പഠനലേഖനം 15
യേശുവിനെ അനുകരിക്കുക, മനസ്സമാധാനം കാത്തുസൂക്ഷിക്കുക
‘മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെ കാക്കും.’—ഫിലി. 4:7.
ഗീതം 113 സമാധാനമെന്ന നമ്മുടെ അവകാശം
പൂർവാവലോകനം *
1-2. യേശു എന്തുകൊണ്ടാണ് അസ്വസ്ഥനായത്?
ഒരു മനുഷ്യനായുള്ള ഭൂമിയിലെ യേശുവിന്റെ അവസാനദിവസം. യേശു ആകെ അസ്വസ്ഥനായിരുന്നു. അധികം താമസിയാതെ ദുഷ്ടന്മാരായ ആളുകൾ യേശുവിനെ ക്രൂരമായി വധിക്കും. പക്ഷേ അതിനെക്കാൾ യേശുവിനെ സമ്മർദത്തിലാക്കിയതു മറ്റു ചില കാര്യങ്ങളായിരുന്നു. യേശു പിതാവിനെ ആഴമായി സ്നേഹിച്ചു, പിതാവിനെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. വരാൻപോകുന്ന കടുത്ത പരിശോധനയിൽ വിശ്വസ്തനായി നിൽക്കുന്നെങ്കിൽ യഹോവയുടെ പേരിന്റെ മഹത്ത്വീകരണത്തിനു താൻ വലിയ പങ്കായിരിക്കും വഹിക്കുന്നതെന്നു യേശുവിന് അറിയാമായിരുന്നു. യേശു മനുഷ്യരെയും സ്നേഹിച്ചു. താൻ പരിശോധനകളിൽ വിജയിക്കുന്നതിനെ ആശ്രയിച്ചാണു നിത്യം ജീവിക്കാനുള്ള അവരുടെ ഭാവിപ്രതീക്ഷകൾ നിലകൊള്ളുന്നതെന്നും യേശുവിന് അറിയാമായിരുന്നു.
2 കടുത്ത സമ്മർദത്തിലായിരുന്നപ്പോഴും യേശുവിന്റെ മനസ്സു ശാന്തമായിരുന്നു. “സമാധാനം ഞാൻ നിങ്ങൾക്കു തന്നിട്ടുപോകുന്നു” എന്നു യേശു അപ്പോസ്തലന്മാരോടു പറഞ്ഞു. (യോഹ. 14:27) യേശുവിനു ‘ദൈവസമാധാനമുണ്ടായിരുന്നു.’ ഒരാൾക്ക് യഹോവയുമായുള്ള അമൂല്യബന്ധത്തിൽനിന്നുണ്ടാകുന്ന സ്വസ്ഥതയും പ്രശാന്തതയും ആണ് അത്. ആ സമാധാനം യേശുവിന്റെ മനസ്സിനെയും ഹൃദയത്തെയും ശാന്തമാക്കിനിറുത്തി.—ഫിലി. 4:6, 7.
3. ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 നമ്മളാരും ഒരിക്കലും യേശുവിനു നേരിട്ട തരത്തിലുള്ള സമ്മർദം അനുഭവിക്കില്ല. എങ്കിലും യേശുവിനെ അനുഗമിക്കുന്ന എല്ലാവർക്കും പരീക്ഷണങ്ങളുണ്ടാകും. (മത്താ. 16:24, 25; യോഹ. 15:20) യേശുവിനെപ്പോലെ, നമ്മുടെയും മനസ്സു ചിലപ്പോഴൊക്കെ അസ്വസ്ഥമാകും. ഉത്കണ്ഠകൾ നമ്മളെ വരിഞ്ഞുമുറുക്കി നമ്മുടെ മനസ്സമാധാനം കെടുത്തിക്കളയാതിരിക്കാൻ എന്തു ചെയ്യാം? ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്ത് യേശു ചെയ്ത മൂന്നു കാര്യങ്ങൾ നമുക്ക് ഒന്ന് അടുത്ത് പരിശോധിക്കാം. പരീക്ഷണങ്ങളുണ്ടാകുമ്പോൾ യേശുവിനെ എങ്ങനെ അനുകരിക്കാമെന്നും നോക്കാം.
