പഠനലേഖനം 17
യഹോവയുടെ സഹായം സ്വീകരിക്കുക, ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുക
‘നമ്മുടെ പോരാട്ടം സ്വർഗീയസ്ഥലങ്ങളിലെ ദുഷ്ടാത്മസേനകളോടാണ്.’—എഫെ. 6:12.
ഗീതം 55 അവരെ ഭയപ്പെടേണ്ടാ!
പൂർവാവലോകനം *
1. എഫെസ്യർ 6:10-13-ൽ വിശദീകരിച്ചിരിക്കുന്നതുപോലെ, യഹോവ നമ്മളോടു ഹൃദയോഷ്മളമായ സ്നേഹം കാണിക്കുന്ന ഒരു പ്രധാനപ്പെട്ട വിധം ഏതാണ്? വിശദീകരിക്കുക.
യഹോവ നമ്മളോടു പല വിധങ്ങളിൽ ഹൃദയോഷ്മളമായ സ്നേഹം കാണിക്കുന്നു. അതിൽ ഒരു പ്രധാനപ്പെട്ട വിധം നമ്മുടെ ശത്രുക്കളെ ചെറുത്തുനിൽക്കാൻ സഹായിക്കുന്നതാണ്. സാത്താനും ഭൂതങ്ങളും ആണ് നമ്മുടെ മുഖ്യശത്രുക്കൾ. യഹോവ ഈ ശത്രുക്കളെപ്പറ്റി നമുക്കു മുന്നറിയിപ്പു തരുന്നു. അവരെ ചെറുത്തുനിൽക്കാൻ ആവശ്യമായ സഹായവും തരുന്നു. (എഫെസ്യർ 6:10-13 വായിക്കുക.) യഹോവയുടെ സഹായം സ്വീകരിക്കുകയും യഹോവയിൽ പൂർണമായി ആശ്രയിക്കുകയും ചെയ്താൽ നമുക്കു സാത്താനെ ഉറപ്പായും ചെറുത്തുനിൽക്കാൻ കഴിയും. അപ്പോസ്തലനായ പൗലോസിനുണ്ടായിരുന്ന അതേ ഉറപ്പു നമുക്കുമുണ്ടായിരിക്കാം. അദ്ദേഹം എഴുതി: “ദൈവം നമ്മുടെ പക്ഷത്തുണ്ടെങ്കിൽ പിന്നെ ആർക്കു നമ്മളെ എതിർക്കാനാകും?”—റോമ. 8:31.
2. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
2 ക്രിസ്ത്യാനികളായ നമ്മൾ സാത്താനെയും ഭൂതങ്ങളെയും കുറിച്ച് ചിന്തിച്ച് അധികം സമയം കളയില്ല. യഹോവയെക്കുറിച്ച് പഠിക്കുന്നതിലും യഹോവയെ സേവിക്കുന്നതിലും മുഴുകാനാണു നമ്മൾ ആഗ്രഹിക്കുന്നത്. (സങ്കീ. 25:5) എങ്കിലും സാത്താൻ നമ്മളെ പറ്റിക്കാതിരിക്കണമെങ്കിൽ, അവൻ പ്രവർത്തിക്കുന്ന അടിസ്ഥാനവിധങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം. (2 കൊരി. 2:11, അടിക്കുറിപ്പ്) സാത്താനും ഭൂതങ്ങളും മനുഷ്യരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്ന ഒരു പ്രധാനപ്പെട്ട വിധം ഈ ലേഖനത്തിൽ നമ്മൾ ചർച്ച ചെയ്യും. അവരെ വിജയകരമായി ചെറുത്തുനിൽക്കാൻ നമുക്ക് എങ്ങനെ കഴിയുമെന്നും പഠിക്കും.
എങ്ങനെയാണു ദുഷ്ടാത്മാക്കൾ മനുഷ്യരെ വഴിതെറ്റിക്കുന്നത്?
3-4. (എ) എന്താണു ഭൂതവിദ്യ? (ബി) ഭൂതവിദ്യയിലുള്ള വിശ്വാസം എത്ര വ്യാപകമാണ്?
