പഠനലേഖനം 47
നിങ്ങൾ തുടർന്നും മാറ്റങ്ങൾ വരുത്തുമോ?
“അതുകൊണ്ട് സഹോദരങ്ങളേ, തുടർന്നും സന്തോഷിക്കുക; വേണ്ട മാറ്റങ്ങൾ വരുത്തുക.”—2 കൊരി. 13:11.
ഗീതം 54 ‘വഴി ഇതാണ്’
പൂർവാവലോകനം *
1. മത്തായി 7:13, 14 അനുസരിച്ച് നമ്മൾ ഒരു യാത്രയിലാണെന്നു പറയുന്നത് എന്തുകൊണ്ട്?
നമ്മൾ എല്ലാവരും ഒരു യാത്രയിലാണ്. നമ്മുടെയെല്ലാം ലക്ഷ്യം യഹോവ സ്നേഹത്തോടെ നമുക്കായി കരുതിവെച്ചിരിക്കുന്ന പുതിയ ലോകത്തിൽ എത്തുക എന്നതാണ്. നിത്യജീവനിലേക്കുള്ള പാതയിലൂടെതന്നെ പോകാൻ നമ്മൾ എന്നും ശ്രമിക്കുന്നു. പക്ഷേ ആ വഴി ഞെരുക്കമുള്ളതാണെന്നും അതിലേയുള്ള യാത്ര എപ്പോഴും അത്ര എളുപ്പമായിരിക്കില്ലെന്നും യേശു പറഞ്ഞു. (മത്തായി 7:13, 14 വായിക്കുക.) നമ്മൾ എല്ലാവരും അപൂർണരായതുകൊണ്ട് ഈ പാതയിൽനിന്ന് മാറിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്.—ഗലാ. 6:1.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും? (“ വേണ്ട മാറ്റങ്ങൾ വരുത്താൻ താഴ്മ സഹായിക്കും” എന്ന ചതുരവും കാണുക.)
2 ജീവനിലേക്കുള്ള ആ ഞെരുക്കമുള്ള പാതയിൽത്തന്നെ തുടരണമെങ്കിൽ നമ്മുടെ ചിന്തയിലും മനോഭാവത്തിലും പ്രവൃത്തികളിലും വേണ്ട മാറ്റങ്ങൾ വരുത്തിയേ തീരൂ. പൗലോസ് അപ്പോസ്തലൻ കൊരിന്തിലെ ക്രിസ്ത്യാനികളെ തുടർന്നും ‘വേണ്ട മാറ്റങ്ങൾ വരുത്താൻ’ പ്രോത്സാഹിപ്പിച്ചു. (2 കൊരി. 13:11) ആ നിർദേശം നമ്മളും അനുസരിക്കണം. ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താനും നിത്യജീവന്റെ പാതയിൽത്തന്നെ തുടരാനും ബൈബിളിനും പക്വതയുള്ള സുഹൃത്തുക്കൾക്കും നമ്മളെ എങ്ങനെ സഹായിക്കാൻ കഴിയുമെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. യഹോവയുടെ സംഘടനയിലൂടെ ലഭിക്കുന്ന നിർദേശങ്ങൾ അനുസരിക്കാൻ നമുക്ക് ബുദ്ധിമുട്ട് തോന്നുന്നത് എപ്പോഴാണെന്നും നമ്മൾ ചിന്തിക്കും. യഹോവയെ സേവിക്കുന്നതിലെ സന്തോഷം നഷ്ടപ്പെടാതെതന്നെ ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ താഴ്മ എങ്ങനെയാണ് നമ്മളെ സഹായിക്കുന്നതെന്നും നമ്മൾ കാണും.
നിങ്ങളെ തിരുത്താൻ ദൈവവചനത്തെ അനുവദിക്കുക
3. ദൈവവചനം നിങ്ങളെ എങ്ങനെയാണ് സഹായിക്കുന്നത്?
3 നമ്മുടെ ചിന്തകളെയും വികാരങ്ങളെയും സ്വയം പരിശോധിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. നമ്മുടെ ഹൃദയം വഞ്ചകമായതുകൊണ്ട് അത് ഏതു വഴിയിലൂടെയാണ് നമ്മളെ കൊണ്ടുപോകുന്നതെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്. അതിനെ നമുക്ക് ആശ്രയിക്കാൻ കഴിയില്ല. (യിരെ. 17:9) “തെറ്റായ വാദങ്ങളാൽ” നമ്മൾ നമ്മളെത്തന്നെ വഞ്ചിച്ചേക്കാം. (യാക്കോ. 1:22) അതുകൊണ്ട് സ്വയം പരിശോധിക്കാൻ നമ്മൾ ദൈവവചനം ഉപയോഗിക്കണം. നമ്മൾ അകമേ എങ്ങനെയുള്ള ആളാണെന്ന്, അതായത് നമ്മുടെ ഉള്ളിന്റെ ഉള്ളിലെ ‘ചിന്തകളും ഉദ്ദേശ്യങ്ങളും’ എങ്ങനെയുള്ളതാണെന്ന്, അത് നമുക്ക് വെളിപ്പെടുത്തിത്തരും. (എബ്രാ. 4:12, 13) ഒരർഥത്തിൽ പറഞ്ഞാൽ, ദൈവവചനം എക്സ്റേ എടുക്കുന്ന ഒരു ഉപകരണംപോലെയാണ്. കാരണം ഉള്ളിലുള്ളത് എന്താണെന്ന് അതു കാണിച്ചുതരും. എന്നാൽ ദൈവവചനത്തിലൂടെയോ നേതൃത്വമെടുക്കുന്നവരിലൂടെയോ കിട്ടുന്ന ആ നിർദേശങ്ങൾ അനുസരിക്കണമെങ്കിൽ നമുക്ക് താഴ്മ വേണം.
