പഠനലേഖനം 50
യഹോവ സ്വാതന്ത്ര്യം നൽകുന്നു
“നിങ്ങൾ . . . ദേശത്ത് എല്ലാവർക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യണം.”—ലേവ്യ 25:10.
ഗീതം 22 രാജ്യം സ്ഥാപിതമായി—അതു വരേണമേ!
പൂർവാവലോകനം *
1-2. (എ) എന്താണു ജൂബിലി? (“ എന്തായിരുന്നു ജൂബിലി?” എന്ന ചതുരം കാണുക.) (ബി) ലൂക്കോസ് 4:16-18-ൽ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ച്, യേശു എന്തിനെക്കുറിച്ചാണു സംസാരിച്ചത്?
ചില രാജ്യങ്ങളിൽ അവിടത്തെ രാജാവിന്റെയോ രാജ്ഞിയുടെയോ ഭരണത്തിന്റെ 50-ാം വർഷം പ്രമാണിച്ച് പ്രത്യേക ആഘോഷങ്ങൾ നടത്താറുണ്ട്. ആ 50-ാം വർഷം ഭരണാധികാരിയുടെ ജൂബിലി വർഷമായി അറിയപ്പെടുന്നു. ജൂബിലിയോടു ബന്ധപ്പെട്ട ആഘോഷങ്ങൾ ഒരു ദിവസമോ, ഒരു ആഴ്ചയോ ചിലപ്പോൾ അതിലും കൂടുതൽ കാലമോ നീണ്ടുനിൽക്കും. എന്തായാലും ആഘോഷങ്ങളെല്ലാം ഒരു ദിവസം അവസാനിക്കും. അതിന്റെ സന്തോഷം ആളുകളുടെ മനസ്സിൽനിന്ന് മാഞ്ഞുപോകുകയും ചെയ്യും.
2 പുരാതന ഇസ്രായേലിൽ ഓരോ 50-ാമത്തെ വർഷവും നടത്തിയിരുന്ന, ഒരു വർഷം നീളുന്ന ജൂബിലി ആഘോഷത്തെക്കാൾ മെച്ചമായ ഒരു ജൂബിലിയെക്കുറിച്ച് നമ്മൾ പഠിക്കും. എന്നാൽ ആദ്യം നമുക്ക് ഇസ്രായേല്യർ ആഘോഷിച്ചിരുന്ന അന്നത്തെ ആ ജൂബിലിയെക്കുറിച്ച് നോക്കാം. ആ ജൂബിലി ഇസ്രായേല്യർക്കു സ്വാതന്ത്ര്യം കൊടുത്തു. ഭാവിയിൽ എന്നെന്നും നിലനിൽക്കുന്ന സ്വാതന്ത്ര്യം നമുക്കു തരാൻ യഹോവ ചെയ്തിരിക്കുന്ന മഹത്തായ ഒരു ക്രമീകരണത്തെക്കുറിച്ച് ആ ജൂബിലി നമ്മളെ ഓർമിപ്പിക്കുന്നു. യഹോവ ചെയ്തിരിക്കുന്ന ഈ പുതിയ ക്രമീകരണത്തിൽനിന്ന് ഇപ്പോൾപ്പോലും പ്രയോജനം നേടാൻ നമുക്കു കഴിയും. അതു തരുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് യേശുവും സംസാരിച്ചു.—ലൂക്കോസ് 4:16-18 വായിക്കുക.
ഇസ്രായേലിലെ ജൂബിലി സന്തോഷത്തിന്റെ സമയമായിരുന്നു, അടിമകളായി കഴിഞ്ഞിരുന്നവർ തിരികെ സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും വരുന്ന ഒരു സമയം (3-ാം ഖണ്ഡിക കാണുക) *
3. ലേവ്യ 25:8-12-ൽ പറഞ്ഞിരിക്കുന്നതുപോലെ, ജൂബിലിയിൽനിന്ന് ഇസ്രായേല്യർ എങ്ങനെയാണു പ്രയോജനം നേടിയത്?
