എനിക്കുവേണ്ടിയാണോ യേശു മരിച്ചത് ?
“നമ്മുടേതുപോലുള്ള വികാരങ്ങളുള്ള” മനുഷ്യർ ഉള്ളിൽത്തട്ടി പറഞ്ഞ അനേകം വാക്കുകൾ നമുക്കു ബൈബിളിൽ കാണാം. (യാക്കോ. 5:17) ഉദാഹരണത്തിന്, റോമർ 7:21-24-ൽ കാണുന്ന പൗലോസിന്റെ സത്യസന്ധമായ വാക്കുകൾ നോക്കുക: “ഞാൻ നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും തിന്മ എന്നോടൊപ്പമുണ്ട്. . . . എന്തൊരു പരിതാപകരമായ അവസ്ഥയാണ് എന്റേത്!” നമുക്കും അങ്ങനെ തോന്നിയിട്ടില്ലേ? സ്വന്തം അപൂർണതകളുമായി പോരാടുമ്പോൾ, വിശ്വസ്തനായ പൗലോസിനും അങ്ങനെ തോന്നിയിട്ടുണ്ടെന്ന് അറിയുന്നത് ആശ്വാസം പകരുന്നില്ലേ?
പൗലോസ് മറ്റു വികാരങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. ഗലാത്യർ 2:20-ൽ പൗലോസ് പറഞ്ഞ വാക്കുകൾ നോക്കുക: യേശു ‘എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു.’ പൗലോസിന് അക്കാര്യം ഉറപ്പായിരുന്നു. നിങ്ങൾക്ക് അങ്ങനെ തോന്നിയിട്ടുണ്ടോ? എല്ലായ്പോഴും അങ്ങനെ തോന്നിയിട്ടുണ്ടാകില്ല.
മുൻകാലപാപങ്ങൾ കാരണം വിലകെട്ടവരാണെന്ന തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ യഹോവയുടെ സ്നേഹവും ക്ഷമയും സ്വീകരിക്കാൻ ബുദ്ധിമുട്ടു തോന്നിയേക്കാം. യേശുവിന്റെ ബലി നിങ്ങൾക്കുള്ള ഒരു സമ്മാനമാണെന്നു അംഗീകരിക്കാനും പ്രയാസം തോന്നിയേക്കാം. മോചനവില നമുക്ക് ഓരോരുത്തർക്കും ഉള്ള ഒരു സമ്മാനമായി കാണാൻ യേശു ശരിക്കും ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ, അങ്ങനെ കാണാൻ നമ്മളെ എന്തു സഹായിക്കും? ഈ രണ്ടു ചോദ്യങ്ങൾ നമുക്ക് ഇപ്പോൾ പരിശോധിക്കാം.
തന്റെ ബലിയെ യേശു എങ്ങനെയാണു വീക്ഷിക്കുന്നത്?
തന്റെ ബലി നമുക്ക് ഓരോരുത്തർക്കും ഉള്ള ഒരു സമ്മാനമായി നമ്മൾ കാണാൻ യേശു ആഗ്രഹിക്കുന്നു. അത് ഉറപ്പിച്ച് പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്? ലൂക്കോസ് 23:39-43-ൽ വിവരിച്ചിരിക്കുന്ന രംഗം ഒന്നു ഭാവനയിൽ കാണുക. യേശുവിന് അരികിൽ ഒരു മനുഷ്യൻ ദണ്ഡനസ്തംഭത്തിൽ കിടക്കുകയാണ്. താൻ തെറ്റു ചെയ്തിട്ടുണ്ടെന്ന് ആ വ്യക്തി സമ്മതിക്കുന്നു. ഗുരുതരമായ തെറ്റുതന്നെയായിരിക്കും ആ വ്യക്തി ചെയ്തിരിക്കുക, കാരണം അങ്ങനെയുള്ളവർക്കു കൊടുക്കുന്ന തരം ക്രൂരമായ ശിക്ഷയാണ് ഇപ്പോൾ ആ വ്യക്തിക്കു ലഭിച്ചിരിക്കുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് ഓർത്ത് ആകെ വിഷമം തോന്നിയ ആ മനുഷ്യൻ ഇപ്പോൾ യേശുവിനോട് അപേക്ഷിക്കുന്നു: “അങ്ങ് അങ്ങയുടെ രാജ്യത്തിൽ പ്രവേശിക്കുമ്പോൾ എന്നെയും ഓർക്കേണമേ.”
