
3 യേശുവിന്റെ നിർദേശങ്ങൾ വളരെ വ്യക്തമാണ്. യേശുവിന്റെ കല്പനകൾ എന്താണെന്ന് നമ്മൾ ആളുകളെ പഠിപ്പിക്കണം. എന്നാൽ യേശു പറഞ്ഞത് ഒന്ന് അടുത്ത് ശ്രദ്ധിക്കുക. ‘ഞാൻ നിങ്ങളോട് കല്പിച്ചതെല്ലാം അവരെ പഠിപ്പിക്കുക’ എന്നല്ല, “ഞാൻ നിങ്ങളോടു കല്പിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുക” എന്നാണ് യേശു പറഞ്ഞത്. അതിന് നമ്മൾ, എന്തു ചെയ്യണം എന്ന് ഒരു ബൈബിൾവിദ്യാർഥിക്ക് പറഞ്ഞുകൊടുത്താൽ മാത്രം പോരാ, എങ്ങനെ ചെയ്യണം എന്ന് കാണിച്ചുകൊടുക്കുകയും വേണം. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്?
4. യേശുവിന്റെ കല്പനകൾ അനുസരിക്കാൻ എങ്ങനെ ഒരു ബൈബിൾവിദ്യാർഥിയെ പഠിപ്പിക്കാമെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന ഒരു ഉദാഹരണം പറയുക.
4 യേശുവിന്റെ കല്പനകൾ അനുസരിക്കാൻ നമുക്ക് എങ്ങനെ ഒരു ബൈബിൾവിദ്യാർഥിയെ പഠിപ്പിക്കാം? അത് മനസ്സിലാക്കാൻ സഹായിക്കുന്ന
ഒരു ഉദാഹരണം നോക്കാം. ഒരു ഡ്രൈവിങ് സ്കൂൾ അധ്യാപകൻ വിദ്യാർഥികളെ എങ്ങനെയാണ് ഗതാഗതനിയമങ്ങൾ പാലിക്കാൻ പഠിപ്പിക്കുന്നത്? റോഡിൽ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് അദ്ദേഹം ആദ്യംതന്നെ ക്ലാസ്റൂമിൽവെച്ച് പറഞ്ഞുകൊടുക്കും. ആ നിയമങ്ങൾ എങ്ങനെയാണ് അനുസരിക്കേണ്ടതെന്നു പഠിപ്പിക്കാൻ അദ്ദേഹം മറ്റൊരു കാര്യംകൂടി ചെയ്യും. വിദ്യാർഥി വണ്ടി ഓടിക്കുമ്പോൾ അദ്ദേഹം കൂടെയിരുന്ന്, പഠിച്ച കാര്യങ്ങൾക്കനുസരിച്ച് എങ്ങനെ വണ്ടി ഓടിക്കാം എന്ന് കാണിച്ചുകൊടുക്കും. ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?5. (എ) യോഹന്നാൻ 14:15-ഉം 1 യോഹന്നാൻ 2:3-ഉം അനുസരിച്ച് ബൈബിൾവിദ്യാർഥികളെ എന്തു ചെയ്യാൻ നമ്മൾ പഠിപ്പിക്കണം? (ബി) ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിനു നമുക്ക് എങ്ങനെ വിദ്യാർഥിയെ സഹായിക്കാം?
5 ബൈബിൾപഠനം നടത്തുമ്പോൾ ദൈവത്തിന്റെ വ്യവസ്ഥകളും നിബന്ധനകളും എന്താണെന്ന് നമ്മൾ വിദ്യാർഥികളെ പഠിപ്പിക്കും. എന്നാൽ അതുമാത്രം പോരാ, പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാമെന്നും അവരെ നമ്മൾ പഠിപ്പിക്കണം. (യോഹന്നാൻ 14:15; 1 യോഹന്നാൻ 2:3 വായിക്കുക.) സ്കൂളിലും ജോലിസ്ഥലത്തും വിനോദങ്ങളിൽ ഏർപ്പെടുമ്പോഴും ബൈബിൾതത്ത്വങ്ങൾക്ക് ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കാൻ കഴിയുമെന്നു മനസ്സിലാക്കാൻ നമ്മുടെ മാതൃകയിലൂടെ നമുക്ക് അവരെ സഹായിക്കാം. നമ്മുടെ സ്വന്തം അനുഭവങ്ങൾ നമുക്ക് അവരോട് പങ്കുവെക്കാം. ബൈബിളിന്റെ നിർദേശങ്ങൾ അനുസരിച്ചത് അപകടങ്ങളിൽനിന്ന് നമ്മളെ എങ്ങനെയാണ് സംരക്ഷിച്ചതെന്നോ നല്ലൊരു തീരുമാനമെടുക്കാൻ അത് എങ്ങനെയാണ് സഹായിച്ചതെന്നോ നമുക്ക് അവരോടു പറയാം. വിദ്യാർഥികളുടെ സാന്നിധ്യത്തിൽ പ്രാർഥിക്കുമ്പോൾ പരിശുദ്ധാത്മാവിനെ കൊടുത്തുകൊണ്ട് അവരെ ശരിയായ വഴിയിലൂടെ നയിക്കേണമേ എന്ന് നമുക്ക് യഹോവയോട് അപേക്ഷിക്കാം.—യോഹ. 16:13.
