വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 32

നിങ്ങളുടെ സ്‌നേഹം വർധിക്കട്ടെ

നിങ്ങളുടെ സ്‌നേഹം വർധിക്കട്ടെ

“നിങ്ങളുടെ സ്‌നേഹം ഇനിയുമിനിയും വർധിക്കട്ടെ എന്നു ഞാൻ പ്രാർഥിക്കുന്നു.”—ഫിലി. 1:9.

ഗീതം 106 സ്‌നേഹം നട്ടുവളർത്താം

പൂർവാവലോകനം *

1. ഫിലിപ്പിയിൽ ഒരു സഭയുണ്ടാകാൻ ആരൊക്കെയാണു സഹായിച്ചത്‌?

പൗലോസ്‌ അപ്പോസ്‌തലനും ശീലാസും ലൂക്കോസും തിമൊഥെയൊസും കൂടി ഒരു റോമൻ കോളനിയായ ഫിലിപ്പിയിൽ എത്തിച്ചേരുന്നു. അവിടെ അവർ സന്തോഷവാർത്തയോടു താത്‌പര്യമുള്ള ഒരുപാട്‌ ആളുകളെ കാണുന്നു. ഉത്സാഹികളായ ഈ നാലു സഹോദരങ്ങളുടെ പ്രവർത്തനഫലമായി അവിടെ ഒരു സഭ രൂപപ്പെടുന്നു. പുതിയ ശിഷ്യരെല്ലാവരും കൂടിവന്നിരുന്നതു സാധ്യതയനുസരിച്ച്‌ ലുദിയയുടെ വീട്ടിലാണ്‌. നല്ല അതിഥിപ്രിയമുള്ള ഒരു സഹോദരിയായിരുന്നു ലുദിയ.—പ്രവൃ. 16:40.

2. പുതിയ സഭ ഏതു പ്രശ്‌നം നേരിട്ടു?

2 ഈ പുതിയ സഭ അധികം വൈകാതെ ഒരു പ്രശ്‌നം നേരിട്ടു. സത്യത്തെ എതിർത്ത ആളുകളെ ഉപയോഗിച്ചുകൊണ്ട്‌ സാത്താൻ വിശ്വസ്‌തരായ ക്രിസ്‌ത്യാനികളുടെ പ്രസംഗപ്രവർത്തനം തടയാൻ ശ്രമിച്ചു. പൗലോസിനെയും ശീലാസിനെയും അറസ്റ്റ്‌ ചെയ്‌തു, അവരെ വടികൊണ്ട്‌ അടിച്ചു, എന്നിട്ട്‌ ജയിലിലിട്ടു. എന്നാൽ ജയിൽമോചിതരായ ഉടനെ അവർ പുതിയ ശിഷ്യരെ ചെന്നുകണ്ട്‌ പ്രോത്സാഹിപ്പിക്കുന്നു. അതിനു ശേഷം പൗലോസും ശീലാസും തിമൊഥെയൊസും അവിടെനിന്ന്‌ പോകുന്നു. സാധ്യതയനുസരിച്ച്‌ ലൂക്കോസ്‌ അവിടെത്തന്നെ തങ്ങി. ഫിലിപ്പിയിലെ ആ പുതിയ സഹോദരങ്ങൾ എന്തു ചെയ്‌തു? പരിശുദ്ധാത്മാവിന്റെ സഹായത്താൽ അവർ ഉത്സാഹത്തോടെ യഹോവയെ സേവിച്ചു. (ഫിലി. 2:12) അവരെക്കുറിച്ച്‌ പൗലോസിന്‌ അഭിമാനം തോന്നിയതിൽ അതിശയിക്കാനില്ല!

3. ഫിലിപ്പിയർ 1:9-11-ൽ രേഖപ്പെടുത്തിയതനുസരിച്ച്‌ പൗലോസ്‌ പ്രാർഥനയിൽ എന്തൊക്കെ ഉൾപ്പെടുത്തി?

3 ഏകദേശം പത്തു വർഷം കഴിഞ്ഞ്‌ പൗലോസ്‌ ഫിലിപ്പിയിലെ സഭയ്‌ക്ക്‌ ഒരു കത്ത്‌ എഴുതി. പൗലോസിന്‌ അവിടത്തെ സഹോദരങ്ങളോടുള്ള സ്‌നേഹം നമുക്ക്‌ ആ കത്തിൽനിന്ന്‌ വായിച്ചെടുക്കാം. പൗലോസ്‌ എഴുതി: “ക്രിസ്‌തുയേശുവിന്റെ അതേ ആർദ്രപ്രിയത്തോടെ നിങ്ങളെ എല്ലാവരെയും കാണാൻ ഞാൻ എത്രമാത്രം ആഗ്രഹിക്കുന്നു.” (ഫിലി. 1:8) അവർക്കുവേണ്ടി പ്രാർഥിക്കുന്നുണ്ടെന്നും പൗലോസ്‌ പറഞ്ഞു. സ്‌നേഹത്തിൽ വർധിച്ചുവരാനും കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പുവരുത്താനും കുറ്റമറ്റവരാകാനും മറ്റുള്ളവരുടെ വിശ്വാസത്തിനു തടസ്സമാകാതിരിക്കാനും നീതിയുടെ ഫലം നിറഞ്ഞവരാകാനും സഹോദരങ്ങളെ സഹായിക്കേണമേ എന്നു പൗലോസ്‌ യഹോവയോട്‌ അപേക്ഷിക്കുന്നു. സ്‌നേഹം തുളുമ്പുന്ന പൗലോസിന്റെ ആ വാക്കുകളിൽനിന്ന്‌ നമുക്കു പലതും പഠിക്കാനുണ്ട്‌. (ഫിലിപ്പിയർ 1:9-11 വായിക്കുക.) അവ ഓരോന്നും ജീവിതത്തിൽ എങ്ങനെ ബാധകമാക്കാമെന്നു നമുക്ക്‌ ഇപ്പോൾ നോക്കാം.