3 മനുഷ്യരെ വഴിതെറ്റിക്കാൻ സാത്താനും ഭൂതങ്ങളും ഉപയോഗിക്കുന്ന പ്രധാനപ്പെട്ട ഒരു വിധം ഭൂതവിദ്യയാണ്. സാധാരണഗതിയിൽ മനുഷ്യർക്ക് അറിയാനോ നിയന്ത്രിക്കാനോ കഴിയാത്ത കാര്യങ്ങൾ തങ്ങൾക്കു കഴിയുമെന്നു ഭൂതവിദ്യയിൽ ഏർപ്പെടുന്നവർ അവകാശപ്പെടുന്നു. ഉദാഹരണത്തിന്, *
ജ്യോതിഷത്തിലൂടെ തങ്ങൾക്കു ഭാവി അറിയാൻ പറ്റുമെന്നു ചിലർ പറയുന്നു. മറ്റു ചിലർ മരിച്ചവരോടു സംസാരിക്കുന്നതായി നടിച്ചേക്കാം. ചിലർ മന്ത്രവാദത്തിലും മാജിക്കിലും ഏർപ്പെടുന്നു. ഇക്കൂട്ടർ മറ്റൊരാളുടെ മേൽ ക്ഷുദ്രപ്രയോഗം നടത്തുകപോലും ചെയ്തേക്കാം.4 ഭൂതവിദ്യയിലുള്ള ആളുകളുടെ വിശ്വാസം എത്രത്തോളം വ്യാപകമാണ്? ലാറ്റിൻ അമേരിക്കയിലെയും കരീബിയൻ നാടുകളിലെയും 18 രാജ്യങ്ങളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത്, അവിടെ ഏകദേശം മൂന്നിൽ ഒരാൾ മാജിക്കിലും മന്ത്രവിദ്യയിലും ആഭിചാരത്തിലും വിശ്വസിക്കുന്നെന്നാണ്. ഏതാണ്ട് അത്രയുംതന്നെ ആളുകൾ തങ്ങൾക്കു ആത്മവ്യക്തികളുമായി സംസാരിക്കാൻ കഴിയുമെന്നും വിശ്വസിക്കുന്നു. ആഫ്രിക്കയിലെ 18 രാജ്യങ്ങളിൽ നടത്തിയ ഒരു പഠനം കാണിക്കുന്നത്, അവിടെയുള്ള പകുതിയിലധികംവരുന്ന ആളുകൾക്കു മന്ത്രവാദത്തിൽ വിശ്വാസമുണ്ടെന്നാണ്. നമ്മൾ ജീവിക്കുന്നത് എവിടെയായാലും ഭൂതവിദ്യക്കെതിരെ ജാഗ്രത പാലിക്കണം. കാരണം, സാത്താൻ “ഭൂലോകത്തെ മുഴുവൻ” വഴിതെറ്റിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.—വെളി. 12:9.
5. യഹോവയ്ക്കു ഭൂതവിദ്യയെക്കുറിച്ച് എന്താണു തോന്നുന്നത്?
5 യഹോവ ‘സത്യത്തിന്റെ ദൈവമാണ്.’ (സങ്കീ. 31:5) അതുകൊണ്ട് ഭൂതവിദ്യയെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്? യഹോവയ്ക്ക് അതു വെറുപ്പാണ്! യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “മകനെയോ മകളെയോ തീയിൽ ദഹിപ്പിക്കുന്നവൻ, ഭാവിഫലം പറയുന്നവൻ, മന്ത്രവാദി, ശകുനം നോക്കുന്നവൻ, ആഭിചാരകൻ, മന്ത്രവിദ്യയാൽ ആളുകളെ ദ്രോഹിക്കുന്നവൻ, ആത്മാക്കളുടെ ഉപദേശം തേടുന്നവന്റെയോ ഭാവി പറയുന്നവന്റെയോ സഹായം തേടുന്നവൻ, മരിച്ചവരോട് ഉപദേശം തേടുന്നവൻ എന്നിങ്ങനെയുള്ളവർ നിങ്ങൾക്കിടയിൽ കാണരുത്. ഇക്കാര്യങ്ങൾ ചെയ്യുന്നവരെ യഹോവയ്ക്ക് അറപ്പാണ്.” (ആവ. 18:10-12) യഹോവ ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിന്റെ കീഴിലല്ല ക്രിസ്ത്യാനികൾ. എങ്കിലും, ഭൂതവിദ്യയെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തിനു മാറ്റം വന്നിട്ടില്ലെന്നു നമുക്ക് അറിയാം.—മലാ. 3:6.
6. (എ) ആളുകളെ ദ്രോഹിക്കാൻ സാത്താൻ എങ്ങനെയാണു ഭൂതവിദ്യ ഉപയോഗിക്കുന്നത്? (ബി) സഭാപ്രസംഗകൻ 9:5 അനുസരിച്ച് മരിച്ചവരുടെ അവസ്ഥയെക്കുറിച്ചുള്ള സത്യം എന്താണ്?
