വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പഠന ലേഖനം 2

‘ആശ്വാസത്തിന്റെ’ ഒരു ഉറവാകാൻ നിങ്ങൾക്കു കഴിയും

‘ആശ്വാസത്തിന്റെ’ ഒരു ഉറവാകാൻ നിങ്ങൾക്കു കഴിയും

‘ഇവരാണ്‌ ഇവിടെ ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്റെ സഹപ്രവർത്തകർ. ഇവർ ഇവിടെയുള്ളത്‌ എനിക്കു വലിയ ഒരു ആശ്വാസമാണ്‌.’—കൊലോ. 4:11.

ഗീതം 90 പരസ്‌പരം പ്രോത്സാഹിപ്പിക്കുക

പൂർവാവലോകനം *

1. യഹോവയുടെ അനേകം വിശ്വസ്‌തദാസന്മാർ സമ്മർദം നിറഞ്ഞ ഏതു സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്‌?

ലോകമെങ്ങും യഹോവയുടെ അനേകം ദാസന്മാർ മാനസികസമ്മർദവും വേദനയും നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണു കടന്നുപോകുന്നത്‌. നിങ്ങളുടെ സഭയിൽ അങ്ങനെയുള്ളവരെ കണ്ടിട്ടുണ്ടോ? ചില ക്രിസ്‌ത്യാനികൾ ഗുരുതരമായ രോഗങ്ങൾകൊണ്ട്‌ വലയുകയാണ്‌. വേറെ ചിലർക്കു പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു. മറ്റു ചിലർ ഒരു കുടുംബാംഗമോ അടുത്ത സുഹൃത്തോ സത്യം വിട്ടുപോകുന്നതിന്റെ തീവ്രവേദന അനുഭവിക്കുന്നു. ഇനിയും ചിലയാളുകൾ പ്രകൃതിദുരന്തങ്ങൾ മൂലം കഷ്ടപ്പെടുന്നു. ഈ സഹോദരങ്ങൾക്കെല്ലാം ആശ്വാസം ആവശ്യമാണ്‌. നമുക്ക്‌ അവരെ എങ്ങനെ സഹായിക്കാൻ കഴിയും?

2. ചില അവസരങ്ങളിൽ പൗലോസ്‌ അപ്പോസ്‌തലന്‌ ആശ്വാസം ആവശ്യമായിവന്നത്‌ എന്തുകൊണ്ട്‌?

2 ജീവനു ഭീഷണി ഉയർത്തിയ അനേകം സന്ദർഭങ്ങൾ പൗലോസിന്‌ ഒന്നിനു പുറകേ ഒന്നായി നേരിടേണ്ടിവന്നിട്ടുണ്ട്‌. (2 കൊരി. 11:23-28) കൂടാതെ പൗലോസിനു ‘ജഡത്തിൽ ഒരു മുള്ളും’ ഉണ്ടായിരുന്നു. ഇത്‌ ഏതെങ്കിലും ആരോഗ്യപ്രശ്‌നമായിരിക്കാനാണു സാധ്യത. (2 കൊരി. 12:7) ഇനി, ഒരിക്കൽ ഒരു സഹപ്രവർത്തകനായിരുന്ന ദേമാസ്‌ “ഈ വ്യവസ്ഥിതിയോടുള്ള ഇഷ്ടംകൊണ്ട്‌” പൗലോസിനെ വിട്ടുപോയപ്പോൾ അദ്ദേഹത്തിനു വലിയ നിരാശ തോന്നി. (2 തിമൊ. 4:10) മറ്റുള്ളവരെ അകമഴിഞ്ഞ്‌ സഹായിച്ച ധീരനായ ഒരു അഭിഷിക്തക്രിസ്‌ത്യാനിയായിരുന്നു പൗലോസ്‌. എങ്കിലും ചില അവസരങ്ങളിൽ പൗലോസിനുപോലും നിരുത്സാഹം തോന്നി.—റോമ. 9:1, 2.

3. യഹോവ എങ്ങനെയാണു പൗലോസിനെ ആശ്വസിപ്പിച്ചത്‌?

3 ആവശ്യമായിരുന്ന ആശ്വാസവും പിന്തുണയും പൗലോസിനു കിട്ടുകതന്നെ ചെയ്‌തു. എങ്ങനെ? പരിശുദ്ധാത്മാവിനെ ഉപയോഗിച്ച്‌ യഹോവ പൗലോസിനെ ശക്തിപ്പെടുത്തി എന്നു നമുക്ക്‌ അറിയാം. (2 കൊരി. 4:7; ഫിലി. 4:13) യഹോവ പൗലോസിനെ ആശ്വസിപ്പിച്ച പ്രധാനപ്പെട്ട മറ്റൊരു വിധവുമുണ്ട്‌. സഹക്രിസ്‌ത്യാനികളെ ഉപയോഗിച്ചായിരുന്നു അത്‌. ചില സഹപ്രവർത്തകർ തനിക്കു “വലിയ ഒരു ആശ്വാസമാണ്‌” എന്നു പൗലോസ്‌ പറഞ്ഞു. (കൊലോ. 4:11) അവരിൽ ചിലരാണു പൗലോസ്‌ പേരെടുത്ത്‌ പറഞ്ഞിരിക്കുന്ന അരിസ്‌തർഹോസ്‌, തിഹിക്കൊസ്‌, മർക്കോസ്‌ എന്നിവർ. പിടിച്ചുനിൽക്കാൻ അവർ പൗലോസിനെ സഹായിച്ചു. ആശ്വാസത്തിന്റെ വലിയ ഉറവാകാൻ ഏതു ഗുണങ്ങളാണ്‌ ആ മൂന്നു ക്രിസ്‌ത്യാനികളെ സഹായിച്ചത്‌? പരസ്‌പരം ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ശ്രമിക്കുമ്പോൾ അവരുടെ നല്ല മാതൃക നമുക്ക്‌ എങ്ങനെ അനുകരിക്കാം?