3 സ്വാതന്ത്ര്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയതെന്നു മനസ്സിലാക്കാൻ ദൈവം തന്റെ പുരാതന ജനത്തിനുവേണ്ടി ചെയ്ത ജൂബിലി ക്രമീകരണത്തെക്കുറിച്ച് നമുക്കു ചിന്തിക്കാം. യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങൾ 50-ാം വർഷത്തെ വിശുദ്ധീകരിച്ച് ദേശത്ത് എല്ലാവർക്കും സ്വാതന്ത്ര്യം വിളംബരം ചെയ്യണം. അതു നിങ്ങൾക്ക് ഒരു ജൂബിലിയായിരിക്കും. നിങ്ങൾ ഓരോരുത്തരും അവരവരുടെ അവകാശത്തിലേക്കും അവരവരുടെ കുടുംബത്തിലേക്കും മടങ്ങിപ്പോകണം.” ലേവ്യ 25:8-12 വായിക്കുക.) ആഴ്ചതോറുമുള്ള ശബത്ത് ഇസ്രായേല്യർക്ക് എങ്ങനെ പ്രയോജനം ചെയ്തെന്നു കഴിഞ്ഞ ലേഖനത്തിൽ നമ്മൾ പഠിച്ചു. എന്നാൽ ജൂബിലി ക്രമീകരണത്തിൽനിന്ന് ഇസ്രായേല്യർക്ക് എങ്ങനെയാണു പ്രയോജനം കിട്ടിയത്? ഇങ്ങനെ ചിന്തിക്കുക: ഒരു ഇസ്രായേല്യൻ കടത്തിലാകുന്നു, കടം വീട്ടാൻ തന്റെ സ്ഥലം വിൽക്കുന്നു. ജൂബിലി വർഷത്തിൽ ആ സ്ഥലം അദ്ദേഹത്തിനു തിരികെ കിട്ടും. അങ്ങനെ ഇസ്രായേല്യർക്ക് “അവരവരുടെ അവകാശത്തിലേക്ക്” മടങ്ങിപ്പോകാൻ കഴിഞ്ഞു. കടത്തിലാകുന്ന വ്യക്തികളുടെ മക്കൾക്ക് അവകാശം കിട്ടാതെ വരുകയും ഇല്ല. ഇനി മറ്റൊരു സാഹചര്യം: അങ്ങേയറ്റം ബുദ്ധിമുട്ടിലാകുന്ന ഒരു ഇസ്രായേല്യനു കടം വീട്ടുന്നതിനു തന്റെ മക്കളിൽ ഒരാളെയോ അല്ലെങ്കിൽ തന്നെത്തന്നെയോ അടിമയായി വിൽക്കേണ്ടിവരുന്നു. എന്നാൽ ജൂബിലി വർഷം അടിമകൾക്ക് “അവരവരുടെ കുടുംബത്തിലേക്ക്” മടങ്ങിപ്പോകാൻ കഴിയും. പ്രത്യാശയുടെ എല്ലാ കിരണങ്ങളും അസ്തമിച്ച് എന്നെന്നും ഒരു അടിമയായി ആർക്കും കഴിയേണ്ടിവരില്ലായിരുന്നു! കഷ്ടതയിലാകുന്നവരെക്കുറിച്ച് യഹോവ എത്ര ചിന്തയുള്ളവനാണ്!
(4-5. ജൂബിലി ക്രമീകരണത്തെക്കുറിച്ച് നമ്മൾ പഠിക്കേണ്ടത് എന്തുകൊണ്ട്?
4 എന്തായിരുന്നു ജൂബിലിയുടെ മറ്റൊരു പ്രയോജനം? യഹോവ ഇങ്ങനെ വിശദീകരിച്ചു: “നിങ്ങൾക്ക് അവകാശമായി തരുന്ന ദേശത്ത് നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ ഉറപ്പായും അനുഗ്രഹിക്കും. . . . നിങ്ങൾക്കിടയിൽ ആരും ദരിദ്രനായിത്തീരില്ല.” (ആവ. 15:4, 5) ഇന്നു ലോകത്ത് നടക്കുന്നതിൽനിന്ന് എത്ര വ്യത്യസ്തം! പണക്കാരൻ കൂടുതൽ പണക്കാരനാകുകയും പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനാകുകയും ചെയ്യുന്നതല്ലേ ഇന്നു നമ്മൾ കാണുന്നത്?
