പഠനലേഖനം 22
സ്നാനത്തിലേക്കു പുരോഗമിക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
“മാനസാന്തരപ്പെടൂ, നിങ്ങളുടെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽക്കൂ.”—പ്രവൃ. 2:38.
ഗീതം 72 ദൈവരാജ്യസത്യം അറിയിക്കുന്നു
പൂർവാവലോകനം *
1. യേശുവിന്റെ ശിഷ്യന്മാർ ആ വലിയ ജനക്കൂട്ടത്തോട് എന്തു ചെയ്യാനാണു പറഞ്ഞത്?
പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന വലിയൊരു ജനക്കൂട്ടം യരുശലേമിൽ എത്തിയിട്ടുണ്ട്. അവർ പല ദേശങ്ങളിൽനിന്നുള്ള പല ഭാഷക്കാരായ ആളുകളാണ്. വളരെ ശ്രദ്ധേയമായ ഒരു സംഭവം അന്ന് അവിടെ നടന്നു. വെറും സാധാരണക്കാരായ ഒരു കൂട്ടം ജൂതന്മാർ പെട്ടെന്ന്, അവിടെ കൂടിവന്നിരുന്ന ആളുകളുടെ ഭാഷകളിൽ സംസാരിക്കാൻതുടങ്ങി! അതു കേൾവിക്കാരെ അതിശയിപ്പിച്ചു. എന്നാൽ ആ ജൂതന്മാരും പത്രോസ് അപ്പോസ്തലനും അവരോടു പറഞ്ഞ കാര്യങ്ങളായിരുന്നു അതിലും പ്രധാനം. യേശുക്രിസ്തുവിൽ വിശ്വസിച്ചാൽ രക്ഷ നേടാനാകുമെന്ന സന്ദേശമാണ് അതിലുണ്ടായിരുന്നത്. ആ സന്ദേശം അവരെ ശരിക്കും സ്വാധീനിച്ചു. അതുകൊണ്ട് അവർ ചോദിച്ചു: “ഞങ്ങൾ എന്താണു ചെയ്യേണ്ടത്?” മറുപടിയായി പത്രോസ് അവരോടു പറഞ്ഞു: “യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനമേൽക്കൂ.”—പ്രവൃ. 2:37, 38.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും? (പുറംതാളിലെ ചിത്രം കാണുക.)
2 തുടർന്ന് എന്താണു സംഭവിച്ചത്? അന്ന് 3,000-ത്തോളം പേർ സ്നാനമേറ്റ് ക്രിസ്തുവിന്റെ ശിഷ്യരായിത്തീർന്നു. യേശു തന്റെ അനുഗാമികളോടു കല്പിച്ച ആ വലിയ ശിഷ്യരാക്കൽ വേലയുടെ തുടക്കമായിരുന്നു അത്. യേശുവിന്റെ അനുഗാമികൾ ഇന്നും ആ പ്രവർത്തനം തുടരുന്നു. എന്നാൽ ഏതാനും മണിക്കൂറുകൾകൊണ്ട് ഒരാളെ പഠിപ്പിച്ച് സ്നാനപ്പെടുത്താൻ ഇന്നു പറ്റില്ല. ചിലപ്പോൾ അതിനു മാസങ്ങളോ വർഷങ്ങളോ പോലും വേണ്ടിവന്നേക്കാം. ക്രിസ്തുശിഷ്യനാകാൻ ഒരാളെ സഹായിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നിങ്ങൾ ഇപ്പോൾ ആരെയെങ്കിലും ബൈബിൾ പഠിപ്പിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് അതു നന്നായി മനസ്സിലാകും. സ്നാനമേറ്റ ഒരു ശിഷ്യനായിത്തീരാൻ നമ്മുടെ ബൈബിൾവിദ്യാർഥികളെ എങ്ങനെ സഹായിക്കാമെന്നാണ് ഈ ലേഖനത്തിലൂടെ നമ്മൾ പഠിക്കാൻപോകുന്നത്.
പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ വിദ്യാർഥിയെ സഹായിക്കുക
3. മത്തായി 28:19, 20-ൽ പറഞ്ഞിരിക്കുന്നതുപോലെ ഒരു ബൈബിൾവിദ്യാർഥി സ്നാനത്തിലേക്കു പുരോഗമിക്കാൻ എന്തു ചെയ്യണം?
3 സ്നാനമേൽക്കുന്നതിനു മുമ്പ് ഒരു ബൈബിൾവിദ്യാർഥി, താൻ പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കേണ്ടതുണ്ട്. (മത്തായി 28:19, 20 വായിക്കുക.) പഠിക്കുന്ന കാര്യങ്ങൾ അനുസരിക്കുന്ന ഒരു വിദ്യാർഥി യേശു തന്റെ ദൃഷ്ടാന്തത്തിൽ പറഞ്ഞ, പാറമേൽ വീടു പണിത, “വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും.” (മത്താ. 7:24, 25; ലൂക്കോ. 6:47, 48) പഠിക്കുന്നതൊക്കെ പ്രാവർത്തികമാക്കാൻ നമുക്ക് എങ്ങനെ ഒരു വിദ്യാർഥിയെ സഹായിക്കാം. നമുക്കു ചെയ്യാൻ കഴിയുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ നോക്കാം.