യേശു പ്രാർഥിച്ചുകൊണ്ടേയിരുന്നു
4. ഭൂമിയിലെ ജീവിതത്തിന്റെ അവസാനദിവസം യേശു കൂടെക്കൂടെ പ്രാർഥിച്ചതിനു ചില ഉദാഹരണങ്ങൾ പറയുക, പിൽക്കാലത്ത് ക്രിസ്ത്യാനികൾക്ക് 1 തെസ്സലോനിക്യർ 5:17-ൽ എന്ത് ഉപദേശം നൽകി?
4 1 തെസ്സലോനിക്യർ 5:17 വായിക്കുക. ഭൂമിയിലെ അവസാനദിവസം കൂടെക്കൂടെ യേശു പ്രാർഥിച്ചു. തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തിയപ്പോൾ യേശു അപ്പത്തിന്റെയും വീഞ്ഞിന്റെയും മേലുള്ള അനുഗ്രഹത്തിനായി പ്രാർഥിച്ചു. (1 കൊരി. 11:23-25) പെസഹ ആഘോഷിച്ച സ്ഥലത്തുനിന്ന് പോകുന്നതിനു മുമ്പ് യേശു ശിഷ്യന്മാരുടെകൂടെ പ്രാർഥിച്ചു. (യോഹ. 17:1-26) ആ രാത്രി യേശുവും ശിഷ്യന്മാരും ഗത്ത്ശെമനയിൽ എത്തി. അവിടെവെച്ച് യേശു പലവട്ടം പ്രാർഥിച്ചു. (മത്താ. 26:36-39, 42, 44) ഒടുവിൽ, മരിക്കുന്നതിനു മുമ്പ് യേശു അവസാനം പറഞ്ഞ വാക്കുകളും യഹോവയോടുള്ള പ്രാർഥനയായിരുന്നു. (ലൂക്കോ. 23:46) നിർണായകമായ ആ ദിവസത്തിലെ ഓരോ പ്രധാനപ്പെട്ട കാര്യത്തിലും യേശു യഹോവയോടു പ്രാർഥിച്ചു.
5. എന്തുകൊണ്ടാണ് അപ്പോസ്തലന്മാരുടെ ധൈര്യം ദുർബലമായത്?
5 പ്രാർഥനയിലൂടെ യഹോവയിൽ ആശ്രയിച്ചതാണു പരിശോധനകൾ നേരിട്ടപ്പോൾ പിടിച്ചുനിൽക്കാൻ യേശുവിനെ സഹായിച്ച ഒരു കാര്യം. എന്നാൽ അപ്പോസ്തലന്മാരോ? അവർ ആ രാത്രി പ്രാർഥനയിൽ ഉറ്റിരിക്കുന്നതിൽ വീഴ്ച വരുത്തി. എന്തായിരുന്നു ഫലം? പരിശോധനയുടെ നാഴിക വന്നപ്പോൾ അവരുടെ ധൈര്യം ചോർന്നുപോയി. (മത്താ. 26:40, 41, 43, 45, 56) പരിശോധനകളുണ്ടാകുമ്പോൾ, യേശുവിന്റെ മാതൃക അനുകരിച്ചുകൊണ്ട് ‘എപ്പോഴും പ്രാർഥിച്ചാൽ’ മാത്രമേ വിശ്വസ്തരായി നിൽക്കാൻ നമുക്കു കഴിയൂ. നമുക്ക് എന്തിനുവേണ്ടി പ്രാർഥിക്കാം?
6. സമാധാനം നിലനിറുത്താൻ വിശ്വാസം നമ്മളെ സഹായിക്കുന്നത് എങ്ങനെ?
