വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 32

ദൈവത്തോടൊപ്പം നടക്കുക—താഴ്‌മയോടെ, എളിമയോടെ

ദൈവത്തോടൊപ്പം നടക്കുക—താഴ്‌മയോടെ, എളിമയോടെ

“ദൈവത്തോടൊപ്പം എളിമയോടെ നടക്കുക.”—മീഖ 6:8.

ഗീതം 31 യാഹിനോടൊപ്പം നടക്കാം!

പൂർവാവലോകനം *

1. യഹോവയുടെ താഴ്‌മയെക്കുറിച്ച്‌ ദാവീദ്‌ എന്താണു പറഞ്ഞത്‌?

യഹോവയ്‌ക്കു താഴ്‌മയുണ്ടെന്നു നമുക്കു പറയാൻ കഴിയുമോ? കഴിയും. ദാവീദ്‌ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “അങ്ങ്‌ എനിക്കു രക്ഷ എന്ന പരിച തരുന്നു. അങ്ങയുടെ താഴ്‌മ എന്നെ വലിയവനാക്കുന്നു.” (2 ശമു. 22:36; സങ്കീ. 18:35) ഇതു പറഞ്ഞപ്പോൾ ഇസ്രായേലിന്റെ ഭാവിരാജാവിനെ അഭിഷേകം ചെയ്യാൻ ശമുവേൽ പ്രവാചകൻ ദാവീദിന്റെ അപ്പന്റെ വീട്ടിലേക്കു വന്ന ദിവസമായിരിക്കാം ഒരുപക്ഷേ ദാവീദിന്റെ മനസ്സിലുണ്ടായിരുന്നത്‌. എട്ട്‌ ആൺമക്കളിൽ ഏറ്റവും ഇളയവനായിരുന്നു ദാവീദ്‌. എന്നിട്ടും ശൗലിനു പകരം രാജാവാകാൻ യഹോവ തിരഞ്ഞെടുത്തത്‌ ദാവീദിനെയായിരുന്നു.—1 ശമു. 16:1, 10-13.

2. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

2 “ദൈവം കുനിഞ്ഞ്‌ ആകാശത്തെയും ഭൂമിയെയും നോക്കുന്നു; സാധുവിനെ പൊടിയിൽനിന്ന്‌ എഴുന്നേൽപ്പിക്കുന്നു; ദരിദ്രനെ . . . പിടിച്ചുയർത്തുന്നു. . . . അവനെ പ്രധാനികളോടൊപ്പം . . . ഇരുത്തുന്നു” എന്ന്‌ യഹോവയെക്കുറിച്ച്‌ പറഞ്ഞ സങ്കീർത്തനക്കാരനു തോന്നിയതുപോലെതന്നെയാണു തീർച്ചയായും ദാവീദിനും തോന്നിയത്‌. (സങ്കീ. 113:6-8) ഈ ലേഖനത്തിൽ, യഹോവ താഴ്‌മ കാണിച്ച ചില സന്ദർഭങ്ങളും അതിൽനിന്ന്‌ ഈ ഗുണത്തെപ്പറ്റി നമുക്കു പഠിക്കാൻ കഴിയുന്ന ചില പ്രധാനപ്പെട്ട പാഠങ്ങളും നമ്മൾ ചിന്തിക്കും. എന്നിട്ട്‌ എളിമ എന്ന ഗുണത്തെപ്പറ്റി ശൗൽ രാജാവ്‌, ദാനിയേൽ പ്രവാചകൻ, യേശു എന്നിവരിൽനിന്ന്‌ എന്തു പഠിക്കാമെന്നും നോക്കും.

യഹോവയുടെ മാതൃകയിൽനിന്ന്‌ എന്തു പഠിക്കാം?

3. യഹോവ നമ്മളോട്‌ എങ്ങനെയാണ്‌ ഇടപെടുന്നത്‌, അത്‌ എന്തു തെളിയിക്കുന്നു?

3 അപൂർണരായ മനുഷ്യരോട്‌ യഹോവ ഇടപെടുന്ന വിധം നോക്കിയാൽ യഹോവയ്‌ക്കു താഴ്‌മയുണ്ടെന്നു നമുക്കു മനസ്സിലാക്കാം. യഹോവ നമ്മുടെ ആരാധന സ്വീകരിക്കുക മാത്രമല്ല, നമ്മളെ തന്റെ സ്‌നേഹിതരായി കാണുകയും ചെയ്യുന്നു. (സങ്കീ. 25:14) നമുക്ക്‌ യഹോവയുടെ സ്‌നേഹിതരാകാൻ കഴിയേണ്ടതിനു നമ്മുടെ പാപങ്ങൾക്ക്‌ ഒരു മോചനവിലയായി തന്റെ മകനെ തന്നുകൊണ്ട്‌ യഹോവയാണു മുൻകൈയെടുത്തത്‌. എത്ര വലിയ അനുകമ്പയും കരുണയും ആണ്‌ യഹോവ നമ്മളോടു കാണിച്ചത്‌!