4. ശൗൽ രാജാവ് ഒരു അഹങ്കാരിയായെന്ന് എന്തു സൂചിപ്പിക്കുന്നു?
4 താഴ്മയില്ലെങ്കിൽ നമുക്ക് എന്തു സംഭവിച്ചേക്കാം എന്ന് ശൗൽ രാജാവിന്റെ ഉദാഹരണം കാണിച്ചുതരുന്നു. അഹങ്കാരം തലയ്ക്കു പിടിച്ചതുകൊണ്ട് തന്റെ ചിന്തകൾക്കും പ്രവൃത്തികൾക്കും മാറ്റം വരുത്തേണ്ടതുണ്ടെന്ന് ശൗലിന് സ്വയം തോന്നിയില്ല, മറ്റുള്ളവർ പറഞ്ഞപ്പോൾ സമ്മതിച്ചുമില്ല. (സങ്കീ. 36:1, 2; ഹബ. 2:4) അമാലേക്യരെ തോൽപ്പിച്ച സമയത്ത് ശൗൽ ചെയ്ത കാര്യങ്ങളിൽനിന്ന് അത് മനസ്സിലാക്കാം. അമാലേക്യരെ ആക്രമിച്ചശേഷം എന്തു ചെയ്യണം എന്ന് യഹോവ ശൗലിന് കൃത്യമായ നിർദേശം കൊടുത്തിരുന്നു. എന്നാൽ ശൗൽ അത് അനുസരിച്ചില്ല. പിന്നീട് ശമുവേൽ പ്രവാചകൻ ആ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ ശൗൽ അത് അംഗീകരിക്കാൻ കൂട്ടാക്കിയതുമില്ല. പകരം തന്റെ തെറ്റിന്റെ ഗൗരവം കുറച്ചുകണ്ടുകൊണ്ട് ശൗൽ സ്വയം ന്യായീകരിക്കുകയും താൻ ചെയ്ത കാര്യങ്ങൾക്ക് മറ്റുള്ളവരെ പഴിചാരുകയും ചെയ്തു. (1 ശമു. 15:13-24) ഇതിനു മുമ്പും ശൗൽ ഇതേപോലെ പെരുമാറിയിട്ടുണ്ട്. (1 ശമു. 13:10-14) ഇതിനെല്ലാം കാരണം ശൗൽ തന്റെ ഹൃദയത്തിൽ അഹങ്കാരം വളരാൻ അനുവദിച്ചു എന്നതാണ്. തന്റെ ചിന്തകളിൽ മാറ്റം വരുത്താൻ ശൗൽ തയ്യാറാകാഞ്ഞതുകൊണ്ട് യഹോവ ശൗലിനെ ശാസിച്ചു; രാജസ്ഥാനത്തുനിന്ന് തള്ളിക്കളയുകപോലും ചെയ്തു.
5. ശൗലിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
5 ശൗലിന്റെ ഈ അനുഭവത്തിൽനിന്ന് നമുക്ക് പലതും പഠിക്കാൻ കഴിയും. അതിനുവേണ്ടി സ്വയം ചോദിക്കുക: ‘ഞാൻ വരുത്തേണ്ട ഏതെങ്കിലുമൊരു മാറ്റത്തെക്കുറിച്ച് ബൈബിളിൽനിന്ന് മനസ്സിലാക്കുമ്പോൾ, ഞാൻ ഒഴികഴിവുകൾ കണ്ടെത്താറുണ്ടോ? അനുസരണക്കേട് കാണിച്ചിട്ട് അതൊന്നും വലിയ തെറ്റല്ല എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ ആ തെറ്റിന്റെ ഗൗരവം കുറച്ച് കാണാറുണ്ടോ? എന്റെ തെറ്റിന് ഞാൻ മറ്റുള്ളവരെ പഴിചാരാറുണ്ടോ?’ ഇതിൽ ഏതെങ്കിലും ഒരു ചോദ്യത്തിനുള്ള നമ്മുടെ ഉത്തരം ‘ഉണ്ട്’ എന്നാണെങ്കിൽ അത് കാണിക്കുന്നത് നമ്മുടെ ചിന്തകൾക്കും മനോഭാവത്തിനും മാറ്റം വരുത്തിയേ തീരൂ എന്നാണ്. അല്ലെങ്കിൽ നമ്മൾ അഹങ്കാരികളായിത്തീരാനും തന്റെ സുഹൃദ്ബന്ധത്തിൽനിന്ന് യഹോവ നമ്മളെ തള്ളിക്കളയാനും ഇടയാകും.—യാക്കോ. 4:6.
