നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങൾ നിങ്ങൾ ശ്രദ്ധാപൂർവം വായിച്ചുകാണുമല്ലോ. ഇപ്പോൾ, പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ:
ദൈവത്തിനു നമ്മളോടു സഹാനുഭൂതിയുണ്ടെന്നതിന് എന്തു തിരുവെഴുത്തു തെളിവുണ്ട്?
ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്ന കാലത്ത് അവർ അനുഭവിച്ച കഷ്ടപ്പാടും വേദനയും യഹോവ മനസ്സിലാക്കി. (പുറ. 3:7; യശ. 63:9) നമ്മളെ ദൈവത്തിന്റെ ഛായയിലാണു സൃഷ്ടിച്ചിരിക്കുന്നത്, അതുകൊണ്ട് നമുക്കു സഹാനുഭൂതി കാണിക്കാൻ കഴിയും. ദൈവത്തിന്റെ സ്നേഹത്തിനു നമ്മൾ യോഗ്യരല്ലെന്നു തോന്നിയാൽപ്പോലും ദൈവത്തിനു നമ്മളോടു സഹാനുഭൂതിയുണ്ട്.—wp18.3, പേ. 8-9.
യേശുവിന്റെ പഠിപ്പിക്കലുകൾ മുൻവിധി മറികടക്കാൻ ആളുകളെ എങ്ങനെയാണു സഹായിച്ചത്?
യേശുവിന്റെ കാലത്തെ മിക്ക ജൂതന്മാർക്കും മുൻവിധികളുണ്ടായിരുന്നു. താഴ്മയുടെ ആവശ്യം ക്രിസ്തു എടുത്തുപറയുകയും വംശത്തിന്റെ പേരിലുള്ള മുൻവിധിയെ കുറ്റംവിധിക്കുകയും ചെയ്തു. പരസ്പരം സഹോദരങ്ങളായി കാണാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു.—w18.06, പേ. 9-10.
മോശയെ ദൈവം വാഗ്ദത്തദേശത്ത് പ്രവേശിക്കാൻ അനുവദിക്കാതിരുന്നതിൽനിന്ന് എന്തു പഠിക്കാം?
മോശയ്ക്ക് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരുന്നു. (ആവ. 34:10) വിജനഭൂമിയിലെ 40 വർഷത്തെ പ്രയാണത്തിന്റെ അവസാനത്തോട് അടുത്ത് വെള്ളമില്ലാത്തതിനു ജനം പരാതി പറയാൻ തുടങ്ങി. ഈ പ്രശ്നം രണ്ടാം പ്രാവശ്യമാണു പൊങ്ങിവന്നത്. പാറയോടു സംസാരിക്കാൻ ദൈവം മോശയോടു പറഞ്ഞു. അതിനു പകരം, മോശ പാറയെ അടിച്ചു. താൻ കൊടുത്ത നിർദേശങ്ങൾ അനുസരിക്കാതിരുന്നതുകൊണ്ടായിരിക്കാം യഹോവ മോശയോടു കോപിച്ചത്. അല്ലെങ്കിൽ ആ അത്ഭുതത്തിന്റെ മഹത്ത്വം ദൈവത്തിനു കൊടുക്കാതിരുന്നതുകൊണ്ടായിരിക്കാം. (സംഖ. 20:6-12) യഹോവയെ അനുസരിക്കേണ്ടതിന്റെയും യഹോവയ്ക്കു മഹത്ത്വം കൊടുക്കേണ്ടതിന്റെയും പ്രാധാന്യമാണ് ഇതു നമ്മളെ പഠിപ്പിക്കുന്നത്.—w18.07, പേ. 13-14.
പുറമേ കാണുന്നതുവെച്ച് വിധിച്ചാൽ നമുക്ക് എളുപ്പം തെറ്റു സംഭവിച്ചേക്കാവുന്നത് എങ്ങനെ?
