പഠനലേഖനം 31
“ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തിനുവേണ്ടി” നിങ്ങൾ കാത്തിരിക്കുകയാണോ?
“ദൈവം രൂപരചയിതാവും നിർമാതാവും ആയ, ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തിനുവേണ്ടിയാണ് അബ്രാഹാം കാത്തിരുന്നത്.”—എബ്രാ. 11:10.
ഗീതം 22 രാജ്യം സ്ഥാപിതമായി—അതു വരേണമേ!
പൂർവാവലോകനം *
1. പലരും എന്തെല്ലാം ത്യാഗങ്ങൾ ചെയ്തിരിക്കുന്നു, എന്തുകൊണ്ടാണ് അവർ അതു ചെയ്തത്?
ഇക്കാലത്തെ ദൈവജനത്തിൽപ്പെട്ട ലക്ഷക്കണക്കിന് ആളുകൾ ജീവിതത്തിൽ പലപല ത്യാഗങ്ങൾ ചെയ്തിരിക്കുന്നു. ധാരാളം സഹോദരീസഹോദരന്മാർ വിവാഹം കഴിക്കേണ്ടാ എന്നു തീരുമാനിച്ചിരിക്കുന്നു. വിവാഹം കഴിച്ച ചിലർ തത്കാലത്തേക്കു കുട്ടികൾ വേണ്ടാ എന്നു വെച്ചിരിക്കുന്നു. ഇനി, കുടുംബങ്ങൾ ജീവിതം ലളിതമാക്കിനിറുത്തുന്നു. ഇവരെല്ലാം ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിന് ഒറ്റ കാരണമേ ഉള്ളൂ. ജീവിതം പരമാവധി യഹോവയെ സേവിക്കുന്നതിന് ഉപയോഗിക്കാൻ അവർ ആഗ്രഹിക്കുന്നു. തങ്ങൾക്കുള്ളതിൽ അവർ തൃപ്തരാണ്. തങ്ങൾക്കു ശരിക്കും ആവശ്യമുള്ള കാര്യങ്ങൾ യഹോവ തരുമെന്ന് അവർക്ക് ഉറപ്പുണ്ട്. അവർക്കു നിരാശപ്പെടേണ്ടിവരുമോ? ഒരിക്കലുമില്ല. നമുക്ക് അത് ഉറപ്പിച്ച് പറയാൻ കഴിയുന്നത് എന്തുകൊണ്ട്? ‘വിശ്വാസത്താൽ നീതീകരിക്കപ്പെട്ട സകലർക്കും പിതാവായ’ അബ്രാഹാമിനെ യഹോവ അനുഗ്രഹിച്ചു എന്നതാണ് ഒരു കാരണം.—റോമ. 4:11.
2. (എ) എബ്രായർ 11:8-10, 16 അനുസരിച്ച്, അബ്രാഹാം ഊർ നഗരം വിടാൻ തയ്യാറായത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു ചർച്ച ചെയ്യും?
2 ഊർ നഗരത്തിലെ സുഖസൗകര്യങ്ങളെല്ലാമുള്ള ജീവിതം അബ്രാഹാം ഒരു മടിയുംകൂടാതെ വിട്ടുകളഞ്ഞു. എന്തുകൊണ്ട്? കാരണം “ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തിനുവേണ്ടി” അബ്രാഹാം കാത്തിരിക്കുകയായിരുന്നു. (എബ്രായർ 11:8-10, 16 വായിക്കുക.) ഏതാണ് ആ ‘നഗരം?’ അതേവരെ പണിതിട്ടില്ലാത്ത ആ നഗരത്തിനുവേണ്ടി കാത്തിരുന്നപ്പോൾ അബ്രാഹാമിന് എന്തെല്ലാം പ്രശ്നങ്ങളുണ്ടായി? നമുക്ക് എങ്ങനെ അബ്രാഹാമിനെയും അബ്രാഹാമിന്റെ മാതൃക പിന്തുടർന്ന ഇക്കാലത്തെ ആളുകളെയും അനുകരിക്കാം? ഈ ലേഖനത്തിൽ നമ്മൾ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം ചർച്ച ചെയ്യും.
ഏതാണ് ‘ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരം?’
3. അബ്രാഹാം കാത്തിരുന്ന നഗരം ഏതാണ്?
3 അബ്രാഹാം കാത്തിരുന്ന നഗരം ദൈവരാജ്യമാണ്. യേശുക്രിസ്തുവും 1,44,000 അഭിഷിക്തക്രിസ്ത്യാനികളും ചേരുന്നതാണ് ആ രാജ്യം. ‘ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വർഗീയയരുശലേം’ എന്നാണ് പൗലോസ് ആ രാജ്യത്തെ വിളിച്ചത്. (എബ്രാ. 12:22; വെളി. 5:8-10; 14:1) സ്വർഗത്തിലെപ്പോലെ ഭൂമിയിലും ദൈവത്തിന്റെ ഇഷ്ടം നടപ്പാക്കുന്നതിന് രാജ്യം വരേണമേ എന്നു പ്രാർഥിക്കാൻ ശിഷ്യന്മാരെ പഠിപ്പിച്ചപ്പോൾ യേശു ഉദ്ദേശിച്ചത് ഇതേ രാജ്യംതന്നെയാണ്.—മത്താ. 6:10.
