ജീവിതകഥ
ചെയ്യേണ്ടതു ഞാൻ ചെയ്തു, അത്രയേ ഉള്ളൂ
ഏതാണ്ട് 30-ലധികം വർഷം ഡൊണാൾഡ് റിഡ്ലി യഹോവയുടെ സാക്ഷികളുടെ നിയമപരമായ അവകാശങ്ങൾക്കുവേണ്ടി പ്രവർത്തിച്ചു. രക്തപ്പകർച്ച നിരസിക്കാനുള്ള രോഗിയുടെ അവകാശങ്ങൾ എന്തെല്ലാമാണെന്നു വ്യക്തമാക്കുന്നതിൽ അദ്ദേഹം മുഖ്യപങ്കു വഹിച്ചു. അദ്ദേഹത്തിന്റെ ഈ പ്രവർത്തനം കാരണം നമുക്കു പല സംസ്ഥാന ഹൈക്കോടതികളിലും ജയിക്കാൻ കഴിഞ്ഞു. കൂട്ടുകാരുടെ ഇടയിൽ ഡോൺ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കഠിനാധ്വാനിയായ, താഴ്മയുള്ള, ആത്മത്യാഗമനോഭാവമുള്ള ഒരാളായിരുന്നു അദ്ദേഹം.
2019-ൽ ഡോൺ സഹോദരനു നാഡീസംബന്ധമായ ഒരു രോഗമുണ്ടെന്നു കണ്ടുപിടിച്ചു. അതിനു ചികിത്സയൊന്നുമില്ലായിരുന്നു. രോഗം പെട്ടെന്നു കൂടുതലാകുകയും 2019 ആഗസ്റ്റ് 16-ന് അദ്ദേഹം മരണമടയുകയും ചെയ്തു. അദ്ദേഹത്തിന്റെ കഥയാണിത്.
1954-ൽ ഐക്യനാടുകളിലെ മിന്നെസോട്ടയിലുള്ള സെന്റ് പോൾ എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്. ഒരു ഇടത്തരം കത്തോലിക്കാ കുടുംബമായിരുന്നു ഞങ്ങളുടേത്. അഞ്ചു മക്കളിൽ രണ്ടാമനായിരുന്നു ഞാൻ. കുട്ടിക്കാലത്ത് ഞാൻ ഒരു കത്തോലിക്കാ സ്കൂളിലാണു പഠിച്ചത്. ഞാൻ പള്ളിയിലെ ഒരു അൾത്താരബാലനുമായിരുന്നു. പക്ഷേ ബൈബിളിനെക്കുറിച്ച് കാര്യമായൊന്നുംതന്നെ എനിക്ക് അറിയില്ലായിരുന്നു. എല്ലാം സൃഷ്ടിച്ച ഒരു ദൈവമുണ്ടെന്നു ഞാൻ വിശ്വസിച്ചിരുന്നെങ്കിലും പള്ളിയിലുള്ള എന്റെ എല്ലാ വിശ്വാസവും പോയി.
