ജീവിതകഥ
“യഹോവ എന്നെ ഒരിക്കലും മറന്നുകളഞ്ഞില്ല”
തെക്കേ അമേരിക്കയിലെ ഗയാനയിലുള്ള ഒരു ഗ്രാമമാണ് ഓറിയെല. ഏകദേശം 2,000 ആളുകൾ മാത്രമുള്ള ആ കൊച്ചുഗ്രാമത്തിലാണ് എന്റെ വീട്. ഒറ്റപ്പെട്ട ഒരു ഗ്രാമമാണ് അത്. ഒരു ചെറിയ വിമാനത്തിലൂടെയോ ബോട്ടിലൂടെയോ മാത്രമേ അവിടെ എത്താൻ കഴിയൂ.
ഞാൻ 1983-ൽ ആണ് ജനിച്ചത്. പത്തു വയസ്സുവരെ എനിക്ക് നല്ല ആരോഗ്യമുണ്ടായിരുന്നു. പിന്നെപ്പിന്നെ ശരീരം മുഴുവൻ വേദനയെടുക്കാൻ തുടങ്ങി. അങ്ങനെ ഏകദേശം രണ്ടു വർഷം കടന്നുപോയി. പിന്നെ ഒരു ദിവസം രാവിലെ എഴുന്നേറ്റപ്പോൾ എനിക്കു നടക്കാൻ കഴിയുന്നില്ല. എത്ര ശ്രമിച്ചിട്ടും കാലുകൾ അനക്കാനായില്ല. അതിൽപ്പിന്നെ ഞാൻ നടന്നിട്ടേ ഇല്ല. ഈ രോഗം കാരണം എനിക്കു വളർച്ചയും ഇല്ലായിരുന്നു. ഇന്നും എനിക്ക് ഒരു കുട്ടിയുടെ വലുപ്പമേ ഉള്ളൂ.
രോഗം വന്നശേഷം ഞാൻ വീട്ടിൽത്തന്നെയായിരുന്നു. ഏകദേശം രണ്ടു മാസം കഴിഞ്ഞപ്പോൾ രണ്ട് യഹോവയുടെ സാക്ഷികൾ ഞങ്ങളുടെ വീട്ടിൽ വന്നു. സാധാരണ ആരെങ്കിലും വീട്ടിൽ വന്നാൽ ഞാൻ അവരുടെ മുന്നിൽ ചെന്നുപെടാറില്ലായിരുന്നു. എന്നാൽ ആ സ്ത്രീകൾ വന്നപ്പോൾ അവർ പറയുന്നത് ഞാൻ കേട്ടു. അവർ പറുദീസാഭൂമിയെക്കുറിച്ച് പറഞ്ഞപ്പോൾ ഞാൻ എന്റെ അഞ്ചാമത്തെ വയസ്സിൽ കേട്ട കാര്യങ്ങൾ എന്റെ ഓർമയിലേക്കു വന്നു. ആ സമയത്ത് സുരിനാമിൽ താമസിച്ചിരുന്ന ജെത്രോ എന്ന മിഷനറി മാസത്തിൽ ഒരിക്കൽ ഞങ്ങളുടെ ഗ്രാമത്തിൽ വന്ന് എന്റെ അച്ഛന്റെകൂടെ ബൈബിൾ പഠിച്ചിരുന്നു. ജെത്രോ സ്നേഹത്തോടെയാണ് എന്നോട് ഇടപെട്ടിരുന്നത്. എനിക്കു ജെത്രോയെയും വലിയ ഇഷ്ടമായിരുന്നു. ആ ഗ്രാമത്തിൽവെച്ച് നടന്നിരുന്ന ചില മീറ്റിങ്ങുകൾക്ക് മുത്തച്ഛനും മുത്തശ്ശിയും എന്നെ ചിലപ്പോഴൊക്കെ കൊണ്ടുപോയിട്ടുണ്ട്. അതുകൊണ്ട് അന്ന് എന്റെ വീട്ടിൽ വന്ന സ്ത്രീകളിൽ ഒരാളായ ഫ്ലോറൻസ് കൂടുതൽ പഠിക്കാൻ ആഗ്രഹമുണ്ടോ എന്നു ചോദിച്ചപ്പോൾ ഞാൻ സമ്മതിച്ചു.