4. സ്നാനമെന്ന ലക്ഷ്യത്തിലേക്കു പുരോഗമിക്കാൻ നമുക്ക് എങ്ങനെ ഒരു വിദ്യാർഥിയെ സഹായിക്കാം? (“ ലക്ഷ്യങ്ങൾ വെക്കാനും അതിൽ എത്താനും വിദ്യാർഥിയെ സഹായിക്കുക” എന്ന ചതുരവും കാണുക.)
4 ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കാൻ വിദ്യാർഥിയെ സഹായിക്കുക. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യേണ്ടത്? അതു മനസ്സിലാക്കാൻ നമുക്ക് ഒരു ദൃഷ്ടാന്തം നോക്കാം. നിങ്ങൾ ഒരു ദീർഘദൂരയാത്ര പ്ലാൻ ചെയ്യുകയാണെന്നിരിക്കട്ടെ. ലക്ഷ്യസ്ഥാനത്തേക്ക് ഒറ്റയടിക്കു പോകാതെ ഇടയ്ക്കു ചില സ്ഥലങ്ങളിലൊക്കെ നിറുത്തി, കാഴ്ചകളൊക്കെ കണ്ട് പോകാനാണു തീരുമാനിക്കുന്നതെങ്കിൽ ആ യാത്ര നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടായി തോന്നില്ല. അതുപോലെ ഒരു ബൈബിൾവിദ്യാർഥിയും ചെറിയചെറിയ ലക്ഷ്യങ്ങൾവെച്ച് മുന്നോട്ടു പോകുന്നെങ്കിൽ സ്നാനമെന്ന വലിയ ലക്ഷ്യത്തിൽ എത്തുന്നത് ഒരു ബുദ്ധിമുട്ടായി അദ്ദേഹത്തിനു തോന്നില്ല. ലക്ഷ്യങ്ങൾവെച്ച് പ്രവർത്തിക്കാൻ വിദ്യാർഥിയെ സഹായിക്കുന്നതിനു ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്തകത്തിലെ “നിങ്ങൾക്ക് ചെയ്യാൻ” എന്ന ചതുരം ഉപയോഗിക്കുക. ഓരോ പാഠവും പഠിച്ചുകഴിയുമ്പോൾ ആ വിവരങ്ങൾ പ്രാവർത്തികമാക്കാൻ “നിങ്ങൾക്ക് ചെയ്യാൻ” എന്ന ചതുരത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വിദ്യാർഥിയെ എങ്ങനെ സഹായിക്കുമെന്നു ചർച്ച ചെയ്യുക. വിദ്യാർഥി മറ്റ് എന്തെങ്കിലുംകൂടെ ചെയ്യാൻ നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ “ചെയ്യാവുന്ന മറ്റൊരു കാര്യം” എന്ന ഭാഗത്ത് അതും എഴുതിച്ചേർക്കാം. വിദ്യാർഥി വെച്ചിരിക്കുന്ന ചെറിയ ലക്ഷ്യങ്ങളെക്കുറിച്ചും വലിയ ലക്ഷ്യങ്ങളെക്കുറിച്ചും ഈ ചതുരം ഉപയോഗിച്ച് പതിവായി ചർച്ച ചെയ്യാനാകും.
5. മർക്കോസ് 10:17-22-ൽ കാണുന്നതുപോലെ എന്തു ചെയ്യാനാണു ധനികനായ ഒരു മനുഷ്യനോടു യേശു പറഞ്ഞത്, എന്തുകൊണ്ട്?
5 ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാർഥിയെ സഹായിക്കുക. (മർക്കോസ് 10:17-22 വായിക്കുക.) യേശുവിന്റെ നാളിലെ ധനികനായ ആ മനുഷ്യനു തന്റെ വസ്തുവകകളെല്ലാം വിറ്റുകളയുന്നതു ബുദ്ധിമുട്ടാണെന്നു യേശുവിന് അറിയാമായിരുന്നു. (മർക്കോ. 10:23) എന്നിട്ടും ജീവിതത്തിൽ അങ്ങനെയൊരു മാറ്റം വരുത്താൻ യേശു അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്തുകൊണ്ട്? കാരണം യേശുവിന് അദ്ദേഹത്തോടു സ്നേഹം തോന്നി. ചിലപ്പോൾ പഠിക്കുന്ന കാര്യങ്ങൾക്കനുസരിച്ച് ജീവിതത്തിൽ മാറ്റങ്ങൾ വരുത്താൻ വിദ്യാർഥിക്കു ബുദ്ധിമുട്ടായേക്കുമോ എന്നു കരുതി അതു തുറന്നുപറയാൻ നമ്മൾ മടി കാണിച്ചേക്കാം. പഴയ ശീലങ്ങളൊക്കെ ഉപേക്ഷിച്ച് പുതിയ വ്യക്തിത്വം ധരിക്കാൻ സമയമെടുത്തേക്കാം എന്നുള്ളതു ശരിയാണ്. (കൊലോ. 3:9, 10) എന്നാൽ എത്ര നേരത്തേ നമ്മൾ അതെക്കുറിച്ച് തുറന്നുപറയുന്നുവോ, അത്ര നേരത്തേ അവർക്കു മാറ്റം വരുത്തിത്തുടങ്ങാനാകും. അതുകൊണ്ട് അതെക്കുറിച്ച് തുറന്നുപറയുക. അങ്ങനെ ആ വ്യക്തിയോടു സ്നേഹമുണ്ടെന്നു കാണിക്കുക.—സങ്കീ. 141:5; സുഭാ. 27:17.
