വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 49

ലേവ്യയിൽനിന്നുള്ള പാഠങ്ങൾ—മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണം?

ലേവ്യയിൽനിന്നുള്ള പാഠങ്ങൾ—മറ്റുള്ളവരോട്‌ എങ്ങനെ പെരുമാറണം?

“നിന്റെ സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം.” —ലേവ്യ 19:18.

ഗീതം 109 ഹൃദയപൂർവം ഉറ്റ്‌ സ്‌നേഹിക്കാം

പൂർവാവലോകനം *

1-2. കഴിഞ്ഞ ലേഖനത്തിൽ നമ്മൾ എന്താണു പഠിച്ചത്‌, ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?

 ലേവ്യ 19-ാം അധ്യായത്തിൽനിന്ന്‌ പഠിക്കാനാകുന്ന ചില പ്രായോഗികപാഠങ്ങളാണു കഴിഞ്ഞ ലേഖനത്തിൽ നമ്മൾ കണ്ടത്‌. ഉദാഹരണത്തിന്‌ 3-ാം വാക്യത്തിൽ നമ്മൾ കണ്ടതുപോലെ അമ്മയപ്പന്മാരെ ബഹുമാനിക്കാൻ യഹോവ ഇസ്രായേല്യരോട്‌ ആവശ്യപ്പെട്ടു. ഇന്നു നമുക്ക്‌ എങ്ങനെ നമ്മുടെ അമ്മയപ്പന്മാരുടെ ശാരീരികവും വൈകാരികവും ആത്മീയവും ആയ ആവശ്യങ്ങൾക്കുവേണ്ടി കരുതാനാകുമെന്നു ചർച്ച ചെയ്‌തു. ഇനി, അതേ വാക്യം ശബത്ത്‌ ആചരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ദൈവജനത്തെ ഓർമിപ്പിച്ചു. നമ്മൾ ഇന്നു ശബത്തു നിയമത്തിൻകീഴിൽ അല്ലെങ്കിലും ദിവസവും ആത്മീയ കാര്യങ്ങൾക്കുവേണ്ടി സമയം മാറ്റിവെച്ചുകൊണ്ട്‌ നമുക്ക്‌ അതിലെ തത്ത്വം പ്രാവർത്തികമാക്കാമെന്നു കണ്ടു. ഇങ്ങനെയൊക്കെ ചെയ്യുന്നതിലൂടെ ലേവ്യ 19:2-ലും 1 പത്രോസ്‌ 1:15-ലും പറയുന്നതുപോലെ വിശുദ്ധരായിരിക്കാൻ നമ്മൾ ശ്രമിക്കുകയാണ്‌.

2 ഈ ലേഖനത്തിൽ ലേവ്യ 19-ാം അധ്യായത്തിൽനിന്നുള്ള മറ്റു ചില വാക്യങ്ങളാണു നമ്മൾ ചർച്ച ചെയ്യുന്നത്‌. ശാരീരിക പരിമിതികൾ ഉള്ളവരോടു പരിഗണന കാണിക്കുന്നതിനെക്കുറിച്ചും ബിസിനെസ്സ്‌ ഇടപാടുകളിൽ സത്യസന്ധരായിരിക്കുന്നതിനെക്കുറിച്ചും മറ്റുള്ളവരോടു സ്‌നേഹം കാണിക്കുന്നതിനെക്കുറിച്ചും ലേവ്യ 19-ാം അധ്യായത്തിൽനിന്ന്‌ എന്തു പഠിക്കാമെന്നു നമ്മൾ കാണും. അങ്ങനെയൊക്കെ ചെയ്യുന്നതു വിശുദ്ധരായിരിക്കാൻ നമ്മളെയും സഹായിക്കും.

ശാരീരിക പരിമിതികൾ ഉള്ളവരോടു ദയ കാണിക്കുക

ചെവി കേൾക്കാത്തവരോടും കണ്ണു കാണാത്തവരോടും എങ്ങനെ പെരുമാറാനാണു ലേവ്യ 19:14 പറയുന്നത്‌? (3-5 ഖണ്ഡികകൾ കാണുക) *

3-4. ലേവ്യ 19:14 പറയുന്നതുപോലെ ചെവി കേൾക്കാത്തവരോടും കാഴ്‌ചയില്ലാത്തവരോടും ഇസ്രായേല്യർ എങ്ങനെ പെരുമാറണമായിരുന്നു?

3 ലേവ്യ 19:14 വായിക്കുക. ശാരീരിക പരിമിതികൾ ഉള്ളവരോടു തന്റെ ജനം ദയ കാണിക്കാൻ യഹോവ പ്രതീക്ഷിച്ചു. ഉദാഹരണത്തിന്‌, ചെവി കേൾക്കാത്തവനെ ശപിക്കരുതെന്ന്‌ യഹോവ തന്റെ ജനത്തോടു പറഞ്ഞു. അവരെ ഭീഷണിപ്പെടുത്തുന്നതോ അവരെക്കുറിച്ച്‌ മോശമായി സംസാരിക്കുന്നതോ ഒക്കെ അവരെ ശപിക്കുന്നതിൽപ്പെടുമായിരുന്നു. കേൾക്കാൻ പറ്റാത്ത ഒരാളോട്‌ അങ്ങനെ ചെയ്യുന്നത്‌ എത്ര മോശമാണ്‌! തന്നെക്കുറിച്ച്‌ പറയുന്നതൊന്നും കേൾക്കാൻ പറ്റാത്തതുകൊണ്ട്‌ അതിനൊക്കെ മറുപടി പറയാൻ അയാൾക്കു കഴിയില്ലല്ലോ.