4. ഉൽപത്തി 17:1, 2, 6 അനുസരിച്ച് ദൈവം വാഗ്ദാനം ചെയ്ത നഗരത്തെക്കുറിച്ച് അഥവാ രാജ്യത്തെക്കുറിച്ച് അബ്രാഹാമിന് എന്ത് അറിയാമായിരുന്നു?
4 ദൈവരാജ്യത്തിന്റെ ഘടനയെക്കുറിച്ചുള്ള വിശദാംശങ്ങൾ അബ്രാഹാമിന് അറിയാമായിരുന്നോ? ഇല്ല. കാരണം നൂറ്റാണ്ടുകളോളം അതിന്റെ വിശദാംശങ്ങൾ ഒരു ‘പാവനരഹസ്യമായിരുന്നു.’ (എഫെ. 1:8-10; കൊലോ. 1:26, 27) എങ്കിലും തന്റെ പിൻഗാമികളിൽ ചിലർ രാജാക്കന്മാരാകുമെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. യഹോവ അങ്ങനെ നേരിട്ട് അബ്രാഹാമിനു വാക്കു കൊടുത്തിരുന്നു. (ഉൽപത്തി 17:1, 2, 6 വായിക്കുക.) ദൈവരാജ്യത്തിന്റെ രാജാവാകുമായിരുന്ന മിശിഹയെ, അതായത് അഭിഷിക്തനെ, കണ്ടതുപോലെയുള്ള ശക്തമായ വിശ്വാസം അബ്രാഹാമിനുണ്ടായിരുന്നു. അതുകൊണ്ടാണ് യേശു തന്റെ കാലത്തെ ജൂതന്മാരോട് ഇങ്ങനെ പറഞ്ഞത്: “നിങ്ങളുടെ പിതാവായ അബ്രാഹാം എന്റെ ദിവസം കാണാമെന്ന പ്രതീക്ഷയിൽ അങ്ങേയറ്റം സന്തോഷിച്ചു. അബ്രാഹാം അതു കാണുകയും സന്തോഷിക്കുകയും ചെയ്തു.” (യോഹ. 8:56) വ്യക്തമായും, യഹോവയുടെ പിന്തുണയോടെ തന്റെ പിൻഗാമികൾ ഒരു രാജ്യം സ്ഥാപിക്കുമെന്ന് അബ്രാഹാം മനസ്സിലാക്കി. യഹോവ തന്റെ വാഗ്ദാനം നിറവേറ്റുന്നതുവരെ കാത്തിരിക്കാൻ അബ്രാഹാം തയ്യാറായിരുന്നു.
5. ദൈവം രൂപകല്പന ചെയ്ത നഗരത്തിനുവേണ്ടി അബ്രാഹാം കാത്തിരുന്നെന്നു നമുക്ക് എങ്ങനെ അറിയാം?
5 ദൈവം രൂപകല്പന ചെയ്ത നഗരത്തിനുവേണ്ടി അഥവാ രാജ്യത്തിനുവേണ്ടി കാത്തിരിക്കുകയാണെന്ന് അബ്രാഹാം എങ്ങനെയാണു കാണിച്ചത്? ഒന്നാമത്, ഏതെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കി അവിടത്തെ പൗരനാകാൻ ശ്രമിക്കുന്നതിനു പകരം അബ്രാഹാം ഒരു നാടോടിയെപ്പോലെ ഓരോ സ്ഥലങ്ങൾ മാറിമാറി താമസിച്ചു. അതുകൊണ്ടുതന്നെ അദ്ദേഹം ഭൂമിയിലെ ഏതെങ്കിലുമൊരു രാജാവിനെ പിന്തുണച്ചുമില്ല. കൂടാതെ, അബ്രാഹാം സ്വന്തമായി ഒരു രാജ്യം സ്ഥാപിക്കാനും ശ്രമിച്ചില്ല. പകരം, എപ്പോഴും യഹോവയെ അനുസരിക്കുകയും വാഗ്ദാനം നിറവേറ്റുന്നതിനായി യഹോവയ്ക്കുവേണ്ടി കാത്തിരിക്കുകയും ചെയ്തു. അതുവഴി അബ്രാഹാം യഹോവയിൽ അസാധാരണമായ വിശ്വാസം കാണിച്ചു. എന്നാൽ അബ്രാഹാമിന് അത് എളുപ്പമായിരുന്നില്ല. നമുക്ക് ഇപ്പോൾ അബ്രാഹാം നേരിട്ട ചില പ്രശ്നങ്ങളും അബ്രാഹാമിന്റെ മാതൃകയിൽനിന്ന് എന്തു പഠിക്കാമെന്നും നോക്കാം.
അബ്രാഹാം എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു?
6. ഊർ എങ്ങനെയുള്ള നഗരമായിരുന്നു?