വിശ്വസ്‌തരായിരിക്കുക, അരിസ്‌തർഹോസിനെപ്പോലെ

അരിസ്‌തർഹോസിനെപ്പോലെ “കഷ്ടപ്പാടുകളുടെ സമയത്ത്‌” സഹോദരങ്ങളുടെ കൂടെനിന്നുകൊണ്ട്‌ വിശ്വസ്‌തസുഹൃത്താണെന്നു നമുക്കു തെളിയിക്കാം (4-5 ഖണ്ഡികകൾ കാണുക) *

4. അരിസ്‌തർഹോസ്‌ പൗലോസിന്റെ ഒരു വിശ്വസ്‌തസുഹൃത്തായിരുന്നെന്നു പറയുന്നത്‌ എന്തുകൊണ്ട്‌?

4 മാസിഡോണിയയിലെ തെസ്സലോനിക്യയിൽനിന്നുള്ള ഒരു ക്രിസ്‌ത്യാനിയായിരുന്നു അരിസ്‌തർഹോസ്‌. പൗലോസിനോട്‌ എപ്പോഴും പറ്റിനിന്ന ഒരു വിശ്വസ്‌ത സുഹൃത്തായിരുന്നു അദ്ദേഹം. പൗലോസിന്റെ മൂന്നാമത്തെ മിഷനറി യാത്രയിൽ അദ്ദേഹം എഫെസൊസ്‌ സന്ദർശിച്ച അവസരത്തിലാണ്‌ നമ്മൾ അരിസ്‌തർഹോസിനെക്കുറിച്ച്‌ ആദ്യം വായിക്കുന്നത്‌. പൗലോസിന്റെകൂടെ യാത്രചെയ്‌തിരുന്ന അരിസ്‌തർഹോസിനെ അവിടെവെച്ച്‌ ഒരു ജനക്കൂട്ടം പിടികൂടി. (പ്രവൃ. 19:29) അവസാനം, വിട്ടയച്ചപ്പോൾ അദ്ദേഹം സ്വന്തം സുരക്ഷയല്ല നോക്കിയത്‌. അദ്ദേഹം വിശ്വസ്‌തനായി പൗലോസിന്റെകൂടെ നിന്നു. കുറെ മാസങ്ങൾ കഴിഞ്ഞ്‌ ഗ്രീസിൽവെച്ച്‌ എതിരാളികൾ പൗലോസിനെ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയപ്പോഴും അരിസ്‌തർഹോസ്‌ പൗലോസിനെ വിട്ടുപോയില്ല. (പ്രവൃ. 20:2-4) ഏതാണ്ട്‌ എ.ഡി. 58-ൽ പൗലോസ്‌ ഒരു തടവുകാരനായി റോമിലേക്കു പോകുമ്പോൾ ആ നീണ്ട യാത്രയിലും അരിസ്‌തർഹോസ്‌ കൂടെയുണ്ടായിരുന്നു. ഇടയ്‌ക്കുണ്ടായ കപ്പലപകടത്തെ അവർ ഒരുമിച്ചാണ്‌ അതിജീവിച്ചത്‌. (പ്രവൃ. 27:1, 2, 41) റോമിലായിരിക്കെ, അരിസ്‌തർഹോസ്‌ കുറച്ച്‌ നാൾ പൗലോസിന്റെകൂടെ തടവുകാരനായി കഴിഞ്ഞുകാണും. (കൊലോ. 4:10) അതെ, ഏതു സാഹചര്യത്തിലും പൗലോസിന്റെകൂടെ നിന്ന ഒരു വിശ്വസ്‌തസുഹൃത്തായിരുന്നു അരിസ്‌തർഹോസ്‌. അദ്ദേഹം പൗലോസിനു പ്രോത്സാഹനത്തിന്റെയും ആശ്വാസത്തിന്റെയും ഒരു ഉറവായിരുന്നു എന്നതിൽ ഒട്ടും അതിശയിക്കാനില്ല!

5. സുഭാഷിതങ്ങൾ 17:17 അനുസരിച്ച്‌ നമുക്ക്‌ എങ്ങനെ ഒരു വിശ്വസ്‌തസുഹൃത്ത്‌ ആകാൻ കഴിയും?