അങ്ങനെ ഫ്ലോറൻസ് ഭർത്താവായ ജസ്റ്റസിനെയും കൂട്ടി തിരിച്ചുവന്നു. ഞാൻ അവരോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങി. എനിക്കു വായിക്കാൻ അറിയില്ലെന്ന് അവർക്കു മനസ്സിലായപ്പോൾ അവർ എന്നെ വായിക്കാൻ പഠിപ്പിച്ചു. കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഞാൻ തനിയെ വായിക്കാൻ തുടങ്ങി. സുരിനാമിൽ പോയി സേവിക്കാനുള്ള നിയമനം അവർക്കു കിട്ടിയെന്ന് ഒരു ദിവസം ആ ദമ്പതികൾ എന്നോടു പറഞ്ഞു. എന്റെ ബൈബിൾപഠനം തുടർന്നുകൊണ്ടുപോകാൻ വേറെ ആരും ഓറിയെലയിൽ ഉണ്ടായിരുന്നില്ല. അത് എന്നെ വലിയ സങ്കടത്തിലാക്കി. എന്നാൽ സന്തോഷകരമായ സംഗതി, യഹോവ എന്നെ മറന്നുകളഞ്ഞില്ല എന്നതായിരുന്നു.
അധികം വൈകാതെ ഫ്ലോയ്ഡ് എന്ന മുൻനിരസേവകൻ ഓറിയെലയിൽ എത്തി. കുടിലുകൾതോറും സാക്ഷീകരിക്കുന്നതിനിടെ അദ്ദേഹം എന്നെ കണ്ടുമുട്ടി. ബൈബിൾ പഠിക്കുന്ന കാര്യം അദ്ദേഹം എന്നോടു പറഞ്ഞപ്പോൾ ഞാൻ ഒന്നു പുഞ്ചിരിച്ചു. “എന്തിനാ ചിരിക്കുന്നേ” എന്ന് അദ്ദേഹം ചോദിച്ചു. ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? എന്ന ലഘുപത്രിക ഞാൻ പഠിച്ചുകഴിഞ്ഞെന്നും നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം * എന്ന പുസ്തകം പഠിക്കാൻ തുടങ്ങിയിരുന്നെന്നും ഞാൻ പറഞ്ഞു. പഠനം നിന്നുപോയതിന്റെ കാരണവും ഞാൻ പറഞ്ഞു. പരിജ്ഞാനം പുസ്തകത്തിന്റെ ബാക്കിയുള്ള ഭാഗം ഫ്ലോയ്ഡ് എന്നെ പഠിപ്പിച്ചു. പക്ഷേ അദ്ദേഹവും വേറൊരു സ്ഥലത്തേക്കു നിയമനം കിട്ടി പോയി. വീണ്ടും എന്നെ ബൈബിൾ പഠിപ്പിക്കാൻ ആരുമില്ലാതായി.
പിന്നീട് 2004-ൽ ഗ്രാൻവില്ലയും ജോഷ്വയും ഓറിയെലയിൽ എത്തി. പ്രത്യേക മുൻനിരസേവകരായി അവരെ അവിടേക്കു നിയമിച്ചതായിരുന്നു. പ്രസംഗപ്രവർത്തനം ചെയ്യുന്നതിനിടെ അവർ എന്റെ കുടിലിലും എത്തി. ബൈബിൾ പഠിക്കുന്ന കാര്യം അവർ എന്നോടു പറഞ്ഞപ്പോൾ ഞാൻ ഒന്നു പുഞ്ചിരിച്ചു. പരിജ്ഞാനം പുസ്തകത്തിന്റെ തുടക്കംമുതൽ പഠിപ്പിക്കാൻ ഞാൻ അവരോടു പറഞ്ഞു. മുമ്പ് എന്റെ അടുത്തുവന്നിരുന്നവർ പഠിപ്പിച്ചിരുന്നതുപോലെയാണോ ഇവരും പഠിപ്പിക്കുന്നതെന്ന് അറിയാനായിരുന്നു അത്. ആ ഗ്രാമത്തിൽവെച്ച് നടക്കുന്ന മീറ്റിങ്ങുകളെക്കുറിച്ചും ഗ്രാൻവില്ല എന്നോടു പറഞ്ഞു. പത്തു വർഷത്തോളമായി വീട്ടിൽനിന്ന് പുറത്തിറങ്ങിയിട്ടില്ലായിരുന്നെങ്കിലും ആ മീറ്റിങ്ങുകൾക്ക് പോകണമെന്ന് എനിക്കു തോന്നി. അതുകൊണ്ട് ഗ്രാൻവില്ല എന്നെ എടുത്ത് ഒരു വീൽച്ചെയറിൽ ഇരുത്തി. എന്നിട്ടു രാജ്യഹാൾവരെ തള്ളിക്കൊണ്ടുപോയി.