സത്യം പഠിക്കുന്നു
വില്യം മിച്ചെൽ കോളേജിൽ ഒന്നാം വർഷ നിയമവിദ്യാർഥിയായിരുന്ന സമയത്ത് യഹോവയുടെ സാക്ഷികൾ വീട്ടിൽ വന്നു. ഞാൻ തുണി കഴുകുന്ന തിരക്കിലായിരുന്നു. അതുകൊണ്ട് ആ ദമ്പതികൾ പിന്നീടു വരാമെന്നു പറഞ്ഞു. അവർ തിരിച്ചുവന്നപ്പോൾ ഞാൻ അവരോടു രണ്ടു ചോദ്യങ്ങൾ ചോദിച്ചു. നല്ല ആളുകളെക്കാൾ എന്തുകൊണ്ടാണു മോശം ആളുകൾ ജീവിതത്തിൽ വിജയിക്കുന്നതെന്നും സന്തോഷമുള്ളവരായിരിക്കാൻ എങ്ങനെ കഴിയും എന്നും. ഞാൻ അവരുടെ കൈയിൽനിന്ന് നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകവും മനോഹരമായ പച്ച പുറംചട്ടയുള്ള വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരവും സ്വീകരിച്ചു. ഒരു ബൈബിൾപഠനം തുടങ്ങാനും ഞാൻ സമ്മതിച്ചു. ഇതു ശരിക്കും എന്റെ കണ്ണു തുറപ്പിച്ചു. ദൈവരാജ്യം മനുഷ്യർക്കു വളരെയധികം ആവശ്യമുള്ള ഒരു ഗവൺമെന്റാണെന്നും
അതു ഭൂമിയെ ഭരിക്കുമെന്നും ഉള്ള ആശയം കേട്ടപ്പോൾ എനിക്കു സന്തോഷം തോന്നി. മനുഷ്യർക്കു വേദനയും കഷ്ടപ്പാടും അനീതിയും ദുരന്തങ്ങളും സമ്മാനിച്ച മനുഷ്യഭരണം എത്ര വലിയ പരാജയമാണെന്ന് എനിക്കു കാണാൻ കഴിഞ്ഞു.1982-ന്റെ തുടക്കത്തിൽ ഞാൻ യഹോവയ്ക്കു ജീവിതം സമർപ്പിച്ചു. ആ വർഷം സെന്റ് പോൾ സിവിക് സെന്ററിൽ വെച്ച് നടന്ന “രാജ്യസത്യം” കൺവെൻഷനിൽ ഞാൻ സ്നാനപ്പെട്ടു. അതേ സ്ഥലത്തേക്കുതന്നെ അടുത്ത ആഴ്ച ഞാൻ തിരിച്ചുവന്നു, എന്റെ വക്കീൽപ്പരീക്ഷ എഴുതാൻ! ആ വർഷം ഒക്ടോബറിൽ ഞാൻ പരീക്ഷ പാസ്സായി. അങ്ങനെ ഒരു വക്കീലാകാനുള്ള യോഗ്യത ഞാൻ നേടി.
ആ “രാജ്യസത്യം” കൺവെൻഷനിൽവെച്ച് ബ്രൂക്ലിൻ ബഥേലിലെ ഒരു അംഗമായ മൈക്ക് റിച്ചാർഡ്സൺ സഹോദരനെ ഞാൻ പരിചയപ്പെട്ടു. ലോകാസ്ഥാനത്ത് ഒരു ലീഗൽ ഓഫീസ് തുടങ്ങിയ കാര്യം അദ്ദേഹം എന്നോടു പറഞ്ഞു. പ്രവൃത്തികൾ 8:36-ൽ എത്യോപ്യക്കാരനായ ഷണ്ഡൻ പറഞ്ഞ വാക്കുകൾ ഞാൻ അപ്പോൾ ഓർത്തു. ഞാൻ സ്വയം ചോദിച്ചു: ‘ലീഗൽ ഡിപ്പാർട്ടുമെന്റിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് ചോദിക്കാൻ എനിക്ക് എന്താണു തടസ്സം?’ അതുകൊണ്ട് ഞാൻ ബഥേൽസേവനത്തിന് അപേക്ഷിച്ചു.
ഞാൻ ഒരു യഹോവയുടെ സാക്ഷിയായത് എന്റെ പപ്പയ്ക്കും മമ്മിക്കും ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. വാച്ച്ടവറിനുവേണ്ടി ജോലി ചെയ്യുന്നത് ഒരു അഭിഭാഷകൻ എന്ന നിലയിൽ എനിക്ക് എന്തെങ്കിലും ഗുണം ചെയ്യുമോ എന്നു പപ്പ എന്നോടു ചോദിച്ചു. അത് ഒരു സ്വമേധാസേവനമാണെന്നു ഞാൻ പറഞ്ഞു. അവിടെയുള്ള മറ്റു ബഥേലംഗങ്ങളെപ്പോലെ എന്റെ ചെലവുകൾക്കുള്ള ഒരു ചെറിയ തുക എനിക്കു കിട്ടുമെന്നു ഞാൻ പപ്പയോടു പറഞ്ഞു.