6 ആളുകളെ ദ്രോഹിക്കാനാണു സാത്താൻ ഭൂതവിദ്യ ഉപയോഗിക്കുന്നതെന്ന് യഹോവയ്ക്ക് അറിയാം. അതുകൊണ്ടാണ് യഹോവ ഭൂതവിദ്യക്കെതിരെ നമുക്കു മുന്നറിയിപ്പു തരുന്നത്. മരിച്ചവർ മറ്റേതോ മണ്ഡലത്തിൽ ജീവിക്കുന്നു എന്നതുപോലുള്ള നുണകൾ പ്രചരിപ്പിക്കാൻ സാത്താൻ ഭൂതവിദ്യ ഉപയോഗിക്കുന്നു. (സഭാപ്രസംഗകൻ 9:5 വായിക്കുക.) ആളുകളെ ഭയത്തിന്റെ പിടിയിലമർത്താനും യഹോവയിൽനിന്ന് അകറ്റാനും സാത്താൻ ഭൂതവിദ്യ ഉപയോഗിക്കുന്നു. ഭൂതവിദ്യയിൽ ഏർപ്പെടുന്നവർ യഹോവയ്ക്കു പകരം ദുഷ്ടാത്മാക്കളിൽ ആശ്രയിക്കും എന്നു സാത്താന് അറിയാം. അതിനുള്ള പദ്ധതിയാണ് ഇത്.
നമുക്ക് എങ്ങനെ ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാം?
7. യഹോവ നമുക്ക് എന്തു പറഞ്ഞുതരുന്നു?
7 നേരത്തേ പറഞ്ഞതുപോലെ, സാത്താനും ഭൂതങ്ങളും നമ്മളെ വഴിതെറ്റിക്കാതിരിക്കാൻ അറിയേണ്ട കാര്യങ്ങൾ യഹോവ നമുക്കു പറഞ്ഞുതരുന്നുണ്ട്. അവർക്ക് എതിരെ പോരാടാൻ നമുക്കു ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങൾ നോക്കാം.
8. (എ) ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാൻ കഴിയുന്ന പ്രധാനവിധം ഏതാണ്? (ബി) സങ്കീർത്തനം 146:4 മരിച്ചവരെക്കുറിച്ചുള്ള സത്യം തുറന്നുകാട്ടുന്നത് എങ്ങനെ?
8 ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്യുക. ദുഷ്ടാത്മാക്കൾ പ്രചരിപ്പിക്കുന്ന നുണകൾ തള്ളിക്കളയാനുള്ള ഒരു പ്രധാനവിധമാണ് ഇത്. സാത്താൻ ഉന്നമിപ്പിക്കുന്ന നുണകൾ തുറന്ന് കാട്ടുന്ന മൂർച്ചയുള്ള ഒരു വാളുപോലെയാണു ദൈവവചനം. (എഫെ. 6:17) ഉദാഹരണത്തിന്, മരിച്ചവർക്കു ജീവിച്ചിരിക്കുന്നവരുമായി ആശയവിനിമയം ചെയ്യാൻ കഴിയുമെന്നു പറയുന്നതു നുണയാണെന്നു ദൈവവചനം വെളിപ്പെടുത്തുന്നു. (സങ്കീർത്തനം 146:4 വായിക്കുക.) യഹോവയ്ക്കു മാത്രമേ ഭാവി കൃത്യമായി മുൻകൂട്ടിക്കാണാൻ കഴിയൂ എന്നും ബൈബിൾ ഓർമിപ്പിക്കുന്നു. (യശ. 45:21; 46:10) ക്രമമായി ദൈവവചനം വായിക്കുകയും ധ്യാനിക്കുകയും ചെയ്താൽ നമ്മൾ വിശ്വസിക്കണമെന്നു ദുഷ്ടാത്മാക്കൾ ആഗ്രഹിക്കുന്ന നുണകൾ തള്ളിക്കളയാനും വെറുക്കാനും നമുക്കു കഴിയും.
9. ഭൂതവിദ്യയുമായി ബന്ധപ്പെട്ട ഏതെല്ലാം നടപടികളാണു നമ്മൾ ഒഴിവാക്കേണ്ടത്?
9 ഭൂതവിദ്യയുമായി ബന്ധപ്പെട്ട യാതൊന്നും ചെയ്യാതിരിക്കുക. ക്രിസ്ത്യാനികളായ നമ്മൾ ഭൂതവിദ്യയുടെ എല്ലാ രൂപങ്ങളും ഒഴിവാക്കും. ഉദാഹരണത്തിന്, നമ്മൾ ആത്മാക്കളുടെ ഉപദേശം തേടുന്നവരെ സമീപിക്കുകയോ മരിച്ചവരുമായി മറ്റ് ഏതെങ്കിലും വിധത്തിൽ ആശയവിനിമയം ചെയ്യാൻ ശ്രമിക്കുകയോ ഇല്ല. കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, മരിച്ചവർ എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നടത്തുന്ന മരണാനന്തരചടങ്ങുകളിൽനിന്ന് നമ്മൾ മാറിനിൽക്കും. ഭാവി അറിയാനായി ജ്യോതിഷക്കാരുടെയോ ഭാവിഫലം പറയുന്നവരുടെയോ അടുത്ത് നമ്മൾ പോകില്ല. (യശ. 8:19) അത്തരത്തിലുള്ള എല്ലാ നടപടികളും അപകടം ചെയ്യുന്നതാണെന്നു നമുക്ക് അറിയാം. അവയിൽ ഏർപ്പെട്ടാൽ സാത്താനും ഭൂതങ്ങളും ആയി നേരിട്ട് സമ്പർക്കത്തിൽ വരാൻ നമ്മൾ അവസരം കൊടുക്കുകയായിരിക്കും.
