തങ്ങളുടെ ജന്മനാട്ടിലേക്കു മടങ്ങിപ്പോയവർക്കു ലഭിച്ച വലിയ അനുഗ്രഹങ്ങൾ
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽനിന്ന് പാശ്ചാത്യനാടുകളിലേക്കു കുടിയേറിയ ഒട്ടനേകം സഹോദരീസഹോദരന്മാർ തിരിച്ച് തങ്ങളുടെ ജന്മനാട്ടിലേക്കു മടങ്ങിവന്നിരിക്കുന്നു. രാജ്യപ്രചാരകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നതിനാണ് അവർ അങ്ങനെ ചെയ്തത്. യഹോവയോടും ആളുകളോടും ഉള്ള സ്നേഹമാണ് ഇങ്ങനെയൊരു തീരുമാനമെടുക്കാൻ അവരെ പ്രേരിപ്പിച്ചത്. (മത്താ. 22:37-39) അതിനുവേണ്ടി അവർക്ക് എന്തെല്ലാം ത്യാഗങ്ങൾ ചെയ്യേണ്ടിവന്നു? അവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ കൊയ്യാൻ കഴിഞ്ഞു? അത് അറിയാൻ നമുക്ക് ആഫ്രിക്കയുടെ പടിഞ്ഞാറുള്ള കാമറൂൺ എന്ന രാജ്യത്തേക്ക് ഒന്നു പോകാം.
“‘മീൻ പിടിക്കാൻ’ പറ്റിയ സ്ഥലത്ത്”
1998-ൽ ഒനേസിം എന്ന ഒരു സഹോദരൻ തന്റെ സ്വദേശമായ കാമറൂണിൽനിന്ന് മറ്റൊരു രാജ്യത്തേക്കു കുടിയേറി. 14 വർഷം അദ്ദേഹം വിദേശത്തായിരുന്നു. ഒരു ദിവസം മീറ്റിങ്ങിൽ ഒരു സഹോദരൻ പ്രസംഗപ്രവർത്തനവുമായി ബന്ധപ്പെട്ട ഒരു ദൃഷ്ടാന്തം പറഞ്ഞു. അത് ഇതായിരുന്നു: “രണ്ടു കൂട്ടുകാർ രണ്ടു സ്ഥലങ്ങളിൽ ഇരുന്ന് മീൻ പിടിക്കുകയാണെന്നു വിചാരിക്കുക. ഒരാൾക്കു കൂടുതൽ മീൻ കിട്ടി. അപ്പോൾ കുറച്ച് കിട്ടിയ ആൾ മീൻ കൂടുതൽ കിട്ടുന്ന സ്ഥലത്ത് പോയി മീൻ പിടിക്കില്ലേ?”
ആ ദൃഷ്ടാന്തം ഒനേസിമിനെ ഇരുത്തിചിന്തിപ്പിച്ചു. ധാരാളം ‘മീനുള്ള’ കാമറൂണിൽ പോയി അവിടെയുള്ള പ്രചാരകരോടൊത്ത് പ്രവർത്തിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കാൻ തുടങ്ങി. പക്ഷേ ഇത്രയും കാലം വിദേശത്ത് ജീവിച്ചതിനു ശേഷം തന്റെ സ്വന്തം നാട്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാകുമോ എന്ന് അദ്ദേഹത്തിന് ഉത്കണ്ഠയുണ്ടായിരുന്നു. അതുകൊണ്ട് ആറു മാസത്തേക്ക് ഒന്നു കാമറൂണിൽ പോയി താമസിച്ചുനോക്കാൻ ഒനേസിം സഹോദരൻ തീരുമാനിച്ചു. അതിനു ശേഷം 2012-ൽ അദ്ദേഹം അങ്ങോട്ടേക്കു താമസം മാറി.
സഹോദരൻ പറയുന്നു: “അവിടത്തേതിൽനിന്നും വളരെ വ്യത്യസ്തമാണ് ഇവിടുത്തെ ജീവിതം, ഭയങ്കര ചൂടും. രാജ്യഹാളിൽ ഞാൻ വീണ്ടും തടികൊണ്ടുള്ള ബെഞ്ചുകളിൽ ഇരിക്കണമായിരുന്നു.” ഒരു പുഞ്ചിരിയോടെ അദ്ദേഹം തുടരുന്നു: “പക്ഷേ മീറ്റിങ്ങുകളിൽ ശ്രദ്ധിക്കാൻ തുടങ്ങിയപ്പോൾ കുഷ്യൻ പിടിപ്പിച്ച സീറ്റുകളിൽ ഇരുന്നുള്ള മീറ്റിങ്ങുകൾ ഞാൻ മറന്നുതുടങ്ങി.”
