വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നാപകയോഹന്നാൻ—സന്തോഷം നിലനിറുത്താൻ നമുക്ക്‌ ഒരു മാതൃക

സ്‌നാപകയോഹന്നാൻ—സന്തോഷം നിലനിറുത്താൻ നമുക്ക്‌ ഒരു മാതൃക

സഭയിൽ നിങ്ങൾ വളരെയധികം ആഗ്രഹിക്കുന്ന ഒരു നിയമനം—എന്നാൽ നിങ്ങൾക്ക്‌ ഇപ്പോൾ അതു ലഭിക്കാൻ സാധ്യതയില്ല. ഇതാണോ നിങ്ങളുടെ സാഹചര്യം? ഒരുപക്ഷേ ആ നിയമനം മറ്റൊരാൾ ചെയ്യുന്നതായി നിങ്ങൾ കാണുന്നുണ്ടാകും. അല്ലെങ്കിൽ, മുമ്പ്‌ നിങ്ങൾ മുഴുസമയസേവനത്തിന്റെ ഏതെങ്കിലുമൊരു മേഖലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ പ്രായം, മോശം ആരോഗ്യം, സാമ്പത്തികബുദ്ധിമുട്ട്‌, കുടുംബോത്തരവാദിത്വങ്ങൾ എന്നിവ കാരണം നിങ്ങൾക്ക്‌ ഇപ്പോൾ ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കു പരിധിയുണ്ട്‌. ഇനിയും, സംഘടനയിൽ വന്ന മാറ്റങ്ങൾ കാരണം വർഷങ്ങളോളം നിങ്ങൾ കൈകാര്യം ചെയ്‌തിരുന്ന ഉത്തരവാദിത്വം മറ്റൊരാൾക്കു കൈമാറേണ്ടിവന്നിരിക്കാം. ഇപ്പറഞ്ഞതിൽ ഏതാണു നിങ്ങളുടെ സാഹചര്യമെങ്കിലും, ‘ദൈവസേവനത്തിൽ ആഗ്രഹിക്കുന്നതുപോലെ ചെയ്യാൻ എനിക്കു കഴിയുന്നില്ല’ എന്നു തോന്നുന്നുണ്ടാകാം. അത്തരം സാഹചര്യങ്ങളിൽ ചിലപ്പോഴൊക്കെ നിങ്ങൾക്കു നിരാശ തോന്നും, അതു മനസ്സിലാക്കാവുന്നതേ ഉള്ളൂ. എങ്കിൽപ്പോലും നിരുത്സാഹം, നീരസം, ദേഷ്യം പോലുള്ള വികാരങ്ങൾ നിങ്ങളിൽ വേരുപിടിക്കാതിരിക്കാൻ എന്തു ചെയ്യണം? സന്തോഷം നിലനിറുത്താൻ എങ്ങനെ കഴിയും?

സന്തോഷം നിലനിറുത്താൻ എങ്ങനെ കഴിയുമെന്നു മനസ്സിലാക്കാൻ സ്‌നാപകയോഹന്നാനെ കുറിച്ച്‌ പഠിക്കുന്നതു നമ്മളെ സഹായിക്കും. യോഹന്നാനു ദൈവസേവനത്തിൽ പ്രത്യേകനിയമനങ്ങൾ ചെയ്യാനുള്ള പദവി ലഭിച്ചു. പക്ഷേ യോഹന്നാൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണു പിന്നീടു സംഭവിച്ചത്‌. താൻ ശുശ്രൂഷയ്‌ക്ക്‌ ഉപയോഗിച്ചതിനെക്കാൾ കൂടുതൽ സമയം ജയിലിൽ കഴിയേണ്ടിവരുമെന്നു യോഹന്നാൻ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. എന്നിട്ടും യോഹന്നാൻ സന്തോഷം നിലനിറുത്തി, ശേഷിച്ച കാലത്തും അതേ മനോഭാവത്തോടെ പ്രവർത്തിച്ചു. അതിന്‌ അദ്ദേഹത്തെ സഹായിച്ചത്‌ എന്താണ്‌? നിരാശ തോന്നുന്ന സമയത്ത്‌ നമുക്ക്‌ എങ്ങനെ സന്തോഷം നിലനിറുത്താം?

