പഠനലേഖനം 49
ജോലിക്കും വിശ്രമത്തിനും “ഒരു നിയമിതസമയമുണ്ട്”
“വരൂ, . . . ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം.”—മർക്കോ. 6:31.
ഗീതം 143 പ്രവർത്തിച്ചുകൊണ്ടിരിക്കാം, ഉണർന്നിരിക്കാം, കാത്തിരിക്കാം
പൂർവാവലോകനം *
1. ജോലിയെക്കുറിച്ച് മിക്കയാളുകൾക്കും എന്തു വീക്ഷണമാണുള്ളത്?
നിങ്ങളുടെ നാട്ടിലെ ആളുകൾക്കു ജോലിയോടുള്ള മനോഭാവം എന്താണ്? പല രാജ്യങ്ങളിലും ആളുകൾ മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്തതുപോലെ കൂടുതൽ സമയം കഠിനാധ്വാനം ചെയ്യുകയാണ്. അങ്ങനെയുള്ള ആളുകൾക്കു വലിയ തിരക്കാണ്. അവർക്കു വിശ്രമിക്കാനോ കുടുംബത്തിന്റെകൂടെ ചെലവഴിക്കാനോ ആത്മീയകാര്യങ്ങൾ പഠിക്കാനോ ഒന്നും സമയമില്ല. (സഭാ. 2:23) എന്നാൽ വേറെ ചിലർക്കു ജോലി ചെയ്യാനേ താത്പര്യമില്ല. അതിന് അവർ ഓരോ മുടന്തൻ ന്യായങ്ങൾ കണ്ടുപിടിക്കുകയും ചെയ്യും.—സുഭാ. 26:13, 14.
2-3. ജോലി ചെയ്യുന്ന കാര്യത്തിൽ യഹോവയും യേശുവും എന്തു മാതൃകയാണു വെച്ചത്?
2 ജോലിയെക്കുറിച്ചുള്ള ലോകത്തിന്റെ ഇത്തരം തെറ്റായ കാഴ്ചപ്പാടുകളിൽനിന്ന് വ്യത്യസ്തമാണ് യഹോവയുടെയും യേശുവിന്റെയും വീക്ഷണം. യഹോവ ജോലി ഇഷ്ടപ്പെടുന്നു എന്നതിന് ഒരു സംശയവുമില്ല. ഇങ്ങനെ പറഞ്ഞുകൊണ്ട് യേശു അക്കാര്യം വ്യക്തമാക്കി: “എന്റെ പിതാവ് ഇപ്പോഴും കർമനിരതനാണ്; ഞാനും അതുപോലെ കർമനിരതനാണ്.” (യോഹ. 5:17) എണ്ണമറ്റ ആത്മവ്യക്തികളെയും നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പ്രപഞ്ചത്തെയും സൃഷ്ടിക്കാൻ ദൈവം ചെയ്തതിനെക്കുറിച്ചെല്ലാം ചിന്തിക്കുക. മനോഹരമായ ഈ ഭൂമിയിലും ദൈവത്തിന്റെ കരവിരുതു നമുക്കു കാണാം. സങ്കീർത്തനക്കാരൻ പറഞ്ഞത് എത്രയോ ശരിയാണ്: “യഹോവേ, അങ്ങയുടെ സൃഷ്ടികൾ എത്രയധികം! അങ്ങ് അവയെയെല്ലാം ജ്ഞാനത്തോടെ ഉണ്ടാക്കി. അങ്ങയുടെ സൃഷ്ടികളാൽ ഭൂമി നിറഞ്ഞിരിക്കുന്നു.”—സങ്കീ. 104:24.
3 യേശു പിതാവിനെ അനുകരിച്ചു. പിതാവ് “ആകാശത്തെ സൃഷ്ടിച്ചപ്പോൾ” “ഒരു വിദഗ്ധജോലിക്കാരനായി” യേശുവും ഒപ്പമുണ്ടായിരുന്നു. (സുഭാ. 8:27-31) വളരെ കാലം കഴിഞ്ഞ്, ഭൂമിയിലായിരുന്നപ്പോൾ യേശു ശ്രദ്ധേയമായ പലതും ചെയ്തു. ഭൂമിയിൽ ദൈവം ഏൽപ്പിച്ച നിയമനം ചെയ്തുതീർക്കുന്നതു യേശുവിന് ആഹാരംപോലെയായിരുന്നു. യേശു ചെയ്ത പ്രവൃത്തികൾ യേശുവിനെ ദൈവം അയച്ചതാണെന്നതിനു തെളിവ് നൽകി.—യോഹ. 4:34; 5:36; 14:10.
4. വിശ്രമത്തെക്കുറിച്ച് യഹോവയിൽനിന്നും യേശുവിൽനിന്നും നമുക്ക് എന്തു പഠിക്കാം?
പുറ. 31:17) വ്യക്തമായും, ജോലി ഒന്നു നിറുത്തിയിട്ട്, താൻ സൃഷ്ടിച്ച കാര്യങ്ങൾ ആസ്വദിക്കാൻ യഹോവ സമയമെടുത്തു എന്നാണ് ഇതിന് അർഥം. ഭൂമിയിലായിരുന്നപ്പോൾ യേശുവും അധ്വാനിച്ചെങ്കിലും വിശ്രമിക്കാനും സുഹൃത്തുക്കളോടൊത്ത് ഭക്ഷണം കഴിക്കാനും സമയം കണ്ടെത്തി.—മത്താ. 14:13; ലൂക്കോ. 7:34.
4 അധ്വാനിക്കുന്ന കാര്യത്തിൽ യഹോവയും യേശുവും വെച്ച മാതൃക നമുക്കു വിശ്രമം ആവശ്യമില്ലെന്നു സൂചിപ്പിക്കുന്നുണ്ടോ? ഇല്ല. ഒരിക്കലും തളരുന്നില്ലാത്തതുകൊണ്ട് യഹോവയ്ക്കു നമ്മളെപ്പോലെ വിശ്രമം ആവശ്യമില്ല. എന്നാൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിനു ശേഷം യഹോവ “ആത്മസംതൃപ്തിയോടെ വിശ്രമിച്ചു” എന്നു ബൈബിൾ പറയുന്നു. (5. ദൈവജനത്തിലെ പലരും ഏതു പ്രശ്നം നേരിടുന്നു?
5 ബൈബിൾ ദൈവജനത്തെ ജോലി ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നു. ദൈവത്തിന്റെ ദാസന്മാർ മടിയന്മാരാകരുത്, പകരം അധ്വാനശീലമുള്ളവരായിരിക്കണം. (സുഭാ. 15:19) ഒരുപക്ഷേ കുടുംബത്തിനുവേണ്ടി കരുതാൻ നിങ്ങൾ ജോലി ചെയ്യുന്നുണ്ടായിരിക്കും. ക്രിസ്തുവിന്റെ എല്ലാ ശിഷ്യന്മാർക്കും സന്തോഷവാർത്ത പ്രസംഗിക്കുന്ന നിയമനത്തിൽ പങ്കെടുക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. ഒപ്പം ആവശ്യത്തിനു വിശ്രമവും വേണം. ചിലപ്പോഴൊക്കെ ജോലിക്കും ശുശ്രൂഷയ്ക്കും വിശ്രമത്തിനും എല്ലാം മതിയായ സമയം കണ്ടെത്താൻ നിങ്ങൾ ബുദ്ധിമുട്ടാറുണ്ടോ? എത്ര സമയം ജോലി ചെയ്യണം, എത്ര സമയം വിശ്രമിക്കണം എന്നു നമുക്ക് എങ്ങനെ അറിയാം?
ജോലിയും വിശ്രമവും സംബന്ധിച്ച് ശരിയായ വീക്ഷണം
6. മർക്കോസ് 6:30-34 അനുസരിച്ച്, യേശുവിനു ജോലിയും വിശ്രമവും സംബന്ധിച്ച് ശരിയായ വീക്ഷണമുണ്ടായിരുന്നു എന്ന് എങ്ങനെ മനസ്സിലാക്കാം?