5 ക്രിസ്ത്യാനികളായ നമ്മൾ മോശയുടെ നിയമത്തിനു കീഴിലല്ല. അതുകൊണ്ടുതന്നെ അടിമകളെ വിട്ടയയ്ക്കാനും കടങ്ങൾ ക്ഷമിച്ചുകൊടുക്കാനും അവകാശപ്പെട്ട ഭൂമി തിരികെ നൽകാനും വേണ്ടിയുള്ള ജൂബിലി ക്രമീകരണം നമ്മൾ പിൻപറ്റുന്നില്ല. (റോമ. 7:4; 10:4; എഫെ. 2:15) എങ്കിലും ആ ക്രമീകരണത്തെക്കുറിച്ച് നമ്മൾ പഠിക്കേണ്ടതു പ്രധാനമാണ്. എന്തുകൊണ്ട്? കാരണം, നമ്മളെ പാപത്തിൽനിന്ന് സ്വതന്ത്രരാക്കാൻ യഹോവ ചെയ്തിരിക്കുന്ന ക്രമീകരണത്തെക്കുറിച്ച് ജൂബിലി നമ്മളെ ഓർമിപ്പിക്കുന്നു.
യേശു സ്വാതന്ത്ര്യം പ്രഖ്യാപിച്ചു
6. എന്തിൽനിന്നാണ് മനുഷ്യവർഗത്തിനു സ്വാതന്ത്ര്യം ആവശ്യമായിരിക്കുന്നത്?
6 എല്ലാ മനുഷ്യർക്കും സ്വാതന്ത്ര്യം വേണം. കാരണം ഒരർഥത്തിൽ നമ്മളെല്ലാം അടിമകളാണ്, പാപത്തിന്റെ അടിമകൾ. അതുകൊണ്ടാണു നമുക്കു വയസ്സാകുന്നത്, നമ്മൾ രോഗികളാകുകയും മരിക്കുകയും ചെയ്യുന്നത്. ശരീരത്തിൽ ചുളിവുകളുണ്ടാകുന്നതും റോമ. 7:23, 24.
ചികിത്സയ്ക്കായി ഡോക്ടറുടെ അടുത്ത് പോകുന്നതും ഒക്കെ നമ്മൾ ഈ അടിമത്തത്തിലാണ് എന്നതിന്റെ തെളിവാണ്. കൂടാതെ, പാപത്തിന്റെ അടിമകളായതുകൊണ്ടാണു നമ്മൾ തെറ്റു ചെയ്യുകയും കുറ്റബോധം തോന്നുകയും ചെയ്യുന്നത്. “(തന്റെ) ശരീരത്തിലുള്ള പാപത്തിന്റെ നിയമത്തിന്” താൻ അടിമയാണെന്ന് പൗലോസ് സമ്മതിച്ചു. അദ്ദേഹം പറഞ്ഞു: “എന്തൊരു പരിതാപകരമായ അവസ്ഥയാണ് എന്റേത്! ഇത്തരമൊരു മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ മോചിപ്പിക്കാൻ ആരുണ്ട്?”—7. സ്വാതന്ത്ര്യത്തെക്കുറിച്ച് യശയ്യ എന്താണ് മുൻകൂട്ടിപ്പറഞ്ഞത്?