6. യേശുവിന്റെ കല്പനകൾ അനുസരിക്കാൻ മറ്റുള്ളവരെ പഠിപ്പിക്കുന്നതിൽ വേറെ എന്തുകൂടെ ഉൾപ്പെടുന്നു?
6 യേശുവിന്റെ കല്പനകൾ അനുസരിക്കാൻ വിദ്യാർഥികളെ പഠിപ്പിക്കുന്നതിൽ മറ്റെന്തുകൂടെ ഉൾപ്പെട്ടിട്ടുണ്ട്? ആളുകളെ ശിഷ്യരാക്കാനുള്ള ആഗ്രഹം തോന്നാനും അത് ശക്തമാക്കാനും നമ്മൾ ബൈബിൾവിദ്യാർഥികളെ സഹായിക്കണം. ചില വിദ്യാർഥികൾക്ക് പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്ന കാര്യം ഓർക്കുമ്പോൾത്തന്നെ പേടിയായിരിക്കും. അതുകൊണ്ട് നമ്മൾ ക്ഷമയുള്ളവരായിരിക്കുകയും ബൈബിൾസത്യങ്ങളിലുള്ള അവരുടെ ബോധ്യം കൂടുതൽ ശക്തമാക്കാൻ അവരെ സഹായിക്കുകയും വേണം. അപ്പോൾ പഠിക്കുന്ന കാര്യങ്ങൾ അവരുടെ ഹൃദയത്തിൽ എത്തുകയും അവരെ പ്രവർത്തനത്തിന് പ്രചോദിപ്പിക്കുകയും ചെയ്യും. സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കാനുള്ള ആഗ്രഹം വിദ്യാർഥിക്ക് തോന്നിത്തുടങ്ങാൻ നമുക്ക് എന്തു ചെയ്യാം?
7. സന്തോഷവാർത്ത മറ്റുള്ളവരെ അറിയിക്കാനുള്ള ആഗ്രഹം വിദ്യാർഥിക്ക് തോന്നിത്തുടങ്ങാൻ നമുക്ക് എങ്ങനെ സഹായിക്കാം?
7 വിദ്യാർഥിയോട് നമുക്ക് ഇങ്ങനെ ചില ചോദ്യങ്ങൾ ചോദിക്കാം: ‘ബൈബിൾസത്യം നിങ്ങളുടെ ജീവിതത്തിൽ എങ്ങനെയാണ് പ്രയോജനം ചെയ്തത്? മറ്റുള്ളവർ ഈ സത്യം അറിയണമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? അവരെ സഹായിക്കാൻ നിങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും?’ (സുഭാ. 3:27; മത്താ. 9:37, 38) നമ്മുടെ പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ലഘുലേഖകൾ അദ്ദേഹത്തെ കാണിക്കുക. അതിൽ ഏതായിരിക്കും അദ്ദേഹത്തിന്റെ ബന്ധുക്കൾക്കോ കൂട്ടുകാർക്കോ കൂടെ ജോലി ചെയ്യുന്നവർക്കോ കൂടുതൽ താത്പര്യം തോന്നിയേക്കാവുന്നത് എന്ന് അദ്ദേഹത്തോട് ചോദിക്കുക. ആ ലഘുലേഖകളിൽ കുറച്ച് വിദ്യാർഥിക്ക് കൊടുക്കുക. നയത്തോടെ എങ്ങനെ ഒരാൾക്ക് ആ ലഘുലേഖ പരിചയപ്പെടുത്താമെന്ന് അദ്ദേഹത്തിന്റെ കൂടെയിരുന്ന് പരിശീലിക്കുക. പിന്നീട് നമ്മുടെ വിദ്യാർഥി സ്നാനമേൽക്കാത്ത പ്രചാരകനായി യോഗ്യത നേടിക്കഴിയുമ്പോൾ അദ്ദേഹത്തെ സഹായിച്ചുകൊണ്ട് നമ്മൾ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരിക്കണം.—സഭാ. 4:9, 10; ലൂക്കോ. 6:40.