6 ജോലിയെപ്പറ്റി ഒരു ശരിയായ വീക്ഷണമുണ്ടായിരിക്കേണ്ടതു പ്രധാനമാണ്. ശലോമോൻ രാജാവ് ഇങ്ങനെ എഴുതി: “ഓരോ കാര്യത്തിനും” “ഒരു നിയമിതസമയമുണ്ട്.” നടുക, പണിയുക, കരയുക, ചിരിക്കുക, തുള്ളിച്ചാടുക ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞു. (സഭാ. 3:1-8) ജീവിതത്തിന്റെ രണ്ടു പ്രധാനപ്പെട്ട വശങ്ങളാണു ജോലിയും വിശ്രമവും. ജോലി ചെയ്താൽ മാത്രം പോരാ, വിശ്രമിക്കാനും സമയം കണ്ടെത്തണമെന്നു യേശുവിന് അറിയാമായിരുന്നു. ഒരു അവസരത്തിൽ, അപ്പോസ്തലന്മാർ പ്രസംഗപ്രവർത്തനം കഴിഞ്ഞ് തിരിച്ച് വന്നു. ‘ഭക്ഷണം കഴിക്കാൻപോലും സമയം കിട്ടാത്ത’ വിധത്തിൽ അവർ അത്ര തിരക്കിലായിരുന്നു. അപ്പോൾ യേശു അവരോടു പറഞ്ഞു: “വരൂ, നമുക്കു മാത്രമായി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം.” (മർക്കോസ് 6:30-34 വായിക്കുക.) ആഗ്രഹിച്ചപ്പോഴെല്ലാം വിശ്രമിക്കാൻ യേശുവിനും ശിഷ്യന്മാർക്കും കഴിഞ്ഞില്ലെങ്കിലും ശിഷ്യന്മാർക്കു വിശ്രമം ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു.
7. ശബത്ത് നിയമത്തെക്കുറിച്ച് പഠിക്കുന്നതു നമ്മളെ എങ്ങനെ സഹായിക്കും?
7 ചിലപ്പോഴൊക്കെ അൽപ്പം വിശ്രമവും പതിവ് കാര്യങ്ങളിൽനിന്ന് ഒരു മാറ്റവും നമുക്കെല്ലാം വേണം. പുരാതനകാലത്ത് യഹോവ തന്റെ ജനത്തിന് ഏർപ്പെടുത്തിയ ഒരു ക്രമീകരണത്തിൽനിന്ന് നമുക്ക് ഇതു മനസ്സിലാക്കാം. ആഴ്ചതോറുമുള്ള ശബത്താണ് അത്. ഇന്നു നമ്മൾ മോശയുടെ നിയമത്തിനു കീഴിൽ അല്ല. എങ്കിലും മോശയുടെ നിയമത്തിൽ ശബത്തിനെക്കുറിച്ച് പറയുന്ന കാര്യങ്ങൾ പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. ജോലിയെയും വിശ്രമത്തെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടു ശരിയാണോ എന്നു മനസ്സിലാക്കാൻ ആ പഠനം സഹായിക്കും.
ശബത്ത്—വിശ്രമിക്കാനും ആരാധിക്കാനും
8. പുറപ്പാട് 31:12-15 അനുസരിച്ച്, ശബത്തു ദിവസം എന്തിനുള്ളതായിരുന്നു?