അങ്ങനെയിരിക്കെ ഒരു ദിവസം ഗ്രാൻവില്ല എന്നോട് ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പേര് കൊടുക്കുന്നതിനെക്കുറിച്ച് പറഞ്ഞു. അദ്ദേഹം പറഞ്ഞു: “നിനക്ക് നടക്കാൻ കഴിയില്ല, എങ്കിലും നിനക്ക് സംസാരിക്കാൻ കഴിയും. നോക്കിക്കോ, ഒരു ദിവസം നീ ഒരു പൊതുപ്രസംഗം നടത്തും. അതുറപ്പാ.” അദ്ദേഹത്തിന്റെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ആത്മവിശ്വാസം കൂടി.
ഗ്രാൻവില്ലയുടെകൂടെ ഞാൻ വയൽസേവനത്തിന് പോകാൻ തുടങ്ങി. ഞങ്ങളുടെ ഗ്രാമത്തിലെ മിക്ക റോഡുകളും നിറയെ കുണ്ടും കുഴികളും നിറഞ്ഞതായിരുന്നു. അതിലെ വീൽച്ചെയർ ഉരുട്ടാൻ ഭയങ്കര പാടായിരുന്നു. അതുകൊണ്ട് എന്നെ ഒരു ഒറ്റചക്രമുള്ള കൈവണ്ടിയിൽ ഇരുത്തിയിട്ട് ഉന്തിക്കൊണ്ട് പോകാമോ എന്ന് ഞാൻ ഗ്രാൻവില്ലയോട് ചോദിച്ചു. ആ ഐഡിയ കൊള്ളായിരുന്നു. 2005 ഏപ്രിലിൽ ഞാൻ സ്നാനപ്പെട്ടു. അധികം താമസിയാതെ, സഭയിലെ പ്രസിദ്ധീകരണങ്ങളുടെ കാര്യം നോക്കാനും രാജ്യഹാളിലെ ശബ്ദസംവിധാനം കൈകാര്യം ചെയ്യാനും സഹോദരങ്ങൾ എന്നെ പഠിപ്പിച്ചു.
2007-ൽ എന്റെ അച്ഛൻ ഒരു ബോട്ട് അപകടത്തിൽ മരിച്ചു. നിനയ്ക്കാത്ത നേരത്തുണ്ടായ ആ മരണം എന്റെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി. ആ സമയത്തെല്ലാം ഗ്രാൻവില്ല ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു, ഞങ്ങൾക്കുവേണ്ടി പ്രാർഥിച്ചു. ബൈബിളിൽനിന്ന് ആശ്വാസം പകരുന്ന ധാരാളം കാര്യങ്ങൾ പറഞ്ഞുതന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് മറ്റൊരു ദുരന്തംകൂടി നേരിടേണ്ടിവന്നു, ഗ്രാൻവില്ലയും ഒരു ബോട്ട് അപകടത്തിൽ മരിച്ചു.
