പഠനലേഖനം 19
സ്നേഹവും നീതിയും—ദുഷ്ടതയുടെ ഭീഷണി നേരിടുന്നവർക്ക്
“അങ്ങ് ദുഷ്ടതയിൽ സന്തോഷിക്കാത്ത ദൈവമാണല്ലോ. തിന്മ ചെയ്യുന്നവർക്ക് ആർക്കും അങ്ങയോടൊപ്പം കഴിയാനാകില്ല.”—സങ്കീ. 5:4.
ഗീതം 142 നമ്മുടെ പ്രത്യാശ മുറുകെ പിടിക്കാം
പൂർവാവലോകനം *
1-3. (എ) സങ്കീർത്തനം 5:4-6 അനുസരിച്ച് യഹോവയ്ക്ക് ദുഷ്ടതയെക്കുറിച്ച് എന്താണു തോന്നുന്നത്? (ബി) കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം ‘ക്രിസ്തുവിന്റെ നിയമത്തിന്’ എതിരാണെന്നു പറയാവുന്നത് എന്തുകൊണ്ട്?
യഹോവ എല്ലാ തരം ദുഷ്ടതയും വെറുക്കുന്നു. (സങ്കീർത്തനം 5:4-6 വായിക്കുക.) ആ സ്ഥിതിക്ക്, കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം യഹോവ എത്രയധികം വെറുക്കുന്നുണ്ടാകും! അത് എത്ര നീചവും ഹീനവും ആണ്! ഇക്കാര്യത്തിൽ യഹോവയുടെ സാക്ഷികളായ നമുക്കും യഹോവയുടെ അതേ മനോഭാവമാണുള്ളത്, നമ്മളും അതു വെറുക്കുന്നു. അത്തരം കാര്യങ്ങൾ നമ്മൾ സഭയിൽ വെച്ചുപൊറുപ്പിക്കില്ല.—റോമ. 12:9; എബ്രാ. 12:15, 16.
2 കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം ‘ക്രിസ്തുവിന്റെ നിയമത്തിന്’ തികച്ചും വിപരീതമാണ്. (ഗലാ. 6:2) എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത്? കഴിഞ്ഞ ലേഖനത്തിൽ പഠിച്ചതുപോലെ, ക്രിസ്തുവിന്റെ നിയമത്തിന്റെ, അതായത് യേശു വാക്കിലൂടെയും മാതൃകയിലൂടെയും പഠിപ്പിച്ച എല്ലാ കാര്യങ്ങളുടെയും, അടിത്തറ സ്നേഹമാണ്, അതു നീതി ഉയർത്തിപ്പിടിക്കുന്ന ഒന്നാണ്. ക്രിസ്ത്യാനികൾ ഈ നിയമം അനുസരിക്കുന്നതുകൊണ്ട് കുട്ടികൾക്കു സുരക്ഷിതത്വം തോന്നുന്ന വിധത്തിൽ അവരോടു പെരുമാറും, അവരെ ആത്മാർഥമായി സ്നേഹിക്കും. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവർ സ്വാർഥരാണ്, അവർ ചെയ്യുന്നത് അനീതിയാണ്. അതിന് ഇരയാകുന്ന കുട്ടികൾക്ക്, തങ്ങളെ ആരും സ്നേഹിക്കുന്നില്ലെന്നും തങ്ങൾ ഒരിക്കലും സുരക്ഷിതരല്ലെന്നും ഉള്ള തോന്നൽ ഉണ്ടാകും.
3 സങ്കടകരമെന്നു പറയട്ടെ, കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം ഒരു പകർച്ചവ്യാധിപോലെ ലോകത്ത് പടർന്നുകൊണ്ടിരിക്കുകയാണ്, ക്രിസ്തീയസഭകളിലെ കുട്ടികളും അതിന്റെ ഇരകളായിട്ടുണ്ട്. എന്തുകൊണ്ട്? “ദുഷ്ടമനുഷ്യരും തട്ടിപ്പുകാരും” പെരുകിപ്പെരുകിവരുകയാണ്. അത്തരക്കാർ സഭയിലേക്കും നുഴഞ്ഞുകയറിയേക്കാം. (2 തിമൊ. 3:13) മാത്രമല്ല, യഹോവയെ വിശ്വസ്തമായി സേവിച്ചിരുന്ന ചിലർ തങ്ങളുടെ പാപപൂർണമായ ലൈംഗികാഗ്രഹങ്ങൾക്കു വഴിപ്പെട്ട് കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നു. കുട്ടികളോടുള്ള ദുഷ്പെരുമാറ്റം ഗുരുതരമായ ഒരു പാപമായിരിക്കുന്നത് എന്തുകൊണ്ടെന്നു നമ്മൾ ഇപ്പോൾ ചർച്ച ചെയ്യും. സഭയിലെ ആരെങ്കിലും കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റംപോലുള്ള ഗുരുതരമായ ഒരു തെറ്റു ചെയ്താൽ മൂപ്പന്മാർ അത് എങ്ങനെയാണു കൈകാര്യം ചെയ്യുന്നതെന്നും നമ്മൾ ചിന്തിക്കും. മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സംരക്ഷിക്കാമെന്നും നമ്മൾ പഠിക്കും. *
ഗുരുതരമായ പാപം
4-5. കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം പാപമാണെന്നു പറയുന്നത് എന്തുകൊണ്ട്?