സഭയ്ക്ക് എങ്ങനെ ബൈബിൾവിദ്യാർഥികളെ സഹായിക്കാം?
8. ദൈവത്തോടും അയൽക്കാരനോടും നമ്മുടെ വിദ്യാർഥികൾ ആഴമായ സ്നേഹം വളർത്തിയെടുക്കേണ്ടതിന്റെ പ്രാധാന്യം എന്താണ്? (“ ദൈവത്തോടുള്ള ബൈബിൾവിദ്യാർഥികളുടെ സ്നേഹം ആഴമുള്ളതാക്കാൻ എന്തു ചെയ്യാം?” എന്ന ചതുരം കാണുക.)
8 താൻ ‘കല്പിച്ചത് എല്ലാം അനുസരിക്കാൻ’ മറ്റുള്ളവരെ പഠിപ്പിക്കാനാണ് യേശു നമ്മളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ദൈവത്തെ സ്നേഹിക്കാനും അയൽക്കാരനെ സ്നേഹിക്കാനും ഉള്ള ഏറ്റവും വലിയ രണ്ടു കല്പനകൾ അതിൽ ഉൾപ്പെടുന്നു എന്നതിനു സംശയമില്ല. ഈ രണ്ട് കല്പനകൾക്കും പ്രസംഗ-ശിഷ്യരാക്കൽ വേലയുമായി അടുത്ത ബന്ധമുണ്ട്. (മത്താ. 22:37-39) അത് എങ്ങനെയാണ്? പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ ഒരാളെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം സ്നേഹമാണ്, ദൈവത്തോടും അയൽക്കാരനോടും ഉള്ള സ്നേഹം. സ്വാഭാവികമായും ചില ബൈബിൾവിദ്യാർഥികൾക്കു പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ പേടി തോന്നിയേക്കാം. എന്നാൽ യഹോവയുടെ സഹായത്താൽ പതിയെപ്പതിയെ മനുഷ്യരോടുള്ള ഭയം മറികടക്കാൻ കഴിയുമെന്നു നമ്മൾ വിദ്യാർഥികൾക്ക് ഉറപ്പു കൊടുക്കണം. (സങ്കീ. 18:1-3; സദൃ. 29:25) ദൈവത്തോടുള്ള സ്നേഹത്തിൽ വളരാൻ വിദ്യാർഥിയെ സഹായിക്കുന്നതിന് നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ ഈ ലേഖനത്തോടൊപ്പമുള്ള ചതുരത്തിൽ കൊടുത്തിട്ടുണ്ട്. ദൈവത്തോടും മറ്റുള്ളവരോടും ഉള്ള സ്നേഹത്തിൽ വളരാൻ സഭയിലെ സഹോദരങ്ങൾക്ക് പുതിയ ശിഷ്യരെ എങ്ങനെ സഹായിക്കാം?
9. ഡ്രൈവിങ് പഠിക്കുന്ന ഒരു വിദ്യാർഥി ഏതെല്ലാം വിധങ്ങളിലാണ് പ്രധാനപ്പെട്ട ചില പാഠങ്ങൾ പഠിക്കുന്നത്?
9 ഡ്രൈവിങ് പഠിക്കുന്ന വിദ്യാർഥിയുടെ ഉദാഹരണം ഒന്നുകൂടി ചിന്തിക്കാം. അധ്യാപകന്റെ കൂടെയിരുന്ന് റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ ഏതെല്ലാം വിധങ്ങളിലാണ് വിദ്യാർഥി പഠിക്കുന്നത്? അധ്യാപകൻ പറയുന്നത് ശ്രദ്ധിച്ചുകൊണ്ടും ശ്രദ്ധയോടെ വണ്ടി ഓടിക്കുന്ന മറ്റുള്ളവരെ നിരീക്ഷിച്ചുകൊണ്ടും. ഉദാഹരണത്തിന്, ഒരു ഡ്രൈവർ തന്റെ വാഹനത്തിനു പിന്നിൽ വരുന്ന മറ്റൊരു വാഹനത്തെ മുന്നിൽ കയറാൻ അനുവദിക്കുന്നു. ഇനി, മറ്റു ഡ്രൈവർമാർക്കു ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ ഒരു ഡ്രൈവർ തന്റെ കാറിന്റെ ലൈറ്റ് ഡിം ആക്കുന്നു. ഇങ്ങനെ ദയയും മര്യാദയും ഒക്കെ കാണിക്കുന്ന ഡ്രൈവർമാരെ അധ്യാപകൻ വിദ്യാർഥിക്ക് കാണിച്ചുകൊടുക്കും. വണ്ടി ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പ്രധാനപ്പെട്ട പാഠങ്ങൾ പഠിക്കാൻ ഇതെല്ലാം വിദ്യാർഥിയെ സഹായിക്കും.