6. ശൗൽ രാജാവിൽനിന്ന് ദാവീദ് രാജാവ് എങ്ങനെയാണ് വ്യത്യസ്തനായിരുന്നത്?
6 ശൗൽ രാജാവും അദ്ദേഹത്തിന്റെ പിൻഗാമിയായിരുന്ന ദാവീദ് രാജാവും തമ്മിലുള്ള വ്യത്യാസം നോക്കുക. ദാവീദ് രാജാവ് ‘യഹോവയുടെ നിയമത്തെ’ സ്നേഹിച്ചിരുന്നു. (സങ്കീ. 1:1-3) യഹോവ താഴ്മയുള്ളവരെ രക്ഷിക്കുമെന്നും അഹങ്കാരികളെ എതിർക്കുന്നെന്നും ദാവീദിന് അറിയാമായിരുന്നു. (2 ശമു. 22:28) അതുകൊണ്ട് ദാവീദ് ദൈവനിയമത്തിന് ചേർച്ചയിൽ തന്റെ ചിന്തകൾക്ക് വേണ്ട മാറ്റങ്ങൾ വരുത്തി. അദ്ദേഹം എഴുതി: “എനിക്ക് ഉപദേശം നൽകിയ യഹോവയെ ഞാൻ വാഴ്ത്തും. രാത്രിയാമങ്ങളിൽപ്പോലും ഉള്ളിന്റെ ഉള്ളിലെ ചിന്തകൾ എന്നെ തിരുത്തുന്നു.”—സങ്കീ. 16:7.
7. താഴ്മയുണ്ടെങ്കിൽ നമ്മൾ എന്തു ചെയ്യും?
7 നമുക്കറിയാം, തെറ്റായ ചിന്തകൾ തെറ്റായ പ്രവൃത്തികളിലേക്ക് നയിക്കുമെന്ന്. എന്നാൽ നമ്മൾ താഴ്മയുള്ളവരാണെങ്കിൽ അതിനു മുമ്പുതന്നെ നമ്മുടെ തെറ്റായ ചിന്തകളെ തിരുത്താൻ ദൈവവചനത്തെ അനുവദിക്കും. “ഇതാണു വഴി, ഇതിലേ നടക്കുക” എന്നു നമുക്കു പറഞ്ഞുതരുന്ന ഒരു ശബ്ദംപോലെയാണ് ദൈവവചനം. നമ്മൾ ഇടത്തോട്ടോ വലത്തോട്ടോ വഴിതെറ്റിപ്പോകാൻ തുടങ്ങുമ്പോൾ അത് നമുക്ക് മുന്നറിയിപ്പ് തരുന്നു. (യശ. 30:21) നമ്മൾ യഹോവയെ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ധാരാളം പ്രയോജനങ്ങളുണ്ട്. (യശ. 48:17) ഉദാഹരണത്തിന്, നമ്മൾ യഹോവയെ ശ്രദ്ധിക്കുകയാണെങ്കിൽ മറ്റൊരാൾ തിരുത്തൽ നൽകുമ്പോൾ നമുക്കുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ കഴിയും. സ്നേഹമുള്ള ഒരു അപ്പൻ മക്കളോട് ഇടപെടുന്നതുപോലെയാണ് യഹോവ നമ്മളോടും ഇടപെടുന്നത് എന്ന് അറിയുമ്പോൾ നമ്മൾ യഹോവയോട് കൂടുതൽ അടുക്കും.—എബ്രാ. 12:7.
8. യാക്കോബ് 1:22-25-ൽ പറഞ്ഞിരിക്കുന്നതുപോലെ ദൈവവചനത്തെ ഒരു കണ്ണാടിപോലെ ഉപയോഗിക്കാൻ നമുക്ക് എങ്ങനെ കഴിയും?