6 ‘വിശ്വാസം വർധിപ്പിച്ചുതരാൻ’ നമുക്ക് യഹോവയോടു പ്രാർഥിക്കാം. (ലൂക്കോ. 17:5; യോഹ. 14:1) നമുക്കു വിശ്വാസം ആവശ്യമാണ്, കാരണം യേശുവിനെ അനുഗമിക്കുന്ന എല്ലാവരെയും സാത്താൻ പരീക്ഷിക്കും. (ലൂക്കോ. 22:31) ഒന്നിനു പുറകേ ഒന്നായി പ്രശ്നങ്ങളുണ്ടാകുമ്പോൾ ശാന്തരായി നിൽക്കാൻ വിശ്വാസം നമ്മളെ സഹായിക്കും. എങ്ങനെ? വിശ്വാസമുണ്ടെങ്കിൽ, ഒരു പരിശോധന നേരിടാൻ നമ്മളെക്കൊണ്ട് കഴിയുന്നതെല്ലാം ചെയ്തതിനു ശേഷം ആ പ്രശ്നം യഹോവയുടെ കൈകളിലേക്കു വിട്ടുകൊടുക്കും. കാരണം കൃത്യസമയത്ത് യഹോവ അതു പരിഹരിക്കുമെന്നു നമുക്ക് അറിയാം. നമ്മൾ എത്ര ശ്രമിച്ചാലും സാധിക്കാത്ത വിധം അത്ര നന്നായി ആ പ്രശ്നം കൈകാര്യം ചെയ്യാൻ യഹോവയ്ക്കു കഴിയുമെന്നു നമുക്ക് ഉറപ്പുണ്ട്. ആ ഉറപ്പു നമ്മുടെ മനസ്സിനെയും ഹൃദയത്തെയും ശാന്തമാക്കും.—1 പത്രോ. 5:6, 7.
7. റോബർട്ട് സഹോദരന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
7 നമ്മൾ നേരിടുന്ന പരിശോധനകൾ എന്തുമായിക്കൊള്ളട്ടെ, മനസ്സമാധാനം നിലനിറുത്താൻ പ്രാർഥന നമ്മളെ സഹായിക്കും. 80 വയസ്സു പിന്നിട്ട, വിശ്വസ്തനായ റോബർട്ട് സഹോദരന്റെ അനുഭവം നോക്കുക. ഒരു മൂപ്പനായി സേവിക്കുന്ന അദ്ദേഹം പറയുന്നു: “ഫിലിപ്പിയർ 4:6, 7-ലെ ബുദ്ധിയുപദേശം ജീവിതത്തിലെ പല പരിശോധനകളെയും നേരിടാൻ എന്നെ സഹായിച്ചിരിക്കുന്നു. എനിക്കു സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്. കൂടാതെ, കുറച്ച് കാലത്തേക്ക് എനിക്കു മൂപ്പനായി സേവിക്കാനും കഴിഞ്ഞില്ല.” മനസ്സമാധാനം നിലനിറുത്താൻ സഹോദരനെ എന്താണു സഹായിച്ചത്? അദ്ദേഹം പറയുന്നു: “എനിക്ക് എന്തെങ്കിലും ഉത്കണ്ഠ തോന്നിയാൽ ആ നിമിഷംതന്നെ ഞാൻ പ്രാർഥിക്കും. എത്ര തീവ്രമായി, എത്ര കൂടെക്കൂടെ പ്രാർഥിച്ചോ, അത്രയധികം സമാധാനം എനിക്ക് അനുഭവപ്പെട്ടു.”
യേശു ഉത്സാഹത്തോടെ പ്രസംഗിച്ചു
8. യോഹന്നാൻ 8:29 പറയുന്നതുപോലെ യേശുവിനു മനസ്സമാധാനമുണ്ടായിരുന്നതിന്റെ മറ്റൊരു കാരണം എന്താണ്?