സ്‌നേഹം വർധിപ്പിക്കുക

4. (എ) 1 യോഹന്നാൻ 4:9, 10 അനുസരിച്ച്‌ യഹോവ നമ്മളോട്‌ എങ്ങനെയാണു സ്‌നേഹം കാണിച്ചത്‌? (ബി) നമ്മൾ യഹോവയെ എത്രത്തോളം സ്‌നേഹിക്കണം?

4 നമ്മുടെ പാപങ്ങൾക്കുവേണ്ടി മരിക്കാനായി തന്റെ പ്രിയമകനെ ഭൂമിയിലേക്ക്‌ അയച്ചുകൊണ്ട്‌ യഹോവ നമ്മളോടുള്ള സ്‌നേഹം കാണിച്ചു. (1 യോഹന്നാൻ 4:9, 10 വായിക്കുക.) നിസ്വാർഥമായ ആ സ്‌നേഹപ്രവൃത്തി യഹോവയെ തിരിച്ച്‌ സ്‌നേഹിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നില്ലേ? (റോമ. 5:8) യഹോവയെ നമ്മൾ എത്രത്തോളം സ്‌നേഹിക്കണം? ഒരു പരീശനോടു യേശു പറഞ്ഞ വാക്കുകളിൽ അതിനുള്ള ഉത്തരം കാണാം: “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുമനസ്സോടും കൂടെ സ്‌നേഹിക്കണം.” (മത്താ. 22:36, 37) അർധഹൃദയത്തോടെ യഹോവയെ സ്‌നേഹിക്കാൻ നമ്മളാരും ആഗ്രഹിക്കുന്നില്ല. ഓരോ ദിവസവും കഴിയുമ്പോഴും യഹോവയോടുള്ള നമ്മുടെ സ്‌നേഹം കൂടിക്കൂടിവരാനാണു നമ്മൾ ആഗ്രഹിക്കുന്നത്‌. “നിങ്ങളുടെ സ്‌നേഹം ഇനിയുമിനിയും വർധിക്കട്ടെ” എന്നാണു ഫിലിപ്പിയിലുള്ളവരോടു പൗലോസ്‌ പറഞ്ഞത്‌. ദൈവത്തോടുള്ള സ്‌നേഹം ശക്തിപ്പെടുത്താൻ എന്താണു ചെയ്യേണ്ടത്‌?

5. ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം എങ്ങനെ ശക്തിപ്പെടുത്താം?

5 ദൈവത്തെ സ്‌നേഹിക്കുന്നതിനു നമ്മൾ ദൈവത്തെ അറിയണം. ബൈബിൾ പറയുന്നു: “എന്നാൽ സ്‌നേഹിക്കാത്തവർ ദൈവത്തെ അറിഞ്ഞിട്ടില്ല; കാരണം ദൈവം സ്‌നേഹമാണ്‌.” (1 യോഹ. 4:8) ദൈവത്തെക്കുറിച്ച്‌ ‘ശരിയായ അറിവ്‌’ നേടുന്നതും ദൈവം എങ്ങനെയാണു കാര്യങ്ങളെക്കുറിച്ച്‌ ചിന്തിക്കുന്നതെന്നു മനസ്സിലാക്കുന്നതും യഹോവയോടുള്ള സ്‌നേഹം ശക്തമാക്കാൻ സഹായിക്കുമെന്നു പൗലോസ്‌ പറഞ്ഞു. (ഫിലി. 1:9) ബൈബിൾ പഠിച്ചുതുടങ്ങിയ സമയത്ത്‌ ദൈവത്തെക്കുറിച്ച്‌ കുറച്ച്‌ കാര്യങ്ങൾ നമ്മൾ മനസ്സിലാക്കി. അങ്ങനെ നമ്മുടെ ഉള്ളിൽ ദൈവത്തോടുള്ള സ്‌നേഹം നാമ്പിട്ടു. പിന്നീടു നമ്മൾ യഹോവയെക്കുറിച്ച്‌ എത്ര കൂടുതൽ പഠിച്ചോ, അത്രയധികം ദൈവത്തോടുള്ള നമ്മുടെ സ്‌നേഹം വർധിച്ചു. അതുകൊണ്ട്‌ ബൈബിളിന്റെ പതിവായ പഠനവും ധ്യാനവും നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നായി നമ്മൾ ഇപ്പോഴും കാണുന്നു!—ഫിലി. 2:16.