യേശു ഇപ്പോൾ എന്തു ചെയ്യുന്നു? വളരെ കഷ്ടപ്പെട്ട് തല തിരിച്ച് അയാളെ നോക്കുന്നു. വേദന കടിച്ചമർത്തിക്കൊണ്ട്, യേശു ആ മനുഷ്യനെ നോക്കി ഒന്നു പുഞ്ചിരിക്കുന്നു. എന്നിട്ട് ഈ ഉറപ്പു കൊടുത്തു: “സത്യമായി ഇന്നു ഞാൻ നിന്നോടു പറയുന്നു, നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും.” എന്നാൽ യേശുവിന് ആ മനുഷ്യനോടു ‘മനുഷ്യപുത്രൻ വന്നത് അനേകർക്കുവേണ്ടി തന്റെ ജീവൻ മോചനവിലയായി കൊടുക്കാൻ ആണ്’ എന്നു പറഞ്ഞാൽ മതിയായിരുന്നു. (മത്താ. 20:28) അതിനു പകരം യേശു സ്നേഹത്തോടെ “നീ,” “എന്റെ” എന്നീ വാക്കുകളാണ് ഉപയോഗിച്ചത്. അയാൾ ഭൂമിയിലെ പറുദീസയിൽ ജീവിക്കുമെന്ന് ഉറപ്പു കൊടുത്തുകൊണ്ട് തന്റെ ബലിയിലൂടെ ആ വ്യക്തിക്കു കിട്ടാൻപോകുന്ന പ്രയോജനത്തെക്കുറിച്ചും പറഞ്ഞു.
തന്റെ ബലി ആ മനുഷ്യനുംകൂടിയുള്ളതാണെന്ന് അയാൾ മനസ്സിലാക്കണമെന്നു യേശു ആഗ്രഹിച്ചു. ചിന്തിക്കുക: ദൈവത്തെ സേവിക്കാൻ അവസരം കിട്ടാതിരുന്ന ഒരു കുറ്റവാളിയോടു യേശുവിനു വളരെയധികം അലിവ് തോന്നി. അങ്ങനെയെങ്കിൽ, ദൈവത്തെ സേവിക്കുന്ന സ്നാനമേറ്റ ഒരു ക്രിസ്ത്യാനിയോടു യേശു എത്രയധികം ക്ഷമിക്കും? തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിലും, ഇങ്ങനെയുള്ള ഒരു നല്ല കാഴ്ചപ്പാടു വളർത്തിയെടുക്കാൻ നമ്മളെ എന്തു സഹായിക്കും?
പൗലോസിനെ സഹായിച്ചത് എന്താണ്?
യേശു പൗലോസിനു പ്രസംഗിക്കാനുള്ള നിയമനം നൽകി. ഇത്, യേശു തനിക്കുവേണ്ടിയാണു മരിച്ചതെന്ന കാര്യം പൗലോസിന് ഉറപ്പു കൊടുത്തു. എങ്ങനെ? പൗലോസ് വിശദീകരിക്കുന്നു: “എന്നെ ശക്തിപ്പെടുത്തിയ നമ്മുടെ 1 തിമൊ. 1:12-14) പൗലോസ് മുമ്പ് വളരെ മോശമായ കാര്യങ്ങളെല്ലാം ചെയ്തിട്ടും യേശു അദ്ദേഹത്തിന് ഈ നിയമനം നൽകി. യേശുവിന്റെ കരുണയും സ്നേഹവും പൗലോസിലുള്ള വിശ്വാസവും ഒക്കെ തെളിയിക്കുന്നതായിരുന്നു അത്. ഇതുപോലെ നമുക്ക് ഓരോരുത്തർക്കും സന്തോഷവാർത്ത പ്രസംഗിക്കാനുള്ള നിയമനം യേശു നൽകിയിട്ടുണ്ട്. (മത്താ. 28:19, 20) യേശു നമുക്കുവേണ്ടിയുമാണു മരിച്ചതെന്നു മനസ്സിലാക്കാൻ നമ്മുടെ പ്രസംഗനിയമനം നമ്മളെ സഹായിക്കുന്നുണ്ടോ?
കർത്താവായ ക്രിസ്തുയേശുവിനോടു ഞാൻ നന്ദിയുള്ളവനാണ്. കാരണം ശുശ്രൂഷയ്ക്കുവേണ്ടി നിയോഗിച്ചുകൊണ്ട് ക്രിസ്തു എന്നെ വിശ്വസ്തനായി കണക്കാക്കിയല്ലോ. മുമ്പ് ദൈവത്തെ നിന്ദിക്കുന്നവനും ദൈവത്തിന്റെ ജനത്തെ ഉപദ്രവിക്കുന്നവനും ധിക്കാരിയും ആയിരുന്ന എന്നെയാണ് ഇങ്ങനെ വിശ്വസ്തനായി കണക്കാക്കിയത്.” (പുറത്താക്കപ്പെട്ടിട്ട് 34 വർഷമായ ആൽബർട്ട് അടുത്ത കാലത്താണു സഭയിലേക്കു തിരികെ വന്നത്. അദ്ദേഹം പറയുന്നു: “എന്റെ പാപങ്ങൾ എപ്പോഴും എന്റെ മുന്നിലുണ്ട്. എന്നാൽ ശുശ്രൂഷയിലായിരിക്കുമ്പോൾ, യേശു എനിക്കു നേരിട്ട് തന്ന ഒരു നിയമനമാണ് ഇതെന്നു പൗലോസിനെപ്പോലെ എനിക്കും തോന്നാറുണ്ട്. അത് എനിക്കു സന്തോഷം തരുന്നു. എന്നെ ബലപ്പെടുത്തുന്നു, ജീവിതത്തെയും ഭാവിയെയും കുറിച്ച് ശുഭാപ്തിവിശ്വാസമുണ്ടായിരിക്കാനും എന്നെ സഹായിക്കുന്നു.”—സങ്കീ. 51:3.