5 അരിസ്‌തർഹോസിനെപ്പോലെ നല്ല കാലങ്ങളിലും ‘കഷ്ടപ്പാടുകളുടെ സമയത്തും’ സഹോദരങ്ങളോടു പറ്റിനിന്നുകൊണ്ട്‌ നമുക്കും ഒരു വിശ്വസ്‌തസുഹൃത്താകാൻ കഴിയും. (സുഭാഷിതങ്ങൾ 17:17 വായിക്കുക.) ഒരു പരിശോധന നേരിട്ടതിനു ശേഷവും നമ്മുടെ ഒരു സഹോദരനോ സഹോദരിക്കോ ആശ്വാസം വേണ്ടിവന്നേക്കാം. ക്യാൻസർ ബാധിച്ച്‌ മൂന്നു മാസത്തിനിടെ അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഫ്രാൻസസ്‌ * സഹോദരി പറയുന്നു: “നമ്മൾ അനുഭവിക്കുന്ന തീവ്രമായ പരിശോധനകളുടെ വേദന വളരെക്കാലം നീണ്ടുനിന്നേക്കാം എന്ന്‌ എനിക്കു തോന്നുന്നു. അച്ഛനും അമ്മയും മരിച്ചിട്ട്‌ ഇത്രയും കാലം കഴിഞ്ഞിട്ടും എന്റെ മനസ്സിന്റെ വേദന മാറിയിട്ടില്ലെന്ന്‌ മനസ്സിലാക്കുന്ന വിശ്വസ്‌തരായ എന്റെ കൂട്ടുകാരോട്‌ എനിക്കു നന്ദിയുണ്ട്‌.”

6. വിശ്വസ്‌തത എന്തു ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കും?

6 വിശ്വസ്‌തരായ സുഹൃത്തുക്കൾ തങ്ങളുടെ സഹോദരങ്ങളെ സഹായിക്കാൻ ത്യാഗങ്ങൾ ചെയ്യുന്നു. ഉദാഹരണത്തിന്‌, പീറ്റർ എന്ന സഹോദരനു മാരകമായ ഒരു രോഗമുണ്ടെന്നു കണ്ടെത്തി. സഹോദരന്റെ ഭാര്യ കാതറിൻ പറയുന്നു: “സഭയിലെ ഒരു ദമ്പതികളാണു പരിശോധനയ്‌ക്കു ഞങ്ങളെ കൊണ്ടുപോയത്‌. പീറ്ററിന്‌ അസുഖമാണെന്നു മനസ്സിലാക്കിയപ്പോൾ, ഇനിയങ്ങോട്ട്‌ ഞങ്ങളുടെ കൂടെയുണ്ടായിരിക്കുമെന്ന്‌ അവർ തീരുമാനിച്ചു. അവർ അതു ചെയ്യുകയും ചെയ്‌തു. ഞങ്ങൾക്ക്‌ ആവശ്യമുള്ള സമയത്തെല്ലാം അവർ ഞങ്ങളോടൊപ്പമുണ്ടായിരുന്നു.” പരിശോധനകളിൽ സഹിച്ചുനിൽക്കാൻ നമ്മളെ സഹായിക്കുന്ന യഥാർഥസുഹൃത്തുക്കൾ കൂടെയുള്ളത്‌ എന്തൊരു ആശ്വാസമാണ്‌!

ആശ്രയയോഗ്യരായിരിക്കുക, തിഹിക്കൊസിനെപ്പോലെ

മറ്റുള്ളവർ പ്രശ്‌നങ്ങൾ നേരിടുമ്പോൾ തിഹിക്കൊസിനെപ്പോലെ നമുക്ക്‌ ആശ്രയയോഗ്യരായ സുഹൃത്തുക്കളാകാം (7-9 ഖണ്ഡികകൾ കാണുക) *

7-8. കൊലോസ്യർ 4:7-9 പറയുന്നതനുസരിച്ച്‌, തിഹിക്കൊസ്‌ ആശ്രയയോഗ്യനാണെന്നു തെളിയിച്ചത്‌ എങ്ങനെ?

7 റോമൻ ജില്ലയായ ഏഷ്യയിൽനിന്നുള്ള തിഹിക്കൊസ്‌ പൗലോസിന്‌ ആശ്രയയോഗ്യനായ ഒരു സുഹൃത്തായിരുന്നു. (പ്രവൃ. 20:4) ഏതാണ്ട്‌ എ.ഡി. 55-ൽ യഹൂദ്യയിലെ ക്രിസ്‌ത്യാനികൾക്കുവേണ്ടി ദുരിതാശ്വാസഫണ്ട്‌ ശേഖരിക്കാൻ പൗലോസ്‌ ക്രമീകരണം ചെയ്‌തു. പ്രധാനപ്പെട്ട ഈ നിയമനത്തിൽ തിഹിക്കൊസിനെയും ഉപയോഗിച്ചിരിക്കാം. (2 കൊരി. 8:18-20) പിന്നീട്‌ പൗലോസ്‌ റോമിൽ ആദ്യമായി തടവിൽ കിടന്ന സമയത്ത്‌, പൗലോസിന്റെ കത്തുകളും പ്രോത്സാഹനവാക്കുകൾ അടങ്ങിയ സന്ദേശങ്ങളും ഏഷ്യയിലെ സഭകളിൽ എത്തിച്ചുകൊണ്ട്‌ തിഹിക്കൊസ്‌ അദ്ദേഹത്തിന്റെ സന്ദേശവാഹകനായി പ്രവർത്തിച്ചു.—കൊലോ. 4:7-9.