സന്തോഷം നിറഞ്ഞ ഒരു നിയമനം

ഏകദേശം എ.ഡി. 29 ഏപ്രിലിൽ, മിശിഹയുടെ വരവിനായി ആളുകളെ ഒരുക്കുന്ന നിയമനം യോഹന്നാൻ ആരംഭിച്ചു. യോഹന്നാന്റെ സന്ദേശം ഇതായിരുന്നു: “സ്വർഗരാജ്യം സമീപിച്ചിരിക്കുന്നു. അതുകൊണ്ട്‌ മാനസാന്തരപ്പെടുക.” (മത്താ. 3:2; ലൂക്കോ. 1:12-17) ധാരാളം പേർ ആ സന്ദേശത്തിനു ചെവികൊടുത്തു. ദൂരെനിന്നുപോലും വലിയ ജനക്കൂട്ടങ്ങൾ യോഹന്നാന്റെ സന്ദേശം കേൾക്കാൻ വന്നു. മിക്കവരും പശ്ചാത്തപിക്കുകയും സ്‌നാനപ്പെടുകയും ചെയ്‌തു. യോഹന്നാൻ ധൈര്യത്തോടെ സ്വയനീതിക്കാരായ മതനേതാക്കന്മാർക്കു മുന്നറിയിപ്പു കൊടുത്തു. മാറ്റം വരുത്തിയില്ലെങ്കിൽ അവരെ കാത്തിരിക്കുന്ന ന്യായവിധിയെക്കുറിച്ച്‌ അവരോടു പറഞ്ഞു. (മത്താ. 3:5-12) ഏകദേശം എ.ഡി. 29 ഒക്ടോബറിൽ യേശുവിനെ സ്‌നാനപ്പെടുത്തിയപ്പോൾ ശുശ്രൂഷയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം യോഹന്നാൻ നിർവഹിച്ചു. അന്നുതൊട്ട്‌ യോഹന്നാൻ വാഗ്‌ദത്തമിശിഹയായ യേശുവിനെ അനുഗമിക്കാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചു.—യോഹ. 1:32-37.

യോഹന്നാനു ലഭിച്ച വിശിഷ്ടമായ നിയമനം ഓർത്തുകൊണ്ട്‌ യേശു ഇങ്ങനെ പറഞ്ഞു: “സ്‌ത്രീകൾക്കു ജനിച്ചവരിൽ സ്‌നാപകയോഹന്നാനെക്കാൾ വലിയവനായി ആരും എഴുന്നേറ്റിട്ടില്ല.” (മത്താ. 11:11) തനിക്കു കിട്ടിയ അനുഗ്രഹങ്ങളിൽ യോഹന്നാൻ അതിയായി സന്തോഷിച്ചു എന്നതിൽ സംശയമില്ല. യോഹന്നാനെപ്പോലെ ഇന്ന്‌ നിരവധി ആളുകൾ ധാരാളം അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. ഉദാഹരണത്തിന്‌, ടെറി എന്ന സഹോദരന്റെ കാര്യം നോക്കാം. ടെറിയും ഭാര്യ സാന്ദ്രയും മുഴുസമയസേവനത്തിൽ 50-ലധികം വർഷം ചെലവഴിച്ചിരിക്കുന്നു. ടെറി സഹോദരൻ പറയുന്നു: “എനിക്കു നിരവധി നിയമനങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. മുൻനിരസേവകനും ബഥേലംഗവും പ്രത്യേക മുൻനിരസേവകനും സർക്കിട്ട്‌ മേൽവിചാരകനും ഡിസ്‌ട്രിക്‌റ്റ്‌ മേൽവിചാരകനും ഒക്കെയായി സേവിക്കാൻ കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോൾ വീണ്ടും പ്രത്യേക മുൻനിരസേവനത്തിലാണ്‌.” ദിവ്യാധിപത്യനിയമനങ്ങൾ കിട്ടുന്നത്‌ ഒരു സന്തോഷമാണ്‌. എന്നാൽ യോഹന്നാന്റെ മാതൃകയിൽനിന്ന്‌ നമ്മൾ പഠിക്കാൻ പോകുന്നതുപോലെ നിയമനങ്ങൾ മാറുമ്പോൾ സന്തോഷം നിലനിറുത്താൻ നമ്മുടെ ഭാഗത്ത്‌ ശ്രമം ആവശ്യമാണ്‌.