4 ഇനി ‘കാഴ്‌ചയില്ലാത്തവന്റെ മുന്നിൽ തടസ്സം വെക്കരുത്‌’ എന്നും 14-ാം വാക്യം പറയുന്നു. ശാരീരിക പരിമിതികൾ ഉള്ളവരെക്കുറിച്ച്‌ ഒരു പുസ്‌തകം ഇങ്ങനെ പറയുന്നു: “പുരാതന മധ്യപൂർവദേശത്ത്‌ ആളുകൾ അവരെ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യാറുണ്ടായിരുന്നു.” ഒരുപക്ഷേ ദുഷ്ടന്മാരായ ആളുകൾ കാഴ്‌ചയില്ലാത്തവരുടെ മുന്നിൽ തടസ്സങ്ങൾ വെച്ചിരുന്നിരിക്കാം. ഒന്നുകിൽ അവരെ ഉപദ്രവിക്കാൻവേണ്ടി അതല്ലെങ്കിൽ അവർ തട്ടിവീഴാൻതുടങ്ങുന്നതു കണ്ട്‌ ചിരിക്കാൻവേണ്ടി. എന്തു ക്രൂരതയാണല്ലേ? യഹോവ തന്റെ ജനത്തിന്‌ ഈ കല്‌പന നൽകിയതിലൂടെ ശാരീരിക പരിമിതികൾ ഉള്ളവരോട്‌ അനുകമ്പ കാണിക്കാൻ അവരെ പഠിപ്പിക്കുകയായിരുന്നു.

5. ശാരീരിക പരിമിതികൾ ഉള്ളവരോടു നമുക്ക്‌ എങ്ങനെ അനുകമ്പ കാണിക്കാം?

5 ശാരീരിക പരിമിതികൾ ഉള്ളവരോടു യേശു അനുകമ്പ കാണിച്ചു. സ്‌നാപക യോഹന്നാനെ അറിയിക്കാൻ യേശു പറഞ്ഞ സന്ദേശം ഓർക്കുക: “അന്ധർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്‌ഠരോഗികൾ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു.” യേശു ഇങ്ങനെ അത്ഭുതകരമായി ആളുകളെ സുഖപ്പെടുത്തിയപ്പോൾ അതു കണ്ട്‌ “ജനമെല്ലാം ദൈവത്തെ സ്‌തുതിച്ചു.” (ലൂക്കോ. 7:20-22; 18:43) യേശുവിനെ അനുകരിച്ചുകൊണ്ട്‌ ഇന്നു ക്രിസ്‌ത്യാനികളും ശാരീരിക പരിമിതികൾ ഉള്ളവരോട്‌ അനുകമ്പ കാണിക്കാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ നമ്മൾ അങ്ങനെയുള്ളവരോടു ദയയും പരിഗണനയും ക്ഷമയും ഒക്കെ കാണിക്കുന്നു. യേശുവിനെപ്പോലെ അത്ഭുതങ്ങൾ ചെയ്യാനുള്ള കഴിവൊന്നും യഹോവ നമുക്കു തന്നിട്ടില്ല എന്നുള്ളതു ശരിയാണ്‌. എന്നാൽ ശാരീരികമായോ ആത്മീയമായോ അന്ധരായിരിക്കുന്നവരോടു പറുദീസാഭൂമിയെക്കുറിച്ചുള്ള സന്തോഷവാർത്ത പറയാനുള്ള വലിയൊരു പദവിയാണു നമുക്കുള്ളത്‌. ആ പറുദീസയിൽ ആർക്കും ശാരീരിക പരിമിതികൾ ഒന്നും ഉണ്ടായിരിക്കില്ല. മാത്രമല്ല ദൈവവുമായി അവർക്ക്‌ നല്ലൊരു ബന്ധമുണ്ടായിരിക്കുകയും ചെയ്യും. (ലൂക്കോ. 4:18) ഈ സന്തോഷവാർത്ത ഇപ്പോൾത്തന്നെ ദൈവത്തെ സ്‌തുതിക്കാൻ അനേകരെ സഹായിച്ചുകൊണ്ടാണിരിക്കുന്നത്‌.

ബിസിനെസ്സ്‌ ഇടപാടുകളിൽ സത്യസന്ധരായിരിക്കുക

6. ലേവ്യ 19-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങൾ നമ്മളെ എങ്ങനെ സഹായിക്കും?