7 എന്നാൽ സന്തോഷിക്കാൻ വകയുണ്ട്. കാരണം നമ്മളെ രക്ഷിക്കാനും പാപത്തിൽനിന്ന് വിടുവിക്കാനും ദൈവം ഒരു ക്രമീകരണം ചെയ്തിട്ടുണ്ട്. യേശുവിലൂടെയാണു നമുക്ക് ഈ സ്വാതന്ത്ര്യം സാധ്യമാകുന്നത്. ബി. സി. എട്ടാം നൂറ്റാണ്ടിൽ യശയ്യ പ്രവാചകൻ മഹത്തായ ഒരു സ്വാതന്ത്ര്യത്തെപ്പറ്റി മുൻകൂട്ടിപ്പറഞ്ഞു. ജൂബിലി വർഷത്തിൽ ഇസ്രായേല്യർക്കു ലഭിച്ചിരുന്ന സ്വാതന്ത്ര്യത്തെക്കാൾ മഹത്തായ ഒന്ന്! യശയ്യ ഇങ്ങനെ എഴുതി: ‘സൗമ്യരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തതിനാൽ പരമാധികാരിയാം കർത്താവായ യഹോവയുടെ ആത്മാവ് എന്റെ മേലുണ്ട്. ഹൃദയം തകർന്നവരെ സുഖപ്പെടുത്താനും ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നു പ്രഖ്യാപിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.’ (യശ. 61:1) ഇവിടെ ആരെക്കുറിച്ചാണ് യശയ്യ പറയുന്നത്?
8. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള യശയ്യയുടെ പ്രവചനം ആർക്കാണു ബാധകമാകുന്നത്?
8 യേശു തന്റെ ശുശ്രൂഷ തുടങ്ങിയപ്പോൾ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആ പ്രധാനപ്പെട്ട പ്രവചനം നിറവേറാൻ തുടങ്ങി. സ്വന്തം പട്ടണമായ നസറെത്തിലെ സിനഗോഗിൽ പോയപ്പോൾ അവിടെ കൂടിവന്നവരെ യശയ്യ പ്രവചനത്തിലെ ആ ഭാഗം യേശു വായിച്ചുകേൾപ്പിച്ചു. ആ വാക്കുകൾ യേശു തനിക്കുതന്നെ ബാധകമാക്കി: “ദരിദ്രരോടു സന്തോഷവാർത്ത ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തതിനാൽ ദൈവത്തിന്റെ ആത്മാവ് എന്റെ മേലുണ്ട്. ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നും അന്ധന്മാരോടു കാഴ്ച കിട്ടുമെന്നും പ്രഖ്യാപിക്കാനും മർദിതരെ സ്വതന്ത്രരാക്കാനും യഹോവയുടെ പ്രസാദവർഷത്തെക്കുറിച്ച് പ്രസംഗിക്കാനും ദൈവം എന്നെ അയച്ചിരിക്കുന്നു.” (ലൂക്കോ. 4:16-19) യേശു ആ പ്രവചനം എങ്ങനെയാണു നിറവേറ്റിയത്?
ആദ്യം സ്വാതന്ത്ര്യം ലഭിക്കുന്നവർ
യേശു നസറെത്തിലെ സിനഗോഗിൽവെച്ച് മനുഷ്യർക്കു സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു (8, 9 ഖണ്ഡികകൾ കാണുക)
9. യേശുവിന്റെ കാലത്തെ പലരും എന്തിൽനിന്നുള്ള സ്വാതന്ത്ര്യമാണു ആഗ്രഹിച്ചത്?
9 യശയ്യ മുൻകൂട്ടിപ്പറഞ്ഞ ആ സ്വാതന്ത്ര്യം ഒന്നാം നൂറ്റാണ്ട് മുതൽ ആളുകൾക്കു ലഭിക്കാൻ തുടങ്ങി. നമുക്ക് അത് എങ്ങനെ അറിയാം? സിനഗോഗിൽവെച്ച് വായിച്ചുകേൾപ്പിച്ച ആ തിരുവെഴുത്തിനെക്കുറിച്ച് യേശുതന്നെ പറഞ്ഞത് ഇങ്ങനെയാണ്: “നിങ്ങൾ ഇപ്പോൾ കേട്ട ഈ തിരുവെഴുത്ത് ഇന്നു നിറവേറിയിരിക്കുന്നു.” (ലൂക്കോ. 4:21) യേശുവിന്റെ വാക്കുകൾ കേട്ട പലരും സാധ്യതയനുസരിച്ച് രാഷ്ട്രീയതലത്തിലുള്ള മാറ്റം, അതായത് റോമിൽനിന്നുള്ള മോചനം, ആഗ്രഹിച്ചവരായിരുന്നു. “യേശു ഇസ്രായേലിനെ മോചിപ്പിക്കും എന്നാണു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്” എന്നു പറഞ്ഞ രണ്ടു പേരെപ്പോലെ അക്കൂട്ടർക്കു തോന്നിക്കാണും. (ലൂക്കോ. 24:13, 21) പക്ഷേ റോമിന്റെ ദുർഭരണത്തിന് എതിരെ വിപ്ലവം ഇളക്കിവിടാൻ യേശു തന്റെ അനുഗാമികളെ പ്രേരിപ്പിച്ചില്ല. പകരം “സീസർക്കുള്ളതു സീസർക്ക്” കൊടുക്കാനാണു യേശു പറഞ്ഞത്. (മത്താ. 22:21) അങ്ങനെയെങ്കിൽ ആ കാലത്ത് യേശു എങ്ങനെയാണ് ആളുകൾക്കു സ്വാതന്ത്ര്യം നൽകിയത്?