6. നമ്മൾ വീക്ഷണചോദ്യങ്ങൾ ചോദിക്കേണ്ടത് എന്തുകൊണ്ട്?
6 ഒരു കാര്യത്തെക്കുറിച്ച് എന്തു തോന്നുന്നു എന്നതുപോലുള്ള വീക്ഷണചോദ്യങ്ങൾ ചോദിച്ചുകൊണ്ട് അവരുടെ ഉള്ളിലുള്ളത് എന്താണെന്നു കണ്ടെത്തുന്നതു പ്രധാനമാണ്. വിദ്യാർഥിക്ക് എന്തു മനസ്സിലായി, അദ്ദേഹം എന്തു വിശ്വസിക്കുന്നു എന്നൊക്കെ അറിയാൻ ഇത്തരം ചോദ്യങ്ങൾ സഹായിക്കും. പതിവായി ഇതുപോലുള്ള വീക്ഷണചോദ്യങ്ങൾ ചോദിക്കുന്നെങ്കിൽ, അദ്ദേഹത്തിന് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ വരുമ്പോൾ അതു ചർച്ച ചെയ്യാൻ കുറെക്കൂടി എളുപ്പമായിരിക്കും. ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്തകത്തിൽ ധാരാളം വീക്ഷണചോദ്യങ്ങളുണ്ട്. ഉദാഹരണത്തിന്, 4-ാം പാഠത്തിൽ ഇങ്ങനെയൊരു ചോദ്യമുണ്ട്: “യഹോവ എന്ന പേര് നിങ്ങൾ ഉപയോഗിക്കുമ്പോൾ യഹോവയ്ക്ക് എന്തു തോന്നുന്നുണ്ടാകും?” ഇനി, 9-ാം പാഠത്തിൽ ഈ ചോദ്യം കാണാം: “എന്തൊക്കെ കാര്യങ്ങൾക്കുവേണ്ടി പ്രാർഥിക്കാനാണു നിങ്ങൾ ആഗ്രഹിക്കുന്നത്?” ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ആദ്യമൊക്കെ വിദ്യാർഥിക്കു ബുദ്ധിമുട്ടായിരിക്കാം. എന്നാൽ വേണ്ട പരിശീലനം നമുക്കു കൊടുക്കാനാകും. പുസ്തകത്തിൽ കൊടുത്തിരിക്കുന്ന വാക്യങ്ങളും അതിലെ ചിത്രങ്ങളും ഒക്കെ ഉപയോഗിച്ച് ആ വിഷയത്തെക്കുറിച്ച് ചിന്തിക്കാൻ സഹായിച്ചുകൊണ്ട് നമുക്ക് അതു ചെയ്യാം.
7. വിദ്യാർഥികളെ സഹായിക്കാൻ നമുക്ക് എങ്ങനെ ആളുകളുടെ ജീവിതാനുഭവങ്ങൾ ഉപയോഗിക്കാം?
7 എന്താണു ചെയ്യേണ്ടതെന്നു വിദ്യാർഥി മനസ്സിലാക്കിക്കഴിഞ്ഞാൽ അതനുസരിച്ച് പ്രവർത്തിക്കാൻ ആ വ്യക്തിയെ പ്രോത്സാഹിപ്പിക്കുക. അതിനുവേണ്ടി നമുക്കു ജീവിതാനുഭവങ്ങൾ ഉപയോഗിക്കാൻ കഴിയും. ഉദാഹരണത്തിന്, നിങ്ങളുടെ വിദ്യാർഥി ക്രമമായി മീറ്റിങ്ങിനു വരുന്നില്ലെന്നിരിക്കട്ടെ. ഈ പുസ്തകത്തിന്റെ 14-ാം പാഠത്തിൽ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്ത് കൊടുത്തിരിക്കുന്ന യഹോവ എനിക്കായി കരുതി എന്ന വീഡിയോ നിങ്ങൾക്ക് ആ വ്യക്തിയെ കാണിക്കാവുന്നതാണ്. ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്തകത്തിന്റെ പല പാഠങ്ങളിലും “ആഴത്തിൽ പഠിക്കാൻ” എന്ന ഭാഗത്തോ “കൂടുതൽ മനസ്സിലാക്കാൻ” എന്ന ഭാഗത്തോ ഇതുപോലുള്ള ജീവിതാനുഭവങ്ങൾ നിങ്ങൾക്കു കാണാം. * പഠിക്കുന്നതു പ്രാവർത്തികമാക്കാൻ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കുമ്പോൾ അവരെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കാൻ ശ്രദ്ധിക്കണം. “അദ്ദേഹത്തിനു പറ്റുമെങ്കിൽ നിങ്ങൾക്കും പറ്റും” എന്നതുപോലുള്ള പ്രസ്താവനകൾ ഒഴിവാക്കുക. അതു വിദ്യാർഥി സ്വയം തിരിച്ചറിയേണ്ടതാണ്. എന്നാൽ ബൈബിളുപദേശങ്ങൾ പ്രാവർത്തികമാക്കാൻ വീഡിയോയിലെ വ്യക്തിയെ സഹായിച്ച ചില കാര്യങ്ങൾ എടുത്തുപറയാം. ഉദാഹരണത്തിന്, ആ വ്യക്തിയെ സഹായിച്ച ഒരു തിരുവെഴുത്തോ, അല്ലെങ്കിൽ അദ്ദേഹം പ്രായോഗികമായി ചെയ്ത എന്തെങ്കിലും കാര്യങ്ങളോ നിങ്ങൾക്കു പറയാവുന്നതാണ്. കൂടാതെ യഹോവ എങ്ങനെ അദ്ദേഹത്തെ സഹായിച്ചു എന്നതും പറയുക. അതു വിദ്യാർഥിക്കു പ്രയോജനം ചെയ്യും.