6. 1 യോഹന്നാൻ 4:11, 20, 21 പറയുന്നതനുസരിച്ച്‌, സ്‌നേഹം വർധിപ്പിക്കുന്നതിനു നമ്മൾ ആരെയുംകൂടി സ്‌നേഹിക്കണം?

6 ദൈവം കാണിച്ച വലിയ സ്‌നേഹം സഹോദരങ്ങളെ സ്‌നേഹിക്കാൻ നമ്മളെ പ്രേരിപ്പിക്കും. (1 യോഹന്നാൻ 4:11, 20, 21 വായിക്കുക.) ‘സഹോദരങ്ങളെ സ്‌നേഹിക്കുന്നത്‌ ഇത്ര ബുദ്ധിമുട്ടുള്ള കാര്യമാണോ’ എന്നു നമ്മൾ ചിന്തിച്ചേക്കാം. കാരണം, യഹോവയെയാണു നമ്മൾ എല്ലാവരും ആരാധിക്കുന്നത്‌, ദൈവത്തിന്റെ നല്ല ഗുണങ്ങൾ അനുകരിക്കാനാണു നമ്മൾ ശ്രമിക്കുന്നതും. മാത്രമല്ല, നമുക്കു ജീവൻ നൽകിക്കൊണ്ടുപോലും സ്‌നേഹം കാണിച്ച യേശുവിന്റെ മാതൃകയാണു നമ്മൾ അനുകരിക്കുന്നത്‌. കാര്യങ്ങൾ ഇങ്ങനെയാണെങ്കിലും, ചില സാഹചര്യങ്ങളിൽ പരസ്‌പരം സ്‌നേഹിക്കാനുള്ള കല്‌പന അനുസരിക്കാൻ നമുക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. ഫിലിപ്പി സഭയിലുണ്ടായ ഒരു സംഭവം അതാണു കാണിക്കുന്നത്‌. നമുക്ക്‌ അത്‌ എന്താണെന്നു നോക്കാം.

7. യുവൊദ്യക്കും സുന്തുകയ്‌ക്കും പൗലോസ്‌ നൽകിയ ബുദ്ധിയുപദേശത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

7 പൗലോസിന്റെ “കൂടെനിന്ന്‌” പ്രവർത്തിച്ച ഉത്സാഹികളായ സഹോദരിമാരായിരുന്നു ഫിലിപ്പി സഭയിലെ യുവൊദ്യയും സുന്തുകയും. എന്നിട്ടുപോലും, അഭിപ്രായവ്യത്യാസം കാരണമായിരിക്കാം, അവർക്ക്‌ ഇടയിൽ അകൽച്ച വന്നു. ഫിലിപ്പിയിലുള്ളവർക്ക്‌ എഴുതിയ കത്തിൽ പൗലോസ്‌ അവരെ പേരെടുത്ത്‌ പരാമർശിക്കുകയും “ഒരേ മനസ്സുള്ളവരായിരിക്കാൻ” ശക്തമായ ഉപദേശം കൊടുക്കുകയും ചെയ്‌തു. (ഫിലി. 4:2, 3) “എല്ലാ കാര്യങ്ങളും പിറുപിറുപ്പും വാഗ്വാദവും കൂടാതെ ചെയ്യുക” എന്നു മുഴുസഭയോടും പറയണമെന്നു പൗലോസിനു തോന്നി. (ഫിലി. 2:14) പൗലോസിന്റെ നേരിട്ടുള്ള ബുദ്ധിയുപദേശം പരസ്‌പരമുണ്ടായിരുന്ന സ്‌നേഹം വർധിപ്പിക്കാൻ വിശ്വസ്‌തരായ ആ രണ്ടു സഹോദരിമാരെയും അതുപോലെ മുഴുസഭയെയും സഹായിച്ചുകാണും എന്നതിനു സംശയമില്ല.

സഹോദരങ്ങളെക്കുറിച്ച്‌ നല്ല വീക്ഷണമുണ്ടായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌? (8-ാം ഖണ്ഡിക കാണുക) *

8. സഹോദരങ്ങളെ സ്‌നേഹിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം എന്താണ്‌, നമുക്ക്‌ അത്‌ എങ്ങനെ മറികടക്കാം?