10. എന്തിൽനിന്നുള്ള സ്വാതന്ത്ര്യം നേടാൻ യേശു ആളുകളെ സഹായിച്ചു?
10 മനുഷ്യർക്കു രണ്ടു വിധത്തിലുള്ള സ്വാതന്ത്ര്യം നേടിക്കൊടുക്കാനാണു ദൈവത്തിന്റെ പുത്രൻ വന്നത്. ഒന്നാമത്, മതനേതാക്കന്മാർ പഠിപ്പിച്ച, ഭാരപ്പെടുത്തുന്ന ഉപദേശങ്ങളിൽനിന്ന് മോചനം ലഭിക്കാൻ യേശു ആളുകളെ സഹായിച്ചു. അക്കാലത്തെ മിക്ക ജൂതന്മാരും പാരമ്പര്യങ്ങളുടെയും തെറ്റായ വിശ്വാസങ്ങളുടെയും അടിമത്തത്തിലായിരുന്നു. (മത്താ. 5:31-37; 15:1-11) ആത്മീയവഴികാട്ടികളായി ഭാവിച്ച മതനേതാക്കന്മാർതന്നെ ആത്മീയമായി അന്ധരായിരുന്നു. മിശിഹയെ തള്ളിക്കളയുകയും മിശിഹ വെച്ചുനീട്ടിയ ആത്മീയവെളിച്ചം നിരസിക്കുകയും ചെയ്ത അവർ അന്ധകാരത്തിലും പാപത്തിലും തുടർന്നു. (യോഹ. 9:1, 14-16, 35-41) എന്നാൽ ശരിയായ കാര്യങ്ങൾ പഠിപ്പിക്കുകയും നല്ല മാതൃക വെക്കുകയും ചെയ്തുകൊണ്ട് യേശു സൗമ്യരായ ആളുകൾക്ക് ആത്മീയ സ്വാതന്ത്ര്യത്തിലേക്കുള്ള വഴി കാണിച്ചുകൊടുത്തു.—മർക്കോ. 1:22; 2:23–3:5.
11. യേശു സ്വാതന്ത്ര്യം നൽകിയ രണ്ടാമത്തെ വിധം ഏതാണ്?
11 ആളുകൾക്കു സ്വാതന്ത്ര്യം ലഭിക്കാൻ യേശു സഹായിച്ച രണ്ടാമത്തെ വിധം ഏതാണ്? പാരമ്പര്യമായി ലഭിച്ച പാപത്തിന്റെ അടിമത്തത്തിൽനിന്ന് മോചനം സാധ്യമാക്കിക്കൊണ്ട്. മോചനവിലയിൽ വിശ്വാസം അർപ്പിക്കുകയും അതു സ്വീകരിക്കുകയും ചെയ്യുന്നവരുടെ പാപങ്ങൾ, യേശുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ ക്ഷമിക്കാൻ ദൈവത്തിനു കഴിയും. (എബ്രാ. 10:12-18) യേശു പറഞ്ഞു: “പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരാകും.” (യോഹ. 8:36) ഈ സ്വാതന്ത്ര്യം ഇസ്രായേല്യർക്കു ജൂബിലി വർഷത്തിൽ ലഭിച്ചതിനെക്കാൾ വളരെവളരെ മികച്ചതാണ്! ഉദാഹരണത്തിന്, ജൂബിലിയുടെ സമയത്ത് സ്വാതന്ത്ര്യം ലഭിച്ച ഒരാൾ വീണ്ടും അടിമയാകാൻ സാധ്യതയുണ്ടായിരുന്നു. എന്തായാലും കുറെ നാൾ കഴിയുമ്പോൾ അയാൾ മരണത്തിന് അടിമയാകും.