4. യഹോവ നമുക്ക്‌ എന്താണു തന്നിരിക്കുന്നത്‌, എന്തുകൊണ്ട്‌?

4 യഹോവയുടെ താഴ്‌മയുടെ മറ്റൊരു തെളിവ്‌ നോക്കാം. എങ്ങനെ ജീവിക്കണമെന്നു തിരഞ്ഞെടുക്കാനുള്ള കഴിവില്ലാതെ യഹോവയ്‌ക്കു വേണമെങ്കിൽ നമ്മളെ സൃഷ്ടിക്കാമായിരുന്നു. പക്ഷേ യഹോവ അങ്ങനെ ചെയ്‌തില്ല. യഹോവ നമ്മളെ തന്റെ സാദൃശ്യത്തിൽ സൃഷ്ടിക്കുകയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കു തരുകയും ചെയ്‌തു. യഹോവയോടു സ്‌നേഹമുള്ളതുകൊണ്ട്‌, യഹോവയെ അനുസരിക്കുന്നതിന്റെ പ്രയോജനങ്ങൾ തിരിച്ചറിഞ്ഞ്‌ നമ്മൾ തന്നെ സേവിക്കാനാണ്‌ യഹോവ ആഗ്രഹിക്കുന്നത്‌. ആ തിരഞ്ഞെടുപ്പ്‌ യഹോവ നമുക്കു വിട്ടുതന്നിരിക്കുന്നു. നമ്മൾ തീരെ നിസ്സാരരാണെങ്കിലും നമ്മൾ നടത്തുന്ന തിരഞ്ഞെടുപ്പുകൾ യഹോവ വളരെ പ്രധാനമായി കാണുന്നു. (ആവ. 10:12; യശ. 48:17, 18) യഹോവ ഈ വിധത്തിൽ താഴ്‌മ കാണിച്ചതിനു നമ്മൾ നന്ദിയുള്ളവരല്ലേ?

സ്വർഗത്തിൽ യേശു നിൽക്കുന്നതിന്റെ ഒരു ചിത്രം. യേശുവിന്റെ ചില സഹഭരണാധികാരികളും കൂടെയുണ്ട്‌. അവർക്കു ചുറ്റും ഒട്ടനേകം ദൂതന്മാരുമുണ്ട്‌. ചില ദൂതന്മാർ തങ്ങളുടെ നിയമനം ചെയ്യുന്നതിനായി ഭൂമിയിലേക്കു പോകുകയാണ്‌. ചിത്രത്തിൽ കാണിച്ചിരിക്കുന്ന എല്ലാവർക്കും യഹോവ അധികാരം കൊടുത്തിട്ടുണ്ട്‌ (ഖണ്ഡിക 5 കാണുക)

5. യഹോവ എങ്ങനെയാണു താഴ്‌മയുള്ളവരായിരിക്കാൻ നമ്മളെ പഠിപ്പിക്കുന്നത്‌? (പുറംതാളിലെ ചിത്രം കാണുക.)

5 നമ്മളോട്‌ ഇടപെടുന്ന വിധത്തിലൂടെ യഹോവ നമ്മളെ താഴ്‌മ പഠിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിൽ ഏറ്റവും ജ്ഞാനമുള്ളത്‌ യഹോവയ്‌ക്കാണ്‌. എങ്കിലും മറ്റുള്ളവരുടെ നിർദേശങ്ങൾ കേൾക്കാനും അതു സ്വീകരിക്കാനും യഹോവ തയ്യാറാണ്‌. ഉദാഹരണത്തിന്‌, എല്ലാം സൃഷ്ടിച്ച സമയത്ത്‌ ഒരു സഹായിയായി തന്റെകൂടെ പ്രവർത്തിക്കാൻ യഹോവ തന്റെ മകനെ അനുവദിച്ചു. (സുഭാ. 8:27-30; കൊലോ. 1:15, 16) ഇനി, സർവശക്തനാണെങ്കിലും യഹോവ മറ്റുളളവർക്ക്‌ അധികാരം ഏൽപ്പിച്ചുകൊടുക്കുന്നു. ഉദാഹരണത്തിന്‌, യഹോവ യേശുവിനെ ദൈവരാജ്യത്തിന്റെ രാജാവായി നിയമിച്ചു. യേശുവിന്റെകൂടെ ഭരിക്കാൻപോകുന്ന 1,44,000 മനുഷ്യർക്കും യഹോവ ഒരളവോളം അധികാരം കൊടുക്കും. (ലൂക്കോ. 12:32) എന്നാൽ രാജാവിന്റെയും മഹാപുരോഹിതന്റെയും ഉത്തരവാദിത്വങ്ങൾ ചെയ്യാനുള്ള പരിശീലനവും യഹോവ യേശുവിനു കൊടുത്തിരുന്നു. (എബ്രാ. 5:8, 9) യേശുവിന്റെകൂടെ ഭരിക്കാനിരിക്കുന്നവരെയും യഹോവ പരിശീലിപ്പിക്കുന്നു. അതേസമയം, യഹോവ അവർക്ക്‌ ഈ നിയമനം കൊടുത്തിട്ട്‌ അവർ ചെയ്യുന്ന ഓരോ ചെറിയ കാര്യവും നിയന്ത്രിക്കാൻപോകില്ല. അവർ തന്റെ ഇഷ്ടമനുസരിച്ച്‌ കാര്യങ്ങൾ ചെയ്‌തുകൊള്ളുമെന്ന്‌ യഹോവ ഉറച്ച്‌ വിശ്വസിക്കുന്നു.—വെളി. 5:10.