8 പൗലോസിന്‌ എപ്പോഴും വിശ്വസിക്കാൻ കൊള്ളാവുന്ന ഒരു സുഹൃത്തായിരുന്നു തിഹിക്കൊസ്‌. (തീത്തോ. 3:12) അന്നുണ്ടായിരുന്ന ചില ക്രിസ്‌ത്യാനികൾ തിഹിക്കൊസിനെപ്പോലെ ആശ്രയയോഗ്യരായിരുന്നില്ല. ഏതാണ്ട്‌ എ.ഡി. 65-ൽ പൗലോസ്‌ രണ്ടാമതു തടവിലായിരുന്ന സമയത്ത്‌ ഏഷ്യ സംസ്ഥാനത്തിലെ പല സഹോദരന്മാരും താനുമായി സഹവസിക്കുന്നതു നിറുത്തിയെന്നു പൗലോസ്‌ എഴുതി. എതിരാളികളെ ഭയന്നിട്ടായിരിക്കാം അവർ അങ്ങനെ ചെയ്‌തത്‌. (2 തിമൊ. 1:15) എന്നാൽ പൗലോസിന്‌ തിഹിക്കൊസിനെ അപ്പോഴും ആശ്രയിക്കാമായിരുന്നു. പൗലോസ്‌ അദ്ദേഹത്തിനു മറ്റൊരു നിയമനം നൽകുകയും ചെയ്‌തു. (2 തിമൊ. 4:12) ഇതുപോലെ നല്ലൊരു സുഹൃത്തിനെ കിട്ടിയതിൽ പൗലോസിനു വളരെയധികം സന്തോഷം തോന്നിക്കാണും.

9. നമുക്ക്‌ എങ്ങനെ തിഹിക്കൊസിനെ അനുകരിക്കാം?

9 ആശ്രയയോഗ്യനായ ഒരു സുഹൃത്തായിരുന്നുകൊണ്ട്‌ നമുക്കു തിഹിക്കൊസിനെ അനുകരിക്കാം. ഉദാഹരണത്തിന്‌, നമ്മുടെ സഹോദരങ്ങളെ സഹായിക്കാമെന്നു വാക്കു കൊടുത്തിട്ട്‌ നമ്മൾ അതു ചെയ്യാതിരിക്കില്ല. പ്രായോഗികമായ കാര്യങ്ങൾ ചെയ്‌തുകൊണ്ട്‌ നമ്മൾ അവരെ സഹായിക്കും. (മത്താ. 5:37; ലൂക്കോ. 16:10) നമ്മൾ ആശ്രയിക്കാൻ കൊള്ളാവുന്നവരാണെന്നു മനസ്സിലായാൽ, സഹായം വേണ്ടവർക്കു ശരിക്കും അതൊരു ആശ്വാസമായിരിക്കും. അതിന്റെ കാരണം എന്താണെന്ന്‌ ഒരു സഹോദരി വിശദീകരിക്കുന്നു: “സഹായം വാഗ്‌ദാനം ചെയ്‌ത വ്യക്തി കൃത്യസമയത്ത്‌ തന്റെ വാക്കു പാലിക്കും എന്ന്‌ ഉറപ്പുള്ളതു സമ്മർദം അനുഭവിക്കുന്നവർക്ക്‌ ഒരു ആശ്വാസമാണ്‌.”

10. സുഭാഷിതങ്ങൾ 18:24-ൽ പറഞ്ഞിരിക്കുന്നതുപോലെ, പരിശോധനയോ നിരാശയോ നേരിടുന്നവർക്ക്‌ ആരിൽനിന്ന്‌ ആശ്വാസം ലഭിക്കും?

10 പരിശോധനയോ നിരാശയോ ഒക്കെ നേരിടുന്നവർക്കു വിശ്വസിക്കാൻ പറ്റുന്ന ഒരു സുഹൃത്തിനോട്‌ ഉള്ളു തുറക്കാനാകുന്നത്‌ ഒരു ആശ്വാസമാണ്‌. (സുഭാഷിതങ്ങൾ 18:24 വായിക്കുക.) മകനെ സഭയിൽനിന്ന്‌ പുറത്താക്കിയപ്പോൾ ആകെ നിരാശിതനായ ബീജെ സഹോദരൻ പറയുന്നു: “വിശ്വസിക്കാൻ പറ്റുന്ന ഒരാളോട്‌ എന്റെ വിഷമങ്ങളെല്ലാം തുറന്നുപറയണമായിരുന്നു.” ഇനി, കാർലോസ്‌ സഹോദരന്റെ അനുഭവം നോക്കാം. ചെയ്‌ത ഒരു തെറ്റിന്റെ ഫലമായി വളരെ ആസ്വദിച്ചിരുന്ന സേവനപദവി അദ്ദേഹത്തിനു നഷ്ടപ്പെട്ടു. അദ്ദേഹം പറയുന്നു: “എനിക്കു വിശ്വസിച്ച്‌ എന്റെ ഉള്ളു തുറക്കാൻ ഒരിടം വേണമായിരുന്നു. എന്നെ കുറ്റപ്പെടുത്താതെ ഞാൻ പറയുന്നതെല്ലാം കേൾക്കാൻ തയ്യാറാകുന്ന ആരെങ്കിലും.” സഭയിലെ മൂപ്പന്മാരോട്‌ എല്ലാം തുറന്നുപറയാമെന്നു സഹോദരൻ മനസ്സിലാക്കി. പ്രശ്‌നം മറികടക്കാൻ അവർ സഹായിച്ചു. മൂപ്പന്മാർ വിവേകമുള്ളവരാണെന്നും താൻ പറഞ്ഞ കാര്യങ്ങൾ അവർ രഹസ്യമായി സൂക്ഷിക്കുമെന്നും ഉറപ്പുണ്ടായിരുന്നതു കാർലോസ്‌ സഹോദരന്‌ ആശ്വാസമായിരുന്നു.