12. യേശു പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിൽനിന്ന് ആദ്യം പ്രയോജനം കിട്ടിയത് ആർക്കാണ്?
12 എ.ഡി. 33-ലെ പെന്തിക്കോസ്ത് ദിവസം യഹോവ അപ്പോസ്തലന്മാരെയും വിശ്വസ്തരായ ഏതാനും സ്ത്രീപുരുഷന്മാരെയും പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്തു. ദൈവം അവരെ പുത്രന്മാരായി ദത്തെടുത്തു. ഭാവിയിൽ യേശുവിനോടൊപ്പം ഭരിക്കാൻ അവരെ സ്വർഗത്തിലേക്കു പുനരുത്ഥാനപ്പെടുത്തുമായിരുന്നു. (റോമ. 8:2, 15-17) നസറെത്തിലെ സിനഗോഗിൽവെച്ച് യേശു പ്രഖ്യാപിച്ച സ്വാതന്ത്ര്യത്തിന്റെ പ്രയോജനം ആദ്യം കിട്ടിയത് ഇവർക്കാണ്. ഈ പുരുഷന്മാരും സ്ത്രീകളും മേലാൽ ജൂത മതനേതാക്കന്മാരുടെ തെറ്റായ പഠിപ്പിക്കലുകൾക്കും തിരുവെഴുത്തുവിരുദ്ധമായ ആചാരങ്ങൾക്കും അടിമകളല്ലായിരുന്നു. ആദാമിന്റെ പാപത്തിന്റെ മാരകമായ ഫലത്തിൽനിന്ന് മോചനം പ്രാപിച്ചവരായി ദൈവം അവരെ കണക്കാക്കുകയും ചെയ്തു. എ.ഡി. 33-ൽ ക്രിസ്തുവിന്റെ അനുഗാമികളെ അഭിഷേകം ചെയ്തതുമുതൽ തുടങ്ങിയ ആലങ്കാരികജൂബിലി യേശുവിന്റെ ആയിരം വർഷഭരണം തീരുമ്പോൾ അവസാനിക്കും. ആ ഭരണം തീരുന്ന സമയമാകുമ്പോഴേക്കും ഏതെല്ലാം നല്ല കാര്യങ്ങൾ നടപ്പാകും?
സ്വാതന്ത്ര്യം ലഭിക്കാനിരിക്കുന്ന ലക്ഷക്കണക്കിനു മറ്റാളുകൾ
13-14. അഭിഷിക്തക്രിസ്ത്യാനികൾക്കു പുറമേ, യേശു പ്രഖ്യാപിച്ച സ്വാതന്ത്ര്യം നേടാൻ മറ്റാർക്കുകൂടി സാധിക്കും?
13 ആധുനികകാലത്ത് എല്ലാ ജനതകളിൽനിന്നുമുള്ള ആത്മാർഥഹൃദയരായ ലക്ഷക്കണക്കിനു വരുന്ന ആളുകൾ ‘വേറെ ആടുകളിൽപ്പെട്ടവരാണ്.’ (യോഹ. 10:16) സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാൻ ദൈവം അവരെ തിരഞ്ഞെടുത്തിട്ടില്ല. പകരം, ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള ബൈബിളധിഷ്ഠിത പ്രത്യാശയാണ് അവർക്കുള്ളത്. നിങ്ങളുടെ പ്രത്യാശ അതാണോ?