8 യുവൊദ്യയുടെയും സുന്തുകയുടെയും കാര്യത്തിലെന്നപോലെ, സഹോദരങ്ങളുമായി ഒരു നല്ല സ്‌നേഹബന്ധം നിലനിറുത്തുന്നതിനു നമുക്കു തടസ്സമായി വരാവുന്ന ഒരു കാര്യമുണ്ട്‌. മറ്റുള്ളവരുടെ കുറവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ്‌ അത്‌. നമുക്ക്‌ എല്ലാവർക്കും ദിവസവും തെറ്റുകൾ പറ്റുന്നുണ്ട്‌. നമ്മൾ മറ്റുള്ളവരുടെ തെറ്റുകളിലേക്കാണു നോക്കുന്നതെങ്കിൽ അവരോടുള്ള നമ്മുടെ സ്‌നേഹം തണുത്തുപോകും. ഉദാഹരണത്തിന്‌, രാജ്യഹാൾ ശുചീകരണത്തിനു നമ്മളെ സഹായിക്കാൻ ഒരു സഹോദരൻ മറന്നുപോയാൽ നമുക്ക്‌ അൽപ്പം ഇഷ്ടക്കേടു തോന്നിയേക്കാം. ആ സമയത്ത്‌, അദ്ദേഹം മുമ്പ്‌ ചെയ്‌ത തെറ്റുകളെല്ലാം നമ്മൾ ഓർക്കാൻ തുടങ്ങിയാലോ? നമ്മുടെ നീരസം കൂടുകയും ആ സഹോദരനോടുള്ള സ്‌നേഹം കുറയുകയും ചെയ്യും. നിങ്ങൾക്കു സഭയിലെ ആരെങ്കിലുമായി അത്തരം ഒരു പ്രശ്‌നമുണ്ടെങ്കിൽ ഇതു ചിന്തിക്കുക: യഹോവ നമ്മുടെ കുറവുകൾ കാണുന്നുണ്ട്‌, നമ്മുടെ സഹോദരന്റെയും കുറവുകൾ കാണുന്നുണ്ട്‌. പക്ഷേ കുറവുകളുണ്ടെങ്കിലും യഹോവ ആ സഹോദരനെയും സ്‌നേഹിക്കുന്നു, നമ്മളെയും സ്‌നേഹിക്കുന്നു. അതുകൊണ്ട്‌ നമുക്ക്‌ യഹോവയുടെ സ്‌നേഹം അനുകരിക്കാം, സഹോദരങ്ങളുടെ നല്ല ഗുണങ്ങളിലേക്കു നോക്കാം. സഹോദരങ്ങളെ സ്‌നേഹിക്കാൻ നല്ല ശ്രമം ചെയ്യുമ്പോൾ നമ്മുടെ ഇടയിലെ ഐക്യം വർധിക്കും.—ഫിലി. 2:1, 2.

“കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ”

9. ഫിലിപ്പിയർക്കുള്ള കത്തിൽ പൗലോസ്‌ പറഞ്ഞ ‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങളിൽ’ എന്തെല്ലാം ഉൾപ്പെടുന്നു?

9 ഫിലിപ്പിയിലുള്ളവർ ഉൾപ്പെടെ എല്ലാ ക്രിസ്‌ത്യാനികൾക്കും പിൻവരുന്ന ഉപദേശം കൊടുക്കാൻ പരിശുദ്ധാത്മാവ്‌ പൗലോസിനെ പ്രചോദിപ്പിച്ചു—‘കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പുവരുത്തുക.’ (ഫിലി. 1:10) ഈ ‘പ്രാധാന്യമുള്ള കാര്യങ്ങളിൽ’ യഹോവയുടെ പേരിന്റെ വിശുദ്ധീകരണം, യഹോവയുടെ ഉദ്ദേശ്യങ്ങളുടെ നിവൃത്തി, സഭയുടെ സമാധാനവും ഐക്യവും എന്നിവ ഉൾപ്പെടുന്നു. (മത്താ. 6:9, 10; യോഹ. 13:35) ഈ കാര്യങ്ങളെ കേന്ദ്രീകരിച്ച്‌ ജീവിക്കുമ്പോൾ നമ്മൾ യഹോവയെ സ്‌നേഹിക്കുന്നെന്നു തെളിയിക്കുകയാണ്‌.

10. യഹോവ നമ്മളെ കുറ്റമറ്റവരായി കാണാൻ നമ്മൾ എന്തു ചെയ്യണം?

10 നമ്മൾ “കുറ്റമറ്റവരും” ആയിരിക്കണമെന്നു പൗലോസ്‌ പറഞ്ഞു. ഇതിന്റെ അർഥം നമ്മൾ എല്ലാ കാര്യങ്ങളിലും പൂർണതയുള്ളവരായിരിക്കണം എന്നല്ല. നമ്മുടെ ദൈവമായ യഹോവയെപ്പോലെ കുറ്റമറ്റവരായിരിക്കാൻ നമുക്കു കഴിയില്ല. എന്നാൽ സ്‌നേഹം വർധിപ്പിക്കാനും കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഉറപ്പുവരുത്താനും പരമാവധി ശ്രമിക്കുമ്പോൾ യഹോവ നമ്മളെ കുറ്റമറ്റവരായി കണക്കാക്കും. നമുക്കു സ്‌നേഹം കാണിക്കാൻ കഴിയുന്ന ഒരു വിധം മറ്റുള്ളവർ വിശ്വാസത്തിൽനിന്ന്‌ വീണുപോകുന്ന ഒന്നും ചെയ്യാതിരിക്കുക എന്നതാണ്‌.

11. മറ്റുള്ളവർ ഇടറിവീഴാൻ ഇടയാക്കുന്നത്‌ നമ്മൾ ഒഴിവാക്കേണ്ടത്‌ എന്തുകൊണ്ട്‌?