11. വിശ്വസിക്കാൻ പറ്റുന്ന ഒരു സുഹൃത്താകാൻ നമുക്ക്‌ എങ്ങനെ കഴിയും?

11 വിശ്വസിക്കാൻ പറ്റുന്ന ഒരു സുഹൃത്താകാൻ നമ്മൾ ക്ഷമ എന്ന ഗുണം വളർത്തിയെടുക്കണം. ജന്ന സഹോദരിയെ ഭർത്താവ്‌ ഉപേക്ഷിച്ച്‌ പോയപ്പോൾ, അടുത്ത സുഹൃത്തുക്കളോട്‌ ഉള്ളു തുറക്കാനായതു സഹോദരിക്ക്‌ ആശ്വാസമായി. സഹോദരി പറയുന്നു: “പറഞ്ഞതുതന്നെ വീണ്ടുംവീണ്ടും പറഞ്ഞപ്പോഴും അവർ ക്ഷമയോടെ അതെല്ലാം കേട്ടിരുന്നു.” നല്ലൊരു കേൾവിക്കാരനായിരുന്നുകൊണ്ട്‌ നിങ്ങൾക്കും ഒരു നല്ല സുഹൃത്താണെന്നു തെളിയിക്കാം.

സഹായമനസ്‌കരായിരിക്കുക, മർക്കോസിനെപ്പോലെ

മർക്കോസിന്റെ ദയാപ്രവൃത്തികൾ പൗലോസിനെ സഹിച്ചുനിൽക്കാൻ സഹായിച്ചു, ദുരന്തങ്ങൾ നേരിടുന്ന സഹോദരങ്ങളെ നമുക്കും സഹായിക്കാം (12-14 ഖണ്ഡികകൾ കാണുക) *

12. മർക്കോസ്‌ ആരായിരുന്നു, മറ്റുള്ളവരെ സഹായിക്കാൻ അദ്ദേഹം മനസ്സു കാണിച്ചത്‌ എങ്ങനെ?

12 യരുശലേമിൽനിന്നുള്ള ഒരു ജൂതക്രിസ്‌ത്യാനിയായിരുന്നു മർക്കോസ്‌. അറിയപ്പെടുന്ന ഒരു മിഷനറിയായിരുന്ന ബർന്നബാസിന്റെ ബന്ധുവായിരുന്നു അദ്ദേഹം. (കൊലോ. 4:10) മർക്കോസിന്റെ കുടുംബം സാമ്പത്തികമായി നല്ല നിലയിലായിരുന്നെന്നു തോന്നുന്നു. എങ്കിലും സമ്പത്തിനല്ലായിരുന്നു മർക്കോസ്‌ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തത്‌. മറ്റുള്ളവരെ സേവിക്കാനും സഹായിക്കാനും അദ്ദേഹം എപ്പോഴും മനസ്സൊരുക്കം കാണിച്ചു, അത്‌ അദ്ദേഹത്തിനു സന്തോഷമുള്ള കാര്യമായിരുന്നു. ഉദാഹരണത്തിന്‌, യോഹന്നാൻ എന്നും പേരുണ്ടായിരുന്ന മർക്കോസ്‌ പലപ്പോഴും അപ്പോസ്‌തലന്മാരായ പൗലോസിനെയും പത്രോസിനെയും അവരുടെ നിയമനങ്ങളിൽ സഹായിച്ചിട്ടുണ്ട്‌. ഭക്ഷണം, താമസസ്ഥലം പോലുള്ള കാര്യങ്ങളിൽ അവർക്കു വേണ്ട സഹായം ചെയ്‌തുകൊടുത്തിട്ടുണ്ടാകും. (പ്രവൃ. 13:2-5; 1 പത്രോ. 5:13) “ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്റെ സഹപ്രവർത്തകർ” എന്നു പൗലോസ്‌ വിളിച്ചവരുടെ കൂട്ടത്തിൽ മർക്കോസുമുണ്ടായിരുന്നു. മർക്കോസ്‌ തനിക്ക്‌ ഒരു ‘ബലമാണ്‌’ എന്നാണു പൗലോസ്‌ പറഞ്ഞത്‌.—കൊലോ. 4:10, 11, അടിക്കുറിപ്പ്‌.

13. മർക്കോസിന്റെ വിശ്വസ്‌തസേവനം പൗലോസ്‌ വിലമതിച്ചെന്നു 2 തിമൊഥെയൊസ്‌ 4:11 കാണിക്കുന്നത്‌ എങ്ങനെ?