10. ആത്മീയപുരോഗതി വരുത്താൻ ഒരു ബൈബിൾവിദ്യാർഥിയെ എന്ത് സഹായിക്കും?
10 സമാനമായി, ജീവനിലേക്കുള്ള വഴിയിൽ യാത്ര ചെയ്തുതുടങ്ങുന്ന ഒരു ബൈബിൾവിദ്യാർഥിക്ക് തന്റെ അധ്യാപകനിൽനിന്ന് മാത്രമല്ല, യഹോവയുടെ മറ്റ് ദാസരുടെ നല്ല മാതൃകയിൽനിന്നും പലതും പഠിക്കാൻ കഴിയും. അങ്ങനെയെങ്കിൽ നല്ല ആത്മീയപുരോഗതി വരുത്താൻ ബൈബിൾവിദ്യാർഥികൾ എന്തു ചെയ്യണം? നമ്മുടെ ക്രിസ്തീയയോഗങ്ങൾക്ക് വരണം. എന്തുകൊണ്ട്? അവിടെ പഠിക്കുന്ന കാര്യങ്ങൾ അവരുടെ അറിവ് വർധിപ്പിക്കും, വിശ്വാസം ശക്തമാക്കും, അവർക്ക് ദൈവത്തോടുള്ള സ്നേഹം വളരാൻ അത് സഹായിക്കും. (പ്രവൃ. 15:30-32) കൂടാതെ വിദ്യാർഥിയുടേതിനു സമാനമായ സാഹചര്യങ്ങളുള്ള സഹോദരങ്ങളെ അധ്യാപകന് വിദ്യാർഥിക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ കഴിയും. ആ സഹോദരങ്ങളുടെ മാതൃക വിദ്യാർഥിയെ എങ്ങനെ സഹായിച്ചേക്കും? ചില ഉദാഹരണങ്ങൾ നോക്കാം.
11. സഭയിൽ ആരുടെയെല്ലാം മാതൃകകൾ ഒരു വിദ്യാർഥി ശ്രദ്ധിച്ചേക്കാം, അത് വിദ്യാർഥിയെ എങ്ങനെ സ്വാധീനിച്ചേക്കാം?
11 നിങ്ങളുടെ ബൈബിൾവിദ്യാർഥി ഒറ്റയ്ക്കുള്ള ഒരു മാതാവാണെന്ന് കരുതുക. മീറ്റിങ്ങുകൾക്ക് വരുമ്പോൾ അതേപോലെയുള്ള ഒരു സഹോദരിയെ അവർ കാണുന്നു. കൊച്ചുകുട്ടികളെയും കൂട്ടി മീറ്റിങ്ങുകൾക്കു വരാൻ ആ സഹോദരി എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന് കാണുമ്പോൾ അത് ആ വിദ്യാർഥിയുടെ ഹൃദയത്തെ സ്പർശിക്കും. പുകവലി നിറുത്താൻ പാടുപെടുന്ന ഒരു വിദ്യാർഥി അതേ ദുശ്ശീലമുണ്ടായിരുന്ന ഒരു പ്രചാരകനെ പരിചയപ്പെടുന്നു. യഹോവയോടുള്ള സ്നേഹം വളർത്തിയത് തന്റെ ദുശ്ശീലം മറികടക്കാനും യഹോവയുടെ കല്പനകൾ അനുസരിക്കാനും തന്നെ എങ്ങനെയാണ് പ്രചോദിപ്പിച്ചതെന്ന് പ്രചാരകൻ വിദ്യാർഥിക്ക് പറഞ്ഞുകൊടുക്കുന്നു. (2 കൊരി. 7:1; ഫിലി. 4:13) പ്രചാരകൻ തന്റെ അനുഭവം വിവരിച്ചിട്ട് “നിങ്ങൾക്കും ഇത് നിറുത്താൻ സാധിക്കും” എന്നു പറയുമ്പോൾ വിദ്യാർഥിക്ക് ആത്മവിശ്വാസം തോന്നും. ബൈബിൾ പഠിക്കുന്ന കൗമാരപ്രായത്തിലുള്ള ഒരു പെൺകുട്ടി, യഹോവയുടെ സാക്ഷിയായുള്ള ജീവിതം ആസ്വദിക്കുന്ന തന്റെ അതേ പ്രായത്തിലുള്ള ഒരു സഹോദരിയെ കാണുന്നു. സഹോദരിക്ക് എങ്ങനെയാണ് എപ്പോഴും സന്തോഷത്തോടെയിരിക്കാൻ കഴിയുന്നത് എന്ന് അറിയാൻ വിദ്യാർഥിക്ക് ആഗ്രഹം തോന്നുന്നു.
