വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 13

ശുശ്രൂഷയിൽ സഹാനുഭൂതി കാണിക്കുക

ശുശ്രൂഷയിൽ സഹാനുഭൂതി കാണിക്കുക

“യേശുവിന്‌ അവരോട്‌ അലിവ്‌ തോന്നി, അവരെ പലതും പഠിപ്പിച്ചു.”—മർക്കോ. 6:34.

ഗീതം 70 അർഹതയുള്ളവരെ അന്വേഷിക്കുക

പൂർവാവലോകനം *

1. യേശുവിന്റെ വ്യക്തിത്വത്തിലെ ഏറ്റവും ആകർഷകമായ കാര്യങ്ങളിലൊന്ന്‌ ഏതാണ്‌? വിശദീകരിക്കുക.

യേശുവിന്റെ വ്യക്തിത്വത്തിലെ ഏറ്റവും ആകർഷകമായ കാര്യങ്ങളിലൊന്നാണ്‌ അപൂർണമനുഷ്യരായ നമ്മൾ നേരിടുന്ന പ്രശ്‌നങ്ങൾ മനസ്സിലാക്കാനുള്ള പ്രാപ്‌തി. ഭൂമിയിലായിരുന്നപ്പോൾ, ‘സന്തോഷിക്കുന്നവരുടെകൂടെ സന്തോഷിക്കാനും കരയുന്നവരുടെകൂടെ കരയാനും’ യേശുവിനു കഴിഞ്ഞു. (റോമ. 12:15) ഉദാഹരണത്തിന്‌, തങ്ങൾക്കു കിട്ടിയ ഒരു പ്രസംഗനിയമനം വിജയകരമായി പൂർത്തിയാക്കി 70 ശിഷ്യന്മാർ സന്തോഷത്തോടെ മടങ്ങിവന്നപ്പോൾ യേശു ‘അതിയായി സന്തോഷിച്ചു.’ (ലൂക്കോ. 10:17-21) അതേസമയം, ലാസറിന്റെ മരണം പ്രിയപ്പെട്ടവരെ എത്രമാത്രം ദുഃഖിപ്പിച്ചെന്നു കണ്ടപ്പോൾ “മനസ്സു നൊന്ത്‌ യേശു വല്ലാതെ അസ്വസ്ഥനായി.”—യോഹ. 11:33.

2. ആളുകളോടു സഹാനുഭൂതി കാണിക്കാൻ യേശുവിനു കഴിഞ്ഞത്‌ എന്തുകൊണ്ടാണ്‌?

2 പൂർണനായ യേശുവിന്‌ എങ്ങനെയാണു പാപികളായ മനുഷ്യരോട്‌ ഇത്ര ദയയോടെയും അനുകമ്പയോടെയും ഇടപെടാൻ കഴിഞ്ഞത്‌? യേശു ആളുകളെ സ്‌നേഹിച്ചു എന്നതാണ്‌ ഏറ്റവും പ്രധാനകാര്യം. കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, ‘മനുഷ്യമക്കളോട്‌ (യേശുവിനു) പ്രത്യേകപ്രിയമുണ്ടായിരുന്നു.’ (സുഭാ. 8:31) യേശുവിനു സ്‌നേഹമുണ്ടായിരുന്നതുകൊണ്ട്‌ ആളുകൾ ചിന്തിക്കുന്ന വിധം നന്നായി മനസ്സിലാക്കാൻ യേശു ആഗ്രഹിച്ചു. ‘മനുഷ്യരുടെ ഹൃദയത്തിൽ എന്താണെന്നു യേശു അറിയുകയും’ ചെയ്‌തെന്ന്‌ അപ്പോസ്‌തലനായ യോഹന്നാൻ പറയുന്നു. (യോഹ. 2:25) യേശുവിനു മറ്റുള്ളവരോട്‌ ആഴമായ അനുകമ്പയുണ്ടായിരുന്നു. തങ്ങളെ യേശു സ്‌നേഹിക്കുന്നുണ്ടെന്ന്‌ ആളുകൾക്കു മനസ്സിലായി. രാജ്യസന്ദേശം ശ്രദ്ധിക്കാൻ അവർ മനസ്സു കാണിക്കുകയും ചെയ്‌തു. ആളുകളോടു നമ്മൾ എത്രമാത്രം അനുകമ്പ വളർത്തിയെടുക്കുന്നോ, ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ അവരെ അത്രയധികം സഹായിക്കാൻ നമുക്കു കഴിയും.—2 തിമൊ. 4:5.

3-4. (എ) സഹാനുഭൂതിയുണ്ടെങ്കിൽ നമ്മൾ ശുശ്രൂഷയെ എങ്ങനെ വീക്ഷിക്കും? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?