8. യഹോവയെ സ്നേഹിക്കാൻ നമുക്ക് എങ്ങനെ വിദ്യാർഥിയെ സഹായിക്കാം?
8 യഹോവയെ സ്നേഹിക്കാൻ വിദ്യാർഥിയെ സഹായിക്കുക. നമുക്ക് അത് എങ്ങനെ ചെയ്യാം? അവസരം കിട്ടുമ്പോഴൊക്കെ യഹോവയുടെ ഗുണങ്ങളെക്കുറിച്ച് പറയുക. തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി പ്രവർത്തിക്കുന്ന സന്തോഷമുള്ള ദൈവമാണ് യഹോവ എന്നു തിരിച്ചറിയാൻ വിദ്യാർഥിയെ സഹായിക്കുക. (1 തിമൊ. 1:11; എബ്രാ. 11:6) യഹോവ ഒരു കാര്യം ആവശ്യപ്പെടുന്നതു നമ്മുടെ പ്രയോജനത്തിനാണെന്നും അതു നമ്മളോടുള്ള സ്നേഹത്തിന്റെ തെളിവാണെന്നും പറഞ്ഞുകൊടുക്കുക. (യശ. 48:17, 18) യഹോവയോടുള്ള വിദ്യാർഥിയുടെ സ്നേഹം വർധിക്കുന്നതനുസരിച്ച് ജീവിതത്തിൽ വേണ്ട മാറ്റങ്ങൾ വരുത്താനും ആ വ്യക്തി തയ്യാറാകും.—1 യോഹ. 5:3.
വിദ്യാർഥിയെ മറ്റു സഹോദരങ്ങൾക്കു പരിചയപ്പെടുത്തിക്കൊടുക്കുക
9. മർക്കോസ് 10:29, 30 പറയുന്നതനുസരിച്ച് സ്നാനമേറ്റ ഒരു ശിഷ്യനായിത്തീരാൻ ഒരാൾക്കു പലതും ത്യജിക്കേണ്ടിവന്നാലും പ്രതിഫലമായി എന്തു കിട്ടും?
9 സ്നാനപ്പെടുന്നതിനുവേണ്ടി ഒരു ബൈബിൾവിദ്യാർഥിക്കു പല ത്യാഗങ്ങളും ചെയ്യേണ്ടതുണ്ട്. നേരത്തേ മർക്കോസ് 10:29, 30 വായിക്കുക.) അതിന്റെ പ്രയോജനം ആസ്വദിക്കാൻ ബൈബിൾവിദ്യാർഥികളെ നമുക്ക് എങ്ങനെ സഹായിക്കാം?