12. ബൈബിൾവിദ്യാർഥികളെ സഹായിക്കാൻ സഭയിലെ ഓരോ വ്യക്തിക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും എന്നു പറയുന്നത് എന്തുകൊണ്ട്?
12 വിശ്വസ്തരായ പലപല പ്രചാരകരെ പരിചയപ്പെടുമ്പോൾ ദൈവത്തെയും അയൽക്കാരനെയും സ്നേഹിക്കാനുള്ള ക്രിസ്തുവിന്റെ കല്പന എങ്ങനെ അനുസരിക്കാമെന്ന് അവരുടെ മാതൃകകളിൽനിന്ന് വിദ്യാർഥിക്ക് പഠിക്കാനാകും. (യോഹ. 13:35; 1 തിമൊ. 4:12) ഇനി നേരത്തേ കണ്ടതുപോലെ, താൻ നേരിടുന്നതുപോലുള്ള പ്രശ്നങ്ങൾ നേരിടുന്ന പ്രചാരകരിൽനിന്നും ഒരു ബൈബിൾവിദ്യാർഥിക്ക് പലതും മനസ്സിലാക്കാനാകും. ക്രിസ്തുവിന്റെ ഒരു ശിഷ്യനാകാൻ താൻ വരുത്തേണ്ട മാറ്റങ്ങൾ തന്റെ എത്തുപാടിന് അപ്പുറമല്ലെന്നു മനസ്സിലാക്കാൻ അവരുടെ നല്ല മാതൃകകൾ വിദ്യാർഥിയെ സഹായിക്കും. (ആവ. 30:11) ബൈബിൾവിദ്യാർഥികളുടെ ആത്മീയപുരോഗതിക്കായി പലതും ചെയ്യാൻ സഭയിലെ ഓരോ വ്യക്തിക്കും കഴിയും. (മത്താ. 5:16) മീറ്റിങ്ങുകൾക്ക് വരുന്ന ബൈബിൾവിദ്യാർഥികളെ പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ എന്തെല്ലാമാണ് ചെയ്യുന്നത്?
നിഷ്ക്രിയരെ സഹായിക്കുക
13-14. നിരുത്സാഹിതരായ അപ്പോസ്തലന്മാരോട് യേശു എങ്ങനെയാണ് ഇടപെട്ടത്?
13 ക്രിസ്തു തന്ന ശിഷ്യരാക്കാനുള്ള നിയമനം വീണ്ടും ചെയ്തുതുടങ്ങാൻ നിഷ്ക്രിയരായ സഹോദരങ്ങളെ നമ്മൾ സഹായിക്കണം. ഇക്കാര്യത്തിൽ യേശു നിരുത്സാഹിതരായ തന്റെ അപ്പോസ്തലന്മാരോട് ഇടപെട്ട വിധം നമുക്ക് നല്ലൊരു മാതൃകയാണ്.
14 യേശുവിന്റെ ഭൂമിയിലെ ശുശ്രൂഷയുടെ അവസാനഘട്ടത്തിൽ, യേശുവിന്റെ മരണം തൊട്ടടുത്തെത്തിയ സമയത്ത് അപ്പോസ്തലന്മാർ എന്താണ് ചെയ്തത്? അവരെല്ലാവരും “യേശുവിനെ വിട്ട് ഓടിപ്പോയി.” (മർക്കോ. 14:50; യോഹ. 16:32) കുറച്ച് സമയത്തേക്ക് നിരുത്സാഹിതരായിപ്പോയ അപ്പോസ്തലന്മാരോട് യേശു എങ്ങനെയാണ് ഇടപെട്ടത്? പുനരുത്ഥാനപ്പെട്ട് കഴിഞ്ഞ് അധികം വൈകാതെ യേശു തന്റെ ചില അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: ‘പേടിക്കേണ്ടാ, പോയി എന്റെ സഹോദരന്മാരെ ഞാൻ ഉയിർപ്പിക്കപ്പെട്ടെന്ന് അറിയിക്കുക.’ (മത്താ. 28:10എ) തന്നെ ഉപേക്ഷിച്ചുപോയ അപ്പോസ്തലന്മാരെ യേശു കൈവിട്ടില്ല. അവരെ ‘എന്റെ സഹോദരന്മാർ’ എന്നാണ് യേശു അപ്പോഴും വിളിച്ചത്. യഹോവയെപ്പോലെ യേശുവും കരുണ കാണിക്കുകയും ക്ഷമിക്കുകയും ചെയ്തു.—2 രാജാ. 13:23.