6 അബ്രാഹാം വിട്ടിട്ടുപോന്ന ഊർ നഗരത്തെക്കുറിച്ച് ഒന്ന് ചിന്തിക്കുക. താരതമ്യേന സുരക്ഷിതവും സുഖസൗകര്യങ്ങൾ നിറഞ്ഞതും പരിഷ്കൃതവും ആയ ഒരു നഗരമായിരുന്നു അത്. നഗരം സംരക്ഷിക്കുന്നതിനു ബലവത്തായ മതിലുകളും മൂന്നു വശവും ആഴമുള്ള കനാലുകളും ഉണ്ടായിരുന്നു. അവിടത്തെ ആളുകൾ ഭാഷയിലും ഗണിതത്തിലും പ്രാവീണ്യമുള്ളവരായിരുന്നു. ഒരു വാണിജ്യകേന്ദ്രവുമായിരുന്നു ഊർ നഗരം. അവിടെനിന്നും വാണിജ്യവുമായി ബന്ധപ്പെട്ട ധാരാളം രേഖകൾ കണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.
വീടുകളൊക്കെയാണെങ്കിൽ ഇഷ്ടികകൾകൊണ്ട് കെട്ടി തേച്ച് വെള്ള പൂശി മനോഹരമാക്കിയിരുന്നു. കല്ലു പാകിയ നടുമുറ്റമുള്ള ചില വീടുകൾക്ക് 13-ഓ 14-ഓ വരെ മുറികൾ ഉണ്ടായിരുന്നു.7. യഹോവ തന്നെയും കുടുംബത്തെയും രക്ഷിക്കുമെന്ന് അബ്രാഹാമിനു വിശ്വാസം വേണമായിരുന്നത് എന്തുകൊണ്ട്?
7 അബ്രാഹാമിന് യഹോവയിൽ വിശ്വാസം വേണമായിരുന്നു. തന്നെയും തന്റെ കുടുംബത്തെയും യഹോവ സംരക്ഷിക്കും എന്ന വിശ്വാസം. എന്തുകൊണ്ട്? അബ്രാഹാമും സാറയും ഇപ്പോൾ ഊർ നഗരത്തിലല്ല, പകരം, കനാനിലെ തുറസ്സായ പ്രദേശങ്ങളിലാണ്. കെട്ടുറപ്പുള്ള ഒരു വീടിന്റെ സുരക്ഷിതത്വവും സൗകര്യങ്ങളും ഒന്നുമില്ല, പകരം കൂടാരങ്ങളിലാണ്. അബ്രാഹാമിനെയും കുടുംബത്തെയും സംരക്ഷിക്കാൻ നഗരമതിലുകളും ആഴമേറിയ കനാലുകളും ഒന്നുമില്ല. എപ്പോൾ വേണമെങ്കിലും ശത്രുക്കൾക്ക് ആക്രമിക്കാവുന്ന അവസ്ഥയിലാണവർ.
8. ഒരിക്കൽ അബ്രാഹാം ഏതു പ്രശ്നം നേരിട്ടു?
8 അബ്രാഹാം ദൈവം പറഞ്ഞതെല്ലാം അനുസരിച്ചു. എങ്കിലും കുടുംബത്തിന് ആവശ്യമായ ആഹാരം കൊടുക്കാൻ ഒരിക്കൽ അബ്രാഹാം ബുദ്ധിമുട്ടി. യഹോവ ഏതു ദേശത്തേക്കാണോ അബ്രാഹാമിനെ അയച്ചത്, അവിടെ കടുത്ത ക്ഷാമം ഉണ്ടായപ്പോഴായിരുന്നു അത്. ക്ഷാമം അത്ര രൂക്ഷമായിരുന്നതുകൊണ്ട് കുടുംബത്തെയും കൂട്ടി തത്കാലത്തേക്ക് ഈജിപ്തിലേക്കു പോകാൻ അബ്രാഹാം തീരുമാനിച്ചു. എന്നാൽ അവിടെ ചെന്നപ്പോൾ അവിടത്തെ രാജാവായ ഫറവോൻ സാറയെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. സാറയെ സ്വന്തമാക്കുക എന്നതായിരുന്നു ഫറവോന്റെ ഉദ്ദേശ്യം. ഫറവോൻ സാറയെ അബ്രാഹാമിനു തിരിച്ചുകൊടുക്കാൻ യഹോവ ഇടയാക്കിയെങ്കിലും അതുവരെ അബ്രാഹാം എത്രമാത്രം ഉത്കണ്ഠ അനുഭവിച്ചുകാണും എന്ന് ഓർത്തുനോക്കൂ.—ഉൽപ. 12:10-19.
9. കുടുംബത്തിൽ എന്തെല്ലാം പ്രശ്നങ്ങളാണ് അബ്രാഹാം നേരിട്ടത്?