മറ്റുള്ളവരെ പരിശീലിപ്പിക്കുകയും അവർക്ക്‌ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുമ്പോൾ നമ്മൾ യഹോവയെ അനുകരിക്കുകയാണ്‌ (6-7 ഖണ്ഡികകൾ കാണുക) *

6-7. മറ്റുള്ളവർക്ക്‌ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുന്ന കാര്യത്തിൽ കുടുംബനാഥന്മാർക്കും മൂപ്പന്മാർക്കും മാതാപിതാക്കൾക്കും യഹോവയെ എങ്ങനെ അനുകരിക്കാം?

6 മറ്റാരുടെയും സഹായം ആവശ്യമില്ലാത്ത നമ്മുടെ സ്വർഗീയപിതാവ്‌ മറ്റുള്ളവർക്ക്‌ ഉത്തരവാദിത്വം ഏൽപ്പിച്ചുകൊടുക്കുന്നെങ്കിൽ നമ്മൾ അങ്ങനെ എത്രയധികം ചെയ്യണം! നിങ്ങൾ ഒരു കുടുംബനാഥനോ സഭാമൂപ്പനോ ആണോ? എങ്കിൽ യഹോവയുടെ മാതൃക അനുകരിച്ചുകൊണ്ട്‌ മറ്റുള്ളവർക്ക്‌ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുക. എന്നാൽ അവർ ചെയ്യുന്ന ഓരോ കാര്യത്തിലും കൈകടത്താനുള്ള പ്രവണത ഒഴിവാക്കുകയും വേണം. ഈ വിധത്തിൽ നമ്മൾ യഹോവയെ അനുകരിക്കുമ്പോൾ ജോലി ചെയ്‌തുതീർക്കുന്നതോടൊപ്പം, മറ്റുള്ളവരെ പരിശീലിപ്പിക്കാൻ നമുക്കാകും. യഹോവയുടെ സഹായത്താൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ ചെയ്യാൻ സാധിക്കും എന്ന അവരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും കഴിയും. (യശ. 41:10) അധികാരസ്ഥാനത്തുള്ളവർക്ക്‌ യഹോവയിൽനിന്ന്‌ പഠിക്കാൻ കഴിയുന്ന മറ്റ്‌ എന്തെങ്കിലുമുണ്ടോ?

7 തന്റെ ദൂതപുത്രന്മാരുടെ അഭിപ്രായങ്ങൾ യഹോവ പ്രധാനപ്പെട്ടതായി കാണുന്നെന്നു ബൈബിൾ സൂചിപ്പിക്കുന്നു. (1 രാജാ. 22:19-22) മാതാപിതാക്കളേ, നിങ്ങൾക്ക്‌ എങ്ങനെ യഹോവയുടെ ഈ മാതൃക അനുകരിക്കാം? ഉചിതമായിരിക്കുമ്പോഴൊക്കെ, വീട്ടിലെ എന്തെങ്കിലും ഒരു കാര്യം എങ്ങനെ ചെയ്യാമെന്നു നിങ്ങളുടെ മക്കളോട്‌ അഭിപ്രായം ചോദിക്കുക. സാധിക്കുമെങ്കിൽ അവരുടെ അഭിപ്രായംപോലെ ചെയ്യുക.

8. യഹോവ അബ്രാഹാമിനോടും സാറയോടും എങ്ങനെയാണു ക്ഷമയോടെ ഇടപെട്ടത്‌?

8 ക്ഷമയോടെ ഇടപെട്ടുകൊണ്ടും യഹോവ താഴ്‌മ കാണിക്കുന്നു. ഉദാഹരണത്തിന്‌, തന്നെ സേവിക്കുന്നവർ തന്റെ തീരുമാനങ്ങളുടെ ന്യായാന്യായങ്ങളെക്കുറിച്ച്‌ ആദരവോടെ ചോദ്യങ്ങൾ ചോദിക്കുമ്പോഴും യഹോവ ക്ഷമ കൈവിടുന്നില്ല. സൊദോമിനെയും ഗൊമോറയെയും നശിപ്പിക്കാനുള്ള യഹോവയുടെ തീരുമാനത്തെക്കുറിച്ച്‌ അബ്രാഹാം സംശയങ്ങൾ ചോദിച്ചപ്പോൾ യഹോവ അതു ശ്രദ്ധിച്ചുകേട്ടു. (ഉൽപ. 18:22-33) അബ്രാഹാമിന്റെ ഭാര്യയായ സാറയോട്‌ യഹോവ ഇടപെട്ട വിധത്തെക്കുറിച്ചും ചിന്തിക്കുക. പ്രായമായ താൻ ഗർഭംധരിക്കുമെന്ന യഹോവയുടെ വാക്കു കേട്ടപ്പോൾ സാറ ചിരിച്ചു. അതിന്റെ പേരിൽ യഹോവയ്‌ക്കു സാറയോട്‌ ഇഷ്ടക്കേടു തോന്നുകയോ ദേഷ്യപ്പെടുകയോ ചെയ്‌തില്ല. (ഉൽപ. 18:10-14) പകരം യഹോവ സാറയോട്‌ ആദരവോടെ ഇടപെട്ടു.