പറഞ്ഞ ധനികനായ ആ മനുഷ്യനെപ്പോലെ, ചില വിദ്യാർഥികൾക്ക് അവരുടെ വസ്തുവകകളൊക്കെ ഉപേക്ഷിക്കേണ്ടിവന്നേക്കാം. ഇപ്പോൾ ചെയ്യുന്ന ജോലി ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലുള്ളതല്ലെങ്കിൽ അത് ഉപേക്ഷിച്ച് മറ്റൊരു ജോലി കണ്ടെത്തേണ്ടതായി വന്നേക്കാം. ഇനി, യഹോവയെ സ്നേഹിക്കാത്ത കൂട്ടുകാരെ ഉപേക്ഷിക്കേണ്ടിവരുന്നു എന്നതാണു പലർക്കും ചെയ്യേണ്ടിവരുന്ന ത്യാഗം. യഹോവയുടെ സാക്ഷികളെ ഇഷ്ടമില്ലാത്തതുകൊണ്ട് മറ്റു ചിലരുടെ കുടുംബാംഗങ്ങൾ അവരെ ഉപേക്ഷിച്ചേക്കാം. ഇതുപോലുള്ള ത്യാഗങ്ങളൊക്കെ ചെയ്യുന്നതു പലർക്കും ബുദ്ധിമുട്ടായിരിക്കാമെന്നു യേശുതന്നെ പറഞ്ഞു. എന്നാൽ തന്നെ അനുഗമിക്കുന്നവർക്കു നിരാശപ്പെടേണ്ടിവരില്ലെന്നു യേശു ഉറപ്പുതന്നിട്ടുണ്ട്. കാരണം യഹോവ അവർക്കു സ്നേഹമുള്ള ഒരു ആത്മീയകുടുംബത്തെ നൽകും. (10. മാനുവലിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 നിങ്ങളുടെ ബൈബിൾവിദ്യാർഥിയുടെ നല്ലൊരു കൂട്ടുകാരനായിരിക്കുക. വിദ്യാർഥിയെക്കുറിച്ച് ചിന്തയുണ്ട്, അവരുടെ കാര്യത്തിൽ താത്പര്യമുണ്ട് എന്നു കാണിക്കുന്നതു വളരെ പ്രധാനമാണ്. എന്തുകൊണ്ട്? മെക്സിക്കോയിൽ താമസിക്കുന്ന മാനുവൽ സഹോദരന്റെ അനുഭവം നോക്കാം. താൻ ബൈബിൾ പഠിച്ചുകൊണ്ടിരുന്ന ആ കാലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു: “ഓരോ തവണ ബൈബിൾപഠനം ആരംഭിക്കുന്നതിനു മുമ്പും, എനിക്ക് എങ്ങനെയുണ്ട്, സുഖമാണോ എന്നൊക്കെ എന്റെ അധ്യാപകൻ ചോദിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നതുകൊണ്ട് വലിയ ടെൻഷൻ ഒന്നുമില്ലാതെ അദ്ദേഹത്തോട് എന്തും പറയാൻ എനിക്കു കഴിഞ്ഞു. അദ്ദേഹം എന്നെ ശരിക്കും സ്നേഹിക്കുന്നുണ്ടെന്ന് എനിക്കു മനസ്സിലായി.”
11. വിദ്യാർഥി നമ്മുടെകൂടെ സമയം ചെലവഴിക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
11 യേശു തന്റെ ശിഷ്യന്മാരോടൊപ്പം സമയം ചെലവഴിച്ചതുപോലെ നമ്മുടെ ബൈബിൾവിദ്യാർഥികളോടൊപ്പം നമുക്കും സമയം ചെലവഴിക്കാം. (യോഹ. 3:22) പഠിക്കുന്നതിനു ചേർച്ചയിൽ വിദ്യാർഥി മാറ്റങ്ങൾ വരുത്തിത്തുടങ്ങുമ്പോൾ ഒരു ചായയ്ക്കോ ഒരു നേരത്തെ ആഹാരത്തിനോ ഏതെങ്കിലും ഒരു JW പ്രക്ഷേപണം ഒരുമിച്ച് കാണുന്നതിനോ ഒക്കെ ആ വ്യക്തിയെ നമുക്കു വീട്ടിലേക്കു ക്ഷണിക്കാം. വിദ്യാർഥിയുടെ കൂട്ടുകാരും ബന്ധുക്കളും മറ്റും ഏതെങ്കിലും വിശേഷദിവസങ്ങൾ ആഘോഷിക്കുന്ന സമയത്ത് നമ്മൾ അങ്ങനെ ചെയ്യുന്നെങ്കിൽ ആ വ്യക്തിക്ക് ഒരുപാട് സന്തോഷമാകും. യുഗാണ്ടയിൽ താമസിക്കുന്ന കസിബ്വേ സഹോദരൻ പറയുന്നു: “ബൈബിൾപഠനത്തിലൂടെ യഹോവയെക്കുറിച്ച് പഠിക്കാൻ കഴിഞ്ഞ അത്രയുംതന്നെ കാര്യങ്ങൾ അധ്യാപകനോടൊപ്പം സമയം ചെലവഴിച്ചപ്പോഴും പഠിക്കാനായെന്നാണ് എനിക്കു തോന്നുന്നത്. യഹോവ തന്റെ ജനത്തിനുവേണ്ടി എത്ര നന്നായി കരുതുന്നെന്നും അവരൊക്കെ എത്ര സന്തോഷമുള്ളവരാണെന്നും എനിക്കു കാണാനായി. ശരിക്കും അങ്ങനെയുള്ള ഒരു ജീവിതമാണു ഞാനും ആഗ്രഹിച്ചത്.”
12. ഒരു ബൈബിൾപഠനത്തിനു പലരെ മാറിമാറി കൂടെ കൊണ്ടുപോകേണ്ടത് എന്തുകൊണ്ട്?
