വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠനലേഖനം 35

സഭയിൽ മറ്റുള്ളവർക്കുള്ള സ്ഥാനത്തെ ബഹുമാനിക്കുക

സഭയിൽ മറ്റുള്ളവർക്കുള്ള സ്ഥാനത്തെ ബഹുമാനിക്കുക

“കണ്ണിനു കൈയോട്‌, ‘എനിക്കു നിന്നെ ആവശ്യമില്ല’ എന്നു പറയാനാകില്ല. തലയ്‌ക്കു കാലിനോടും, ‘എനിക്കു നിന്നെ ആവശ്യമില്ല’ എന്നു പറയാനാകില്ല.”—1 കൊരി. 12:21.

ഗീതം 124 എന്നും വിശ്വസ്‌തൻ

പൂർവാവലോകനം *

1. യഹോവ തന്റെ ഓരോ വിശ്വസ്‌തദാസനും എന്തു നൽകിയിരിക്കുന്നു?

യഹോവ തന്റെ ഓരോ വിശ്വസ്‌തദാസനും സ്‌നേഹത്തോടെ തന്റെ സഭയിൽ ഒരു സ്ഥാനം നൽകിയിട്ടുണ്ട്‌. സഭയിൽ നമ്മൾ ചെയ്യുന്ന കാര്യങ്ങൾ വ്യത്യസ്‌തമാണെങ്കിലും നമ്മൾ എല്ലാവരും വിലയുള്ളവരാണ്‌, എല്ലാവരും പരസ്‌പരം വേണ്ടപ്പെട്ടവരാണ്‌. പ്രധാനപ്പെട്ട ഈ കാര്യം മനസ്സിലാക്കാൻ പൗലോസ്‌ അപ്പോസ്‌തലൻ നമ്മളെ സഹായിക്കുന്നു. എങ്ങനെ?

2. എഫെസ്യർ 4:16 പറയുന്നതുപോലെ, നമ്മൾ മറ്റുള്ളവരെ വിലയുള്ളവരായി കാണുകയും ഒത്തൊരുമയോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

2 ഈ ലേഖനത്തിന്റെ ആധാരവാക്യത്തിൽ പൗലോസ്‌ പറഞ്ഞതുപോലെ നമുക്കാർക്കും യഹോവയുടെ മറ്റൊരു ദാസനോട്‌ “എനിക്കു നിന്നെ ആവശ്യമില്ല” എന്നു പറയാനാകില്ല. (1 കൊരി. 12:21) സഭയുടെ കാര്യങ്ങൾ സുഖമമായി മുന്നോട്ട്‌ പോകണമെങ്കിൽ മറ്റുള്ളവർ വിലയുള്ളവരാണെന്നു നമ്മൾ മനസ്സിലാക്കുകയും ഒരുമിച്ച്‌ പ്രവർത്തിക്കുകയും വേണം. (എഫെസ്യർ 4:16 വായിക്കുക.) എല്ലാവരും ഒത്തൊരുമയോടെ പ്രവർത്തിക്കുമ്പോൾ സഭയിൽ സ്‌നേഹം തഴച്ചുവളരുകയും സഭ കൂടുതൽ ശക്തമാകുകയും ചെയ്യും.

3. ഈ ലേഖനത്തിൽ നമ്മൾ എന്താണു പഠിക്കാൻപോകുന്നത്‌?

3 സഭയിലെ മറ്റുള്ളവരോടു ബഹുമാനം കാണിക്കാനുള്ള ചില മേഖലകൾ ഏവ? ഈ ലേഖനത്തിൽ മൂപ്പന്മാർക്ക്‌ എങ്ങനെ സഹമൂപ്പന്മാരെ ബഹുമാനിക്കാൻ കഴിയുമെന്നു നമ്മൾ ചിന്തിക്കും. അതിനു ശേഷം, വിവാഹിതരല്ലാത്ത സഹോദരങ്ങളെ വിലയുള്ളവരായി കാണുന്നെന്ന്‌ എങ്ങനെ കാണിക്കാമെന്നു നമ്മൾ ചർച്ച ചെയ്യും. അവസാനം, നമ്മുടെ ഭാഷ അത്ര നന്നായി സംസാരിക്കാൻ കഴിയാത്തവരോട്‌ എങ്ങനെ ബഹുമാനം കാണിക്കാമെന്നും നമ്മൾ പഠിക്കും.

സഹമൂപ്പന്മാരെ ബഹുമാനിക്കുക

4. റോമർ 12:10-ലെ ഏത്‌ ഉപദേശമാണു മൂപ്പന്മാർ അനുസരിക്കേണ്ടത്‌?