9. മാതാപിതാക്കൾക്കും മൂപ്പന്മാർക്കും യഹോവയുടെ മാതൃകയിൽനിന്ന്‌ എന്തു പാഠമാണു പഠിക്കാനുള്ളത്‌?

9 നമുക്കു വീണ്ടും മാതാപിതാക്കളിലേക്കും മൂപ്പന്മാരിലേക്കും വരാം. നിങ്ങൾക്ക്‌ എങ്ങനെ യഹോവയുടെ ഈ മാതൃക അനുകരിക്കാം? നിങ്ങളുടെ മക്കളോ സഭയിലുള്ള സഹോദരങ്ങളോ നിങ്ങളുടെ തീരുമാനങ്ങളെ ചോദ്യംചെയ്‌താൽ നിങ്ങൾ എന്തു ചെയ്യും? അവരെ തിരുത്താനായിരിക്കുമോ നിങ്ങൾക്ക്‌ ആദ്യം തോന്നുക? അതോ അവരുടെ സ്ഥാനത്തുനിന്ന്‌ ചിന്തിക്കാൻ ശ്രമിക്കുമോ? അധികാരമുള്ളവർ യഹോവയെ അനുകരിക്കുമ്പോൾ കുടുംബത്തിനും സഭയ്‌ക്കും അതിന്റെ പ്രയോജനങ്ങളുണ്ടാകും. യഹോവയുടെ മാതൃകയിൽനിന്ന്‌ താഴ്‌മയെക്കുറിച്ച്‌ എന്തു പഠിക്കാമെന്നാണു നമ്മൾ ഇതുവരെ ചർച്ച ചെയ്‌തത്‌. ഇനി, എളിമയെക്കുറിച്ച്‌ ദൈവവചനത്തിലെ ചില വ്യക്തികളിൽനിന്ന്‌ എന്തു പഠിക്കാമെന്നു നമുക്കു നോക്കാം.

മറ്റുള്ളവരുടെ മാതൃകയിൽനിന്ന്‌ എന്തു പഠിക്കാം?

10. നമ്മളെ പഠിപ്പിക്കാൻ യഹോവ മറ്റുള്ളവരുടെ മാതൃകകൾ എങ്ങനെയാണ്‌ ഉപയോഗിക്കുന്നത്‌?

10 നമ്മുടെ ‘മഹാനായ ഉപദേഷ്ടാവായ’ യഹോവ, നമ്മളെ പഠിപ്പിക്കുന്നതിനു തന്റെ വചനത്തിൽ ധാരാളം പേരുടെ മാതൃകകൾ രേഖപ്പെടുത്തിയിരിക്കുന്നു. (യശ. 30:20, 21) എളിമ ഉൾപ്പെടെയുള്ള ദൈവികഗുണങ്ങൾ കാണിച്ചവരെക്കുറിച്ചുള്ള ബൈബിൾവിവരണങ്ങൾ ധ്യാനിക്കുന്നതിലൂടെ നമുക്കു പലതും പഠിക്കാൻ കഴിയും. അത്തരം നല്ല ഗുണങ്ങൾ കാണിക്കാതിരുന്നവർക്ക്‌ എന്തു സംഭവിച്ചു എന്നു പഠിക്കുന്നതും നമുക്കു പ്രയോജനം ചെയ്യും.—സങ്കീ. 37:37; 1 കൊരി. 10:11.