8 ദൈവത്തിന്റെ വചനം ഒരു കണ്ണാടിപോലെയാണ്. (യാക്കോബ് 1:22-25 വായിക്കുക.) എന്നും രാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്നതിനു മുമ്പ് നമ്മൾ എല്ലാവരുംതന്നെ കണ്ണാടിയിൽ ഒന്നു നോക്കാറുണ്ട്. മറ്റുള്ളവർ കാണുന്നതിനു മുമ്പ് നമ്മുടെ വസ്ത്രധാരണത്തിലോ മുടി ചീകുന്നതിലോ ഒക്കെ മാറ്റങ്ങൾ വരുത്തണോ എന്ന് അറിയാനാണ് അത്. അതുപോലെ ദിവസവും ബൈബിൾ വായിക്കുമ്പോൾ നമ്മുടെ ചിന്തയിലും മനോഭാവത്തിലും മാറ്റങ്ങൾ വരുത്തേണ്ട പല കാര്യങ്ങളും നമുക്ക് തിരിച്ചറിയാനാകും. ദിവസവും രാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്നതിനു മുമ്പുതന്നെ ദിനവാക്യം നോക്കുന്നത് ഗുണം ചെയ്യും എന്ന് പലരും മനസ്സിലാക്കിയിട്ടുണ്ട്. വായിച്ച കാര്യങ്ങൾക്കനുസരിച്ച് ചിന്തയിൽ മാറ്റങ്ങൾ വരുത്താൻ അവർ ശ്രമിക്കുന്നു. തുടർന്ന് ആ ദിവസം മുഴുവൻ ദൈവവചനത്തിൽനിന്ന് ലഭിച്ച ആ നിർദേശങ്ങൾക്ക് ചേർച്ചയിൽ പ്രവർത്തിക്കാനുള്ള അവസരങ്ങൾ അവർ കണ്ടെത്തുകയും ചെയ്യുന്നു. കൂടാതെ എല്ലാ ദിവസവും ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുന്ന ഒരു ശീലവും നമുക്കുണ്ടായിരിക്കണം. ഇതൊരു നിസ്സാരകാര്യമായി നമുക്കു തോന്നിയേക്കാം. പക്ഷേ നിത്യജീവനിലേക്ക് പോകുന്ന ഞെരുക്കമുള്ള വഴിയിൽത്തന്നെ മുന്നോട്ടുപോകുന്നതിന് നമ്മളെ സഹായിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് അത്.
പക്വതയുള്ള സുഹൃത്തുക്കൾ പറയുന്നത് ശ്രദ്ധിക്കുക
9. ഒരു സുഹൃത്തിന് എപ്പോൾ നിങ്ങളെ തിരുത്തേണ്ടിവന്നേക്കാം?
9 എന്നെങ്കിലും നിങ്ങൾ യഹോവയുടെ വഴിയിൽനിന്ന് മാറി മറ്റൊരു വഴിയിലൂടെ സഞ്ചരിക്കാൻ തുടങ്ങിയായിരുന്നോ? (സങ്കീ. 73:2, 3) പക്വതയുള്ള ഒരു സുഹൃത്ത് ധൈര്യത്തോടെ നിങ്ങളുടെ ആ തെറ്റ് ചൂണ്ടിക്കാണിച്ചപ്പോൾ നിങ്ങൾ അതിനു ശ്രദ്ധ കൊടുത്തോ? അതിനനുസരിച്ച് വേണ്ട മാറ്റങ്ങൾ വരുത്തിയോ? എങ്കിൽ നിങ്ങൾ ശരിയായ കാര്യംതന്നെയാണ് ചെയ്തത്. അങ്ങനെയൊരു തിരുത്തൽ തന്നതിന് ആ സുഹൃത്തിനോട് നിങ്ങൾക്ക് തീർച്ചയായും നന്ദി തോന്നില്ലേ?—സുഭാ. 1:5.
10. ഒരു സുഹൃത്ത് നിങ്ങളുടെ തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ നിങ്ങൾ എങ്ങനെ പ്രതികരിക്കണം?
10 ദൈവവചനം നമ്മളെ ഇങ്ങനെ ഓർമിപ്പിക്കുന്നു: “കൂട്ടുകാരൻ വരുത്തുന്ന മുറിവുകൾ വിശ്വസ്തതയുടെ ലക്ഷണം.” (സുഭാ. 27:6) അങ്ങനെ പറയുന്നത് എന്തുകൊണ്ടാണ്? അത് മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. നിങ്ങൾ ഇപ്പോൾ നല്ല തിരക്കുള്ള ഒരു റോഡ് കുറുകെ കടക്കാൻ പോകുകയാണ്. അപ്പോൾ ഒരു ഫോൺകോൾ വന്നിട്ട് നിങ്ങളുടെ ശ്രദ്ധ അതിലായിപ്പോകുന്നു. അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ നിങ്ങൾ റോഡിലേക്ക് കാലെടുത്തുവെച്ചു. അതുവഴി ഒരു കാർ പാഞ്ഞുവരുന്നത് നിങ്ങൾ കണ്ടതേ ഇല്ല. പെട്ടെന്ന് ഒരു സുഹൃത്ത് നിങ്ങളുടെ കൈയിൽ പിടിച്ചുവലിച്ച് നിങ്ങളെ റോഡിന്റെ സൈഡിലേക്ക് മാറ്റിനിറുത്തി. കൂട്ടുകാരൻ കൈയിൽ മുറുക്കിപ്പിടിച്ചതുകൊണ്ട് നിങ്ങൾക്ക് നല്ല വേദനയെടുത്തു. ആ ഭാഗം ചതയുകയും ചെയ്തു. പക്ഷേ അദ്ദേഹം അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ നിങ്ങൾ കാറിന്റെ അടിയിൽ പെട്ടേനെ. ചിലപ്പോൾ ആ ചതവിന്റെ വേദന ദിവസങ്ങളോളം നീണ്ടുനിന്നേക്കാം. എന്നുവെച്ച് നിങ്ങൾക്ക് ആ കൂട്ടുകാരനോട് ദേഷ്യം തോന്നുമോ? ഒരിക്കലുമില്ല. മറിച്ച് അദ്ദേഹത്തോട് നന്ദിയേ തോന്നൂ. അതുപോലെ നിങ്ങളുടെ സംസാരമോ പ്രവൃത്തിയോ ദൈവത്തിന്റെ നിലവാരങ്ങളുമായി ചേർച്ചയിലല്ലാതെ വരുമ്പോൾ നിങ്ങളുടെ ഒരു സുഹൃത്ത് മുന്നറിയിപ്പു തന്നേക്കാം. അപ്പോൾ ആദ്യം ഒരു വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ ആ ഒരു ഉപദേശം തന്നതിന് ഒരിക്കലും നീരസം തോന്നേണ്ടതില്ല. അങ്ങനെ തോന്നിയാൽ അത് വിഡ്ഢിത്തമായിരിക്കും. (സഭാ. 7:9) പകരം ധൈര്യത്തോടെ ആ കാര്യം തുറന്നുപറഞ്ഞതിന് നമ്മൾ ആ സുഹൃത്തിനോട് നന്ദി കാണിക്കുകയാണ് വേണ്ടത്.
11. സുഹൃത്തുക്കൾ തരുന്ന തിരുത്തലുകൾ സ്വീകരിക്കാൻ ചിലർ മടി കാണിക്കുന്നത് എന്തുകൊണ്ട്?
11 സുഹൃത്തുക്കൾ തരുന്ന തിരുത്തലുകൾ സ്വീകരിക്കാൻ ചിലർ മടി കാണിക്കുന്നത് എന്തുകൊണ്ട്? അവരുടെ ഉള്ളിലെ അഹങ്കാരമാണ് അതിനു കാരണം. അഹങ്കാരമുള്ള ആളുകൾ “കാതുകൾക്കു രസിക്കുന്ന കാര്യങ്ങൾ” കേൾക്കാനാണ് ഇഷ്ടപ്പെടുന്നത്. അവർ ‘സത്യത്തിനു നേരെ ചെവി അടയ്ക്കും.’ (2 തിമൊ. 4:3, 4) തനിക്ക് മറ്റുള്ളവരുടെ ഉപദേശം ആവശ്യമില്ലെന്നും മറ്റുള്ളവരെക്കാളെല്ലാം അറിവ് തനിക്കുണ്ടെന്നും ആണ് അവരുടെ വിചാരം. എന്നാൽ പൗലോസ് പറഞ്ഞത് ഇതാണ്: “ഒന്നുമല്ലാതിരുന്നിട്ടും വലിയ ആളാണെന്നു ചിന്തിക്കുന്നവൻ തന്നെത്തന്നെ വഞ്ചിക്കുകയാണ്.” (ഗലാ. 6:3) ശലോമോൻ രാജാവും ഇക്കാര്യം വ്യക്തമാക്കി. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “പ്രായമായവനെങ്കിലും മേലാൽ മുന്നറിയിപ്പിനു ചെവി കൊടുക്കാത്ത മണ്ടനായ രാജാവിനെക്കാൾ ഭേദം ദരിദ്രനെങ്കിലും ബുദ്ധിമാനായ ബാലനാണ്.”—സഭാ. 4:13.
12. ഗലാത്യർ 2:11-14-ൽ രേഖപ്പെടുത്തിയിരിക്കുന്ന പത്രോസിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
12 ഇക്കാര്യത്തിൽ പത്രോസ് അപ്പോസ്തലൻ നല്ല മാതൃക വെച്ചു. ഒരിക്കൽ അപ്പോസ്തലനായ പൗലോസ് മറ്റുള്ളവരുടെ മുന്നിൽവെച്ച് പത്രോസിനെ തിരുത്തി. (ഗലാത്യർ 2:11-14 വായിക്കുക.) പൗലോസ് തിരുത്തൽ തന്ന വിധം ശരിയായില്ലെന്നോ മറ്റുള്ളവരുടെ മുന്നിൽവെച്ച് അത് പറയേണ്ട ആവശ്യം ഇല്ലായിരുന്നെന്നോ ഒക്കെ പറഞ്ഞ് പത്രോസിനു പൗലോസിനോട് നീരസം തോന്നാമായിരുന്നു. പക്ഷേ പത്രോസ് അങ്ങനെയൊന്നും ചിന്തിച്ചില്ല, പൗലോസിനോട് ദേഷ്യം വെച്ചുകൊണ്ടിരുന്നുമില്ല. പത്രോസ് ജ്ഞാനമുള്ളവൻ ആയിരുന്നു. പൗലോസ് നൽകിയ ഉപദേശത്തിന് അദ്ദേഹം ചെവികൊടുത്തു. പിന്നീട് പൗലോസിനെ ‘പ്രിയപ്പെട്ട സഹോദരൻ’ എന്നു വിളിക്കുകപോലും ചെയ്തു.—2 പത്രോ. 3:15.