4 സഭയിലെ എല്ലാ മൂപ്പന്മാരും യഹോവയുടെ പരിശുദ്ധാത്മാവിനാലാണു നിയമിക്കപ്പെടുന്നത്‌. എങ്കിലും അവരുടെ കഴിവുകളും പ്രാപ്‌തികളും എല്ലാം വ്യത്യസ്‌തമാണ്‌. (1 കൊരി. 12:17, 18) ചിലർ അടുത്തിടെ ആയിരിക്കാം മൂപ്പന്മാരായത്‌, മൂപ്പന്മാർ എന്ന നിലയിൽ വലിയ അനുഭവപരിചയവും കാണില്ല. മറ്റു ചിലർക്കു പ്രായത്തിന്റെ ബുദ്ധിമുട്ടുകളും ആരോഗ്യപ്രശ്‌നങ്ങളും കാരണം അധികമൊന്നും ചെയ്യാൻ കഴിയുന്നില്ലായിരിക്കും. എങ്കിലും ഒരു മൂപ്പനും തന്റെ സഹമൂപ്പനോട്‌ “എനിക്കു നിന്നെ ആവശ്യമില്ല” എന്ന രീതിയിൽ ഇടപെടരുത്‌. പകരം ഓരോ മൂപ്പനും റോമർ 12:10-ലെ (വായിക്കുക.) പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കണം.

സഹമൂപ്പന്മാർ പറയുന്നതു ശ്രദ്ധിച്ച്‌ കേട്ടുകൊണ്ട്‌ മൂപ്പന്മാർ പരസ്‌പരബഹുമാനം കാണിക്കുന്നു (5, 6 ഖണ്ഡികകൾ കാണുക)

5. സഹമൂപ്പന്മാരെ ബഹുമാനിക്കുന്നെന്ന്‌ ഓരോ മൂപ്പനും എങ്ങനെയാണു കാണിക്കുന്നത്‌, അവർ അങ്ങനെ ചെയ്യുന്നതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

5 മറ്റു മൂപ്പന്മാർ പറയുന്നതു ശ്രദ്ധിച്ച്‌ കേട്ടുകൊണ്ട്‌ അവർ പരസ്‌പരമുള്ള ബഹുമാനം കാണിക്കുന്നു. ഗൗരവമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരു സംഘം എന്ന നിലയിൽ മൂപ്പന്മാർ കൂടിവരുമ്പോൾ ഇതു വിശേഷിച്ചും പ്രധാനമാണ്‌. എന്തുകൊണ്ട്‌? 1988 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ ഇംഗ്ലീഷ്‌ പതിപ്പ്‌ ഇങ്ങനെ പറയുന്നു: “ബുദ്ധിമുട്ടുള്ള സാഹചര്യങ്ങൾ നേരിടാനും പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാനും സഹായകമായ ബൈബിൾതത്ത്വങ്ങൾ പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ ഏതൊരു മൂപ്പന്റെയും ഓർമയിൽ കൊണ്ടുവരാൻ ക്രിസ്‌തുവിനു കഴിയും. (പ്രവൃ. 15:6-15) പരിശുദ്ധാത്മാവ്‌ മൂപ്പന്മാരുടെ സംഘത്തിലെ ഏതെങ്കിലും ഒരാളെയല്ല, മറിച്ച്‌ എല്ലാവരെയും സഹായിക്കുമെന്ന്‌ അവർക്ക്‌ അറിയാം.”

6. ഒത്തൊരുമയോടെ പ്രവർത്തിക്കാൻ മൂപ്പന്മാർക്ക്‌ എങ്ങനെ കഴിയും, അവർ അങ്ങനെ ചെയ്യുമ്പോൾ സഭയ്‌ക്ക്‌ എങ്ങനെ പ്രയോജനം ചെയ്യും?

6 സഹമൂപ്പന്മാരെ ബഹുമാനിക്കുന്ന ഒരു മൂപ്പൻ മൂപ്പന്മാരുടെ യോഗത്തിൽ എപ്പോഴും ആദ്യം സംസാരിക്കാൻ ശ്രമിക്കില്ല. ചർച്ചയിൽ ആധിപത്യം പുലർത്താനും അദ്ദേഹം ശ്രമിക്കില്ല. താൻ പറയുന്നതാണ്‌ എപ്പോഴും ശരിയെന്ന ചിന്ത അദ്ദേഹം ഒഴിവാക്കും. പകരം, തന്റെ അഭിപ്രായങ്ങൾ എപ്പോഴും എളിമയോടെയും താഴ്‌മയോടെയും പറയും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ അദ്ദേഹം ശ്രദ്ധിച്ച്‌ കേൾക്കും. ബൈബിൾതത്ത്വങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനും വിശ്വസ്‌തനും വിവേകിയും ആയ അടിമയുടെ നിർദേശങ്ങൾ പിൻപറ്റാനും അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കും. (മത്താ. 24:45-47) സ്‌നേഹവും ബഹുമാനവും നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ മൂപ്പന്മാർ കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ പരിശുദ്ധാത്മാവ്‌ അവരുടെകൂടെയുണ്ടായിരിക്കും, സഭയെ ബലപ്പെടുത്തുന്ന തീരുമാനങ്ങൾ എടുക്കാൻ ദൈവാത്മാവ്‌ അവരെ നയിക്കുകയും ചെയ്യും.—യാക്കോ. 3:17, 18.

വിവാഹിതരല്ലാത്ത ക്രിസ്‌ത്യാനികളോടു ബഹുമാനം കാണിക്കുക

7. ഏകാകികളെ യേശു എങ്ങനെയാണു വീക്ഷിച്ചത്‌?