4 കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റത്തിന്റെ ദാരുണഫലങ്ങൾ നമ്മൾ വിചാരിക്കുന്നതിനെക്കാളെല്ലാം വളരെ വലുതാണ്. അതിന് ഇരയാകുന്നവരെയും അവരെ സ്നേഹിക്കുന്ന കുടുംബാംഗങ്ങളെയും ക്രിസ്തീയ സഹോദരങ്ങളെയും അതു മുറിവേൽപ്പിക്കും. കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം ഗുരുതരമായ ഒരു പാപംതന്നെയാണ്.
5 ഇരയാകുന്നവർക്കെതിരെയുള്ള പാപം. * മറ്റുള്ളവർക്കു വേദനയും കഷ്ടപ്പാടും വരുത്തിവെക്കുന്നതു പാപമാണ്. നമ്മൾ അടുത്ത ലേഖനത്തിൽ പഠിക്കുന്നതുപോലെ, കുട്ടികളെ ദുരുപയോഗം ചെയ്യുന്നവർ അതാണു ചെയ്യുന്നത്. കുട്ടികളെ അവർ ശാരീരികമായും വൈകാരികമായും വേദനിപ്പിക്കുന്നു, അതു കുട്ടികളെ തകർത്തുകളയും. തങ്ങളിലുള്ള കുട്ടികളുടെ വിശ്വാസത്തെ മുതലെടുത്തുകൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത്. അതിന് ഇരയാകുന്ന കുട്ടിക്കു താൻ സുരക്ഷിതനല്ല എന്നു തോന്നും. അത്തരം ദുഷ്ചെയ്തികളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുകതന്നെ വേണം. അതിന് ഇരയാകുന്നവർക്ക് ആശ്വാസവും സഹായവും ആവശ്യമാണ്.—1 തെസ്സ. 5:14.
6-7. കുട്ടികളോടുള്ള ദുഷ്പെരുമാറ്റം സഭയ്ക്കെതിരെയുള്ള പാപമായിരിക്കുന്നത് എങ്ങനെ, ഗവൺമെന്റ് അധികാരികൾക്ക് എതിരെയുള്ള പാപമായിരിക്കുന്നത് എങ്ങനെ?
6 സഭയ്ക്കെതിരെയുള്ള പാപം. സഭയിലെ ഒരാൾ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്താൽ അതു സഭയുടെ സത്പേരിനു കളങ്കം വരുത്തും. (മത്താ. 5:16; 1 പത്രോ. 2:12) അതു ദൈവജനത്തിനെല്ലാം മാനക്കേടാകും. ‘വിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടുന്ന’ ലക്ഷക്കണക്കിനു വരുന്ന വിശ്വസ്തരായ ക്രിസ്ത്യാനികളോടു ചെയ്യുന്ന എത്ര വലിയ ക്രൂരതയാണ് അത്! (യൂദ 3) ഇങ്ങനെ ദുഷ്ടത പ്രവർത്തിക്കുകയും അതിനെക്കുറിച്ച് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്യുന്ന ആരെയും സഭയ്ക്കുള്ളിൽ തുടരാൻ അനുവദിക്കില്ല. അവർ സഭയുടെ പേര് കളഞ്ഞവരാണ്.
7 ഗവൺമെന്റ് അധികാരികൾക്ക് എതിരെയുള്ള പാപം. ക്രിസ്ത്യാനികൾ ‘ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കണം.’ (റോമ. 13:1) രാജ്യത്തെ നിയമങ്ങൾ ആദരിച്ചുകൊണ്ടും അനുസരിച്ചുകൊണ്ടും നമ്മൾ ഉന്നതാധികാരികൾക്കു കീഴ്പെട്ടിരിക്കുന്നു. സഭയിലെ ആരെങ്കിലും രാജ്യത്തെ നിയമം ലംഘിക്കുന്നെങ്കിൽ അയാൾ ഗവൺമെന്റ് അധികാരികൾക്ക് എതിരെ പാപം ചെയ്യുകയാണ്. അതിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ദുഷ്പെരുമാറ്റവും ഉൾപ്പെടുന്നു. (പ്രവൃത്തികൾ 25:8 താരതമ്യം ചെയ്യുക.) രാജ്യത്തെ നിയമം നടപ്പാക്കാനുള്ള അധികാരം മൂപ്പന്മാർക്ക് ഇല്ല. എങ്കിലും ലൈംഗികമായി കുട്ടിയെ പീഡിപ്പിക്കുന്ന ഒരാൾക്കു ഗവൺമെന്റ് നൽകുന്ന ശിക്ഷയിൽനിന്ന് അവർ ആ വ്യക്തിയെ സംരക്ഷിക്കുകയില്ല. (റോമ. 13:4) പാപം ചെയ്ത ഒരാൾ വിതച്ചതുതന്നെ കൊയ്യും.—ഗലാ. 6:7.