15. ശുശ്രൂഷയിൽ ഏർപ്പെടുന്നത് നിറുത്തിയവരെക്കുറിച്ച് നമുക്ക് എന്താണ് തോന്നുന്നത്?
15 സമാനമായി, ശുശ്രൂഷയിൽ ഏർപ്പെടുന്നതു നിറുത്തിയവരെക്കുറിച്ച് നമുക്കും ചിന്തയുണ്ട്. അവർ നമ്മുടെ സഹോദരന്മാരും സഹോദരിമാരും ആണ്. അവരെ നമ്മൾ സ്നേഹിക്കുന്നു. മുമ്പ് ഒരുപക്ഷേ വർഷങ്ങളോളം യഹോവയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരാണ് അവർ. അവർ ചെയ്ത സ്നേഹപ്രവൃത്തികൾ നമ്മൾ ഇപ്പോഴും ഓർക്കുന്നു. (എബ്രാ. 6:10) അവർ ഇപ്പോൾ നമ്മുടെകൂടെ ഇല്ലല്ലോ എന്ന് നമ്മൾ ഓർത്തുപോകാറുണ്ട്. (ലൂക്കോ. 15:4-7) യേശുവിനെപ്പോലെ അവരെക്കുറിച്ച് ചിന്തയുണ്ടെന്ന് നമുക്ക് ഏതെല്ലാം വിധങ്ങളിൽ കാണിക്കാം?
16. നിഷ്ക്രിയരായ സഹോദരങ്ങളെക്കുറിച്ച് ചിന്തയുണ്ടെന്ന് നമുക്ക് എങ്ങനെ കാണിക്കാം?
16 സ്നേഹത്തോടെ അവരെ മീറ്റിങ്ങുകൾക്ക് ക്ഷണിക്കുക. നിരുത്സാഹിതരായിപ്പോയ തന്റെ അപ്പോസ്തലന്മാരെ പ്രോത്സാഹിപ്പിക്കാൻ യേശു ചെയ്ത ഒരു കാര്യം അവരെ ഒരു യോഗത്തിന് ക്ഷണിച്ചതാണ്. (മത്താ. 28:10ബി; 1 കൊരി. 15:6) അതുപോലെ, നിഷ്ക്രിയരായ വ്യക്തികൾ മീറ്റിങ്ങിനു വരുന്നില്ലെങ്കിൽ അങ്ങനെ ചെയ്യാൻ നമുക്ക് അവരെ പ്രോത്സാഹിപ്പിക്കാം. ഒന്നോ രണ്ടോ പ്രാവശ്യം വിളിച്ചാൽ അവർ വരണമെന്നില്ല. ചിലപ്പോൾ പല പ്രാവശ്യം അവരെ ക്ഷണിക്കേണ്ടിവരുമെന്ന് നമുക്ക് അറിയാം. തന്റെ ക്ഷണം സ്വീകരിച്ച് ശിഷ്യന്മാർ വന്നപ്പോൾ യേശുവിന് എത്രയധികം സന്തോഷം തോന്നിക്കാണും എന്ന് ഒന്ന് ഓർത്തുനോക്കുക.—മത്തായി 28:16-ഉം ലൂക്കോസ് 15:6-ഉം താരതമ്യം ചെയ്യുക.
17. നിഷ്ക്രിയനായ ഒരാൾ മീറ്റിങ്ങിനു വരുമ്പോൾ നമ്മൾ എന്ത് ചെയ്യണം?