7 ദമ്പതികളും കുടുംബങ്ങളും ഉൾപ്പെടുന്നതാണു നമ്മുടെ സഭ. എങ്കിലും വിവാഹിതരല്ലാത്ത ധാരാളം സഹോദരന്മാരും സഹോദരിമാരും നമ്മുടെ കൂട്ടത്തിലുണ്ട്‌. ഏകാകികളായ സഹോദരങ്ങളെ നമ്മൾ എങ്ങനെ വീക്ഷിക്കണം? യേശു അങ്ങനെയുള്ളവരെ എങ്ങനെയാണു വീക്ഷിച്ചതെന്നു നമുക്കു നോക്കാം. ഭൂമിയിലെ ശുശ്രൂഷക്കാലത്ത്‌ യേശു വിവാഹം കഴിച്ചില്ല. ഏകാകിയായി ജീവിച്ചുകൊണ്ട്‌ തന്റെ സമയവും ശ്രദ്ധയും എല്ലാം തന്റെ നിയമനത്തിനു കൊടുത്തു. ഒരു ക്രിസ്‌ത്യാനി വിവാഹം കഴിക്കണമെന്നോ ഏകാകിയായി തുടരണമെന്നോ ഒന്നും യേശു പഠിപ്പിച്ചില്ല. എന്നാൽ ചില ക്രിസ്‌ത്യാനികൾ ഏകാകികളായി തുടരാൻ തീരുമാനിക്കുമെന്ന്‌ യേശു പറഞ്ഞു എന്നതു ശ്രദ്ധേയമാണ്‌. (മത്താ. 19:11, 12; മത്തായി 19:12-ന്റെ “തങ്ങളെത്തന്നെ ഷണ്ഡന്മാരാക്കിയവർ” എന്ന പഠനക്കുറിപ്പ്‌ കാണുക.) വിവാഹം കഴിക്കാത്തവരെ യേശു ബഹുമാനിച്ചു. ഏകാകികൾക്കു വിവാഹിതരുടെ അത്ര വിലയില്ലെന്നോ അവർക്കു ജീവിതത്തിൽ എന്തോ വലിയ നഷ്ടം സംഭവിച്ചെന്നോ ഒന്നും യേശു ചിന്തിച്ചില്ല.

8. 1 കൊരിന്ത്യർ 7:7-9 അനുസരിച്ച്‌, എന്തിനെക്കുറിച്ച്‌ ചിന്തിക്കാൻ പൗലോസ്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു?

8 യേശുവിനെപ്പോലെ പൗലോസ്‌ അപ്പോസ്‌തലനും ഏകാകിയായി നിന്നുകൊണ്ട്‌ തന്റെ ശുശ്രൂഷ ചെയ്‌തു. ഒരു ക്രിസ്‌ത്യാനി വിവാഹം കഴിക്കുന്നതു തെറ്റാണെന്നു പൗലോസ്‌ ഒരിക്കലും പഠിപ്പിച്ചില്ല. അത്‌ ഓരോ വ്യക്തിയും എടുക്കേണ്ട തീരുമാനമാണെന്നു പൗലോസ്‌ മനസ്സിലാക്കി. എങ്കിലും വിവാഹം കഴിക്കാതെ യഹോവയെ സേവിക്കാൻ കഴിയുമോ എന്നു ചിന്തിക്കാൻ പൗലോസ്‌ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 കൊരിന്ത്യർ 7:7-9 വായിക്കുക.) വ്യക്തമായും പൗലോസ്‌ ഏകാകികളായ ക്രിസ്‌ത്യാനികളെ വിലയില്ലാത്തവരായി കണ്ടില്ല. ഗൗരവമുള്ള ഉത്തരവാദിത്വങ്ങൾ ചെയ്യാൻ പൗലോസ്‌ ഏകാകിയായിരുന്ന തിമൊഥെയൊസിനെ തിരഞ്ഞെടുത്തു എന്നതു ശ്രദ്ധിക്കുക. * (ഫിലി. 2:19-22) ഒരാൾ വിവാഹിതനാണോ അല്ലയോ എന്നത്‌, സഭയിലെ സേവനപദവിക്കുള്ള ഒരു യോഗ്യതയായി കാണുന്നത്‌ തെറ്റാണെന്നല്ലേ ഇതു കാണിക്കുന്നത്‌?—1 കൊരി. 7:32-35, 38.

9. വിവാഹത്തെയും ഏകാകിയായുള്ള ജീവിതത്തെയും കുറിച്ച്‌ നമുക്ക്‌ എന്തു പറയാം?