8 യോഹന്നാൻ 8:29 വായിക്കുക. ഉപദ്രവങ്ങൾ നേരിട്ടപ്പോഴും യേശുവിനു മനസ്സമാധാനം നിലനിറുത്താൻ കഴിഞ്ഞു. കാരണം താൻ വിശ്വസ്തനായി പിടിച്ചുനിൽക്കുന്നതു പിതാവിനെ സന്തോഷിപ്പിക്കുമെന്നു യേശുവിന് അറിയാമായിരുന്നു. അനുസരണം കാണിക്കുന്നതു ബുദ്ധിമുട്ടായിരുന്നപ്പോൾപ്പോലും യേശു ദൈവത്തെ അനുസരിച്ചു. യേശു പിതാവിനെ സ്നേഹിച്ചു. അതുകൊണ്ട് യഹോവയെ സേവിക്കുന്നതായിരുന്നു യേശുവിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഉദാഹരണത്തിന്, ഭൂമിയിലേക്കു വരുന്നതിനു മുമ്പ് യേശു ദൈവത്തിന്റെ ‘വിദഗ്ധജോലിക്കാരനായിരുന്നു.’ (സുഭാ. 8:30) ഭൂമിയിലായിരുന്നപ്പോൾ യേശു പിതാവിനെക്കുറിച്ച് മറ്റുള്ളവരെ ഉത്സാഹത്തോടെ പഠിപ്പിച്ചു. (മത്താ. 6:9; യോഹ. 5:17) ആ പ്രവർത്തനം യേശുവിനെ അങ്ങേയറ്റം സന്തോഷിപ്പിച്ചു.—യോഹ. 4:34-36.
9. പ്രസംഗപ്രവർത്തനത്തിൽ തിരക്കോടെ ഏർപ്പെടുന്നതു മനസ്സമാധാനം നിലനിറുത്താൻ നമ്മളെ എങ്ങനെ സഹായിക്കും?
9 യഹോവയെ അനുസരിച്ചുകൊണ്ടും ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരുന്നുകൊണ്ടും’ നമുക്കു യേശുവിനെ അനുകരിക്കാം. (1 കൊരി. 15:58) പ്രസംഗപ്രവർത്തനത്തിൽ ‘മുഴുകുന്നെങ്കിൽ,’ നമ്മുടെ പ്രശ്നങ്ങളെക്കുറിച്ച് നമുക്കു ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കും. (പ്രവൃ. 18:5) എങ്ങനെ? നമ്മൾ അനുഭവിക്കുന്നതിനെക്കാൾ ഗൗരവമുള്ള പ്രശ്നങ്ങളാണു ശുശ്രൂഷയിൽ നമ്മൾ കണ്ടുമുട്ടുന്നവർക്കുള്ളത്. എങ്കിലും, യഹോവയെ സ്നേഹിക്കാനും ദൈവത്തിന്റെ ഉപദേശങ്ങൾക്കു ചേർച്ചയിൽ ജീവിക്കാനും പഠിക്കുമ്പോൾ അവരുടെ ജീവിതം മെച്ചപ്പെടും, കൂടുതൽ സന്തോഷമുള്ളതാകും. ഓരോരുത്തരുടെയും കാര്യത്തിൽ ഇതു സംഭവിക്കുന്നതു കാണുമ്പോൾ നമ്മുടെ പ്രശ്നങ്ങൾ നേരിടാനും യഹോവ സഹായിക്കും എന്ന കാര്യം കുറച്ചുകൂടെ ഉറപ്പാകും. ആ ഉറപ്പ് മനസ്സമാധാനം നിലനിറുത്താൻ നമ്മളെ സഹായിക്കും. ഇതു സത്യമാണെന്ന് ഒരു സഹോദരിയുടെ ജീവിതം തെളിയിക്കുന്നു. ജീവിതത്തിലുടനീളം, വിഷാദവും വിലകെട്ടവളാണെന്ന തോന്നലും സഹോദരിയെ വേട്ടയാടിക്കൊണ്ടിരുന്നു. സഹോദരി പറയുന്നു: “ശുശ്രൂഷയിൽ തിരക്കോടെ ഏർപ്പെടുമ്പോൾ വൈകാരികമായി സമനില വീണ്ടെടുക്കാൻ എനിക്കു കഴിയുന്നുണ്ട്, എനിക്കു കൂടുതൽ സന്തോഷമുണ്ട്. വയൽസേവനത്തിലായിരിക്കുമ്പോഴാണ് എനിക്ക് യഹോവയോട് ഏറ്റവും അധികം അടുപ്പം തോന്നുന്നത് എന്നതായിരിക്കാം അതിന്റെ കാരണം.”