17 ആത്മാർഥമായി അവരെ സ്വാഗതം ചെയ്യുക. താൻ വിളിച്ചുകൂട്ടിയ യോഗത്തിൽ ശിഷ്യന്മാർ വന്നപ്പോൾ യേശു മുൻകൈയെടുത്ത് ചെന്ന് അവരോടു സംസാരിച്ചു. (മത്താ. 28:18) അങ്ങനെ അവർ വന്നതിൽ തനിക്ക് സന്തോഷമുണ്ടെന്ന് യേശു കാണിച്ചു. നിഷ്ക്രിയനായ ഒരാൾ മീറ്റിങ്ങിന് വന്നാൽ നമ്മൾ എന്ത് ചെയ്യും? നമ്മൾ മുൻകൈയെടുത്ത് ചെന്ന് ഹൃദ്യമായി അദ്ദേഹത്തെ സ്വാഗതം ചെയ്യണം. ചിലപ്പോൾ എന്തു പറയണം എന്ന് അറിയാതെ ആദ്യം നമ്മൾ ഒന്നു മടിച്ചുനിന്നേക്കാം. പക്ഷേ അദ്ദേഹം വന്നതിൽ നമുക്ക് അതിയായ സന്തോഷമുണ്ട് എന്ന് പറയുന്നതുതന്നെ ഒരു പ്രോത്സാഹനമായിരിക്കും. ഒരു കാര്യം മാത്രം: അദ്ദേഹത്തിനു ജാള്യത തോന്നാത്ത രീതിയിൽ വേണം അതു ചെയ്യാൻ.
18. നമുക്ക് നിഷ്ക്രിയരായ പ്രചാരകർക്ക് എന്ത് ഉറപ്പു നൽകാം?
18 സ്നേഹത്തോടെ ഉറപ്പു നൽകുക. ലോകമെങ്ങും പോയി പ്രസംഗിക്കണം എന്ന കല്പന യേശു കൊടുത്തപ്പോൾ തങ്ങൾക്ക് അതിന് കഴിയില്ലെന്ന് യേശുവിന്റെ ശിഷ്യന്മാർക്ക് തോന്നിയിരിക്കാം. എന്നാൽ “എന്നും ഞാൻ നിങ്ങളുടെകൂടെയുണ്ട്” എന്ന് യേശു അവർക്ക് ഉറപ്പു കൊടുത്തു. (മത്താ. 28:20) യേശു അങ്ങനെ ഉറപ്പു കൊടുത്തതുകൊണ്ട് എന്തെങ്കിലും ഫലമുണ്ടായോ? അധികം താമസിയാതെ, അവർ ‘സന്തോഷവാർത്ത പഠിപ്പിക്കുകയും അറിയിക്കുകയും’ ചെയ്യുന്നതിൽ തിരക്കുള്ളവരായി. (പ്രവൃ. 5:42) നിഷ്ക്രിയരായ പ്രചാരകർക്കും ഇതേ ഉറപ്പാണ് വേണ്ടത്. വീണ്ടും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനെക്കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം അവർക്ക് ഒരു പേടി തോന്നിയേക്കാം. ‘നിങ്ങൾ തനിച്ചല്ല, ഞങ്ങളും കൂടെ ഉണ്ടാകും’ എന്നു പറഞ്ഞ് നമുക്ക് അവർക്ക് ഉറപ്പു കൊടുക്കാം. അവർ വീണ്ടും ശുശ്രൂഷയ്ക്ക് പോകാൻ തുടങ്ങുമ്പോൾ നമുക്ക് അവരോടൊത്ത് പോകാം. നമ്മൾ നൽകുന്ന സഹായത്തെ അവർ വിലമതിക്കും എന്നതിൽ യാതൊരു സംശയവുമില്ല. നിഷ്ക്രിയരായവരെ നമ്മുടെ സഹോദരീസഹോദരന്മാരായി കണ്ട് നമ്മൾ അവരോട് ഇടപെടുമ്പോൾ യഹോവയെ സേവിക്കാനായി അവർ മുന്നിട്ടിറങ്ങും. അതു മുഴുസഭയ്ക്കും സന്തോഷിക്കാനുള്ള ഒരു കാരണമായിത്തീരും.
നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന നിയമനം ചെയ്തുതീർക്കുക
19. എന്താണ് നമ്മുടെ ആത്മാർഥമായ ആഗ്രഹം, എന്തുകൊണ്ട്?