ഭൂതവിദ്യയുമായി ബന്ധപ്പെട്ട വസ്തുക്കൾ ഉപേക്ഷിച്ചുകൊണ്ടും അത്തരം വിനോദങ്ങൾ തള്ളിക്കളഞ്ഞുകൊണ്ടും ആദ്യകാലത്തെ ക്രിസ്ത്യാനികളെ അനുകരിക്കുക (10-12 ഖണ്ഡികകൾ കാണുക)
10-11. (എ) സത്യം പഠിച്ചപ്പോൾ ഒന്നാം നൂറ്റാണ്ടിലെ ചിലർ എന്താണു ചെയ്തത്? (ബി) 1 കൊരിന്ത്യർ 10:21 അനുസരിച്ച്, നമ്മൾ ആദ്യകാലത്തെ ക്രിസ്ത്യാനികളുടെ മാതൃക അനുകരിക്കേണ്ടത് എന്തുകൊണ്ട്, നമുക്ക് അത് എങ്ങനെ ചെയ്യാം?
10 ഭൂതവിദ്യയുമായി ബന്ധപ്പെട്ട വസ്തുക്കൾ ഉപേക്ഷിക്കുക. ഒന്നാം നൂറ്റാണ്ടിൽ എഫെസൊസിൽ ജീവിച്ചിരുന്ന ചില ആളുകൾ ഭൂതവിദ്യയിൽ ഏർപ്പെട്ടിരുന്നു. സത്യം പഠിച്ചപ്പോൾ സത്വരം അവർ നടപടി സ്വീകരിച്ചു. “മന്ത്രപ്രയോഗങ്ങൾ നടത്തിയിരുന്ന ധാരാളം പേർ അവരുടെ പുസ്തകങ്ങളെല്ലാം കൊണ്ടുവന്ന് എല്ലാവരുടെയും മുന്നിൽവെച്ച് കത്തിച്ചുകളഞ്ഞു.” (പ്രവൃ. 19:19) ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുക എന്നത് അവർ വളരെ ഗൗരവമായെടുത്തു. മന്ത്രവിദ്യയുമായി ബന്ധപ്പെട്ട അവരുടെ പുസ്തകങ്ങൾ നല്ല വിലയുള്ളതായിരുന്നു. എന്നാൽ അവർ ആ പുസ്തകങ്ങൾ ഉപേക്ഷിക്കുകയോ ആർക്കെങ്കിലും വിൽക്കുകയോ അല്ല ചെയ്തത്. അവർ അതു നശിപ്പിച്ചുകളഞ്ഞു. ആ പുസ്തകങ്ങളുടെ വിലയല്ലായിരുന്നു അവർക്കു പ്രധാനം. എങ്ങനെ യഹോവയെ സന്തോഷിപ്പിക്കാം എന്നതായിരുന്നു അവരുടെ മുഖ്യചിന്ത.
11 ഒന്നാം നൂറ്റാണ്ടിലെ ആ ക്രിസ്ത്യാനികളുടെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം? ഭൂതവിദ്യയുമായി ബന്ധപ്പെട്ട് നമ്മുടെ കൈവശം കണ്ടേക്കാവുന്ന 1 കൊരിന്ത്യർ 10:21 വായിക്കുക.
എല്ലാം ഉപേക്ഷിക്കുന്നതു ജ്ഞാനമായിരിക്കും. അതിൽ ദുഷ്ടാത്മാക്കളിൽനിന്ന് സ്വയം സംരക്ഷിക്കാൻ ആളുകൾ ധരിക്കുകയോ സൂക്ഷിക്കുകയോ ചെയ്യാറുള്ള ലോക്കറ്റുകളും ചരടുകളും തകിടുകളും പോലുള്ള വസ്തുക്കൾ ഉൾപ്പെടുന്നുണ്ട്.—12. വിനോദത്തിന്റെ കാര്യത്തിൽ നമ്മൾ ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?