11. ശൗലിന്റെ അനുഭവത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

11 ശൗൽ രാജാവിന്‌ എന്തു സംഭവിച്ചെന്നു ചിന്തിക്കുക. തുടക്കത്തിൽ അദ്ദേഹം എളിമയുള്ള ചെറുപ്പക്കാരനായിരുന്നു. തന്റെ പരിമിതികളെക്കുറിച്ച്‌ അദ്ദേഹം ബോധവാനായിരുന്നു. അതുകൊണ്ട്‌ കൂടുതൽ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാതെ മാറിനിൽക്കാനായിരുന്നു അദ്ദേഹത്തിനു താത്‌പര്യം. (1 ശമു. 9:21; 10:20-22) എന്നാൽ പിന്നീട്‌ അദ്ദേഹത്തിന്റെ സ്വഭാവത്തിനു മാറ്റം വന്നു. രാജാവായി അധികം വൈകാതെ അദ്ദേഹം ധിക്കാരത്തോടെ പ്രവർത്തിക്കാൻ തുടങ്ങി. ഒരു അവസരത്തിൽ ശമുവേൽ പ്രവാചകനെ കാത്തിരുന്നപ്പോൾ അദ്ദേഹത്തിനു ക്ഷമ നഷ്ടപ്പെട്ടു. അതുകൊണ്ട്‌ യാഗം അർപ്പിക്കാൻ അധികാരമില്ലായിരുന്നിട്ടും ശൗൽ അതു ചെയ്‌തു. ശൗൽ യഹോവയിൽ ആശ്രയിച്ചില്ല, ജനത്തിനുവേണ്ടി യഹോവ പ്രവർത്തിക്കുമെന്നു ചിന്തിച്ചില്ല. അങ്ങനെ എളിമ കാണിക്കാൻ പരാജയപ്പെട്ടതുകൊണ്ട്‌ ശൗലിന്‌ യഹോവയുടെ അംഗീകാരവും പിന്നീട്‌ രാജത്വവും നഷ്ടപ്പെട്ടു. (1 ശമു. 13:8-14) ഈ മുന്നറിയിപ്പിൻമാതൃകയ്‌ക്കു ചെവികൊടുത്തുകൊണ്ട്‌ നമുക്കു ജ്ഞാനികളാണെന്നു കാണിക്കാം. നമുക്ക്‌ അധികാരമില്ലാത്ത കാര്യങ്ങൾ നമുക്കു ചെയ്യാതിരിക്കാം.

12. ദാനിയേൽ എങ്ങനെയാണ്‌ എളിമ കാണിച്ചത്‌?

12 ശൗലിൽനിന്ന്‌ വളരെ വ്യത്യസ്‌തനായിരുന്ന ദാനിയേൽ പ്രവാചകന്റെ നല്ല മാതൃക നമുക്കു നോക്കാം. ജീവിതകാലം മുഴുവൻ ദാനിയേൽ നല്ല താഴ്‌മയും എളിമയും ഉള്ള ഒരു ദൈവദാസനായിരുന്നു. അദ്ദേഹം എപ്പോഴും മാർഗനിർദേശത്തിനായി യഹോവയിലേക്കു നോക്കി. ഉദാഹരണത്തിന്‌, നെബൂഖദ്‌നേസറിന്റെ സ്വപ്‌നം വിവരിക്കാൻ യഹോവ ദാനിയേലിനെ ഉപയോഗിച്ചപ്പോൾ അതു തന്റെ കഴിവുകൊണ്ട്‌ ചെയ്‌തതാണെന്നു ദാനിയേൽ അവകാശപ്പെട്ടില്ല. പകരം എളിമയോടെ എല്ലാ മഹത്ത്വവും ബഹുമതിയും യഹോവയ്‌ക്കു കൊടുത്തു. (ദാനി. 2:26-28) നമുക്കുള്ള പാഠം എന്താണ്‌? ചിലപ്പോൾ നമ്മുടെ പ്രസംഗങ്ങൾ കേൾക്കാൻ സഹോദരങ്ങൾക്ക്‌ ഇഷ്ടമായിരിക്കും. അല്ലെങ്കിൽ ശുശ്രൂഷയിൽ നമുക്കു നല്ല ഫലം ലഭിക്കുന്നുണ്ടായിരിക്കും. അപ്പോഴൊക്കെ അതിനുള്ള മഹത്ത്വം യഹോവയ്‌ക്കു കൊടുക്കാൻ നമ്മൾ ഓർക്കണം. യഹോവയുടെ സഹായമില്ലാതെ ഇക്കാര്യങ്ങളൊന്നും ചെയ്യാൻ നമുക്കു കഴിയില്ലെന്ന്‌ എളിമയോടെ നമ്മൾ തിരിച്ചറിയണം. (ഫിലി. 4:13) ഇങ്ങനെയൊരു മനോഭാവമുണ്ടെങ്കിൽ നമ്മൾ യേശുവിന്റെ നല്ല മാതൃക അനുകരിക്കുകയുമാണ്‌. അത്‌ എങ്ങനെ?

13. യോഹന്നാൻ 5:19, 30-ൽ കാണുന്ന യേശുവിന്റെ വാക്കുകളിൽനിന്ന്‌ എളിമയെക്കുറിച്ച്‌ നമുക്ക്‌ എന്തു പഠിക്കാം?

13 ദൈവത്തിന്റെ പൂർണതയുള്ള പുത്രനായിട്ടും യേശു യഹോവയിൽ ആശ്രയിച്ചു. (യോഹന്നാൻ 5:19, 30 വായിക്കുക.) തന്റെ സ്വർഗീയപിതാവിൽനിന്ന്‌ അധികാരം പിടിച്ചെടുക്കാൻ യേശു ഒരിക്കലും ശ്രമിച്ചില്ല. യേശു ‘ദൈവത്തോടു തുല്യനാകാൻവേണ്ടി ദൈവത്തിന്റെ സ്ഥാനം കൈക്കലാക്കണമെന്നു ചിന്തിച്ചില്ല’ എന്നു ഫിലിപ്പിയർ 2:6 പറയുന്നു. അനുസരണമുള്ള ഒരു മകനെപ്പോലെ യേശു തന്റെ പരിമിതികൾ തിരിച്ചറിയുകയും പിതാവിന്റെ അധികാരത്തെ ആദരിക്കുകയും ചെയ്‌തു.