10. ബ്രെൻഡയുടെ വാക്കുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
10 ബ്രെൻഡ എന്നു പേരുള്ള ഒരു സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിക്കും മകൾക്കും നാഡീസംബന്ധമായി ഗുരുതരമായ ഒരു രോഗം ബാധിച്ചിരുന്നു. ആരോഗ്യം തീരെയില്ലാത്ത ബ്രെൻഡയുടെ ജീവിതം വീൽച്ചെയറിലാണ്. സാധിക്കുമ്പോഴെല്ലാം സഹോദരി വീടുതോറുമുള്ള പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടും. എന്നാൽ പ്രധാനമായും അതു ചെയ്യുന്നതു കത്തുകളിലൂടെയാണ്. സഹോദരി പറയുന്നു: “ഈ വ്യവസ്ഥിതിയിൽ എന്റെ അവസ്ഥയ്ക്കു മാറ്റമുണ്ടാകില്ലെന്ന കാര്യം ഞാൻ മനസ്സിനെ ബോധ്യപ്പെടുത്തി. അപ്പോൾ ശുശ്രൂഷയിൽ പൂർണശ്രദ്ധ കൊടുക്കാൻ എനിക്കു കഴിഞ്ഞു. വാസ്തവത്തിൽ, പ്രസംഗപ്രവർത്തനത്തിൽ മുഴുകുന്നതുകൊണ്ട് എന്റെ ഉത്കണ്ഠകളെക്കുറിച്ചൊന്നും ഞാൻ കാര്യമായി ചിന്തിക്കുന്നില്ല. സഭയുടെ പ്രദേശത്തുള്ള ആളുകളെ സഹായിക്കുന്നതിൽ ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അങ്ങനെ എന്റെ പ്രശ്നങ്ങളെക്കുറിച്ചല്ല, എന്റെ പ്രത്യാശയെക്കുറിച്ച് എനിക്ക് എപ്പോഴും ചിന്തിക്കാനാകുന്നു.”
യേശു സുഹൃത്തുക്കളുടെ സഹായം സ്വീകരിച്ചു
11-13. (എ) അപ്പോസ്തലന്മാരും മറ്റുള്ളവരും യേശുവിന്റെ അടുത്ത സുഹൃത്തുക്കളാണെന്നു തെളിയിച്ചത് എങ്ങനെ? (ബി) യേശുവിന്റെ സുഹൃത്തുക്കൾ യേശുവിനെ എങ്ങനെ സഹായിച്ചു?
11 യേശുവിന്റെ ശുശ്രൂഷക്കാലത്തുടനീളം വിശ്വസ്തരായ അപ്പോസ്തലന്മാർ യേശുവിന്റെ യഥാർഥസുഹൃത്തുക്കളായിരുന്നു. സുഭാഷിതങ്ങളിലെ ഈ വാക്കുകളുടെ സത്യത അവർ തെളിയിച്ചു: “കൂടപ്പിറപ്പിനെക്കാൾ കൂറുള്ള കൂട്ടുകാരുമുണ്ട്.” (സുഭാ. 18:24) യേശു അത്തരം സുഹൃത്തുക്കളെ വിലമതിച്ചു. യേശുവിന്റെ ശുശ്രൂഷക്കാലത്ത് അനിയന്മാർ ആരും യേശുവിൽ വിശ്വസിച്ചില്ല. (യോഹ. 7:3-5) ഒരു അവസരത്തിൽ യേശുവിനു ഭ്രാന്താണെന്നുപോലും യേശുവിന്റെ കുടുംബാംഗങ്ങൾ ചിന്തിച്ചു. (മർക്കോ. 3:21) എന്നാൽ അതിനു വിപരീതമായി, മരിക്കുന്നതിനു മുമ്പുള്ള അവസാനരാത്രിയിൽ വിശ്വസ്തരായ അപ്പോസ്തലന്മാരോടു യേശുവിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “നിങ്ങളാണ് എന്റെ പരീക്ഷകളിൽ എന്റെകൂടെ നിന്നവർ.”—ലൂക്കോ. 22:28.