8. മറ്റു മനുഷ്യർക്ക് എതിരെയുള്ള പാപങ്ങൾ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്?
8 എല്ലാത്തിനും ഉപരി, ദൈവത്തിനെതിരെയുള്ള പാപം. (സങ്കീ. 51:4) ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന് എതിരെ പാപം ചെയ്യുമ്പോൾ അയാൾ യഹോവയോടും പാപം ചെയ്യുകയാണ്. ദൈവം ഇസ്രായേല്യർക്കു കൊടുത്ത ഒരു നിയമം നോക്കാം. ആ നിയമം പറയുന്നതനുസരിച്ച് ഒരാൾ അയൽക്കാരനിൽനിന്ന് എന്തെങ്കിലും “കവർച്ച ചെയ്യുകയോ” അയൽക്കാരനെ ചതിക്കുകയോ ചെയ്താൽ ‘യഹോവയോട് അവിശ്വസ്തത കാണിക്കുകയാണ്.’ (ലേവ്യ 6:2-4, പി.ഒ.സി.) ഒരു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്ന സഭയിലെ ഒരാൾ ദൈവത്തോട് അവിശ്വസ്തത കാണിക്കുകയാണ്. ആ കുട്ടിയുടെ സുരക്ഷിതത്വബോധമാണ് അയാൾ ‘കവർന്നെടുക്കുന്നത്.’ അയാൾ ദൈവനാമത്തിനു വലിയ നിന്ദ വരുത്തിവെക്കുകയും ചെയ്തേക്കാം. അതുകൊണ്ടാണ് അതു ദൈവത്തിനെതിരെയുള്ള ഗുരുതരമായ പാപമാകുന്നത്. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക ദുഷ്പെരുമാറ്റം അങ്ങേയറ്റം ഹീനമായി കണക്കാക്കണം.
9. കുട്ടികളോടുള്ള ദുഷ്പെരുമാറ്റത്തെക്കുറിച്ച് യഹോവയുടെ സംഘടന വർഷങ്ങളിലുടനീളം തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ എന്തെല്ലാം വിവരങ്ങൾ നൽകിയിട്ടുണ്ട്, എന്തുകൊണ്ട്?
9 വർഷങ്ങളിലുടനീളം, യഹോവയുടെ സംഘടന കുട്ടികളോടുള്ള ദുഷ്പെരുമാറ്റത്തെക്കുറിച്ച് തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ ധാരാളം വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വീക്ഷാഗോപുരത്തിലും ഉണരുക!-യിലും വന്ന ചില ലേഖനങ്ങൾ ഇതിന് ഉദാഹരണങ്ങളാണ്. ചെറുപ്പത്തിൽ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായ ഒരു വ്യക്തിക്കു മനസ്സിനേറ്റ മുറിവുകളുമായി എങ്ങനെ പൊരുത്തപ്പെട്ട് ജീവിക്കാം, മറ്റുള്ളവർക്ക് അവരെ എങ്ങനെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യാം, മാതാപിതാക്കൾക്കു മക്കളെ എങ്ങനെ സംരക്ഷിക്കാം എന്നീ വിഷയങ്ങളെക്കുറിച്ചെല്ലാം ആ ലേഖനങ്ങൾ ചർച്ച ചെയ്യുന്നു. കുട്ടികളോടുള്ള ദുഷ്പെരുമാറ്റം എന്ന പാപം കൈകാര്യം ചെയ്യുന്നതിനു മൂപ്പന്മാർക്കു തിരുവെഴുത്തുകളുടെ അടിസ്ഥാനത്തിൽ നല്ല പരിശീലനം ലഭിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ മൂപ്പന്മാർ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെക്കുറിച്ചുള്ള നിർദേശങ്ങൾ സംഘടന പതിവായി പുനഃപരിശോധിക്കുന്നു. ചിലപ്പോൾ നിർദേശങ്ങൾ പുതുക്കുകയും ചെയ്യുന്നു. ക്രിസ്തുവിന്റെ നിയമത്തിനു ചേർച്ചയിലാണു പ്രശ്നം കൈകാര്യം ചെയ്യുന്നതെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.
ഗുരുതരമായ തെറ്റുകൾ കൈകാര്യം ചെയ്യുന്ന വിധം
10-12. (എ) ഗുരുതരമായ തെറ്റുകൾ കൈകാര്യം ചെയ്യുമ്പോൾ മൂപ്പന്മാർ ഏതു കാര്യം ഓർക്കണം, ഏതെല്ലാം കാര്യങ്ങളെക്കുറിച്ച് അവർ ചിന്തിക്കും? (ബി) യാക്കോബ് 5:14, 15 അനുസരിച്ച് മൂപ്പന്മാർ എന്തു ചെയ്യാൻ കഠിനശ്രമം ചെയ്യും?