3 പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടാൻ താൻ ബാധ്യസ്ഥനാണെന്നു പൗലോസിന്‌ അറിയാമായിരുന്നു. നമുക്കും ആ ഉത്തരവാദിത്വമുണ്ടെന്നു നമുക്ക്‌ അറിയാം. (1 കൊരി. 9:16) എന്നാൽ സഹാനുഭൂതിയുണ്ടെങ്കിൽ, ശുശ്രൂഷ വെറും ഒരു കടപ്പാടു മാത്രമായി നമുക്കു തോന്നില്ല. മറിച്ച്‌ ആളുകളെക്കുറിച്ചുള്ള ചിന്തയും അവരെ സഹായിക്കാനുള്ള ആഗ്രഹവും ശുശ്രൂഷയിൽ ഏർപ്പെടാൻ നമ്മളെ പ്രേരിപ്പിക്കും. “വാങ്ങുന്നതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലാണ്‌” എന്നു നമുക്ക്‌ അറിയാം. (പ്രവൃ. 20:35) ആളുകളെ സഹായിക്കാനുള്ള ആഗ്രഹംകൊണ്ട്‌ ശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ നമ്മൾ അതു കൂടുതൽ ആസ്വദിക്കും.

4 ശുശ്രൂഷയിൽ എങ്ങനെ സഹാനുഭൂതി കാണിക്കാമെന്ന്‌ ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. ആദ്യം, സഹാനുഭൂതി കാണിക്കുന്നതിനെക്കുറിച്ച്‌ യേശുവിന്റെ മാതൃകയിൽനിന്ന്‌ എന്തു പഠിക്കാമെന്നു നമ്മൾ ചിന്തിക്കും. അതിനു ശേഷം, യേശുവിന്റെ മാതൃക അനുകരിക്കാൻ കഴിയുന്ന നാലു വിധങ്ങൾ ചർച്ച ചെയ്യും.—1 പത്രോ. 2:21.

ശുശ്രൂഷയിൽ യേശു സഹാനുഭൂതി കാണിച്ചു

ആശ്വാസത്തിന്റെ സന്ദേശം മറ്റുള്ളവരെ അറിയിക്കാൻ സഹാനുഭൂതി യേശുവിനെ പ്രേരിപ്പിച്ചു (5, 6 ഖണ്ഡികകൾ കാണുക)

5-6. (എ) യേശുവിന്‌ ആരോടാണു സഹാനുഭൂതി തോന്നിയത്‌? (ബി) യശയ്യ 61:1, 2-ൽ മുൻകൂട്ടിപ്പറഞ്ഞതുപോലെ, താൻ പ്രസംഗിച്ച ആളുകളോടു യേശുവിന്‌ അലിവ്‌ തോന്നിയത്‌ എന്തുകൊണ്ട്‌?

5 യേശു സഹാനുഭൂതി കാണിച്ച ഒരു സംഭവം നോക്കാം. ഒരിക്കൽ, വിശ്രമമില്ലാതെ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെട്ട യേശുവും ശിഷ്യന്മാരും ക്ഷീണിതരായി. “ഭക്ഷണം കഴിക്കാൻപോലും അവർക്കു സമയം കിട്ടിയിരുന്നില്ല.” അതുകൊണ്ട്‌ യേശു ശിഷ്യന്മാരെയും കൂട്ടി ‘വിശ്രമിക്കാനായി’ ‘ഒറ്റപ്പെട്ട ഒരു സ്ഥലത്തേക്കു പോയി.’ എന്നാൽ യേശുവും ശിഷ്യന്മാരും എത്തുന്നതിനു മുമ്പുതന്നെ വലിയൊരു ജനക്കൂട്ടം അവിടെ എത്തിയിരുന്നു. ആ ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശുവിന്‌ അവരോടു സഹാനുഭൂതി തോന്നി. യേശു എന്തു ചെയ്‌തു? അവർ “ഇടയനില്ലാത്ത ആടുകളെപ്പോലെയായിരുന്നതുകൊണ്ട്‌ യേശുവിന്‌ അവരോട്‌ അലിവ്‌ * തോന്നി, അവരെ പലതും പഠിപ്പിച്ചു.”—മർക്കോ. 6:30-34.