9 അബ്രാഹാമിന്റെ കുടുംബജീവിതവും അത്ര സുഖകരമല്ലായിരുന്നു. പ്രിയപ്പെട്ട ഭാര്യയായ സാറയ്ക്കു കുട്ടികളുണ്ടാകുമായിരുന്നില്ല. വർഷങ്ങളോളം അവർ അതിന്റെ വിഷമവും നിരാശയും ഒക്കെ അനുഭവിച്ചു. ഒടുവിൽ സാറ തന്റെ ദാസിയായ ഹാഗാരിനെ അബ്രാഹാമിനു കൊടുത്തു. ഹാഗാരിലൂടെ അബ്രാഹാമിനും തനിക്കും കുട്ടികളെ കിട്ടുന്നതിനായിരുന്നു അത്. എന്നാൽ യിശ്മായേലിനെ ഗർഭം ധരിച്ചപ്പോൾ ഹാഗാർ സാറയെ നിന്ദിക്കാൻ തുടങ്ങി. ഒടുവിൽ അവർക്കിടയിലെ ബന്ധം അങ്ങേയറ്റം വഷളായപ്പോൾ ഹാഗാരിനു വീട്ടിൽനിന്ന് ഓടിപ്പോകേണ്ടിവന്നു.—ഉൽപ. 16:1-6.
10. യിശ്മായേലും യിസ്ഹാക്കും ഉൾപ്പെട്ട ഏതെല്ലാം സംഭവങ്ങൾ യഹോവയിലുള്ള അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിച്ചു?
10 അവസാനം സാറ ഗർഭം ധരിച്ച് അബ്രാഹാമിന് ഒരു മകനെ പ്രസവിച്ചു. അബ്രാഹാം അവനു യിസ്ഹാക്ക് എന്ന് പേരിട്ടു. അബ്രാഹാം തന്റെ രണ്ടു മക്കളെയും, യിശ്മായേലിനെയും യിസ്ഹാക്കിനെയും, സ്നേഹിച്ചിരുന്നു. എന്നാൽ, യിശ്മായേൽ യിസ്ഹാക്കിനോടു മോശമായി പെരുമാറിയതുകൊണ്ട് അബ്രാഹാമിന് യിശ്മായേലിനെയും ഹാഗാരിനെയും വീട്ടിൽനിന്ന് ഇറക്കിവിടേണ്ടിവന്നു. (ഉൽപ. 21:9-14) പിന്നീട്, യഹോവ അബ്രാഹാമിനോടു യിസ്ഹാക്കിനെ യാഗമർപ്പിക്കാൻ ആവശ്യപ്പെട്ടു. (ഉൽപ. 22:1, 2; എബ്രാ. 11:17-19) ഈ രണ്ടു സാഹചര്യത്തിലും തന്റെ മക്കളെക്കുറിച്ച് മുമ്പ് പറഞ്ഞതെല്ലാം യഹോവ നടപ്പാക്കുമെന്ന് അബ്രാഹാമിന് ഉറച്ച വിശ്വാസം വേണമായിരുന്നു.
11. അബ്രാഹാമിന് യഹോവയ്ക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നത് എന്തുകൊണ്ട്?
11 യഹോവ തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനുവേണ്ടി ഇക്കാലം മുഴുവൻ അബ്രാഹാം ക്ഷമയോടെ കാത്തിരിക്കണമായിരുന്നു. അബ്രാഹാമും കുടുംബവും ഊർ നഗരം വിട്ടുപോരുമ്പോൾ സാധ്യതയനുസരിച്ച് അദ്ദേഹത്തിന് പ്രായം 70 കടന്നിരുന്നു. (ഉൽപ. 11:31–12:4) പിന്നീട് ഏകദേശം നൂറു വർഷക്കാലം അബ്രാഹാം കനാൻ ദേശം മുഴുവൻ ചുറ്റി സഞ്ചരിക്കുകയും കൂടാരങ്ങളിൽ താമസിക്കുകയും ചെയ്തു. 175 വയസ്സായപ്പോൾ അബ്രാഹാം മരിച്ചു. (ഉൽപ. 25:7) എങ്കിലും, താൻ സഞ്ചരിച്ച കനാൻ ദേശം തന്റെ പിൻതലമുറക്കാർക്കു കൊടുക്കുമെന്ന വാഗ്ദാനം യഹോവ നിറവേറ്റുന്നതു കാണാൻ അബ്രാഹാമിന് ആയുസ്സുണ്ടായിരുന്നില്ല. താൻ കാത്തിരുന്ന നഗരം, ദൈവരാജ്യം സ്ഥാപിതമാകുന്നതു കാണാനും അബ്രാഹാമിനു കഴിഞ്ഞില്ല. എന്നിട്ടും, ‘സുദീർഘമായ ജീവിതത്തിന് ഒടുവിൽ, സംതൃപ്തനായി അബ്രാഹാം മരിച്ചു’ എന്നു ബൈബിൾ പറയുന്നു. (ഉൽപ. 25:8) പലപല പ്രശ്നങ്ങൾ നേരിട്ടെങ്കിലും അബ്രാഹാം ശക്തമായ വിശ്വാസം കാത്തുസൂക്ഷിച്ചു. യഹോവയ്ക്കുവേണ്ടി കാത്തിരിക്കാൻ അബ്രാഹാമിനു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയും കാലം പിടിച്ചുനിൽക്കാൻ അബ്രാഹാമിന് എങ്ങനെയാണ് കഴിഞ്ഞത്? കാരണം, ജീവിതകാലത്ത് ഉടനീളം യഹോവ അബ്രാഹാമിനോടൊപ്പം ഉണ്ടായിരുന്നു. ഒരു സ്നേഹിതനോട് എന്നപോലെ അബ്രാഹാമിനോട് ഇടപെടുകയും ചെയ്തു.—ഉൽപ. 15:1; യശ. 41:8; യാക്കോ. 2:22, 23.