10 ഗുരുതരമായ ദുഷ്ചെയ്തി ഉൾപ്പെടുന്ന ഒരു പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ, ക്രിസ്തുവിന്റെ നിയമത്തിനു ചേർച്ചയിലാണു പ്രവർത്തിക്കേണ്ടതെന്നു മൂപ്പന്മാർ ഓർക്കും. അവർ ആടുകളോടു സ്നേഹത്തോടെ ഇടപെടും, ദൈവത്തിന്റെ കണ്ണിൽ ശരിയും നീതിയും ആയ രീതിയിൽ കാര്യങ്ങൾ ചെയ്യും. അതുകൊണ്ടുതന്നെ ആരെങ്കിലും ഗുരുതരമായ ഒരു പാപം ചെയ്തതായി അറിഞ്ഞാൽ അവർക്കു പല കാര്യങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിവരും. ദൈവത്തിന്റെ പേരിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിനെക്കുറിച്ചാണ് മൂപ്പന്മാരുടെ പ്രധാനചിന്ത. (ലേവ്യ 22:31, 32; മത്താ. 6:9) അവർ സഭയിലെ സഹോദരങ്ങളുടെ ആത്മീയാരോഗ്യത്തെക്കുറിച്ചും ചിന്തയുള്ളവരാണ്. തെറ്റിന് ഇരയായ വ്യക്തിയെ സഹായിക്കാൻ അവർ ഒരുക്കമുള്ളവരുമാണ്.
11 ഇനി, തെറ്റു ചെയ്തയാൾ സഭയിലെ ഒരാളാണെന്നിരിക്കട്ടെ. ആ വ്യക്തി ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ യഹോവയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ സഹായം നൽകാൻ മൂപ്പന്മാർ ശ്രമിക്കും. (യാക്കോബ് 5:14, 15 വായിക്കുക.) തന്റെ തെറ്റായ ആഗ്രഹങ്ങൾക്കു വഴങ്ങി ഗുരുതരമായ പാപം ചെയ്ത ഒരു ക്രിസ്ത്യാനി രോഗിയായ ഒരാളെപ്പോലെയാണ്. മേലാൽ അയാൾക്ക് യഹോവയുമായി നല്ല ഒരു ബന്ധമില്ല. * മൂപ്പന്മാർ ഡോക്ടർമാരെപ്പോലെയാണ്. അവർ ‘രോഗിയെ (ഇവിടെ തെറ്റുകാരനെ) സുഖപ്പെടുത്താൻ’ കഠിനശ്രമം ചെയ്യും. തിരുവെഴുത്ത് ഉപയോഗിച്ചുള്ള അവരുടെ ഉപദേശങ്ങൾ ആ വ്യക്തിയെ യഹോവയുമായുള്ള ബന്ധത്തിലേക്കു തിരികെ വരാൻ സഹായിച്ചേക്കും. പക്ഷേ അയാൾ ആത്മാർഥമായി പശ്ചാത്തപിക്കുന്നെങ്കിൽ മാത്രമേ ഇതു സാധിക്കൂ.—പ്രവൃ. 3:19; 2 കൊരി. 2:5-10.
12 വ്യക്തമായും, മൂപ്പന്മാരുടെ ഉത്തരവാദിത്വം ഗൗരവമേറിയ ഒന്നാണ്. ദൈവം തങ്ങളെ ഏൽപ്പിച്ച ആട്ടിൻപറ്റത്തെ അവർ നീതിയോടെയും സ്നേഹത്തോടെയും പരിപാലിക്കുന്നു. (1 പത്രോ. 5:1-3) സഹോദരങ്ങൾക്കു സഭ ഒരു സുരക്ഷിതസങ്കേതമായി തോന്നണമെന്ന് അവർ ആഗ്രഹിക്കുന്നു. അതുകൊണ്ടുതന്നെ കുട്ടികളോടുള്ള ദുഷ്പെരുമാറ്റംപോലെ ഗുരുതരമായ ഒരു തെറ്റിനെക്കുറിച്ച് കേൾക്കുമ്പോൾ മൂപ്പന്മാർ പെട്ടെന്നു പ്രവർത്തിക്കുന്നു. എങ്ങനെ? 13, 15, 17 ഖണ്ഡികകളുടെ തുടക്കത്തിൽ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ ചിന്തിക്കുക.
13-14. കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നൊരു ആരോപണമുണ്ടായാൽ അതു ഗവൺമെന്റ് അധികാരികളെ അറിയിക്കണമെന്ന നിയമം മൂപ്പന്മാർ പാലിക്കാറുണ്ടോ? വിശദീകരിക്കുക.
13 കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു എന്നൊരു ആരോപണമുണ്ടായാൽ അതു ഗവൺമെന്റ് അധികാരികളെ അറിയിക്കണമെന്ന നിയമം മൂപ്പന്മാർ പാലിക്കാറുണ്ടോ? ഉണ്ട്. ഈ നിയമം നിലവിലുള്ള എല്ലാ സ്ഥലങ്ങളിലും മൂപ്പന്മാർ അതു പാലിക്കും. (റോമ. 13:1) അങ്ങനെയുള്ള നിയമങ്ങൾ ദൈവത്തിന്റെ നിയമങ്ങൾക്ക് എതിരല്ല. (പ്രവൃ. 5:28, 29) അതുകൊണ്ട് ഒരു ആരോപണമുണ്ടായാൽ ഉടനെ രാജ്യത്ത് നിലവിലുള്ള നിയമത്തിനു ചേർച്ചയിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് അറിയാൻ ബ്രാഞ്ചോഫീസുമായി മൂപ്പന്മാർ ബന്ധപ്പെടും.