ഞാൻ ഏറ്റെടുത്തിരുന്ന ചില ജോലികൾ തീർത്തതിനു ശേഷം 1984-ൽ ന്യൂയോർക്കിലെ ബ്രൂക്ലിനിൽ ഞാൻ ബഥേൽസേവനം ആരംഭിച്ചു. എന്നെ ലീഗൽ ഡിപ്പാർട്ടുമെന്റിൽ നിയമിച്ചു. പറ്റിയ സമയത്തുതന്നെയാണു ഞാൻ ബഥേലിൽ ചേർന്നത്. അത് എന്താണെന്നു പറയാം.
സ്റ്റാൻലി ഓഡിറ്റോറിയം നവീകരിക്കുന്നു
1983 നവംബറിൽ ന്യൂ ജേഴ്സിയിലുള്ള ജേഴ്സി സിറ്റിയിലെ സ്റ്റാൻലി ഓഡിറ്റോറിയം നമ്മൾ വാങ്ങി. കെട്ടിടം നവീകരിക്കുന്നതിന്റെ ഭാഗമായി ചില ഇലക്ട്രിക്കൽ, പ്ലംബിംങ് ജോലികൾ ചെയ്യാനുള്ള അനുമതിക്കു സഹോദരങ്ങൾ അപേക്ഷ നൽകി. സ്റ്റാൻലി ഓഡിറ്റോറിയം യഹോവയുടെ സാക്ഷികളുടെ ഒരു കൺവെൻഷൻ ഹാളായി ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് സഹോദരങ്ങൾ പ്രാദേശിക അധികാരികളെ അറിയിച്ചു. അത് ഒരു പ്രശ്നമായി. കാരണം, ജേഴ്സി സിറ്റിയുടെ നിയമമനുസരിച്ച് പാർപ്പിടമേഖലകളിൽ മാത്രമേ ആരാധനയ്ക്കായി കെട്ടിടങ്ങൾ ഉപയോഗിക്കാവൂ എന്നുണ്ടായിരുന്നു. എന്നാൽ സ്റ്റാൻലി ഓഡിറ്റോറിയം വ്യവസായമേഖലയിൽ ആയിരുന്നതുകൊണ്ട് അധികാരികൾ അനുമതി നിഷേധിച്ചു. ആ തീരുമാനം പുനഃപരിശോധിക്കാൻ സഹോദരങ്ങൾ അപേക്ഷിച്ചെങ്കിലും അതു ഫലംകണ്ടില്ല.
ഏകദേശം ഈ സമയത്താണു ഞാൻ ബഥേലിൽ ചെന്നത്. ബഥേലിലെ എന്റെ ആദ്യത്തെ ആഴ്ചയിൽ, അനുമതി നിഷേധിച്ചതിന് എതിരെ സംഘടന ജില്ലാക്കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു. ഞാൻ മിന്നെസോട്ടയിലെ സെന്റ് പോളിലുള്ള ജില്ലാ കോടതിയിൽ
രണ്ടു വർഷത്തെ ജോലി കഴിഞ്ഞ് വന്നതേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഇങ്ങനെയുള്ള കേസുകൾ എനിക്കു നല്ല പരിചയമായിരുന്നു. മുമ്പു സ്റ്റാൻലി ഓഡിറ്റോറിയം സിനിമാപ്രദർശനം, ഗാനമേള തുടങ്ങിയ പൊതുപരിപാടികൾ നടത്താൻ ഉപയോഗിച്ചിട്ടുണ്ടെന്നു നമ്മുടെ ഒരു വക്കീൽ വാദിച്ചു. അങ്ങനെയെങ്കിൽ മതപരമായ ഒരു പരിപാടി എങ്ങനെ നിയമവിരുദ്ധമാകുമെന്ന് അദ്ദേഹം ചോദിച്ചു. വസ്തുതകളെല്ലാം കണക്കിലെടുത്ത കോടതി, ജേഴ്സി സിറ്റി നമുക്കു മതസ്വാതന്ത്ര്യം നിഷേധിച്ചു എന്നു വിധിച്ചു. വേണ്ട അനുമതി കൊടുക്കാൻ കോടതി ഉത്തരവിട്ടു. യഹോവയുടെ വേല മുന്നോട്ട് കൊണ്ടുപോകാൻ സംഘടന നിയമസാധ്യതകൾ ഉപയോഗിക്കുമ്പോൾ യഹോവ അതിനെ അനുഗ്രഹിക്കുന്നതു ഞാൻ കണ്ടുതുടങ്ങി. അതിൽ ഒരു പങ്കുണ്ടായിരിക്കാൻ കഴിഞ്ഞതിൽ എനിക്കു വളരെയധികം സന്തോഷം തോന്നി.അനുമതി കിട്ടിയതോടെ സഹോദരങ്ങൾ ബൃഹത്തായ ഒരു നവീകരണപരിപാടിക്കു തുടക്കമിട്ടു. ഒരു വർഷത്തിനുള്ളിൽ പണിയെല്ലാം ഏതാണ്ട് പൂർത്തിയായി. അങ്ങനെ 1985 സെപ്റ്റംബർ 8-ന് ജേഴ്സി സിറ്റിയിലെ ആ പുതിയ സമ്മേളനഹാളിൽ ഗിലെയാദിന്റെ 79-ാമത്തെ ക്ലാസിന്റെ ബിരുദദാനം നടന്നു. ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി ബഥേലിലെ നിയമസംഘത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞത് ഒരു പദവിയായി എനിക്കു തോന്നി. ബഥേലിൽ വരുന്നതിനു മുമ്പ് ഒരു വക്കീലായി ജോലി ചെയ്തതിനെക്കാൾ വളരെയധികം സന്തോഷം എനിക്കു കിട്ടി. പക്ഷേ അത് ഒരു തുടക്കം മാത്രമായിരുന്നെന്നും യഹോവ അനവധി അവസരങ്ങൾ എനിക്കായി കരുതിവെച്ചിട്ടുണ്ടായിരുന്നെന്നും അപ്പോൾ എനിക്ക് അറിയില്ലായിരുന്നു.
രക്തരഹിത ചികിത്സയ്ക്കുള്ള അവകാശങ്ങൾക്കായി പോരാടുന്നു
1980-കളിൽ പ്രായപൂർത്തിയായ ഒരു സാക്ഷി, തനിക്കു രക്തത്തിന്റെ ഉത്പന്നങ്ങൾ കൂടാതെയുള്ള ചികിത്സ വേണമെന്ന് ആവശ്യപ്പെട്ടാലും ഡോക്ടർമാരും ആശുപത്രികളും പൊതുവേ അതു മാനിച്ചിരുന്നില്ല. ഗർഭിണികളുടെ കാര്യത്തിൽ ഇതു കൂടുതൽ പ്രശ്നമായിരുന്നു. കാരണം, അവർക്കു രക്തപ്പകർച്ച നിഷേധിക്കാനുള്ള അവകാശമില്ലെന്നു ജഡ്ജിമാർക്കു തോന്നി. രക്തപ്പകർച്ച നടത്തിയില്ലെങ്കിൽ ശിശു അമ്മയില്ലാതെ വളർന്നുവരേണ്ടിവരുമെന്നു ജഡ്ജിമാർ പറഞ്ഞു.