6 ലേവ്യ 19-ാം അധ്യായത്തിലെ ചില വാക്യങ്ങൾ പത്തുകല്‌പനകളിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളുടെ കൂടുതലായ വിശദീകരണമാണ്‌. ഉദാഹരണത്തിന്‌ എട്ടാമത്തെ കല്‌പന “മോഷ്ടിക്കരുത്‌” എന്നു മാത്രമാണ്‌. (പുറ. 20:15) ഈ കല്‌പന അനുസരിക്കാൻ താൻ മറ്റൊരാളുടെ സാധനമൊന്നും എടുക്കാതിരുന്നാൽ മതിയെന്ന്‌ ഒരാൾ ചിന്തിച്ചേക്കാം. പക്ഷേ അയാളും മറ്റു ചില രീതികളിൽ മോഷ്ടിക്കുന്നുണ്ടാകാം.

7. ഒരു കച്ചവടക്കാരൻ “മോഷ്ടിക്കരുത്‌” എന്ന എട്ടാമത്തെ കല്‌പന എങ്ങനെ ലംഘിച്ചേക്കാം?

7 താൻ മറ്റാരുടെയും സാധനങ്ങളൊന്നും എടുത്തിട്ടില്ലെന്ന്‌ ഒരു കച്ചവടക്കാരൻ ഒരുപക്ഷേ ചിന്തിച്ചേക്കാം. എന്നാൽ അയാളുടെ ബിസിനെസ്സ്‌ ഇടപാടുകളുടെ കാര്യമോ? ലേവ്യ 19:35, 36-ൽ യഹോവ ഇങ്ങനെ പറഞ്ഞിരിക്കുന്നതായി നമ്മൾ കാണുന്നു: “നീളവും തൂക്കവും വ്യാപ്‌തവും അളക്കുമ്പോൾ നിങ്ങൾ കള്ളത്തരം കാണിക്കരുത്‌. നിങ്ങൾ ഉപയോഗിക്കുന്ന ത്രാസ്സും തൂക്കക്കട്ടിയും ഏഫായും ഹീനും കൃത്യതയുള്ളതായിരിക്കണം.” അളവിലും തൂക്കത്തിലും ഒക്കെ തട്ടിപ്പ്‌ കാണിക്കുന്ന കച്ചവടക്കാർ ശരിക്കും പറഞ്ഞാൽ തങ്ങളുടെ ഇടപാടുകാരിൽനിന്ന്‌ മോഷ്ടിക്കുകയാണ്‌. ലേവ്യ 19-ാം അധ്യായത്തിലെ മറ്റു ചില വാക്യങ്ങൾകൂടി നോക്കുമ്പോൾ അതു കുറെക്കൂടി വ്യക്തമാകും.

ലേവ്യ 19:11-13 വരെ പറയുന്നതനുസരിച്ച്‌ ഒരു ക്രിസ്‌ത്യാനി തന്റെ ബിസിനെസ്സ്‌ ഇടപാടുകൾ സംബന്ധിച്ച്‌ തന്നോടുതന്നെ എന്തു ചോദിക്കണം? (8-10 ഖണ്ഡികകൾ കാണുക) *

8. (എ) എട്ടാമത്തെ കല്‌പനയിലെ തത്ത്വം മനസ്സിലാക്കാൻ ലേവ്യ 19:11-13-ൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ജൂതന്മാരെ സഹായിച്ചത്‌ എങ്ങനെ? (ബി) നമുക്ക്‌ അതിൽനിന്ന്‌ എന്തു പഠിക്കാം?

8 ലേവ്യ 19:11-13 വായിക്കുക. ലേവ്യ 19:11-ന്റെ ആദ്യഭാഗം പറയുന്നതു “നിങ്ങൾ മോഷ്ടിക്കരുത്‌” എന്നാണ്‌. 13-ാം വാക്യത്തിൽ മോഷണത്തെ ബിസിനെസ്സ്‌ ഇടപാടുകളിലെ വഞ്ചനയുമായി ബന്ധിപ്പിച്ചുകൊണ്ട്‌ ഇങ്ങനെ പറയുന്നു: “നിന്റെ സഹമനുഷ്യനെ ചതിക്കരുത്‌.” അതുകൊണ്ട്‌ ബിസിനെസ്സ്‌ ഇടപാടുകളിൽ ഒരാളെ ചതിക്കുന്നതു മോഷണത്തിനും കവർച്ചയ്‌ക്കും തുല്യമാണ്‌. എട്ടാമത്തെ കല്‌പന മോഷണം തെറ്റാണെന്നു പറഞ്ഞു. എന്നാൽ ലേവ്യ പുസ്‌തകത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആ നിയമത്തിലെ തത്ത്വം എങ്ങനെ പ്രാവർത്തികമാക്കാമെന്നു മനസ്സിലാക്കാൻ ജൂതന്മാരെ സഹായിച്ചു. മോഷണവും ചതിയും ഒക്കെ യഹോവ എങ്ങനെ കാണുന്നെന്നു ചിന്തിക്കുന്നതു നമുക്കും പ്രയോജനം ചെയ്യും. നമുക്കു നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കാം: ലേവ്യ 19:11-13 വരെയുള്ള വാക്യങ്ങൾക്കു ചേർച്ചയിൽ എന്റെ ജീവിതത്തിൽ ഞാൻ എന്തെങ്കിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടോ?