12 ബൈബിൾപഠനത്തിനു പല പ്രചാരകരെ മാറിമാറി കൂടെക്കൂട്ടുക. ഒറ്റയ്ക്കു പോകുന്നതോ ഒരേ പ്രചാരകനെ കൂടെക്കൂട്ടുന്നതോ എളുപ്പമാണെന്നു ചിലപ്പോൾ നമുക്കു തോന്നിയേക്കാം. അത് എളുപ്പമാണെങ്കിലും ഇടയ്ക്കൊക്കെ പലരെ മാറിമാറി കൊണ്ടുപോകുന്നതു ബൈബിൾവിദ്യാർഥിക്കു കൂടുതൽ പ്രയോജനം ചെയ്യും. മൊൾഡോവയിൽ താമസിക്കുന്ന ഡിമിത്രി സഹോദരൻ പറയുന്നു: “എന്റെ ബൈബിൾപഠനത്തിനു വന്ന ഓരോ പ്രചാരകനും കാര്യങ്ങൾ വിശദീകരിക്കുന്നതു വ്യത്യസ്തരീതിയിലാണ്. പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാനുള്ള പല വിധങ്ങളെക്കുറിച്ച് മനസ്സിലാക്കാൻ അത് എന്നെ സഹായിച്ചു. ഇനി, പല സഹോദരങ്ങളെ നേരത്തേതന്നെ പരിചയപ്പെട്ടതുകൊണ്ട് ആദ്യമായി മീറ്റിങ്ങിനു പോയപ്പോൾ എനിക്ക് അത്ര ചമ്മലൊന്നും തോന്നിയില്ല.”
13. മീറ്റിങ്ങിനു വരാൻ നമ്മുടെ ബൈബിൾവിദ്യാർഥിയെ സഹായിക്കേണ്ടത് എന്തുകൊണ്ട്?
13 സഭായോഗങ്ങൾക്കു ഹാജരാകാൻ വിദ്യാർഥിയെ സഹായിക്കുക. എന്തുകൊണ്ട്? തന്റെ ആരാധകർ ഒരുമിച്ച് കൂടാൻ യഹോവ കല്പിച്ചിട്ടുണ്ട്. (എബ്രാ. 10:24, 25) അതു നമ്മുടെ ആരാധനയുടെ ഭാഗമാണ്. കൂടാതെ നമ്മുടെ സഹോദരീസഹോദരന്മാർ നമ്മുടെ ആത്മീയകുടുംബമാണ്. അതുകൊണ്ടുതന്നെ അവരുടെകൂടെ മീറ്റിങ്ങിനു വരുമ്പോൾ, വീട്ടിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതുപോലെയാണ്. മീറ്റിങ്ങിനു വരാൻ ബൈബിൾവിദ്യാർഥിയെ സഹായിക്കുന്നതു വളരെ പ്രധാനമാണ്. കാരണം സ്നാനമേറ്റ ഒരു ശിഷ്യനായിത്തീരാൻ അവർ തീർച്ചയായും ചെയ്യേണ്ട ഒരു കാര്യമാണ് അത്. എന്നാൽ മീറ്റിങ്ങിനു വന്നുതുടങ്ങുന്നത് ആ വ്യക്തിക്ക് അത്ര എളുപ്പമായിരിക്കില്ല. അതിന് അവർ നേരിടുന്ന ബുദ്ധിമുട്ടുകളെ മറികടക്കാൻ ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്തകം എങ്ങനെ സഹായിക്കും?
14. മീറ്റിങ്ങിനു ഹാജരാകാൻ നമുക്ക് എങ്ങനെ വിദ്യാർഥിയെ സഹായിക്കാം?
14 മീറ്റിങ്ങിനു ഹാജരാകുന്നതിനു നമ്മുടെ ബൈബിൾവിദ്യാർഥിയെ സഹായിക്കാൻ ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്തകത്തിന്റെ 10-ാം പാഠം ഉപയോഗിക്കാം. ഈ പുസ്തകം പ്രകാശനം ചെയ്യുന്നതിനു മുമ്പ് ചില പ്രചാരകരോട്, അവരുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കാൻ ഈ പാഠം ഒന്ന് ഉപയോഗിച്ചുനോക്കാൻ ആവശ്യപ്പെട്ടു. ആ പാഠം വളരെ പ്രയോജനം ചെയ്തെന്ന് അവർ പറയുന്നു. എന്നാൽ നമ്മുടെ ബൈബിൾവിദ്യാർഥിയെ മീറ്റിങ്ങിനു ക്ഷണിക്കാൻ 10-ാം പാഠത്തിൽ എത്തുന്നതുവരെ നമ്മൾ കാത്തിരിക്കരുത്. എത്രയും പെട്ടെന്നുതന്നെ മീറ്റിങ്ങിനു ക്ഷണിക്കുന്നതു നന്നായിരിക്കും. കൂടെക്കൂടെ അങ്ങനെ ചെയ്യുകയും വേണം. പല ബൈബിൾവിദ്യാർഥികൾക്കു പല പ്രശ്നങ്ങളായിരിക്കും. അതുകൊണ്ട് നമ്മുടെ വിദ്യാർഥിയുടെ പ്രശ്നം എന്താണെന്നു മനസ്സിലാക്കി നമുക്ക് എന്തു സഹായം ചെയ്തുകൊടുക്കാമെന്നു ചിന്തിക്കുക. ക്ഷണിച്ച ഉടനെയൊന്നും അവർ മീറ്റിങ്ങിനു വരുന്നില്ല എന്നു കരുതി മടുത്തുപോകരുത്. ക്ഷമ കാണിക്കുക, അതേസമയം വീണ്ടുംവീണ്ടും ക്ഷണിക്കുക.