11 മറ്റുള്ളവരുടെ വിശ്വാസത്തിനു തടസ്സമാകരുത്‌ എന്ന ഉപദേശം യഥാർഥത്തിൽ ഒരു മുന്നറിയിപ്പാണ്‌. നമ്മുടെ പ്രവൃത്തികൾ എങ്ങനെയാണു മറ്റുള്ളവരെ ബാധിച്ചേക്കാവുന്നത്‌? നമ്മൾ തിരഞ്ഞെടുക്കുന്ന വിനോദവും വസ്‌ത്രവും ജോലിയും ഒക്കെ മറ്റുള്ളവർ ഇടറിവീഴാൻ ഇടയാക്കിയേക്കാം. നമ്മൾ ചെയ്യുന്ന കാര്യങ്ങൾ തെറ്റായിരിക്കണമെന്നില്ല. എന്നാൽ നമ്മുടെ തിരഞ്ഞെടുപ്പുകൾ മറ്റുള്ളവരെ അസ്വസ്ഥരാക്കുകയും അവർ വിശ്വാസത്തിൽനിന്ന്‌ വീണുപോകാൻ ഇടയാക്കുകയും ചെയ്യുന്നെങ്കിൽ അതു ഗൗരവമുള്ള കാര്യമാണ്‌. യേശുവിന്റെ ആടുകളിൽ ഒന്നു വിശ്വാസത്തിൽനിന്ന്‌ വീണുപോകാൻ ഇടയാക്കുന്നതിനെക്കാൾ നല്ലത്‌ കഴുത്തിൽ ഒരു കല്ലു കെട്ടി നമ്മളെ കടലിൽ എറിയുന്നതാണെന്നു യേശു പറഞ്ഞു.—മത്താ. 18:6.

12. മുൻനിരസേവകരായ ഒരു ദമ്പതികൾ വെച്ച മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

12 യേശുവിന്റെ ഈ മുന്നറിയിപ്പു മുൻനിരസേവകരായ ഒരു ദമ്പതികൾ ബാധകമാക്കിയത്‌ എങ്ങനെയെന്നു നോക്കാം. അവരുടെ സഭയിൽ പുതുതായി സ്‌നാനമേറ്റ ഒരു ദമ്പതികളുണ്ടായിരുന്നു. കർശനമായ നിയന്ത്രണങ്ങളുള്ള കുടുംബങ്ങളിലാണ്‌ ആ പുതിയ സഹോദരങ്ങൾ വളർന്നുവന്നത്‌. നല്ല സിനിമയാണെങ്കിൽപ്പോലും ക്രിസ്‌ത്യാനികൾ സിനിമയ്‌ക്കു പോകരുതെന്നാണ്‌ അവർ ചിന്തിച്ചിരുന്നത്‌. അതുകൊണ്ട്‌ മുൻനിരസേവകരായ ദമ്പതികൾ സിനിമ കാണാൻ പോയെന്ന്‌ അറിഞ്ഞപ്പോൾ അവർ ഞെട്ടിപ്പോയി. ഇത്‌ അറിഞ്ഞ മുൻനിരസേവകരായ ആ ദമ്പതികൾ പിന്നെ കുറെ കാലത്തേക്കു സിനിമയ്‌ക്കു പോയില്ല. പുതുതായി സ്‌നാനമേറ്റ ആ സഹോദരങ്ങൾ മനസ്സാക്ഷിയെ പരിശീലിപ്പിച്ച്‌ സമനിലയുള്ള ഒരു വീക്ഷണത്തിൽ എത്തുന്നതുവരെ അവർ കാത്തിരുന്നു. (എബ്രാ. 5:14) നിസ്വാർഥമായ ഈ പ്രവൃത്തിയിലൂടെ ആ ദമ്പതികൾ, തങ്ങളുടെ പുതിയ സഹോദരനെയും സഹോദരിയെയും വാക്കിലൂടെ മാത്രമല്ല പ്രവൃത്തിയിലൂടെയും സ്‌നേഹിക്കുന്നെന്നു തെളിയിച്ചു.—റോമ. 14:19-21; 1 യോഹ. 3:18.

13. തെറ്റു ചെയ്യാൻ ഒരാളെ നമ്മൾ പ്രേരിപ്പിച്ചേക്കാവുന്നത്‌ എങ്ങനെ?