12 വിനോദം ശ്രദ്ധയോടെ തിരഞ്ഞെടുക്കുക. സ്വയം ചോദിക്കുക: ‘ഭൂതവിദ്യയുമായി ബന്ധപ്പെട്ട പുസ്തകങ്ങളോ മാസികകളോ ലേഖനങ്ങളോ ഇന്റർനെറ്റിൽ ഞാൻ വായിക്കാറുണ്ടോ? ഞാൻ കേൾക്കുന്ന പാട്ടുകളുടെയും കാണുന്ന ടിവി പരിപാടികളുടെയും ചലച്ചിത്രങ്ങളുടെയും കാര്യമോ? ഞാൻ കളിക്കുന്ന വീഡിയോ ഗെയിമുകൾ എങ്ങനെയുള്ളതാണ്? ഞാൻ ഏർപ്പെടുന്ന ഏതെങ്കിലും വിനോദത്തിൽ ഭൂതവിദ്യ ഉൾപ്പെടുന്നുണ്ടോ? രക്തരക്ഷസ്സുകളും പ്രേതങ്ങളും അതീന്ദ്രീയശക്തികളും ഒക്കെ ഉൾപ്പെടുന്നതാണോ അവ? ഒരു ദോഷവും ചെയ്യാത്ത നേരംപോക്കായിട്ടാണോ മാജിക്കിനെയും മന്ത്രപ്രയോഗത്തെയും അവയിൽ ചിത്രീകരിച്ചിരിക്കുന്നത്?’ എല്ലാ കഥകളും ഭാവനാസൃഷ്ടികളും ഭൂതവിദ്യയുമായി ബന്ധമുള്ളതായിരിക്കണമെന്നില്ല എന്നതു ശരിയാണ്. എന്തുതന്നെയായാലും യഹോവ വെറുക്കുന്ന എല്ലാത്തിൽനിന്നും അകന്ന് നിൽക്കുന്നതിനു നിങ്ങളെ സഹായിക്കുന്ന വിനോദങ്ങൾ തിരഞ്ഞെടുക്കാൻ ഉറച്ച തീരുമാനമെടുക്കുക. നമ്മുടെ ദൈവത്തിന്റെ മുമ്പാകെ “ശുദ്ധമായ ഒരു മനസ്സാക്ഷി” കാത്തുസൂക്ഷിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.—പ്രവൃ. 24:16. *
13. എന്തു ചെയ്യുന്നതു നമ്മൾ ഒഴിവാക്കണം?
13 ഭൂതങ്ങളെക്കുറിച്ച് കഥകൾ പറയുന്നത് ഒഴിവാക്കുക. ഇക്കാര്യത്തിൽ യേശുവിന്റെ മാതൃക നമുക്ക് അനുകരിക്കാം. (1 പത്രോ. 2:21) ഭൂമിയിൽ വരുന്നതിനു മുമ്പ് യേശു സ്വർഗത്തിലായിരുന്നു, സാത്താനെയും ഭൂതങ്ങളെയും കുറിച്ച് ധാരാളം കാര്യങ്ങൾ യേശുവിന് അറിയാമായിരുന്നു. എന്നാൽ ആ ദുഷ്ടാത്മാക്കൾ ചെയ്ത കാര്യങ്ങളെക്കുറിച്ചുള്ള കഥകൾ യേശു പറഞ്ഞില്ല. യഹോവയുടെ ഒരു സാക്ഷിയായിരിക്കാനാണു യേശു ആഗ്രഹിച്ചത്. അല്ലാതെ സാത്താനെക്കുറിച്ച് പരസ്യം ചെയ്യുന്ന ഒരു ഏജന്റ് ആകാനല്ല. യേശുവിനെ അനുകരിച്ചുകൊണ്ട്, നമുക്കു ഭൂതങ്ങളെക്കുറിച്ചുള്ള കഥകൾ പറഞ്ഞുപരത്താതിരിക്കാം. പകരം, നമ്മുടെ വാക്കുകളാൽ, “നല്ലൊരു കാര്യം,” അതായത് സത്യം, നമ്മുടെ “ഹൃദയത്തെ ആവേശഭരിതമാക്കുന്നു” എന്നു തെളിയിക്കാം.—സങ്കീ. 45:1.
ദുഷ്ടാത്മാക്കളെ നമ്മൾ പേടിക്കേണ്ടതില്ല. യഹോവയും യേശുവും ദൂതന്മാരും അവരെക്കാളെല്ലാം വളരെ ശക്തരാണ് (14, 15 ഖണ്ഡികകൾ കാണുക) *
14-15. (എ) ദുഷ്ടാത്മാക്കളെക്കുറിച്ച് ഓർത്ത് നമ്മൾ ഭയപ്പെടേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നു എന്നതിന് എന്തു തെളിവുണ്ട്?