19 ശിഷ്യരാക്കൽവേല നമ്മൾ എന്നുവരെ ചെയ്യണം? ഈ വ്യവസ്ഥിതിയുടെ അവസാനകാലത്തുടനീളം. (മത്താ. 28:20; ബൈബിൾപദാവലിയിൽ “വ്യവസ്ഥിതിയുടെ അവസാനകാലം” കാണുക.) യേശു ഏൽപ്പിച്ച നിയമനം ചെയ്തുതീർക്കാൻ നമുക്കു കഴിയുമോ? അങ്ങനെ ചെയ്യാൻ ഉറച്ച തീരുമാനം എടുത്തിട്ടുള്ളവരാണ് നമ്മൾ ഓരോരുത്തരും! ‘നിത്യജീവന് യോഗ്യരാക്കുന്ന തരം മനോഭാവമുള്ളവരെ’ കണ്ടെത്താനായി നമ്മുടെ സമയവും ശക്തിയും പണവും എല്ലാം സന്തോഷത്തോടെ കൊടുക്കാൻ നമ്മളെല്ലാം ആത്മാർഥമായി ആഗ്രഹിക്കുന്നില്ലേ? (പ്രവൃ. 13:48) അങ്ങനെ ചെയ്യുമ്പോൾ നമ്മൾ യേശുവിനെ അനുകരിക്കുകയാണ്. യേശു ഇങ്ങനെ പറഞ്ഞു: “എന്നെ അയച്ച വ്യക്തിയുടെ ഇഷ്ടം ചെയ്യുന്നതും അദ്ദേഹം ഏൽപ്പിച്ച ജോലി ചെയ്തുതീർക്കുന്നതും ആണ് എന്റെ ആഹാരം.” (യോഹ. 4:34; 17:4) നമ്മളെ വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുന്ന വേല ചെയ്തുതീർക്കാൻ നമ്മളും ആഗ്രഹിക്കുന്നു. (യോഹ. 20:21) നിഷ്ക്രിയർ ഉൾപ്പെടെ മറ്റുള്ളവരും അവസാനംവരെ നമ്മുടെകൂടെ ഈ വേലയിലുണ്ടായിരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു.—മത്താ. 24:13.
20. ഫിലിപ്പിയർ 4:13 അനുസരിച്ച്, യേശു ഏൽപ്പിച്ച വേല നമുക്ക് പൂർത്തിയാക്കാൻ കഴിയും എന്ന് പറയുന്നത് എന്തുകൊണ്ട്?
20 യേശു നമ്മളെ ഏൽപ്പിച്ച നിയമനം ചെയ്തുതീർക്കുന്നത് അത്ര എളുപ്പമല്ല എന്നത് ശരിയാണ്. എന്നാൽ ഈ വേല നമ്മൾ ഒറ്റയ്ക്കല്ല ചെയ്യുന്നത്. നമ്മളോടൊപ്പം ഉണ്ടായിരിക്കും എന്ന് യേശു ഉറപ്പു തന്നിട്ടുണ്ട്. “ദൈവത്തിന്റെ സഹപ്രവർത്തകരായി” ‘ക്രിസ്തുവിനോടു ചേർന്നാണ്’ നമ്മൾ ശിഷ്യരാക്കൽവേല ചെയ്യുന്നത്. (1 കൊരി. 3:9; 2 കൊരി. 2:17) അതുകൊണ്ട് നമുക്ക് അത് ചെയ്തുതീർക്കാൻ കഴിയും. ഈ നിയമനം ചെയ്യാനും അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനും കഴിയുന്നത് നമുക്ക് സന്തോഷം തരുന്നില്ലേ? അതൊരു വലിയ പദവിയായി നിങ്ങൾക്ക് തോന്നുന്നില്ലേ?—ഫിലിപ്പിയർ 4:13 വായിക്കുക.
ഗീതം 79 ഉറച്ചുനിൽക്കാൻ അവരെ പഠിപ്പിക്കുക
^ ഖ. 5 ആളുകളെ ശിഷ്യരാക്കാനും താൻ കല്പിച്ചതെല്ലാം അനുസരിക്കുന്നതിന് അവരെ പഠിപ്പിക്കാനും യേശു തന്റെ അനുഗാമികൾക്ക് നിർദേശം നൽകി. ആ നിർദേശങ്ങൾ നമുക്ക് എങ്ങനെ അനുസരിക്കാമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. ഇതിലെ ചില വിവരങ്ങൾ 2004 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 14-19 പേജുകളിലെ ലേഖനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്.
^ ഖ. 66 ചിത്രക്കുറിപ്പുകൾ: ദൈവത്തോടുള്ള സ്നേഹം ആഴമുള്ളതാക്കാൻ എന്തൊക്കെ ചെയ്യണമെന്ന് ഒരു സഹോദരി വിദ്യാർഥിക്ക് പറഞ്ഞുകൊടുക്കുന്നു. ബൈബിൾ പഠിപ്പിച്ച അധ്യാപികയിൽനിന്ന് കേട്ട മൂന്നു കാര്യങ്ങൾ വിദ്യാർഥി പ്രാവർത്തികമാക്കുന്നു.