13 മർക്കോസ്‌ പൗലോസിന്റെ ഉറ്റ സുഹൃത്തുക്കളിൽ ഒരാളായി. ഉദാഹരണത്തിന്‌, എ.ഡി. 65-ൽ പൗലോസ്‌ റോമിൽ അവസാനമായി തടവിലായിരുന്ന സമയത്താണു തിമൊഥെയൊസിനു രണ്ടാമത്തെ കത്ത്‌ എഴുതിയത്‌. മർക്കോസിനെയുംകൂട്ടി റോമിലേക്കു വരാൻ പൗലോസ്‌ ആ കത്തിൽ ആവശ്യപ്പെട്ടു. (2 തിമൊ. 4:11) മർക്കോസ്‌ അതുവരെ ചെയ്‌ത വിശ്വസ്‌തസേവനത്തെ പൗലോസ്‌ വളരെയധികം വിലമതിച്ചു എന്നാണ്‌ അതു കാണിക്കുന്നത്‌. അതുകൊണ്ടാണു നിർണായകമായ ആ സമയത്ത്‌ മർക്കോസ്‌ തന്റെകൂടെയുണ്ടായിരിക്കാൻ പൗലോസ്‌ ആഗ്രഹിച്ചത്‌. മർക്കോസ്‌ പ്രായോഗികമായ വിധങ്ങളിൽ പൗലോസിനെ സഹായിച്ചു. ഒരുപക്ഷേ ആഹാരവും എഴുതുന്നതിനു വേണ്ട സാധനങ്ങളും ഒക്കെ എത്തിച്ചുകൊടുത്തിരിക്കാം. തനിക്കു കിട്ടിയ പിന്തുണയും പ്രോത്സാഹനവും എല്ലാം വധശിക്ഷയ്‌ക്കു തൊട്ടുമുമ്പുള്ള നാളുകളിൽ സഹിച്ചുനിൽക്കുന്നതിനു പൗലോസിനെ ഉറപ്പായും സഹായിച്ചിട്ടുണ്ടാകും.

14-15. മറ്റുള്ളവരെ പ്രായോഗികമായി സഹായിക്കുന്നതിനെക്കുറിച്ച്‌ മത്തായി 7:12 നമ്മളെ എന്താണു പഠിപ്പിക്കുന്നത്‌?

14 മത്തായി 7:12 വായിക്കുക. പ്രയാസം നിറഞ്ഞ സാഹചര്യങ്ങളിലൂടെ പോകുമ്പോൾ പ്രായോഗികമായി സഹായിച്ചുകൊണ്ട്‌ നമ്മുടെ കൂടെനിൽക്കുന്നവരെപ്രതി നമ്മൾ നന്ദിയുള്ളവരല്ലേ! ഒരു അപകടത്തിൽ അപ്രതീക്ഷിതമായി പിതാവിനെ നഷ്ടപ്പെട്ട റയാൻ പറയുന്നു: “വിഷമം പിടിച്ച സാഹചര്യങ്ങളിൽ എല്ലാ ദിവസവും ചെയ്യുന്ന കാര്യങ്ങൾപോലും ചെയ്യാൻ ബുദ്ധിമുട്ടു തോന്നും. അത്തരം സാഹചര്യങ്ങളിൽ വളരെ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങൾപോലും ആരെങ്കിലും ചെയ്‌തുതരുന്നതു വളരെയധികം ആശ്വാസം തരും.”

15 സഹോദരങ്ങളെ ശ്രദ്ധിക്കുകയും അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നെങ്കിൽ സഹായിക്കാൻ കഴിയുന്ന പല കാര്യങ്ങളും നമ്മൾ കണ്ടെത്തും. ഉദാഹരണത്തിന്‌, മുമ്പു പറഞ്ഞ പീറ്ററിനും കാതറീനും വണ്ടിയോടിക്കാൻ കഴിയുമായിരുന്നില്ല. ഇതു മനസ്സിലാക്കിയ ഒരു സഹോദരി അവർക്ക്‌ ആശുപത്രിയിൽ പോകുന്നതിനു വേണ്ട സഹായം ചെയ്യാൻ മുൻകൈയെടുത്തു. സഭയിലെ സഹോദരങ്ങൾക്ക്‌ അവരെ മാറിമാറി ആശുപത്രിയിൽ കൊണ്ടുപോകാനുള്ള ഒരു ലിസ്റ്റുണ്ടാക്കി. ഇത്‌ അവർക്കു പ്രയോജനം ചെയ്‌തോ? കാതറീൻ പറയുന്നു: “ഒരു വലിയ ഭാരം തോളിൽനിന്ന്‌ ഇറക്കിവെച്ചതുപോലെ തോന്നി.” നമുക്കു ചെയ്യാൻ കഴിയുന്നതു ചെറിയ കാര്യമാണല്ലോ എന്നോർത്ത്‌ അതിനെ ഒരിക്കലും നിസ്സാരമായി കാണരുത്‌. അത്‌ അവർക്കു വലിയ ഒരു ആശ്വാസമായിരിക്കും.

16. മറ്റുള്ളവർക്ക്‌ ആശ്വാസം പകരുന്നതിനെക്കുറിച്ച്‌ മർക്കോസിന്റെ മാതൃകയിൽനിന്ന്‌ ഏതു പ്രധാനപ്പെട്ട പാഠം പഠിക്കാനാകും?