ഡെനിസ് നിക്കോളായ് സഹോദരിയുടെ അനുഭവം പറയാം. 1988 ഡിസംബർ 29-ന് സഹോദരി മകനു ജന്മം നൽകിയ സമയത്ത് ഒരുപാടു രക്തം നഷ്ടപ്പെട്ടു. ഹീമോഗ്ലോബിന്റെ അളവ് 5.0-ൽ താഴെപ്പോയി. അതുകൊണ്ട് രക്തം കയറ്റാനുള്ള അനുവാദം സഹോദരിയോടു ഡോക്ടർ ചോദിച്ചു. പക്ഷേ നിക്കോളായ് സഹോദരി സമ്മതിച്ചില്ല. ആശുപത്രിക്കാർ വിട്ടുകൊടുത്തില്ല. പിറ്റേ ദിവസം രാവിലെ അവർ സഹോദരിക്കു രക്തപ്പകർച്ച നടത്താനുള്ള അനുമതി ലഭിക്കുന്നതിനായി ഒരു കോടതിയെ സമീപിച്ചു. സഹോദരിക്കു പറയാനുള്ളതു കേൾക്കുകയോ സഹോദരിയെയോ ഭർത്താവിനെയോ വിവരം അറിയിക്കുകയോ ചെയ്യാതെതന്നെ ജഡ്ജി അതിനുള്ള അനുവാദം കൊടുത്തു.
ഡിസംബർ 30 വെള്ളിയാഴ്ച സഹോദരിയുടെ അടുത്തുണ്ടായിരുന്ന ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും എതിർപ്പു വകവെക്കാതെ ആശുപത്രിക്കാർ സഹോദരിക്കു രക്തം കൊടുത്തു. നിക്കോളായ് സഹോദരിയുടെ കട്ടിലിനു ചുറ്റും നിന്ന് രക്തപ്പകർച്ച തടയാൻ ശ്രമിച്ചു എന്ന് ആരോപിച്ചുകൊണ്ട് അന്നു വൈകുന്നേരം ചില കുടുംബാംഗങ്ങളെയും ഒന്നുരണ്ട് മൂപ്പന്മാരെയും അറസ്റ്റ് ചെയ്തു. പിറ്റേ ദിവസം, ഡിസംബർ 31 ശനിയാഴ്ച രാവിലെ ന്യൂയോർക്ക് സിറ്റിയിലെയും പരിസരപ്രദേശങ്ങളിലെയും പത്രങ്ങളിലും ടിവിയിലും റേഡിയോയിലും അറസ്റ്റിന്റെ വാർത്തകൾ പരന്നു.
ഞങ്ങൾ മേൽക്കോടതിയിൽ അപ്പീലിനു പോയി. തിങ്കളാഴ്ച രാവിലെ, ഞാൻ അവിടത്തെ ഒരു ജഡ്ജിയായ മിൽട്ടൺ മോളനോടു സംസാരിച്ചു. ഞാൻ കേസിന്റെ വിവരങ്ങൾ അദ്ദേഹത്തോടു പറഞ്ഞു. വിചാരണക്കോടതി രോഗിയുടെ ഭാഗം കേൾക്കാതെയാണ് രക്തപ്പകർച്ചയ്ക്ക് ഉത്തരവിട്ടതെന്നും ഞാൻ ഊന്നിപ്പറഞ്ഞു. കേസിന്റെ വസ്തുതകളും ബന്ധപ്പെട്ട നിയമവശങ്ങളും ചർച്ച ചെയ്യുന്നതിന് അന്ന് ഉച്ച കഴിഞ്ഞ് തന്റെ ഓഫീസിലേക്കു വരാൻ ജസ്റ്റിസ് മോളൻ എന്നോട് ആവശ്യപ്പെട്ടു. എന്റെ ഓവർസീയറായ ഫിലിപ്പ് ബ്രംലി സഹോദരനും അന്നു വൈകുന്നേരം എന്റെകൂടെ ജസ്റ്റിസ് മോളന്റെ ഓഫീസിലേക്കു വന്നു. ജഡ്ജി ആശുപത്രിയുടെ വക്കീലിനെയും വിളിപ്പിച്ചിരുന്നു. ചൂടുപിടിച്ച ചർച്ചയാണ് അവിടെ നടന്നത്. ഇടയ്ക്കുവെച്ച്, ‘ശാന്തനാകാൻ’ ബ്രംലി സഹോദരൻ എന്നെ കുറിപ്പ് എഴുതിക്കാണിച്ചു. അതു നല്ല ഉപദേശമായിരുന്നെന്നു പിന്നീട് എനിക്കു മനസ്സിലായി. കാരണം, ആശുപത്രിയുടെ വക്കീലിന്റെ വാദങ്ങൾ ഖണ്ഡിക്കാനുള്ള എന്റെ ആവേശം അൽപ്പം കൂടുതലായിരുന്നു.