ജാതി, സമ്പത്ത്, പ്രായം എന്നിങ്ങനെ പുറമേ കാണുന്ന മൂന്നു കാര്യങ്ങളുടെ അടിസ്ഥാനത്തിൽ ആളുകൾ മറ്റുള്ളവരെ വിധിക്കാറുണ്ട്. പക്ഷപാതമില്ലാത്ത ദൈവത്തിന്റെ കണ്ണുകളിലൂടെ മറ്റുള്ളവരെ കാണാൻ നമ്മൾ ശ്രമിക്കേണ്ടത് പ്രധാനമാണ്. (പ്രവൃ. 10:34, 35)—w18.08, പേ. 8-12.
പ്രായമുള്ള ക്രിസ്ത്യാനികൾക്കു മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏവ?
നിയമനത്തിൽ മാറ്റംവന്ന പ്രായമുള്ള ഒരു ക്രിസ്ത്യാനി ദൈവത്തിന്റെ കണ്ണിൽ ഇപ്പോഴും വിലയുള്ളവനാണ്. മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹത്തിനു പലതും ചെയ്യാൻ കഴിയും. അവിശ്വാസികളായ ഇണകളോടു സംസാരിക്കാനും നിഷ്ക്രിയരെ സഹായിക്കാനും ബൈബിൾപഠനങ്ങൾ നടത്താനും ശുശ്രൂഷയിൽ കൂടുതൽ ചെയ്യാനും അദ്ദേഹത്തിനു കഴിയും.—w18.09, പേ. 8-11.
ക്രിസ്ത്യാനികൾക്കു ലഭ്യമായിരിക്കുന്ന പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ ഏതൊക്കെയാണ്?
സന്ദർശകകാർഡുകളും ക്ഷണക്കത്തുകളും അതിൽ ഉൾപ്പെടുന്നു. നന്നായി ചിട്ടപ്പെടുത്തിയിരിക്കുന്ന എട്ടു ലഘുലേഖകളും വീക്ഷാഗോപുരം, ഉണരുക! മാസികകളും അതിന്റെ ഭാഗമാണ്. അതുപോലെ ചില ലഘുപത്രികകളും പഠിപ്പിക്കാനുള്ള രണ്ടു പുസ്തകങ്ങളും ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്നത് ഉൾപ്പെടെ പ്രയോജനപ്രദമായ നാലു വീഡിയോകളും ഇതിൽ ഉൾപ്പെടുന്നു.—w18.10, പേ. 16.
സുഭാഷിതങ്ങൾ 23:23 പറയുന്നതുപോലെ, ഒരു ക്രിസ്ത്യാനിക്ക് എങ്ങനെയാണു ‘സത്യം വാങ്ങാൻ’ കഴിയുന്നത്?
സത്യത്തിനു നമ്മൾ പണം വിലയായി കൊടുക്കുന്നില്ല. എന്നാൽ അതു നേടാൻ നമ്മൾ സമയം ചെലവഴിക്കുകയും നല്ല ശ്രമം ചെയ്യുകയും വേണം.—w18.11, പേ. 4.
ഹോശേയ, ഭാര്യയായ ഗോമെരുമായി ഇടപെട്ട വിധത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ഗോമെർ പല വട്ടം വ്യഭിചാരം ചെയ്തു. പക്ഷേ ഹോശേയ ഗോമെരിനോടു ക്ഷമിക്കുകയും വിവാഹബന്ധത്തിൽ തുടരുകയും ചെയ്തു. ഒരു ക്രിസ്ത്യാനിയുടെ ഇണ ലൈംഗിക അധാർമികതയിൽ ഏർപ്പെട്ടെങ്കിൽ നിരപരാധിയായ ഇണയ്ക്കു മാപ്പു കൊടുക്കാൻ കഴിയും. തെറ്റു ചെയ്ത വ്യക്തിയുമായി മറ്റേയാൾ ലൈംഗികബന്ധം പുനഃസ്ഥാപിച്ചുകഴിഞ്ഞാൽ വിവാഹമോചനം നേടാനുള്ള തിരുവെഴുത്ത് അടിസ്ഥാനം അസാധുവായിത്തീരും.—w18.12, പേ. 13.