16 മർക്കോസ്‌ തീർച്ചയായും തിരക്കുള്ള ഒരു ക്രിസ്‌ത്യാനിയായിരുന്നു. തന്റെ പേരിലുള്ള സുവിശേഷം എഴുതുന്നത്‌ ഉൾപ്പെടെ പ്രധാനപ്പെട്ട പല ദിവ്യാധിപത്യ ഉത്തരവാദിത്വങ്ങളും അദ്ദേഹത്തിനു ചെയ്യാനുണ്ടായിരുന്നു. എന്നിട്ടും പൗലോസിനെ ആശ്വസിപ്പിക്കാൻ മർക്കോസ്‌ സമയം കണ്ടെത്തി. മർക്കോസിന്റെ സഹായം ചോദിക്കാൻ പൗലോസിനും മടി തോന്നിയില്ല. ഇതേപോലെ, ആഞ്ചല എന്ന സഹോദരിയുടെ മുത്തശ്ശി കൊല്ലപ്പെട്ടപ്പോൾ സഹോദരിയെ ആശ്വസിപ്പിക്കാൻ പലരും മനസ്സോടെ മുന്നോട്ടുവന്നു. അവരോട്‌ ആഞ്ചലയ്‌ക്കു വളരെയധികം നന്ദിയുണ്ട്‌. ആഞ്ചല പറയുന്നു: “ആത്മാർഥമായി സഹായിക്കാൻ ആഗ്രഹിക്കുന്ന സുഹൃത്തുക്കളോടു നമുക്കു സംസാരിക്കാൻ തോന്നും. അവർ മടിച്ചുനിൽക്കുകയോ മാറിനിൽക്കുകയോ ചെയ്യുന്നതായി തോന്നില്ല.” നമുക്കു സ്വയം ഇങ്ങനെ ചോദിക്കാം: ‘പ്രായോഗികമായ വിധങ്ങളിൽ സഹാരാധകരെ ആശ്വസിപ്പിക്കാൻ മനസ്സൊരുക്കമുള്ള ഒരു വ്യക്തിയായിട്ടാണോ മറ്റുള്ളവർ എന്നെ കാണുന്നത്‌?’

മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ മടിച്ചുനിൽക്കരുത്‌

17. 2 കൊരിന്ത്യർ 1:3, 4 ധ്യാനിക്കുന്നത്‌, മറ്റുള്ളവരെ ആശ്വസിപ്പിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്‌ എങ്ങനെ?

17 നമ്മുടെ സഹോദരങ്ങളിൽ മിക്കവരും ആശ്വാസം ആവശ്യമുള്ളവരാണ്‌. മറ്റുള്ളവർ നമ്മളെ ആശ്വസിപ്പിക്കാൻ ഉപയോഗിച്ച ആശയങ്ങൾ നമുക്കു മറ്റുള്ളവരോടും പങ്കുവെക്കാനായേക്കും. മുത്തശ്ശി മരിച്ചുപോയ നിനോ സഹോദരി പറയുന്നു: “മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനു നമ്മളെ ഉപയോഗിക്കാൻ യഹോവയ്‌ക്കു കഴിയും, യഹോവയ്‌ക്കു നമ്മളെ വിട്ടുകൊടുക്കണമെന്നു മാത്രം.” (2 കൊരിന്ത്യർ 1:3, 4 വായിക്കുക.) മുമ്പു കണ്ട ഫ്രാൻസസ്‌ പറയുന്നു: “2 കൊരിന്ത്യർ 1:4 വളരെ സത്യമാണ്‌. നമുക്കു കിട്ടുന്ന ആശ്വാസംകൊണ്ട്‌ നമുക്കു മറ്റുള്ളവരെയും ആശ്വസിപ്പിക്കാനാകും.”

18. (എ) ആശ്വസിപ്പിക്കാൻ ചിലർ മടിച്ചുനിന്നേക്കാവുന്നത്‌ എന്തുകൊണ്ട്‌? (ബി) നമുക്ക്‌ എങ്ങനെ നല്ല ആശ്വാസകരാകാം? ഒരു ഉദാഹരണം പറയുക.