6 യേശുവിന്‌ എന്തുകൊണ്ടാണ്‌ അലിവ്‌ അഥവാ സഹാനുഭൂതി തോന്നിയത്‌? ആളുകൾ ‘ഇടയനില്ലാത്ത ആടുകളെപ്പോലെയാണെന്ന്‌’ യേശു ശ്രദ്ധിച്ചു. പകലന്തിയോളം പണിയെടുത്ത്‌ കുടുംബം പുലർത്തിയിരുന്ന പാവപ്പെട്ട പലരെയും യേശു അക്കൂട്ടത്തിൽ കണ്ടുകാണും. പ്രിയപ്പെട്ടവർ മരിച്ചുപോയ ആളുകളും അക്കൂട്ടത്തിലുണ്ടായിരുന്നിരിക്കാം. അങ്ങനെയെങ്കിൽ, അത്തരം വ്യക്തികളുടെ സാഹചര്യം യേശുവിനു മനസ്സിലാക്കാൻ കഴിയുമായിരുന്നു. കഴിഞ്ഞ ലേഖനത്തിൽ കണ്ടതുപോലെ, ഇത്തരം ചില പ്രശ്‌നങ്ങൾ യേശു സ്വന്തജീവിതത്തിൽ അനുഭവിച്ചിട്ടുണ്ടാകണം. യേശുവിനു മറ്റുള്ളവരെക്കുറിച്ച്‌ ചിന്തയുണ്ടായിരുന്നു, അവരെ ആശ്വാസത്തിന്റെ സന്ദേശം അറിയിക്കാൻ യേശു ആഗ്രഹിച്ചു.—യശയ്യ 61:1, 2 വായിക്കുക.

7. നമുക്ക്‌ എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാം?

7 യേശുവിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം? യേശുവിന്റെ കാര്യത്തിലെന്നപോലെ, ‘ഇടയനില്ലാത്ത ആടുകളാണ്‌’ നമുക്കു ചുറ്റുമുള്ളത്‌. പല പ്രശ്‌നങ്ങളുമായി മല്ലടിക്കുന്നവരാണ്‌ അവർ. അവർക്കു വേണ്ടതു നമ്മുടെ പക്കലുണ്ട്‌, രാജ്യസന്ദേശം. (വെളി. 14:6) അതുകൊണ്ട്‌ നമ്മുടെ യജമാനനെ അനുകരിച്ചുകൊണ്ട്‌ നമ്മൾ സന്തോഷവാർത്ത പ്രസംഗിക്കുന്നു, കാരണം നമുക്കും ‘എളിയവനോടും ദരിദ്രനോടും കനിവുണ്ട്‌.’ (സങ്കീ. 72:13) ആളുകളോട്‌ അനുകമ്പയുള്ളതുകൊണ്ട്‌ അവരെ സഹായിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു.

നമുക്ക്‌ എങ്ങനെ സഹാനുഭൂതി കാണിക്കാം

ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ മനസ്സിലാക്കുക (8, 9 ഖണ്ഡികകൾ കാണുക)

8. ശുശ്രൂഷയിൽ സഹാനുഭൂതി കാണിക്കാൻ കഴിയുന്ന ഒരു വിധം ഏതാണ്‌? ഒരു ദൃഷ്ടാന്തം പറയുക.

8 നമ്മൾ പ്രസംഗിക്കുന്ന ആളുകളോടു സഹാനുഭൂതി കാണിക്കാൻ നമ്മളെ എന്തു സഹായിക്കും? ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളുടെ സ്ഥാനത്ത്‌ നമ്മളെത്തന്നെ നിറുത്തിനോക്കുക, നമ്മളോടു മറ്റുള്ളവർ എങ്ങനെ ഇടപെടാൻ ആഗ്രഹിക്കുമോ, അതേ രീതിയിൽ അവരോട്‌ ഇടപെടുക. * (മത്താ. 7:12) അതു ചെയ്യാൻ കഴിയുന്ന നാലു വഴികൾ നമുക്കു നോക്കാം. ഒന്ന്‌, ഓരോ വ്യക്തിയുടെയും ആവശ്യങ്ങൾ മനസ്സിലാക്കുക. സന്തോഷവാർത്ത പ്രസംഗിക്കുമ്പോൾ ഒരു ഡോക്ടറെപ്പോലെയാണു നമ്മൾ പ്രവർത്തിക്കുന്നത്‌. ഒരു നല്ല ഡോക്ടർ ഓരോ രോഗിയുടെയും ആവശ്യങ്ങൾ പരിഗണിക്കും. അദ്ദേഹം ചോദ്യങ്ങൾ ചോദിക്കുകയും രോഗി തന്റെ പ്രശ്‌നങ്ങൾ പറയുമ്പോൾ ശ്രദ്ധിച്ചുകേൾക്കുകയും ചെയ്യും. ആദ്യം മനസ്സിൽ തോന്നുന്ന മരുന്നു കുറിക്കുന്നതിനു പകരം അദ്ദേഹം രോഗിയെ വിശദമായി പരിശോധിച്ച്‌ രോഗം കണ്ടുപിടിക്കും, അതിനു ശേഷം ശരിയായ ചികിത്സ തുടങ്ങും. സമാനമായി, ശുശ്രൂഷയിൽ കാണുന്ന എല്ലാവരോടും നമ്മൾ ഒരേ രീതിയല്ല അവലംബിക്കുന്നത്‌. പകരം ഓരോ വ്യക്തിയുടെയും സാഹചര്യങ്ങളും വീക്ഷണങ്ങളും നമ്മൾ കണക്കിലെടുക്കും.