14 ദൈവത്തിന്റെ സ്വർഗീയരാജ്യത്തിന്റെ ഭാഗമാകുന്നവർ ആസ്വദിക്കുന്ന ചില പ്രയോജനങ്ങൾ നിങ്ങൾക്ക് ഇപ്പോൾത്തന്നെ ലഭിക്കുന്നുണ്ട്. യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിലുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ, പാപങ്ങളുടെ ക്ഷമയ്ക്കായി നിങ്ങൾക്ക് അപേക്ഷിക്കാം. അങ്ങനെ ദൈവമുമ്പാകെ അംഗീകാരമുള്ള നിലയും ശുദ്ധമായ മനസ്സാക്ഷിയും നിലനിറുത്താൻ നിങ്ങൾക്കു കഴിയും. (എഫെ. 1:7; വെളി. 7:14, 15) വളരെക്കാലമായി പഠിച്ചുവെച്ചിരുന്ന തിരുവെഴുത്തുവിരുദ്ധമായ വിശ്വാസങ്ങളിൽനിന്നും നിങ്ങൾ ഇപ്പോൾ മോചിതരാണ്. അതിന്റെ പ്രയോജനങ്ങളെക്കുറിച്ച് ചിന്തിക്കുക! യേശു പറഞ്ഞു: “നിങ്ങൾ സത്യം അറിയുകയും സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” (യോഹ. 8:32) ആ സ്വാതന്ത്ര്യം ആസ്വദിക്കാൻ കഴിയുന്നതിൽ നമ്മൾ അങ്ങേയറ്റം സന്തോഷിക്കുന്നില്ലേ?
15. ഭാവിയിൽ നമ്മളെ കാത്തിരിക്കുന്ന സ്വാതന്ത്ര്യവും അനുഗ്രഹങ്ങളും എന്താണ്?
15 ഇതിലും മികച്ച സ്വാതന്ത്ര്യം നിങ്ങളെ കാത്തിരിക്കുന്നുണ്ട്. പെട്ടെന്നുതന്നെ, വ്യാജമതത്തെയും അഴിമതി നിറഞ്ഞ ഗവൺമെന്റുകളെയും യേശു ഇല്ലാതാക്കും. എന്നാൽ തന്നെ സേവിക്കുന്ന ‘ഒരു വെളി. 7:9, 14) ധാരാളം ആളുകൾ പുനരുത്ഥാനം പ്രാപിക്കും. ആദാമിന്റെ പാപത്തിന്റെ മോശമായ എല്ലാ ഫലങ്ങളിൽനിന്നും സ്വാതന്ത്ര്യം നേടാൻ അവർക്ക് അവസരം ലഭിക്കും.—പ്രവൃ. 24:15.
മഹാപുരുഷാരത്തെ’ ദൈവം സംരക്ഷിക്കും. ഭൂമിയിലെ പറുദീസയിൽ ലഭിക്കാനിരിക്കുന്ന അനുഗ്രഹങ്ങൾ ആസ്വദിക്കാൻ ദൈവം അവർക്ക് അവസരം നൽകും. (16. മഹത്തായ ഏതു സ്വാതന്ത്ര്യമാണു മനുഷ്യവർഗത്തെ കാത്തിരിക്കുന്നത്?
16 ക്രിസ്തുവിന്റെ ആയിരം വർഷഭരണകാലത്ത്, യേശുവും സഹഭരണാധികാരികളും ശാരീരികവും ആത്മീയവും ആയ പൂർണത നേടാൻ മനുഷ്യവർഗത്തെ സഹായിക്കും. പുനഃസ്ഥിതീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ഈ സമയം ഇസ്രായേലിലെ ജൂബിലിപോലെയായിരിക്കും. യഹോവയെ വിശ്വസ്തതയോടെ സേവിക്കുന്ന ഭൂമിയിലെ എല്ലാവരും പാപത്തിൽനിന്ന് മോചനം നേടും, അവർ പൂർണതയുള്ളവരാകും.
പുതിയ ലോകത്തിൽ നമ്മൾ പ്രയോജനം ചെയ്യുന്ന, സംതൃപ്തികരമായ ജോലികൾ ആസ്വദിക്കും (17-ാം ഖണ്ഡിക കാണുക)
17. യശയ്യ 65:21-23 ദൈവജനത്തെക്കുറിച്ച് എന്തു മുൻകൂട്ടിപ്പറയുന്നു? (പുറംതാളിലെ ചിത്രം കാണുക.)