8 ആറ് ‘ദിവസം’ ഭൂമിയിൽ പലതും സൃഷ്ടിച്ച ശേഷം ദൈവം ഭൂമിയിലെ സൃഷ്ടിക്രിയകൾ നിറുത്തി വിശ്രമിച്ചെന്നു ദൈവവചനം പറയുന്നു. (ഉൽപ. 2:2) എന്നാൽ യഹോവ ജോലി ചെയ്യുന്നത് ഇഷ്ടപ്പെടുന്നു. മറ്റു വിധങ്ങളിൽ യഹോവ ഇപ്പോഴും “കർമനിരതനാണ്.” (യോഹ. 5:17) ഉൽപത്തി പുസ്തകത്തിൽ യഹോവയുടെ വിശ്രമത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതിനു സമാനമാണു ശബത്ത് ആചരിക്കാനുള്ള ക്രമീകരണം. തനിക്കും ഇസ്രായേലിനും ഇടയിലുള്ള ഒരു അടയാളമാണു ശബത്തെന്നു ദൈവം പറഞ്ഞു. അതു “സമ്പൂർണവിശ്രമത്തിന്റെ” ദിവസമാണ്, “യഹോവയ്ക്കു വിശുദ്ധമാണ്.” (പുറപ്പാട് 31:12-15 വായിക്കുക.) അന്നു ജോലി ചെയ്യുന്നതിനുള്ള വിലക്ക് എല്ലാവർക്കും, കുട്ടികൾക്കും അടിമകൾക്കും വളർത്തുമൃഗങ്ങൾക്കുപോലും, ബാധകമായിരുന്നു. (പുറ. 20:10) ആത്മീയകാര്യങ്ങൾക്കു കൂടുതൽ ശ്രദ്ധ കൊടുക്കാൻ അങ്ങനെ ജനത്തിനു സമയം കിട്ടി.
9. യേശുവിന്റെ കാലത്ത് ശബത്തു നിയമവുമായി ബന്ധപ്പെട്ട് തെറ്റായ ഏതു വീക്ഷണമാണുണ്ടായിരുന്നത്?
9 ദൈവജനത്തിന്റെ നന്മയെ കരുതിയാണു ശബത്തു മർക്കോ. 2:23-27; 3:2-5) ഇത്തരം വീക്ഷണങ്ങൾ ദൈവത്തിന്റെ ചിന്തയുമായി യോജിപ്പിലല്ലായിരുന്നു. തന്റെ ഉപദേശം ശ്രദ്ധിച്ചവർക്കു യേശു അതു വ്യക്തമാക്കിക്കൊടുത്തു.
ദിവസം ഏർപ്പെടുത്തിയത്. പക്ഷേ യേശുവിന്റെ കാലത്തെ പല മതനേതാക്കന്മാരും ശബത്തു നിയമത്തോടു കർക്കശമായ മറ്റ് അനേകം നിയമങ്ങൾ കൂട്ടിച്ചേർത്തു. ശബത്തു ദിവസം ധാന്യക്കതിരുകൾ പറിക്കുന്നതോ രോഗിയായ ഒരാളെ സുഖപ്പെടുത്തുന്നതോ പോലും തെറ്റാണെന്ന് അവർ പറഞ്ഞു. (10. ശബത്തിനെക്കുറിച്ചുള്ള യേശുവിന്റെ വീക്ഷണത്തെപ്പറ്റി മത്തായി 12:9-12 എന്താണു പറയുന്നത്?
10 യേശുവും ജൂതരായ യേശുവിന്റെ അനുഗാമികളും ശബത്തു നിയമം അനുസരിച്ചു. കാരണം അവർ മോശയുടെ നിയമത്തിനു കീഴിലായിരുന്നു. * പക്ഷേ അതു പാലിക്കുന്ന കാര്യത്തിൽ വഴക്കമുണ്ടായിരിക്കണമെന്നും ആ ദിവസം മറ്റുള്ളവരെ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതു തെറ്റല്ലെന്നും വാക്കിലൂടെയും പ്രവൃത്തിയിലൂടെയും യേശു കാണിച്ചു. യേശു വ്യക്തമായി ഇങ്ങനെ പറഞ്ഞു: “ശബത്തിൽ ഒരു നല്ല കാര്യം ചെയ്യുന്നതു ശരിയാണ്.” (മത്തായി 12:9-12 വായിക്കുക.) ആ ദിവസം മറ്റുള്ളവരെ സഹായിക്കുന്ന ദയാപ്രവൃത്തികൾ ചെയ്യുന്നതു ശബത്തു നിയമത്തിന്റെ ലംഘനമായി യേശു കണ്ടില്ല. യേശുവിന്റെ പ്രവൃത്തികൾ ശബത്തിന്റെ ഒരു പ്രധാനസവിശേഷത എടുത്തുകാട്ടി. ദൈവജനം ജോലിയിൽനിന്ന് വിശ്രമിക്കുന്ന ദിവസമായതുകൊണ്ട് ആത്മീയകാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ അവർക്കു കഴിഞ്ഞിരുന്നു. ശബത്തു ദിവസം ആത്മീയകാര്യങ്ങൾക്കുവേണ്ടി മാറ്റിവെച്ച കുടുംബത്തിലായിരിക്കണം യേശു വളർന്നുവന്നത്. യേശു സ്വന്തം പട്ടണമായ നസറെത്തിൽ ആയിരുന്നപ്പോൾ ചെയ്ത ഒരു കാര്യത്തിൽനിന്ന് അതു മനസ്സിലാക്കാം. നമ്മൾ ഇങ്ങനെ വായിക്കുന്നു: “(യേശു) എല്ലാ ശബത്തിലും ചെയ്യാറുള്ളതുപോലെ സിനഗോഗിൽ ചെന്ന് വായിക്കാൻ എഴുന്നേറ്റുനിന്നു.”—ലൂക്കോ. 4:15-19.
ജോലിയോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്?
11. കഠിനാധ്വാനത്തിന്റെ കാര്യത്തിൽ ആരുടെ നല്ല മാതൃക യേശു കണ്ടിട്ടുണ്ടാകണം?
11 വളർത്തുമകനായ യേശുവിനെ മരപ്പണി പഠിപ്പിച്ച യോസേഫിന് ഉറപ്പായും ജോലിയെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണമാണുണ്ടായിരുന്നത്. (മത്താ. 13:55, 56) തന്റെ വലിയ കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി യോസേഫ് പകലന്തിയോളം പണിയെടുക്കുന്നതു യേശു തീർച്ചയായും കണ്ടിട്ടുണ്ടാകണം. പിന്നീട് ഒരു അവസരത്തിൽ, യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “പണിക്കാരൻ കൂലിക്ക് അർഹനാണല്ലോ.” (ലൂക്കോ. 10:7) കഠിനാധ്വാനം യേശുവിനു പരിചയമില്ലാത്ത ഒന്നല്ലായിരുന്നു.
12. ജോലി ചെയ്യുന്നതിനെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം മനസ്സിലാക്കാൻ ഏതെല്ലാം തിരുവെഴുത്തുകൾ സഹായിക്കും?
12 പൗലോസ് അപ്പോസ്തലന്റെ കാര്യം നോക്കാം. യേശുവിന്റെ പേരിനെയും സന്ദേശത്തെയും കുറിച്ച് മറ്റുള്ളവരോടു പറയുക എന്നതായിരുന്നു പൗലോസിന്റെ പ്രധാനദൗത്യം. എങ്കിലും സ്വന്തം ചെലവുകൾക്കുവേണ്ടി പൗലോസ് ജോലി ചെയ്യുകയും ചെയ്തു. “ആർക്കും ഒരു ഭാരമാകാതിരിക്കാൻ” പൗലോസ് ‘രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പണിയെടുത്തതിനെക്കുറിച്ച്’ തെസ്സലോനിക്യർക്ക് അറിയാമായിരുന്നു. (2 തെസ്സ. 3:8; പ്രവൃ. 20:34, 35) കൂടാരപ്പണിയെക്കുറിച്ചായിരിക്കും പൗലോസ് ഇവിടെ പറഞ്ഞത്. കൊരിന്തിലായിരുന്നപ്പോൾ പൗലോസ് “കൂടാരപ്പണിക്കാരായിരുന്ന” അക്വിലയുടെയും പ്രിസ്കില്ലയുടെയും കൂടെ താമസിക്കുകയും ‘അവരോടൊപ്പം ജോലി ചെയ്യുകയും ചെയ്തു.’ “രാപ്പകലില്ലാതെ” എന്നു പറഞ്ഞതിന്റെ അർഥം പൗലോസ് ഇടതടവില്ലാതെ ജോലി ചെയ്തു എന്നല്ല. ഉദാഹരണത്തിന്, ശബത്തു ദിവസം പൗലോസ് കൂടാരപ്പണി ചെയ്തിരുന്നില്ല. ശബത്തിൽ മറ്റു ജോലിയൊന്നും ചെയ്യാതിരുന്ന ജൂതന്മാരോടു സാക്ഷീകരിക്കാൻ ആ ദിവസം പൗലോസ് ഉപയോഗിച്ചു.—പ്രവൃ. 13:14-16, 42-44; 16:13; 18:1-4.
13. പൗലോസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
13 പൗലോസ് അപ്പോസ്തലൻ നല്ലൊരു മാതൃകയാണു വെച്ചത്. അദ്ദേഹത്തിനു ജോലി ചെയ്യണമായിരുന്നു. എങ്കിലും “ദൈവത്തിൽനിന്നുള്ള സന്തോഷവാർത്ത അറിയിക്കുകയെന്ന വിശുദ്ധമായ പ്രവർത്തനം” പൗലോസ് ക്രമമായി ചെയ്തു. അതിന് ഒരു മുടക്കവും വരുത്തിയില്ല. (റോമ. 15:16; 2 കൊരി. 11:23) അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അക്വിലയെയും പ്രിസ്കില്ലയെയും പൗലോസ് വിളിച്ചത് ‘ക്രിസ്തുയേശുവിന്റെ വേലയിൽ എന്റെ സഹപ്രവർത്തകർ’ എന്നാണ്. (റോമ. 12:11; 16:3) “പണിയെടുക്കാൻ മനസ്സില്ലാത്തവൻ തിന്നാനും പാടില്ല” എന്നു പൗലോസ് എഴുതി. (2 തെസ്സ. 3:10) പക്ഷേ ‘കർത്താവിന്റെ വേലയിൽ എപ്പോഴും തിരക്കുള്ളവരായിരിക്കാൻ’ കൊരിന്തിലുള്ളവർക്ക് എഴുതാനും യഹോവ പൗലോസിനെ പ്രോത്സാഹിപ്പിച്ചു.—1 കൊരി. 15:58; 2 കൊരി. 9:8.
14. യോഹന്നാൻ 14:12-ൽ കാണുന്ന യേശുവിന്റെ വാക്കുകൾ എന്താണ് അർഥമാക്കുന്നത്?
14 പ്രസംഗ-ശിഷ്യരാക്കൽ വേലയാണ് ഈ അവസാനകാലത്ത് നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തനം. വാസ്തവത്തിൽ, ശിഷ്യന്മാർ താൻ ചെയ്തതിനെക്കാൾ വലിയ പ്രവൃത്തികൾ ചെയ്യുമെന്നു യേശു മുൻകൂട്ടിപ്പറഞ്ഞു. (യോഹന്നാൻ 14:12 വായിക്കുക.) യേശുവിനെപ്പോലെ നമ്മൾ അത്ഭുതങ്ങൾ ചെയ്യുമെന്നല്ല യേശു അർഥമാക്കിയത്. പകരം തന്റെ അനുഗാമികൾ കൂടുതൽ പ്രദേശങ്ങളിൽ, കൂടുതൽ ആളുകളോട്, കൂടുതൽ കാലം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുമെന്നാണു യേശു ഉദ്ദേശിച്ചത്.
15. ഏതു ചോദ്യങ്ങൾ നമ്മൾ സ്വയം ചോദിക്കണം, എന്തുകൊണ്ട്?