9. നമ്മൾ ഏതു കാര്യങ്ങൾ ഊഹിച്ചെടുക്കാൻ ശ്രമിക്കരുത്‌? വിശദീകരിക്കുക.

9 ശുശ്രൂഷയിൽ ആരെയെങ്കിലും കാണുമ്പോൾ അദ്ദേഹത്തിന്റെ സാഹചര്യങ്ങളും വിശ്വാസങ്ങളും ആ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നതിന്റെ കാരണങ്ങളും നിങ്ങൾ ഊഹിച്ചെടുക്കരുത്‌. (സുഭാ. 18:13) പകരം ആ വ്യക്തിയോടു ചോദ്യങ്ങൾ ചോദിച്ച്‌ കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുക. (സുഭാ. 20:5) നിങ്ങളുടെ പ്രദേശത്തെ സാഹചര്യങ്ങളനുസരിച്ച്‌ തെറ്റില്ലെങ്കിൽ, അദ്ദേഹത്തോടു ജോലിയെയും കുടുംബത്തെയും ജീവിതാനുഭവങ്ങളെയും വീക്ഷണങ്ങളെയും കുറിച്ച്‌ ചോദിക്കുക. ഇങ്ങനെ കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ അവർക്കു സന്തോഷവാർത്ത വേണ്ടത്‌ എന്തുകൊണ്ടാണെന്ന്‌ അവർതന്നെ പറയുകയായിരിക്കും. അത്‌ അറിഞ്ഞുകഴിഞ്ഞാൽ യേശുവിനെപ്പോലെ നമുക്കു സഹാനുഭൂതിയോടെ ഇടപെടാം. അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അതിനനുസരിച്ച്‌ അവരോടു സംസാരിക്കാം.—1 കൊരിന്ത്യർ 9:19-23 താരതമ്യം ചെയ്യുക.

നിങ്ങൾ സാക്ഷീകരിക്കുന്ന ആളുകളുടെ ജീവിതസാഹചര്യങ്ങൾ ഭാവനയിൽ കാണാൻ ശ്രമിക്കുക (10, 11 ഖണ്ഡികകൾ കാണുക)

10-11. 2 കൊരിന്ത്യർ 4:7, 8-നു ചേർച്ചയിൽ, നമുക്കു സഹാനുഭൂതി കാണിക്കാൻ കഴിയുന്ന രണ്ടാമത്തെ വിധം ഏതാണ്‌? ഒരു ഉദാഹരണം പറയുക.

10 രണ്ട്‌, അവരുടെ ജീവിതം ഭാവനയിൽ കാണാൻ ശ്രമിക്കുക. ശ്രമിച്ചുനോക്കിയാൽ അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ നമുക്കു വലിയ ബുദ്ധിമുട്ടുണ്ടാകില്ല. എന്തായാലും നമ്മളും അപൂർണരാണ്‌, നമുക്കും പ്രശ്‌നങ്ങളുണ്ട്‌. (1 കൊരി. 10:13) കൂടാതെ, ഈ വ്യവസ്ഥിതിയിലെ ജീവിതം ബുദ്ധിമുട്ടു നിറഞ്ഞതാണെന്നു നമുക്ക്‌ അറിയാം. യഹോവയുടെ സഹായംകൊണ്ട്‌ മാത്രമാണു നമ്മൾ പിടിച്ചുനിൽക്കുന്നത്‌. (2 കൊരിന്ത്യർ 4:7, 8 വായിക്കുക.) എന്നാൽ യഹോവയുമായി ഒരു അടുത്ത സൗഹൃദമില്ലാതെ, ഈ ലോകത്തിൽ മുന്നോട്ടുപോകാൻ ശ്രമിക്കുന്ന ആളുകളെക്കുറിച്ച്‌ ഒന്നു ചിന്തിച്ചുനോക്കുക. യേശുവിനെപ്പോലെ അവരോടു നമുക്ക്‌ അലിവ്‌ തോന്നുന്നു, “ഏറെ മെച്ചമായ ഒന്നിനെക്കുറിച്ച്‌ ശുഭവാർത്ത” അവരെ അറിയിക്കാൻ നമ്മൾ പ്രേരിതരാകുന്നു.—യശ. 52:7.