യേശു തന്റെ അധികാരത്തിന്റെ പരിധികൾ തിരിച്ചറിയുകയും അത്‌ അംഗീകരിക്കുകയും ചെയ്‌തു (ഖണ്ഡിക 14 കാണുക)

14. തന്റെ അധികാരപരിധിയിൽപ്പെടാത്ത ഒരു കാര്യം ചെയ്യാൻ അഭ്യർഥിച്ചപ്പോൾ യേശു എങ്ങനെയാണു പ്രതികരിച്ചത്‌?

14 ഒരിക്കൽ ശിഷ്യന്മാരായ യാക്കോബും യോഹന്നാനും അവരുടെ അമ്മയും യേശുവിനെ സമീപിച്ച്‌ ഒരു പ്രത്യേകപദവിക്കായി അപേക്ഷിച്ചു. അതു കൊടുക്കാനുള്ള അധികാരം യേശുവിനില്ലായിരുന്നു. അപ്പോൾ യേശു എങ്ങനെയാണു പ്രതികരിച്ചതെന്നു നോക്കുക. ഉത്തരം കൊടുക്കാൻ യേശുവിനു രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടിവന്നില്ല. രാജ്യത്തിൽ തന്റെ വലത്തും ഇടത്തും ഇരിക്കേണ്ടത്‌ ആരൊക്കെയാണെന്നു തീരുമാനിക്കുന്നതു തന്റെ സ്വർഗീയപിതാവാണെന്നു യേശു പറഞ്ഞു. (മത്താ. 20:20-23) തന്റെ പരിധികൾ തനിക്ക്‌ അറിയാമെന്നു യേശു അങ്ങനെ കാണിച്ചു. യേശു എളിമയുള്ളവനായിരുന്നു. ഒരിക്കൽപ്പോലും യഹോവ കല്‌പിച്ചതിന്‌ അപ്പുറത്തേക്കു യേശു പോയില്ല. (യോഹ. 12:49) നമുക്ക്‌ എങ്ങനെ ആ നല്ല മാതൃക അനുകരിക്കാം?

യേശുവിനെപ്പോലെ നമുക്ക്‌ എങ്ങനെ എളിമയുള്ളവരായിരിക്കാം? (15-16 ഖണ്ഡികകൾ കാണുക) *

15-16. 1 കൊരിന്ത്യർ 4:6-ൽ കാണുന്ന ബൈബിളിന്റെ ബുദ്ധിയുപദേശം നമുക്ക്‌ എങ്ങനെ അനുസരിക്കാം?

15 1 കൊരിന്ത്യർ 4:6-ലെ ഉപദേശം അനുസരിച്ചുകൊണ്ട്‌ നമുക്കു യേശുവിന്റെ മാതൃക അനുകരിക്കാം. അവിടെ നമ്മളോട്‌ ഇങ്ങനെ പറയുന്നു: “എഴുതിയിരിക്കുന്നതിന്‌ അപ്പുറം പോകരുത്‌.” അതുകൊണ്ട്‌ ആരെങ്കിലും നമ്മളോട്‌ എന്തെങ്കിലും ഉപദേശം തേടിവന്നാൽ നമ്മുടെ സ്വന്തം ആശയങ്ങൾ അടിച്ചേൽപ്പിക്കാനോ ചിന്തിക്കാതെ ഉത്തരം കൊടുക്കാനോ നമ്മൾ ആഗ്രഹിക്കുകയില്ല. പകരം അതെക്കുറിച്ച്‌ ബൈബിളും നമ്മുടെ പ്രസിദ്ധീകരണങ്ങളും പറയുന്ന കാര്യങ്ങളിലേക്കു നമ്മൾ അവരുടെ ശ്രദ്ധ തിരിച്ചുവിടും. അങ്ങനെ ചെയ്യുന്നെങ്കിൽ നമ്മൾ നമ്മുടെ പരിധികൾ തിരിച്ചറിയുന്നെന്നു കാണിക്കുകയാണ്‌. സർവശക്തന്റെ ‘നീതിയുള്ള വിധികളാണ്‌’ ഏറ്റവും ശ്രേഷ്‌ഠമെന്നു നമ്മൾ എളിമയോടെ അംഗീകരിക്കുകയാണ്‌.—വെളി. 15:3, 4.

16 എളിമയുള്ളവരാണെങ്കിൽ നമ്മൾ ദൈവത്തെ മഹത്ത്വപ്പെടുത്തും. എന്നാൽ അതിനു മറ്റു പ്രയോജനങ്ങളുമുണ്ട്‌. താഴ്‌മയും എളിമയും നമുക്കു സന്തോഷം തരുന്നതും മറ്റുള്ളവരുമായി ഒത്തുപോകാൻ നമ്മളെ സഹായിക്കുന്നതും എങ്ങനെയെന്നു നമുക്ക്‌ ഇനി നോക്കാം.