12. നമ്മൾ എന്തിനുവേണ്ടിയാണു കാത്തിരിക്കുന്നത്, നമ്മൾ എന്താണു പഠിക്കാൻപോകുന്നത്?
വെളി. 12:7-10) നമ്മൾ കാത്തിരിക്കുന്നത് ദൈവരാജ്യം ഭൂമിയുടെ മുഴുവൻ നിയന്ത്രണം ഏറ്റെടുക്കുന്ന സമയത്തിനായിട്ടാണ്. പക്ഷേ, നമ്മൾ അതിനായി കാത്തിരിക്കുമ്പോൾ അബ്രാഹാമും സാറയും നേരിട്ടതുപോലുള്ള പ്രശ്നങ്ങൾ നമ്മുടെ ജീവിതത്തിലും ഉണ്ടായേക്കാം. അബ്രാഹാമിന്റെ മാതൃക അനുകരിക്കാൻ യഹോവയുടെ ഇക്കാലത്തെ ദാസന്മാർക്ക് കഴിഞ്ഞിട്ടുണ്ടോ? അബ്രാഹാമിനെയും സാറയെയും പോലെ പലരും വിശ്വാസവും ക്ഷമയും കാണിച്ചിട്ടുണ്ടെന്നാണു വീക്ഷാഗോപുരത്തിൽ വന്നിട്ടുള്ള ജീവിതകഥകൾ തെളിയിക്കുന്നത്. നമുക്ക് അതിൽ ചില ജീവിതകഥകൾ പരിശോധിച്ചിട്ട് അതിൽനിന്ന് എന്തു പഠിക്കാം എന്നു നോക്കാം.
12 അബ്രാഹാമിനെപ്പോലെ ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരത്തിനായി നമ്മളും കാത്തിരിക്കുകയാണ്. എന്നാൽ അതു പണിയുന്നതിനുവേണ്ടിയല്ല നമ്മൾ കാത്തിരിക്കുന്നത്. കാരണം, ദൈവരാജ്യം 1914-ൽ സ്ഥാപിതമായി. അതു സ്വർഗത്തിന്റെ പൂർണ നിയന്ത്രണവും ഏറ്റെടുത്തു. (അബ്രാഹാമിന്റെ മാതൃക അനുകരിച്ച ചിലർ
13. ബിൽ സഹോദരന്റെ മാതൃകയിൽനിന്നും നിങ്ങൾ എന്താണ് പഠിച്ചത്?
13 ത്യാഗങ്ങൾ ചെയ്യാൻ മനസ്സുള്ളവരായിരിക്കുക. ദൈവത്തിന്റെ നഗരം, അതായത്, ദൈവരാജ്യം നമ്മുടെ ജീവിതത്തിൽ ഒന്നാമതു വരണമെങ്കിൽ നമ്മൾ അബ്രാഹാമിനെപ്പോലെ ആയിരിക്കണം. ദൈവത്തെ സന്തോഷിപ്പിക്കാൻ ത്യാഗങ്ങൾ ചെയ്യുന്നതിനു മനസ്സുകാണിക്കണം. (മത്താ. 6:33; മർക്കോ. 10:28-30) നമുക്ക് ബിൽ വാൾഡെൻ എന്ന സഹോദരന്റെ അനുഭവം നോക്കാം. * ഐക്യനാടുകളിലെ ഒരു യൂണിവേഴ്സിറ്റിയിൽ അദ്ദേഹം എഞ്ചിനീയറിങ്ങിനു പഠിക്കുകയായിരുന്നു. പഠനം പൂർത്തിയാകാറായ സമയത്താണ് 1942-ൽ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ കൂടെ ബൈബിൾ പഠിക്കാൻ തുടങ്ങിയത്. എഞ്ചിനീയറിങ്ങ് പഠനം കഴിഞ്ഞാലുടനെ സഹോദരനു ജോലിയിൽ പ്രവേശിക്കാൻ വേണ്ട ക്രമീകരണങ്ങൾ അദ്ദേഹത്തിന്റെ അധ്യാപകൻ ചെയ്തിരുന്നു. പക്ഷേ, ഉയർന്ന ശമ്പളമുള്ള ഒരു ജോലിയിൽ പ്രവേശിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പകരം ദൈവസേവനത്തിൽ കൂടുതൽ ചെയ്യാനാണു തന്റെ തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു. അങ്ങനെയിരിക്കെ സഹോദരന് സൈന്യത്തിൽ ചേരാനുള്ള ഉത്തരവ് കിട്ടി. അദ്ദേഹം അത് ആദരവോടെ നിരസിച്ചു. അതിന്റെ ഫലമായി അദ്ദേഹത്തിനു 