എപ്പോഴും നന്ദിയുള്ളവരായിരിക്കുക

സ്‌നാപകയോഹന്നാൻ എപ്പോഴും സന്തോഷമുള്ളവനായിരുന്നു. അതിന്റെ ഒരു പ്രധാനപ്പെട്ട കാരണം, തനിക്കു കിട്ടിയ നിയമനങ്ങൾ അദ്ദേഹം എപ്പോഴും വിലമതിച്ചു എന്നതാണ്‌. ഒരു ഉദാഹരണം നോക്കാം. യേശു സ്‌നാനമേറ്റ്‌ കഴിഞ്ഞുള്ള സമയം. യോഹന്നാന്റെ ശിഷ്യന്മാരുടെ എണ്ണം കുറഞ്ഞുതുടങ്ങി. അതേസമയം, യേശുവിനെ അനുഗമിക്കുന്നവരുടെ എണ്ണം കൂടുകയും ചെയ്‌തു. ഇക്കാര്യത്തിൽ ഉത്‌കണ്‌ഠ തോന്നിയ യോഹന്നാന്റെ ശിഷ്യന്മാർ യോഹന്നാന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “അതാ, അയാൾ സ്‌നാനപ്പെടുത്തുന്നു. എല്ലാവരും അയാളുടെ അടുത്തേക്കാണു പോകുന്നത്‌.” (യോഹ. 3:26) യോഹന്നാൻ ഇങ്ങനെ മറുപടി പറഞ്ഞു: “മണവാട്ടിയുള്ളവൻ മണവാളൻ. മണവാളന്റെ തോഴനോ, മണവാളന്റെ അരികെ നിന്ന്‌ അയാളുടെ സ്വരം കേൾക്കുമ്പോൾ വളരെയധികം സന്തോഷിക്കുന്നു. അങ്ങനെതന്നെ, എന്റെ സന്തോഷവും പൂർണമായിരിക്കുന്നു.” (യോഹ. 3:29) യോഹന്നാൻ യേശുവിനോടു മത്സരിച്ചില്ല. യേശുവിന്റെ ശുശ്രൂഷ കൂടുതൽ പ്രധാനപ്പെട്ടതായതുകൊണ്ട്‌ തന്റെ ശുശ്രൂഷയ്‌ക്ക്‌ ഒരു വിലയുമില്ലെന്നു കരുതുകയും ചെയ്‌തില്ല. പകരം, ‘മണവാളന്റെ തോഴൻ’ എന്ന തന്റെ സ്ഥാനം വിലമതിക്കുകയും ശുശ്രൂഷയിൽ സന്തോഷത്തോടെ നിലകൊള്ളുകയും ചെയ്‌തു.

നിയമനം അത്ര എളുപ്പമുള്ളതല്ലായിരുന്നെങ്കിലും നല്ല മനോഭാവമുണ്ടായിരുന്നതു സന്തോഷം നിലനിറുത്താൻ യോഹന്നാനെ സഹായിച്ചു. ഉദാഹരണത്തിന്‌, യോഹന്നാൻ ജനനംമുതൽ നാസീർ വ്രതക്കാരനായിരുന്നു. അതുകൊണ്ട്‌ യോഹന്നാൻ വീഞ്ഞ്‌ കുടിക്കാൻ പാടില്ലായിരുന്നു. (ലൂക്കോ. 1:15) യോഹന്നാന്റെ ലളിതമായ ജീവിതശൈലിയെക്കുറിച്ച്‌ യേശു ഇങ്ങനെ പറഞ്ഞു: ‘യോഹന്നാൻ തിന്നാത്തവനും കുടിക്കാത്തവനും ആയി വന്നു.’ അതേസമയം യേശുവിനും ശിഷ്യന്മാർക്കും ഇങ്ങനെയുള്ള നിയന്ത്രണങ്ങൾ ഒന്നും ഇല്ലായിരുന്നു. അവർ സാധാരണജീവിതമാണു നയിച്ചത്‌. (മത്താ. 11:18, 19) യോഹന്നാൻ അത്ഭുതങ്ങളൊന്നും ചെയ്‌തില്ല. എന്നാൽ യേശുവിന്റെ ശിഷ്യന്മാർക്ക്‌ ആ പ്രാപ്‌തിയുണ്ടായിരുന്നു. തുടക്കത്തിൽ യോഹന്നാന്റെ ശിഷ്യന്മാരായിരുന്ന ചിലരും ആ കൂട്ടത്തിൽപ്പെടുന്നു. (മത്താ. 10:1; യോഹ. 10:41) അത്തരം വ്യത്യാസങ്ങളെക്കുറിച്ച്‌ തല പുകയ്‌ക്കുന്നതിനു പകരം യോഹന്നാൻ യഹോവ തനിക്കു തന്ന നിയമനം ഉത്സാഹത്തോടെ ചെയ്‌തു.

യഹോവയുടെ സേവനത്തിൽ ഇപ്പോഴുള്ള നിയമനം നമ്മൾ വിലമതിക്കുന്നെങ്കിൽ സന്തോഷം നിലനിറുത്താൻ നമുക്കും കഴിയും. മുമ്പു കണ്ട ടെറി സഹോദരൻ പറയുന്നു: “എനിക്കു കിട്ടിയ ഓരോ നിയമനവും ഞാൻ ശ്രദ്ധയോടെ ചെയ്‌തു.” ഇത്രയും കാലത്തെ മുഴുസമയസേവനത്തെക്കുറിച്ച്‌ അദ്ദേഹം ഇങ്ങനെ പറയുന്നു: “സങ്കടപ്പെടാൻ ഒരു കാരണവുമില്ല. മധുരിക്കുന്ന ഓർമകൾ മാത്രം.”

യഹോവയുടെ സേവനത്തിൽ നമ്മുടെ നിയമനം ഏതായാലും നമ്മൾ ‘ദൈവത്തിന്റെ സഹപ്രവർത്തകരാണ്‌.’ അതാണു നമ്മുടെ നിയമനം മൂല്യമുള്ളതാക്കുന്നത്‌. ആ ബഹുമതിയെക്കുറിച്ച്‌ ചിന്തിക്കുന്നതു കൂടുതൽ സന്തോഷമുള്ളവരാകാൻ നമ്മളെ സഹായിക്കും. (1 കൊരി. 3:9) വിലയേറിയ ഒരു വസ്‌തു നമ്മൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയാണെങ്കിൽ അത്‌ എന്നും പുതിയതുപോലെയിരിക്കും. അതുപോലെ, യഹോവയുടെകൂടെ പ്രവർത്തിക്കുക എന്ന മഹത്തായ പദവിയെക്കുറിച്ച്‌ പതിവായി ചിന്തിക്കുന്നെങ്കിൽ നമുക്ക്‌ എന്നും സന്തോഷമുള്ളവരായിരിക്കാൻ കഴിയും. നമ്മുടെ ശ്രമങ്ങളെ മറ്റുള്ളവരുടെ ശ്രമങ്ങളുമായി നമ്മൾ ഒരിക്കലും താരതമ്യം ചെയ്യില്ല. യഹോവ നമുക്കു നൽകിയിരിക്കുന്ന നിയമനം മറ്റുള്ളവരുടേതിനെക്കാൾ വിലകുറഞ്ഞതാണെന്നു ചിന്തിക്കുകയുമില്ല.—ഗലാ. 6:4.

ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക

തന്റെ ശുശ്രൂഷ അധികം കാലം നീണ്ടുനിൽക്കില്ലെന്നു യോഹന്നാന്‌ അറിയാമായിരുന്നെന്നു തോന്നുന്നു. (യോഹ. 3:30) പക്ഷേ ഇത്ര പെട്ടെന്ന്‌ അവസാനിക്കുമെന്ന്‌ അദ്ദേഹം ഒട്ടും ചിന്തിച്ചുകാണില്ല. എന്താണു സംഭവിച്ചത്‌? യേശു സ്‌നാനമേറ്റിട്ട്‌ ആറു മാസം കഴിഞ്ഞ്‌, എ.ഡി. 30-ൽ ഹെരോദ്‌ രാജാവ്‌ യോഹന്നാനെ തടവിലാക്കി. അപ്പോഴും യോഹന്നാൻ പഠിപ്പിക്കുന്നതു നിറുത്തിയില്ല. (മർക്കോ. 6:17-20) ഈ മാറ്റങ്ങളുടെ സമയത്തും സന്തോഷം നിലനിറുത്താൻ എന്താണ്‌ അദ്ദേഹത്തെ സഹായിച്ചത്‌? യോഹന്നാൻ ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിച്ചു.

യോഹന്നാൻ ജയിലിലായിരുന്നപ്പോൾ, യേശുവിന്റെ ശുശ്രൂഷയുടെ വളർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നുണ്ടായിരുന്നു. (മത്താ. 11:2; ലൂക്കോ. 7:18) യേശുവാണു മിശിഹയെന്നു യോഹന്നാന്‌ ഉറപ്പായിരുന്നു. പക്ഷേ മിശിഹ ചെയ്യുമെന്നു തിരുവെഴുത്തുകൾ പറയുന്ന എല്ലാ കാര്യങ്ങളും യേശു എങ്ങനെ നിറവേറ്റുമെന്നു യോഹന്നാൻ ചിന്തിച്ചുപോയിരിക്കാം. മിശിഹ രാജാവാകുമെന്നു പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ യേശുവിന്റെ ഭരണം ഉടനെ ആരംഭിക്കുമോ? അങ്ങനെയെങ്കിൽ തനിക്ക്‌ ഉടനെ ജയിലിൽനിന്ന്‌ മോചനം കിട്ടുമോ? യേശു ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ച്‌ കൂടുതൽ അറിയാൻ യോഹന്നാൻ ആഗ്രഹിച്ചു. അതുകൊണ്ട്‌ യോഹന്നാൻ തന്റെ ശിഷ്യന്മാരിൽ രണ്ടു പേരെ യേശുവിന്റെ അടുത്തേക്ക്‌ ഇങ്ങനെ ഒരു ചോദ്യവുമായി അയച്ചു: “വരാനിരിക്കുന്നയാൾ അങ്ങുതന്നെയാണോ, അതോ ഇനി മറ്റൊരാളെ ഞങ്ങൾ കാത്തിരിക്കണോ?” (ലൂക്കോ. 7:19) ആ ശിഷ്യന്മാർ യേശുവിന്റെ അടുക്കൽനിന്ന്‌ തിരിച്ചുവന്ന്‌ യേശു നടത്തിയ അത്ഭുതങ്ങളെക്കുറിച്ചെല്ലാം യോഹന്നാനോടു പറഞ്ഞു. അവർ പറഞ്ഞ കാര്യങ്ങൾക്കു യോഹന്നാൻ നല്ല ശ്രദ്ധ കൊടുത്തിട്ടുണ്ടാകും. യേശു കൊടുത്ത സന്ദേശവും അവർ യോഹന്നാനെ അറിയിച്ചു: “അന്ധർ കാണുന്നു, മുടന്തർ നടക്കുന്നു, കുഷ്‌ഠരോഗികൾ ശുദ്ധരാകുന്നു, ബധിരർ കേൾക്കുന്നു, മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നു, ദരിദ്രരോടു സന്തോഷവാർത്ത അറിയിക്കുന്നു.”—ലൂക്കോ. 7:20-22.