17 അന്നു ഭൂമിയിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് യശയ്യ 65:21-23 (വായിക്കുക.) വിവരിക്കുന്നുണ്ട്. ഒന്നും ചെയ്യാനില്ലാത്ത, വിരസമായ ഒരു ജീവിതമായിരിക്കില്ല അത്. പകരം, ദൈവജനം പ്രയോജനം ചെയ്യുന്ന, സംതൃപ്തി നൽകുന്ന ജോലികൾ ചെയ്യുമെന്നു ബൈബിൾ സൂചിപ്പിക്കുന്നു. ആയിരം വർഷം അവസാനിക്കുമ്പോൾ, “സൃഷ്ടി ജീർണതയുടെ അടിമത്തത്തിൽനിന്ന് മോചനം നേടി ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം നേടും” എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം.—റോമ. 8:21.
18. ശോഭനമായ ഒരു ഭാവി നമ്മളെ കാത്തിരിക്കുന്നുണ്ടെന്നു നമുക്കു വിശ്വസിക്കാവുന്നത് എന്തുകൊണ്ട്?
18 ഇസ്രായേല്യർക്കു ജോലിക്കു മാത്രമല്ല, വിശ്രമത്തിനും മതിയായ സമയം ലഭിക്കാൻ ദൈവം ക്രമീകരണം ചെയ്തു. ക്രിസ്തുവിന്റെ ആയിരം വർഷഭരണത്തിന്റെ സമയത്തും അങ്ങനെതന്നെയായിരിക്കും. കൂടാതെ, ആത്മീയപ്രവർത്തനങ്ങൾക്കും തീർച്ചയായും സമയമുണ്ടായിരിക്കും. ഇന്നു ദൈവത്തെ ആരാധിച്ചാൽ മാത്രമേ നമുക്കു സന്തോഷം ലഭിക്കൂ. പുതിയ ലോകത്തിലും അതിനു മാറ്റമില്ല. ക്രിസ്തുവിന്റെ ആയിരംവർഷ ഭരണത്തിന്റെ സമയത്ത് ജീവിക്കുമ്പോൾ ഫലവത്തായ ജോലികളും ആത്മീയപ്രവർത്തനങ്ങളും ചെയ്യുന്നതിന്റെ സന്തോഷം വിശ്വസ്തരായ മനുഷ്യർ നുകരും.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
^ ഖ. 5 പുരാതന ഇസ്രായേലിൽ ആളുകൾക്കു സ്വാതന്ത്ര്യം കൊടുക്കാൻ യഹോവ ഒരു പ്രത്യേകക്രമീകരണം ചെയ്തിരുന്നു. അതാണു ജൂബിലി. ക്രിസ്ത്യാനികൾ മോശയുടെ നിയമത്തിനു കീഴിൽ അല്ല. എങ്കിലും ജൂബിലി ക്രമീകരണത്തെക്കുറിച്ച് പഠിക്കുന്നതു നമുക്കു പ്രയോജനം ചെയ്യും. ഇസ്രായേലിലെ ജൂബിലി ക്രമീകരണം, യഹോവ നമുക്കുവേണ്ടി ചെയ്തിരിക്കുന്ന ഒരു കരുതലിനെക്കുറിച്ച് നമ്മളെ ഓർമിപ്പിക്കുന്നത് എങ്ങനെയെന്ന് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. അതിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാമെന്നും ചിന്തിക്കാം.
^ ഖ. 61 ചിത്രക്കുറിപ്പ്: അടിമകളായി കഴിഞ്ഞിരുന്ന പുരുഷന്മാർക്കു ജൂബിലിയുടെ സമയത്ത് സ്വാതന്ത്ര്യം ലഭിച്ചിരുന്നു. അവർക്കു സ്വന്തം നാട്ടിലേക്കും വീട്ടിലേക്കും തിരിച്ചുവരാൻ കഴിയുമായിരുന്നു.