9. ലേവ്യ 19:13-ലെ നിയമം കൂലിക്കാർക്ക്‌ എന്തു സംരക്ഷണമാണു നൽകിയത്‌?

9 ഇനി ക്രിസ്‌ത്യാനികൾ സത്യസന്ധരായിരിക്കേണ്ട മറ്റൊരു വശമുണ്ട്‌. കൂലി കൊടുക്കുന്നതിനോടുള്ള ബന്ധത്തിലാണ്‌ അത്‌. ലേവ്യ 19:13-ന്റെ അവസാനഭാഗം ഇങ്ങനെ പറയുന്നു: “കൂലിക്കാരന്റെ കൂലി പിറ്റെ രാവിലെവരെ പിടിച്ചുവെക്കരുത്‌.” ഇസ്രായേല്യരുടെ പ്രധാനജോലി കൃഷിയും മൃഗങ്ങളെ വളർത്തലും ഒക്കെ ആയിരുന്നു. ആരെയെങ്കിലും പണിക്കു വിളിച്ചാൽ അന്നു വൈകുന്നേരംതന്നെ കൂലി കൊടുക്കണമെന്നായിരുന്നു നിയമം. അതിന്റെ കാരണത്തെക്കുറിച്ച്‌ യഹോവ പറഞ്ഞു: “അയാൾ ബുദ്ധിമുട്ട്‌ അനുഭവിക്കുന്നവനും തനിക്കു കിട്ടുന്ന കൂലികൊണ്ട്‌ നിത്യവൃത്തി കഴിക്കുന്നവനും ആണല്ലോ.” അന്നന്നു കൂലി കൊടുത്തില്ലെങ്കിൽ ഒരുപക്ഷേ അയാളുടെ കുടുംബം പട്ടിണിയാകുമായിരുന്നു.—ആവ. 24:14, 15; മത്താ. 20:8.

10. ലേവ്യ 19:13-ൽനിന്ന്‌ എന്തു പാഠമാണു നമ്മൾ പഠിക്കുന്നത്‌?

10 ഇന്നു പലരും ദിവസക്കൂലിക്കായിരിക്കില്ല ജോലി ചെയ്യുന്നത്‌. ആഴ്‌ചതോറുമോ മാസാവസാനമോ ഒക്കെയാകാം അവർക്കു കൂലി കിട്ടുന്നത്‌. എന്നാൽ ലേവ്യ 19:13-ലെ തത്ത്വം ഇന്നും ബാധകമാണ്‌. ചില മുതലാളിമാർ അവരുടെ കീഴിൽ ജോലി ചെയ്യുന്നവർക്കു ന്യായമായ കൂലി കൊടുക്കാറില്ല. ‘എത്ര കുറഞ്ഞ കൂലി കൊടുത്താലും കുഴപ്പമില്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ട്‌ അവർ ഇവിടെത്തന്നെ പണിക്കു വരും’ എന്നാണ്‌ ആ മുതലാളിമാർ ചിന്തിക്കുന്നത്‌. അങ്ങനെ ചെയ്യുമ്പോൾ ഒരർഥത്തിൽ അവർ ‘കൂലിക്കാരുടെ കൂലി പിടിച്ചുവെക്കുകയാണ്‌.’ ക്രിസ്‌ത്യാനികൾ ആളുകളെ പണിക്കു വിളിക്കുമ്പോൾ അവർക്കു ന്യായമായ കൂലി കൊടുക്കുന്നുണ്ടെന്ന്‌ ഉറപ്പുവരുത്തണം. ലേവ്യ 19-ാം അധ്യായത്തിൽനിന്ന്‌ മറ്റെന്തുകൂടി പഠിക്കാമെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം

11-12. ലേവ്യ 19:17, 18-ൽനിന്ന്‌ എന്തു കാര്യമാണു യേശു എടുത്തുപറഞ്ഞത്‌?

11 സഹമനുഷ്യനോട്‌ എങ്ങനെ പെരുമാറണമെന്ന കാര്യത്തിൽ യഹോവ നമുക്കു വ്യക്തമായ നിർദേശം തന്നിട്ടുണ്ട്‌. ലേവ്യ 19:17, 18 (വായിക്കുക.) വാക്യങ്ങളിൽ നമുക്ക്‌ അതു കാണാം. അവിടെ പറയുന്നതനുസരിച്ച്‌ നമ്മൾ മറ്റുള്ളവരെ ദ്രോഹിക്കാതിരുന്നാൽ മാത്രം പോരാ. മറിച്ച്‌ “സഹമനുഷ്യനെ നിന്നെപ്പോലെതന്നെ സ്‌നേഹിക്കണം” എന്നാണു ദൈവം ആവശ്യപ്പെടുന്നത്‌. ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഒരു ക്രിസ്‌ത്യാനി അങ്ങനെ ചെയ്‌തേ മതിയാകൂ.