13. തിരുത്തൽ നൽകുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തെല്ലാമാണ്?
13 നമ്മുടെ ഒരു സുഹൃത്തിന് തിരുത്തൽ ആവശ്യമാണെന്ന് തോന്നിയാൽ അദ്ദേഹത്തെ സമീപിക്കുന്നതിനു മുമ്പ് നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതിനീതിമാനായ ഒരു വ്യക്തി ദൈവത്തിന്റെ സഭാ. 7:16) ഇങ്ങനെ സ്വയം പരിശോധിച്ചിട്ടും ആ സുഹൃത്തിന് തിരുത്തൽ ആവശ്യമാണെന്ന് തോന്നുന്നെങ്കിൽ എന്തു ചെയ്യണം? പ്രശ്നം എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമാക്കിക്കൊടുക്കുക. അത് തെറ്റായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ ചില ചോദ്യങ്ങൾ ചോദിക്കുക. നിങ്ങളുടെ സുഹൃത്ത് നിങ്ങളോടല്ല, യഹോവയോടാണ് കണക്കു ബോധിപ്പിക്കേണ്ടതെന്ന് ഓർത്തുകൊണ്ട് തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തോടു സംസാരിക്കുക. അദ്ദേഹത്തെ വിധിക്കാനുള്ള അധികാരം നമുക്കില്ല. എന്നാൽ തന്റെ പ്രവൃത്തികൾ കാണുമ്പോൾ യഹോവയ്ക്ക് എന്തായിരിക്കും തോന്നുന്നതെന്ന് മനസ്സിലാക്കാൻ അദ്ദേഹത്തെ സഹായിക്കാൻ നമുക്ക് കഴിയും. (റോമ. 14:10) തിരുത്തൽ നൽകുമ്പോൾ എപ്പോഴും ദൈവവചനത്തിൽ ആശ്രയിക്കുകയും യേശുവിനെപ്പോലെ അനുകമ്പയോടെ ഇടപെടുകയും വേണം. (സുഭാ. 3:5; മത്താ. 12:20) കാരണം നമ്മൾ മറ്റുള്ളവരോട് എങ്ങനെ ഇടപെടുന്നോ അതേ രീതിയിലായിരിക്കും യഹോവ നമ്മളോടും ഇടപെടുന്നത്.—യാക്കോ. 2:13.
നിലവാരങ്ങൾ മാറ്റിവെച്ച് സ്വന്തം നിലവാരങ്ങൾക്ക് അനുസരിച്ച് മറ്റുള്ളവരെ വിധിച്ചേക്കാം. അദ്ദേഹം ഒരുപക്ഷേ കരുണയില്ലാതെ ഇടപെട്ടേക്കാം. അതുകൊണ്ട് നമുക്ക് ഇങ്ങനെ സ്വയം ചോദിക്കാം: ‘ഞാൻ “അതിനീതിമാൻ” ആയതുകൊണ്ടാണോ മറ്റേ വ്യക്തി ചെയ്യുന്നത് തെറ്റാണെന്ന് എനിക്ക് തോന്നുന്നത്?’ (ദൈവത്തിന്റെ സംഘടന നൽകുന്ന നിർദേശങ്ങൾ അനുസരിക്കുക
14. ദൈവത്തിന്റെ സംഘടനയിൽനിന്ന് നമുക്ക് എന്തെല്ലാം ലഭിക്കുന്നു?
14 തന്റെ സംഘടനയുടെ ഭൂമിയിലുള്ള ഭാഗത്തെ ഉപയോഗിച്ചുകൊണ്ട് യഹോവ നമ്മളെ ജീവനിലേക്കുള്ള പാതയിലൂടെ വഴിനയിക്കുന്നു. ആ സംഘടന ദൈവവചനത്തിലെ നിർദേശങ്ങൾ അനുസരിക്കാൻ സഹായിക്കുന്ന വീഡിയോകളും പ്രസിദ്ധീകരണങ്ങളും തരുകയും മീറ്റിങ്ങുകൾ ക്രമീകരിക്കുകയും ചെയ്യുന്നു. നമ്മളെ പഠിപ്പിക്കുന്നതെല്ലാം തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിലായതുകൊണ്ട് അത് നമുക്ക് പൂർണമായും വിശ്വസിക്കാൻ കഴിയും. പരിശുദ്ധാത്മാവിൽ ആശ്രയിച്ചുകൊണ്ടാണ് ഭരണസംഘം പ്രസംഗപ്രവർത്തനം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്ന കാര്യത്തിൽ തീരുമാനങ്ങളെടുക്കുന്നത്. എങ്കിലും തങ്ങൾ എടുത്ത തീരുമാനങ്ങളിൽ എന്തെങ്കിലും മാറ്റം ആവശ്യമാണോ എന്ന് ഭരണസംഘം കൂടെക്കൂടെ വിലയിരുത്തുന്നു. എന്തുകൊണ്ട്? കാരണം “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുകയാണ്.” സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് സംഘടനയും വേണ്ട മാറ്റങ്ങൾ വരുത്തണം.—1 കൊരി. 7:31.