9 യേശുവാകട്ടെ പൗലോസാകട്ടെ, ക്രിസ്‌ത്യാനികൾ വിവാഹം കഴിക്കണമെന്നോ കഴിക്കരുതെന്നോ പറഞ്ഞില്ല. അങ്ങനെയെങ്കിൽ വിവാഹം കഴിക്കുന്നതിനെയും ഏകാകിയായി ജീവിക്കുന്നതിനെയും കുറിച്ച്‌ നമുക്ക്‌ എന്തു പറയാം? 2012 ഒക്ടോബർ 1 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) അതെക്കുറിച്ച്‌ ഇങ്ങനെയാണു പറയുന്നത്‌: “വിവാഹിതരായിരിക്കുന്നതും ഏകാകികളായിരിക്കുന്നതും രണ്ടും ദൈവത്തിൽനിന്നുള്ള സമ്മാനങ്ങളാണ്‌. . . . വിവാഹം കഴിക്കാതെ ജീവിക്കുന്നതു ദുഃഖത്തിനോ നാണക്കേടിനോ ഉള്ള കാരണമായി യഹോവ കാണുന്നില്ല.” അതുകൊണ്ട്‌ സഭയിലെ ഏകാകികളായ സഹോദരന്മാരുടെയും സഹോദരിമാരുടെയും സ്ഥാനം നമ്മൾ ബഹുമാനിക്കണം.

ഏകാകികളായ സഹോദരങ്ങളോടു ബഹുമാനമുണ്ടെങ്കിൽ നമ്മൾ എന്ത്‌ ഒഴിവാക്കും? (10-ാം ഖണ്ഡിക കാണുക)

10. ഏകാകികളായ സഹോദരങ്ങളെ മാനിക്കുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

10 ഏകാകികളായ സഹോദരങ്ങളുടെ ചിന്തകളും വികാരങ്ങളും മാനിക്കുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം? ഓരോരുത്തരും ഏകാകികളായി തുടരുന്നതിന്റെ കാരണങ്ങൾ വ്യത്യസ്‌തമായിരുന്നേക്കാം എന്നു നമ്മൾ ഓർക്കണം. ഉദാഹരണത്തിന്‌, വിവാഹം കഴിക്കാതെ ജീവിക്കാനുള്ള ലക്ഷ്യം വെച്ചിട്ടുള്ളവരാണ്‌ ഏകാകികളായ ചില ക്രിസ്‌ത്യാനികൾ. മറ്റു ചിലർക്കു വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്‌, പക്ഷേ യോജിച്ച ഒരു ഇണയെ കണ്ടുപിടിക്കാൻ അവർക്കു കഴിഞ്ഞിട്ടില്ല. ഇനി ചിലരുടെ കാര്യത്തിൽ അവരുടെ ഇണ മരിച്ചുപോയതാണ്‌. എന്തായാലും സഭയിലെ സഹോദരങ്ങൾ ഏകാകികളായ സഹവിശ്വാസികളോട്‌, അവർ എന്തുകൊണ്ടാണ്‌ വിവാഹം കഴിക്കാത്തതെന്നു ചോദിക്കുന്നത്‌ ഉചിതമായിരിക്കുമോ? അതുപോലെ ഒരു ഇണയെ കണ്ടുപിടിക്കാൻ സഹായം ആവശ്യമുണ്ടോ എന്നു ചോദിക്കുന്നതു ശരിയായിരിക്കുമോ? ചില ഏകാകികളായ ക്രിസ്‌ത്യാനികൾ നമ്മളോടു സഹായം ആവശ്യപ്പെട്ടേക്കാം എന്നതു ശരിയാണ്‌. എങ്കിലും സഹായമൊന്നും ഇങ്ങോട്ടു ചോദിക്കാത്തപ്പോൾ നമ്മൾ സഹായിക്കാമെന്നു മുൻകൈയെടുത്ത്‌ പറഞ്ഞാൽ ഏകാകികളായ സഹോദരങ്ങൾക്ക്‌ എന്തായിരിക്കും തോന്നുക? (1 തെസ്സ. 4:11; 1 തിമൊ. 5:13) ഏകാകികളായ ചില വിശ്വസ്‌തസഹോദരങ്ങളുടെ അഭിപ്രായങ്ങൾ നമുക്ക്‌ ഒന്നു നോക്കാം.

11-12. ഏകാകികളായ സഹോദരങ്ങളെ നമ്മൾ എങ്ങനെ നിരുത്സാഹപ്പെടുത്തിയേക്കാം?

11 തന്റെ നിയമനം വളരെ നന്നായി ചെയ്യുന്ന ഏകാകിയായ ഒരു സർക്കിട്ട്‌ മേൽവിചാരകന്റെ കാര്യം നോക്കാം. ഏകാകിയായിരിക്കുന്നതുകൊണ്ട്‌ പല പ്രയോജനങ്ങളുമുണ്ടെന്നാണ്‌ അദ്ദേഹത്തിനു തോന്നുന്നത്‌. എങ്കിലും സഹോദരങ്ങൾ നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽപ്പോലും “സഹോദരൻ എന്താ വിവാഹം കഴിക്കാത്തത്‌” എന്നു ചോദിക്കുമ്പോൾ തനിക്കു നിരുത്സാഹം തോന്നാറുണ്ടെന്നു സഹോദരൻ പറയുന്നു. ബഥേലിൽ സേവിക്കുന്ന ഏകാകിയായ ഒരു സഹോദരനു തോന്നുന്നത്‌ ഇങ്ങനെയാണ്‌: “ഏകാകികളായ സഹോദരങ്ങളോടു സഹതാപം കാണിക്കണം എന്ന രീതിയിലാണു ചില സഹോദരങ്ങൾ ഇടപെടുന്നത്‌. ഏകാകിയായിരിക്കുന്നത്‌ ഒരു സമ്മാനമല്ല, പകരം ഒരു ഭാരമാണെന്നു തോന്നാൻ അത്‌ ഇടയാക്കും.”