14 ഇരയായ കുട്ടികൾക്കും മാതാപിതാക്കൾക്കും സംഭവത്തെക്കുറിച്ച് അറിയാവുന്ന മറ്റുള്ളവർക്കും ദുഷ്പ്രവൃത്തിയെക്കുറിച്ചുള്ള ആരോപണം ഗവൺമെന്റ് അധികാരികളെ അറിയിക്കാൻ അവകാശമുണ്ട്. ഇക്കാര്യം മൂപ്പന്മാർ അവരെ ഓർമിപ്പിക്കും. എന്നാൽ സഭയിലെ ഒരാളെക്കുറിച്ചാണ് ആരോപണമുണ്ടായതെന്നു കരുതുക. അത് ഒരു ക്രിസ്ത്യാനി അധികാരികളെ അറിയിച്ചു. അങ്ങനെ ആ വിവരം സമൂഹത്തിൽ പരസ്യമായി. ഇപ്പോൾ താൻ കാരണം ദൈവത്തിന്റെ പേരിനു നിന്ദ വന്നെന്ന് ഓർത്ത് വിവരം അറിയിച്ച ക്രിസ്ത്യാനി വിഷമിക്കണോ? വേണ്ടാ. കാരണം, തെറ്റു ചെയ്തയാളാണു ദൈവത്തിന്റെ പേരിനു നിന്ദ വരുത്തിയത്.
15-16. (എ) 1 തിമൊഥെയൊസ് 5:19 അനുസരിച്ച്, മൂപ്പന്മാർ നീതിന്യായ നടപടിയിലേക്കു കടക്കണമെങ്കിൽ കുറഞ്ഞത് രണ്ടു സാക്ഷികളെങ്കിലും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) സഭയിലെ ഒരാൾക്കെതിരെ കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റത്തിന്റെ ആരോപണമുണ്ടായാൽ മൂപ്പന്മാർ എന്തു ചെയ്യും?
15 മൂപ്പന്മാർ നീതിന്യായ നടപടിയിലേക്കു കടക്കണമെങ്കിൽ കുറഞ്ഞത് രണ്ടു സാക്ഷികളെങ്കിലും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്? കാരണം അതു ന്യായമാണെന്നു ബൈബിൾ പറയുന്നു. ആരെങ്കിലും ഗുരുതരമായ ഒരു തെറ്റു ചെയ്തെന്ന ആരോപണം ഉയർന്നുവരുകയും അയാൾ അതു നിഷേധിക്കുകയും ചെയ്താൽ നീതിന്യായക്കമ്മിറ്റി രൂപീകരിക്കുന്നതിനു രണ്ടു സാക്ഷികൾ ഉണ്ടായിരിക്കണം. (ആവ. 19:15; മത്താ. 18:16; 1 തിമൊഥെയൊസ് 5:19 വായിക്കുക.) എന്നാൽ ഇതിന് അർഥം ദുഷ്പെരുമാറ്റത്തെക്കുറിച്ച് അധികാരികളെ അറിയിക്കാനും രണ്ടു സാക്ഷികൾ വേണമെന്നാണോ? അല്ല. ഒരു കുറ്റകൃത്യത്തെക്കുറിച്ചുള്ള ആരോപണം മൂപ്പന്മാരോ മറ്റുള്ളവരോ അധികാരികൾക്കു റിപ്പോർട്ട് ചെയ്യുന്നതിന് രണ്ടു സാക്ഷികൾ വേണമെന്ന നിബന്ധനയില്ല.
16 സഭയിലെ ഒരാൾ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന ആരോപണമുണ്ടായാൽ, മൂപ്പന്മാർ സംഭവം റിപ്പോർട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിലുള്ള നിയമത്തിനു ചേർച്ചയിൽ പ്രവർത്തിക്കും. അതിനു ശേഷം ശരിക്കും എന്താണു സംഭവിച്ചതെന്ന് അന്വേഷിക്കും. എന്നിട്ട് നീതിന്യായക്കമ്മിറ്റി രൂപീകരിക്കണോ വേണ്ടയോ എന്നു തീരുമാനിക്കും. ആരോപണവിധേയൻ കുറ്റം നിഷേധിച്ചാൽ സാക്ഷികളുടെ മൊഴി മൂപ്പന്മാർ കണക്കിലെടുക്കും. കുറഞ്ഞതു രണ്ടു പേരുണ്ടെങ്കിൽ, അതായത് കുറ്റം ആരോപിച്ചയാളും ഈ തെറ്റോ കുറ്റാരോപിതന്റെ പേരിലുള്ള, ഇത്തരത്തിലുള്ള മറ്റൊരു സംഭവമോ സ്ഥിരീകരിക്കാൻ കഴിയുന്ന വേറൊരാളും ഉണ്ടെങ്കിൽ, ഒരു നീതിന്യായക്കമ്മിറ്റി രൂപീകരിക്കും. * ചിലപ്പോൾ ആരോപണം സ്ഥിരീകരിക്കാൻ രണ്ടു സാക്ഷികളുടെ മൊഴി ലഭിച്ചില്ലെന്നു വരാം. ഏകസാക്ഷി മാത്രമേ ഉള്ളൂ എന്നതുകൊണ്ട് അവശ്യം ആരോപണം തെറ്റായിരിക്കണമെന്നില്ല. മറ്റുള്ളവരെ വളരെയധികം വേദനിപ്പിച്ച ഒരു പാപം കുറ്റാരോപിതൻ ചെയ്തിരിക്കാൻ സാധ്യതയുണ്ടെന്നു മൂപ്പന്മാർ മനസ്സിലാക്കിയേക്കാം. അതിന്റെ വേദന അനുഭവിക്കുന്ന എല്ലാവർക്കും ആശ്വാസവും പിന്തുണയും ലഭിക്കുന്നെന്നു മൂപ്പന്മാർ ഉറപ്പു വരുത്തും. കൂടാതെ, കുറ്റം ആരോപിക്കപ്പെട്ട വ്യക്തിയെക്കുറിച്ച് മൂപ്പന്മാർ എപ്പോഴും ശ്രദ്ധയുള്ളവരായിരിക്കും. സഭയെ സംരക്ഷിക്കാൻ ആവശ്യമായിരിക്കുന്നതെല്ലാം ചെയ്യുന്നുണ്ടെന്ന് അവർ ഉറപ്പു വരുത്തും.—പ്രവൃ. 20:28.