11 സെർഗി എന്ന സഹോദരന്റെ അനുഭവം നോക്കാം. സത്യം പഠിക്കുന്നതിനു മുമ്പ്‌, അദ്ദേഹം ഒതുങ്ങിക്കൂടുന്ന ഒരു പ്രകൃതക്കാരനായിരുന്നു. മറ്റുള്ളവരോടു സംസാരിക്കുന്നത്‌ അദ്ദേഹത്തിനു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. പിന്നീട്‌ അദ്ദേഹം ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. സെർഗി പറയുന്നു: “ബൈബിൾ പഠിച്ചപ്പോൾ, ക്രിസ്‌ത്യാനികൾക്കു തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കേണ്ട കടപ്പാടുണ്ടെന്ന്‌ എനിക്കു മനസ്സിലായി. സത്യം പറഞ്ഞാൽ, എന്നെക്കൊണ്ട്‌ അതു പറ്റുമെന്ന്‌ എനിക്കു തോന്നിയില്ല.” എങ്കിലും ഇതേവരെ സത്യം കേട്ടിട്ടില്ലാത്ത ആളുകളെക്കുറിച്ച്‌ അദ്ദേഹം ചിന്തിച്ചു. യഹോവയെ അറിയാത്ത അവരുടെ ജീവിതം എത്ര പ്രയാസകരമായിരിക്കുമെന്ന്‌ അദ്ദേഹം ഭാവനയിൽ കാണാൻ ശ്രമിച്ചു. സെർഗി തുടരുന്നു: “ഞാൻ പഠിച്ചുകൊണ്ടിരുന്ന കാര്യങ്ങൾ എനിക്കു വലിയ സന്തോഷവും മനസ്സമാധാനവും തന്നു. മറ്റുള്ളവരും ഇതു പഠിക്കണമെന്ന്‌ എനിക്ക്‌ അറിയാമായിരുന്നു.” സഹാനുഭൂതി കൂടിവന്നതനുസരിച്ച്‌ പ്രസംഗിക്കാനുള്ള സെർഗിയുടെ ധൈര്യവും വർധിച്ചു. സെർഗി പറയുന്നു: “ബൈബിളിനെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിച്ചപ്പോൾ എന്റെ ആത്മവിശ്വാസം വർധിച്ചു, എനിക്കുതന്നെ അതിശയം തോന്നിപ്പോയി. മാത്രമല്ല, എന്റെതന്നെ വിശ്വാസം ശക്തമാകുകയും ചെയ്‌തു.” *

ആത്മീയമായി പുരോഗമിക്കാൻ പലരും സമയമെടുത്തേക്കാം (12, 13 ഖണ്ഡികകൾ കാണുക)

12-13. ശുശ്രൂഷയിൽ നമ്മൾ പഠിപ്പിക്കുന്ന ആളുകളോടു ക്ഷമ കാണിക്കേണ്ടത്‌ എന്തുകൊണ്ട്‌? ഒരു ദൃഷ്ടാന്തം പറയുക.

12 മൂന്ന്‌, നിങ്ങൾ പഠിപ്പിക്കുന്ന ആളുകളോടു ക്ഷമ കാണിക്കുക. ഓർക്കുക, നമുക്കു നന്നായി അറിയാവുന്ന ബൈബിൾസത്യങ്ങളെക്കുറിച്ച്‌ അവർ ഇതേവരെ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല. അവരുടെ ഇപ്പോഴത്തെ മതവിശ്വാസങ്ങൾ അവർക്കു വളരെ പ്രിയപ്പെട്ടതായിരിക്കും. അവ തങ്ങളുടെ കുടുംബത്തെയും സംസ്‌കാരത്തെയും സമൂഹത്തെയും ഒറ്റക്കെട്ടായി പിടിച്ചുനിറുത്തുന്ന ഒരു കാര്യമായിട്ടായിരിക്കാം അവർ കാണുന്നത്‌. നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാം?

13 ഇങ്ങനെ ചിന്തിക്കുക: പഴയ, ബലക്ഷയം വന്ന ഒരു പാലത്തിനു പകരം പുതിയതൊന്നു പണിയാൻ തീരുമാനിച്ചാൽ എങ്ങനെയായിരിക്കും അതു ചെയ്യുക? പുതിയതു പണിയുമ്പോഴും പഴയത്‌ ഉപയോഗത്തിലുണ്ടായിരിക്കും. പുതിയതിന്റെ പണി കഴിഞ്ഞ്‌, അത്‌ ഉപയോഗിക്കാറായാൽ പഴയതു പൊളിച്ചുകളയാം. അതുപോലെ, ആളുകൾ അവരുടെ പഴയ വിശ്വാസങ്ങൾ ഉപേക്ഷിക്കണമെങ്കിൽ, പുതിയ സത്യങ്ങൾ, അതായത്‌ തുടക്കത്തിൽ അവർക്ക്‌ ഒട്ടും അറിയില്ലായിരുന്ന ബൈബിൾപഠിപ്പിക്കലുകൾ, മനസ്സിലാക്കാനും അതിനെ സ്‌നേഹിക്കാനും നമ്മൾ അവരെ സഹായിക്കണം. അപ്പോൾ മാത്രമേ, പഴയ വിശ്വാസങ്ങൾ ഉപേക്ഷിക്കാൻ അവർ സജ്ജരാകൂ. അത്തരം മാറ്റങ്ങൾ വരുത്താൻ ആളുകളെ സഹായിക്കുന്നതിന്‌ സമയമെടുത്തേക്കാം.—റോമ. 12:2.