18 അൽപ്പം മടിയും ഉത്‌കണ്‌ഠയും തോന്നിയാലും മറ്റുള്ളവരെ സഹായിക്കാൻ നമ്മൾ മുൻകൈയെടുക്കണം. ഉദാഹരണത്തിന്‌, വിഷമിച്ചിരിക്കുന്ന ഒരാളോട്‌ എന്തു പറയും, അയാൾക്ക്‌ എന്തു ചെയ്‌തുകൊടുക്കാൻ പറ്റും എന്നൊക്കെ ഓർത്ത്‌ നമുക്ക്‌ ഉത്‌കണ്‌ഠ തോന്നിയേക്കാം. പിതാവ്‌ മരിച്ചപ്പോൾ തന്നെ ആശ്വസിപ്പിക്കാൻ മറ്റുള്ളവർ ചെയ്‌ത കാര്യങ്ങൾ മൂപ്പനായ പോൾ സഹോദരൻ ഓർക്കുന്നു. സഹോദരൻ പറയുന്നു: “എന്തു പറയണമെന്നു പലർക്കും അറിയില്ലായിരുന്നു. എന്റെ അടുത്ത്‌ വന്ന്‌ സംസാരിക്കാൻ പലർക്കും ബുദ്ധിമുട്ടായിരുന്നു. എങ്കിലും ആശ്വസിപ്പിക്കാനും സഹായിക്കാനും അവർ മനസ്സു കാണിച്ചതിന്‌ എനിക്കു വളരെയധികം നന്ദിയുണ്ട്‌.” ശക്തമായ ഒരു ഭൂകമ്പത്തിന്റെ കെടുതികൾ അനുഭവിക്കേണ്ടിവന്ന ടാജൻ സഹോദരൻ പറയുന്നു: “ഭൂകമ്പത്തിനു ശേഷമുള്ള ദിവസങ്ങളിൽ അവർ എനിക്ക്‌ അയച്ച സന്ദേശങ്ങൾ എല്ലാമൊന്നും ഞാൻ ഓർക്കുന്നില്ല. പക്ഷേ ഞാൻ ഓർക്കുന്ന ഒന്നുണ്ട്‌: അവർ എന്റെ കാര്യങ്ങൾ അന്വേഷിച്ചു. എനിക്കു കുഴപ്പമൊന്നുമില്ലെന്ന്‌ ഉറപ്പാക്കി.” മറ്റുള്ളവരെക്കുറിച്ച്‌ ചിന്തയുണ്ടെന്നു കാണിക്കുന്നെങ്കിൽ നല്ല ആശ്വാസകരാകാൻ നമുക്കു കഴിയും.

19. മറ്റുള്ളവർക്ക്‌ ആശ്വാസത്തിന്റെ ഒരു ഉറവാകാൻ നിങ്ങൾ തീരുമാനിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌?

19 ഈ വ്യവസ്ഥിതി അതിന്റെ അന്ത്യത്തോട്‌ അടുക്കുംതോറും ലോകാവസ്ഥകൾ കൂടുതൽ വഷളാകും. ജീവിതം കൂടുതൽക്കൂടുതൽ ബുദ്ധിമുട്ടുള്ളതാകും. (2 തിമൊ. 3:13) പാപവും അപൂർണതയും കാരണം നമ്മൾതന്നെ വരുത്തിവെക്കുന്ന പ്രശ്‌നങ്ങൾകൂടിയാകുമ്പോൾ പിന്നെ പറയാനുമില്ല. അതെ, മുന്നോട്ടുള്ള പാതയിൽ നമുക്കെല്ലാം പലപ്പോഴും ആശ്വാസം ആവശ്യമായിവരും. സഹക്രിസ്‌ത്യാനികളിൽനിന്ന്‌ ലഭിച്ച ആശ്വാസം മരണംവരെ വിശ്വസ്‌തനായി നിൽക്കാൻ പൗലോസിനെ വളരെയധികം സഹായിച്ചു. നമുക്കും അരിസ്‌തർഹോസിനെപ്പോലെ വിശ്വസ്‌തരായിരിക്കാം, തിഹിക്കൊസിനെപ്പോലെ ആശ്രയയോഗ്യരായിരിക്കാം, മർക്കോസിനെപ്പോലെ സഹായമനസ്‌കരായിരിക്കാം. അങ്ങനെ ചെയ്‌തുകൊണ്ട്‌ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ നമുക്കു സഹോദരങ്ങളെ സഹായിക്കാം.—1 തെസ്സ. 3:2, 3.

^ ഖ. 5 ജീവിതത്തിൽ അനേകം കഷ്ടപ്പാടുകൾ അനുഭവിച്ചയാളാണു പൗലോസ്‌ അപ്പോസ്‌തലൻ. അത്തരം അവസരങ്ങളിൽ ചില സഹപ്രവർത്തകർ അദ്ദേഹത്തിനു വലിയ ഒരു ആശ്വാസമായിരുന്നു. മറ്റുള്ളവരെ അത്ര നന്നായി ആശ്വസിപ്പിക്കാൻ ആ സഹപ്രവർത്തകരെ സഹായിച്ച മൂന്നു ഗുണങ്ങൾ നമ്മൾ ചർച്ച ചെയ്യും. നമുക്ക്‌ അവരുടെ മാതൃക അനുകരിക്കാൻ കഴിയുന്ന പ്രായോഗികമായ ചില വിധങ്ങളും നമ്മൾ പഠിക്കും.

^ ഖ. 5 ഈ ലേഖനത്തിലെ ചില പേരുകൾ യഥാർഥമല്ല.

ഗീതം 111 സന്തോഷിക്കാനുള്ള കാരണങ്ങൾ

^ ഖ. 56 ചിത്രക്കുറിപ്പുകൾ: അരിസ്‌തർഹോസും പൗലോസും ഒരുമിച്ച്‌ ഒരു കപ്പലപകടത്തെ അതിജീവിച്ചു.

^ ഖ. 58 ചിത്രക്കുറിപ്പുകൾ: സഭകൾക്കുള്ള പൗലോസിന്റെ ചില കത്തുകൾ അവിടെ എത്തിക്കാനുള്ള ഉത്തരവാദിത്വം തിഹിക്കൊസിനെ ഏൽപ്പിച്ചു.

^ ഖ. 60 ചിത്രക്കുറിപ്പുകൾ: പ്രായോഗികമായ വിധങ്ങളിൽ മർക്കോസ്‌ പൗലോസിനെ സഹായിച്ചു.