ഏതാണ്ട് ഒരു മണിക്കൂർ നേരത്തെ ചർച്ചയ്ക്കു ശേഷം, അടുത്ത ദിവസം ഈ കേസായിരിക്കും ആദ്യം എടുക്കുകയെന്നു ജസ്റ്റിസ് മോളൻ പറഞ്ഞു. ഞങ്ങൾ മുറി വിട്ട് പോരുമ്പോൾ, ആശുപത്രിയുടെ വക്കീൽ “നാളെ അൽപ്പം ബുദ്ധിമുട്ടും” എന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയുടെ ഭാഗം ശരിയാണെന്നു തെളിയിക്കാൻ അദ്ദേഹത്തിന് അത്ര എളുപ്പമായിരിക്കില്ലെന്നാണ് ജഡ്ജി സൂചിപ്പിച്ചത്. കേസ് നമ്മൾ ജയിക്കുമെന്ന് യഹോവ ഉറപ്പു തരുന്നതുപോലെ തോന്നി. തന്റെ ഇഷ്ടം നിറവേറ്റാൻ യഹോവ തന്റെ കൈയിലെ ഉപകരണങ്ങളായി ഞങ്ങളെ ഉപയോഗിക്കുകയാണല്ലോ എന്നു ഞാൻ ഓർത്തു.
പിറ്റേ ദിവസത്തെ വാദത്തിനുവേണ്ടി ഞങ്ങൾ രാത്രി വൈകുവോളം ഇരുന്ന് തയ്യാറായി. ബ്രൂക്ലിൻ ബഥേലിൽനിന്ന് നടന്നുപോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ കോടതിയിലേക്ക്. അതുകൊണ്ട് ലീഗൽ ഡിപ്പാർട്ടുമെന്റിലെ എല്ലാവരുംതന്നെ അന്നു കോടതിയിൽ പോയി. നാലു ജഡ്ജിമാർ അടങ്ങിയ ഒരു സമിതിയാണു ഞങ്ങളുടെ വാദം കേട്ടത്. അവർ രക്തപ്പകർച്ച നടത്താനുള്ള ഉത്തരവ് റദ്ദാക്കി. കോടതി നിക്കോളായ് സഹോദരിക്ക് അനുകൂലമായി വിധിച്ചു. വാദിയുടെ ഭാഗം കേൾക്കുകയോ അറിയിപ്പു കൊടുക്കുകയോ ചെയ്യാതെ എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിക്കുന്നത് ഭരണഘടന നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമായിരിക്കുമെന്നു കോടതി പറഞ്ഞു.
കേസ് ന്യൂയോർക്കിലെ പരമോന്നതകോടതിയിലെത്തി. രക്തരഹിത ചികിത്സ സ്വീകരിക്കാനുള്ള നിക്കോളായ് സഹോദരിയുടെ അവകാശം ഈ കോടതിയും ശരിവെച്ചു. ഇത് ഉൾപ്പെടെ, രക്തത്തോടു ബന്ധപ്പെട്ട നാലു കേസുകളിൽ സംസ്ഥാന ഹൈക്കോടതികൾ നമുക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ എനിക്കു പങ്കെടുക്കാൻ കഴിഞ്ഞ ആദ്യത്തേതായിരുന്നു ഇത്. (“ സംസ്ഥാന പരമോന്നതകോടതികളിൽ നേടിയ ജയങ്ങൾ” എന്ന ചതുരം കാണുക.) വിവാഹമോചനം, മക്കളുടെ സംരക്ഷണം, ഭൂമിയുടെ വിനിയോഗം തുടങ്ങിയവയോടു ബന്ധപ്പെട്ട കേസുകളിലും ബഥേലിലെ മറ്റു അഭിഭാഷകരോടൊപ്പം പ്രവർത്തിക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്.