14 ദുഷ്ടാത്മാക്കളെ പേടിക്കരുത്. ഇന്നത്തെ ലോകത്തിൽ, മോശമായ പല കാര്യങ്ങളും നമുക്കു സംഭവിച്ചേക്കാം. അപകടങ്ങളും രോഗങ്ങളും മരണംപോലും അപ്രതീക്ഷിതമായി കടന്നുവന്നേക്കാം. എന്നാൽ ഇതിനെല്ലാം ഉത്തരവാദികൾ ദുഷ്ടാത്മാക്കളാണെന്നു നമ്മൾ ചിന്തിക്കണോ? “സമയവും അപ്രതീക്ഷിതസംഭവങ്ങളും” ആരെ വേണമെങ്കിലും പിടികൂടിയേക്കാം എന്നു ബൈബിൾ പറയുന്നു. (സഭാ. 9:11) ഭൂതങ്ങളെക്കാളെല്ലാം വളരെ ശക്തനാണെന്ന് യഹോവ തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ഇയ്യോബിനെ കൊല്ലാൻ യഹോവ സാത്താനെ അനുവദിച്ചില്ല. (ഇയ്യോ. 2:6) മോശയുടെ കാലത്ത്, ഈജിപ്തിലെ മന്ത്രവാദികളായ പുരോഹിതന്മാരെക്കാൾ ശക്തനാണു താനെന്ന് യഹോവ കാണിച്ചു. (പുറ. 8:18; 9:11) യഹോവയിൽനിന്ന് അധികാരം ലഭിച്ച യേശു സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് ഭൂമിയിലേക്കു തള്ളിയിട്ടുകൊണ്ട് അവരുടെ മേലുള്ള ശക്തി തെളിയിച്ചു. പെട്ടെന്നുതന്നെ, അവരെ അഗാധത്തിലേക്ക് എറിയും. അവിടെ അവർക്ക് ആരെയും ദ്രോഹിക്കാനാകില്ല.—വെളി. 12:9; 20:2, 3.
15 ഇന്ന് യഹോവ തന്റെ ജനത്തെ സംരക്ഷിക്കുന്നതിന്റെ ധാരാളം തെളിവുകൾ നമുക്കു കാണാം. ചിന്തിക്കുക: നമ്മൾ ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും സത്യം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു. (മത്താ. 28:19, 20) അങ്ങനെ ചെയ്യുമ്പോൾ നമ്മൾ പിശാചിന്റെ ദുഷ്ചെയ്തികൾ തുറന്നുകാട്ടുകയാണ്. സാത്താനു കഴിയുമായിരുന്നെങ്കിൽ, ഉറപ്പായും അവൻ നമ്മുടെ എല്ലാ പ്രവർത്തനങ്ങളും തടഞ്ഞേനേ. പക്ഷേ അവനു കഴിയുന്നില്ല. അതുകൊണ്ട് ദുഷ്ടാത്മാക്കളെ നമ്മൾ ഭയപ്പെടേണ്ടതില്ല. “പൂർണഹൃദയത്തോടെ തന്നിൽ ആശ്രയിക്കുന്നവർക്കുവേണ്ടി തന്റെ ശക്തി പ്രകടിപ്പിക്കാൻ യഹോവയുടെ കണ്ണുകൾ ഭൂമിയിലെങ്ങും ചുറ്റിസഞ്ചരിച്ചുകൊണ്ടിരിക്കുന്നു” എന്നു നമുക്ക് അറിയാം. (2 ദിന. 16:9) യഹോവയോടു വിശ്വസ്തരാണെങ്കിൽ നമുക്കു നിലനിൽക്കുന്ന ദോഷം വരുത്തുന്ന ഒന്നും ചെയ്യാൻ ഭൂതങ്ങൾക്കു കഴിയില്ല.
യഹോവയുടെ സഹായം സ്വീകരിക്കുന്നവർക്കുള്ള അനുഗ്രഹങ്ങൾ
16-17. ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കാൻ ധൈര്യം ആവശ്യമാണെന്നു വ്യക്തമാക്കുന്ന ഒരു അനുഭവം പറയുക.