12 ബഥേലിൽ സേവിക്കുന്ന ഒരു സഹോദരി പറയുന്നു: “ഏകാകികളായ എല്ലാവരും ഒരു ഇണയെ അന്വേഷിച്ച്‌ നടക്കുകയാണെന്നും ഒരുമിച്ച്‌ കൂടിവരുന്ന ഓരോ സന്ദർഭങ്ങളും അതിനുള്ള അവസരങ്ങളായിട്ടാണ്‌ അവർ കാണുന്നതെന്നും ആണ്‌ ചില പ്രചാരകർ ചിന്തിക്കുന്നത്‌. ഒരിക്കൽ എന്റെ നിയമനവുമായി ബന്ധപ്പെട്ട്‌ എനിക്കു രാജ്യത്തിന്റെ മറ്റൊരു ഭാഗത്തേക്കു പോകേണ്ടിവന്നു. മീറ്റിങ്ങുള്ള ഒരു വൈകുന്നേരമാണ്‌ ഞാൻ അവിടെ എത്തിയത്‌. എനിക്കു താമസസൗകര്യം തന്ന സഹോദരി ആ സഭയിൽ എന്റെ അതേ പ്രായത്തിലുള്ള രണ്ടു സഹോദരന്മാരുണ്ടെന്നു പറഞ്ഞു. എനിക്കുവേണ്ടി കല്യാണം ആലോചിക്കാനൊന്നും ഉദ്ദേശിക്കുന്നില്ലെന്നു സഹോദരി പറഞ്ഞെങ്കിലും രാജ്യഹാളിൽ ചെന്നയുടനെ സഹോദരി എന്നെ ആ രണ്ടു സഹോദരന്മാരുടെ അടുത്ത്‌ കൊണ്ടുപോയി. ഞങ്ങൾക്കു മൂന്നു പേർക്കും ആകെ ചമ്മലായി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.”

13. ഏകാകിയായ ഒരു സഹോദരിയെ ആരുടെ നല്ല മാതൃകയാണു സഹായിച്ചത്‌?

13 ബഥേലിൽ സേവിക്കുന്ന മറ്റൊരു ഏകാകിയായ സഹോദരി പറയുന്നു: “വർഷങ്ങളായി മുൻനിരസേവനം ചെയ്യുന്ന ഏകാകികളായ പല സഹോദരങ്ങളെയും എനിക്ക്‌ അറിയാം. ത്യാഗമനസ്‌കരും നിശ്ചയദാർഢ്യമുള്ളവരും ആണ്‌ അവർ. തങ്ങളുടെ സേവനത്തിൽ സന്തോഷിക്കുന്ന, വ്യക്തമായ ലക്ഷ്യങ്ങളുള്ള അവർ സഭയ്‌ക്ക്‌ ശരിക്കും ഒരു മുതൽക്കൂട്ടാണ്‌. ഏകാകികളായതുകൊണ്ട്‌ തങ്ങൾ മറ്റുള്ളവരെക്കാൾ ഉയർന്നവരാണെന്നോ ഇണയും കുടുംബവും ഒന്നും ഇല്ലാത്തതുകൊണ്ട്‌ തങ്ങൾക്ക്‌ എന്തോ നഷ്ടം സംഭവിച്ചെന്നോ അവർക്കു തോന്നുന്നില്ല.” സഭയിലെ എല്ലാവരും പരസ്‌പരം ബഹുമാനിക്കുകയും വില കല്‌പിക്കുകയും ചെയ്യുമ്പോൾ സഭ മനോഹരമായ ഒരു ഇടമായിത്തീരും. അവിടെ നിങ്ങൾക്കു നിങ്ങളുടേതായ ഒരു സ്ഥാനമുണ്ടായിരിക്കും. ആർക്കും നിങ്ങളോട്‌ അനാവശ്യമായ സഹതാപമില്ല, നിങ്ങളോട്‌ അസൂയയില്ല. ആരും നിങ്ങളെ അവഗണിക്കുന്നതായി നിങ്ങൾക്കു തോന്നില്ല, നിങ്ങളോട്‌ അതിരുകവിഞ്ഞ ബഹുമാനവും കാണിക്കില്ല.

14. നമുക്ക്‌ എങ്ങനെ ഏകാകികളായ സഹോദരങ്ങളോടു ബഹുമാനം കാണിക്കാം?