15. ചില സഹോദരങ്ങൾക്ക് എന്തു ബുദ്ധിമുട്ടാണ് നേരിടേണ്ടിവന്നത്?
15 ദൈവത്തിന്റെ സംഘടന ഒരു പഠിപ്പിക്കലിനെക്കുറിച്ച് പുതിയൊരു വിശദീകരണം തരുമ്പോഴോ ധാർമികതയെക്കുറിച്ച് ഒരു നിർദേശം തരുമ്പോഴോ അത് അനുസരിക്കാൻ നമുക്ക് അത്ര മടി തോന്നില്ല. എന്നാൽ നമ്മുടെ ജീവിതത്തിന്റെ മറ്റു ചില വശങ്ങളെ ബാധിക്കുന്ന തീരുമാനങ്ങൾ സംഘടന എടുക്കുമ്പോൾ നമ്മൾ എങ്ങനെ പ്രതികരിക്കും? ഉദാഹരണത്തിന്, ഈ അടുത്ത കാലത്തായി കെട്ടിടങ്ങൾ നിർമിക്കുന്നതിനും അത് പരിപാലിക്കുന്നതിനും ഉള്ള ചെലവ് വളരെയധികം വർധിച്ചിരിക്കുന്നു. അതുകൊണ്ട് കഴിയുമെങ്കിൽ ഒന്നിലധികം സഭകൾ ഒരേ രാജ്യഹാളിൽ കൂടിവരാൻ ഭരണസംഘം നിർദേശിച്ചു. അതിന്റെ ഭാഗമായി പല സഭകൾ ലയിപ്പിച്ചു. ചില രാജ്യഹാളുകൾ വിൽക്കാനും കഴിഞ്ഞു. രാജ്യഹാളുകൾ
ഏറ്റവും കൂടുതൽ ആവശ്യമുള്ള സ്ഥലങ്ങളിൽ അവ പണിയാൻ ആ പണം ഉപയോഗിക്കുന്നു. രാജ്യഹാളുകൾ വിൽക്കുകയും സഭകൾ ലയിപ്പിക്കുകയും ചെയ്ത ഒരു പ്രദേശത്താണ് നിങ്ങളെങ്കിൽ പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാൻ നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കും. കാരണം ഇപ്പോൾ ചില പ്രചാരകർക്ക് മീറ്റിങ്ങുകൾക്ക് പോകാൻ കൂടുതൽ ദൂരം യാത്ര ചെയ്യേണ്ടിവരുന്നു. ഒരു രാജ്യഹാൾ പണിയാനോ അത് പരിപാലിക്കാനോ ഒരുപാട് കഠിനാധ്വാനം ചെയ്ത ചിലർക്ക് അത് ഇപ്പോൾ എന്തിനാണ് വിൽക്കുന്നതെന്ന് മനസ്സിലായെന്നുവരില്ല. അവർ ചെലവഴിച്ച സമയവും അധ്വാനവും എല്ലാം പാഴായിപ്പോയെന്ന് അവർക്ക് തോന്നിയേക്കാം. എങ്കിലും അവർ ഈ പുതിയ ക്രമീകരണത്തോട് സഹകരിക്കുന്നു. അതിന് അവരെ അഭിനന്ദിച്ചേ തീരൂ.16. കൊലോസ്യർ 3:23, 24-ലെ നിർദേശം ബാധകമാക്കുന്നത് സന്തോഷം നിലനിറുത്താൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
16 യഹോവയ്ക്കുവേണ്ടിയാണ് നമ്മൾ പ്രവർത്തിക്കുന്നതെന്നും യഹോവയാണ് ഈ സംഘടനയെ നയിക്കുന്നതെന്നും ഓർക്കുമ്പോൾ നമുക്ക് സന്തോഷം നിലനിറുത്താൻ കഴിയും. (കൊലോസ്യർ 3:23, 24 വായിക്കുക.) ആലയം പണിയാനുള്ള സംഭാവനകൾ കൊടുത്തുകൊണ്ട് ദാവീദ് രാജാവ് ഒരു നല്ല മാതൃക വെച്ചു. അദ്ദേഹം പറഞ്ഞു: “ഇങ്ങനെ കാഴ്ചകൾ കൊണ്ടുവരാൻ എനിക്കും എന്റെ ജനത്തിനും എന്തു യോഗ്യതയാണുള്ളത്? സകലവും അങ്ങയിൽനിന്നുള്ളതാണല്ലോ; അങ്ങയുടെ കൈകളിൽനിന്ന് ലഭിച്ചതു ഞങ്ങൾ അങ്ങയ്ക്കു തിരികെ തരുന്നെന്നേ ഉള്ളൂ.” (1 ദിന. 29:14) സംഭാവനകൾ നൽകുമ്പോൾ നമ്മളും യഹോവയിൽനിന്ന് കിട്ടിയത് യഹോവയ്ക്ക് തിരികെ കൊടുക്കുകയാണ്. എങ്കിലും യഹോവയുടെ വേലയ്ക്കായി നമ്മൾ നമ്മുടെ സമയവും ഊർജവും പണവും എല്ലാം ഉപയോഗിക്കുന്നത് കാണുമ്പോൾ യഹോവ വളരെയധികം സന്തോഷിക്കുന്നു.—2 കൊരി. 9:7.