10,000 ഡോളർ പിഴയും അഞ്ചു വർഷത്തെ തടവും ശിക്ഷ വിധിച്ചു. എന്നാൽ മൂന്നു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ വിട്ടയച്ചു. പിന്നീട് അദ്ദേഹത്തിനു ഗിലെയാദ് സ്കൂളിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. അതിനു ശേഷം ആഫ്രിക്കയിലേക്ക് അദ്ദേഹത്തിനു നിയമനം കിട്ടി. പിന്നീട് ബിൽ സഹോദരൻ ഇവാ സഹോദരിയെ വിവാഹം കഴിച്ചു. അവർ ഒരുമിച്ച് ആഫ്രിക്കയിൽ സേവിച്ചു. പലപല ത്യാഗങ്ങൾ ഉൾപ്പെട്ട ഒരു നിയമനം ആയിരുന്നു അത്. വർഷങ്ങൾക്കു ശേഷം ബിൽ സഹോദരന്റെ അമ്മയെ ശുശ്രൂഷിക്കാനായി അവർ ഐക്യനാടുകളിലേക്കു മടങ്ങി. ബിൽ സഹോദരൻ തന്റെ ജീവിതത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്: “70-ലധികം വർഷം തന്റെ സേവനത്തിൽ യഹോവ എന്നെ ഉപയോഗിച്ചല്ലോ എന്നോർക്കുമ്പോൾ എന്റെ കണ്ണു നിറഞ്ഞുപോകുന്നു. തിരിഞ്ഞു നോക്കുമ്പോൾ ദൈവസേവനത്തിന്റെ പാതയിലേക്ക് എന്നെ നയിച്ചതിന് ഞാൻ യഹോവയ്ക്ക് എപ്പോഴും നന്ദി പറയുന്നു.” നിങ്ങളുടെ കാര്യമോ? മുഴുസമയസേവനത്തിനായി ജീവിതം മാറ്റിവെക്കാൻ നിങ്ങൾക്കു കഴിയുമോ?
14-15. അരിസ്റ്റോട്ടെലിസ് സഹോദരന്റെയും സഹോദരിയുടെയും അനുഭവത്തിൽനിന്ന് നിങ്ങൾ എന്താണു പഠിച്ചത്?
14 പ്രശ്നങ്ങളൊന്നുമില്ലാത്ത ഒരു ജീവിതം പ്രതീക്ഷിക്കരുത്. ജീവിതം പൂർണ്ണമായി യഹോവയെ സേവിക്കുന്നതിന് വിട്ടുകൊടുക്കുന്നവർക്കുപോലും പ്രശ്നങ്ങൾ ഉണ്ടാകുമെന്നാണ് അബ്രാഹാമിന്റെ ജീവിതത്തിൽനിന്ന് നമുക്കു മനസ്സിലാക്കാൻ കഴിയുന്നത്. (യാക്കോ. 1:2; 1 പത്രോ. 5:9) അരിസ്റ്റോട്ടെലിസ് അപ്പോസ്റ്റോലിഡിസ് സഹോദരന്റെ അനുഭവം അതാണു കാണിക്കുന്നത്. * ഗ്രീസിൽവെച്ച് 1946-ൽ അദ്ദേഹം സ്നാനപ്പെട്ടു. അദ്ദേഹത്തെപ്പോലെതന്നെ ആത്മീയലക്ഷ്യങ്ങളുണ്ടായിരുന്ന എലെനി സഹോദരിയെ അദ്ദേഹം വിവാഹം കഴിക്കാൻ തീരുമാനിച്ചു. 1952-ൽ അവർ വിവാഹനിശ്ചയം ചെയ്തു. പക്ഷേ, സഹോദരിക്കു പെട്ടെന്നു സുഖമില്ലാതായി. തലച്ചോറിൽ ഒരു മുഴയുള്ളതായി പരിശോധനയിൽ കണ്ടെത്തി. ആ മുഴ നീക്കം ചെയ്തെങ്കിലും അവർ വിവാഹിതരായി ഏതാനും വർഷങ്ങൾക്കു ശേഷം രോഗം തിരിച്ചുവന്നു. ഡോക്ടർമാർ വീണ്ടും ഓപ്പറേഷൻ ചെയ്തു. പക്ഷേ, അതു കഴിഞ്ഞപ്പോൾ സഹോദരിയുടെ ശരീരം ഭാഗികമായി തളർന്നുപോയി. സംസാരശേഷിയെയും ബാധിച്ചു. രോഗവും നമ്മുടെ പ്രവർത്തനത്തിനു നേരെ രാജ്യത്തെ ഗവൺമെന്റിന്റെ ഉപദ്രവങ്ങളും ഒക്കെയുണ്ടായിട്ടും സഹോദരി ശുശ്രൂഷയിൽ തീക്ഷ്ണതയോടെ തുടർന്നു.