പേടിയെ മറികടക്കാൻ വിദ്യാർഥിയെ സഹായിക്കുക
15. നമ്മുടെ വിദ്യാർഥിക്ക് ഏതെല്ലാം കാര്യങ്ങളിൽ പേടി തോന്നിയേക്കാം?
15 നിങ്ങളുടെ കാര്യത്തിൽ, യഹോവയുടെ ഒരു സാക്ഷിയാകുന്നതിനെക്കുറിച്ച് ഓർത്തപ്പോൾ പേടി തോന്നിയ ആ സമയം നിങ്ങൾ ഓർക്കുന്നുണ്ടോ? ഒരിക്കലും പ്രസംഗപ്രവർത്തനം ചെയ്യാനാകില്ലെന്നു നിങ്ങൾ ഒരുപക്ഷേ ചിന്തിച്ചിരിക്കാം. അതല്ലെങ്കിൽ വീട്ടുകാരോ കൂട്ടുകാരോ ഒക്കെ നിങ്ങളെ എതിർക്കുമെന്ന പേടി നിങ്ങൾക്ക് ഉണ്ടായിക്കാണും. എങ്കിൽ നിങ്ങളുടെ ബൈബിൾവിദ്യാർഥിയുടെ വിഷമം നിങ്ങൾക്കു ശരിക്കും മനസ്സിലാകും. ചിലർക്ക് ഇത്തരത്തിൽ പേടി തോന്നിയേക്കാമെന്നാണു യേശു പറഞ്ഞത്. എന്നാൽ ഭയം തോന്നിയിട്ട് യഹോവയെ സേവിക്കുന്നതു നിറുത്തിക്കളയരുതെന്നും യേശു തന്റെ അനുഗാമികളോടു പറഞ്ഞു. (മത്താ. 10:16, 17, 27, 28) പേടിയെ മറികടക്കാൻ യേശു എങ്ങനെയാണു തന്റെ അനുഗാമികളെ സഹായിച്ചത്? നമുക്ക് എങ്ങനെ ആ മാതൃക അനുകരിക്കാം?
16. പഠിച്ച കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ ബൈബിൾവിദ്യാർഥിയെ നമുക്ക് എങ്ങനെ പരിശീലിപ്പിക്കാം?
16 പഠിക്കുന്ന കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ വിദ്യാർഥിയെ പരിശീലിപ്പിക്കുക. പ്രസംഗപ്രവർത്തനത്തിനുവേണ്ടി യേശു തന്റെ ശിഷ്യന്മാരെ അയച്ചപ്പോൾ അവർക്കു പേടി തോന്നിക്കാണും. എന്നാൽ ആരോടു പ്രസംഗിക്കാം, എന്തു പറയാം എന്നൊക്കെ പറഞ്ഞുകൊടുത്തുകൊണ്ട് യേശു മത്താ. 10:5-7) നമുക്ക് എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാം? പഠിച്ച കാര്യങ്ങൾ ആരോടൊക്കെ പറയാമെന്നു ചിന്തിക്കാൻ വിദ്യാർഥിയെ സഹായിക്കുക. ഉദാഹരണത്തിന്, ഏതെങ്കിലും ഒരു പ്രത്യേകവിഷയം പഠിക്കുമ്പോൾ, “ഈ വിവരങ്ങൾ പ്രയോജനം ചെയ്യുന്ന ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ” എന്നു നമുക്ക് അവരോടു ചോദിക്കാം. എന്നിട്ട് ആ കാര്യങ്ങൾ എങ്ങനെ ലളിതമായി ആ വ്യക്തിയോടു വിശദീകരിക്കാമെന്നു കാണിച്ചുകൊടുക്കുക. കൂടാതെ, ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുസ്തകത്തിലെ “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ,” “ചിലർ ഇങ്ങനെ ചോദിച്ചേക്കാം” എന്നീ ഭാഗങ്ങൾ ഉപയോഗിച്ച് അതൊന്നു പരിശീലിച്ച് നോക്കുകയും ചെയ്യാം. ആ സമയത്ത് ബൈബിൾ ഉപയോഗിച്ച് ലളിതമായി, നയത്തോടെ എങ്ങനെ ഉത്തരം കൊടുക്കാമെന്നു പഠിപ്പിച്ചുകൊടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അവരെ സഹായിച്ചു. (17. യഹോവയിൽ ആശ്രയിക്കാൻ നമ്മുടെ വിദ്യാർഥിയെ പഠിപ്പിക്കുന്നതിനു നമുക്ക് എങ്ങനെ മത്തായി 10:19, 20, 29-31 ഉപയോഗിക്കാം?