ഞെരുക്കമുള്ള പാതയിൽത്തന്നെ തുടരുക
17. മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിയുമ്പോൾ നമുക്ക് നിരാശ തോന്നേണ്ടതില്ലാത്തത് എന്തുകൊണ്ട്?
17 ജീവനിലേക്കുള്ള ഞെരുക്കമുള്ള പാതയിൽത്തന്നെ തുടരണമെങ്കിൽ നമ്മൾ യേശുവിന്റെ കാലടികൾ അടുത്ത് പിൻപറ്റണം. (1 പത്രോ. 2:21) എന്നാൽ അതിന് നിങ്ങൾ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞാൽ നിരാശപ്പെടരുത്. കാരണം ആ തിരിച്ചറിവ് നിങ്ങൾ യഹോവയുടെ നിർദേശങ്ങൾ പിൻപറ്റാൻ ആഗ്രഹിക്കുന്നു എന്നതിന്റെ തെളിവാണ്. ഒരു കാര്യം ഓർക്കുക, നമ്മൾ അപൂർണരാണെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ട് നമ്മൾ യേശുവിനെ പൂർണമായി അനുകരിക്കാൻ യഹോവ ഒരിക്കലും പ്രതീക്ഷിക്കില്ല.
18. നമ്മുടെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമ്മൾ എന്തു ചെയ്യണം?
18 നമുക്ക് ലഭിക്കാനിരിക്കുന്ന സമ്മാനത്തിൽ ശ്രദ്ധ പതിപ്പിച്ചുകൊണ്ട് നമ്മുടെ ചിന്തയിലും മനോഭാവത്തിലും പ്രവൃത്തികളിലും മാറ്റങ്ങൾ വരുത്താൻ മനസ്സുള്ളവരായിരിക്കാം. (സുഭാ. 4:25; ലൂക്കോ. 9:62) നമുക്ക് എന്നും താഴ്മയുള്ളവരായിരിക്കാം; ‘തുടർന്നും സന്തോഷിക്കാം; വേണ്ട മാറ്റങ്ങൾ വരുത്താം.’ (2 കൊരി. 13:11) അങ്ങനെ ചെയ്യുന്നെങ്കിൽ “സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവം (നമ്മുടെ) കൂടെയുണ്ടായിരിക്കും.” നമുക്ക് സന്തോഷത്തോടെ യാത്ര തുടരാനും ഒടുവിൽ നിത്യജീവൻ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരാനും കഴിയും.
ഗീതം 34 നിഷ്കളങ്കരായി നടക്കാം
^ ഖ. 5 ചിന്തയിലും മനോഭാവത്തിലും പ്രവർത്തനങ്ങളിലും മാറ്റങ്ങൾ വരുത്തുന്നത് നമ്മളിൽ ചിലർക്ക് അത്ര എളുപ്പമല്ല. എന്തുകൊണ്ടാണ് നമ്മൾ മാറ്റങ്ങൾ വരുത്തേണ്ടതെന്നും അങ്ങനെ ചെയ്യുമ്പോൾ എങ്ങനെ സന്തോഷം നഷ്ടപ്പെടാതെ സൂക്ഷിക്കാമെന്നും ഈ ലേഖനത്തിൽ നമ്മൾ പഠിക്കും.
^ ഖ. 76 ചിത്രക്കുറിപ്പ്: ചെറുപ്പക്കാരനായ ഒരു സഹോദരൻ താൻ ഒരു തെറ്റായ തീരുമാനമെടുത്തതുകൊണ്ട് സംഭവിച്ച കാര്യങ്ങൾ മുതിർന്ന ഒരു സഹോദരനോട് (വലത്) പറയുന്നു; ആ സഹോദരൻ അത് ശ്രദ്ധിച്ച് കേൾക്കുന്നു. താൻ ബുദ്ധിയുപദേശം കൊടുക്കേണ്ടതുണ്ടോ എന്നു ചിന്തിക്കുന്നു.