13 തെറ്റു ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടും മറ്റുള്ളവരുടെ വിശ്വാസത്തിനു നമ്മൾ ഒരു തടസ്സമായേക്കാം. അത്‌ എങ്ങനെയെന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. ഇങ്ങനെയൊരു സാഹചര്യം സങ്കൽപ്പിക്കുക: മദ്യത്തിന്‌ അടിമയായിരുന്ന ഒരു ബൈബിൾവിദ്യാർഥി ഒരുപാടു ശ്രമം ചെയ്‌ത്‌ ആ ശീലം ഉപേക്ഷിച്ചു. ഇനി ഒരിക്കലും കുടിക്കാതിരിക്കുന്നതാണു തനിക്കു നല്ലതെന്ന്‌ അദ്ദേഹം മനസ്സിലാക്കി. നല്ല പുരോഗതി വരുത്തിയ അദ്ദേഹം സ്‌നാനമേറ്റു. പിന്നീട്‌ ഒരു സഹോദരൻ അദ്ദേഹത്തെ ഒരു കൂടിവരവിനു ക്ഷണിക്കുന്നു. എന്നിട്ട്‌ മദ്യത്തിന്റെ ഗ്ലാസ്‌ നീട്ടിക്കൊണ്ട്‌ ഇങ്ങനെ പറയുന്നു: “സഹോദരൻ ഒന്നുകൊണ്ടും പേടിക്കേണ്ടാ. സ്‌നാനപ്പെട്ട സ്ഥിതിക്ക്‌ സഹോദരന്‌ യഹോവയുടെ ആത്മാവുണ്ട്‌. പരിശുദ്ധാത്മാവിന്റെ ഒരു ഗുണമാണല്ലോ ആത്മനിയന്ത്രണം. അതുകൊണ്ട്‌ സഹോദരനു നിയന്ത്രിക്കാൻ പറ്റും.” ആ തെറ്റായ ഉപദേശം കേട്ട്‌ നമ്മുടെ ആ സഹോദരൻ മദ്യം കഴിക്കുകയും വീണ്ടും അതിന്‌ അടിമയാകുകയും ചെയ്‌താൽ അത്‌ എത്ര സങ്കടകരമായിരിക്കും!

14. ഫിലിപ്പിയർ 1:10-ലെ നിർദേശങ്ങൾ ബാധകമാക്കാൻ ക്രിസ്‌തീയയോഗങ്ങൾ സഹായിക്കുന്നത്‌ എങ്ങനെ?

14 ഫിലിപ്പിയർ 1:10-ലെ നിർദേശങ്ങൾ ബാധകമാക്കാൻ ക്രിസ്‌തീയയോഗങ്ങൾ നമ്മളെ പല വിധങ്ങളിൽ സഹായിക്കുന്നു. ഒന്ന്‌, യഹോവ പ്രാധാന്യമുള്ളതായി കാണുന്ന കാര്യങ്ങൾ എന്താണെന്ന്‌ അവിടെനിന്ന്‌ ലഭിക്കുന്ന സമൃദ്ധമായ ആത്മീയാഹാരം നമ്മളെ ഓർമിപ്പിക്കുന്നു. രണ്ട്‌, കുറ്റമറ്റവരായി ജീവിക്കാൻ കഴിയേണ്ടതിന്‌, നമ്മൾ കേൾക്കുന്ന കാര്യങ്ങൾ എങ്ങനെ ബാധകമാക്കാം എന്നു നമ്മൾ പഠിക്കുന്നു. മൂന്ന്‌, “സ്‌നേഹിക്കാനും നല്ല കാര്യങ്ങൾ ചെയ്യാനും” മീറ്റിങ്ങുകളിൽനിന്ന്‌ നമുക്കു പ്രചോദനം ലഭിക്കുന്നു. (എബ്രാ. 10:24, 25) സഹോദരങ്ങളിൽനിന്ന്‌ നമുക്ക്‌ എത്രയധികം പ്രോത്സാഹനം ലഭിക്കുന്നോ, അത്രയധികം യഹോവയോടും സഹോദരങ്ങളോടും ഉള്ള നമ്മുടെ സ്‌നേഹം വർധിക്കും. ദൈവത്തോടും സഹോദരങ്ങളോടും ഉള്ള സ്‌നേഹംകൊണ്ട്‌ നമ്മുടെ ഹൃദയം നിറയുമ്പോൾ, സഹോദരങ്ങൾ ഇടറിവീഴാൻ ഇടയാക്കുന്ന ഒന്നും ചെയ്യാതിരിക്കാൻ നമ്മൾ നല്ല ശ്രമം ചെയ്യും.

എപ്പോഴും “നീതിയുടെ ഫലം” നിറഞ്ഞുനിൽക്കട്ടെ

15. ‘നീതിയുടെ ഫലം നിറഞ്ഞവരായിരിക്കാൻ’ നമ്മൾ എന്തൊക്കെ ചെയ്യണം?

15 ഫിലിപ്പിയിലെ സഹോദരങ്ങൾ ‘നീതിയുടെ ഫലം നിറഞ്ഞവർ ആയിരിക്കാൻ’ പൗലോസ്‌ ആത്മാർഥമായി പ്രാർഥിച്ചു. (ഫിലി. 1:11) ഈ ‘നീതിയുടെ ഫലത്തിൽ’ യഹോവയോടും ദൈവജനത്തോടും ഉള്ള അവരുടെ സ്‌നേഹം ഉൾപ്പെട്ടിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. യേശുവിലുള്ള അവരുടെ വിശ്വാസത്തെയും അവരുടെ ശോഭനമായ പ്രത്യാശയെയും കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുന്നതും അതിൽ ഉൾപ്പെടുന്നു. ഫിലിപ്പിയർ 2:15-ൽ പൗലോസ്‌ മറ്റൊരു ദൃഷ്ടാന്തം ഉപയോഗിക്കുന്നു. ഫിലിപ്പിയിലെ ക്രിസ്‌ത്യാനികൾ ‘ലോകത്തിൽ ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കുന്നു’ എന്ന്‌ ആ വാക്യം പറയുന്നു. തന്റെ ശിഷ്യന്മാർ “ലോകത്തിന്റെ വെളിച്ചമാണ്‌” എന്നു യേശു പറഞ്ഞ വാക്കുകൾ അതു നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. (മത്താ. 5:14-16) യേശു തന്റെ അനുഗാമികൾക്ക്‌ ‘ആളുകളെ ശിഷ്യരാക്കാനുള്ള’ കല്‌പനയും കൊടുത്തു. അവർ ‘ഭൂമിയുടെ അതിവിദൂരഭാഗങ്ങൾവരെ സാക്ഷികളായിരിക്കും’ എന്നു യേശു പറഞ്ഞു. (മത്താ. 28:18-20; പ്രവൃ. 1:8) ഏറ്റവും പ്രധാനപ്പെട്ട ഈ പ്രവർത്തനത്തിൽ ഊർജസ്വലമായി പങ്കെടുക്കുമ്പോൾ നമ്മൾ ‘നീതിയുടെ ഫലം’ കായ്‌ക്കുകയാണ്‌.