14-15. ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയെക്കുറിച്ച്‌ ഒന്നുംതന്നെ അറിയാത്തവരെ നമുക്ക്‌ എങ്ങനെ സഹായിക്കാം? ഒരു ഉദാഹരണം പറയുക.

14 ശുശ്രൂഷയിൽ ആളുകളോടു ക്ഷമ കാണിക്കുന്നെങ്കിൽ, കേൾക്കുന്ന ഉടനെ അവർ ബൈബിൾസത്യം മനസ്സിലാക്കുമെന്നോ അംഗീകരിക്കുമെന്നോ നമ്മൾ പ്രതീക്ഷിക്കില്ല. പകരം, കുറച്ച്‌ സമയമെടുത്താൽപ്പോലും തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ചിന്തിക്കാൻ അവരെ സഹായിക്കുന്നതിനു സഹാനുഭൂതി നമ്മളെ പ്രേരിപ്പിക്കും. ഉദാഹരണത്തിന്‌, പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയെക്കുറിച്ച്‌ എങ്ങനെ ന്യായവാദം ചെയ്യുമെന്നു ചിന്തിക്കുക. ഈ പഠിപ്പിക്കലിനെക്കുറിച്ച്‌ പലർക്കും ഒന്നുംതന്നെ അറിയില്ല. മരണം എല്ലാത്തിന്റെയും അവസാനമാണ്‌ എന്നായിരിക്കാം അവർ വിശ്വസിക്കുന്നത്‌, അല്ലെങ്കിൽ നല്ല ആളുകളെല്ലാം സ്വർഗത്തിൽ പോകും എന്നായിരിക്കാം. നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാം?

15 ഒരു സഹോദരൻ ഉപയോഗിക്കുന്ന രീതി നോക്കാം. ആദ്യം അദ്ദേഹം ഉൽപത്തി 1:28 വായിക്കും. എന്നിട്ട്‌, മനുഷ്യകുടുംബം എവിടെ, എങ്ങനെ ജീവിക്കാനാണു ദൈവം ആഗ്രഹിച്ചതെന്നു വീട്ടുകാരനോടു ചോദിക്കും. മിക്കവരും പറയും, “സന്തോഷത്തോടെ ഈ ഭൂമിയിൽ.” അടുത്തതായി, സഹോദരൻ യശയ്യ 55:11 വായിക്കും. എന്നിട്ട്‌ ദൈവത്തിന്റെ ഉദ്ദേശ്യം മാറിയിട്ടുണ്ടോ എന്നു ചോദിക്കും. മിക്കപ്പോഴും, ഇല്ല എന്നാണു വീട്ടുകാരൻ പറയുന്നത്‌. അവസാനം, സഹോദരൻ സങ്കീർത്തനം 37:10, 11 വായിച്ചിട്ട്‌ മനുഷ്യവർഗത്തിന്റെ ഭാവി എങ്ങനെയായിരിക്കുമെന്നു ചോദിക്കും. ഈ വിധത്തിൽ തിരുവെഴുത്തുകൾ ഉപയോഗിച്ച്‌ ന്യായവാദം ചെയ്‌തതുവഴി, നല്ല ആളുകൾ പറുദീസാഭൂമിയിൽ എന്നേക്കും ജീവിക്കണമെന്നുള്ള ദൈവത്തിന്റെ ഇഷ്ടം മാറിയിട്ടില്ലെന്നു മനസ്സിലാക്കാൻ അദ്ദേഹം പല ആളുകളെയും സഹായിച്ചു.

ആശ്വാസം പകരുന്ന ഒരു കത്ത്‌ എഴുതുന്നതുപോലുള്ള, ചെറിയ ദയാപ്രവൃത്തിപോലും ശരിക്കും ഫലം ചെയ്‌തേക്കാം (16, 17 ഖണ്ഡികകൾ കാണുക)

16-17. സുഭാഷിതങ്ങൾ 3:27 കണക്കിലെടുത്ത്‌, സഹാനുഭൂതി കാണിക്കാൻ കഴിയുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്‌? ഒരു അനുഭവം പറയുക.