12 ലേവ്യ 19:18-ലെ കല്‌പന എത്ര പ്രധാനമാണെന്നു യേശുവിന്റെ വാക്കുകളിൽനിന്നും മനസ്സിലാക്കാം. ഒരിക്കൽ ഒരു പരീശൻ യേശുവിനോട്‌ “നിയമത്തിലെ ഏറ്റവും വലിയ കല്‌പന ഏതാണ്‌” എന്നു ചോദിച്ചു. അപ്പോൾ യേശു അയാളോട്‌ യഹോവയെ നമ്മുടെ മുഴുഹൃദയത്തോടും നമ്മുടെ മുഴുദേഹിയോടും നമ്മുടെ മുഴുമനസ്സോടും കൂടെ സ്‌നേഹിക്കണം എന്നതാണ്‌ “ഏറ്റവും വലിയതും ഒന്നാമത്തേതും ആയ കല്‌പന” എന്നു പറഞ്ഞു. എന്നിട്ട്‌ ലേവ്യ 19:18 ഉദ്ധരിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “ഇതുപോലുള്ളതാണു രണ്ടാമത്തേതും: ‘നിന്നെപ്പോലെതന്നെ നിന്റെ അയൽക്കാരനെയും സ്‌നേഹിക്കണം.’” (ലേവ്യ 19:18; മത്താ. 22:35-40) നമുക്ക്‌ എങ്ങനെയൊക്കെ മറ്റുള്ളവരോടു സ്‌നേഹം കാണിക്കാം? അതിനുള്ള ചില വിധങ്ങളെക്കുറിച്ച്‌ ലേവ്യ 19-ാം അധ്യായത്തിൽനിന്ന്‌ നോക്കാം.

13. ലേവ്യ 19:18-ലെ ആശയം നന്നായി മനസ്സിലാക്കാൻ യോസേഫിന്റെ വിവരണം നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ?

13 നമ്മുടെ അയൽക്കാരോടു സ്‌നേഹം കാണിക്കാനുള്ള ഒരു വിധം ലേവ്യ 19:18-ൽ കാണാം. അവിടെ പറയുന്നു: “ആരോടും പ്രതികാരം ചെയ്യുകയോ പക വെച്ചുകൊണ്ടിരിക്കുകയോ അരുത്‌.” കൂടെ ജോലി ചെയ്യുന്നവരോടോ കൂടെ പഠിക്കുന്നവരോടോ ബന്ധുക്കളോടോ കുടുംബാംഗങ്ങളോടോ ഒക്കെ വർഷങ്ങളോളം പക വെച്ചുകൊണ്ടിരുന്നിട്ടുള്ള ചിലരെ നമുക്ക്‌ അറിയാമായിരിക്കും. യോസേഫിന്റെ പത്തു ചേട്ടന്മാർ കുറെക്കാലം പക വെച്ചുകൊണ്ടിരുന്നിട്ട്‌ അവസാനം യോസേഫിനോടു ചെയ്‌തതിനെക്കുറിച്ച്‌ ഓർക്കുക. (ഉൽപ. 37:2-8, 25-28) എന്നാൽ യോസേഫ്‌ തിരിച്ച്‌ അങ്ങനെ പെരുമാറിയില്ല. വലിയ അധികാരത്തിലൊക്കെ വന്നശേഷം ചേട്ടന്മാരോടു പകരംവീട്ടാനുള്ള അവസരം ഉണ്ടായിരുന്നെങ്കിലും അങ്ങനെ ചെയ്യാതെ കരുണ കാണിക്കുകയാണു ചെയ്‌തത്‌. യോസേഫ്‌ അവരോടു പക വെച്ചുകൊണ്ടിരുന്നില്ല. അങ്ങനെ ചെയ്‌തപ്പോൾ ശരിക്കുംപറഞ്ഞാൽ അദ്ദേഹം ലേവ്യ 19:18-ൽ യഹോവ പിന്നീടു പറഞ്ഞ കാര്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കുകയായിരുന്നു.—ഉൽപ. 50:19-21.

14. ലേവ്യ 19:18-ലെ തത്ത്വം ഇന്നും ബാധകമാണെന്നു പറയാവുന്നത്‌ എന്തുകൊണ്ട്‌?