റോമിൽ വീട്ടുതടങ്കലിലായിരുന്നപ്പോൾ പൗലോസ്‌ ഫിലിപ്പിയിലെ സഭയ്‌ക്കു കത്ത്‌ എഴുതുന്നു. ആ സമയത്ത്‌ കാവൽക്കാരോടും തന്നെ സന്ദർശിക്കാൻ വന്നവരോടും സന്തോഷവാർത്ത അറിയിക്കാൻ ലഭിച്ച അവസരങ്ങൾ ഉപയോഗിക്കുന്നു. (16-ാം ഖണ്ഡിക കാണുക)

16. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കാൻ നമുക്കു കഴിയുമെന്നു ഫിലിപ്പിയർ 1:12-14 കാണിക്കുന്നത്‌ എങ്ങനെ? (പുറംതാളിലെ ചിത്രം കാണുക.)

16 നമ്മുടെ സാഹചര്യം എന്തുതന്നെയായാലും, നമുക്കു ജ്യോതിസ്സുകളെപ്പോലെ പ്രകാശിക്കാൻ കഴിയും. ചിലപ്പോൾ, ഒരു സാഹചര്യം പ്രസംഗപ്രവർത്തനത്തിനു തടസ്സമാണെന്നു തോന്നാം. പക്ഷേ അതു പ്രസംഗിക്കാനുള്ള ഒരു അവസരമായി മാറിയേക്കാം. ഉദാഹരണത്തിന്‌, ഫിലിപ്പിയർക്കു കത്ത്‌ എഴുതുന്ന സമയത്ത്‌ പൗലോസ്‌ റോമിൽ വീട്ടുതടങ്കലിലായിരുന്നു. പക്ഷേ തടവിലായിരുന്നെങ്കിലും പൗലോസ്‌ പ്രസംഗിക്കാതിരുന്നില്ല, കാവൽക്കാരോടും അതുപോലെ തന്നെ സന്ദർശിക്കാൻ വന്നവരോടും പൗലോസ്‌ സാക്ഷീകരിച്ചു. പൗലോസ്‌ ഇങ്ങനെ ഉത്സാഹത്തോടെ പ്രസംഗിച്ചത്‌, “പേടിയില്ലാതെ ദൈവവചനം സംസാരിക്കാനുള്ള’ ആത്മവിശ്വാസവും ധൈര്യവും മറ്റു സഹോദരങ്ങൾക്കേകി.—ഫിലിപ്പിയർ 1:12-14 വായിക്കുക; ഫിലി. 4:22.

കിട്ടുന്ന ഏതൊരു അവസരവും ഉപയോഗിച്ച്‌ മറ്റുള്ളവരോടു സാക്ഷീകരിക്കുക (17-ാം ഖണ്ഡിക കാണുക) *

17. ബുദ്ധിമുട്ടു നിറഞ്ഞ സാഹചര്യങ്ങളിലും എങ്ങനെയാണു നമ്മുടെ ചില സഹോദരങ്ങൾ പ്രസംഗപ്രവർത്തനത്തിൽ തുടർന്നത്‌?