16 നാല്‌, വീട്ടുകാരോടു പരിഗണന കാണിക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ച്‌ ചിന്തിക്കുക. ഉദാഹരണത്തിന്‌, വീട്ടുകാരന്‌ അസൗകര്യമുള്ള ഒരു സമയത്താണു നമ്മൾ വീട്ടിൽ ചെന്നതെങ്കിൽ, ക്ഷമ ചോദിച്ചിട്ട്‌ അദ്ദേഹത്തിനു സമയമുള്ളപ്പോൾ വരാമെന്നു പറയുക. എന്തെങ്കിലും ചെറിയ ഒരു കാര്യം ചെയ്യുന്നതിനു വീട്ടുകാരനു സഹായം ആവശ്യമാണെന്നു കണ്ടാൽ എന്തു ചെയ്യാം? അല്ലെങ്കിൽ സുഖമില്ലാതെ, പുറത്തുപോകാൻ കഴിയാതിരിക്കുന്ന ഒരാൾക്ക്‌ എന്തെങ്കിലും സഹായം ആവശ്യമാണെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ ആ വ്യക്തിയെ സഹായിക്കാൻ നമുക്കു കഴിഞ്ഞേക്കും.—സുഭാഷിതങ്ങൾ 3:27 വായിക്കുക.

17 ചെറുതെന്നു തോന്നിപ്പിക്കുന്ന ദയാപ്രവൃത്തി ചെയ്‌ത ഒരു സഹോദരിക്കു നല്ല ഫലം കിട്ടി. കുഞ്ഞിനെ മരണത്തിൽ നഷ്ടപ്പെട്ട ഒരു കുടുംബത്തോട്‌ അനുകമ്പ തോന്നിയ സഹോദരി, തിരുവെഴുത്തുകളിൽനിന്ന്‌ ചില ആശ്വാസവചനങ്ങൾ അടങ്ങിയ ഒരു കത്ത്‌ അവർക്ക്‌ എഴുതി. കുടുംബം എങ്ങനെയാണു പ്രതികരിച്ചത്‌? ദുഃഖാർത്തയായ അമ്മ എഴുതി: “ഇന്നലെ, സങ്കടം സഹിക്കാൻ കഴിയാതിരുന്ന സമയത്താണു നിങ്ങളുടെ കത്തു വന്നത്‌. ആ കത്ത്‌ ഞങ്ങളെ എത്രത്തോളം സഹായിച്ചെന്ന്‌ പറഞ്ഞറിയിക്കാൻ കഴിയില്ല. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഇന്നലെ കുറഞ്ഞത്‌ 20 പ്രാവശ്യമെങ്കിലും ഞാൻ ആ കത്ത്‌ വായിച്ചു. അതിലെ ദയാവാക്കുകൾ ഞങ്ങൾക്കു ശരിക്കും ആശ്വാസം തന്നു. ഹൃദയത്തിന്റെ അടിത്തട്ടിൽനിന്ന്‌ ഞങ്ങൾ നന്ദി പറയുന്നു.” കഷ്ടപ്പെടുന്ന ആളുകളുടെ സാഹചര്യങ്ങൾ മനസ്സിലാക്കി അവരെ സഹായിക്കാൻ ശ്രമിക്കുമ്പോൾ നല്ല ഫലങ്ങൾ നമുക്കും കിട്ടും.

അതിരു കവിഞ്ഞ പ്രതീക്ഷകൾ വെച്ചുപുലർത്താതിരിക്കുക

18. 1 കൊരിന്ത്യർ 3:6, 7-നു ചേർച്ചയിൽ, ശുശ്രൂഷയെക്കുറിച്ച്‌ ഏതു കാര്യം നമ്മൾ ഓർക്കണം, എന്തുകൊണ്ട്‌?

18 ശുശ്രൂഷയിൽ ചെയ്യാനാകുന്ന കാര്യങ്ങളെക്കുറിച്ച്‌ നമുക്കു ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കണം. ദൈവത്തെക്കുറിച്ച്‌ പഠിക്കാൻ മറ്റുള്ളവരെ സഹായിക്കുന്നതിൽ നമുക്ക്‌ ഒരു പങ്കുണ്ട്‌ എന്നതു ശരിയാണ്‌. പക്ഷേ ഈ പ്രവർത്തനത്തിൽ ഏറ്റവും പ്രധാനപ്പെട്ട പങ്കു നമ്മളുടേതല്ല. (1 കൊരിന്ത്യർ 3:6, 7 വായിക്കുക.) യഹോവയാണ്‌ ആളുകളെ ആകർഷിക്കുന്നത്‌. (യോഹ. 6:44) കൂടാതെ, ഒരാൾ സന്തോഷവാർത്തയോടു പ്രതികരിക്കുമോ ഇല്ലയോ എന്നത്‌ ആ വ്യക്തിയുടെ ഹൃദയനിലയെ ആശ്രയിച്ചാണിരിക്കുന്നത്‌. (മത്താ. 13:4-8) ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ അധ്യാപകനായ യേശുവിനെപ്പോലും മിക്കവരും ശ്രദ്ധിച്ചില്ലെന്ന്‌ ഓർക്കുക! അതുകൊണ്ട്‌ ആളുകളെ സഹായിക്കാൻ ശ്രമിക്കുമ്പോൾ, പലരും അതിനോടു പ്രതികരിക്കുന്നില്ല എന്നു കരുതി നമ്മൾ നിരുത്സാഹപ്പെടരുത്‌.