17 യഹോവയിൽ ആശ്രയം വെക്കാൻ വിദ്യാർഥിയെ സഹായിക്കുക. യേശു തന്റെ ശിഷ്യന്മാരോട്, യഹോവ അവരെ സ്നേഹിക്കുന്നുണ്ടെന്നും അതുകൊണ്ട് ഉറപ്പായും അവരെ സഹായിക്കുമെന്നും പറഞ്ഞു. (മത്തായി 10:19, 20, 29-31 വായിക്കുക.) അതുപോലെതന്നെ, യഹോവ നമ്മുടെ വിദ്യാർഥിയെയും സഹായിക്കുമെന്ന് അദ്ദേഹത്തോടു പറയുക. വിദ്യാർഥി വെച്ചിരിക്കുന്ന ലക്ഷ്യങ്ങളിൽ എത്താൻ സഹായിക്കണേ എന്ന് അദ്ദേഹത്തോടൊപ്പമിരുന്ന് പ്രാർഥിക്കാം. അങ്ങനെ യഹോവയിൽ ആശ്രയിക്കാൻ വിദ്യാർഥിയെ പഠിപ്പിക്കാം. പോളണ്ടിൽനിന്നുള്ള ഫ്രാൻഷിഷ്വെക്ക് സഹോദരൻ പറയുന്നു: “എന്റെ അധ്യാപകൻ പ്രാർഥിക്കുമ്പോൾ മിക്കപ്പോഴും എന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പറയുമായിരുന്നു. അദ്ദേഹത്തിന്റെ പ്രാർഥനയ്ക്ക് യഹോവ ഉത്തരം തരുന്നതു കണ്ടപ്പോൾ ഞാനും അങ്ങനെ പ്രാർഥിക്കാൻതുടങ്ങി. മീറ്റിങ്ങിനും കൺവെൻഷനും ഒക്കെ പോകാൻവേണ്ടി അവധി ചോദിക്കേണ്ടിവന്നപ്പോൾ, യഹോവ എന്നെ സഹായിക്കുന്നതു ശരിക്കും എനിക്ക് അനുഭവിച്ചറിയാനായി.”
18. ആളുകളെ യഹോവയിലേക്ക് അടുപ്പിക്കാൻ ഇന്നു ക്രിസ്ത്യാനികൾ ചെയ്യുന്ന പ്രവർത്തനത്തെ യഹോവ എങ്ങനെ കാണുന്നു?
18 യഹോവയ്ക്കു നമ്മുടെ ബൈബിൾവിദ്യാർഥികളെക്കുറിച്ച് ശരിക്കും ചിന്തയുണ്ട്. ഇനി, അവരെ യഹോവയിലേക്ക് അടുപ്പിക്കാൻവേണ്ടി അധ്യാപകർ ചെയ്യുന്ന പ്രവർത്തനവും യഹോവ വളരെയധികം വിലമതിക്കുന്നു, അതിന്റെ പേരിൽ തന്റെ ആ ദാസന്മാരെ സ്നേഹിക്കുകയും ചെയ്യുന്നു. (യശ. 52:7) നിങ്ങൾക്ക് ഇപ്പോൾ ബൈബിൾപഠനമൊന്നും ഇല്ലെങ്കിലും വിഷമിക്കേണ്ടാ. ബൈബിൾപഠനം നടത്തുന്ന മറ്റു പ്രചാരകരോടൊപ്പം പോയി, സ്നാനമേറ്റ സാക്ഷികളായിത്തീരുന്നതിന് ആ വിദ്യാർഥികളെ സഹായിക്കാൻ നിങ്ങൾക്കും കഴിയും.
ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ
^ ഖ. 5 യേശു എങ്ങനെയാണു തന്റെ ശിഷ്യരാകാൻ ആളുകളെ സഹായിച്ചതെന്നും നമുക്ക് എങ്ങനെ യേശുവിനെ അനുകരിക്കാമെന്നും ഈ ലേഖനത്തിലൂടെ നമ്മൾ പഠിക്കും. കൂടാതെ ജീവിതം ആസ്വദിക്കാം—എന്നേക്കും! എന്ന പുതിയ പുസ്തകത്തിന്റെ ചില സവിശേഷതകളും നമ്മൾ ചർച്ച ചെയ്യും. സ്നാനത്തിലേക്കു പുരോഗമിക്കാൻ നമ്മുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുന്നതിനുവേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നതാണ് ഈ പുസ്തകം.
^ ഖ. 7 കൂടാതെ ജീവിതാനുഭവങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് (1) യഹോവയുടെ സാക്ഷികൾക്കുവേണ്ടിയുള്ള ഗവേഷണസഹായിയിലെ “ബൈബിൾ” എന്ന വിഷയത്തിനു കീഴിൽ “പ്രായോഗികമൂല്യം” എന്നതിനു താഴെ “‘ബൈബിൾ ജീവിതത്തിനു മാറ്റം വരുത്തുന്നു’ (വീക്ഷാഗോപുരത്തിലെ പരമ്പര)” എന്ന ഭാഗത്തോ (2) JW ലൈബ്രറിയിലെ “മീഡിയ” എന്നതിനു കീഴിൽ “അഭിമുഖങ്ങളും അനുഭവങ്ങളും” എന്ന ഭാഗത്തോ നോക്കാം.
^ ഖ. 62 ചിത്രക്കുറിപ്പ്: ഒരു സഹോദരൻ ഒരു ചെറുപ്പക്കാരനു ബൈബിൾപഠനം നടത്തുന്നു. സഹോദരന്റെ ഭാര്യയും കൂടെയുണ്ട്. മറ്റു സമയങ്ങളിൽ അദ്ദേഹം പല സഹോദരന്മാരെ മാറിമാറി കൂടെ കൊണ്ടുപോകുന്നു.