2013-ൽ ഒനേസിം സഹോദരൻ ജെറാൾഡിൻ സഹോദരിയെ വിവാഹം കഴിച്ചു. ഫ്രാൻസിൽ ഒൻപതു വർഷം ജീവിച്ചശേഷം കാമറൂണിൽ മടങ്ങിയെത്തിയ ആളായിരുന്നു ജെറാൾഡിൻ. ആത്മീയകാര്യങ്ങൾക്കു ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തതുകൊണ്ട് ഈ ദമ്പതികൾക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചു? ഒനേസിം പറയുന്നു: “ഞങ്ങൾക്ക് ഒരുമിച്ച് രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാൻ കഴിഞ്ഞു. ഇപ്പോൾ ഞങ്ങൾ ബഥേലിലാണ്. ഇയ്യടുത്ത് ഒരു വർഷത്തിനുള്ളിൽ ഞങ്ങളുടെ സഭയിൽ പുതുതായി 20 പേരാണ് സ്നാനപ്പെട്ടത്. ‘മീൻ പിടിക്കാൻ’ പറ്റിയ സ്ഥലത്താണ് ഞാൻ എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു.” (മർക്കോ. 1:17, 18) ജെറാൾഡിനു പറയാനുള്ളത് ഇതാണ്: “ഫ്രാൻസിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ലഭിക്കുന്നതിന്റെ പകുതി അനുഗ്രഹങ്ങൾപോലും എനിക്കു ലഭിക്കില്ലായിരുന്നു.”
ആത്മീയമക്കളെ കിട്ടുന്നതിന്റെ സന്തോഷം
ജൂഡിത്തും സാം കാസ്റ്റെലും
ഐക്യനാടുകളിലേക്കു മാറിത്താമസിച്ചെങ്കിലും ശുശ്രൂഷയിൽ കൂടുതൽ ചെയ്യണമെന്നു ജൂഡിത്തിന് ആഗ്രഹമുണ്ടായിരുന്നു. ജൂഡിത്ത് സഹോദരി പറയുന്നു: “ഓരോ പ്രാവശ്യവും വീട്ടുകാരെ കാണാൻ കാമറൂണിൽ വന്ന് തിരിച്ചുപോകുമ്പോൾ എനിക്കു വലിയ വിഷമമായിരുന്നു. കാരണം ആ സമയത്ത് അവിടെ എനിക്കു ചില ബൈബിൾപഠനങ്ങൾ തുടങ്ങാൻ കഴിയുമായിരുന്നു. അവരെ വിട്ടുപോരുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ എനിക്കു കരച്ചിൽ വരും.” പക്ഷേ കാമറൂണിലേക്കു സ്ഥിരമായി മാറുന്നതിനു ജൂഡിത്ത് ഒന്നു മടിച്ചു. ജൂഡിത്തിന് നല്ല ശമ്പളമുള്ള
ഒരു ജോലിയുണ്ടായിരുന്നു. കാമറൂണിലുള്ള അച്ഛന്റെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തിയിരുന്നത് അതിൽനിന്നാണ്. എങ്കിലും യഹോവയിൽ ആശ്രയിച്ചുകൊണ്ട് ജൂഡിത്ത് പോകാൻതന്നെ തീരുമാനിച്ചു. വിദേശത്ത് ലഭിച്ചിരുന്ന ചില സൗകര്യങ്ങളുടെ കുറവ് ഇവിടെ തനിക്കു ചെറുതായി അനുഭവപ്പെട്ടെന്നു സഹോദരി സമ്മതിക്കുന്നു. എങ്കിലും അതുമായി പൊരുത്തപ്പെട്ടുപോകാനുള്ള സഹായത്തിനായി സഹോദരി യഹോവയോടു പ്രാർഥിച്ചു. ഒരു സഞ്ചാരമേൽവിചാരകനും ഭാര്യയും കൊടുത്ത പ്രോത്സാഹനത്തിലൂടെ സഹോദരിക്ക് വേണ്ട സഹായം കിട്ടി.