16 ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കണമെങ്കിൽ ധൈര്യം വേണം. ഭൂതവിദ്യയിൽ ഏർപ്പെടാൻ ബന്ധുക്കളും സുഹൃത്തുക്കളും നമ്മളെ നിർബന്ധിക്കുന്നെങ്കിൽ
ഇതു വിശേഷാൽ സത്യമാണ്. പക്ഷേ ധൈര്യം കാണിക്കുന്നവരെ യഹോവ അനുഗ്രഹിക്കും. ഘാനയിലെ എറിക്ക സഹോദരിയുടെ അനുഭവം നോക്കാം. ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ എറിക്കയ്ക്കു 21 വയസ്സായിരുന്നു. മന്ത്രവാദം ചെയ്തിരുന്ന ഒരു പുരോഹിതനായിരുന്നു എറിക്കയുടെ പിതാവ്. എറിക്കയുടെ വീട്ടിൽ ഭൂതവിദ്യാപരമായ ഒരു ആചാരം നിലവിലുണ്ടായിരുന്നു. അതനുസരിച്ച്, ദൈവങ്ങൾക്ക് അർപ്പിച്ചിരുന്ന മാംസം കുടുംബാംഗങ്ങൾ എല്ലാവരും കഴിക്കണമായിരുന്നു. എറിക്കയും അതിൽ ഉൾപ്പെടാൻ കുടുംബാംഗങ്ങൾ പ്രതീക്ഷിച്ചിരുന്നു. എറിക്ക അതിനു വിസമ്മതിച്ചപ്പോൾ അതു ദൈവങ്ങളെ അപമാനിക്കുന്നതിനു തുല്യമാണെന്നു കുടുംബാംഗങ്ങൾ കരുതി. ദൈവങ്ങൾ മാനസികമോ ശാരീരികമോ ആയ രോഗങ്ങൾ വരുത്തി തങ്ങളെ ശിക്ഷിക്കുമെന്ന് അവർ ഭയപ്പെട്ടു.17 ആ ആചാരത്തിൽ പങ്കെടുക്കാൻ കുടുംബാംഗങ്ങൾ എറിക്കയെ നിർബന്ധിച്ചു. ഇല്ലെങ്കിൽ വീട്ടിൽനിന്ന് പുറത്താക്കുമെന്ന് അവർ പറഞ്ഞു. എന്നിട്ടും എറിക്ക വഴങ്ങിയില്ല. വീട്ടിൽനിന്ന് ഇറങ്ങേണ്ടിവന്ന എറിക്കയ്ക്കു ചില സാക്ഷികൾ താമസിക്കാൻ ഇടം നൽകി. അങ്ങനെ യഹോവ ഒരു പുതിയ കുടുംബത്തെ കൊടുത്തുകൊണ്ട് എറിക്കയെ അനുഗ്രഹിച്ചു. സഹവിശ്വാസികൾ എറിക്കയ്ക്ക് അക്ഷരാർഥത്തിൽ സഹോദരന്മാരും സഹോദരിമാരും ആയി. (മർക്കോ. 10:29, 30) ബന്ധുക്കൾ അവളെ ഉപേക്ഷിക്കുകയും അവളുടെ സാധനങ്ങളെല്ലാം കത്തിച്ചുകളയുകയും ചെയ്തെങ്കിലും എറിക്ക യഹോവയോടു വിശ്വസ്തയായി നിന്നു. പിന്നീട് എറിക്ക സ്നാനപ്പെട്ടു. ഇപ്പോൾ സാധാരണ മുൻനിരസേവനം ചെയ്യുന്നു. ഭൂതങ്ങളെ അവൾ ഭയപ്പെടുന്നില്ല. കുടുംബത്തെക്കുറിച്ച് എറിക്ക പറയുന്നു: “എല്ലാ ദിവസവും ഞാൻ പ്രാർഥിക്കും, യഹോവയെ അറിയുകയും സ്നേഹവാനായ നമ്മുടെ ദൈവത്തെ സേവിക്കുകയും ചെയ്യുന്നതിന്റെ അനുഗ്രഹങ്ങൾ അനുഭവിച്ചറിയാൻ എന്റെ കുടുംബാംഗങ്ങൾക്കു കഴിയേണമേ എന്ന്.”
18. യഹോവയിൽ ആശ്രയിക്കുന്നതിലൂടെ നമുക്ക് എന്തെല്ലാം അനുഗ്രഹങ്ങൾ ലഭിക്കും?
18 വിശ്വാസത്തിന്റെ ഇത്ര വലിയ പരിശോധനയൊന്നും നമ്മൾ നേരിടേണ്ടിവരില്ലായിരിക്കും. എങ്കിലും നമ്മൾ എല്ലാവരും ദുഷ്ടാത്മാക്കളെ ചെറുത്തുനിൽക്കുകയും യഹോവയിൽ ആശ്രയിക്കുകയും വേണം. അങ്ങനെ ചെയ്യുന്നെങ്കിൽ നമുക്കു പല അനുഗ്രഹങ്ങൾ ലഭിക്കും. സാത്താന്റെ നുണകൾ നമ്മളെ വഴിതെറ്റിക്കില്ല. ഭൂതങ്ങളെ പേടിച്ച് നമ്മൾ യഹോവയെ സേവിക്കുന്നതു നിറുത്തുകയുമില്ല. എല്ലാറ്റിലും ഉപരി, യഹോവയുമായുള്ള നമ്മുടെ അടുപ്പം കൂടുതൽ ദൃഢമാകും. ശിഷ്യനായ യാക്കോബ് എഴുതി: “നിങ്ങൾ ദൈവത്തിനു കീഴ്പെടുക. എന്നാൽ പിശാചിനോട് എതിർത്തുനിൽക്കുക. അപ്പോൾ പിശാച് നിങ്ങളെ വിട്ട് ഓടിപ്പോകും. ദൈവത്തോട് അടുത്ത് ചെല്ലുക; അപ്പോൾ ദൈവം നിങ്ങളോട് അടുത്ത് വരും.”—യാക്കോ. 4:7, 8.