12 അപ്പോസ്തലന്മാർ ചിലപ്പോഴൊക്കെ യേശുവിനെ നിരാശപ്പെടുത്തി എന്നതു ശരിയാണ്. പക്ഷേ അവരുടെ കുറവുകളിൽ ശ്രദ്ധിക്കുന്നതിനു പകരം അവർക്കു തന്നിലുള്ള വിശ്വാസമാണു യേശു കണ്ടത്. (മത്താ. 26:40; മർക്കോ. 10:13, 14; യോഹ. 6:66-69) വധിക്കപ്പെടുന്നതിനു മുമ്പുള്ള അവസാനരാത്രി യേശു ആ വിശ്വസ്തരായ ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ നിങ്ങളെ സ്നേഹിതന്മാർ എന്നു വിളിക്കുന്നു. കാരണം എന്റെ പിതാവിൽനിന്ന് കേട്ടതു മുഴുവൻ ഞാൻ നിങ്ങളെ അറിയിച്ചിരിക്കുന്നു.” (യോഹ. 15:15) യേശുവിന്റെ സുഹൃത്തുക്കൾ യേശുവിനു നല്ല പ്രോത്സാഹനമായിരുന്നു എന്നതിൽ സംശയമില്ല. ശുശ്രൂഷയിൽ അവർ നൽകിയ സഹായം യേശുവിന് അതിയായ സന്തോഷം കൊടുത്തു.—ലൂക്കോ. 10:17, 21.
13 അപ്പോസ്തലന്മാരെക്കൂടാതെ യേശുവിനു പുരുഷന്മാരും സ്ത്രീകളും ഉൾപ്പെടെ മറ്റു സുഹൃത്തുക്കളുമുണ്ടായിരുന്നു. പ്രസംഗപ്രവർത്തനത്തിൽ അവർ യേശുവിനോടൊപ്പമുണ്ടായിരുന്നു. മറ്റു വിധങ്ങളിലും അവർ യേശുവിനെ സഹായിച്ചു. ചിലർ യേശുവിനെ ലൂക്കോ. 10:38-42; യോഹ. 12:1, 2) വേറെ ചിലർ യേശുവിനോടൊപ്പം സഞ്ചരിച്ചു, തങ്ങളുടെ സ്വത്തുക്കൾ യേശുവിനെ ശുശ്രൂഷിക്കുന്നതിനുവേണ്ടി ഉപയോഗിച്ചു. (ലൂക്കോ. 8:3) യേശുവിനു നല്ല സുഹൃത്തുക്കളെ കിട്ടാൻ കാരണം യേശു ഒരു നല്ല സുഹൃത്തായിരുന്നതാണ്. യേശു അവർക്കുവേണ്ടി നല്ല കാര്യങ്ങൾ ചെയ്തു, അവർക്കു ചെയ്യാൻ കഴിയുന്നതിനെക്കാൾ അധികം അവരിൽനിന്ന് പ്രതീക്ഷിച്ചുമില്ല. യേശു പൂർണനായിരുന്നു, എങ്കിലും അപൂർണരായ തന്റെ സുഹൃത്തുക്കൾ നൽകിയ പിന്തുണയ്ക്കു നന്ദിയുള്ളവനായിരുന്നു. മനസ്സമാധാനം നിലനിറുത്താൻ യേശുവിനെ അവർ സഹായിച്ചു എന്നതിനു സംശയമില്ല.
വീട്ടിലേക്കു ക്ഷണിക്കുകയും ആതിഥ്യം നൽകുകയും ചെയ്തു. (14-15. നമുക്ക് എങ്ങനെ നല്ല സുഹൃത്തുക്കളെ നേടാം, അവർക്കു നമ്മളെ എങ്ങനെ സഹായിക്കാൻ കഴിയും?