കഴിഞ്ഞുപോയ നാളുകളെക്കുറിച്ച് ജൂഡിത്ത് പറയുന്നു: “മൂന്നു വർഷത്തിനുള്ളിൽ നാല് ആത്മീയമക്കളെ എനിക്കു കിട്ടി. അതിന്റെ സന്തോഷം എനിക്കുണ്ട്.” പിന്നീടു ജൂഡിത്തിന് പ്രത്യേക മുൻനിരസേവികയായി നിയമനം കിട്ടി. സാം കാസ്റ്റെൽ എന്ന സഹോദരനാണു ജൂഡിത്തിന്റെ ഭർത്താവ്. അവർ ഇരുവരും ഇപ്പോൾ സർക്കിട്ട് വേലയിലാണ്. പക്ഷേ ജൂഡിത്തിന്റെ അച്ഛന്റെ കാര്യമോ? സൗജന്യമായി അച്ഛന്റെ ഓപ്പറേഷൻ നടത്താൻ തയ്യാറുള്ള വിദേശത്തെ ഒരു ആശുപത്രി കണ്ടുപിടിക്കാൻ ജൂഡിത്തിനും കുടുംബാംഗങ്ങൾക്കും കഴിഞ്ഞു. ഓപ്പറേഷൻ വിജയകരമായി നടക്കുകയും ചെയ്തു.
യഹോവയുടെ സഹായം അനുഭവിച്ചറിയുന്നു
കരോലീനും വിക്ടറും
കാനഡയിലേക്കു കുടിയേറിയ ഒരാളായിരുന്നു വിക്ടർ. ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ച് വന്ന ഒരു വീക്ഷാഗോപുരലേഖനം വായിച്ചപ്പോൾ തന്റെ പഠനത്തെക്കുറിച്ച് വിക്ടർ ചിന്തിക്കാൻ തുടങ്ങി. സർവകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന വിക്ടർ അതു നിറുത്തിയിട്ട് ഒരു ചെറിയ തൊഴിലധിഷ്ഠിത കോഴ്സിനു ചേർന്നു. വിക്ടർ പറയുന്നു: “അതുകൊണ്ട് പെട്ടെന്ന് എനിക്ക് ഒരു ജോലി കിട്ടി. വർഷങ്ങളായി ഞാൻ ആഗ്രഹിച്ചുകൊണ്ടിരുന്ന മുൻനിരസേവനം തുടങ്ങാനും എനിക്കു കഴിഞ്ഞു.” പിന്നീട് വിക്ടർ കരോലിൻ എന്ന സഹോദരിയെ വിവാഹം കഴിച്ചു. രണ്ടു പേരുംകൂടി ഒരിക്കൽ കാമറൂണിൽ വന്നു. ആ സമയത്ത് അവർ അവിടത്തെ ബ്രാഞ്ചോഫീസ് സന്ദർശിച്ചു. അവിടത്തെ ചില സഹോദരങ്ങൾ കാമറൂണിൽ വന്ന് സേവിക്കാൻ അവരെ പ്രോത്സാഹിപ്പിച്ചു. വിക്ടർ പറയുന്നു: “ലളിതമായ ഒരു ജീവിതമായിരുന്നു ഞങ്ങളുടേത്. അതുകൊണ്ട് ഇവിടെ വന്ന് സേവിക്കാൻ ഞങ്ങൾക്ക് പ്രത്യേകിച്ച് തടസ്സമൊന്നും ഇല്ലായിരുന്നു.” കരോലിന് ചില ആരോഗ്യപ്രശ്നങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും അവർ അങ്ങോട്ടേക്കു മാറാൻതന്നെ തീരുമാനിച്ചു.