17-18. നീതിന്യായക്കമ്മിറ്റിയുടെ ഉത്തരവാദിത്വം എന്താണ്?
17 നീതിന്യായക്കമ്മിറ്റി എന്താണു ചെയ്യുന്നത്? ഗുരുതരമായ പാപം ചെയ്ത വ്യക്തിക്കു സഭയിൽ തുടരാനാകുമോ ഇല്ലയോ എന്നാണ് അവർ തീരുമാനിക്കുന്നത്, അല്ലാതെ നിയമം ലംഘിച്ചതിന്റെ പേരിൽ ഗവൺമെന്റ് ആ വ്യക്തിയെ ശിക്ഷിക്കണോ വേണ്ടയോ എന്നല്ല. നിയമം ലംഘിക്കുന്നവരെ എങ്ങനെ ശിക്ഷിക്കണമെന്നതു ഗവൺമെന്റിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. ആ അധികാരത്തിൽ നീതിന്യായക്കമ്മിറ്റി കൈകടത്തുകയില്ല.—റോമ. 13:2-4; തീത്തോ. 3:1.
18 നീതിന്യായക്കമ്മിറ്റിയിൽ സേവിക്കുന്ന മൂപ്പന്മാരുടെ ഉത്തരവാദിത്വം മതപരമായ ഒന്നാണ്. ദുഷ്പെരുമാറ്റം ചെയ്ത വ്യക്തിക്കു പശ്ചാത്താപമുണ്ടോ എന്നു തിരുവെഴുത്തുകൾ ഉപയോഗിച്ചുകൊണ്ട് അവർ നിർണയിക്കും. പശ്ചാത്താപമില്ലെങ്കിൽ അയാളെ സഭയിൽനിന്ന് പുറത്താക്കും. അതെക്കുറിച്ച് സഭയിൽ ഒരു അറിയിപ്പ് നടത്തും. (1 കൊരി. 5:11-13) ദുഷ്പ്രവൃത്തിക്കാരൻ പശ്ചാത്തപിക്കുന്നെങ്കിൽ അയാളെ സഭയിൽ തുടരാൻ അനുവദിച്ചേക്കും. എങ്കിലും ഇനിയൊരിക്കലും സഭയിലെ ഏതെങ്കിലും നിയമനങ്ങളോ ഉത്തരവാദിത്വസ്ഥാനങ്ങളോ ലഭിച്ചേക്കില്ലെന്നു മൂപ്പന്മാർ ആ വ്യക്തിയെ അറിയിക്കും. കൂടാതെ, കുട്ടികൾ ആ വ്യക്തിയുമായി ഇടപഴകുന്നതു നിരീക്ഷിക്കേണ്ട ആവശ്യമുണ്ടെന്നു സഭയിലെ എല്ലാ മാതാപിതാക്കൾക്കും മൂപ്പന്മാർ സ്വകാര്യമായി മുന്നറിയിപ്പു നൽകിയേക്കും. കുട്ടികളുടെ സുരക്ഷയെപ്രതിയാണു ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെയുള്ള മുൻകരുതലുകൾ എടുക്കുമ്പോൾത്തന്നെ ഇരയായ കുട്ടിയുടെയോ കുടുംബാംഗങ്ങളുടെയോ പേരുവിവരങ്ങൾ വെളിപ്പെടുത്താതിരിക്കാൻ മൂപ്പന്മാർ ശ്രദ്ധിക്കും.
നിങ്ങളുടെ മക്കളെ എങ്ങനെ സംരക്ഷിക്കാം?