വിവാഹവും കുടുംബജീവിതവും
ഞാൻ ഡോൺ ഡെനിസ് എന്ന സഹോദരിയെ ആദ്യം പരിചയപ്പെടുമ്പോൾ, അവൾ ജോലിയോടൊപ്പം മുൻനിരസേവനവും ചെയ്യുകയായിരുന്നു. വിവാഹമോചനം നേടിയ അവൾക്കു മൂന്നു മക്കളുണ്ടായിരുന്നു. ജീവിതത്തിൽ ഒരുപാടു കഷ്ടപ്പാടുകൾ അനുഭവിച്ചയാളാണു ഡോൺ. എങ്കിലും യഹോവയെ സേവിക്കാനുള്ള അവളുടെ ഉറച്ച തീരുമാനം കണ്ടപ്പോൾ എനിക്കു മതിപ്പു തോന്നി. 1992-ൽ ഞങ്ങൾ ന്യൂയോർക്ക് സിറ്റിയിൽവെച്ച് നടന്ന “പ്രകാശവാഹകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പങ്കെടുത്തു. ഞങ്ങൾ പ്രണയത്തിലായി. ഒരു വർഷം കഴിഞ്ഞ് ഞങ്ങൾ വിവാഹം കഴിച്ചു. പക്ഷേ തുടർന്നും ഞാൻ ബഥേലിലെ ലീഗൽ ഡിപ്പാർട്ടുമെന്റിനുവേണ്ടി പ്രവർത്തിച്ചു. ആത്മീയമനസ്കയായ, നർമബോധമുള്ള ഒരാളാണു ഡോൺ. ശരിക്കും യഹോവയിൽനിന്നുള്ള ഒരു സമ്മാനമാണ് അവൾ. ഞങ്ങൾ ഒരുമിച്ചുള്ള ജീവിതകാലം മുഴുവൻ ഡോൺ എനിക്കു നന്മ ചെയ്തു.—സുഭാ. 31:12.
ഞങ്ങൾ വിവാഹിതരാകുമ്പോൾ കുട്ടികൾക്കു 16-ഉം 13-ഉം 11-ഉം വയസ്സായിരുന്നു. അവർക്ക് ഒരു നല്ല പിതാവാകണമെന്നു ഞാൻ ആഗ്രഹിച്ചു. അതുകൊണ്ട് ഒരു രണ്ടാനച്ഛനായിരിക്കുന്നതിനെക്കുറിച്ച് നമ്മുടെ പ്രസിദ്ധീകരണങ്ങൾ പറയുന്ന കാര്യങ്ങൾ ഞാൻ ശ്രദ്ധയോടെ വായിക്കുകയും ബാധകമാക്കുകയും ചെയ്തു. കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. എങ്കിലും കുട്ടികൾ എന്നെ ആശ്രയയോഗ്യനായ ഒരു സുഹൃത്തും സ്നേഹമുള്ള പിതാവും ആയി കാണുന്നതിൽ എനിക്കു വളരെയധികം സന്തോഷമുണ്ട്. മക്കളുടെ കൂട്ടുകാർക്കൊക്കെ എപ്പോൾ വേണമെങ്കിലും വീട്ടിൽ വരാമായിരുന്നു. ചുറുചുറുക്കുള്ള ചെറുപ്പക്കാർ വീട്ടിലുണ്ടായിരിക്കുന്നതു ഞങ്ങൾക്കും ഇഷ്ടമായിരുന്നു.
പ്രായമുള്ള മാതാപിതാക്കളെ പരിചരിക്കാനായി 2013-ൽ ഡോണും ഞാനും വിസ്കോൺസിനിലേക്കു താമസം മാറി. എന്റെ ബഥേൽസേവനം അതോടെ അവസാനിക്കുമെന്നു ഞാൻ വിചാരിച്ചെങ്കിലും അങ്ങനെ സംഭവിച്ചില്ല. ഒരു താത്കാലിക സ്വമേധാസേവകനായി ബഥേലിൽ സേവിക്കാൻ എനിക്കു പദവി കിട്ടി. സംഘടനയ്ക്കു നിയമപരമായ സഹായം നൽകുക എന്നതായിരുന്നു എന്റെ ഉത്തരവാദിത്വം.