14 നല്ല സുഹൃത്തുക്കൾ യഹോവയോടു വിശ്വസ്തരായിരിക്കാൻ നമ്മളെ സഹായിക്കും. നല്ല സുഹൃത്തുക്കളെ കിട്ടണമെങ്കിൽ നമ്മൾത്തന്നെ നല്ല സുഹൃത്തായിരിക്കണം. (മത്താ. 7:12) ഉദാഹരണത്തിന്, മറ്റുള്ളവർക്കുവേണ്ടി നമ്മുടെ സമയവും ഊർജവും ചെലവിടാൻ, പ്രത്യേകിച്ചും ‘ദരിദ്രരെ’ സഹായിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (എഫെ. 4:28) നിങ്ങളുടെ സഭയിലെ ആരെയെങ്കിലും നിങ്ങൾക്കു സഹായിക്കാൻ കഴിയുമോ? പ്രായമോ രോഗമോ കാരണം വീട്ടിൽനിന്ന് പുറത്തിറങ്ങാൻ കഴിയാത്ത സഹോദരങ്ങൾക്കു സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയുമോ? സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിനു ഭക്ഷണം കൊടുക്കാനാകുമോ? jw.org-ഓ JW ലൈബ്രറിയോ ഉപയോഗിക്കാൻ അറിയില്ലാത്ത സഹോദരങ്ങളെ നിങ്ങൾക്കു സഹായിക്കാൻ പറ്റുമോ? മറ്റുള്ളവരെ സഹായിക്കുന്നതിൽ മുഴുകുമ്പോൾ നമുക്കു സന്തോഷം കിട്ടാനുള്ള സാധ്യത കൂടുതലാണ്.—പ്രവൃ. 20:35.
15 പരിശോധനകൾ നേരിടുമ്പോൾ സുഹൃത്തുക്കൾ നമ്മളെ പിന്തുണയ്ക്കും. മനസ്സമാധാനം നിലനിറുത്താൻ അവർ നമ്മളെ സഹായിക്കും. തന്റെ കഷ്ടപ്പാടുകളെക്കുറിച്ച് ഇയ്യോബ് സംസാരിച്ചപ്പോൾ എലീഹു ശ്രദ്ധിച്ചിരുന്നതുപോലെ, നമ്മുടെ ഉത്കണ്ഠകളെക്കുറിച്ച് സംസാരിക്കുമ്പോൾ സുഹൃത്തുക്കൾ ക്ഷമയോടെ കേൾക്കും. (ഇയ്യോ. 32:4) എന്നാൽ സുഹൃത്തുക്കൾ നമുക്കുവേണ്ടി തീരുമാനങ്ങൾ എടുക്കുമെന്നു നമ്മൾ പ്രതീക്ഷിക്കരുത്. എങ്കിലും ബൈബിൾ അടിസ്ഥാനമാക്കി അവർ തരുന്ന ഉപദേശം ശ്രദ്ധിക്കുന്നതു ജ്ഞാനമായിരിക്കും. (സുഭാ. 15:22) ദാവീദ് രാജാവ് സുഹൃത്തുക്കളുടെ സഹായം താഴ്മയോടെ സ്വീകരിച്ചതുപോലെ സുഹൃത്തുക്കൾ വാഗ്ദാനം ചെയ്യുന്ന സഹായം നമ്മളും സ്വീകരിക്കണം, ദുരഭിമാനം അതിന് ഒരു തടസ്സമാകരുത്. (2 ശമു. 17:27-29) അത്തരം നല്ല സുഹൃത്തുക്കൾ ശരിക്കും യഹോവ തരുന്ന സമ്മാനങ്ങളാണ്.—യാക്കോ. 1:17.
എങ്ങനെ സമാധാനംനിലനിറുത്താം
16. ഫിലിപ്പിയർ 4:6, 7 അനുസരിച്ച് സമാധാനം നേടാനാകുന്ന ഒരേ ഒരു വഴി ഏതാണ്? വിശദീകരിക്കുക.