താഴ്‌മയും എളിമയും നമുക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

17. താഴ്‌മയും എളിമയും ഉള്ളവർ സന്തോഷമുള്ളവരായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 താഴ്‌മയും എളിമയും ഉണ്ടെങ്കിൽ നമ്മൾ സന്തോഷമുള്ളവരായിരിക്കാനുള്ള സാധ്യത കൂടുതലാണ്‌. എന്തുകൊണ്ട്‌? നമ്മുടെ പരിമിതികൾ നമുക്കു വ്യക്തമായി അറിയാമെങ്കിൽ മറ്റുള്ളവർ തരുന്ന സഹായത്തിനു നമ്മൾ നന്ദിയുള്ളവരായിരിക്കും, നമ്മൾ അതു സന്തോഷത്തോടെ സ്വീകരിക്കും. ഉദാഹരണത്തിന്‌, യേശു പത്തു കുഷ്‌ഠരോഗികളെ സുഖപ്പെടുത്തിയ സംഭവത്തെക്കുറിച്ച്‌ ചിന്തിക്കുക. അതിൽ ഒരാൾ മാത്രമേ ഭയാനകമായ ഈ രോഗം സുഖപ്പെടുത്തിയതിനു യേശുവിനോടു നന്ദി പറയാൻ തിരിച്ച്‌ വന്നുള്ളൂ. യേശുവിന്റെ സഹായമില്ലാതെ ഈ രോഗത്തിൽനിന്ന്‌ മുക്തി നേടാൻ തനിക്കു കഴിയില്ലെന്ന്‌ അദ്ദേഹത്തിന്‌ അറിയാമായിരുന്നു. തനിക്കു ലഭിച്ച സഹായത്തിന്‌, താഴ്‌മയും എളിമയും ഉള്ള ആ മനുഷ്യൻ നന്ദിയുള്ളവനായിരുന്നു. അദ്ദേഹം അതിനു ദൈവത്തെ മഹത്ത്വപ്പെടുത്തുകയും ചെയ്‌തു.—ലൂക്കോ. 17:11-19.

18. താഴ്‌മയും എളിമയും മറ്റുള്ളവരുമായി നല്ല ബന്ധങ്ങളുണ്ടായിരിക്കാൻ നമ്മളെ സഹായിക്കുന്നത്‌ എങ്ങനെ? (റോമർ 12:10)

18 താഴ്‌മയും എളിമയും ഉള്ള ആളുകൾക്കു മറ്റുള്ളവരുമായി നല്ല ബന്ധങ്ങളുണ്ടായിരിക്കും. അവർക്ക്‌ ഉറ്റ സുഹൃത്തുകളെ കണ്ടെത്താനും എളുപ്പമായിരിക്കും. എന്തുകൊണ്ട്‌? മറ്റുള്ളവരുടെ നല്ല ഗുണങ്ങൾ അവർ സന്തോഷത്തോടെ അംഗീകരിക്കുകയും അവരെ വിശ്വസിക്കുകയും ചെയ്യുന്നു. മറ്റുള്ളവർ നിയമനങ്ങൾ നന്നായി ചെയ്യുന്നതു കാണുമ്പോൾ അവർ അതിൽ സന്തോഷിക്കുകയും ഒരു മടിയും കൂടാതെ അവരെ അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യും.റോമർ 12:10 വായിക്കുക.

19. നമ്മുടെ ഉള്ളിൽ അഹങ്കാരം വളരാതിരിക്കാൻ നമ്മൾ ശ്രദ്ധിക്കേണ്ടത്‌ എന്തുകൊണ്ട്‌?

19 എന്നാൽ അഹങ്കാരമുള്ളവർക്കു മറ്റുള്ളവരെ അഭിനന്ദിക്കാൻ ബുദ്ധിമുട്ടാണ്‌. പ്രശംസയെല്ലാം തങ്ങൾക്കു കിട്ടാനാണ്‌ അവർക്ക്‌ ഇഷ്ടം. അവർ തങ്ങളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയും മറ്റുള്ളവരെക്കാൾ എപ്പോഴും ഒരു പടി മേലേ നിൽക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്‌. മറ്റുള്ളവരെ പരിശീലിപ്പിക്കുകയും അവർക്ക്‌ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കുകയും ചെയ്യുന്നതിനു പകരം മിക്കപ്പോഴും അവരുടെ ചിന്ത ഇങ്ങനെയാണ്‌: ‘കാര്യം ശരിയായി നടക്കണമെങ്കിൽ എല്ലായിടത്തും എന്റെ കൈ ചെല്ലണം.’ ശരി എന്നതുകൊണ്ട്‌ അവർ ഉദ്ദേശിക്കുന്നത്‌ അവർക്കു തൃപ്‌തികരമായ രീതിയിൽ കാര്യങ്ങൾ ചെയ്യുന്നതിനെയാണ്‌. അഹങ്കാരമുള്ള ഒരാൾ മിക്കപ്പോഴും അധികാരമോഹിയും അസൂയാലുവും ആയിരിക്കും. (ഗലാ. 5:26) അങ്ങനെയുള്ളവർക്കു നിലനിൽക്കുന്ന സൗഹൃദങ്ങൾ അധികം കാണില്ല. അതുകൊണ്ട്‌ നമ്മുടെ ഉള്ളിൽ അഹങ്കാരമുണ്ടെന്നു നമ്മൾ തിരിച്ചറിയുന്നെങ്കിൽ അത്‌ ആഴത്തിൽ വേരുപിടിക്കാൻ നമ്മൾ അനുവദിക്കരുത്‌. പകരം, ‘മനസ്സു പുതുക്കാനുള്ള’ സഹായത്തിനായി നമ്മൾ യഹോവയോട്‌ ആത്മാർഥമായി പ്രാർഥിക്കണം.—റോമ. 12:2.