15 ഏകദേശം 30 വർഷം സഹോദരൻ സഹോദരിയെ പരിചരിച്ചു. ആ സമയത്ത് അദ്ദേഹം ഒരു മൂപ്പനായും കൺവെൻഷൻ കമ്മിറ്റികളിലെ അംഗമായും ഒക്കെ സേവിച്ചു. ഇതിനിടയിൽ ഒരു സമ്മേളനഹാൾ പണിയാനും സഹായിച്ചു. 1987-ൽ പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ എലെനി സഹോദരിക്ക് ഒരു അപകടത്തിൽ ഗുരുതരമായി പരുക്കേറ്റു. സഹോദരി അതോടെ അബോധാവസ്ഥയിലായി. മൂന്നു വർഷത്തിനു ശേഷം സഹോദരി മരിച്ചു. ജീവിതകഥയുടെ അവസാനം സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “വർഷങ്ങളിലുടനീളം പ്രയാസകരമായ സാഹചര്യങ്ങളും ദുഷ്കരമായ വെല്ലുവിളികളും മുൻകൂട്ടി കാണാൻ കഴിയാത്ത സംഭവങ്ങളും അങ്ങേയറ്റത്തെ ധൈര്യവും സ്ഥിരോത്സാഹവും ആവശ്യമാക്കിത്തീർത്തിട്ടുണ്ട്. എങ്കിലും ഈ പ്രശ്നങ്ങൾ തരണം ചെയ്യാൻ ആവശ്യമായ ശക്തി യഹോവ എപ്പോഴും എനിക്ക് നൽകിയിരിക്കുന്നു.” (സങ്കീ. 94:18, 19) പ്രശ്നങ്ങൾ നേരിടുമ്പോഴും തനിക്കുവേണ്ടി കഴിയുന്നതെല്ലാം ചെയ്യുന്നവരെ യഹോവ എത്രയധികം സ്നേഹിക്കുന്നു!
16. നോർ സഹോദരൻ തന്റെ ഭാര്യക്ക് എന്തു നല്ല ഉപദേശമാണു കൊടുത്തത്?
16 പ്രത്യാശയെക്കുറിച്ച് എപ്പോഴും ചിന്തിക്കുക. ഭാവിയിൽ യഹോവ തരാൻപോകുന്ന സമ്മാനത്തിലായിരുന്നു അബ്രാഹാമിന്റെ മനസ്സ്. അതു കൺമുന്നിൽ വന്ന പ്രശ്നങ്ങളെ നേരിടാൻ അബ്രാഹാമിനെ സഹായിച്ചു. ഓഡ്രി ഹൈഡ് സഹോദരിയുടെ അനുഭവം നോക്കാം. സഹോദരിയുടെ ആദ്യഭർത്താവായ നേഥൻ എച്ച്. നോർ സഹോദരൻ ക്യാൻസർ വന്ന് മരിച്ചു. രണ്ടാമത്തെ ഭർത്താവായ ഗ്ലെൻ ഹൈഡ് സഹോദരന് അൽസൈമേഴ്സ് രോഗവും ബാധിച്ചു. * ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടായിട്ടും സഹോദരി എപ്പോഴും തന്റെ പ്രത്യാശയെക്കുറിച്ച് ചിന്തിക്കുകയും നല്ല ഒരു മനോഭാവം നിലനിറുത്തുകയും ചെയ്തു. നോർ സഹോദരൻ മരിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുമ്പ് പറഞ്ഞ ഒരു കാര്യം തന്നെ വളരെയധികം സഹായിച്ചെന്നു തന്റെ അനുഭവത്തിൽ സഹോദരി വിവരിക്കുന്നുണ്ട്. സഹോദരി പറയുന്നു: “നേഥൻ എന്നെ ഇങ്ങനെ ഓർമിപ്പിച്ചു: ‘മരിച്ചുകഴിഞ്ഞാൽപ്പിന്നെ നമ്മുടെ പ്രത്യാശ ഉറപ്പായി. പിന്നീട് ഒരിക്കലും നമുക്ക് കഷ്ടപ്പാട് അനുഭവിക്കേണ്ടതില്ല.’ എന്നിട്ട് അദ്ദേഹം എന്നെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: ‘ഭാവിയിലേക്ക് ഉറ്റുനോക്കുക. കാരണം നിന്റെ പ്രതിഫലം അവിടെയാണ്.’ അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: ‘മറ്റുള്ളവർക്കുവേണ്ടി ജീവിതത്തെ ഉപയോഗിച്ചുകൊണ്ട് എല്ലായ്പോഴും തിരക്കുള്ളവളായിരിക്കുക. ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ അതു നിന്നെ സഹായിക്കും.’” മറ്റുള്ളവർക്കു നന്മ ചെയ്യുന്നതിൽ തിരക്കുള്ളവരായിരിക്കാനും ‘പ്രത്യാശ ഓർത്ത് സന്തോഷിക്കാനും’ പറഞ്ഞിരിക്കുന്നത് എത്ര നല്ല ഒരു ഉപദേശമാണ്!—റോമ. 12:12.