മക്കളെ ലൈംഗിക ദുഷ്പെരുമാറ്റത്തിൽനിന്ന് സംരക്ഷിക്കാൻ അവർക്കു ലൈംഗികവിദ്യാഭ്യാസം നൽകുന്ന മാതാപിതാക്കൾ, പ്രായത്തിനു ചേർന്ന വിഷയങ്ങൾ അവരെ പഠിപ്പിക്കുന്നു. അതിനായി യഹോവയുടെ സംഘടന നൽകുന്ന വിവരങ്ങൾ അവർ ഉപയോഗിക്കുന്നു. (19-22 ഖണ്ഡികകൾ കാണുക.)
19-22. മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാം? (പുറംതാളിലെ ചിത്രം കാണുക.)
19 കുട്ടികളെ സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഉത്തരവാദിത്വം ആർക്കാണ്? മാതാപിതാക്കൾക്ക്. * നിങ്ങളുടെ “മക്കൾ യഹോവ നൽകുന്ന സ്വത്ത്” ആണ്. യഹോവ നിങ്ങളെ ഇതു വിശ്വസിച്ച് ഏൽപ്പിച്ചിരിക്കുകയാണ്. (സങ്കീ. 127:3) മാതാപിതാക്കളേ, ആ സ്വത്ത് കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്വം നിങ്ങൾക്കാണ്. ലൈംഗിക ദുഷ്പെരുമാറ്റത്തിൽനിന്ന് മക്കളെ സംരക്ഷിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാം?
20 ഒന്ന്, ലൈംഗിക ദുഷ്പെരുമാറ്റത്തെക്കുറിച്ച് നിങ്ങൾത്തന്നെ അറിവ് നേടുക. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വ്യക്തികളെക്കുറിച്ചും കുട്ടികളെ വലയിലാക്കാൻ അവർ ഉപയോഗിക്കുന്ന മാർഗങ്ങളെക്കുറിച്ചും പഠിക്കുക. അപകടത്തിലേക്കു നയിച്ചേക്കാവുന്ന ആളുകളെയോ സാഹചര്യങ്ങളെയോ കുറിച്ച് എപ്പോഴും ജാഗ്രതയുള്ളവരായിരിക്കുക. (സുഭാ. 22:3; 24:3) ഓർക്കുക: മിക്ക കേസുകളിലും കുട്ടിക്ക് അറിയാവുന്ന, വിശ്വാസമുള്ള ഒരാളാണു കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരിക്കുന്നത്.
21 രണ്ട്, മക്കളുമായി തുറന്ന ആശയവിനിമയം നടത്തുക. (ആവ. 6:6, 7) മാതാപിതാക്കൾ മക്കൾ പറയുന്നതെല്ലാം ശ്രദ്ധിച്ചുകേൾക്കണം. (യാക്കോ. 1:19) പലപ്പോഴും കുട്ടികൾക്കു തങ്ങൾ നേരിട്ട പീഡനത്തെക്കുറിച്ച് പുറത്ത് പറയാൻ മടിയായിരിക്കും. ഇക്കാര്യം പറഞ്ഞാൽ ആരും വിശ്വസിക്കില്ല എന്ന പേടിയായിരിക്കാം അവർക്ക്. അല്ലെങ്കിൽ, ഉപദ്രവിച്ചയാളുടെ ഭീഷണി കാരണമായിരിക്കും അവർ മിണ്ടാതിരിക്കുന്നത്. കുട്ടി അസ്വാഭാവികമായി പെരുമാറുന്നതു കണ്ടാൽ സ്നേഹപൂർവം അവരോടു കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിക്കുക. അവർ പറയുമ്പോൾ ക്ഷമയോടെ കേൾക്കുക.
22 മൂന്ന്, മക്കളെ പഠിപ്പിക്കുക. ലൈംഗികതയെക്കുറിച്ച് കുട്ടികളുടെ പ്രായത്തിന് അനുസരിച്ച് പറഞ്ഞുകൊടുക്കുക. മോശമായ രീതിയിൽ അവരെ ആരെങ്കിലും തൊടാൻ ശ്രമിച്ചാൽ എന്തു പറയണം, എന്തു ചെയ്യണം എന്ന് അവരെ പഠിപ്പിക്കുക. നിങ്ങളുടെ മക്കളെ സംരക്ഷിക്കുന്നതിനുവേണ്ടി യഹോവയുടെ സംഘടന നൽകിയിരിക്കുന്ന വിവരങ്ങൾ ഉപയോഗിക്കുക.—“ നിങ്ങൾതന്നെ പഠിക്കുക, മക്കളെയും പഠിപ്പിക്കുക” എന്ന ചതുരം കാണുക.
23. കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റത്തെ നമ്മൾ എങ്ങനെയാണു വീക്ഷിക്കുന്നത്, അടുത്ത ലേഖനത്തിൽ എന്തു പഠിക്കും?
23 കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത്, യഹോവയുടെ സാക്ഷികളായ നമ്മൾ ഗുരുതരമായ ഒരു പാപമായി, അങ്ങേയറ്റം ഹീനമായ ഒരു പ്രവൃത്തിയായി കാണുന്നു. ക്രിസ്തുവിന്റെ നിയമം അനുസരിക്കുന്നതുകൊണ്ട് നമ്മൾ ഒരിക്കലും കുട്ടികളെ ദുരുപയോഗം ചെയ്യുന്ന വ്യക്തികളെ അതിന്റെ പരിണതഫലങ്ങളിൽനിന്ന് സംരക്ഷിക്കില്ല. എന്നാൽ ഇരയായ വ്യക്തിയെ സഹായിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം? അടുത്ത ലേഖനം ഇതെക്കുറിച്ച് ചർച്ച ചെയ്യും.