ഗീതം 150 രക്ഷയ്ക്കായ് ദൈവത്തെ അന്വേഷിക്കാം
^ ഖ. 5 ദുഷ്ടാത്മാക്കളെയും അവർക്കു ചെയ്യാൻ കഴിയുന്ന ദ്രോഹത്തെയും കുറിച്ച് യഹോവ സ്നേഹപൂർവം നമുക്കു മുന്നറിയിപ്പു തരുന്നു. ദുഷ്ടാത്മാക്കൾ എങ്ങനെയാണു മനുഷ്യരെ വഴിതെറ്റിക്കാൻ ശ്രമിക്കുന്നത്? അവരെ ചെറുത്തുനിൽക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാനാകും? ദുഷ്ടാത്മാക്കളുടെ സ്വാധീനം ഒഴിവാക്കാൻ യഹോവ നമ്മളെ സഹായിക്കുന്നത് എങ്ങനെയാണെന്ന് ഈ ലേഖനം ചർച്ച ചെയ്യും.
^ ഖ. 3 പദപ്രയോഗത്തിന്റെ വിശദീകരണം: ഭൂതങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിക്കാനാണു ഭൂതവിദ്യ എന്ന വാക്ക് ഉപയോഗിക്കുന്നത്. മരിച്ച ആളുകളുടെ ആത്മാക്കൾ ശരീരത്തിന്റെ മരണത്തെ അതിജീവിക്കുമെന്നും ജീവിച്ചിരിക്കുന്നവരുമായി അവർ ആശയവിനിമയം ചെയ്യുമെന്നും അതു മിക്കപ്പോഴും ആത്മാക്കളുടെ ഉപദേശം തേടുന്നവരിലൂടെ ആയിരിക്കുമെന്നും ഉള്ള വിശ്വാസം അതിൽ ഉൾപ്പെടുന്നു. മന്ത്രവാദവും ജ്യോതിഷവും ഭൂതവിദ്യയുടെ ഭാഗമാണ്. പ്രകൃത്യതീതശക്തികളുമായി ബന്ധപ്പെട്ട ആചാരങ്ങളെ കുറിക്കാനാണ് ഈ ലേഖനത്തിൽ മാജിക്ക് എന്ന വാക്ക് ഉപയോഗിക്കുന്നത്. ക്ഷുദ്രപ്രയോഗം ചെയ്യുന്നത് അതിൽ ഉൾപ്പെടുന്നു. എന്നാൽ ചില ആളുകൾ വിനോദത്തിനുവേണ്ടി മാത്രം ചെയ്യുന്ന, കൈവേഗംകൊണ്ട് കാണിക്കുന്ന വിദ്യകൾ ഇതിന്റെ ഭാഗമല്ല.
^ ഖ. 12 വിനോദത്തിന്റെ കാര്യത്തിൽ നിയമങ്ങൾ വെക്കാനുള്ള അധികാരം മൂപ്പന്മാർക്കില്ല. എന്തു വായിക്കണം, എന്തു കാണണം, ഏതു കളിയിൽ ഏർപ്പെടണം എന്നൊക്കെ ഓരോ ക്രിസ്ത്യാനിയും തന്റെ ബൈബിൾപരിശീലിത മനസ്സാക്ഷിയുടെ അടിസ്ഥാനത്തിൽ തീരുമാനിക്കണം. ജ്ഞാനമുള്ള കുടുംബനാഥന്മാർ, ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലാണു കുടുംബാംഗങ്ങൾ വിനോദങ്ങൾ തിരഞ്ഞെടുക്കുന്നതെന്ന് ഉറപ്പു വരുത്തും.—jw.org-ൽ വന്ന, “ചില സിനിമകൾ കാണുന്നതും പുസ്തകങ്ങൾ വായിക്കുന്നതും പാട്ടുകൾ കേൾക്കുന്നതും യഹോവയുടെ സാക്ഷികൾ വിലക്കാറുണ്ടോ?” എന്ന ലേഖനം കാണുക. ഞങ്ങളെക്കുറിച്ച് > സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ എന്നതിനു കീഴിൽ നോക്കുക.
^ ഖ. 54 ചിത്രക്കുറിപ്പ്: നമ്മുടെ ശക്തനായ രാജാവായ യേശു ഒരു ദൂതസൈന്യത്തെ നയിക്കുന്ന ചിത്രം. മുകളിലായി യഹോവയുടെ സിംഹാസനമുണ്ട്.