അപ്രതീക്ഷിതമായ ഒരു സംഭവം
2018 സെപ്റ്റംബറിൽ എന്റെ തൊണ്ടയ്ക്കു കാര്യമായെന്തോ കുഴപ്പം സംഭവിക്കുന്നതായി എനിക്കു തോന്നി. ഞാൻ അടുത്തുള്ള ഒരു ഡോക്ടറെ കാണിച്ചു. പക്ഷേ എന്താണു പ്രശ്നമെന്ന് അദ്ദേഹത്തിനു കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. പിന്നീടു മറ്റൊരു ഡോക്ടർ ഒരു നാഡീരോഗവിദഗ്ധനെ കാണാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ കണ്ട നാഡീരോഗവിദഗ്ധൻ 2019 ജനുവരിയിൽ എനിക്ക്, വളരെ അപൂർവമായി കണ്ടുവരുന്ന ഒരു നാഡീരോഗമാണെന്ന (progressive supranuclear palsy) നിഗമനത്തിലെത്തി. പതുക്കെപ്പതുക്കെ അതു ശരീരം മുഴുവനും വ്യാപിക്കുമായിരുന്നു.
മൂന്നു ദിവസം കഴിഞ്ഞ് ഞാൻ ഐസ് സ്കേറ്റിങ് (മഞ്ഞിലൂടെ തെന്നിനീങ്ങുന്ന ഒരു കളി) ചെയ്യുന്നതിനിടെ വീണ് എന്റെ വലതു കൈക്കുഴയ്ക്കു പൊട്ടലുണ്ടായി. ഞാൻ ചെറുപ്പംമുതലേ കളിച്ചുകൊണ്ടിരുന്ന ഒരു കളിയായിരുന്നു അത്. ഞാൻ അതിൽ വളരെ വിദഗ്ധനുമായിരുന്നു. എന്റെ ശരീരചലനങ്ങൾ നിയന്ത്രിക്കാനുള്ള കഴിവ് എനിക്കു നഷ്ടപ്പെടുകയാണെന്ന് അപ്പോൾ എനിക്കു മനസ്സിലായി. ഞെട്ടിക്കുന്ന വേഗത്തിലാണു രോഗം ഗുരുതരമായത്. എനിക്കു സംസാരിക്കാനും നടക്കാനും ഭക്ഷണം ഇറക്കാനും ഒക്കെ ബുദ്ധിമുട്ടായി.
ഒരു വക്കീലെന്ന നിലയിലുള്ള എന്റെ അനുഭവസമ്പത്ത് ദൈവരാജ്യപ്രവർത്തനങ്ങൾക്കുവേണ്ടി ഒരു ചെറിയ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞതിൽ എനിക്കു സന്തോഷമുണ്ട്. അതുപോലെ ആരോഗ്യരംഗത്തെയും നിയമരംഗത്തെയും മാസികകളിൽ ഞാൻ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. മാത്രമല്ല, രക്തപ്പകർച്ച കൂടാതെ ശസ്ത്രക്രിയയും മറ്റു ചികിത്സകളും തിരഞ്ഞെടുക്കാനുള്ള യഹോവയുടെ സാക്ഷികളുടെ അവകാശത്തെക്കുറിച്ച് ലോകത്തിലെ പല സ്ഥലങ്ങളിൽ പ്രസംഗങ്ങൾ നടത്താനും എനിക്കു കഴിഞ്ഞിട്ടുണ്ട്. എങ്കിലും ലൂക്കോസ് 17:10-ലെ ഈ വാക്കുകൾ കടമെടുക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്: ‘ഞാൻ ഒന്നിനും കൊള്ളാത്ത അടിമയാണ്. ചെയ്യേണ്ടതു ഞാൻ ചെയ്തു. അത്രയേ ഉള്ളൂ.’