19. ശുശ്രൂഷയിൽ സഹാനുഭൂതി കാണിക്കുന്നതുകൊണ്ട്‌ എന്തെല്ലാം പ്രയോജനങ്ങളുണ്ട്‌?

19 ശുശ്രൂഷയിൽ സഹാനുഭൂതി കാണിക്കുന്നെങ്കിൽ ഉറപ്പായും അതിനു നല്ല ഫലങ്ങളുണ്ടാകും. പ്രസംഗപ്രവർത്തനം നമ്മൾ കൂടുതൽ ആസ്വദിക്കും. നമുക്കു വലിയ സന്തോഷം, കൊടുക്കുന്നതിന്റെ സന്തോഷം, അനുഭവിക്കാനാകും. ‘നിത്യജീവനു യോഗ്യരാക്കുന്ന തരം മനോഭാവമുള്ള’ ആളുകൾക്കു സന്തോഷവാർത്ത സ്വീകരിക്കുന്നതു കൂടുതൽ എളുപ്പമാകുകയും ചെയ്യും. (പ്രവൃ. 13:48) “അതുകൊണ്ട്‌ അവസരമുള്ളിടത്തോളം ആളുകൾക്കു നന്മ ചെയ്യാം.” (ഗലാ. 6:10) അങ്ങനെ നമ്മുടെ സ്വർഗീയപിതാവിനെ മഹത്ത്വപ്പെടുത്താനും അതിന്റെ സന്തോഷം ആസ്വദിക്കാനും നമുക്കു കഴിയും.—മത്താ. 5:16.

ഗീതം 64 സന്തോഷത്തോടെ കൊയ്‌ത്തിൽ പങ്കുചേരാം

^ ഖ. 5 സഹാനുഭൂതി കാണിക്കുന്നെങ്കിൽ ശുശ്രൂഷയിലുള്ള നമ്മുടെ സന്തോഷം വർധിപ്പിക്കാൻ കഴിയും, ആളുകൾ നമ്മളെ ശ്രദ്ധിക്കാൻ കൂടുതൽ മനസ്സു കാണിക്കുകയും ചെയ്‌തേക്കാം. എന്തുകൊണ്ട്‌? ഈ ലേഖനത്തിൽ, യേശുവിന്റെ മാതൃകയിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാമെന്നു ചർച്ച ചെയ്യും. അതുപോലെ, വയൽസേവനത്തിൽ കണ്ടുമുട്ടുന്ന ആളുകളോടു സഹാനുഭൂതി കാണിക്കാൻ കഴിയുന്ന നാലു വിധങ്ങളും നമ്മൾ പഠിക്കും.

^ ഖ. 5 പദപ്രയോഗത്തിന്റെ വിശദീകരണം: കഷ്ടപ്പെടുകയോ മോശമായ പെരുമാറ്റം സഹിക്കേണ്ടിവരുകയോ ചെയ്‌ത ഒരാളോടു തോന്നുന്ന ആർദ്രവികാരം എന്ന അർഥത്തിലാണു ബൈബിളിൽ അലിവ്‌ എന്ന വാക്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആളുകളെ സഹായിക്കാൻ കഴിയുന്നതെല്ലാം ചെയ്യാൻ അലിവ്‌ ഒരു വ്യക്തിയെ പ്രേരിപ്പിക്കും.

^ ഖ. 8 2014 മെയ്‌ 15 ലക്കം വീക്ഷാഗോപുരത്തിലെ “ശുശ്രൂഷയിൽ സുവർണനിയമം പാലിക്കുക” എന്ന ലേഖനം കാണുക.

^ ഖ. 11 “പ്രത്യാശ കൈവിടരുത്‌!—സെർഗി ബൊട്ടാൻകിൻ” എന്ന വീഡിയോ കാണുക. JW പ്രക്ഷേപണത്തിൽ അഭിമുഖങ്ങളും അനുഭവങ്ങളും > സത്യം ജീവിതത്തിനു പരിവർത്തനം വരുത്തുന്നു എന്നതിനു കീഴിൽ നോക്കുക.