മറ്റുള്ളവരുടെകൂടെ ബൈബിൾ പഠിക്കുമ്പോൾ, യേശുവിന്റെ കരുണയെയും യേശുവിന് അവരോടുള്ള സ്നേഹത്തെയും കുറിച്ച് ഉറപ്പു കൊടുക്കുക
കുറ്റകൃത്യങ്ങളും അക്രമങ്ങളും നിറഞ്ഞ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു അലൻ. പിന്നീട് അദ്ദേഹം സത്യം പഠിച്ചു. അദ്ദേഹം ഇങ്ങനെ സമ്മതിക്കുന്നു: “മറ്റുള്ളവരോടു ഞാൻ ചെയ്ത ദ്രോഹത്തെക്കുറിച്ച് ഞാൻ ഇപ്പോഴും ചിന്തിക്കാറുണ്ട്. ചിലപ്പോൾ വിഷാദത്തിൽ മുങ്ങിപ്പോകാൻ ഇത് ഇടയാക്കുന്നു. എന്നാൽ മറ്റുള്ളവരോടു സന്തോഷവാർത്ത അറിയിക്കാൻ എന്നെപ്പോലെയുള്ള ഒരു പാപിയെ യഹോവ അനുവദിക്കുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്. ആളുകൾ സന്തോഷവാർത്ത ശ്രദ്ധിക്കുന്നതു കാണുമ്പോൾ യഹോവ എത്ര നല്ലവനും സ്നേഹമുള്ളവനും ആണെന്നു ഞാൻ ചിന്തിച്ചുപോകും. എന്നെപ്പോലെ മോശമായ കാര്യങ്ങൾ ചെയ്തിട്ടുള്ളവരെ സഹായിക്കാൻ യഹോവ എന്നെ ഉപയോഗിക്കുകയാണെന്ന് എനിക്കു തോന്നുന്നു.”
പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ, ശരിയായ കാര്യത്തിനുവേണ്ടി നമ്മൾ ശക്തി ഉപയോഗിക്കുകയാണ്. കൂടാതെ നല്ല കാര്യങ്ങൾ ചിന്തിക്കാൻ അതു സഹായിക്കുന്നു. യേശുവിനു നമ്മളോടുള്ള കരുണ, സ്നേഹം, നമ്മിലുള്ള വിശ്വാസം ഇതിനെല്ലാം ഉറപ്പു ലഭിക്കുകയും ചെയ്യുന്നു.
ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ
സാത്താന്റെ ഈ ദുഷിച്ച വ്യവസ്ഥിതിയിൽ ജീവിച്ചിരിക്കുന്നിടത്തോളം കാലം, മുമ്പ് ചെയ്ത പാപങ്ങൾ കാരണം ഹൃദയം നമ്മളെ കുറ്റപ്പെടുത്തിയേക്കാം. അത്തരം ചിന്തകളോടു നമുക്ക് എങ്ങനെ പോരാടാം?
ചെറുപ്പകാലത്ത് ഒരു ഇരട്ടജീവിതം നയിച്ചിരുന്ന ജീനിനെ ആ ഓർമകൾ മിക്കപ്പോഴും വേദനിപ്പിക്കാറുണ്ട്. സഹോദരിക്ക് എങ്ങനെയാണ് ആശ്വാസം കിട്ടുന്നത്? ജീൻ പറയുന്നു: “‘ദൈവം നമ്മുടെ ഹൃദയത്തെക്കാൾ വലിയവൻ’ എന്ന ആശയം എനിക്കു വളരെ ഇഷ്ടമായി.” (1 യോഹ. 3:19, 20) യഹോവയ്ക്കും യേശുവിനും നമ്മുടെ പാപാവസ്ഥയെക്കുറിച്ച് നമ്മളെക്കാൾ നന്നായി അറിയാം. അതു നമുക്ക് ആശ്വാസം പകരുന്നില്ലേ? ഓർക്കുക, അവർ സ്നേഹപൂർവം മോചനവില നൽകിയത് പൂർണമനുഷ്യർക്കുവേണ്ടിയല്ല, മറിച്ച് അനുതാപമുള്ള പാപികൾക്കുവേണ്ടിയാണ്.—1 തിമൊ. 1:15.
അപൂർണരായ മനുഷ്യരോടു യേശു ഇടപെട്ട വിധത്തെക്കുറിച്ച് ധ്യാനിക്കുക. യേശു നമുക്കു നൽകിയ ശുശ്രൂഷയിൽ കഴിവിന്റെ പരമാവധി പ്രവർത്തിക്കുക. അങ്ങനെ ചെയ്യുന്നതു മോചനവില നമുക്ക് ഓരോരുത്തർക്കുംവേണ്ടി നൽകിയതാണെന്ന ബോധ്യം ശക്തമാക്കും. അപ്പോൾ പൗലോസിനെപ്പോലെ, യേശു ‘എന്നെ സ്നേഹിച്ച് എനിക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്തു’ എന്നു നമുക്കും പറയാൻ കഴിയും.