15 നിങ്ങൾക്ക് ഒരു ജോലിയുണ്ടെങ്കിൽ സ്വയം ചോദിക്കുക: ‘ജോലിസ്ഥലത്ത് എനിക്കു കഠിനാധ്വാനിയായ ഒരു ജോലിക്കാരൻ എന്ന പേരുണ്ടോ? ജോലി എന്റെ കഴിവുപോലെ ഏറ്റവും നന്നായി, സമയത്ത് തീർക്കാറുണ്ടോ?’ ‘ഉണ്ട്’ എന്നാണ് ഉത്തരമെങ്കിൽ, തൊഴിലുടമയുടെ വിശ്വാസം നേടാൻ നിങ്ങൾക്കു കഴിഞ്ഞേക്കും. രാജ്യസന്ദേശം കേൾക്കാൻ നിങ്ങളുടെ ജോലിസ്ഥലത്തെ ആളുകൾ കൂടുതൽ താത്പര്യം കാണിക്കുകയും ചെയ്തേക്കാം. ഇനി, പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിന്റെ കാര്യത്തിൽ സ്വയം ചോദിക്കുക: ‘ശുശ്രൂഷയിൽ കഠിനാധ്വാനം ചെയ്യുന്ന ഒരാളാണോ ഞാൻ? ആദ്യസന്ദർശനങ്ങൾക്കായി ഞാൻ നന്നായി തയ്യാറാകുന്നുണ്ടോ? താത്പര്യക്കാരുടെ അടുത്ത് എത്രയും പെട്ടെന്നു ഞാൻ മടങ്ങിച്ചെല്ലാറുണ്ടോ? ശുശ്രൂഷയുടെ വിവിധ വശങ്ങളിൽ ഞാൻ ക്രമമായി പങ്കെടുക്കാറുണ്ടോ?’ ‘ഉവ്വ്’ എന്ന് ഉത്തരം പറയാൻ കഴിയുമെങ്കിൽ, ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കും.
വിശ്രമത്തോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്?
16. വിശ്രമത്തെക്കുറിച്ച് യേശുവിന്റെയും അപ്പോസ്തലന്മാരുടെയും മനോഭാവം ഇക്കാലത്തെ പലരുടെയും മനോഭാവത്തിൽനിന്ന് വ്യത്യസ്തമായിരുന്നത് എങ്ങനെ?
16 തനിക്കും അപ്പോസ്തലന്മാർക്കും ഇടയ്ക്കൊക്കെ വിശ്രമം വേണമെന്നു യേശുവിന് അറിയാമായിരുന്നു. എന്നാൽ അക്കാലത്തെയും ഇക്കാലത്തെയും പലയാളുകളും യേശുവിന്റെ ദൃഷ്ടാന്തത്തിലെ ധനികനായ വ്യക്തിയെപ്പോലെയാണ്. അയാൾ തന്നോടുതന്നെ പറഞ്ഞു: “ഇനി വിശ്രമിച്ചുകൊള്ളുക. തിന്നുക, കുടിക്കുക, ആനന്ദിക്കുക.” (ലൂക്കോ. 12:19; 2 തിമൊ. 3:4) ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങൾ വിശ്രമവും ഉല്ലാസവും ആണെന്ന് അയാൾ കരുതി. എന്നാൽ സ്വന്തം സുഖത്തിനു യേശുവും അപ്പോസ്തലന്മാരും ജീവിതത്തിൽ ഏറ്റവും പ്രാധാന്യം കൊടുത്തില്ല.
17. ജോലി കഴിഞ്ഞുള്ള സമയം നമ്മൾ എന്തിനുവേണ്ടി ഉപയോഗിക്കുന്നു?
17 ജോലി കഴിഞ്ഞുള്ള സമയം വിശ്രമിക്കാൻ മാത്രം ഉപയോഗിക്കുന്നതിനു പകരം പ്രസംഗപ്രവർത്തനത്തിനും ക്രിസ്തീയയോഗങ്ങളിൽ പങ്കുപറ്റുന്നതിനും നമുക്ക് ഉപയോഗിക്കാം. അങ്ങനെ ചെയ്തുകൊണ്ട് യേശുവിനെ അനുകരിക്കാൻ ശ്രമിക്കാം. വാസ്തവത്തിൽ ആളുകളെ ശിഷ്യരാക്കുന്നതും ക്രിസ്തീയയോഗങ്ങളിൽ പങ്കുപറ്റുന്നതും പോലുള്ള വിശുദ്ധമായ പ്രവർത്തനങ്ങൾ നമുക്കു വളരെ പ്രധാനമായതുകൊണ്ട് അതിൽ ക്രമമായി ഏർപ്പെടാൻ നമ്മൾ എല്ലാ ശ്രമവും ചെയ്യുന്നു. (എബ്രാ. 10:24, 25) എങ്ങോട്ടെങ്കിലും യാത്ര പോകുമ്പോഴും നമ്മൾ മീറ്റിങ്ങുകൾക്കു മുടക്കം വരുത്തില്ല. മാത്രമല്ല, പരിചയപ്പെടുന്ന വ്യക്തികളോടു സന്തോഷവാർത്ത പറയാനുള്ള വഴി കണ്ടെത്തുകയും ചെയ്യും.—2 തിമൊ. 4:2.