14 അതെ, നമ്മുടെ ഏകാകികളായ സഹോദരങ്ങളോട്‌ നമുക്ക്‌ അനാവശ്യമായ സഹതാപം കാണിക്കാതിരിക്കാം. പകരം അവരുടെ നല്ല ഗുണങ്ങളുടെ അടിസ്ഥാനത്തിൽ അവർക്കു വില കല്‌പിക്കാം. അവരുടെ വിശ്വസ്‌തതയെ വിലമതിക്കാം. ഈ രീതിയിൽ ഏകാകികളായ സഹോദരങ്ങളോട്‌ ഇടപെടുന്നെങ്കിൽ “എനിക്കു നിന്നെ ആവശ്യമില്ല” എന്നു നമ്മൾ അവരോടു പറയുന്നതായി അവർക്ക്‌ ഒരിക്കലും തോന്നില്ല. (1 കൊരി. 12:21) പകരം നമ്മൾ അവരെ ബഹുമാനിക്കുന്നെന്നും സഭയിൽ അവർക്കുള്ള സ്ഥാനത്തെ വിലമതിക്കുന്നെന്നും അവർക്കു മനസ്സിലാകും.

നിങ്ങളുടെ ഭാഷ നന്നായി സംസാരിക്കാൻ കഴിയാത്തവരെ ബഹുമാനിക്കുക

15. ശുശ്രൂഷയിൽ കൂടുതൽ ചെയ്യുന്നതിനുവേണ്ടി ചിലർ എന്തു മാറ്റങ്ങൾ വരുത്തിയിരിക്കുന്നു?

15 ഈ അടുത്ത കാലത്ത്‌ ശുശ്രൂഷയിൽ കൂടുതൽ ചെയ്യാൻ ആഗ്രഹിക്കുന്ന ധാരാളം പ്രചാരകർ മറ്റൊരു ഭാഷ പഠിക്കാൻ ലക്ഷ്യം വെച്ചിരിക്കുന്നു. അതിനുവേണ്ടി അവർ ജീവിതത്തിൽ പല മാറ്റങ്ങളും വരുത്തി. ഈ സഹോദരങ്ങൾ തങ്ങളുടെ മാതൃഭാഷ സംസാരിക്കുന്ന സ്വന്തം സഭ വിട്ടിട്ട്‌ രാജ്യപ്രചാരകരുടെ ആവശ്യം കൂടുതലുള്ള സ്ഥലത്ത്‌, മറ്റൊരു ഭാഷ സംസാരിക്കുന്ന സഭയോടൊത്ത്‌ സേവിക്കാൻ തയ്യാറായിരിക്കുന്നു. (പ്രവൃ. 16:9) ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്‌ക്കാൻ ഈ ക്രിസ്‌ത്യാനികൾ സ്വന്തമായി എടുത്ത ഒരു തീരുമാനമാണ്‌ ഇത്‌. പുതിയ ഭാഷ നന്നായി സംസാരിക്കാൻ അവർ വർഷങ്ങൾ എടുത്തേക്കാമെങ്കിലും അവർ ചെയ്‌തിരിക്കുന്ന ഈ ത്യാഗംകൊണ്ട്‌ സഭയ്‌ക്കു പല പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്‌. അവരുടെ നല്ല ഗുണങ്ങളും അനുഭവസമ്പത്തും സഭയിലെ സഹോദരങ്ങളെ കൂടുതൽ ബലപ്പെടുത്തും. സ്വന്തം സുഖസൗകര്യങ്ങൾ വിട്ടുകളഞ്ഞുകൊണ്ട്‌ ഈ സഹോദരങ്ങൾ ചെയ്‌തിരിക്കുന്ന ത്യാഗത്തെ നമ്മൾ വിലമതിക്കുന്നില്ലേ?

16. എന്തിന്റെ അടിസ്ഥാനത്തിലാണു മൂപ്പന്മാർ സഹോദരന്മാരെ മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആയി ശുപാർശ ചെയ്യുന്നത്‌?

16 സഭയുടെ ഭാഷ അത്ര നന്നായി കൈകാര്യം ചെയ്യാൻ അറിയില്ല എന്നതുകൊണ്ട്‌ മാത്രം മൂപ്പന്മാരുടെ സംഘം ഒരു സഹോദരനെ മൂപ്പനായോ ശുശ്രൂഷാദാസനായോ ശുപാർശ ചെയ്യാതിരിക്കില്ല. അവർ ഒരു സഹോദരനെ വിലയിരുത്തുന്നത്‌ മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ഉള്ള തിരുവെഴുത്തുയോഗ്യതകളുടെ അടിസ്ഥാനത്തിലാണ്‌. അല്ലാതെ അദ്ദേഹം സഭയുടെ ഭാഷ എത്ര നന്നായി സംസാരിക്കുന്നു എന്നു നോക്കിയല്ല.—1 തിമൊ. 3:1-10, 12, 13; തീത്തോ. 1:5-9.

17. കുടുംബങ്ങൾ മറ്റൊരു രാജ്യത്തേക്കു താമസം മാറുമ്പോൾ അവർക്ക്‌ എന്തു തീരുമാനം എടുക്കേണ്ടിവരും?