17. (എ) പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു കൂടുതലായ എന്തു കാരണമുണ്ട്? (ബി) മീഖ 7:7-ൽ രേഖപ്പെടുത്തിയിരിക്കുന്ന നല്ല മനോഭാവം ഭാവിയിലെ അനുഗ്രഹങ്ങൾ ലഭിക്കാൻ നമ്മളെ എങ്ങനെ സഹായിക്കും?
17 ഇന്നു പ്രത്യാശയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമുക്കു മുമ്പെന്നത്തെക്കാളും അധികം കാരണമുണ്ട്. നമ്മൾ ഈ വ്യവസ്ഥിതിയുടെ അവസാനകാലത്തിന്റെ അന്ത്യത്തിലാണു ജീവിക്കുന്നതെന്നു ലോകസംഭവങ്ങൾ വ്യക്തമായി കാണിക്കുന്നു. ഉറച്ച അടിസ്ഥാനങ്ങളുള്ള നഗരം പെട്ടെന്നുതന്നെ ഭൂമിയുടെ പൂർണനിയന്ത്രണം ഏറ്റെടുക്കും. അതോടെ നമ്മുടെ കാത്തിരിപ്പ് അവസാനിക്കും. മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവരെ വീണ്ടും കാണാൻ കഴിയുമെന്നതാണു നമുക്കു കിട്ടാൻപോകുന്ന അനുഗ്രഹങ്ങളിലൊന്ന്. അന്ന് അബ്രാഹാമിനെയും കുടുംബത്തെയും ഭൂമിയിലെ ജീവനിലേക്കു തിരികെ കൊണ്ടുവന്നുകൊണ്ട് അബ്രാഹാമിന്റെ വിശ്വാസത്തിനും ക്ഷമയോടെയുള്ള കാത്തിരിപ്പിനും യഹോവ പ്രതിഫലം കൊടുക്കും. അവരെ സ്വാഗതം ചെയ്യാൻ നിങ്ങൾ അവിടെയുണ്ടായിരിക്കുമോ? നിങ്ങൾക്ക് അതിനുള്ള അവസരമുണ്ട്. അബ്രാഹാമിനെപ്പോലെ ദൈവരാജ്യത്തിനുവേണ്ടി ത്യാഗങ്ങൾ ചെയ്യാൻ മനസ്സു കാണിക്കുകയും പ്രശ്നങ്ങളുണ്ടാകുമ്പോഴും വിശ്വാസം കാത്തുസൂക്ഷിക്കുകയും യഹോവയ്ക്കുവേണ്ടി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നെങ്കിൽ!—മീഖ 7:7 വായിക്കുക.
ഗീതം 74 പാടാം രാജ്യഗീതം!
^ ഖ. 5 ആരെങ്കിലും ഒരു വാക്കു പറഞ്ഞിട്ട് അതു പാലിക്കുന്നതുവരെ കാത്തിരിക്കുന്നതു നമ്മുടെ ക്ഷമയെ പരീക്ഷിച്ചേക്കാം. ചിലപ്പോൾ ആ വ്യക്തിയിലുള്ള വിശ്വാസത്തെപ്പോലും പരീക്ഷിച്ചേക്കാം. യഹോവയുടെ വാഗ്ദാനങ്ങൾ നിറവേറുന്നതുവരെ ക്ഷമയോടെ കാത്തിരിക്കാൻ നമ്മളെല്ലാം ഒരു ഉറച്ച തീരുമാനം എടുത്തിട്ടുണ്ട്. ആ തീരുമാനം ശക്തമാക്കാൻ സഹായിക്കുന്ന ഏതെല്ലാം പാഠങ്ങൾ നമുക്ക് അബ്രാഹാമിൽനിന്ന് പഠിക്കാം? ഇക്കാലത്തെ ചില ദൈവദാസന്മാർ അക്കാര്യത്തിൽ എന്തു നല്ല മാതൃകയാണു വെച്ചിരിക്കുന്നത്?
^ ഖ. 13 ബിൽ വാൾഡെൻ സഹോദരന്റെ ജീവിതകഥ 2013 ഡിസംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 8-10 പേജുകളിൽ കാണാം.
^ ഖ. 14 അരിസ്റ്റോട്ടെലിസ് അപ്പോസ്റ്റോലിഡിസ് സഹോദരന്റെ ജീവിതകഥ 2002 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 24-28 പേജുകളിൽ കാണാം.
^ ഖ. 16 ഓഡ്രി ഹൈഡ് സഹോദരിയുടെ ജീവിതകഥ 2004 ജൂലൈ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 23-29 പേജുകളിൽ കാണാം.
^ ഖ. 56 ചിത്രക്കുറിപ്പ്: വെല്ലുവിളികളുണ്ടെങ്കിലും പ്രായമായ ഒരു ദമ്പതികൾ യഹോവയെ വിശ്വസ്തമായി സേവിക്കുന്നു. യഹോവ തന്നിരിക്കുന്ന പ്രത്യാശയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അവർ വിശ്വാസം ശക്തമാക്കിനിറുത്തുന്നു.