14 നമ്മൾ കണ്ടതുപോലെ യോസേഫ്‌ പക വെച്ചുകൊണ്ടിരുന്നില്ല. പ്രതികാരം ചെയ്‌തില്ല. പകരം ക്ഷമിക്കാൻ തയ്യാറായി. അതു ദൈവത്തെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ അനുകരിക്കേണ്ട ഒരു കാര്യമാണ്‌. മാതൃകാപ്രാർഥനയിലൂടെ യേശു നമ്മളെ പഠിപ്പിച്ചതും അതുതന്നെയാണ്‌. നമുക്കെതിരെ പാപം ചെയ്‌തവരോടു ക്ഷമിക്കണമെന്നു യേശു പറഞ്ഞു. (മത്താ. 6:9, 12) ഇനി പൗലോസ്‌ അപ്പോസ്‌തലനും സഹക്രിസ്‌ത്യാനികളോട്‌ ഇങ്ങനെ പറഞ്ഞു: ‘പ്രിയപ്പെട്ടവരേ, നിങ്ങൾതന്നെ പ്രതികാരം ചെയ്യരുത്‌.’ (റോമ. 12:19) കൂടാതെ അദ്ദേഹം ഇങ്ങനെയും എഴുതി: “ഒരാൾക്കു മറ്റൊരാൾക്കെതിരെ എന്തെങ്കിലും പരാതിക്കു കാരണമുണ്ടായാൽത്തന്നെ അതു സഹിക്കുകയും അന്യോന്യം ഉദാരമായി ക്ഷമിക്കുകയും ചെയ്യുക.” (കൊലോ. 3:13) ഇതെല്ലാം കാണിക്കുന്നത്‌ യഹോവയുടെ തത്ത്വങ്ങൾക്ക്‌ ഒരിക്കലും മാറ്റം വരില്ല എന്നാണ്‌. അതുകൊണ്ടു ലേവ്യ 19:18-ലെ നിയമത്തിൽ കാണുന്ന ആ തത്ത്വം ഇന്നും ബാധകമാണ്‌.

ഒരു മുറിവുണ്ടായാൽ അതിൽ എപ്പോഴും തൊടുകയും പിടിക്കുകയും ചെയ്യുന്നതു നല്ലതല്ലാത്തതുപോലെ മറ്റുള്ളവർ ചെയ്‌ത ദ്രോഹത്തെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതും നല്ലതല്ല. അതു മറന്നുകളയാൻ നമ്മൾ ശ്രമിക്കണം (15-ാം ഖണ്ഡിക കാണുക) *

15. മറ്റുള്ളവർ നമ്മളെ ഒരുപാടു വിഷമിപ്പിച്ചാലും അതു മറക്കുകയും ക്ഷമിക്കുകയും ചെയ്യേണ്ടത്‌ എന്തുകൊണ്ടാണെന്ന്‌ ഒരു ദൃഷ്ടാന്തം ഉപയോഗിച്ച്‌ വിശദീകരിക്കുക.

15 നമുക്ക്‌ ഒരു ദൃഷ്ടാന്തം നോക്കാം. ആരെങ്കിലും നമ്മളെ വിഷമിപ്പിക്കുന്നതിനെ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഒരു മുറിവിനോടു താരതമ്യം ചെയ്യാം. ചിലതു നിസ്സാരമായിരിക്കാം. മറ്റു ചിലതു കുറെക്കൂടെ ആഴത്തിൽ ഉള്ളതായിരിക്കാം. ഉദാഹരണത്തിനു കറിക്ക്‌ അരിയുമ്പോൾ നമ്മുടെ കൈ ചെറുതായൊന്നു മുറിഞ്ഞേക്കാം. നമുക്ക്‌ അത്‌ വേദനയുണ്ടാക്കുമെങ്കിലും ആ മുറിവ്‌ പെട്ടെന്നുതന്നെ ഉണങ്ങും. ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ എവിടെയാണു മുറിഞ്ഞതെന്നുപോലും നമ്മൾ ഓർക്കുന്നുണ്ടാകില്ല. അതുപോലെ മറ്റുള്ളവർ നമ്മളോടു പറയുകയോ പ്രവർത്തിക്കുകയോ ചെയ്‌ത കാര്യങ്ങൾ നമ്മളെ വേദനിപ്പിച്ചേക്കാമെങ്കിലും ഈ ചെറിയ മുറിവുപോലെ നിസ്സാരമായിരിക്കാം. നമുക്ക്‌ അത്‌ എളുപ്പത്തിൽ ക്ഷമിക്കാനാകും. ഇനി ചില മുറിവുകൾ തുന്നലൊക്കെയിട്ട്‌ കെട്ടിവെക്കേണ്ട അത്ര വലുതായിരിക്കാം. അത്തരം ഒരു മുറിവിൽ എപ്പോഴും തൊടുകയും പിടിക്കുകയും ഒക്കെ ചെയ്‌തുകൊണ്ടിരുന്നാൽ അതു പെട്ടെന്നൊന്നും ഉണങ്ങില്ലെന്നു മാത്രമല്ല കൂടുതൽ വഷളാകുകയും ചെയ്‌തേക്കാം. അതുപോലെ മറ്റുള്ളവരുടെ പ്രവർത്തനങ്ങൾ ചിലപ്പോൾ നമ്മളെ ആഴത്തിൽ മുറിപ്പെടുത്തിയേക്കാം. എന്നാൽ നമ്മൾ ഏതു നേരവും അതെക്കുറിച്ച്‌ ചിന്തിക്കുകയും പക വെച്ചുകൊണ്ടിരിക്കുകയും ചെയ്‌താൽ നമുക്കുതന്നെയായിരിക്കും കൂടുതൽ ബുദ്ധിമുട്ടുണ്ടാകുന്നത്‌. അതുകൊണ്ട്‌ ലേവ്യ 19:18-ലെ ഉപദേശം അനുസരിക്കുന്നത്‌ എത്ര നല്ലതാണ്‌!