17 സ്വന്തം രാജ്യത്തെ ജീവിതസാഹചര്യങ്ങൾ ദുസ്സഹമാകുമ്പോഴോ ജോലി കണ്ടെത്തുന്നതിനുവേണ്ടിയോ ചില ക്രിസ്‌തീയകുടുംബങ്ങൾക്കു മറ്റൊരു രാജ്യത്തേക്കു മാറേണ്ടിവരുന്നു. അങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികൾ പഠിക്കുന്നത്‌ പുതിയ രാജ്യത്തെ പ്രധാനഭാഷയിലുള്ള സ്‌കൂളുകളിലായിരിക്കും. ജോലി കണ്ടെത്തുന്നതിനു മാതാപിതാക്കളും ആ ഭാഷ പഠിക്കേണ്ടിവരും. ആ രാജ്യത്ത്‌ അവരുടെ മാതൃഭാഷ സംസാരിക്കുന്ന ഒരു സഭയോ കൂട്ടമോ ഉണ്ടെങ്കിൽ ഒരു ചോദ്യം വന്നേക്കാം: ഏതു ഭാഷയിലുള്ള സഭയോടൊത്താണ്‌ ആ കുടുംബം സഹവസിക്കേണ്ടത്‌? പുതിയ രാജ്യത്തെ പ്രധാനഭാഷ സംസാരിക്കുന്ന സഭയിലാണോ അതോ അവരുടെ മാതൃഭാഷയിലുള്ള സഭയിലാണോ?

18. ഗലാത്യർ 6:5-നു ചേർച്ചയിൽ നമുക്ക്‌ എങ്ങനെ കുടുംബനാഥന്റെ തീരുമാനത്തെ മാനിക്കുന്നെന്നു കാണിക്കാം?

18 ഏതു ഭാഷയിലുള്ള സഭയിലാണു തന്റെ കുടുംബം പോകേണ്ടതെന്നു തീരുമാനിക്കുന്നതു കുടുംബനാഥനാണ്‌. തന്റെ കുടുംബത്തിന്‌ ഏറ്റവും നല്ലത്‌ എന്താണ്‌ എന്നു ചിന്തിച്ചതിനു ശേഷം കുടുംബനാഥൻ ഒരു തീരുമാനം എടുക്കണം. (ഗലാത്യർ 6:5 വായിക്കുക.) ഇതു തികച്ചും വ്യക്തിപരമായ ഒരു കാര്യമായതുകൊണ്ട്‌ നമ്മൾ കുടുംബനാഥന്റെ തീരുമാനത്തെ മാനിക്കണം. അദ്ദേഹത്തിന്റെ തീരുമാനം എന്തായാലും നമ്മൾ അതിനെ അംഗീകരിക്കുകയും സ്‌നേഹത്തോടെ ആ കുടുംബത്തെ സഭയിലേക്കു സ്വീകരിക്കുകയും വേണം.—റോമ. 15:7.

19. കുടുംബനാഥന്മാർ ഏതു കാര്യത്തെക്കുറിച്ച്‌ ശ്രദ്ധയോടെ ചിന്തിക്കണം?

19 ചില കുടുംബങ്ങൾ മാതാപിതാക്കളുടെ മാതൃഭാഷ സംസാരിക്കുന്ന സഭയോടൊത്തായിരിക്കും സേവിക്കുന്നത്‌, പക്ഷേ കുട്ടികൾക്ക്‌ ആ ഭാഷ അത്ര വശമുണ്ടാകില്ല. ആ രാജ്യത്തെ പ്രധാനഭാഷ സംസാരിക്കുന്ന സ്ഥലത്താണു സഭയെങ്കിൽ, കുട്ടികൾക്കു മീറ്റിങ്ങുകളിൽ പറയുന്ന കാര്യങ്ങൾ മനസ്സിലാക്കുന്നതും ആത്മീയമായി പുരോഗമിക്കുന്നതും ബുദ്ധിമുട്ടായിരിക്കും. എന്തുകൊണ്ട്‌? കാരണം കുട്ടികൾ പഠിക്കുന്നത്‌ ആ രാജ്യത്തെ പ്രധാനഭാഷയിലുള്ള സ്‌കൂളുകളിലായിരിക്കും. അല്ലാതെ മാതാപിതാക്കളുടെ മാതൃഭാഷയിലുള്ള സ്‌കൂളിലായിരിക്കില്ല. അത്തരം സാഹചര്യങ്ങളിൽ യഹോവയോടും ദൈവജനത്തോടും അടുക്കാൻ മക്കളെ സഹായിക്കുന്നതിന്‌ എന്തു ചെയ്യാമെന്നു കുടുംബനാഥന്മാർ നന്നായി ചിന്തിക്കുക, ജ്ഞാനത്തിനുവേണ്ടി പ്രാർഥിക്കുക. ഒന്നുകിൽ അവർ മക്കളെ തങ്ങളുടെ മാതൃഭാഷ നന്നായി പഠിപ്പിക്കേണ്ടതുണ്ടായിരിക്കാം. അല്ലെങ്കിൽ മക്കൾക്കു മനസ്സിലാകുന്ന ഭാഷയിലുള്ള സഭയിലേക്കു മാറുന്നതിനെക്കുറിച്ച്‌ അവർ ചിന്തിക്കേണ്ടതുണ്ടായിരിക്കാം. കുടുംബനാഥൻ ഏതു സഭയോടൊത്ത്‌ സഹവസിക്കാൻ തീരുമാനിച്ചാലും ആ സഭയിലുള്ളവർ തങ്ങളെ ബഹുമാനിക്കുകയും വില കല്‌പിക്കുകയും ചെയ്യുന്നുണ്ടെന്ന്‌ ആ കുടുംബത്തിനു തോന്നണം.