ബൈബിൾ പഠിക്കാൻ താത്പര്യം കാണിച്ച അവിടത്തെ ആളുകളെ സഹായിക്കുന്നതിന് വിക്ടറും കരോലിനും ഒരുമിച്ച് സാധാരണ മുൻനിരസേവനം തുടങ്ങി. കൈയിൽ കുറച്ച് പണം ഉണ്ടായിരുന്നതുകൊണ്ട് അവർക്ക് ആദ്യമൊന്നും ജോലി ചെയ്യേണ്ടിവന്നില്ല. ആ പണം തീർന്നപ്പോൾ അവർ കുറച്ച് മാസങ്ങൾ കാനഡയിൽ പോയി ജോലി ചെയ്തു. എന്നിട്ട് വീണ്ടും കാമറൂണിലേക്കു തിരിച്ചുവന്ന് മുൻനിരസേവനം ചെയ്തു. അവർക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിച്ചു? അവർക്ക് രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കാൻ കഴിഞ്ഞു. പിന്നീട് അവരെ പ്രത്യേക മുൻനിരസേവകരായി നിയമിച്ചു. ഇപ്പോൾ അവർ നിർമാണസേവകരായി പ്രവർത്തിക്കുന്നു. വിക്ടർ പറയുന്നു: “കാനഡയിൽ ഞങ്ങൾക്കു പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലായിരുന്നു. പക്ഷേ അങ്ങനെയൊരു ജീവിതം ഉപേക്ഷിച്ചുവന്നപ്പോൾ ഞങ്ങൾ യഹോവയിൽ കൂടുതൽ ആശ്രയിക്കാൻ പഠിച്ചു. യഹോവയുടെ സഹായം അനുഭവിച്ചറിയാനും ഞങ്ങൾക്കു കഴിഞ്ഞു.”
ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ ആളുകളെ സഹായിക്കുന്നതിന്റെ സന്തോഷം
സ്റ്റെഫാനിയും അലെ്യനും
ജർമനിയിലെ ഒരു സർവകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന ഒരു സഹോദരനായിരുന്നു അലെയ്ൻ. 2002-ൽ അലെയ്ൻ യുവജനങ്ങളേ—നിങ്ങൾ ജീവിതം എങ്ങനെ വിനിയോഗിക്കും? എന്ന ലഘുലേഖ വായിച്ചു. ലക്ഷ്യങ്ങളിൽ മാറ്റങ്ങൾ വരുത്താൻ അത് അലെയ്നെ പ്രചോദിപ്പിച്ചു. 2006-ൽ അദ്ദേഹം ശുശ്രൂഷാ പരിശീലന സ്കൂളിൽ പങ്കെടുത്തു. അദ്ദേഹത്തെ നിയമിച്ചത് ജന്മദേശമായ കാമറൂണിലേക്കായിരുന്നു.
കാമറൂണിൽ വന്ന അലെയ്ന് മുഴുവൻ സമയം ചെയ്യേണ്ടതില്ലാത്ത ഒരു ജോലി കിട്ടി. പിന്നീട് അലെയ്നു കൂടുതൽ ശമ്പളമുള്ള വേറൊരു ജോലി ലഭിച്ചു. പക്ഷേ ഈ ജോലി കാരണം മുൻനിരസേവനത്തിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ കഴിയാതെ വന്നപ്പോൾ അലെയ്നു വിഷമമായി. അതുകൊണ്ട് പ്രത്യേക മുൻനിരസേവനം തുടങ്ങാൻ ക്ഷണം ലഭിച്ചപ്പോൾ അലെയ്ൻ അതെക്കുറിച്ച് രണ്ടാമതൊന്ന് ആലോചിച്ചില്ല. ശമ്പളം കൂട്ടിക്കൊടുക്കാമെന്നു തൊഴിലുടമ പറഞ്ഞെങ്കിലും അലെയ്ൻ തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. കുറെ വർഷം ഫ്രാൻസിലായിരുന്ന സ്റ്റെഫാനിയെ അലെയ്ൻ വിവാഹം കഴിച്ചു. കാമറൂണിലേക്കു മാറിയപ്പോൾ സ്റ്റെഫാനിക്ക് എന്തെല്ലാം ബുദ്ധിമുട്ടുകളാണുണ്ടായത്?