ശിഷ്യന്മാർ പറഞ്ഞ കാര്യങ്ങൾ യോഹന്നാനെ പ്രോത്സാഹിപ്പിച്ചു എന്നതിൽ സംശയമില്ല. മിശിഹയെക്കുറിച്ചുള്ള പ്രവചനങ്ങൾ യേശുവിൽ നിറവേറുന്നുണ്ടെന്ന്‌ ഇതു യോഹന്നാനു ഉറപ്പു കൊടുത്തു. യേശു യോഹന്നാനെ ജയിലിൽനിന്ന്‌ മോചിപ്പിക്കില്ലായിരുന്നു. എങ്കിലും തന്റെ ശുശ്രൂഷ വെറുതേയായില്ലെന്നു യോഹന്നാനു മനസ്സിലായി. സാഹചര്യങ്ങൾ മോശമായിരുന്നെങ്കിലും, ഇതു സന്തോഷിക്കാൻ യോഹന്നാനു വക നൽകി.

ലോകമെങ്ങും നടക്കുന്ന പ്രസംഗപ്രവർത്തനത്തിന്റെ നല്ല റിപ്പോർട്ടുകളെക്കുറിച്ച്‌ ചിന്തിക്കുന്നതു സന്തോഷം നിലനിറുത്താൻ നമ്മളെ സഹായിക്കും

യോഹന്നാനെപ്പോലെ, ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നെങ്കിൽ നമുക്കു സന്തോഷത്തോടെയും ക്ഷമയോടെയും സഹിച്ചുനിൽക്കാൻ കഴിയും. (കൊലോ. 1:9-11) ബൈബിൾ വായിക്കുകയും ധ്യാനിക്കുകയും ചെയ്‌തുകൊണ്ട്‌ നമുക്ക്‌ ഇതു ചെയ്യാം. ദൈവത്തിനുവേണ്ടി നമ്മൾ ചെയ്യുന്ന ഏതു സേവനത്തിനും വിലയുണ്ടെന്ന്‌ അറിയാൻ ഇതു നമ്മളെ സഹായിക്കും. (1 കൊരി. 15:58) സാന്ദ്ര സഹോദരി പറയുന്നു: “എല്ലാ ദിവസവും ബൈബിളിൽനിന്ന്‌ ഒരു അധ്യായം വായിക്കുന്നത്‌ യഹോവയോട്‌ അടുക്കാൻ എന്നെ സഹായിച്ചു. എന്നെക്കുറിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുന്നതിനു പകരം യഹോവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അത്‌ എന്നെ സഹായിക്കുന്നു.” ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശ്രദ്ധിക്കുന്നതു നമ്മളെക്കുറിച്ചുതന്നെ ചിന്തിക്കുന്നതിനു പകരം യഹോവ ചെയ്‌തുകൊണ്ടിരിക്കുന്ന കാര്യങ്ങളിൽ മനസ്സ്‌ അർപ്പിക്കാൻ നമ്മളെ സഹായിക്കും. സാന്ദ്ര സഹോദരി പറയുന്നു: “JW പ്രക്ഷേപണത്തിലെ പ്രതിമാസ പരിപാടികൾ കാണുന്നതു സംഘടനയോടു കൂടുതൽ അടുത്തുനിൽക്കുന്നെന്നു തോന്നാൻ ഇടയാക്കുന്നു. നിയമനത്തിലെ സന്തോഷം നിലനിറുത്താനും അതു സഹായിക്കുന്നു.”

‘ഏലിയയുടെ ആത്മാവോടും ശക്തിയോടും’ കൂടെയാണു യോഹന്നാൻ ചുരുങ്ങിയ കാലത്തെ തന്റെ ശുശ്രൂഷ നടത്തിയത്‌. ഏലിയയെപ്പോലെ, “നമ്മുടേതുപോലുള്ള വികാരങ്ങളുള്ള ഒരു മനുഷ്യനായിരുന്നു” സ്‌നാപകയോഹന്നാൻ. (ലൂക്കോ. 1:17; യാക്കോ. 5:17) യോഹന്നാനെപ്പോലെ വിലമതിപ്പുള്ളവരായിരിക്കുക. ആത്മീയകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. അങ്ങനെയെങ്കിൽ എന്തുതന്നെ സംഭവിച്ചാലും രാജ്യസേവനത്തിൽ നമുക്കു സന്തോഷത്തോടെ തുടരാൻ കഴിയും.