18. നമ്മൾ എന്തു ചെയ്യാനാണു രാജാവായ ക്രിസ്തുയേശു പ്രതീക്ഷിക്കുന്നത്?
18 രാജാവായ ക്രിസ്തുയേശു നമ്മുടെ കഴിവിന്റെ അപ്പുറം നമ്മളിൽനിന്ന് പ്രതീക്ഷിക്കുന്നില്ല. അതുപോലെ ജോലിയുടെയും വിശ്രമത്തിന്റെയും കാര്യത്തിൽ ശരിയായ വീക്ഷണമുണ്ടായിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അതിനു നമ്മൾ നന്ദിയുള്ളവരല്ലേ! (എബ്രാ. 4:15) നമുക്കു വേണ്ട വിശ്രമം ലഭിക്കാൻ യേശു ആഗ്രഹിക്കുന്നു. നമ്മുടെ ആവശ്യങ്ങൾക്കുവേണ്ടി അധ്വാനിക്കാനും ശിഷ്യരാക്കുകയെന്ന നവോന്മേഷം പകരുന്ന പ്രവർത്തനത്തിൽ ഏർപ്പെടാനും യേശു പ്രതീക്ഷിക്കുന്നു. അടുത്ത ലേഖനത്തിൽ, അടിമത്തത്തിന്റെ ക്രൂരമായ ഒരു രൂപത്തിൽനിന്ന് യേശു നമ്മളെ മോചിപ്പിക്കുന്നത് എങ്ങനെയെന്നു പഠിക്കും.
ഗീതം 38 ദൈവം നിന്നെ ബലപ്പെടുത്തും
^ ഖ. 5 ജോലിയെയും വിശ്രമത്തെയും കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കാൻ തിരുവെഴുത്തുകൾ നമ്മളെ പഠിപ്പിക്കുന്നു. ഇസ്രായേല്യർക്കു കൊടുത്ത ആഴ്ചതോറുമുള്ള ശബത്തിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചുകൊണ്ട്, ജോലിയോടും വിശ്രമത്തോടും ഉള്ള നമ്മുടെ മനോഭാവം വിലയിരുത്താൻ ഈ ലേഖനം സഹായിക്കും.
^ ഖ. 10 യേശുവിന്റെ ശരീരത്തിൽ ഇടാനുള്ള സുഗന്ധവ്യഞ്ജനങ്ങൾ തയ്യാറാക്കുന്ന ജോലി, ശബത്തു ദിവസം തീരുന്നതുവരെ ശിഷ്യന്മാർ നിറുത്തിവെച്ചു. ശബത്തു നിയമത്തോടു ശിഷ്യന്മാർക്ക് അത്രയധികം ആദരവുണ്ടായിരുന്നു എന്നാണ് അതു കാണിക്കുന്നത്.—ലൂക്കോ. 23:55, 56.
^ ഖ. 55 ചിത്രക്കുറിപ്പ്: ശബത്തു ദിവസം യോസേഫ് കുടുംബത്തെയും കൂട്ടിക്കൊണ്ട് സിനഗോഗിലേക്കു പോകുന്നു.
^ ഖ. 57 ചിത്രക്കുറിപ്പ്: കുടുംബത്തിന്റെ ആവശ്യങ്ങൾക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു പിതാവ്, ജോലി കഴിഞ്ഞുള്ള സമയം ആത്മീയകാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു. ജോലിയിൽനിന്ന് അവധിയെടുക്കുമ്പോഴും അദ്ദേഹവും കുടുംബവും അങ്ങനെ ചെയ്യുന്നു.