പുതിയൊരു ഭാഷ പഠിക്കാൻ ശ്രമിക്കുന്നവരെ വിലയുള്ളവരായി കാണുന്നെന്നു നമുക്ക്‌ എങ്ങനെ തെളിയിക്കാം? (20-ാം ഖണ്ഡിക കാണുക)

20. പുതിയൊരു ഭാഷ പഠിക്കാൻ ശ്രമിക്കുന്ന സഹോദരങ്ങളെ ബഹുമാനിക്കുന്നെന്നു നമുക്ക്‌ എങ്ങനെ കാണിക്കാം?

20 നമ്മൾ ചർച്ച ചെയ്‌ത വ്യത്യസ്‌തകാരണങ്ങളുടെ പേരിൽ ഇന്നു മിക്ക സഭകളിലും പുതിയൊരു ഭാഷ പഠിക്കാൻ കഠിനശ്രമം ചെയ്യുന്ന സഹോദരങ്ങളെ നമുക്കു കാണാനാകും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പറഞ്ഞ്‌ ഫലിപ്പിക്കാൻ അവർക്കു ബുദ്ധിമുട്ടായിരിക്കും. അവരുടെ ഭാഷാപരമായ കഴിവുകളിലേക്കു ശ്രദ്ധിക്കുന്നതിനു പകരം, യഹോവയോട്‌ അവർക്കുള്ള സ്‌നേഹവും യഹോവയെ സേവിക്കാനുള്ള ആഗ്രഹവും കാണാൻ നമുക്കു ശ്രമിക്കാം. മനോഹരമായ ഈ ഗുണങ്ങൾ കാണാൻ നമുക്കു കഴിയുന്നെങ്കിൽ നമ്മൾ അവരെ ബഹുമാനിക്കും, വിലയുള്ളവരായി കാണും. അവർ നമ്മുടെ ഭാഷ നന്നായി സംസാരിക്കുന്നില്ല എന്ന കാരണത്താൽ “എനിക്കു നിന്നെ ആവശ്യമില്ല” എന്നു നമ്മൾ അവരോട്‌ ഒരിക്കലും പറയില്ല.

നമ്മൾ യഹോവയ്‌ക്കു വിലപ്പെട്ടവരാണ്‌

21-22. യഹോവ നമ്മളെ ഏതു വിധത്തിൽ അനുഗ്രഹിച്ചിരിക്കുന്നു?

21 യഹോവ സഹോദരന്മാരെന്നോ സഹോദരിമാരെന്നോ വ്യത്യാസമില്ലാതെ നമുക്ക്‌ എല്ലാവർക്കും തന്റെ സഭയിൽ ഒരു സ്ഥാനം നൽകി അനുഗ്രഹിച്ചിരിക്കുന്നു. നമ്മൾ എല്ലാവരും, ഏകാകികളും വിവാഹിതരും, പ്രായം ചെന്നവരും അല്ലാത്തവരും, ഒരു പ്രത്യേകഭാഷ നന്നായി സംസാരിക്കാൻ കഴിയുന്നവരും അല്ലാത്തവരും, യഹോവയ്‌ക്കു വിലപ്പെട്ടവരാണ്‌. നമ്മൾ നമ്മുടെ സഹോദരങ്ങൾക്കും വേണ്ടപ്പെട്ടവരാണ്‌.—റോമ. 12:4, 5; കൊലോ. 3:10, 11.

22 മനുഷ്യശരീരത്തെക്കുറിച്ചുള്ള പൗലോസിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ പഠിച്ച കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നതിൽ നമുക്കു തുടരാം. അങ്ങനെയെങ്കിൽ സഹോദരങ്ങളെ സഹായിക്കുന്നതിനു നമുക്ക്‌ എന്തു ചെയ്യാൻ കഴിയുമെന്ന്‌ നമ്മൾ എപ്പോഴും ചിന്തിക്കും. സഭയിൽ മറ്റുള്ളവർക്കുള്ള സ്ഥാനം വിലമതിക്കുന്നെന്നു നമ്മൾ എപ്പോഴും തെളിയിക്കുകയും ചെയ്യും.

ഗീതം 90 പരസ്‌പരം പ്രോത്സാഹിപ്പിക്കുക

^ ഖ. 5 യഹോവയുടെ ജനത്തിൽപ്പെട്ട എല്ലാവരും വ്യത്യസ്‌തരാണ്‌. അവർക്കു സഭയിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളും വ്യത്യസ്‌തമാണ്‌. യഹോവയുടെ ജനത്തിലെ ഓരോ അംഗത്തെയും ബഹുമാനിക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ ഈ ലേഖനം സഹായിക്കും.

^ ഖ. 8 തിമൊഥെയൊസ്‌ പിന്നീടു വിവാഹം കഴിച്ചോ ഇല്ലയോ എന്നു നമുക്കു തീർത്ത്‌ പറയാനാകില്ല.