ഞങ്ങളുടെ കുഞ്ഞുസഭയ്ക്ക് അതൊരു വലിയ നഷ്ടമായിരുന്നു. സഭയിൽ പിന്നെ ഒരു ശുശ്രൂഷാദാസൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ, മൂപ്പന്മാരായി ആരുമില്ലായിരുന്നു. ഗ്രാൻവില്ലയുടെ മരണം എന്നെ ആകെ തളർത്തിക്കളഞ്ഞു. അദ്ദേഹം എന്റെ നല്ലൊരു സുഹൃത്തായിരുന്നു. യഹോവയോട് അടുക്കാൻ അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. എനിക്ക് ആവശ്യമുള്ള പല കാര്യങ്ങളും അദ്ദേഹം ചെയ്തുതന്നിരുന്നു. അദ്ദേഹത്തിന്റെ വേർപാടിനു ശേഷമുള്ള ആദ്യത്തെ മീറ്റിങ്ങിൽ എനിക്കായിരുന്നു വീക്ഷാഗോപുരവായന. ഒരുവിധത്തിൽ ഞാൻ ആദ്യത്തെ രണ്ടു ഖണ്ഡികകൾ വായിച്ചു. പിന്നെ എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. ഞാൻ സ്റ്റേജിൽനിന്ന് ഇറങ്ങിപ്പോന്നു.
അടുത്തുള്ള സഭയിലെ ചില സഹോദരങ്ങൾ ഞങ്ങളുടെ സഭയെ സഹായിക്കാൻ വന്നപ്പോൾ എന്റെ സങ്കടം പതുക്കെപ്പതുക്കെ മാറാൻ തുടങ്ങി. പിന്നീട് ബ്രാഞ്ചോഫീസ് പ്രത്യേക മുൻനിരസേവകനായ കോജോ സഹോദരനെ ഞങ്ങളുടെ സഭയിലേക്ക് അയച്ചു. ഇതിനിടെ എന്റെ അമ്മയും ഒരു അനിയനും ബൈബിൾ പഠിക്കുകയും സ്നാനപ്പെടുകയും ചെയ്തു. എനിക്ക് അത് വലിയ സന്തോഷമായി. 2015 മാർച്ചിൽ ഞാൻ ഒരു ശുശ്രൂഷാദാസനായി. കുറച്ച് നാൾ കഴിഞ്ഞ് ഞാൻ ആദ്യത്തെ പൊതുപ്രസംഗം നടത്തി. “നോക്കിക്കോ, ഒരു ദിവസം നീ ഒരു പൊതുപ്രസംഗം നടത്തും. അതുറപ്പാ” എന്നു വർഷങ്ങൾക്ക് മുമ്പ് ഗ്രാൻവില്ല പറഞ്ഞ വാക്കുകൾ ഞാൻ ഓർത്തുപോയി. അപ്പോൾ എനിക്ക് ഒരേ സമയം കരച്ചിലും ചിരിയും വന്നു.
JW പ്രക്ഷേപണം തുടങ്ങിയപ്പോൾ എന്നെപ്പോലെ പല സഹോദരങ്ങളുമുണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. വൈകല്യങ്ങളുള്ളവർ ആണെങ്കിലും അവർക്ക് പലപല കാര്യങ്ങൾ ചെയ്യാനും സന്തോഷത്തോടെയിരിക്കാനും കഴിയുന്നു. എനിക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയും. എനിക്കുള്ള ശക്തി മുഴുവൻ ഉപയോഗിച്ച് യഹോവയെ സേവിക്കാൻ ആഗ്രഹിച്ചതുകൊണ്ട് ഞാനൊരു സാധാരണ മുൻനിരസേവകനായി. 2019 സെപ്റ്റംബറിൽ അതിശയകരമായ ഒരു വാർത്ത എന്നെ തേടിയെത്തി, 40 പ്രചാരകരുള്ള ഞങ്ങളുടെ സഭയിൽ ഒരു മൂപ്പനായി എന്നെ നിയമിച്ചു!
എന്നെ ബൈബിൾ പഠിപ്പിക്കുകയും ശുശ്രൂഷയിൽ എനിക്ക് കൈത്താങ്ങാകുകയും ചെയ്ത സഹോദരീസഹോദരന്മാർക്ക് ഒരുപാട് നന്ദി. എന്നെ ഒരിക്കലും മറന്നുകളയാതിരുന്നതിന് യഹോവയോടും എനിക്ക് പറഞ്ഞറിയിക്കാനാകാത്ത നന്ദിയുണ്ട്.
^ ഖ. 8 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരുന്നത്. ഇപ്പോൾ അച്ചടിക്കുന്നില്ല.