20. നമ്മൾ താഴ്‌മയും എളിമയും ഉള്ളവരായിരിക്കേണ്ടത്‌ എന്തുകൊണ്ട്‌?

20 യഹോവയുടെ ശ്രേഷ്‌ഠമായ മാതൃകയ്‌ക്കു നമ്മൾ എത്ര നന്ദിയുള്ളവരാണ്‌. തന്റെ ദാസരോടുള്ള യഹോവയുടെ ഇടപെടലുകളിൽ യഹോവയുടെ താഴ്‌മ നമുക്കു കാണാം. ആ മാതൃക അനുകരിക്കാനും നമ്മൾ ആഗ്രഹിക്കുന്നു. എളിമയോടെ ദൈവത്തോടൊപ്പം നടന്ന്‌ നല്ല മാതൃക വെച്ച വ്യക്തികളെയും നമുക്ക്‌ അനുകരിക്കാം. യഹോവ അർഹിക്കുന്ന മഹത്ത്വവും ബഹുമാനവും നമുക്ക്‌ എപ്പോഴും യഹോവയ്‌ക്കു കൊടുക്കാം. (വെളി. 4:11) അപ്പോൾ, താഴ്‌മയും എളിമയും ഉള്ള ആളുകളെ സ്‌നേഹിക്കുന്ന നമ്മുടെ സ്വർഗീയപിതാവിനോടൊപ്പം നടക്കാൻ നമ്മളും യോഗ്യരാകും.

ഗീതം 123 ദൈവത്തിന്റെ ക്രമീകരണത്തിനു മനസ്സോടെ കീഴ്‌പെടാം

^ ഖ. 5 താഴ്‌മയുള്ള ഒരാൾ മറ്റുള്ളവരോടു കരുണയോടെയും അനുകമ്പയോടെയും ഇടപെടും. അതുകൊണ്ടുതന്നെ യഹോവ താഴ്‌മയുള്ള ഒരാളാണെന്നു പറയാനാകും. യഹോവയുടെ മാതൃകയിൽനിന്ന്‌ നമുക്കു താഴ്‌മയെക്കുറിച്ച്‌ പലതും പഠിക്കാൻ കഴിയും. അതെപ്പറ്റിയാണ്‌ നമ്മൾ ഈ ലേഖനത്തിൽ ചിന്തിക്കാൻപോകുന്നത്‌. അതുപോലെ, എളിമ എന്ന ഗുണത്തെക്കുറിച്ച്‌ ശൗൽ രാജാവ്‌, ദാനിയേൽ പ്രവാചകൻ, യേശു എന്നിവരിൽനിന്ന്‌ എന്തു പഠിക്കാമെന്നും നോക്കും.

^ ഖ. 58 ചിത്രക്കുറിപ്പ്‌: സഭയിലെ വയൽസേവനപ്രദേശത്തിന്റെ ഉത്തരവാദിത്വം കൈകാര്യം ചെയ്യാൻ ചെറുപ്പക്കാരനായ ഒരു സഹോദരനെ ഒരു മൂപ്പൻ പരിശീലിപ്പിക്കുന്നു. പിന്നീട്‌, ചെറുപ്പക്കാരനായ സഹോദരൻ തന്റെ നിയമനം ചെയ്യുമ്പോൾ മൂപ്പൻ അതിൽ ഇടപെടുന്നില്ല. നിയമനം സ്വന്തമായി ചെയ്യാൻ ചെറുപ്പക്കാരനെ അനുവദിക്കുന്നു.

^ ഖ. 62 ചിത്രക്കുറിപ്പ്‌: ഒരു പള്ളിയിൽ നടക്കുന്ന വിവാഹത്തിനു പോകുന്നതിൽ തെറ്റുണ്ടോ എന്ന്‌ ഒരു സഹോദരി ഒരു മൂപ്പനോടു ചോദിക്കുന്നു. മൂപ്പൻ സ്വന്തം അഭിപ്രായം പറയുന്നതിനു പകരം ചില ബൈബിൾതത്ത്വങ്ങൾ സഹോദരിയുമായി ചർച്ച ചെയ്യുന്നു.