ഗീതം 103 ഇടയന്മാർ—ദൈവത്തിൽനിന്നുള്ള സമ്മാനം
^ ഖ. 5 കുട്ടികളെ ലൈംഗിക ദുഷ്പെരുമാറ്റത്തിൽനിന്ന് എങ്ങനെ സംരക്ഷിക്കാമെന്ന് ഈ ലേഖനത്തിൽ ചർച്ച ചെയ്യും. ഇതിൽനിന്ന് മൂപ്പന്മാർക്കു സഭയെയും മാതാപിതാക്കൾക്കു കുട്ടികളെയും എങ്ങനെ സംരക്ഷിക്കാമെന്നു നമ്മൾ പഠിക്കും.
^ ഖ. 3 പദപ്രയോഗങ്ങളുടെ വിശദീകരണം: ലൈംഗികാഗ്രഹങ്ങൾ തൃപ്തിപ്പെടുത്താൻ മുതിർന്ന ഒരാൾ ഒരു കുട്ടിയെ ഉപയോഗിക്കുന്നതിനെയാണു കുട്ടികളോടുള്ള ലൈംഗിക ദുഷ്പെരുമാറ്റം അഥവാ ബാലലൈംഗിക പീഡനം എന്നു പറയുന്നത്. ബാലപീഡനമെന്നും പറയാറുണ്ട്. അതിൽ ലൈംഗികവേഴ്ച, അധരസംഭോഗം, ഗുദസംഭോഗം തുടങ്ങിയവയും ജനനേന്ദ്രിയങ്ങൾ, സ്തനങ്ങൾ, പൃഷ്ഠഭാഗം എന്നിവ തഴുകുന്നതും മറ്റു ലൈംഗികവൈകൃതങ്ങളും ഉൾപ്പെടുന്നുണ്ട്. ഇരകളിൽ മിക്കവരും പെൺകുട്ടികളാണെങ്കിലും അനേകം ആൺകുട്ടികളും ഇതിന് ഇരകളായിട്ടുണ്ട്. കുട്ടികളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്നത് കൂടുതലും പുരുഷന്മാരാണെങ്കിലും ചില സ്ത്രീകളും അങ്ങനെ ചെയ്തിട്ടുണ്ട്.
^ ഖ. 5 പദപ്രയോഗത്തിന്റെ വിശദീകരണം: ചെറുപ്പത്തിൽ ലൈംഗിക ദുഷ്പെരുമാറ്റത്തിന് ഇരയായ വ്യക്തിയെയാണ് ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും “ഇര” എന്ന പദം അർഥമാക്കുന്നത്. ഇവിടെ ചൂഷണം ചെയ്യപ്പെട്ടതു കുട്ടിയാണ്; ശാരീരികമായും വൈകാരികമായും മുറിവേറ്റതും കുട്ടിക്കാണ്; അവനോ അവളോ തെറ്റൊന്നും ചെയ്തിട്ടില്ല; ഇക്കാര്യങ്ങൾ സൂചിപ്പിക്കാനാണ് ഇര എന്ന പദം ഉപയോഗിച്ചിരിക്കുന്നത്.
^ ഖ. 11 യഹോവയുമായി ശക്തമായ ഒരു ബന്ധമില്ലായിരുന്നു എന്നതു ഗുരുതരമായ പാപത്തിനുള്ള ന്യായീകരണമായി പറയാനാകില്ല. തെറ്റായ തീരുമാനങ്ങളുടെയും പ്രവർത്തനങ്ങളുടെയും മുഴുവൻ ഉത്തരവാദിത്വവും പാപിയായ വ്യക്തിക്കാണ്. യഹോവയോട് അയാൾ കണക്കു ബോധിപ്പിക്കേണ്ടിവരും.—റോമ. 14:12.
^ ഖ. 16 കുറ്റാരോപിതനായ വ്യക്തിയോടു മൂപ്പന്മാർ സംസാരിക്കുമ്പോൾ കുട്ടി അവിടെ ഉണ്ടായിരിക്കണമെന്നു മൂപ്പന്മാർ ഒരിക്കലും ആവശ്യപ്പെടില്ല. കാരണം അതു കുട്ടിയെ മാനസികമായി കൂടുതൽ ബുദ്ധിമുട്ടിച്ചേക്കാം. മാതാപിതാക്കളോ അല്ലെങ്കിൽ കുട്ടിക്കു വിശ്വാസമുള്ള മറ്റൊരാളോ കുട്ടിക്കുവേണ്ടി സംസാരിച്ചാൽ മതിയാകും.
^ ഖ. 19 മാതാപിതാക്കളോടു പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കുട്ടികളുടെ നിയമപരമായ രക്ഷിതാക്കൾക്കും കുട്ടികളെ പരിപാലിക്കാൻ ചുമതലയുള്ള എല്ലാവർക്കും ബാധകമാണ്.