സ്റ്റെഫാനി പറയുന്നു: “എനിക്കു ചെറിയ ചില അസുഖങ്ങളും അലർജിയും ഒക്കെ ഉണ്ടായി. പക്ഷേ കൃത്യമായ ചികിത്സ കിട്ടുന്നതുകൊണ്ട് ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നു.” അവിടെത്തന്നെ പിടിച്ചുനിന്നതുകൊണ്ട് ആ ദമ്പതികൾക്ക്
പല അനുഗ്രഹങ്ങളും ലഭിച്ചു. അലെയ്ൻ പറയുന്നു: “ഞങ്ങൾ കെയ്റ്റ് എന്നു പേരുള്ള ഒറ്റപ്പെട്ട ഒരു ഗ്രാമത്തിൽ പ്രസംഗിക്കാൻ പോയി. അവിടെ ബൈബിൾ പഠിക്കാൻ താത്പര്യമുണ്ടായിരുന്ന നിരവധി ആളുകൾ ഉണ്ടായിരുന്നു. പിന്നീട് ഫോണിലൂടെ അവരുമായി ബൈബിൾപഠനം നടത്താൻ തുടങ്ങി. അവരിൽ രണ്ടു പേർ സ്നാനപ്പെട്ടു, അവിടെ ഒരു ഗ്രൂപ്പ് തുടങ്ങുകയും ചെയ്തു.” സ്റ്റെഫാനി പറയുന്നത് ഇതാണ്: “ജീവിതം യഹോവയ്ക്കു സമർപ്പിക്കാൻ ആളുകളെ സഹായിക്കുന്നതിനെക്കാൾ വലിയ സന്തോഷം വേറെയില്ല. ഇവിടെ ഞങ്ങൾക്കു പല വട്ടം ആ സന്തോഷം അനുഭവിക്കാൻ കഴിഞ്ഞിരിക്കുന്നു.” ഇന്ന് അലെയ്നും സ്റ്റെഫാനിയും സർക്കിട്ട് വേലയിലാണ്.“ചെയ്യേണ്ടതുതന്നെയാണ് ഞങ്ങൾ ചെയ്തത്”
ലിയോൺസും ഴെസ്സേലും
മെഡിസിനു പഠിച്ചുകൊണ്ടിരുന്ന സമയത്താണ് ഴെസ്സേൽ സ്നാനപ്പെടുന്നത്. ബൈബിൾ പഠിപ്പിച്ച ദമ്പതികളുടെ ലളിതമായ ജീവിതം ഴെസ്സേലിന് ഒരു നല്ല മാതൃകയായിരുന്നു. അവരെപ്പോലെ ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ ഴെസ്സേലിന് ആഗ്രഹം തോന്നി. അതുകൊണ്ട് പഠനം കഴിയാറായപ്പോൾത്തന്നെ ഴെസ്സേൽ സാധാരണ മുൻനിരസേവനം തുടങ്ങി.
തന്റെ സ്വദേശമായ കാമറൂണിൽ തിരിച്ചുപോയി ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ ഴെസ്സേലിന് ആഗ്രഹം തോന്നി. പക്ഷേ സഹോദരിയെ പിന്നോട്ട് വലിക്കുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. സഹോദരി പറയുന്നു: “കാമറൂണിലേക്കു പോയാൽ ഇറ്റലിയിൽ താമസിക്കാനുള്ള എന്റെ അവകാശം റദ്ദായിപ്പോകുമായിരുന്നു. അവിടെ താമസിക്കുന്ന എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വിട്ടുപിരിയേണ്ടിയും വരുമായിരുന്നു.” എങ്കിലും 2016 മെയ്യിൽ ഴെസ്സേൽ കാമറൂണിലേക്കു മാറിത്താമസിച്ചു. പിന്നീട് സഹോദരി ലിയോൺസ് എന്ന ഒരു സഹോദരനെ വിവാഹം കഴിച്ചു. ബ്രാഞ്ചോഫീസിന്റെ നിർദേശമനുസരിച്ച് അവർ രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുള്ള ആയോസിലേക്കു പോയി.