16. ലേവ്യ 19:33, 34 പറയുന്നതനുസരിച്ച്‌ ഇസ്രായേല്യർ അന്യദേശക്കാരോട്‌ എങ്ങനെ പെരുമാറാനാണ്‌ യഹോവ ആഗ്രഹിച്ചത്‌, അതിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

16 സഹമനുഷ്യനെ സ്‌നേഹിക്കാൻ കല്‌പിച്ചപ്പോൾ അവർ മറ്റ്‌ ഇസ്രായേല്യരെ മാത്രം സ്‌നേഹിക്കാനല്ല യഹോവ ഉദ്ദേശിച്ചത്‌. അവരുടെകൂടെ താമസിക്കുന്ന അന്യദേശക്കാരെയും അവർ സ്‌നേഹിക്കണമായിരുന്നു. ലേവ്യ 19:33, 34-ൽ (വായിക്കുക.) അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. അവർ ആ അന്യദേശക്കാരനെ “സ്വദേശിയെപ്പോലെ” കണക്കാക്കുകയും തന്നെപ്പോലെതന്നെ ‘സ്‌നേഹിക്കുകയും’ ചെയ്യണമായിരുന്നു. ഉദാഹരണത്തിന്‌, വന്നുതാമസിക്കുന്ന വിദേശികളെയും പാവപ്പെട്ടവരെയും ഇസ്രായേല്യർ തങ്ങളുടെ വയലുകളിൽ കാലാ പെറുക്കാൻ അനുവദിക്കണമായിരുന്നു. (ലേവ്യ 19:9, 10) വിദേശികളെ സ്‌നേഹിക്കണമെന്ന തത്ത്വം ഇന്നു ക്രിസ്‌ത്യാനികൾക്കും ബാധകമാണ്‌. (ലൂക്കോ. 10:30-37) ഇന്നു ലക്ഷക്കണക്കിന്‌ ആളുകൾ മറ്റു രാജ്യങ്ങളിലേക്കു മാറിത്താമസിക്കുന്നുണ്ട്‌. അവരിൽ ചിലർ നിങ്ങളുടെ പ്രദേശത്തുമുണ്ടാകാം. അവരോടു ആദരവും സ്‌നേഹവും ഒക്കെ കാണിക്കുന്നതു വളരെ പ്രധാനമാണ്‌.

വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനം

17-18. (എ) ലേവ്യ 19:2-ൽനിന്നും 1 പത്രോസ്‌ 1:15-ൽനിന്നും നമ്മൾ എന്താണു പഠിക്കുന്നത്‌? (ബി) ഏതു പ്രധാനപ്പെട്ട പ്രവർത്തനം ചെയ്യാനാണു പത്രോസ്‌ അപ്പോസ്‌തലൻ നമ്മളെ പ്രോത്സാഹിപ്പിക്കുന്നത്‌?

17 ലേവ്യ 19:2-ഉം 1 പത്രോസ്‌ 1:15-ഉം വിശുദ്ധരായിരിക്കാൻ ദൈവജനത്തെ പ്രോത്സാഹിപ്പിക്കുന്നു. യഹോവയുടെ അംഗീകാരം നേടാൻ നമ്മൾ എന്തു ചെയ്യണമെന്നു ലേവ്യ 19-ാം അധ്യായത്തിന്റെ മറ്റു വാക്യങ്ങളിൽ കാണാം. നമ്മൾ ചെയ്യേണ്ടതും ചെയ്യരുതാത്തതും ആയ കാര്യങ്ങൾ പറയുന്ന ചില വാക്യങ്ങളാണു നമ്മൾ ഇതുവരെ ചർച്ച ചെയ്‌തത്‌. * അതിലെ തത്ത്വങ്ങൾ ക്രിസ്‌തീയ ഗ്രീക്കു തിരുവെഴുത്തുകളിലും നമുക്കു കാണാം. അതിന്റെ അർഥം ഇന്നു നമ്മളും അത്‌ അനുസരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നുണ്ടെന്നാണ്‌. എന്നാൽ പത്രോസ്‌ അപ്പോസ്‌തലൻ മറ്റൊരു കാര്യത്തെക്കുറിച്ചുകൂടി പറയുന്നുണ്ട്‌.