16 ഫിലിപ്പിയർ 4:6, 7 വായിക്കുക. യഹോവ സമാധാനം തരുന്നതു ‘ക്രിസ്തുയേശു മുഖാന്തരമാണെന്ന്’ പറയുന്നത് എന്തുകൊണ്ടാണ്? യഹോവയുടെ ഉദ്ദേശ്യത്തിൽ യേശുവിന്റെ പങ്കു മനസ്സിലാക്കുകയും അതിൽ വിശ്വാസമുണ്ടായിരിക്കുകയും ചെയ്യുന്നെങ്കിൽ മാത്രമേ ഹൃദയത്തെയും മനസ്സിനെയും കാക്കുന്ന, നിലനിൽക്കുന്ന സമാധാനം നേടാൻ നമുക്കു കഴിയൂ. ഉദാഹരണത്തിന്, യേശുവിന്റെ മോചനവില നമ്മുടെ എല്ലാ പാപങ്ങൾക്കുമുള്ള ക്ഷമ സാധ്യമാക്കുന്നു. (1 യോഹ. 2:12) ആ അറിവ് നമുക്ക് എന്തൊരു ആശ്വാസമാണു തരുന്നത്! ദൈവരാജ്യത്തിന്റെ രാജാവെന്ന നിലയിൽ യേശു, സാത്താനും അവന്റെ വ്യവസ്ഥിതിയും കാരണം നമ്മൾ അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളും ഇല്ലാതാക്കും. (യശ. 65:17; 1 യോഹ. 3:8; വെളി. 21:3, 4) എത്ര മഹത്തായ ഒരു പ്രത്യാശയാണ് അത്! കൂടാതെ, യേശു നമുക്കു തന്നിരിക്കുന്ന നിയമനം ബുദ്ധിമുട്ടുള്ളതാണെങ്കിലും ഈ വ്യവസ്ഥിതിയുടെ അവസാനകാലത്ത് നമ്മളെ പിന്തുണച്ചുകൊണ്ട് യേശു നമ്മുടെകൂടെയുണ്ട്. (മത്താ. 28:19, 20) എന്തൊരു ധൈര്യമാണ് അതു നമുക്കു തരുന്നത്! ആശ്വാസം, പ്രത്യാശ, ധൈര്യം—മനസ്സമാധാനത്തിന്റെ അടിസ്ഥാനശിലകളിൽ ചിലതാണ് ഇവ.
17. (എ) ഒരു ക്രിസ്ത്യാനിക്കു മനസ്സമാധാനം നിലനിറുത്താൻ എങ്ങനെ കഴിയും? (ബി) യോഹന്നാൻ 16:33-ൽ ഉറപ്പു തന്നിരിക്കുന്നതുപോലെ നമ്മളെക്കൊണ്ട് എന്തു സാധിക്കും?
17 കടുത്ത പരിശോധനകൾ നിങ്ങളെ പിടിച്ചുകുലുക്കുമ്പോൾ മനസ്സമാധാനം നിലനിറുത്താൻ എങ്ങനെ കഴിയും? യേശു ചെയ്തതുപോലെ ചെയ്യുക. ഒന്ന്, പ്രാർഥിക്കുക; എന്നാൽ പ്രാർഥിച്ചാൽ മാത്രം പോരാ, പ്രാർഥനയിൽ ഉറ്റിരിക്കുക. രണ്ട്, ബുദ്ധിമുട്ടായി തോന്നിയാൽപ്പോലും യഹോവയെ അനുസരിക്കുകയും ഉത്സാഹത്തോടെ സന്തോഷവാർത്ത പ്രസംഗിക്കുകയും ചെയ്യുക. അവസാനമായി, പരിശോധനകളിൽ പിടിച്ചുനിൽക്കാനുള്ള സഹായത്തിനായി സുഹൃത്തുക്കളുടെ സഹായം തേടുക. അപ്പോൾ ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മനസ്സിനെയും കാക്കും. യേശുവിനെപ്പോലെ ഏതു പരിശോധനയും ‘കീഴടക്കാൻ’ നിങ്ങൾക്കും കഴിയും.—യോഹന്നാൻ 16:33 വായിക്കുക.
ഗീതം 41 എന്റെ പ്രാർഥന കേൾക്കേണമേ
^ ഖ. 5 സമാധാനം കെടുത്തിക്കളയുന്ന പല പ്രശ്നങ്ങളും നമ്മൾ നേരിടുന്നുണ്ട്. മനസ്സമാധാനം നിലനിറുത്താൻ യേശു ചെയ്ത മൂന്നു കാര്യങ്ങൾ ഈ ലേഖനം ചർച്ച ചെയ്യും. കടുത്ത സമ്മർദത്തിലാണെങ്കിൽപ്പോലും സമാധാനം നിലനിറുത്താൻ അതു നമ്മളെയും സഹായിക്കും.