17 നമ്മുടെ പല സഹോദരീസഹോദരന്മാർക്കും പൗലോസിന്റെ അതേ ധൈര്യം കാണിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്‌. അവർ താമസിക്കുന്ന രാജ്യങ്ങളിൽ പരസ്യമായോ വീടുതോറുമോ പ്രസംഗിക്കാൻ കഴിയില്ല. അതുകൊണ്ട്‌ സന്തോഷവാർത്ത പ്രസംഗിക്കാൻ അവർ മറ്റു വഴികൾ കണ്ടെത്തുന്നു. (മത്താ. 10:16-20) അങ്ങനെയൊരു രാജ്യത്ത്‌, ഓരോ പ്രചാരകനും അവരുടെ ബന്ധുക്കൾ, അയൽക്കാർ, സഹപാഠികൾ, സഹജോലിക്കാർ, പരിചയക്കാർ എന്നിവർ ഉൾപ്പെടുന്ന ‘പ്രസംഗപ്രദേശം’ ഉത്സാഹത്തോടെ പ്രവർത്തിച്ചുതീർക്കാൻ അവിടത്തെ സർക്കിട്ട്‌ മേൽവിചാരകൻ പ്രോത്സാഹിപ്പിച്ചു. എന്തായിരുന്നു ഫലം? രണ്ടു വർഷംകൊണ്ട്‌, ആ സർക്കിട്ടിലെ സഭകളുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായി. പരസ്യമായി പ്രസംഗിക്കുന്നതിനു തടസ്സമില്ലാത്ത ഒരു രാജ്യത്തായിരിക്കാം നമ്മൾ താമസിക്കുന്നത്‌. എങ്കിലും ആ സഹോദരീസഹോദരന്മാരിൽനിന്ന്‌ വിലയേറിയ ഒരു പാഠം നമുക്കു പഠിക്കാനുണ്ട്‌. മറ്റുള്ളവരോടു സാക്ഷീകരിക്കാൻ കിട്ടുന്ന ഒരു അവസരവും നഷ്ടപ്പെടുത്തരുത്‌. ഏതു തടസ്സത്തെയും മറികടക്കാനുള്ള ശക്തി യഹോവ നമുക്കു തരും എന്ന കാര്യത്തിൽ ഉറപ്പുള്ളവരായിരിക്കുക.—ഫിലി. 2:13.

18. എന്തു ചെയ്യാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം?

18 നിർണായകമായ കാലത്താണു നമ്മൾ ജീവിക്കുന്നത്‌. അതുകൊണ്ട്‌ പൗലോസ്‌ ഫിലിപ്പിയർക്ക്‌ എഴുതിയ കത്തിലെ നിർദേശം ബാധകമാക്കാൻ നമ്മൾ ഉറച്ച തീരുമാനമെടുക്കണം. നമ്മൾ കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന്‌ ഉറപ്പു വരുത്താൻ കഴിവുള്ളവരും കുറ്റമറ്റവരും മറ്റുള്ളവരുടെ വിശ്വാസത്തിനു തടസ്സമാകാത്തവരും നീതിയുടെ ഫലം നിറഞ്ഞവരും ആയിരിക്കണം. അങ്ങനെയെങ്കിൽ നമ്മുടെ സ്‌നേഹം വർധിച്ചുവരും, സ്‌നേഹവാനായ നമ്മുടെ സ്വർഗീയപിതാവിനെ അതു മഹത്ത്വപ്പെടുത്തുകയും ചെയ്യും.

ഗീതം 17 “എനിക്കു മനസ്സാണ്‌”

^ ഖ. 5 മുമ്പത്തെക്കാളധികം ഇന്നു സഹോദരങ്ങളോടുള്ള നമ്മുടെ സ്‌നേഹം ശക്തിപ്പെടുത്തേണ്ടതു പ്രധാനമാണ്‌. പ്രശ്‌നങ്ങൾ ഉള്ളപ്പോഴും എങ്ങനെ സ്‌നേഹം വർധിപ്പിക്കാമെന്നു മനസ്സിലാക്കാൻ ഫിലിപ്പിയർക്ക്‌ എഴുതിയ കത്ത്‌ നമ്മളെ സഹായിക്കും.

^ ഖ. 54 ചിത്രക്കുറിപ്പ്‌: രാജ്യഹാൾ ശുചീകരണത്തിന്റെ സമയത്ത്‌ ജോ എന്നൊരു സഹോദരൻ ക്ലീനിങ്ങ്‌ നിറുത്തി മറ്റൊരു സഹോദരനോടും അദ്ദേഹത്തിന്റെ മകനോടും സംസാരിക്കുന്നു. ഇതു വാക്വം ക്ലീനിങ്ങ്‌ ചെയ്‌തുകൊണ്ടിരുന്ന മൈക്ക്‌ സഹോദരന്‌ ഇഷ്ടപ്പെട്ടില്ല. ‘ജോ എന്താ സംസാരിച്ചുനിൽക്കുന്നേ, ക്ലീനിങ്ങിന്റെ സമയമല്ലേ ഇത്‌’ എന്നു മൈക്ക്‌ ചിന്തിക്കുന്നു. പിന്നീടു ജോ പ്രായംചെന്ന ഒരു സഹോദരിയെ സഹായിക്കുന്നതു മൈക്ക്‌ കാണുന്നു. തന്റെ സഹോദരന്റെ നല്ല ഗുണങ്ങളെക്കുറിച്ച്‌ മൈക്ക്‌ കൂടുതൽ ചിന്തിക്കുന്നു.

^ ഖ. 58 ചിത്രക്കുറിപ്പുകൾ: സാക്ഷികൾക്കു പരസ്യമായി പ്രസംഗിക്കാൻ കഴിയാത്ത ഒരു രാജ്യത്ത്‌ ഒരു സഹോദരൻ തന്റെ പരിചയക്കാരനെ സന്തോഷവാർത്ത അറിയിക്കുന്നു. ശ്രദ്ധിച്ചാണ്‌ അദ്ദേഹം അതു ചെയ്യുന്നത്‌. പിന്നീട്‌, ജോലിസ്ഥലത്ത്‌ ഒഴിവുസമയം കിട്ടിയപ്പോൾ സഹജോലിക്കാരനോടും സാക്ഷീകരിക്കുന്നു.