18 നമ്മൾ യഹോവയെ ആരാധിക്കുകയും മറ്റുള്ളവർക്കു നന്മ ചെയ്യുകയും ചെയ്യുന്നുണ്ടാകാം. എന്നാൽ എല്ലാ ക്രിസ്‌ത്യാനികളും ചെയ്യേണ്ട വളരെ പ്രധാനപ്പെട്ട ഒരു പ്രവർത്തനത്തെക്കുറിച്ച്‌ പത്രോസ്‌ അപ്പോസ്‌തലൻ എഴുതി. എല്ലാ കാര്യങ്ങളിലും വിശുദ്ധരായിരിക്കുക എന്നു പറയുന്നതിനു മുമ്പ്‌ പത്രോസ്‌ അപ്പോസ്‌തലൻ നമ്മളോടു പറയുന്നു: “പ്രവർത്തനത്തിനായി നിങ്ങളുടെ മനസ്സുകളെ ശക്തമാക്കുക.” (1 പത്രോ. 1:13, 15) എന്തായിരിക്കാം ആ പ്രവർത്തനം? ക്രിസ്‌തുവിന്റെ അഭിഷിക്തസഹോദരന്മാർ അവരെ ‘വിളിച്ച ദൈവത്തിന്റെ നന്മയെ എല്ലായിടത്തും അറിയിക്കും’ എന്നു പത്രോസ്‌ പറഞ്ഞു. (1 പത്രോ. 2:9) വാസ്‌തവത്തിൽ വളരെ പ്രധാനപ്പെട്ട ഈ പ്രവർത്തനം ചെയ്യാനുള്ള അവസരം ഇന്ന്‌ എല്ലാ ക്രിസ്‌ത്യാനികൾക്കുമുണ്ട്‌. മറ്റുള്ളവർക്ക്‌ ഏറ്റവും പ്രയോജനം ചെയ്യുന്ന ഒരു പ്രവർത്തനമാണ്‌ ഇത്‌. ആളുകളോടു സന്തോഷവാർത്ത അറിയിക്കുകയും അവരെ പഠിപ്പിക്കുകയും ചെയ്യുന്ന ഈ പ്രവർത്തനത്തിൽ നമ്മൾ പതിവായി, ഉത്സാഹത്തോടെ പങ്കെടുക്കുന്നു. ദൈവത്തിന്റെ വിശുദ്ധ ജനമായതുകൊണ്ട്‌ നമുക്കു ലഭിച്ചിരിക്കുന്ന എത്ര വലിയൊരു അനുഗ്രഹമാണ്‌ ഇത്‌! (മർക്കോ. 13:10) ലേവ്യ 19-ാം അധ്യായത്തിലെ തത്ത്വങ്ങൾ പ്രാവർത്തികമാക്കാൻ നമ്മൾ കഴിവിന്റെ പരമാവധി ശ്രമിക്കുമ്പോൾ നമ്മൾ ദൈവത്തെയും അയൽക്കാരെയും സ്‌നേഹിക്കുന്നെന്നു തെളിയിക്കുകയാണ്‌. കൂടാതെ എല്ലാ കാര്യങ്ങളിലും ‘വിശുദ്ധരായിരിക്കാൻ’ ആഗ്രഹിക്കുന്നെന്നും നമ്മൾ കാണിക്കുന്നു.

ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ

^ ക്രിസ്‌ത്യാനികൾ മോശയുടെ നിയമത്തിൻകീഴിൽ അല്ലെങ്കിലും നമ്മൾ ചെയ്യേണ്ടതോ ചെയ്യരുതാത്തതോ ആയ പല കാര്യങ്ങളെക്കുറിച്ചും അതിൽനിന്ന്‌ പഠിക്കാനാകും. അതു മനസ്സിലാക്കുന്നതു മറ്റുള്ളവരെ സ്‌നേഹിക്കാനും യഹോവയെ സന്തോഷിപ്പിക്കാനും നമ്മളെ സഹായിക്കും. ലേവ്യ 19-ാം അധ്യായത്തിൽ കാണുന്ന ചില പാഠങ്ങൾ നമുക്ക്‌ എങ്ങനെ പ്രാവർത്തികമാക്കാമെന്നാണ്‌ ഈ ലേഖനത്തിൽ ചർച്ച ചെയ്യുന്നത്‌.

^ പക്ഷപാതം കാണിക്കുക, പരദൂഷണം പറയുക, രക്തം കഴിക്കുക, ഭൂതവിദ്യ, ഭാവിഫലം പറയുക, ലൈംഗിക അധാർമികത എന്നിവയോട്‌ ബന്ധപ്പെട്ട്‌ ലേവ്യ 19-ാം അധ്യായത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നമ്മൾ ഈ ലേഖനത്തിലും കഴിഞ്ഞ ലേഖനത്തിലും ചർച്ച ചെയ്‌തിട്ടില്ല.—ലേവ്യ 19:15, 16, 26-29, 31.—ഈ ലക്കത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.

^ ചിത്രക്കുറിപ്പ്‌: ഡോക്ടറോടു സംസാരിക്കാൻ ഒരു സഹോദരൻ കേൾവിശക്തിയില്ലാത്ത ഒരു സഹോദരനെ സഹായിക്കുന്നു.

^ ചിത്രക്കുറിപ്പ്‌: പെയിന്റിങ്ങ്‌ ജോലിയുള്ള ഒരു സഹോദരൻ തന്റെ കീഴിൽ പണിയെടുക്കുന്ന ഒരാൾക്കു കൂലി കൊടുക്കുന്നു.

^ ചിത്രക്കുറിപ്പ്‌: ഒരു സഹോദരി തന്റെ കൈയിലെ ചെറിയ മുറിവിന്റെ കാര്യം പെട്ടെന്നു മറന്നുപോയേക്കാം. വലിയ മുറിവിന്റെ കാര്യത്തിലും അങ്ങനെതന്നെ ചെയ്യാൻ തയ്യാറാകുമോ?