ആയോസിലെ ജീവിതം എങ്ങനെയായിരുന്നു? ഴെസ്സേൽ പറയുന്നു: “ചിലപ്പോഴൊക്കെ ആഴ്ചകളോളം കറന്റ് ഉണ്ടാകാറില്ല. മൊബൈൽഫോണുകൾ ചാർജ് ചെയ്യാനും കഴിഞ്ഞിരുന്നില്ല. അതുകൊണ്ട് മിക്ക സമയത്തും മൊബൈൽഫോൺകൊണ്ട് വലിയ പ്രയോജനമില്ലായിരുന്നു. ഇവിടെ വിറക് കത്തിച്ച് ഭക്ഷണം ഉണ്ടാക്കാൻ ഞാൻ പഠിച്ചു. രാത്രിയിൽ ടോർച്ച് തെളിച്ചുപിടിച്ചുകൊണ്ടാണ് ഞങ്ങൾ വെള്ളം കോരാൻ പോയിരുന്നത്. കാരണം ആ സമയത്ത് അവിടെ തിരക്ക് കുറവായിരിക്കും. ഉന്തുവണ്ടികളിലാണ് ഞങ്ങൾ വെള്ളം കൊണ്ടുവന്നിരുന്നത്.” അവർക്ക് എങ്ങനെയാണ് ആ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞത്? ഴെസ്സേൽ പറയുന്നു: “പരിശുദ്ധാത്മാവിന്റെ സഹായവും പരസ്പരമുള്ള പിന്തുണയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രോത്സാഹനവും ഇടയ്ക്കൊക്കെ അവർ തന്ന സാമ്പത്തികസഹായവും ഒക്കെ കൊണ്ടാണ് ഞങ്ങൾക്കു പിടിച്ചുനിൽക്കാൻ കഴിഞ്ഞത്.”
സ്വദേശത്തേക്കു മടങ്ങിവന്നതിനെക്കുറിച്ച് ഴെസ്സേലിന് ഇപ്പോൾ എന്താണു തോന്നുന്നത്? സന്തോഷമാണോ? സഹോദരി പറയുന്നു: “അക്കാര്യത്തിൽ ഒരു തരിപോലും എനിക്കു സംശയമില്ല. ആദ്യമൊക്കെ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, നിരുത്സാഹം തോന്നിയിരുന്നു. പക്ഷേ അതെല്ലാം മറികടന്നപ്പോൾ ഞങ്ങൾക്കു മനസ്സിലായി, ചെയ്യേണ്ടതുതന്നെയാണ് ഞങ്ങൾ ചെയ്തത് എന്ന്. ഞങ്ങൾ പൂർണമായും യഹോവയിൽ ആശ്രയിക്കുന്നു. ഞങ്ങൾക്ക് ഇപ്പോൾ യഹോവയോടു മുമ്പത്തെക്കാൾ കൂടുതൽ അടുപ്പമുണ്ട്.” ലിയോൺസും ഴെസ്സേലും രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുത്തു. അവർ ഇപ്പോൾ താത്കാലിക പ്രത്യേക മുൻനിരസേവകരാണ്.
സ്വന്തം രാജ്യത്തേക്കു മടങ്ങിവരുന്ന ഇവരെപ്പോലെയുള്ള സഹോദരങ്ങൾ, തടസ്സങ്ങളൊന്നും വകവെക്കാതെ കൂടുതൽ മീൻ കിട്ടുന്ന സ്ഥലങ്ങളിലേക്കു ധൈര്യത്തോടെ പോകുന്ന മീൻപിടുത്തക്കാരെപ്പോലെയാണ്. രാജ്യസന്ദേശം ശ്രദ്ധിക്കാൻ ആഗ്രഹിക്കുന്ന, ശരിയായ ഹൃദയനിലയുള്ളവരെ സഹായിക്കാൻ അവർ മനസ്സോടെ ത്യാഗങ്ങൾ ചെയ്യുന്നു. കഠിനാധ്വാനികളായ ഈ സഹോദരങ്ങൾ തന്റെ നാമത്തോടു കാണിക്കുന്ന സ്നേഹം യഹോവ എന്നെന്നും ഓർക്കും എന്നതിനു സംശയമില്ല. (നെഹ. 5:19; എബ്രാ. 6:10) നിങ്ങൾ വിദേശത്ത് താമസിക്കുന്ന ഒരാളാണോ? നിങ്ങളുടെ സ്വന്തം നാട്ടിൽ രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുണ്ടെങ്കിൽ നിങ്ങൾക്ക് അങ്ങോട്ടേക്കു തിരിച്ചുപോകാൻ കഴിയുമോ? നിങ്ങൾ അങ്ങനെ ചെയ്യുന്നെങ്കിൽ വലിയ അനുഗ്രഹങ്ങളാണു നിങ്ങളെ കാത്തിരിക്കുന്നത്.—സുഭാ. 10:22.